ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഉലയ്ക്കാന്‍ പോകുന്ന ഒരു വിലക്കയറ്റ ഭീതിയുടെ അലയൊലിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി. താരിഫ് യുദ്ധം പ്രഖ്യാപിച്ച്, ഇറക്കുമതി ചുങ്കം ഉയര്‍ത്തി അമേരിക്ക ലോകത്തെ വെല്ലുവിളിച്ചിരിക്കുകയാണ്.
ട്രംപ് എടുത്ത് ചാടി മുന്നോട്ട് വച്ച റെസിപ്രൊക്കല്‍ താരിഫിന്റെ ആഘാതം നിമിത്തം അമേരിക്കയെ ബൂമറാംഗായി തിരിച്ചടിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, നിക്ഷേപ ഇടിവ്, ജിഡിപിയിലെ കുറവ്, അതുപോലെ തന്നെ ഭാരതം പോലെയുള്ള രാജ്യങ്ങളുമായുള്ള ശീത യുദ്ധം തുടങ്ങി ആഗോള സാമ്പത്തിക മാന്ദ്യം വരെ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
അമേരിക്കന്‍ ഇറക്കുമതി ചുങ്ക നയങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ ദൂരവ്യാപകമായ ആഘാതം എങ്ങനെയാകും, അതു ഭാരതത്തെ എത്രമാത്രം ബാധിക്കും, ഈ താരിഫ് യുദ്ധം ലോകവിപണിയെ എങ്ങനെ ബാധിക്കും എന്നൊക്കെയുള്ള ആശങ്കകള്‍ സ്വാഭാവികമാണ്. ഈ ആഗോള തര്‍ക്കം സമീപകാലവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാം. ഉദാഹരണത്തിന്, ആയിരം രൂപയുടെ ഉല്‍പ്പന്നം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരാള്‍ അവിടെ ഇറക്കുമതി ചുങ്കം 50% കൂട്ടുമ്പോള്‍ ആ അധിക ബാധ്യത ഒറ്റയ്ക്ക് സഹിക്കില്ല. അപ്പോള്‍ അധികം വരുന്ന കോസ്റ്റ് ഉല്‍പ്പന്നത്തിന്റെ വിലയിലേക്ക് സ്വാഭാവികമായും കൂട്ടും. അതായത് 1000 രൂപക്ക് അമേരിക്കയില്‍ കിട്ടിയിരുന്ന സാധനത്തിന് അമേരിക്കന്‍ മാര്‍ക്കറ്റില്‍ 1500 രൂപ കൊടുക്കേണ്ടിവരും. പക്ഷെ ഈ അധികതുക കൊടുക്കാന്‍ അമേരിക്കക്കാരന്റെ വരുമാനം ഇതേതോതില്‍ വര്‍ധിക്കുന്നുമില്ല. ഉയര്‍ന്ന വിലക്കയറ്റം ആവും ഫലം. അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പം ഉണ്ടാവുന്നു. ഈ ആഘാതം അമേരിക്കന്‍ ജനതയില്‍ ഹ്രസ്വവും ദീര്‍ഘകാലവുമായ പ്രതിഫലനം ഉണ്ടാക്കും. ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ മേലുള്ള നികുതി കൂട്ടുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലക്കയറ്റം ഉണ്ടാവും. ഇത് നിര്‍മ്മാണ മേഖലയെ ബാധിക്കും. നിര്‍മ്മാണം, വില്പന എന്നിവ മന്ദഗതിയില്‍ ആവും.
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ലഭ്യത മാര്‍ക്കറ്റില്‍ കുറയുമ്പോള്‍ മാര്‍ക്കറ്റില്‍ സപ്ലൈ കുറയും, സ്വാഭാവികമായും ഡിമാന്‍ഡ് കൂടും. ഡിമാന്‍ഡ് കൂടുമ്പോള്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കും. വിപണിയില്‍ അതിനനുസരിച്ച് സപ്ലൈ കൂടില്ല എന്നതിനാല്‍, മത്സരം കുറയും. ഫലം, കൂടുതല്‍ കാലം ഉയര്‍ന്ന ഡിമാന്‍ഡ്, ഉയര്‍ന്ന വില എന്നിവ നിലനില്‍ക്കും. നീണ്ടുനില്‍ക്കുന്ന വിലക്കയറ്റമായിരിക്കും ഇതിന്റെ ഫലം. ഇത് ദോഷകരമായി ബാധിക്കുന്നത് അമേരിക്കയിലെ ഉപഭോക്താവിനെയായിരിക്കും. മാത്രമല്ല, ഭാരതം, ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിലക്കുറവ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കില്ല. സ്വാഭാവികമായും സെലക്ഷന്‍ കുറയും. മത്സരം കുറയുമ്പോള്‍ ഗുണനിലവാരവും കുറയും.
