Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

കെ.ജി.രഘുനാഥ്

Print Edition: 6 June 2025
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

വിശ്വാമിത്രന്‍ പരമ്പരയിലെ 46 ഭാഗങ്ങളില്‍ ഭാഗം 46
wp-content/uploads/2024/07/viswa-jpg.webp
വിശ്വാമിത്രന്‍
  • വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
  • വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
  • കാമധേനു ( വിശ്വാമിത്രന്‍ 3)
  • രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)
  • ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
  • വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
  • കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

അമ്മയുടെ കണ്ണുനീരില്‍നിന്ന് താന്‍ പഠിച്ച പല കാര്യങ്ങളും രാമന്റെ മനസ്സിലേയ്ക്കു വന്നു. തന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും അംഗീകരിക്കാന്‍ കഴിയുന്ന ഒരാളെയല്ലാതെ മറ്റാരേയും ജീവിതത്തിലേയ്ക്ക് സ്വീകരിക്കുകയില്ലെന്ന് മനസ്സില്‍ പണ്ടേ ഉറപ്പിച്ചതാണ്. സൗന്ദര്യംമാത്രം കണ്ട് വ്യക്തിപരമായ താല്പര്യങ്ങളൊന്നും അറിയാതെ ഒരു മത്സരത്തില്‍ ജയിച്ച് നേടേണ്ടതാണോ തന്റെ വധുവെന്നും രാമന്‍ ആലോചിച്ചു.
സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാല്‍, തനിക്ക് അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ വ്യക്തിയായി അധഃപതിക്കാന്‍ പാടില്ല. സഹധര്‍മ്മിണി എന്ന പേരിനെ അന്വര്‍ത്ഥമാക്കുംവിധം തന്റേതായ ആശയങ്ങളെ അംഗീകരിക്കുന്ന ഒരാളെ മാത്രമേ സ്വീകരിക്കൂ എന്ന് തീരുമാനിച്ചത് മാതാവിന്റെ സ്ഥിതി മനസ്സിലാക്കിയിട്ടാണ്. തനിക്ക് അനുയോജ്യയാണ് സീത എന്ന് വിശ്വാമിത്രന്‍ കരുതുന്നുവെങ്കില്‍ അത് യുക്തിപൂര്‍വ്വം ആലോചിച്ചെടുത്ത തീരുമാനമാവില്ലേ?
ചിന്താമഗ്നനായ രാമന്‍ കുടീരത്തിന് പുറത്ത് വെറുതെ നടക്കുമ്പോള്‍ പെട്ടെന്ന് ആരുടെയോ കാല്‍പെരുമാറ്റം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ വിശ്വാമിത്രന്‍ തന്റെ അടുത്തേയ്ക്കു വരുന്നതാണ് കണ്ടത്.
”കുമാരന് ഉറക്കം വരുന്നില്ലേ…?” ദേഹത്ത് പതുക്കെ സ്പര്‍ശിച്ചുകൊണ്ട് വിശ്വാമിത്രന്‍ ചോദിച്ചു.
സുപ്രധാനമായ ഒരു സമസ്യയാണ് പൂര്‍ത്തിയാക്കാന്‍ താന്‍ രാമനു നല്‍കിയത്. എന്നാല്‍ അതിന് കൊടുത്ത സമയം വളരെ കുറച്ചു മാത്രവും. തീരുമാനം വളരെ പെട്ടെന്ന് എടുക്കേണ്ടതിനാല്‍ രാമന് ഉറങ്ങാന്‍ കഴിയില്ലെന്ന് വിശ്വാമിത്രനറിയാം.
”കുമാരാ, നമ്മള്‍ ഇവിടെ എത്തിയ കാര്യം ജനകന്‍ അറിഞ്ഞിട്ടുണ്ട്. നാളെ പ്രഭാതത്തില്‍ത്തന്നെ നമ്മളെ സ്വീകരിക്കാന്‍ ജനകനും ശതാനന്ദനും ഇവിടെ എത്തിച്ചേരും” വിശ്വാമിത്രന്‍ പറഞ്ഞു.
