കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദത്തിനാണ് തിരി കൊളുത്തിയത്. കേരളത്തില്‍ മുസ്ലീം മതവിഭാഗം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് കേരളത്തിന്റെ രാഷ്ട്രീയ അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണ് എന്നും കേരളം വൈകാതെ ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായി മാറും എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ സംഘടിത ന്യൂനപക്ഷങ്ങളുടെ മുന്നില്‍ മുട്ടുമടക്കുകയാണെന്നും കാന്തപുരം പറയുന്നതനുസരിച്ചാണ് ഈ സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നുമാണ് ഉദാഹരണങ്ങള്‍ സഹിതം വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ എന്ത് നിയമം പാസ്സാക്കിയാലും അതിന് മലപ്പുറത്തിന്റെ അനുവാദം വേണമെന്നും ഇവിടെ മതാധിപത്യമാണ് നിലനില്‍ക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ അപ്രിയ സത്യങ്ങള്‍.
പെരുകുന്ന മുസ്ലീം ജനസംഖ്യ
കേരളത്തില്‍ മുസ്ലീം ജനസംഖ്യയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ക്രമാതീതമായ വര്‍ദ്ധനവ് പലതവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ജനസംഖ്യയില്‍ സംഭവിക്കുന്ന ഈ അസന്തുലിതാവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇതര മത വിഭാഗങ്ങള്‍ ന്യായമായും ആശങ്കപ്പെടുന്നു. 2001 – 2011 ലെ ഹിന്ദു വളര്‍ച്ച നിരക്ക് 2% വും ക്രിസ്ത്യന്‍ വളര്‍ച്ച നിരക്ക് 1.37 ഉം മുസ്ലിം വളര്‍ച്ച നിരക്ക് 12.06% ആയിരുന്നു. ഇതിന്റെ 2051-ാമാണ്ട് വരെയുള്ള പ്രജക്ഷന്‍ അനുസരിച്ച് യഥാക്രമം ഹിന്ദുക്കളുടേത് -7. 32 % വും ക്രിസ്ത്യനികളുടേത് – 11.75% (രണ്ടും മൈനസ്) മുസ്ലീങ്ങളുടേത് മാത്രം 3.56 % (പ്ലസ്) ആയിരിക്കും. 2011 ല്‍ 1,82,82,492 ഹിന്ദുക്കളുള്ളത് 2051-മാണ്ടില്‍ 1,54,35,033 ആയി ചുരുങ്ങും. എന്നാല്‍ 88,73,472 പേരുള്ള മുസ്ലിം ജനസംഖ്യ 1,13,40,130 ആയി വര്‍ദ്ധിക്കും (അവലംബം: Changing Kerala by K C Zacharia).
മുസ്ലീം ജനസംഖ്യയിലെ ഈ വര്‍ദ്ധനവ് ആണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ആകെ 7 നിയോജകമണ്ഡലങ്ങള്‍ വര്‍ദ്ധിക്കുകയും ഹിന്ദു ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലുള്ള കൊച്ചി, തിരുവിതാംകൂര്‍ പ്രദേശത്ത് 7 നിയോജക മണ്ഡലങ്ങളുടെ കുറവിന് കാരണമാവുകയും ചെയ്തത്. ഈ ജനസംഖ്യ വര്‍ദ്ധനവ് ആസൂത്രിതമാണ്. ജനസംഖ്യ വര്‍ദ്ധനവിന് അനുസൃതമായി പുതിയ ജില്ലകള്‍ രൂപീകരിക്കുകയും പുനര്‍നിര്‍ണ്ണയത്തിലൂടെ പുതിയ മണ്ഡലങ്ങള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ കേരളം ഒരു മുസ്ലീം ഭരണത്തിന്‍ കീഴിലേക്ക് പോകുന്ന അവസ്ഥയാണ് സംജാതമാവുന്നത്.
ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ദ്ധനവിന് എന്താണ് തടസ്സമെന്നാണ് ഒരു ചോദ്യം. ദേശീയ ജനസംഖ്യാ നയത്തെ രാജ്യത്തിന്റെ ആഹ്വാനമനുസരിച്ച് സ്വീകരിച്ചതാണ് ഈ മത വിഭാഗങ്ങള്‍ ചെയ്ത തെറ്റ്. രാജ്യതാല്‍പര്യത്തേക്കാള്‍ മതതാല്‍പര്യത്തിന് മുഖ്യ സ്ഥാനം നല്‍കിയത് വഴി മുസ്ലീങ്ങള്‍ തങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് ഈ അവസരം ഉപയോഗിച്ചത്. വിവാഹപ്രായത്തിലെ നിയമപരമായ നിബന്ധന പോലും തെറ്റിച്ച് 16 വയസ്സിലും 17 വയസ്സിലും പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിലും അവര്‍ ഉത്സാഹിച്ചു. ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ശരാശരി വിവാഹപ്രായം 19 ആവുമ്പോള്‍ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ ശരാശരി വിവാഹപ്രായം 25 ആണ്. തലമുറകളെ വര്‍ദ്ധിപ്പിച്ച് ജനസംഖ്യ കൂട്ടുന്ന തന്ത്രമാണ് മുസ്ലീം മത വിഭാഗം സ്വീകരിച്ചത്. അസംഘടിതരായ ഹിന്ദു വിഭാഗങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു മാര്‍ഗ്ഗം സ്വീകരിച്ച് ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല കേരളത്തിലെ ഹിന്ദുക്കള്‍ രാഷ്ട്രീയമായി വിഘടിച്ച് നില്‍ക്കുന്നവരും കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് കക്ഷികളുടെ രാഷ്ട്രീയ അടിമത്തം പേറുന്നവരുമാണ് . അവരുടെ മത ബോധത്തെ തകര്‍ത്ത് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റാന്‍ സിപിഎം കോണ്‍ഗ്രസ് കക്ഷികള്‍ക്ക് കഴിഞ്ഞത് ഹിന്ദുക്കളില്‍ പിന്നീട് ഒരു പൊതു ഹിന്ദു ബോധം സൃഷ്ടിക്കുന്നതിന് തടസ്സമായിത്തീര്‍ന്നു. സര്‍വ്വ രംഗത്തും ഹിന്ദുക്കള്‍ നേരിട്ട തിരിച്ചടിക്ക് ഇത് മുഖ്യ കാരണമാവുകയും ചെയ്തു. ഹിന്ദു യുവാക്കള്‍ നേരത്തേ വിവാഹം കഴിക്കണമെന്നും രണ്ട് കുട്ടികളെങ്കിലും വേണമെന്നും പറഞ്ഞാല്‍ സ്ത്രീകള്‍ പ്രസവയന്ത്രങ്ങളാണോ എന്ന മറു ചോദ്യവുമായി ഇക്കൂട്ടര്‍ ഹിന്ദു സംഘടനകളോട് കയര്‍ക്കുന്ന രംഗവും നാം കാണും.
മുസ്ലീം ലീഗ് മുഖ്യമന്ത്രി ആപത്തോ?
കേരളത്തില്‍ ഒരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായാല്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന ചില ‘മതേതര പുരോഗമനക്കാരെ’നാം കണ്ടിട്ടുണ്ട്. കുറച്ച് കാലത്തേക്കാണെങ്കിലും സി.എച്ച്.മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായതല്ലേ എന്ന മറുചോദ്യവും അവര്‍ ഉന്നയിക്കാറുണ്ട്. 40 വര്‍ഷം മുമ്പാണ് സി.എച്ച് മുഖ്യമന്ത്രിയായിരുന്നതെന്നും അന്നത്തെ മുസ്ലീം സമുദായമോ രാഷ്ട്രീയ സാഹചര്യമോ അല്ല ഇന്നുള്ളത് എന്നുമാണ് അതിനുള്ള മറുപടി. ഇന്ന് മുസ്ലീം സമുദായം വര്‍ഗീയമായി കൂടുതല്‍ ധ്രൂവീകരിക്കപ്പെടുകയും തീവ്രമത ബോധത്തിലേക്ക് അവരില്‍ ഒരു വിഭാഗം ആകര്‍ഷിക്കപ്പെടുകയും ചെയ്തതായിട്ടാണ് അനുഭവം. ഇതര മത വിഭാഗങ്ങളോട് മര്യാദയ്ക്ക് ജീവിക്കണമെന്നും അല്ലെങ്കില്‍ അവലും മലരും കുന്തിരിക്കവും കരുതി