- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”ഇന്നു കളിച്ചതുമതി” മമ്മ നീളന്‍ വരാന്തയില്‍ തൂശനിലകള്‍ നിരത്തുന്നതിനിടയില്‍ പറഞ്ഞു ”എല്ലാരും പേടിച്ചോടി ക്ഷീണിച്ചു പോയില്ലേ? വന്നു ചോറുണ്ണൂ.”
ദല്‍ബീര്‍ കയ്യും കാലും മുഖവുമൊക്കെ കഴുകി വന്നിട്ടു ചോദിച്ചു: ”മമ്മേ, ഞാനും കൂടി വിളമ്പിക്കോട്ടേ?”
മമ്മ പൊട്ടിച്ചിരിച്ചു: ”പിന്നെന്താ, ദല്‍ബീര്‍കുട്ടന്‍ വേഗം വായോ!”
മമ്മ, കായ്‌വറുത്തതിന്റെ ചെറിയ പാത്രം ദല്‍ബീറിന്റെ കയ്യില്‍ക്കൊടുത്തു. എവിടെയാണതു വിളമ്പേണ്ടതെന്നും പറഞ്ഞു കൊടുത്തു.
ദല്‍ബീര്‍ വിളമ്പുന്നതു കണ്ടപ്പോള്‍ മറ്റെല്ലാവര്‍ക്കും വിളമ്പിയാല്‍ക്കൊള്ളാമെന്നായി. മമ്മ ഓരോ ആള്‍ക്കും ഓരോ പാത്രത്തിലെ വിഭവങ്ങള്‍ കൊടുത്തു. തൂശനിലയില്‍ എവിടെയൊക്കെയാണ് ഓരോന്നും വിളമ്പേണ്ടതെന്നും പറഞ്ഞു കൊടുത്തു.
”മമ്മേ എന്തിനാ ഇങ്ങനെ ഓരോന്നും കൃത്യസ്ഥാനത്ത് തന്നെ വെളമ്പണംന്നു പറയുന്നേ?” ജാന്‍വിയുടെ സംശയം കേട്ടയുടനെ മമ്മ പറഞ്ഞു ”മോളേ, നമ്മുടെയീ ലോകത്ത് എല്ലാത്തിനും അതാതിന്റെ സ്ഥാനമുണ്ട്. കൃത്യം സ്ഥാനത്തിരുന്നാല്‍ എല്ലാ നല്ലതാ… പക്ഷേ സ്ഥാനം തെറ്റിയാലോ? അപ്പോഴതു മോശമാകും… ഇപ്പോ നമ്മുടെ തലേലിരിക്കുമ്പോ തലമുടി നല്ലതാ, അല്ലേ? പക്ഷേ അത് ആഹാരസാധനങ്ങളില്‍ വീണാലോ?”
ഒന്നു നിര്‍ത്തിയിട്ട് മമ്മ തുടര്‍ന്നു.
”എടുത്തു കഴിക്കാനും ഓരോന്നും തൊട്ടുകൂട്ടുകയാണോ അതോ ചോറിലൊഴിക്കുകയാണോ വേണ്ടത്, അങ്ങനെയൊരുപാടു കാര്യങ്ങളൊണ്ട് ഓരോന്നും വിളമ്പാനുള്ള സ്ഥാനവുമായി ബന്ധപ്പെട്ട്…. ഇപ്പോ ന്റെ കുഞ്ഞുമക്കളെല്ലാരും ഊണ് കഴിക്ക്…. ബാക്കി പിന്നെപ്പറയാം.”
പേടിച്ചോടി വന്നതുകൊണ്ട് നല്ല വിശപ്പുണ്ടായിരുന്നു എല്ലാവര്‍ക്കും. വയറ് നിറച്ച് ചോറുണ്ട്, പായസവും കുടിച്ചു കുട്ടിസംഘത്തിലെല്ലാവരും. ഊണു കഴിഞ്ഞ്, കണ്ണാടി പോലെ മിനുസമുള്ള, സുഖകരമായ തണുപ്പുള്ള വരാന്തയില്‍ ചിലരൊക്കെ കിടന്നു, ചിലര്‍ ഇരുന്നു. അപ്പോഴാണ് ഫര്‍ഹാനൊരാഗ്രഹം തോന്നിയത്. ഒരു കഥ പറഞ്ഞു തരാന്‍ മമ്മയോടു ചോദിച്ചാലോ? പിന്നെയൊട്ടും വൈകിയില്ല.
മമ്മേ… മമ്മേ…
ഏഴുപേരും ഒരേ സ്വരത്തില്‍ വിളിച്ചുകൂവി…
ഈ പ്രാവശ്യം പേടിച്ചുപോയത് മമ്മയാണ്. ഊണു കഴിഞ്ഞ് എല്ലാവരും വട്ടംകൂടിയിരിക്കുന്നതു കണ്ടിട്ടാണ് ആട്ടിന്‍കുട്ടികളെ നോക്കാന്‍ വടക്കുപുറത്തേയ്ക്കു പോന്നത്. എന്തുണ്ടായി ഇപ്പോള്‍? മമ്മ പേടിച്ചോടിയെത്തി.
”കഥ പറയണം… കഥ പറയണം… ഇപ്പോത്തന്നെ കഥ പറയണം.” കുസൃതിക്കുഞ്ഞന്മാരുടെ സംഘഗാനമാണ് മമ്മയെ വരവേറ്റത്. ”അല്ല, എന്താ ഇപ്പോ പെട്ടെന്നെല്ലാര്‍ക്കും കഥ കേള്‍ക്കാനൊരു പൂതി?” മമ്മ ചിരിയോടെ ചോദിച്ചു. ഫര്‍ഹാന്‍ അതിനുത്തരം പറയാനൊരുങ്ങിപ്പോഴേയ്ക്കും അത്ഭുതകരമായ ഒരു കാഴ്ച കണ്ടു, അവരെല്ലാവരും. ഒരു വലിയ ചെമ്പരുന്ത് പറന്നിറങ്ങി വരാന്തയുടെ അറ്റത്തുള്ള അരത്തൂണിലിരിക്കുന്നു!
എന്താണീ അരത്തൂണെന്നല്ലേ? മമ്മയുടെ വീട്ടിലെ നീളന്‍ വരാന്തയില്‍ പതിനൊന്നു വലിയ തൂണുകളും, അവയുടെ പകുതി മാത്രം ഉയരമുള്ള ഒരു പാതിത്തൂണുമുണ്ട്. പതിനൊന്നരത്തൂണുകളെന്നാണവയെക്കുറിച്ചു പറയാറ്! ആ പാതിത്തൂണിലൊരു ഭംഗിയുള്ള താമരപ്പൂവ് കൊത്തിവെച്ചിട്ടുണ്ട്; അതിന്മേലാണ് ചെമ്പരുന്തിപ്പോള്‍ പറന്നുവന്നിരുന്നത്.
പക്ഷേ ദേവേശിയെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. ആ പരുന്തിന്റെ കാലൊരു നൂലില്‍ കെട്ടിയിട്ടിട്ടുണ്ട്, ഒരു കടലാസ് ചുരുള്‍! ദേവേശി കണ്ണു രണ്ടും മിഴിച്ചിരുന്നു പോയി അതു കണ്ടപ്പോള്‍!