നേരത്തെ അറിഞ്ഞ കാര്യം എന്തുകൊണ്ടാണ് മുനി ഇപ്പോള്‍ പറയുന്നത് എന്ന മട്ടില്‍ രാമന്‍ വിശ്വാമിത്രനെ നോക്കി.
”രാമാ, നിനക്ക് ജനകന്റെ കൊട്ടാരത്തിലുള്ള മഹാധനുസ്സ് എടുത്ത് പ്രയോഗിക്കാന്‍ ആഗ്രഹമുണ്ടോ?” മുനി രാമന്റെ മനസ്സ് പൂര്‍ണ്ണമായും മനസ്സിലാക്കാനെന്ന മട്ടില്‍ ചോദിച്ചു.
”ആഗ്രഹമുണ്ട് ഗുരോ.”
വിശ്വാമിത്രന്‍ തലയിളക്കി. അജ്ഞാതകുലജാതയായ സീതയെ സഹധര്‍മ്മിണിയായി സ്വീകരിക്കാന്‍ രാമന്‍ തയ്യാറായി എന്നാണ് അതിന്റെ അര്‍ത്ഥം. എങ്കില്‍ രാമനെ അതിന് പ്രാപ്തമാക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വാമിത്രന്‍ ചിന്തിച്ചു.
”പക്ഷേ, ഏതോ അത്ഭുത യന്ത്രമാണ് മഹാദേവന്റെ ധനുസ്സ് എന്നാണ് അങ്ങ് പറഞ്ഞത്. അത് പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ല” രാമന്‍ സങ്കോചത്തോടെ പറഞ്ഞു.
”രാമാ.. സീത നിനക്ക് ചേര്‍ന്നവളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവളെ സ്വീകരിക്കാന്‍ നീ ഒരുക്കമാണെങ്കില്‍ ആ ധനുസ്സ് പ്രവര്‍ത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ പറഞ്ഞുതരാം. നിനക്കത് സാധ്യമായാല്‍ ഒട്ടനവധി ഉത്ക്കണ്ഠകള്‍ക്കുള്ള ഉത്തരം അതുവഴി ലഭിക്കും. ഏതെങ്കിലും തരത്തില്‍ ആ ദിവ്യധനുസ്സ് രാക്ഷസന്മാരുടെ കയ്യിലെത്തിയാല്‍ അത് സര്‍വ്വ ലോകത്തിനും വിനാശമായ രീതിയില്‍ അവര്‍ അത് ഉപയോഗിക്കും. അത് പ്രവര്‍ത്തിപ്പിക്കാനുള്ള കരുത്ത് നിനക്കുണ്ട് എന്നറിഞ്ഞാല്‍ ആര്യാവര്‍ത്തത്തിലെ സര്‍വ്വ ദേവന്മാരുടെയും ഉത്കണ്ഠയില്‍ നിന്നാവും അവരെ നീ മുക്തരാക്കുന്നത് ” വിശ്വാമിത്രന്‍ സന്തോഷത്തോടെ പറഞ്ഞു. അതുകേട്ടപ്പോള്‍ രാമന്റെ മുഖത്തും സന്തോഷം പ്രകടമായി.
”ഗുരോ, എനിക്കത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ എന്റെ ജീവിതം സാര്‍ത്ഥകമായെന്നു ഞാന്‍ കരുതും. പക്ഷേ, ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ആ ധനുസ്സ് എങ്ങനെയാണ് …….”
”കുമാരാ, അതിനെക്കുറിച്ച് നീ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. ഏതൊന്നിലാണോ നാം മനസ്സ് ഉറപ്പിക്കുന്നത് അത് സഫലമാകാന്‍ സ്വപ്രയത്‌നത്തിലൂടെ ഏതൊരാള്‍ക്കും സാധ്യമാകുന്നതാണ്.”
”അങ്ങയുടെ അനുഗ്രഹമുണ്ടെങ്കില്‍….”
”സീതയെപ്പോലുള്ള ഒരാള്‍ നിന്റെ ജീവിതത്തിലേയ്ക്കു വരുന്നതുവഴി കര്‍മ്മമണ്ഡലത്തില്‍ നിനക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ ” വിശ്വാമിത്രന്‍ പറഞ്ഞു.
