പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 ഭാരതീയര്‍ കൊല്ലപ്പെട്ടു. മതം നോക്കി കൊല ചെയ്യപ്പെട്ട അവരുടെ രക്തത്തിന് ഉചിതമായ രീതിയില്‍ പകരം ചോദിക്കാന്‍ ഭാരതം ഒരുങ്ങി. പാകിസ്ഥാന്‍ ചെല്ലും ചെലവും നല്‍കി പോറ്റുന്ന ഭീകരകേന്ദ്രകേന്ദ്രങ്ങളില്‍ കടന്നാക്രമണം നടത്തിയാണ് ഭാരതം ഇതിന് പകരം വീട്ടിയത്. നൂറിലധികം ഭീകരരും അവരുടെ ബന്ധുക്കളും ഭാരതത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. ഭാരതത്തിന്റെ എതിര്‍പ്പ് ഭീകരവാദികളോടാണ്. അതുകൊണ്ട് തിരിച്ചടി ഭീകരകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. സാധാരണക്കാരായ പാകിസ്ഥാനികള്‍ക്ക് ഒരു അപായവും ഉണ്ടായില്ല. ഭീകരാക്രമണത്തിനുശേഷം ഭാരതം പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തിലും ജലക്കരാറിലുമെല്ലാം നടപടികള്‍ എടുത്തു. സിന്ധുനദീജലക്കരാര്‍ റദ്ദാക്കി. നയതന്ത്രരംഗ ത്ത് പാക് ഹൈക്കമ്മീഷനിലെ 25 പേരെ ഉടനെ നാടുകടത്തി. ഭാരത്തെ നേരിടാന്‍ പാകിസ്ഥാന്‍ തങ്ങളുടെ ഡ്രോണുകളും മിസൈലുകളും വിമാനങ്ങളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഈ ആക്രമണങ്ങളെല്ലാം ഭാരതത്തിന്റെ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. പാകിസ്ഥാന്റെ ഒരാക്രമണവും ലക്ഷ്യം കണ്ടില്ല. എന്നാല്‍ ഭാരതത്തിന്റെ തിരിച്ചടികളെല്ലാം ലക്ഷ്യം കണ്ടു. പാകിസ്ഥാനിലെ ലാഹോര്‍, സിയാല്‍ക്കോട്ട്, റാവല്‍പിണ്ടി തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവളങ്ങളും ആയുധകേന്ദ്രങ്ങളും ഭാരതത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തുപോലും ഭാരതത്തിന്റെ തിരിച്ചടിയുടെ അഗ്നിജ്വാലകള്‍ എത്തി. പാക് പ്രധാനമന്ത്രി അജ്ഞാതമായ സുരക്ഷിതസ്ഥലത്തേയ്ക്ക് മാറി. പാകിസ്ഥാന്റെ ആണവകേന്ദ്രത്തിനടുത്തും ഭാരതമിസൈലുകള്‍ എത്തി. ആ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരുന്ന ന്യൂക്ലിയര്‍ ഭീഷണി അപ്പാടെ പൊളിഞ്ഞു. പാക് സൈനികമേധാവി, പ്രധാനമന്ത്രി എന്നീ ഉന്നതനേതൃത്വം അജ്ഞാതകേന്ദ്രങ്ങളില്‍ അഭയം തേടി. പാകിസ്ഥാന്റെ സമ്പദ്ഘടന തകര്‍ന്നു. ഇങ്ങനെ എല്ലാത്തരത്തിലും ശ്വാസം മുട്ടിയ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി ഭാരതത്തെ സമീപിച്ചു. അത് ഭാരതം അംഗീകരിച്ചു. അങ്ങനെ യുദ്ധം ഒഴിവായി.
