- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”നമുക്കു കൊരങ്ങന്മാരെ കല്ലെറിഞ്ഞോടിക്കാം” ആരവ് പതുക്കെപ്പറഞ്ഞു. ദേവൂന് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു ”മമ്മ പറഞ്ഞത്, കൊരങ്ങന്മാര് ഹനുമാന്‍ സ്വാമീടെ ആളുകളാണെന്നാ.”
അപ്പോഴേക്കും ഊഞ്ഞാലാട്ടം നിര്‍ത്തി ഓടിയടുത്തെത്തിയിരുന്നു ഫര്‍ഹാനും ദില്‍ബീറും ജാന്‍വിയും ദര്‍പ്പണയും ഇവാനായുമൊക്കെ. അവരിലാരോ ഒരാള്‍ ചോദിച്ചു:
”ഹനുമാന്‍ സ്വാമീടെ ആള്‍ക്കാരാണെങ്കില് ഇവരെന്തിനാ നമ്മളെ ഉപദ്രവിക്കാന്‍ നോക്കുന്നത്?”
”നമ്മളിവരെ ശല്യപ്പെടുത്തിയില്ലല്ലോ” എന്നു മറ്റാരോ പിറുപിറുത്തു. ”നമുക്കു മുമ്പോട്ടു തന്നെ നടക്കാം” എന്ന് ദല്‍ബീര്‍ ഉറക്കെപ്പറഞ്ഞു. അതു കേട്ടതോടെ ദേവു ഒഴികെയുള്ളവരെല്ലാം തീരുമാനിച്ചു മുന്‍പോട്ടുതന്നെ! പാവം ദേവൂനിതെല്ലാം പുതിയ കാഴ്ചകളും അനുഭവങ്ങളുമായിരുന്നല്ലോ; അതുകൊണ്ട് അവള്‍ മാത്രം എന്തു ചെയ്യണമെന്നറിയാതെ വെറുതെ നിന്നു.
ആരവിന്റെ നേതൃത്വത്തിലുള്ള കുട്ടി സംഘം രണ്ടോ മൂന്നോ ചുവടു മുന്‍പോട്ടു വെച്ചതേയുള്ളൂ. അപ്പോഴേയ്ക്കും വാനരസൈന്യം അവരുടെ നേരേ ചീറിയടുത്തു. ദേഷ്യത്തോടെ ക്രീ… ഹ്രീ… ശ്രീ… എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട്.
കുട്ടികളെല്ലാവരും നടുങ്ങിപ്പോയി. കുരങ്ങന്മാരുടെ ദേഷ്യം കണ്ടിട്ടല്ല. കുരങ്ങന്മാര്‍ കൂട്ടംകൂടി വട്ടത്തില്‍ നില്‍ക്കുന്നതിനപ്പുറത്തായി ഒരു ഭീമന്‍ പെരുമ്പാമ്പ്! ഇടക്കിടെ വലിയ വായ് പൊളിക്കുകയും നാക്കു നീട്ടുകയുമൊക്കെ ചെയ്യുന്നുണ്ടത്! ആരവ് വിക്കി വിക്കിപ്പറഞ്ഞു: ‘ഓടിക്കോ എല്ലാരും തിരിഞ്ഞോടിക്കോ….
കുട്ടികള്‍ ഓടി പറമ്പിന്റെയതിരു കടന്ന് വീട്ടു മുറ്റത്തു കയറുന്നതു വരെ കുരങ്ങന്മാരുടെ സൈന്യം അവര്‍ക്കു കാവലായി പിന്നാലെ ചെന്നു. പാവം കുട്ടികള്‍! അവര്‍ക്കു പേടി കാരണം ഒരക്ഷരം മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഓടിത്തളര്‍ന്ന കുട്ടികളെക്കണ്ടതും മമ്മ അവരുടെയടുത്തെത്തി, ഓരോരുത്തരെയായി തൊട്ടു തലോടി ആശ്വസിപ്പിച്ചു. എന്തിനാണു പേടിച്ചോടിയതെന്ന് മമ്മയവരാരോടും ചോദിച്ചില്ല; എങ്കിലും കുരങ്ങന്മാരുടെ നേതാവ് ദൂരെ കാട്ടുവള്ളികള്‍ ഞാന്നുകിടക്കുന്ന പറമ്പിലേക്കു കൈ ചൂണ്ടി എന്തോ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയപ്പോള്‍ മമ്മയ്ക്കു കാര്യം മനസ്സിലായി.
”ഓ, എന്താ സുഗ്രീവാ, അവിടെന്തോ കുഴപ്പമുണ്ട്, അല്ലേ? എന്താണ് അത്? പാമ്പോ, ചെന്നായയോ? ങ്ങും, എന്തായാലും ശരി, എന്റെ കുട്ടികള്‍ക്കു കാവലായിരിക്കണം എപ്പോഴും. കേട്ടോ വീരന്മാരേ!”
മമ്മ അകത്തു നിന്ന് ഒരു വലിയ വാഴപ്പഴക്കുല എടുത്തുകൊണ്ടുവന്ന് വീരന്മാര്‍ക്കു കൊടുത്തു. എല്ലാവരും ആവേശത്തോടെ, എന്നാല്‍ നല്ല അച്ചടക്കത്തോടെ ഇറങ്ങി വന്ന് ഓരോന്നോരോന്നായി പഴങ്ങളടര്‍ത്തി തിന്നാന്‍ തുടങ്ങി.
ദേവുവിന് കുരങ്ങന്മാരോട് ആദ്യമായി വലിയ സ്‌നേഹം തോന്നി. ഇവര്‍ ശരിക്കും ഹനുമാന്‍ സ്വാമിയുടെ ആളുകള്‍ തന്നെ! മമ്മ പറയുന്നതെത്ര ശരിയാണ്. ഇവരില്ലായിരുന്നെങ്കില്‍, ഇപ്പോ ഞങ്ങളെല്ലാവരുമാ പെരുമ്പാമ്പിന്റെ വയറ്റിനുള്ളിലായേനേ! ഓര്‍ക്കാന്‍ കൂടി വയ്യാ!
ദേവു ഇവാനയോടു പറഞ്ഞു ”എന്റെ മമ്മയ്‌ക്കെന്തോ മാജിക് അറിയാമെന്നാ തോന്നുന്നേ…”
ഇവാനാ ചിരിച്ചു ”നേരാ, മമ്മയ്ക്കീ കാട്ടിലൊള്ള ഒരു മൃഗത്തിനേം പേടിയില്ല… അതുമല്ല, മമ്മ വേണെങ്കില്‍ മുതലയെപ്പോലും പിടിക്കും ന്നാ ന്റെ മമ്മി പറഞ്ഞത്.”
അതു കേട്ടുകൊണ്ട് അവര്‍ക്കരികിലേയ്ക്കു വന്ന ആരവ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
”അതു മാത്രോന്നുമല്ല… വേറെ ഒരുപാട് അത്ഭുതങ്ങളൊണ്ട് പൂവള്ളീലെന്നാ ന്റെ അപ്പൂപ്പന്‍ പറയാറൊള്ളത്!”
അതൊക്കെ കേട്ട് ദേവേശി കണ്ണുമിഴിച്ചു നിന്നു.