ഋഷിതുല്യമായ ജീവിതം നയിച്ചുകൊണ്ട് ക്ഷത്രിയനെപ്പോലെ രാജ്യം ഭരിക്കുന്ന ജനകനോട് പ്രത്യേക മമത വിശ്വാമിത്രനുണ്ടെന്ന് രാമന് തോന്നി. വിശ്വാമിത്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ രാമന്റെ ഹൃദയം അതുവരെ അനുഭവിച്ച സംഘര്‍ഷങ്ങളില്‍നിന്ന് മുക്തി പ്രാപിച്ച് ആനന്ദത്താല്‍ തരളിതമായി.
വിശ്വാമിത്രന്‍ കുടീരത്തിനടുത്തേയ്ക്ക് നടന്നപ്പോള്‍ എല്ലാം തീരുമാനിച്ച മട്ടില്‍ രാമന്‍ മുനിയെ അനുഗമിച്ചു.
മഹാദേവധനുസ്സ്
വിശ്വാമിത്രന്‍ അയോദ്ധ്യയിലെ രാജകുമാരന്മാരെകൂട്ടി മിഥിലയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പ്രഭാതത്തില്‍ രാജകൊട്ടാരത്തില്‍ എത്തിച്ചേരുമെന്നും ജനകന്‍ രാത്രിതന്നെ അറിഞ്ഞു. വിശ്വാമിത്രനോടൊപ്പം സിദ്ധാശ്രമത്തിലേയ്ക്കുള്ള യാത്രയില്‍ രാമന്‍ താടകയെ വധിച്ചതും, സിദ്ധാശ്രമത്തില്‍ എത്തിയശേഷം മഹര്‍ഷി യാഗം തുടങ്ങിയപ്പോള്‍ യാഗം മുടക്കാന്‍വന്ന സുബാഹുവിനെ വധിക്കുകയും മാരീചന്റെ ശക്തി ക്ഷയിപ്പിച്ച് വധിക്കാതെ വിട്ടയച്ചതുമെല്ലാം ജനകന്‍ അറിഞ്ഞിരുന്നു. എന്നാല്‍ രാമനെക്കൂട്ടി മുനി മിഥിലയിലേക്ക് വരുമെന്ന് ജനകന്‍ തീരെ പ്രതീക്ഷിച്ചില്ല.
സീതയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പ് അയോദ്ധ്യയിലെ രാജാവിനെ അറിയിച്ചിരുന്നില്ല. അതുകൊണ്ട് അയോദ്ധ്യയിലെ രാജകുമാരന്മാര്‍ കൊട്ടാരത്തിലേയ്ക്കു വരുന്നു എന്നറിഞ്ഞപ്പോള്‍ ജനകന്‍ തെല്ലൊന്നു പരിഭ്രമിച്ചു. ദശരഥനോട് പല കാര്യങ്ങളിലും യോജിക്കാന്‍ ജനകന് കഴിയാറില്ല. തനിക്ക് എന്തുകൊണ്ടാണ് ദശരഥനോട് വിയോജിപ്പുള്ളതെന്ന് നന്നായി അറിയാവുന്ന വിശ്വാമിത്രന്‍ ദശരഥപുത്രന്മാരോടൊപ്പം വരുന്നത് എന്തിനാണെന്നു ഊഹിക്കാന്‍ ജനകന് കഴിഞ്ഞില്ല. ദശരഥന്റെ അനുവാദമില്ലാതെയാണോ വിശ്വാമിത്രന്‍ അവരെ കൂട്ടിക്കൊണ്ടുവരുന്നത് എന്ന് ജനകന്‍ സംശയിച്ചു.
ഒരു രാജാവു നടത്തുന്ന ചടങ്ങില്‍, ക്ഷണിക്കാതെ മറ്റൊരു രാജാവോ രാജകുമാരന്മാരോ പങ്കെടുക്കാറില്ല. കോസലത്തേയും വൈദേഹത്തേയും ബന്ധിപ്പിക്കാനുള്ള ഒരു ഇടനിലക്കാരനായി വിശ്വാമിത്രന്‍ എത്താനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. എല്ലാവരുടെയും സങ്കല്‍പ്പത്തിനപ്പുറത്താണ് വിശ്വാമിത്രന്റെ സഞ്ചാരപഥം. അതുകൊണ്ട് ആര്‍ക്കും ഒന്നും പ്രവചിക്കാനാവില്ലെന്നും ജനകനറിയാം.