ഓപ്പറേഷന്‍ സിന്ദൂര്‍
ഈ പട്ടാളനടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് പേര് നല്‍കിയത്. ഭാരതീയ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞ പാകിസ്ഥാനുള്ള മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഒന്നാമതായി അത് ഭീകരരെ മാത്രം ലക്ഷ്യം വെച്ചു. പാകിസ്ഥാനിലെ സാധാരണ ജനങ്ങളെ അപായപ്പെടുത്തിയില്ല. രണ്ടാമത് ഓപ്പറേഷന്‍ സിന്ദൂര്‍ എല്ലാ ലക്ഷ്യങ്ങളും നേടി. അത് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. അതോടൊപ്പം ഭാരതത്തിനെതിരായ പാക് ആക്രമണത്തെ പ്രതിരോധിച്ചു. ഭാരതം ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ പാകിസ്ഥാന്‍ നിരപരാധികളായ ഭാരതീയരെയാണ് ആക്രമിച്ചത്. അവയെ പ്രതിരോധിക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. ഭാരതത്തില്‍ കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സിക്കുകാരുടെ പുണ്യകേന്ദ്രമായ സുവര്‍ണ്ണക്ഷേത്രം ആക്രമിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചു. എന്നാല്‍ അത് പരാജയപ്പെടുത്താന്‍ ഭാരതത്തിനായി. പാകിസ്ഥാന്റെ വിമാനങ്ങളും ആയുധകേന്ദ്രങ്ങളും ഭാരതം തകര്‍ത്തു. ഇത് ലോകസമക്ഷം മറ്റൊരു കാര്യം കൂടി കൊണ്ടുവന്നു. ഭാരതത്തിന്റെ സാങ്കേതികമികവാണത്. ഭാരതത്തിന്റെ മിസൈലുകള്‍ തകര്‍ക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. അവ പാകിസ്ഥാന്റെ മര്‍മ്മങ്ങളില്‍ ആഞ്ഞടിച്ചു. മിസൈലുകളെ മുന്‍കൂട്ടി കാണാനുള്ള പാക് റഡാര്‍ സിസ്റ്റം അമ്പേ പരാജയപ്പെട്ടു. പാകിസ്ഥാന് ഈ ഉപകരണങ്ങള്‍ നല്‍കിയത് ചൈനയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഇല്ലായ്മ പ്രകടമായ ഏറ്റുമുട്ടല്‍ കൂടിയായിരുന്നു ഇത്.
വെടിനിര്‍ത്തലിനുശേഷം ഭാരതത്തിന്റെ പ്രധാനമന്ത്രി വളരെ ശക്തമായ താക്കീതാണ് പാകിസ്ഥാന് നല്‍കിയത്. ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ അത് ഭാരതത്തോടുള്ള പാക് യുദ്ധപ്രഖ്യാപനമായി കണക്കാക്കും എന്നദ്ദേഹം പറഞ്ഞു. ന്യക്ലിയര്‍ ശക്തി കാണിച്ച് ഭാരതത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ട എന്നദ്ദേഹം പാകിസ്ഥാന് താക്കീതും നല്‍കി. പാകിസ്ഥാനുമായുള്ള വാണിജ്യകരാറുകള്‍ റദ്ദാക്കി. ഭീകരവാദവും കച്ചവടവും ഒരുമിച്ച് പോകില്ല എന്നും വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായി ഒരു ചര്‍ച്ചയും ഇല്ല എന്നദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാന്‍ രണ്ട് വിഷയങ്ങളേയുള്ളൂ എന്നദ്ദേഹം പറഞ്ഞു. പാക്ക് അധിനിവേശകാശ്മീര്‍ ഭാരതത്തിനു വിട്ടുനല്‍കുക, ഭീകരത അവസാനിപ്പിക്കുക എന്നിവ മാത്രമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ ശ്രദ്ധ
ഭാരതത്തിന്റെ ഈ പോരാട്ടം അത്ഭുതത്തോടെ ലോകം മുഴുവന്‍ വീക്ഷിച്ചു. പാകിസ്ഥാനൊരു തെമ്മാടി രാജ്യമാണെന്നവര്‍ മനസ്സിലാക്കി. ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്നും അതിനെ തകര്‍ക്കേണ്ടത് ലോകത്ത് സമാധാനവും ശാന്തിയും പുലരാന്‍ അത്യാവശ്യമാണെന്നുള്ള ഭാരതത്തിന്റെ കാഴ്ചപ്പാട് ലോകം അംഗീകരിച്ചു.