അസംസ്‌കൃത ഉല്‍പ്പനങ്ങളുടെ ലഭ്യതക്കുറവ് മൂലം കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വരും. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്കും വലിയ ദോഷം ഇതുവഴി ഉണ്ടാവും. വില കൂടുകയോ ക്ഷാമം നേരിടുകയോ ചെയ്യുമ്പോള്‍ ഒന്നുകില്‍ നിര്‍മ്മാണം നിര്‍ത്തണം, അല്ലെങ്കില്‍ വില കൂട്ടണം. ചിലപ്പോള്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയ്ക്ക് അനുസരിച്ച് നിര്‍മ്മാണ യൂണിറ്റ് തന്നെ മാറ്റേണ്ടി വരും. ഉദാഹരണത്തിന്: സ്റ്റീല്‍, കല്‍ക്കരി, സോളാര്‍, സെമികണ്ടക്ടര്‍. നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍ത്തേണ്ടി വരുമ്പോള്‍ തൊഴില്‍ നഷ്ടം ഉണ്ടാവും. നിര്‍മ്മാണ യൂണിറ്റ് മാറ്റി സ്ഥാപിക്കാന്‍ കോടികളുടെ നിക്ഷേപം വേറെയും. ഭാരതം, ചൈന പോലുള്ള രാജ്യങ്ങള്‍ അമേരിക്കക്ക് തിരിച്ചടി കൊടുക്കാന്‍ വേണ്ടി നമ്മുടെ നാട്ടില്‍ താരിഫ് ഉയര്‍ത്തിയാല്‍ അപ്പോഴും ഈ രാജ്യങ്ങളില്‍ മാര്‍ക്കറ്റുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുകയോ മാര്‍ക്കറ്റ് ഉപേക്ഷിക്കേണ്ടി വരികയോ ചെയ്യും. ഈ നഷ്ടവും അമേരിക്ക താരിഫ് ഉയര്‍ത്തിയത് കൊണ്ടുവന്നതാണ്. ഇതിലൂടെ നിലവില്‍ 3 ലക്ഷം തൊഴില്‍ നഷ്ടമാവും എന്നാണ് കണക്കുകള്‍ പറയുന്നത്. മേല്പറഞ്ഞ കാര്യങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ സാമ്പത്തിക രംഗം പിടിച്ചുനിര്‍ത്തി ഡിമാന്‍ഡ് കുറക്കാന്‍ അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തും. വിലക്കയറ്റം ഉയര്‍ന്ന് പോകുമ്പോള്‍, പലിശ കൂടുമ്പോള്‍, ജിഡിപി വളര്‍ച്ച കുറയാന്‍ തുടങ്ങും. നിലവില്‍ 2 ല്‍ താഴെ വളര്‍ച്ച നിരക്ക് ആണ് അമേരിക്കക്ക് ഉള്ളത്. ഭാരതത്തിന് 6.75 ഉം.
വിപണിയില്‍ വിലക്കയറ്റം ഉണ്ടാവുകയും പലിശ കൂടുകയും തൊഴില്‍ നഷ്ടം സംഭവിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ വലിയ പര്‍ച്ചേസുകള്‍ ഉപേക്ഷിക്കുകയോ അവ നീട്ടിവക്കുകയോ ചെയ്യും. ഉദാ: വീടുകള്‍, കാറുകള്‍, ഇലട്രോണിക് ഉല്‍പ്പന്നങ്ങള്‍. കാലങ്ങളായി രാജ്യാന്തര ബിസിനസ്സ് ചെയ്യുന്നവര്‍ തമ്മിലുള്ള ബിസിനസ്സ് ബന്ധവും മാര്‍ക്കറ്റ് സഹകരണം മുതല്‍ അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ വരെ ഈ താരിഫ് യുദ്ധം മൂലം ദോഷകരമായി ബാധിക്കും.
ഇനി അമേരിക്കയും ആയുള്ള താരിഫ് യുദ്ധം ഭാരതത്തിന്റെ കയറ്റുമതിയെ എങ്ങനെ ബാധിക്കും എന്ന് കൂടി നോക്കാം. ഗുഡ്‌സ് ആന്റ് സര്‍വീസസിലെ സര്‍വീസസിന് താരിഫ് വര്‍ദ്ധന ബാധകല്ല. അത് ഒഴിവാക്കിയാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം യുഎസിലേക്കുള്ള മെര്‍ച്ചന്റൈസ് കയറ്റുമതി മാത്രം 88 ബില്യന്‍ ഡോളര്‍ വരും. അത് നമ്മുടെ ജിഡിപിയുടെ 2.1% മാത്രം ആണ്. ആ വസ്തുക്കള്‍ക്ക് ഒരു സമാന്തര മാര്‍ക്കറ്റ് കണ്ടെത്തിയാല്‍ നമുക്ക് അത് ഒരു ആഘാതമേ ആവില്ല.
നിലവില്‍ ഭാരതം അത് ലോകത്തിലെ ഏറ്റവും വലിയ റഗുലേറ്റഡ് മാര്‍ക്കറ്റാണ്. ആര് ലോകത്ത് എന്ത് ഉണ്ടാക്കിയാലും മാര്‍ക്കറ്റ് വേണമെങ്കില്‍ ഭാരതത്തിലേക്ക് വരണം. തല്‍ക്കാലം അമേരിക്കയ്ക്ക് ആയിരിക്കും സമീപഭാവിയിലും ദൂരവ്യാപകമായും ഈ താരിഫ് വര്‍ദ്ധന കൊണ്ട് അത്യന്തിക നഷ്ടം സംഭവിക്കാന്‍ പോകുന്നത്. ഭാരതം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയും ഏറ്റവും വലിയ ആഗോള വിപണിയും ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയുമാണ്. ആഗോള നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ആകര്‍ഷകമായ രാജ്യമാണ് ഇന്ന് ഭാരതം. വ്യാപാരത്തിന്റെ അടുത്ത ഒരു കാലഘട്ടത്തെ നിര്‍വചിക്കാന്‍ പോകുമ്പോള്‍ അതിന്റെ ഏറ്റവും മുകളില്‍ ലോകം ഉറ്റു നോക്കുന്നത് ഭാരതത്തിന്റെ നേര്‍ക്കു തന്നെയാണ്.





