അയോദ്ധ്യയിലെ രാജകുമാരന്‍ ഗൗതമാശ്രമത്തില്‍പ്പോയി അഹല്യയെ സാന്ത്വനിപ്പിക്കുകവഴി ഗൗതമാശ്രമത്തിന്റെ ഭ്രഷ്ട് നീങ്ങി എന്ന വാര്‍ത്തയും വളരെ വേഗത്തില്‍ മിഥിലയിലെത്തിയിരുന്നു. തനിക്ക് ചെയ്യാന്‍ കഴിയാത്തകാര്യം രാമന്‍ ചെയ്തു എന്നറിഞ്ഞപ്പോള്‍ ജനകന്‍ ഏറെ സന്തോഷിച്ചു.
കുലപത്‌നിയുടെ സ്വഭാവത്തില്‍ കളങ്കം ആരോപിച്ചത് അന്ന് ഇന്ദ്രനാണ്. ആചാര്യപത്‌നി അഹല്യ ഇന്ദ്രന്‍ ആരോപിച്ച വിധത്തില്‍ പെരുമാറില്ലെന്ന് ജനകന് ഉത്തമ ബോധ്യമുണ്ട്. എന്നാല്‍ ഇന്ദ്രന്‍ പറഞ്ഞത് തെറ്റാണെന്ന് ഗൗതമമഹര്‍ഷി അല്ലാതെ മറ്റൊരു മഹര്‍ഷിമാരും പറയാത്ത കാരണത്താല്‍ ഇന്ദ്രനെതിരെ ഒന്നും പറയാനാവാതെ ജനകന്‍ ആ പ്രശ്‌നത്തില്‍ ഇടപെടാതെ ഒഴിഞ്ഞുമാറുകയായിരുന്നു. പക്ഷേ, ഗൗതമമഹര്‍ഷിയെ പുതിയതായി ആരംഭിച്ച വിദ്യാകേന്ദ്രത്തിന്റെ ആചാര്യനാക്കിയതു വഴി, അഹല്യ തെറ്റുകാരിയല്ലെന്ന് സമര്‍ത്ഥിക്കാനാണ് ജനകന്‍ ശ്രമിച്ചത്. ഇന്ദ്രന്റെ പരസ്യമായ പ്രസ്താവനയിലൂടെ കളങ്കിതയാണെന്ന് എല്ലാവരും വിശ്വസിക്കുന്ന അഹല്യയുടെ പതിയായ ഗൗതമനെ ജനകന്റെ ആശ്രമത്തിന്റെ നായകപദവിയില്‍ അവരോധിച്ചതുവഴി അഹല്യ തെറ്റുകാരിയല്ലെന്ന് പരോക്ഷമായി ജനകന് സമര്‍ത്ഥിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, അഹല്യയുടെയും ഗൗതമമഹര്‍ഷിയുടെയും പുത്രനായ ശതാനന്ദമഹര്‍ഷിയാണ് ഇപ്പോഴും ജനകന്റെ പുരോഹിതന്‍.
മാതാവിനെ അയോദ്ധ്യയിലെ രാജകുമാരന്‍ ഭ്രഷ്ടില്‍ നിന്ന് മുക്തയാക്കി എന്നറിഞ്ഞപ്പോള്‍ ശതാനന്ദമഹര്‍ഷിക്കുണ്ടായ ആനന്ദം മാതാവിനോട് മഹര്‍ഷിക്കുള്ള സ്‌നേഹം എത്രയെന്ന് ബോധ്യപ്പെടുത്തുന്നതാണ്. കുമാരന്മാര്‍ മിഥിലയില്‍ എത്തിയതുവഴി അയോദ്ധ്യയുമായി ഒരു മൈത്രി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഉപയോഗപ്പെടുത്തേണ്ടതാണെന്നും ജനകന്‍ ചിന്തിച്ചു. പക്ഷേ, ശതാനന്ദന്‍ പ്രധാന പുരോഹിതനാണങ്കിലും മറ്റു പുരോഹിതന്മാര്‍ അയോദ്ധ്യയുമായുള്ള സൗഹൃദത്തോട് യോജിക്കുമോ എന്ന് ജനകന്‍ സംശയിച്ചു. അങ്ങനെ ആയാല്‍ തന്റെ കൊട്ടാരസഭയില്‍ അതേക്കുറിച്ച് തര്‍ക്കംതന്നെ ഉടലെടുക്കാന്‍ ഇടയുണ്ട്. പലപല സംശയങ്ങളും ജനകന്റെ മനസ്സില്‍ വന്നുദിച്ചു.
രാജാധികാരം ലഭിച്ചിട്ടില്ലാത്ത അയോദ്ധ്യയിലെ കുമാരന്മാര്‍ ആര്യാവര്‍ത്തത്തിന്റെ അതിര്‍ത്തിയില്‍നിന്നു രാക്ഷസവീര്യത്തെ തുടച്ചുനീക്കാന്‍ നടത്തിയ ആദ്യ ശ്രമംതന്നെ വിജയിച്ചിരിക്കുന്നു. അതിനാല്‍ കുമാരന്മാരുടെ വരവിനെ അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല. വിശ്വാമിത്രനാണ് അവര്‍ക്കു തുണയായിട്ടുള്ളത്. ആര്‍ക്കും പ്രവചിക്കാനാവാത്ത മഹാമുനിയുടെ സ്വഭാവത്തെക്കുറിച്ച് ജനകന് നന്നായിട്ടറിയാം. വിശ്വാമിത്രനെ എതിരേറ്റ് കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ ശതാനന്ദനോടൊപ്പം പോകാന്‍ ജനകന്‍ തീരുമാനിച്ചു. അതിനായി രാവിലെ തന്നെ രഥം തയ്യാറാക്കിനിര്‍ത്താനുള്ള ഏര്‍പ്പാടു ചെയ്തിട്ടാണ് കിടന്നത്.
പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് മിഥിലയിലേയ്ക്കുള്ള യാത്രയ്ക്ക് തയ്യാറായി വിശ്വാമിത്രനും കുമാരന്മാരും നില്‍ക്കുമ്പോഴേയ്ക്കും ജനകന്‍ പുരോഹിതവൃന്ദത്തോടൊപ്പം അതിഥികളെ സ്വീകരിക്കാന്‍ രഥവുമായെത്തി.
വിശ്വാമിത്രനെ കണ്ടതും രഥത്തില്‍നിന്ന് ജനകന്‍ തിടുക്കത്തില്‍ ഇറങ്ങി മുനിയെ നമസ്‌കരിച്ചു.
”മഹാമഹര്‍ഷേ, അങ്ങേയ്ക്കും കുമാരന്മാര്‍ക്കും സ്വാഗതം.”
പുരോഹിതനായ ശതാനന്ദമഹര്‍ഷിയും വിശ്വാമിത്രനെ നമസ്‌ക്കരിച്ചു. സൂര്യചന്ദ്രന്മാരെപ്പോലെ ശോഭിക്കുന്ന കുമാരന്മാരെ കണ്ണെടുക്കാതെ ഇരുവരും നോക്കി. പുരോഹിതവൃന്ദം ആദരവോടെ വിശ്വാമിത്രനെയും കുമാരന്മാരേയും ശിഷ്യഗണങ്ങളെയും യഥാവിധി പൂജിച്ചു. വിശ്വാമിത്രന്‍ എല്ലാവരേയും ആശീര്‍വദിച്ചു. രാമനും ലക്ഷ്മണനും ശതാനന്ദമഹര്‍ഷിയുടെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു. ജനകനോടുള്ള ആദരവ് കൈകൂപ്പി പുഞ്ചിരി തൂകിക്കൊണ്ട് പ്രകടമാക്കി.
അയോദ്ധ്യയിലെ രാജകുമാരന്മാരോട് ജനകന്‍ കാട്ടുന്ന ആദരവില്‍ വിശ്വാമിത്രന്‍ സന്തുഷ്ടനായി. ദശരഥപുത്രന്മാരുടെ വീരത്വത്തെക്കുറിച്ചു പ്രശംസിച്ചുകൊണ്ട് മുനി കുമാരന്മാരെ ജനകന് പരിചയപ്പെടുത്തി.