പ്രതിപക്ഷത്തിന്റെ നിലപാട്
ഈ സംഘര്‍ഷാവസ്ഥയില്‍ സര്‍ക്കാരിന് അനുകൂലമായ നടപടികളാണ് പ്രതിപക്ഷകക്ഷികള്‍ പൊതുവേ സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രത്യേകിച്ച് അതിന്റെ നേതാവ് രാഹുല്‍ ഗാന്ധി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെക്കുറിച്ച് സംശയം ഉണ്ടാക്കത്തക്ക രീതിയില്‍ പ്രസ്താവന നടത്തി. ഏറ്റുമുട്ടലില്‍ ഭാരതത്തിന് എത്ര വിമാനങ്ങള്‍ നഷ്ടമായി, മറ്റ് നഷ്ടങ്ങള്‍ എന്തൊക്കെയാണ് എന്നെല്ലാമായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍. അതാകട്ടെ ഭാരതസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിന് എതിരുമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന സ്വാഭാവികമായും പാകിസ്ഥാന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു. ഈ പ്രസ്താവന ഉദ്ധരിച്ചാണ് പാകിസ്ഥാന്‍ അതിന്റെ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്. ചുരുക്കത്തില്‍ പാകിസ്ഥാനെ സഹായിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. പാകിസ്ഥാനുണ്ടായ നഷ്ടങ്ങളെക്കുറിച്ച് രാഹുല്‍ഗാന്ധി അന്വേഷിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനുമുമ്പ് ചൈനയുമായി അതിര്‍ത്തിതര്‍ക്കം ഉണ്ടായപ്പോള്‍ കാലപുരിക്കയച്ച ചൈനീസ് ഭടന്മാരുടെ എണ്ണം പെരുപ്പിച്ചു പറഞ്ഞുവെന്ന അഭിപ്രായം രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. സ്വന്തം നാടിന്റെ ഭരണകൂടത്തെയോ സൈന്യത്തേയോ ഒന്നും അല്ല മറിച്ച് ശത്രുരാജ്യത്തിന്റെ അവകാശവാദങ്ങളെ ശരിവെയ്ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. ചൈനയും ഭാരതവും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന കാലത്തും ഭാരതസര്‍ക്കാരിന്റെ അനുവാദം കൂടാതെ ചൈനീസ് പാര്‍ട്ടിയുമായി കരാറില്‍ ഏര്‍പ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാഹുലിന്റെ വിദേശ സന്ദര്‍ശനങ്ങളിലെല്ലാം ഭാരതത്തിനെതിരായ പ്രചാരണമാണ് നടത്തിവന്നിട്ടുള്ളത്. ഭാരതത്തിലെ തിരഞ്ഞെടുപ്പ് നിഷ്പക്ഷമല്ലെന്നും ഭാരതത്തില്‍ ജനാധിപത്യം ഇല്ലെന്നും അമേരിക്കയില്‍ പ്രസംഗിച്ചു. ചൈനയെ പ്രശംസിച്ച് പലയിടത്തും പ്രസംഗിച്ചു. ഇങ്ങനെ ഭാരതവിരുദ്ധപ്രചാരണത്തിന് നേതൃത്വം നല്‍കിവരുന്നത് രാഹുല്‍ ഗാന്ധിയാണ്. പ്രഖ്യാപിത ഭാരതവിരുദ്ധനായ ജോര്‍ജ്ജ് സോറോസില്‍ നിന്നും പണം നേടിയാണ് രാഹുല്‍ ഗാന്ധി ഇത്തരം നടപടികള്‍ തുടരുന്നത്.
