Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

കെ.ജി.രഘുനാഥ്

Print Edition: 23 May 2025
വിശ്വാമിത്രന്‍ പരമ്പരയിലെ 46 ഭാഗങ്ങളില്‍ ഭാഗം 45
wp-content/uploads/2024/07/viswa-jpg.webp
വിശ്വാമിത്രന്‍
  • വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
  • വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
  • കാമധേനു ( വിശ്വാമിത്രന്‍ 3)
  • മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)
  • ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
  • വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
  • കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

അഹല്യയുടെ വാക്കുകള്‍കേട്ട് നമ്രശിരസ്‌കനായി നില്‍ക്കുന്ന രാമനെ കണ്ടപ്പോള്‍ താന്‍ ദിവ്യായുധങ്ങളും വിശേഷ വിദ്യകളും നല്‍കിയത് ഉത്തമനായ ശിഷ്യനാണെന്ന സന്തോഷം വിശ്വാമിത്രന്റെ മുഖത്ത് പ്രകടമായിരുന്നു. രാമന്‍ ഗുരുവിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു. എന്തിനാണ് ജ്യേഷ്ഠന്‍ ഗുരുവിനെ അപ്പോള്‍ നമസ്‌കരിച്ചതെന്ന് ലക്ഷ്മണന് മനസ്സിലായില്ല. താടകയെ വധിച്ചതില്‍ ഗുരു അഭിനന്ദിച്ചപ്പോഴും ജ്യേഷ്ഠന്‍ വിശ്വമിത്രനെ നമസ്‌കരിച്ചത് ലക്ഷ്മണന്‍ ഓര്‍ത്തു.

”കുമാരാ നിന്നേയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീ ശക്തനാണ്. എനിക്ക് സന്തോഷമായി” രാമനെ ഇരുകൈകള്‍കൊണ്ടും പിടിച്ചെഴുന്നേല്‍പിച്ചുകൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.
”ഞാന്‍ കരുത്തു നേടിയെങ്കില്‍, അത് ആചാര്യ ബ്രഹ്മര്‍ഷി എനിക്കു സമ്മാനിച്ച വിശേഷ വിദ്യകൊണ്ടാണ്” രാമന്‍ വിശ്വാമിത്രനോടുള്ള ആദരവ് പ്രകടമാക്കി.
”ഭവതി, പാപിയാണെന്ന് പറഞ്ഞ് ഇനി ആരും അവഹേളിക്കില്ല. ഒരു മുനിക്കോ, ഒരു പുരോഹിതനോ, ഒരു ബ്രാഹ്മണനോ ഭവതിയെ ആക്ഷേപിക്കാന്‍ ധൈര്യമുണ്ടാവില്ല. ഗൗതമമഹര്‍ഷി താമസംവിനാ ഭവതിയെ സ്വീകരിക്കാന്‍ എത്തിച്ചേരുമെന്ന് എനിക്കുറപ്പുണ്ട്.” പണ്ടു ചെയ്യാന്‍ കഴിയാതെ പോയ കാര്യം ഇപ്പോള്‍ ചെയ്തു എന്ന കൃതാര്‍ത്ഥതയോടെ വിശ്വാമിത്രന്‍ പറഞ്ഞു.

ആശ്രമത്തിന് ഭ്രഷ്ടുകല്പിച്ച കാരണത്താലാകും വിശ്വാമിത്രന്റെ ശിഷ്യഗണങ്ങള്‍ ആശ്രമത്തിനകത്തേയ്ക്കു കയറാന്‍ മടിച്ചുനിന്നതെന്ന് മനസ്സിലാക്കി, അവരെ കൂട്ടിക്കൊണ്ടുവരാനായി ലക്ഷ്മണന്‍ പെട്ടെന്നു ആശ്രമത്തിനു പുറത്തേയ്ക്കു പോയി. ശിഷ്യഗണങ്ങളുമായി ലക്ഷ്മണന്‍ മടങ്ങിവന്നപ്പോഴേയ്ക്കും അവരുടെ സംവാദം അവസാനിച്ചിരുന്നു. ലക്ഷ്മണനോടൊപ്പം വന്ന വിശ്വാമിത്ര ശിഷ്യന്മാരെല്ലാവരും ദേവിവിഗ്രഹത്തെ പ്രാര്‍ത്ഥിക്കുന്നതുപോലെ അഹല്യയുടെ അടുത്തേയ്ക്കു പോയി തൊഴുതുനിന്നു.