”എല്ലാം അറിഞ്ഞിരിക്കുന്നു മഹാമുനേ. അങ്ങയോടൊപ്പം അതിഥികളായെത്തിയ കുമാരന്മാരേയും കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാനാണ് രഥവുമായി ഞാന്‍ നേരിട്ടത്തിയത്. അങ്ങ് കുമാരന്മാരൊടൊപ്പം എന്റെ രഥത്തില്‍ കയറിയാലും” ജനകന്‍ വിനീതനായി പറഞ്ഞു.
താടകയെ പരാജയപ്പെടുത്തിയ രാമനെ അഭിമാനത്തോെടയാണ് ജനകന്‍ നോക്കിയത്. രാമന്‍ ചെയ്ത വീരോചിതമായ കാര്യങ്ങളെക്കുറിച്ച് അഭിമാനത്തോെടയാണ് ശതാനന്ദന്‍ യാത്രാവേളയില്‍ സംസാരിച്ചത്. അയോദ്ധ്യയിലെ രാജകുമാരന്റെ സന്ദര്‍ശനം ഉത്തമ സൂചനയാണ് നല്‍കുന്നതെന്നാണ് ശതാനന്ദന്‍ പറഞ്ഞത്.
ഒരു രാജാവിനോടെന്ന മട്ടില്‍ രാമനോട് ജനകന്‍ ആദരവു പ്രകടിപ്പിച്ചത് വിശ്വാമിത്രന്‍ ശ്രദ്ധിച്ചു. അയോദ്ധ്യയെ അംഗീകരിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് ജനകന്റെ ആദരവിനെ വിശ്വാമിത്രന്‍ കണ്ടത്. കന്യകയെ വീരശുല്കയായി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അയോദ്ധ്യയെ അക്കാര്യം അറിയിക്കാഞ്ഞത് ഉചിതമായില്ല എന്നു വിശ്വാമിത്രന്‍ ചിന്തിച്ചു. എങ്കിലും കുമാരന്മാരുടെ വരവില്‍ ജനകന്‍ സന്തുഷ്ടനാണല്ലോ എന്നു സമാധാനിച്ചു.
ജനകന്റെ താല്പര്യപ്രകാരം വിശ്വാമിത്രനും കുമാരന്മാരും ജനകന്റെ രഥത്തില്‍ കയറി. രഥം വേഗത്തില്‍ നീങ്ങുമ്പോഴും ജനകനും ശതാനന്ദനും കുമാരന്മാരെ കണ്ണെടുക്കാതെ നോക്കുന്നത് വിശ്വാമിത്രന്‍ ശ്രദ്ധിച്ചു. താന്‍ കുമാരന്മാരെ കൂട്ടി വന്നതിന്റെ ഉദ്ദേശ്യം ജനകന്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന് ആ നോട്ടം കണ്ടപ്പോള്‍ വിശ്വാമിത്രന്‍ ഊഹിച്ചു.
ആദ്യ ദര്‍ശനത്തില്‍ത്തന്നെ രാമനും ലക്ഷ്മണനും ദേവതുല്യ പരാക്രമികളാണെന്ന് ജനകന് മനസ്സിലായി. ചെറുപ്പമാണെങ്കിലും സാധാരണ രാജകുമാരന്മാരുടെ ശരീരപ്രകൃതിയല്ല അവര്‍ക്കുള്ളത്. വീരശൂരപരാക്രമികളാണെന്ന് അവരുടെ ശരീരവടിവും അവര്‍ ഏറ്റിയിരിക്കുന്ന ആയുധങ്ങളും പ്രകടമാക്കി. ഏത് ആയുധവും എടുത്തു പ്രയോഗിക്കാനുള്ള ശേഷിയുള്ള ആ ശരീരം ആരേയും ആകര്‍ഷിക്കുന്നതാണ്. രാമന്റെ നീലനിറമാര്‍ന്ന ശരീരത്തില്‍നിന്ന് ദിവ്യമായ തേജസ്സ് പ്രവഹിക്കുന്നതുപോലെ ജനകന് തോന്നി. ജനകന്റെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നുപോയി.