ഇപ്പോള്‍ ഭാരതത്തിന്റെ സാങ്കേതികമികവിനേയും സംയമത്തേയും ലോകം മുഴുവന്‍ പ്രശംസിക്കുമ്പോള്‍ അതിന് വിപരീതമായ പ്രചരണം നടത്തുന്നത് രാജ്യവിരുദ്ധമനോഭാവത്തിന്റെ പ്രകടനമാണ്. ശത്രുവിനുമുമ്പില്‍ നാമൊരുമിച്ച് എന്ന നിലപാടെടുക്കാന്‍ രാഹുല്‍ തയ്യാറല്ല. ഭാരതത്തില്‍ മോദി സര്‍ക്കാരിനെക്കുറിച്ച് തെറ്റായ ധാരണ പരത്താനുള്ള വിഫലശ്രമമാണ് രാഹുല്‍ നടത്തുന്നത്. അതേസമയം കോണ്‍ഗ്രസുകാരനായ ശശി തരൂര്‍ സന്നിഗ്ദ്ധഘട്ടത്തില്‍ രാജ്യം ഒരൊറ്റക്കെട്ടായി നില്‍ക്കണം എന്ന് പറഞ്ഞു. ഭരണകര്‍ത്താക്കളുടേയും പ്രധാനമന്ത്രിയുടേയും തീരുമാനങ്ങളെ തരൂര്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ശശി തരൂര്‍ പറയുന്നത് പാര്‍ട്ടിയുടെ നയമല്ല എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നു. അതിനര്‍ത്ഥം കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രചാരണത്തോടൊപ്പം നില്‍ക്കുന്നു എന്നതാണ്. ഏതായാലും ശത്രുരാജ്യം നമ്മെ എതിരിടുമ്പോള്‍ ഏത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതിന് ഉത്തമോദാഹരണമാണ് ശശി തരൂര്‍. അതേസമയം ഏത് നിലപാട് സ്വീകരിക്കാന്‍ പാടില്ല എന്നതിന് ഉദാഹരണമാണ് രാഹുല്‍ ഗാന്ധി. ഭാവിയില്‍ കോണ്‍ഗ്രസ് ദേശസ്‌നേഹികളുടേയും ദേശവിരുദ്ധരുടേയും പാര്‍ട്ടികളായി പിളരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
വയം പഞ്ചാധികം ശതം
പാണ്ഡവരെ വനവാസത്തിനയച്ച ശേഷം അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ടു കാണാനായി ദുര്യോധനനും കൂട്ടരും വനത്തിലെത്തി. അവിടവെച്ച് ഗന്ധര്‍വ്വന്മാരുമായി ഏറ്റുമുട്ടി. ഗന്ധര്‍വ്വന്മാര്‍ കൗരവരെ തോല്‍പ്പിച്ചു. പിടിച്ചു കെട്ടി. വിവരങ്ങള്‍ അറിഞ്ഞു യുധിഷ്ഠിരന്‍ കൗരവന്മാരെ മോചിപ്പിക്കാന്‍ ഭീമാര്‍ജ്ജുനന്മാരെ ചുമതലപ്പെടുത്തി. തടസ്സം പറഞ്ഞ ഭീമനോട് ‘ശത്രുക്കളുടെ മുമ്പില്‍ നമ്മള്‍ അഞ്ചും അവര്‍ നൂറുമല്ല നമ്മള്‍ നൂറ്റിയഞ്ചാണ്’ എന്ന കാഴ്ചപ്പാടാണ് യുധിഷ്ഠിരന്‍ അവതരിപ്പിച്ചത്. ശത്രുവിന് മുന്നില്‍ യോജിച്ചു നില്‍ക്കുകയാണ് രാജധര്‍മ്മം.
എന്നാല്‍ രാജസൂയയാഗം നടത്തി പാണ്ഡവര്‍ അഭിവൃദ്ധിയിലായപ്പോള്‍ ദുര്യോധനന്‍ അവരെയെല്ലാം കള്ളച്ചൂതിലൂടെ രാജ്യഭ്രഷ്ടരാക്കി. ദൂതിനായി ചെന്ന കൃഷ്ണനോട് സൂചി കുത്തുവാനുള്ള ഭൂമി പോലും പാണ്ഡവര്‍ക്ക് നല്‍കില്ല എന്ന നിലപാടാണ് ദുര്യോധനന്‍ സ്വീകരിച്ചത്. പകരം സര്‍വ്വനാശകമായ യുദ്ധം ആണുണ്ടാവുക എന്ന് കൃഷ്ണനും പറഞ്ഞു. ഇവിടെ ഭാരതം യുധിഷ്ഠിരന്റേയും പാകിസ്ഥാന്‍ ദുര്യോധനന്റേയും നിലപാടാണ് സ്വീകരിച്ചത്.
പ്രതിപക്ഷമായാലും ഭരണകക്ഷിയായാലും നമ്മളെല്ലാം ഭാരതീയരാണ്. നാമൊരുമിച്ച് നില്‍ക്കണം. ഭിന്നിപ്പ് നാശത്തിലേയ്ക്ക് നയിക്കും. യോജിപ്പ് അഭിവൃദ്ധിയിലേയ്ക്കും. ദുര്യോധനനെയല്ല യുധിഷ്ഠിരനെയാണ് നാട് ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ ദുര്യോധനമനഃസ്ഥിതിയാണ് രാഹുല്‍ കാണിക്കുന്നത്. യുധിഷ്ഠിരമനഃസ്ഥിതി ശശി തരൂരിന്റേതാണ്. രാഹുലിനെ തള്ളി ശശി തരൂരിനെ സ്വീകരിച്ചാല്‍ കോണ്‍ഗ്രസിന് ഭാവിയുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസ് നശിക്കും. നാശത്തിന്റെ പാതയാണോ അഭിവൃദ്ധിയുടെ പാതയാണോ കോണ്‍ഗ്രസ് സ്വീകരിക്കുക എന്നത് കാത്തിരുന്നു കാണാം.





