അഹല്യ വിശ്വാമിത്രനെയും കുമാരന്മാരെയും ശിഷ്യഗണങ്ങളെയും സ്വീകരിച്ചിരുത്തി യഥാവിധി അര്‍ഘ്യ പാദ്യങ്ങള്‍ നല്‍കി തന്നാലാവുംവിധം ആതിഥ്യമരുളി. പാകമായ ഫലങ്ങള്‍ ഭക്ഷിക്കുമ്പോള്‍ രാമന്‍ സന്തോഷപൂര്‍വ്വം വിശ്വാമിത്രനെ നോക്കി.
”രാമാ എത്രയും വേഗം നമുക്ക് യാത്ര തുടരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സന്ധ്യയ്ക്കുമുമ്പ് മിഥിലാതിര്‍ത്തില്‍ എത്തിച്ചേരാന്‍ കഴിയൂ” വിശ്വാമിത്രന്‍ പോകാനായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

എല്ലാവരും യാത്രയ്ക്കായി ഭാണ്ഡക്കെട്ടുകളും ആയുധങ്ങളും തോളത്തേറ്റി ആശ്രമത്തിന് പുറത്തേയ്ക്കു നടന്നു. അഹല്യ സന്തോഷപൂര്‍വ്വം അതിഥികളെ യാത്രയാക്കാന്‍ ആശ്രമ കവാടത്തിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ ശിഷ്യഗണത്തെപ്പോലെ പരിപാലിക്കുന്ന മൃഗങ്ങളും പക്ഷികളും അഹല്യയെ പിന്‍തുടര്‍ന്നു. തങ്ങളെ യാത്രയാക്കാന്‍ മുനികുമാരന്മാരെപ്പോലെ അഹല്യയ്ക്കു ചുറ്റുമായി നില്‍ക്കുന്ന മയിലിനെയും മാനിനെയും കൗതുകത്തോടെ അവര്‍ നോക്കി. ഇത്രകാലം ശിലപോലെ മരവിച്ച ഹൃദയത്തില്‍നിന്ന് ഗംഗാപ്രവാഹത്താല്‍ പരിശുദ്ധമാക്കപ്പെട്ട ഭൂമിയെപ്പോലെ അഹല്യ പുഞ്ചിരിതൂകി നില്‍ക്കുന്നത് കണ്ടപ്പോള്‍ വിശ്വാമിത്രന്‍ അത്യധികം സന്തോഷിച്ചു.

മിഥിലയിലേയ്ക്കു നടക്കുമ്പോഴും ദുര്‍ബ്ബലരുടെ രക്ഷകനായി രാമനെ ഉണര്‍ത്തേണ്ട മന്ത്രവാക്യങ്ങളെക്കുറിച്ചാണ് വിശ്വാമിത്രന്‍ ആലോചിച്ചത്. ദുര്‍ബ്ബലരായ ജനവിഭാഗങ്ങളില്‍ സമത്വവും നീതിബോധവും വീര്യവും വളര്‍ത്തി അവരെ സ്വയംപര്യാപ്തരാക്കാനുള്ള ശേഷി രാമനുണ്ട്. എന്നാല്‍ രാമന്റെ വിവാഹത്തെക്കുറിച്ച് ദശരഥന്‍ ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. വിവാഹം ഒരാളുടെ ചിന്തയെ ഉണര്‍ത്താനും തളര്‍ത്താനും സാദ്ധ്യതയുണ്ട്. വിവാഹത്തോടെ അതുവരെ പുലര്‍ത്തിയിരുന്ന വീക്ഷണത്തിലും മാറ്റം സംഭവിക്കാം. രാജര്‍ഷിയായ ജനകന്റെ വളര്‍ത്തുപുത്രി രാമനെപ്പോലെ സ്വതന്ത്രമായി ചിന്തിക്കുന്നവളാവാന്‍ ഇടയുണ്ട്. രാജകുമാരി ആയിട്ടാണ് കൊട്ടാരത്തില്‍ വളരുന്നതെങ്കിലും കുലം എതെന്നുപോലും അറിയാത്ത അവള്‍ക്ക് ദുര്‍ബ്ബല ജനവിഭാഗത്തിന്റെ വേദന മനസ്സിലാക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ സീത രാമന് ചേര്‍ന്നവളാകും. ദശരഥന്‍ അതിന് അനുവദിക്കുമോ? ജനകനും അതിഷ്ടമാകുമോ? മൗനമായി നടക്കുമ്പോഴും വിശ്വാമിത്രന്റെ മനസ്സിലൂടെ പലപല ചിന്തകളും കടന്നുപോയി.