സീതയെ വീരശുല്കയായി നല്‍കുന്ന കാര്യം അറിഞ്ഞിട്ടാണോ ഇവരുടെ വരവ്? അങ്ങനെയെങ്കില്‍ സീതയ്ക്കു എന്തുകൊണ്ടും അനുയോജ്യനാണ് രാമന്‍. ‘താടകയെ വധിച്ച അയോദ്ധ്യയിലെ രാജകുമാരന്മാര്‍ മിഥിലയുടെയും അഭിമാനമാണ്’, എന്നാണ് ആ വാര്‍ത്ത കൊട്ടാരത്തില്‍ എത്തിച്ച ചാരന്‍ പറഞ്ഞത്.
രാമന്‍ വീരനാണെന്ന് താടകയെയും സുബാഹുവിനെയും വധിച്ചതില്‍നിന്ന് വ്യക്തമായി. എന്നാല്‍ പാപിയായി മുദ്രകുത്തപ്പെട്ട് ആരും കാണാന്‍ ആഗ്രഹിക്കാത്ത അഹല്യയെ സന്ദര്‍ശിച്ച് അവരുടെ അഭിമാനത്തെ വീണ്ടെടുത്തതിലൂടെ താന്‍ ഉദാര മനസ്‌കനാണെന്നുകൂടി രാമന്‍ തെളിയിച്ചിരിക്കുന്നു. അനീതിയോട് ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊരുതാന്‍ രാമന്‍ സദാ സന്നദ്ധനാണെന്നും ജാതിചിന്തയില്ലാതെ ഏതൊരാളോടും സമഭാവന പുലര്‍ത്തുന്നവനാണെന്നും രാമനെക്കുറിച്ച് സന്യാസിവേഷത്തില്‍ സഞ്ചരിക്കുന്ന തന്റെ ചാരന്മാരില്‍ ഒരാള്‍ പറഞ്ഞത് ഓര്‍ത്തപ്പോള്‍ ജനകന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
ദശരഥന്‍ പുത്രന്മാര്‍വഴി മിഥിലയുമായി മൈത്രി ആഗ്രഹിക്കുന്നുണ്ടാവുമോ? അതോ ജ്ഞാനോത്സവത്തോട് അനുബന്ധിച്ച് സീതയുടെ വിവാഹത്തിനായി നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ അയോദ്ധ്യയെ ക്ഷണിക്കാത്തതിന് തന്നോടുള്ള പ്രതിഷേധം അറിയിക്കാനാണോ ഇവരെ പറഞ്ഞുവിട്ടത്? കുമാരന്മാരുടെ വിനയഭാവത്തില്‍നിന്ന് മനസ്സിലാകുന്നത് അങ്ങനെയാവാന്‍ ഇടയില്ല എന്നാണ്. തേജസ്സാര്‍ന്ന രാമന്‍ എന്തുകൊണ്ടും സീതയ്ക്ക് അനുരൂപനാണ്. പരീക്ഷയില്‍ പങ്കെടുക്കാന്‍ രാമന് താല്പര്യമുണ്ടോ എന്നറിയാത്തസ്ഥിതിക്ക് അങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരുപക്ഷേ, വില്ലുകുലയ്ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ത്തന്നെ പരീക്ഷയെ അതിജീവിക്കാന്‍ കഴിയുമോ? മനസ്സില്‍ രൂപപ്പെട്ട സംശയം തന്നെ വല്ലാതെ അസ്വസ്ഥമാക്കിയപ്പോള്‍ സംശയനിവാരണം നടത്താം എന്നു ചിന്തിച്ചു.
”മഹര്‍ഷേ, അങ്ങ് എന്റെ രാജ്യത്തിലെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്നാല്‍ അയോദ്ധ്യയിലെ രാജകുമാരന്മാരെ മിഥിലയിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതിന് വിശേഷമായ എന്തെങ്കിലും കാരണമുണ്ടോ എന്നറിയാന്‍ താല്‍പര്യമുണ്ട്” ഏറെ നേരത്തെ ആലോചനയ്‌ക്കൊടുവില്‍ ജനകന്‍ പറഞ്ഞു.