വയ്ക്കണമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്ന ഭീകര സാഹചര്യത്തെ നിസ്സാരമായി കാണാനാവില്ല. പ്രത്യക്ഷത്തില്‍ കുറവാണെങ്കിലും ഭീകരതയെ മനസ്സ് കൊണ്ട് പിന്തുണക്കുന്നവര്‍ ആ സമുദായത്തില്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. മുസ്ലീം ജനസംഖ്യ പെരുപ്പത്തിന് അനുസരിച്ച് തങ്ങളുടെ മതനിയമങ്ങള്‍ പൊതുസമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് വര്‍ദ്ധിച്ച് വരുന്നതായിട്ടാണ് കേരളം കണ്ടുവരുന്നത്. സ്ത്രീകളുടെ തുല്യത, സ്‌കൂള്‍ സമയമാറ്റം, വിദ്യാര്‍ത്ഥികളുടെ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം, സൂംബ ഡാന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മതവിശ്വാസം മുന്‍നിര്‍ത്തിയുള്ള എതിര്‍പ്പാണ് മുഖ്യമായും മുസ്ലീം വിഭാഗങ്ങളില്‍ നിന്നും ഉയര്‍ത്തപ്പെട്ടത്. മുസ്ലീം ലീഗടക്കമുള്ള മുസ്ലിം രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ അവരുടെ നിലപാടുകള്‍ മതാടിസ്ഥാനത്തില്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ഒരു തരത്തിലും വഴങ്ങാതെ പിടിവാശി കാണിക്കുകയും ചെയ്യുന്ന കാഴ്ച ഇതിന് ഉദാഹരണങ്ങളാണ്. തീവ്രമുസ്ലീം സംഘടനകള്‍ക്ക് മുസ്ലീം ജനതയില്‍ സ്വാധീനം വര്‍ദ്ധിച്ച് വരുന്നതിനാലാണ് ജമാ അത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ കക്ഷികളെ കൂടി മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് കക്ഷികള്‍ മത്സരിക്കുന്നത്.
ഹിന്ദുക്കള്‍, പ്രത്യേകിച്ച് ഈഴവര്‍ നേരിടുന്ന സാമൂഹ്യ അനീതിയെ കുറിച്ചാണ് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമായും പരാതിപ്പെടുന്നത്. ഇനി ഒരു ഈഴവ മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടാകാനിടയില്ല എന്ന ആശങ്കയും അദ്ദേഹം പങ്ക് വയ്ക്കുന്നു. അധികാരം പങ്കുവയ്ക്കുന്നതിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലും ഈ അനീതി സുവ്യക്തമാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പോലും മുസ്ലീം മതവിഭാഗങ്ങള്‍ക്കുള്ള പരിഗണന ലഭിക്കുന്നില്ല.
കേരളത്തില്‍ മാത്രമാണ് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത്. 12% സംവരണം മുഴുവന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുന്നത് ഭരണഘടന തത്വങ്ങള്‍ക്ക് തികച്ചും എതിരായ നടപടിയാണ്. മുഴുവന്‍ ക്രിസ്ത്യാനികളും സംവരണത്തിന്റെ പരിധിയില്‍ വരുന്നില്ല എന്നിരിക്കെയാണ് മുഴുവന്‍ മുസ്ലീങ്ങളും സംവരണാവകാശം നേടുന്നത്. ഇതുവഴി ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുമാണ് നഷ്ടം സംഭവിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലെ മുസ്ലീം പ്രാതിനിധ്യ കുറവ് ചൂണ്ടിക്കാട്ടിയാണ് മുസ്ലീം സംവരണത്തെ ന്യായീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രാതിനിധ്യം ഉറപ്പാക്കലല്ല സംവരണത്തിന്റെ ലക്ഷ്യം. സാമൂഹ്യമായി അകറ്റി നിര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്യപ്പെട്ടത്. സര്‍ക്കാര്‍ സര്‍വീസിലെ താരതമ്യേനയുള്ള കുറഞ്ഞ പ്രാതിനിധ്യം മാറ്റിവച്ചാല്‍ മറ്റെല്ലാ രംഗത്തും കേരളത്തില്‍ മുസ്ലീങ്ങള്‍ മുന്നിലാണെന്നിരിക്കെയാണ് മുസ്ലീങ്ങള്‍ക്കൊട്ടാകെ ഈ സംവരണം നല്‍കുന്നത്. ഈ സാമൂഹ്യ അനീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
കാന്തപുരത്തിന്റെ അഭിപ്രായമനുസരിച്ചാണ് കേരളത്തില്‍ ഇപ്പോള്‍ ഭരണം നടക്കുന്നതെന്ന ആക്ഷേപമാണ് വെള്ളാപ്പള്ളി നടേശന്‍ ഉന്നയിക്കുന്നത്. ഇതിനെ അന്വര്‍ത്ഥമാക്കുന്ന വിഷയമാണ് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ നോളേജ് സിറ്റി. എല്ലാ നിയമങ്ങളും മറികടന്ന് നിര്‍മ്മിക്കപ്പെട്ട നോളേജ് സിറ്റി ഒരെതിര്‍പ്പും കൂടാതെ അവിടെ പ്രവര്‍ത്തിക്കുന്നത് അത് മുസ്ലീം ഉടമസ്ഥതയിലുള്ളതാണ് എന്നതുകൊണ്ട് മാത്രമാണ്. 1964 ലെ ഭൂപരിഷ്‌കരണ നിയമം, മലിനീകരണ നിയന്ത്രണ നിയമം, നദീതീര സംരക്ഷണ നിയമം എന്നിങ്ങനെയുള്ള നിയമങ്ങളെ കാറ്റില്‍ പറത്തിയാണ് ആയിരത്തോളം ഏക്കറില്‍ നോളേജ് സിറ്റി അഭംഗുരം പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പണിത മരട് ഫ്‌ളാറ്റ് സമുച്ചയം ഇടിച്ച് നിരത്തിയ കേരളത്തില്‍ എല്ലാ നിയമവും ലംഘിച്ച് നോളേജ് സിറ്റിക്ക് പ്രവര്‍ത്തിക്കാനാവുന്നത് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രീണന നയം മൂലമാണ്. മുസ്ലീം താല്‍പര്യമനുസരിച്ചാണ് മുഖ്യരാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ രൂപപ്പെടുന്നത് എന്നാണതിനര്‍ത്ഥം. അത് പൂര്‍ണ്ണമായും ഒരു ശരിയായ വിലയിരുത്താണ്. മുസ്ലീം സ്വത്തവകാശത്തിനെ സംബദ്ധിച്ച സിപിഎമ്മിന്റെ മുന്‍നിലപാടില്‍ വരുത്തിയ മാറ്റം ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. മുസ്ലീം സ്തീകള്‍ക്ക് സ്വത്തിലുള്‍പ്പെടെ തുല്യത നിഷേധിക്കുന്ന ശരിയത്ത് നിയമമാണ് ശരിയെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വഖഫ് വിഷയത്തില്‍ രണ്ട് മുന്നണികളും സ്വീകരിച്ച നിലപാട് തികഞ്ഞ മനുഷ്യത്വവിരുദ്ധവും നീതിരഹിതവുമായിരുന്നു. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനത്തില്‍ പ്രതിഷേധിക്കുന്ന ഇടത്-വലത് മുന്നണികള്‍ ചൈന, അഫ്ഗാന്‍, ഇറാന്‍ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ മാത്രമല്ല കാശ്മീരിലെ ഹിന്ദുക്കളുടെ പ്രശ്‌നങ്ങളില്‍ പോലും ഒരു സഹതാപം പ്രകടിപ്പിക്കാത്തത് മുസ്ലീം പ്രീണനത്തിനു വേണ്ടി മാത്രമാണ്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനയെ സ്വയം പ്രഖ്യാപിത മതേതര പുരോഗമനക്കാര്‍ക്കും ഒരു വിഭാഗം മാധ്യമങ്ങള്‍ക്കും ദഹിക്കാത്തതില്‍ അത്ഭുതപ്പെടാനില്ല. അവര്‍ എക്കാലവും ഹിന്ദു വിരുദ്ധ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. കേരളത്തിലെ പൊതുമനസ്സിന്റെ വികാര പ്രകടനമാണ് വെള്ളാപ്പള്ളി നടത്തിയത്. അത് തികച്ചും സ്വാഗതാര്‍ഹമാണുതാനും.
(ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)





















