ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വന്‍ ആരോപണങ്ങളുമായാണ് രംഗത്തെത്തിയത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷമാണ് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, സമാജ് വാദി തുടങ്ങിയ പാര്‍ട്ടികള്‍ക്കു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകാര്യമല്ലാതായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ഭാരതീയ ജനത പാര്‍ട്ടിയുടെയും, സംഘ പരിവാറിന്റെയും ചട്ടുകമായി എന്നാണ് ആരോപണം.
2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച അത്ര സീറ്റുകള്‍ ലഭിച്ചില്ല എന്നത്. ശരിയാണ്. അതുകൊണ്ടു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വസനീയത വര്‍ധിച്ചു എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലും, ഹരിയാനയിലും, ദില്ലിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടെ കോണ്‍ഗ്രസ് വീണ്ടും പഴയ ആരോപണം പുറത്തെടുത്തു. കേരളത്തില്‍ നിന്നുള്ള ഒരു പ്രവര്‍ത്തകസമിതി അംഗത്തെയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതല ഏല്‍പ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസ് വന്‍ വിജയം നേടും എന്നാണ്. ‘ഇനി വോട്ട് എണ്ണി ഫലപ്രഖ്യാപനം നടത്തിയാല്‍ മാത്രം മതി. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്’ എന്നാണ് ഈ നേതാവ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ഈ നേതാവ് പറഞ്ഞതെന്തായിരുന്നുവെന്നോ? ‘എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചു ഗൗരവമായ അന്വേഷണം നടത്തണം,’ മൂന്നു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പും കഴിഞ്ഞു. ഫലപ്രഖ്യാപനവും കഴിഞ്ഞു. ജനകീയ സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഇപ്പോള്‍ അന്വേഷണം എന്ന വാക്ക് തന്നെ കേള്‍ക്കുന്നില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ്, ഒരു വര്‍ഷം കഴിഞ്ഞു. പെട്ടെന്ന് നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരു വെളിപാട് തോന്നി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് വോട്ടു മോഷണം നടത്തിയാണ്. ഇതിനു നല്ല ഉദാഹരണമാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തിലെ ഫലം. ഒരു ലക്ഷത്തിലധികം വ്യജ വോട്ടര്‍മാരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മണ്ഡലത്തില്‍ തിരുകിക്കയറ്റിയത്. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത് (അവസാനത്തെ വാചകം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രത്തില്‍ നിന്നും മോഷ്ടിച്ചതാണ്). തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. ആദരണീയനായ പ്രതിപക്ഷ നേതാവ് ആറ്റം ബോംബ് നിര്‍മ്മിച്ചത് സ്‌ഫോടന ശേഷി തീരെയില്ലാത്ത യുറേനിയം ഉപയോഗിച്ചാണ്. യുറേനിയം നല്‍കിയ വ്യാപാരികള്‍ അദ്ദേഹത്തെ വഞ്ചിച്ചു.
2008 ലാണ് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലം നിലവില്‍ വരുന്നത്. 2009, 2014, 2019, 2024 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലത്തില്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ഥി പി.സി മോഹന്‍. 2009 ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 40.1 ശതമാനം വോട്ട് നേടി ജയിച്ച മോഹന്‍, പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും 50 ശതമാനത്തിലധികം വോട്ടു നേടിയാണ് ജയിച്ചത്. തന്റെ മണ്ഡലത്തില്‍ മോഹന്‍ ചെയ്ത നല്ല കാര്യങ്ങളുടെ പ്രതിഫലനമാണ് ഈ വിജയം. മണ്ഡലത്തിലെ ഡെമോഗ്രാഫ് കൗതുകകരമാണ്. നാലര ലക്ഷം മുസ്ലിം വോട്ടര്‍മാര്‍, രണ്ടര ലക്ഷം ക്രൈസ്തവര്‍, അഞ്ചര ലക്ഷം തമിഴര്‍ (അതിലധികവും ക്രൈസ്തവര്‍!) ഇങ്ങനെ പോകുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. മണ്ഡലത്തിലെ മൊത്തം സമ്മതിദായകര്‍ 19.1 ലക്ഷം. ഈ മണ്ഡലത്തില്‍ ഒന്നോ രണ്ടോ ലക്ഷം വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ബിജെപി വിജയിച്ചതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കണം എന്നാണ് നിയമം. ഈ നിയമം മാറ്റിവെച്ചുകൊണ്ടാണ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിപക്ഷ നേതാവിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്നത്. അതുമാത്രമോ? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനും, ഗാന്ധി കുടുംബത്തിന്റെ പ്രധാന ദ്വാരപാലകനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണ്ണാടകത്തില്‍ നിന്നുള്ള മാന്യ ദേഹമാണ്. അദ്ദേഹം ഈ വിഷയത്തെ കുറിച്ച് ഇന്നേവരെ പ്രതികരിച്ചിട്ടില്ല. അത് മാത്രമോ? കര്‍ണാടക സംസ്ഥാനത്തിലെ ഏറ്റവും അധികാരമുള്ള രണ്ടു പ്രതിഭകളായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ശിവകുമാര്‍ എന്നിവരും ഇങ്ങനെ ഒരു പരാതി ഉന്നയിച്ചിട്ടില്ല. എന്തോ, എവിടെയോ തകരാറുകള്‍. കോണ്‍ഗ്രസില്‍ എന്തോ ചീഞ്ഞു നാറുന്നു (അത് അവരുടെ വ്യക്തിപരമായ കാര്യം).
ബീഹാറില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ടു ലോക്‌സഭയിലും രാജ്യസഭയിലും എല്ലാ നടപടികളും സ്തംഭിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. പ്രശസ്ത മാനേജ്മന്റ് വിദഗ്ദന്‍ സുഹൈല്‍ സേഥ് രാഹുല്‍ ഗാന്ധിയെ കുറിച്ച് പറയുന്നത്: ‘അദ്ദേഹത്തിന് സ്വയം തോന്നുന്ന വെറുപ്പ്, ഭാരതത്തോടുള്ള വെറുപ്പായി മാറിയിരിക്കുന്നു. അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വെറുപ്പ് ഭാരതീയരോടുള്ള വെറുപ്പായി പരിണമിച്ചിരിക്കുന്നു. ഭാരതം കണ്ട ഏറ്റവും കഴിവുകെട്ട പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി’. ഈ വാക്കുകളെ അക്ഷരംപ്രതി ശരിവെക്കുകയാണ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ കക്ഷികളും. ബീഹാറില്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രക്രിയ നടക്കുകയാണ്. ഭാരതത്തിന്റെ പ്രതിപക്ഷ നേതാവ് ഈ പ്രക്രിയയെ ചോദ്യം ചെയ്യുകയാണ്. ജനപ്രാതിനിധ്യ നിയമം 1950 ലെ 21 2 (എ) (1 ) (2) എന്നീ വകുപ്പുകള്‍ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് എപ്പോള്‍ വേണമെങ്കിലും വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പ് അധികാരികളോട് ആവശ്യപ്പെടാം. അത് മാത്രമല്ല, ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും, ഉപതിരഞ്ഞെടുപ്പുകള്‍ക്കു മുന്‍പും നിര്‍ബന്ധമായും വോട്ടര്‍ പട്ടിക പുതുക്കിയിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു. ഇതൊന്നും ബന്ധപ്പെട്ടവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ, ഒരേ ഒരു ആശ്വാസം- ഇന്നാട്ടിലെ നിയമങ്ങള്‍ ഒന്നും തന്നെ ഗാന്ധി കുടുംബത്തിന് ബാധകമല്ലല്ലോ എന്നുള്ളതാണ്.





