”അങ്ങ് മഹാനിധിപോലെ സൂക്ഷിക്കുന്ന മഹാദേവന്റെ വിശേഷ ധനുസ്സ് കാണാന്‍ ഇവര്‍ ആഗ്രഹിക്കുന്നു” വിശ്വാമിത്രന്‍ ജനകനെ നോക്കി നിസ്സങ്കോചം പറഞ്ഞു.
താന്‍ ചിന്തിച്ചതു യാഥാര്‍ത്ഥ്യമായതിലുള്ള സന്തോഷത്താല്‍ കൂടുതലൊന്നും ചോദിക്കാന്‍ ജനകന് തോന്നിയില്ല. താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ മുനി മനസ്സിലാക്കിയതുപോലെ തോന്നി. രഥം അതിവേഗത്തില്‍ കൊട്ടാരത്തിലേയ്ക്കു പോകുമ്പോള്‍ ജനകന്റെ മനോരഥം സീതയെക്കുറിച്ചുള്ള ഓര്‍മ്മകളിലേയ്ക്ക് വഴുതി വീണു. കൃഷിഭൂമിയില്‍നിന്ന് സീതയെ കിട്ടിയതുമുതലുള്ള സംഭവങ്ങള്‍ ജനകന്റെ മനസ്സിലൂടെ കടന്നു പോയി.
സീത തന്റെ മകളായിട്ടാണ് കൊട്ടാരത്തില്‍ വളര്‍ന്നത്. കുട്ടിക്കാലത്തുതന്നെ ആയോധന വിദ്യയില്‍ സീത പ്രകടിപ്പിച്ച മികവ് കണ്ട് ആചാര്യന്മാര്‍ സന്തുഷ്ടരായിരുന്നു. വളര്‍ന്നതോടെ സൗന്ദര്യത്തിലും അവള്‍ ആരേയും അത്ഭുതപ്പെടുത്തി. അവള്‍ക്ക് അനുരൂപനായ വരനെ ആര്യാവര്‍ത്തത്തിലെ ആര്യന്മാരില്‍നിന്നു ലഭിക്കണം എന്ന് ആഗ്രഹിച്ചപ്പോഴും അത് സാധ്യമാകുമോ എന്ന ചിന്ത ഇപ്പോഴും മനസ്സില്‍നിന്ന് വിട്ടുപോയിട്ടില്ല. അവളെ ഭാര്യയായി സ്വീകരിക്കാന്‍ പല രാജാക്കന്മാരും പ്രായഭേദമെന്യേ തയ്യാറാണെന്ന് അറിയിച്ചെങ്കിലും പട്ടമഹിഷിയായി സ്വീകരിക്കാന്‍ അവരാരും തയ്യാറായില്ല. താന്‍ മകളായി വളര്‍ത്തിയ സീത ഏതെങ്കിലും രാജാവിന്റെ നൂറുകണക്കിനുള്ള ഭാര്യമാരില്‍ ഒരാളായി വെപ്പാട്ടിക്ക് സമമായി കഴിയുന്നത് ആലോചിക്കാന്‍പോലും കഴിയുന്നില്ല.
സീതയുടെ വിവാഹദൂതുമായി പോയ ദൂതന്മാരോട് ചില രാജാക്കന്മാര്‍ സീതയുടെ കുലമഹിമയെക്കുറിച്ച് ചോദിച്ച് പരിഹസിച്ച കാര്യം വേദനയോടെയാണ് കേട്ടിട്ടുള്ളത്. എന്നാല്‍ തന്നെ അപഹസിക്കുന്ന വാര്‍ത്ത കേട്ടിട്ടും സീത അതില്‍ തെല്ലും പരിഭ്രമം ഇല്ലാതെ തന്നെ ആശ്വസിപ്പിക്കാണ് ശ്രമിച്ചത്. എങ്കിലും അവളുടെ ഉള്ളിലും അവഹേളനത്തോടുള്ള പ്രതിഷേധം ഉണ്ടാകുമെന്നറിയാം. അതിനാലാണ് മഹാദേവന്റെ ധനുസ്സുമായി അവളുടെ വിവാഹത്തെ ബന്ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. അതിനോട് സീതയും പൂര്‍ണ്ണമായും യോജിച്ചു.

Series Navigation<< മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)
Tags: വിശ്വാമിത്രന്‍
ShareTweetSendShare

Related Posts

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies