മരങ്ങള്‍ വെട്ടിമുറിക്കപ്പെടുന്നു, നദികള്‍ വരളുന്നു, വനങ്ങള്‍ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. സൈ്വര്യജീവിതവും ആഹാരവും ജലവും അന്യമായി തീര്‍ന്ന വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നാടിനെ നരകമാക്കിക്കൊണ്ടിരിക്കുന്നു. അതിജീവനത്തിനു വേണ്ടി മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം പോരാടുന്നു. മത, സമുദായ, ജാതി ചിന്തകള്‍ കൊടികുത്തിവാഴുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട, വന വിഭവങ്ങളെ ആശ്രയിച്ചു ജീവിച്ചുപോന്ന ആദിവാസി ജനത ആഹാരത്തിനായി നട്ടം തിരിയുന്നു. ഒരു പിടി അന്നം എടുത്താല്‍ കള്ളനെന്നു മുദ്രകുത്തി സാമൂഹിക കൊലക്ക് ഇരയാക്കപ്പെടുന്നു. ഭരണകര്‍ത്താക്കളുടെ അധികാര വടംവലി കൊണ്ട് ജനത പൊറുതിമുട്ടുന്നു. അധികാര ദുര്‍വിനിയോഗം കാരണം ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ഇന്നത്തെ ഈ സാമൂഹിക സാഹചര്യങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും സാഹിത്യത്തിലെ ആധുനിക സന്ദര്‍ഭങ്ങളും അടിസ്ഥാനമാക്കി ഗോസ്വാമി തുളസിദാസന്റെ രാമചരിതമാനസത്തിന്റെ രണ്ടാം അദ്ധ്യായമായ അയോദ്ധ്യാകാണ്ഡത്തെ എങ്ങനെ വിലയിരുത്താം എന്നു നോക്കാം.
രാമചരിതമാനസത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന അയോദ്ധ്യാകാണ്ഡം മറ്റു രാമായണങ്ങളെ അപേക്ഷിച്ച് വളരെ വിശാലമാണ്. ഉദാഹരണമായി നമ്മുടെ ഭാഷാപിതാവ് (1495-1575) മൂവായിരത്തി ഒരുനൂറ്റി എണ്‍പത്തിയെട്ട് (3188) വരികളില്‍ ഒതുക്കിയിരിക്കുന്ന അയോദ്ധ്യാകാണ്ഡം വര്‍ണ്ണിച്ചു തീര്‍ക്കാന്‍ തുളസിക്ക് (1532-1623) ആറായിരത്തി അറുനൂറ്റി അന്‍പത്തി നാല് (6654) വരികള്‍ വേണ്ടി വന്നു.
ചൂഷണ രഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതി ലക്ഷ്യം വച്ച് സ്വാതന്ത്ര്യത്തിനു മുമ്പ് 1946 ല്‍ തന്നെ നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കപ്പെട്ടു. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിലായതോടുകൂടി ഭാരതം ലോകത്തിലെ വിശാലമായ ജനാധിപത്യ രാഷ്ട്രമായി മാറി. മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് സാധാരണ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. കാലാകാലങ്ങളില്‍ വെവ്വേറെ സര്‍ക്കാരുകള്‍ നിലവില്‍ വന്നു. എന്നാല്‍ പലപ്പോഴും ജനങ്ങളുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. ജനങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്നു തോന്നുന്ന നാളുകളായിരിക്കും പിന്നീടങ്ങോട്ട്. ഭരണകേന്ദ്രങ്ങള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി മാറുന്നു. ആദര്‍ശമില്ലാത്ത, അല്പായുസായ രാഷ്ട്രീയ കൂട്ടുകെട്ടും കൂറുമാറ്റവും ഭരണത്തിന്റെ ഭാഗമായുള്ള തത്രപ്പാടുകളായി മാറുന്നു. അങ്ങനെ ജനസേവനത്തിന്റെ പേരില്‍ പലപ്പോഴും കുടുംബ സേവനം പരമ ധര്‍മ്മമായി പ്രഖ്യാപിച്ച ഈ യുഗത്തില്‍ അയോദ്ധ്യാ കാണ്ഡത്തിന്റെ മഹത്ത്വം ഏറുന്നു എന്നതാണ് സത്യം.
മുകളില്‍ പറഞ്ഞ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ അയോദ്ധ്യാകാണ്ഡത്തില്‍ ജനാധിപത്യത്തിന്റെ സവിശേഷതകള്‍, പരാധീനതകള്‍, അവയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍, ആനുകാലിക സാഹിത്യസന്ദര്‍ഭങ്ങള്‍ ഒക്കെ ബീജ രൂപത്തില്‍ അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ലെന്നു തോന്നുന്നു. ഒരു നല്ല ഭരണകര്‍ത്താവ് ഗോസ്വാമി തുളസിദാസന്റെ കാഴ്ചപ്പാടില്‍
”മുഖിയാ മുഖ് സോം ചാഹിയേ ഖാന്‍പാന്‍ തോ ഏക്
പാലെ പോസെ സകല അംഗ് തുളസി സഹിത് വിവേക്”
അതായത് മുഖ്യന്‍ വായ പോലാകണം. വായ ഭുജിക്കുക മാത്രമല്ല വിവേകത്തോടുകൂടി എല്ലാ ശരീരാവയവങ്ങളേയും സംരക്ഷിക്കുന്നു. അതുപോലെ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട് എന്നാണ് മദ്ധ്യകാലഘട്ടത്തില്‍ തുളസി വ്യക്തമാക്കിയത്. പക്ഷേ ഇന്ന് പലപ്പോഴും സ്വജനസംരക്ഷണത്തിനായി ജീവന്‍ മരണപോരാട്ടം നടത്തുമ്പോള്‍, ജനങ്ങളുടെ ഹിതം നടപ്പാക്കാന്‍ പലപ്പോഴും സാവകാശം കിട്ടാതെ പോകുന്നു. സമന്വയവാദിയും, വിവേകിയും ബഹുഭാഷാ പണ്ഡിതനുമായ തുളസി സാമൂഹ്യപരിഷ്‌കരണം മുന്‍നിര്‍ത്തി ചൂഷണ രഹിതമായ ഒരു ആദര്‍ശ ഭാരതസങ്കല്പം നെയ്ത്, ശ്രീരാമനിലൂടെ, ‘മാനസത്തി’ലൂടെ തന്റെ ആ സ്വപ്‌ന സാക്ഷാത്കാരത്തിനായി യത്‌നിക്കുന്നതായി കാണാം. തുളസി വിഭാവനം ചെയ്ത രാമരാജ്യം അല്ലെങ്കില്‍ ജനാധിപത്യം ഇന്നത്തെ ജനാധിപത്യത്തിന്റെ ബീജരൂപമാണെന്നത് അയോദ്ധ്യാകാണ്ഡത്തിന്റെ മഹത്വത്തിന് മകുടം ചാര്‍ത്തുന്ന അത്ഭുതകരമായ കാര്യമാണ്. അയോദ്ധ്യാകാണ്ഡത്തിന്റെ ശുഭാരംഭത്തില്‍ ശിവപാര്‍വ്വതി സ്തുതിക്ക് ശേഷം സുഖത്തിലും ദുഃഖത്തിലും സന്താപത്തിലും സന്തോഷത്തിലും അതായത് രാജ്യാഭിഷേകം നിശ്ചയിച്ചപ്പോഴും വനവാസം ലഭിച്ചപ്പോഴും ഭാവപകര്‍ച്ചയില്ലാത്ത ഏകഭാവത്തോടു കൂടിയ ശ്രീരാമന്റെ മുഖകമലത്തെ
”പ്രസന്നതാ യാ ഗതാഭിഷേകസ്ഥതാ മമലേ വനവാസ ദുഖതഃ
മുഖാംബുജശ്രീ രഘുനന്ദന സ്വമേത ദാസ്തു സമംജുള മംഗള പ്രദാ” എന്നാണ് തുളസീദാസന്‍ പ്രശംസിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി അധികാര കസേരയില്‍ ഇരുന്നുകഴിഞ്ഞാലുള്ള അമിതാഹ്‌ളാദവും അധികാരം പോകുമ്പോള്‍ ഉണ്ടാകുന്ന വിലാപവും ഇന്ന് സാധാരണയാണ്. വീണ്ടും അധികാരത്തിലെത്താന്‍ കുതന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. എന്നാല്‍ അധികാര ഗര്‍വ്വം സ്പര്‍ശിക്കാത്ത ആദര്‍ശവാനായ ഒരു ഭരണകര്‍ത്താവിന്റെ മുഖമാണ് തുളസി ശ്രീരാമനിലൂടെ വരച്ചുകാട്ടുന്നത്. മാത്രമല്ല പല ഭരണ പരാധീനതകളും നമുക്ക് അയോദ്ധ്യാകാണ്ഡത്തില്‍ ദര്‍ശിക്കാന്‍ കഴിയും. ദേവാസുര യുദ്ധത്തില്‍ ദേവന്മാരുടെ പക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യുന്ന ദശരഥ മഹാരാജാവിന്റെ രഥചക്രത്തിലെ ആണി ഇളകിപ്പോയപ്പോള്‍ രഥചക്രത്തില്‍ ആണിക്കു പകരമായി തന്റെ ചെറുവിരല്‍ ഉപയോഗിച്ച് ഭര്‍ത്താവിന്റെ പ്രാണനെ രക്ഷിക്കുന്ന കൈകേയിക്ക് പ്രത്യുപകാരമായി ദശരഥന്‍ നല്‍കിയ രണ്ടു വരങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ ഭരണപരാധീനതകള്‍ക്കും കീഴ്‌വഴക്ക ലംഘനങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. ഇന്നത്തെ സര്‍ക്കാരുകളും നിയമങ്ങള്‍ (ശാസനകള്‍) ഇറക്കുന്നുണ്ട്. അവ പ്രായോഗികമാക്കാനുള്ള ചുമതലയും ഭരണാധിപന്മാര്‍ക്കുണ്ട്, അതുപോലെ ജനങ്ങള്‍ക്കും. നിയമം ജനഹിതത്തിന് എതിരാണെങ്കില്‍ പ്രതികരിക്കാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും സഹകരണ പ്രത്യുപകാര സ്മരണ നിമിത്തം പല നിയമങ്ങളും ജനഹിതത്തിന് എതിരായി മാറുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ ഈ കഥകള്‍ പത്രങ്ങളും മറ്റു മീഡിയകളും ഏറ്റെടുത്ത് ആഘോഷിക്കുന്നതും നാം കാണുന്നുണ്ട്. ഇതുപോലെ ഒരു സന്ദര്‍ഭമാണ് ദശരഥന്റെ ഭരണകാലത്ത് ഉണ്ടായത്, മാത്രമല്ല കൈകേയി അത് വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നു എന്നും തോന്നാം. രാഷ്ട്രീയ നേതാക്കള്‍ പഴയനിയമങ്ങളും ശാസനകളും പ്രസംഗങ്ങളും ഒക്കെ പൊടിതട്ടിയെടുത്തുകൊണ്ടു വന്ന് അവയെ തലനാരിഴ കീറിമുറിച്ച് സ്വന്തം പക്ഷത്തിന്റെ വിജയത്തിനായി ഉപയോഗിച്ച് നിലവിലുള്ള സര്‍ക്കാരിനെ ഉന്തി പുറത്താക്കുവാന്‍ വെമ്പുന്ന കാഴ്ചയും വിരളമല്ല. അധികാര സിംഹാസനം കൈയ്യേറുന്ന ഇന്നത്തെ ഗൂഢതന്ത്രം തന്നെയാണ് കൈകേയിയും സ്വന്തം മകനെ അധികാരത്തിലെത്തിക്കാന്‍ പ്രയോഗിച്ചത് എന്ന് പറയേണ്ടിവരില്ലേ? മന്ഥര എന്ന കുതന്ത്രത്തിന്റെ രാജ്ഞിയെ കൂട്ടുപിടിച്ച് പുത്രനു വേണ്ടി കോസലത്തിന്റെ സിംഹാസനം കൈയ്യാളുക എന്ന പരമമായ ലക്ഷ്യത്തില്‍ കൈകേയി ഉറച്ചു നില്ക്കുന്നു. ദശരഥന്റെ പഴയ വരങ്ങള്‍ ഓര്‍മ്മപ്പെടുത്തി അധികാരം ഭരതനില്‍ എത്തിക്കുന്ന കാര്യത്തില്‍ അവര്‍ പൂര്‍ണ്ണമായും വിജയിക്കുകയും ചെയ്യുന്നു. അനുപമമായ ഭരതന്റെ ത്യാഗം മാറ്റി നിര്‍ത്തിയാല്‍ ഇന്നത്തെ രാഷ്ട്രീയത്തിലെ പല സംഭവങ്ങളും ഇവിടെ അരങ്ങേറുന്നു എന്നത് രാമചരിതമാനസത്തിന്റെ പ്രസക്തി വിളിച്ചോതുന്നു.
ഭരണത്തിലെ ഗുണദോഷങ്ങളെ നന്നായി അപഗ്രഥിച്ച് സമചിത്തതയോടുകൂടി വിശകലനം ചെയ്ത് സമയാസമയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി ഭരണകര്‍ത്താക്കളെ നേര്‍വഴിയിലേക്കു നയിക്കുന്ന ഒരു പക്വതയാര്‍ന്ന ഉപദേശക സമിതിയുടെ അഭാവം ഇന്നത്തെ ജനാധിപത്യ ഭരണത്തില്‍ വികലതയുണ്ടാക്കുന്നു. അഴിമതി തഴച്ചു വളരാനും ഇതു കാരണമാകുന്നതായി കാണാം. തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലേറുന്നവര്‍ തന്റെയോ താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെയോ ഇഷ്ടങ്ങള്‍ നടപ്പാക്കുവാന്‍ നിര്‍ബന്ധിതരാകുന്നതും, കിട്ടിയ അധികാരം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ മുന്നേറുന്നതും നല്ല ഉപദേശക സമിതിയുടെ അഭാവം കൊണ്ടാകാം. മാത്രമല്ല സമിതിയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാതെയും വരാം. അധികാരികളെ വഴിതെറ്റിക്കുന്ന മന്ഥരയെപ്പോലുള്ള ഉപദേശക സമിതികള്‍ ഇവിടെ ഭരണത്തിന്റെ മാര്‍ഗ്ഗത്തില്‍ വിലങ്ങുതടികളാകുന്നതും അസാധാരണമല്ല. എന്നിരുന്നാലും അയോദ്ധ്യാകാണ്ഡത്തില്‍ ജനാധിപത്യമര്യാദകള്‍ പൂര്‍ണ്ണമായും ദശരഥമഹാരാജാവ് പാലിക്കുന്നതായിക്കാണാം. ഏതു പുതിയ കാര്യം നടപ്പാക്കുമ്പോഴും അദ്ദേഹം വസിഷ്ഠ മഹര്‍ഷിയുടെ ഉപദേശം തേടുന്നുണ്ട് എന്ന് മാത്രമല്ല ശ്രീരാമന്റെ രാജ്യാഭിഷേകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പൊതുജനസമിതി വിളിച്ചുകൂട്ടി അവരുടെ അഭിപ്രായം ആരായുന്നതായി തുളസി വര്‍ണ്ണിക്കുന്നുണ്ട്.
”ജോ പഞ്ചഹി മത് ലാഗൈ നിക്കാ കരഹു ഹരഷീ ഹിയം രാമഹി ടീക്കാ”
അതായത് ‘സമ്മതമാണെല്ലാവര്‍ക്കും എന്നാകില്‍ ശ്രീരാമനു സമ്മോദമോടെ ചെയ്ക രാജ്യാഭിഷേകം ഭവാന്‍’
(പരിഭാഷ സി.ജി. രാജഗോപാല്‍)
എന്നാണ് ഗുരുവിനോട് ദശരഥന്‍ പറയുന്നത്. ഗുരുവിന്റെ അഭിപ്രായം അനുസരിച്ച് അദ്ദേഹം മന്ത്രി സുമന്ത്രരുടേയും സേവകന്മാരുടേയും അഭിപ്രായം ആരായുന്നുമുണ്ട്. അതിനു ശേഷമാണ് ശ്രീരാമന്റെ രാജ്യാഭിഷേകം നിശ്ചയിക്കുന്നത്. ഇന്ന് ബന്ധുക്കളെക്കൊണ്ട് ഭരണസിരാകേന്ദ്രങ്ങള്‍ കുത്തിനിറക്കുവാന്‍ ആഗ്രഹിക്കുന്ന ഭരണാധിപന്മാര്‍ക്ക് പലപ്പോഴും ദശരഥനെപ്പോലെ ചിന്തിക്കാന്‍ കഴിയാറില്ല.
നമ്മുടെ രാഷ്ട്രീയത്തില്‍ നിത്യവും കേള്‍ക്കുന്ന ഒരു ആവലാതിയുണ്ട്. അത് യുവതയുടേതാണ്. വന്ദ്യവയോധികരായ നേതാക്കന്മാര്‍ വാര്‍ദ്ധക്യത്തിലും കസേര ഒഴിയാന്‍ തയ്യാറാകാത്തതാണ് യുവതയുടെ പ്രശ്‌നം. എന്നാല്‍ യുവതലമുറയുടെ ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും വില കല്പിക്കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയായി തുളസി അയോദ്ധ്യാകാണ്ഡത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. അധികാര കസേരയിലിരുന്നു കൊണ്ട് പരലോകം പൂകാന്‍ ആഗ്രഹിക്കുന്ന നേതാക്കന്മാരെ ദശരഥനിലൂടെ തുളസി ഉപദേശിക്കുന്നുമുണ്ട്.
രായം സുഭായം മുകുട കര ലീന്‍ഹ, ബദന വിലോകി മകുട് സമ ലീന
ശ്രവണ സമീപ് ഭയേ സിത് കേസ / മനഹു ജഠരപ്പനു അസ് ഉപദേസ
നൃപ് യുവരാജു രാമ കഹും ദേഹൂ ജീവന്‍ ജന്മ ലാഹു കിന് ലേഹു /
അതായത്
മന്നവന്‍ തദാ ലഘുമകുരമെടുത്തതില്‍
തന്നുടെ മുഖം നോക്കി മകുടം നേരെയാക്കി
പാര്‍ത്തിതു നരച്ചുപോയ കര്‍ണ്ണ പാര്‍ശ്വസ്ഥ കേശം
വാര്‍ദ്ധക്യം മന്ത്രിക്കയാം സാകൂതം ഉപദേശം.
എന്തേ വൈകുന്നു രാജന്‍ യൗവരാജ്യമാം രാമ
ചന്ദ്രനു നല്‍കി സ്വീയ ജന്മ സാഫല്ല്യം നേടാന്‍
(പരിഭാഷ സി.ജി.രാജഗോപാല്‍ ശ്രീരാമചരിതമാസനം പേജ് 427428 )
കണ്ണാടി നോക്കി കിരീടം ശരിയാക്കുന്ന ദശരഥ മഹാരാജാവിന് തന്റെ ചെവിയുടെ പാര്‍ശ്വങ്ങളില്‍ കണ്ട നര, തനിക്ക് അധികാരം വിട്ടൊഴിയാന്‍ സമയമായി എന്നു വിളിച്ചു പറയുന്നതായി തോന്നുന്നു. അദ്ദേഹം അധികാരം അടുത്ത തലമുറക്ക് കൈമാറാന്‍ സ്വമനസാലെ തയ്യാറാകുന്നു എന്നു കാണാം.
(തുടരും)





