”കുമാരാ, ഇനിയും മിഥിലയിലെ കൊട്ടാരത്തില്‍ എത്താന്‍ ഏറെദൂരം സഞ്ചരിക്കേണ്ടതുണ്ട്. നമ്മള്‍ രാജ്യാതിര്‍ത്തിയില്‍ എത്തിയിട്ടേയുള്ളു. സന്ധ്യ ആകുന്നു. ഇന്നത്തെ യാത്ര നമുക്ക് ഇവിടെ അവസാനിപ്പിക്കാം” വിശ്വാമിത്രന്‍ പറഞ്ഞു.
”രാജ്യാതിര്‍ത്തിയില്‍ എത്തിയ സ്ഥിതിക്ക് നമ്മള്‍ എത്തിയ വിവരം ജനകനെ അറിയിച്ചാല്‍…” ലക്ഷ്മണന്‍ പറഞ്ഞു.
”ലക്ഷ്മണാ ആചാര്യന്‍ പറഞ്ഞുകഴിഞ്ഞു…” ലക്ഷ്മണന്‍ പറഞ്ഞതിലുള്ള അതൃപ്തി രാമന്റെ മുഖത്തുണ്ടായിരുന്നു. ജനകന്റെ കൊട്ടാരത്തില്‍ നടക്കുന്ന ജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് തന്റെ മനസ്സില്‍ രൂപപ്പെട്ട സംശയങ്ങള്‍ ചോദിക്കാന്‍ രാത്രിയില്‍ അവസരം കിട്ടുമല്ലോ എന്നാണ് രാമന്‍ ആലോചിച്ചത്.
വിശ്വാമിത്രമഹര്‍ഷി എത്തിയെന്നറിഞ്ഞാല്‍ കൊട്ടാരത്തിലേയ്ക്ക് മുനിയെ കൂട്ടിക്കൊണ്ടുപോകാന്‍ ജനകന്‍ അപ്പോള്‍ത്തന്നെ രഥവുമായി എത്തുമെന്ന് ഉറപ്പാണ്. രാജ്യാതിര്‍ത്തില്‍ ശിഷ്യന്മാര്‍ താല്‍ക്കാലികമായി ഒരുക്കുന്ന കുടീരത്തില്‍ രാത്രി കഴിയാന്‍ തീരുമാനിച്ചതിന് എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാവും. തന്നോട് മാത്രമായി എന്തെങ്കിലും മുനിക്ക് പറയാനുണ്ടാവുമെന്നു രാമന്റെ അന്തരീന്ദ്രിയങ്ങള്‍ മന്ത്രിച്ചു.
സിദ്ധാശ്രമത്തില്‍നിന്ന് മിഥിലയിലേയ്ക്കു പുറപ്പെടുമ്പോള്‍ ഗൗതമമഹര്‍ഷി ഉപേക്ഷിച്ചുപോയ ആശ്രമത്തിനു സമീപത്തുകൂടിയാണ് പോകുന്നതെന്ന് മുനി പറഞ്ഞിരുന്നില്ല. ആശ്രമത്തിന് സമീപത്തെത്തിയപ്പോഴാണ് അവഹേളനത്താല്‍ ജീവച്ഛവമായി മാറിയ അഹല്യ ആശ്രമത്തില്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞത്. അഹല്യയെ കൈപിടിച്ചുയര്‍ത്തേണ്ടത് അയോദ്ധ്യയിലെ രാജകുമാരനെന്ന നിലയില്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മാണെന്നു തന്നോടു പറഞ്ഞപ്പോള്‍ അതുവഴി ബോധപൂര്‍വ്വം കൂട്ടിക്കൊണ്ടു വന്നതാണെന്ന് വ്യക്തമായി. അതുപോലെ മിഥിലയിലേയ്ക്കു പോകാന്‍ ക്ഷണിച്ചതിനും വിശേഷിച്ച് എന്തെങ്കിലും ലക്ഷ്യം മുനി കണ്ടിട്ടുണ്ടാവണം.

”എന്താണ് കുമാരന്‍ ആലോചിക്കുന്നത്? ഇവിടം ഇഷ്ടമായില്ലെന്നുണ്ടോ.? അടുത്ത് ഒരു അരുവി ഉണ്ട്. അരുവിയില്‍ ഇറങ്ങി കുളിച്ചു വന്നാല്‍ യാത്രാക്ഷീണം വേഗത്തില്‍ മാറും” വിശ്വാമിത്രന്‍ പറഞ്ഞു.
അതിവിശാലമായ ആര്യാവര്‍ത്തത്തിലെ ഓരോ ചെറു അരുവിയെക്കുറിച്ചും എത്ര കൃത്യമായിട്ടാണ് മുനി മനസ്സിലാക്കിയിട്ടുള്ളത് എന്നാലോചിച്ച് രാമന്‍ അത്ഭുതപ്പെട്ടു. രാത്രിയില്‍ തങ്ങാനുള്ള കൂടാരം ഒരുക്കുന്നതിനുള്ള ശ്രമം ശിഷ്യന്മാര്‍ അപ്പോഴേയ്ക്കും ആരംഭിച്ചുകഴിഞ്ഞു. മഹര്‍ഷി ശിഷ്യന്മാരുടെ അടുത്തേയ്ക്കു പോയപ്പോള്‍ രാമന്‍ ആ പുല്‍ത്തകിടിയില്‍ ഇരുന്നു”ഈ പുല്‍ത്തകിടി മനോഹരം തന്നെ. ആരോ കൃത്യമായി വെട്ടി ഒതുക്കിയ പോലെ”രാമന്‍ അനുജനോടു പറഞ്ഞു.
”ജ്യേഷ്ഠാ അതാ നോക്കൂ. ഒരുപറ്റം മാന്‍. ഇപ്പോള്‍ മനസ്സിലായില്ലേ കൃത്യമായും വെട്ടി ഒതുക്കുന്നത് ആരാണെന്ന്. അതിന്റെ അടുത്തേയ്ക്കു പോയാലോ?”
”വേണ്ട ലക്ഷ്മണാ. നമ്മളെ കണ്ടാല്‍ അത് പേടിച്ച് അവിടം വിട്ടുപോകും, അവര്‍ പുല്‍നാമ്പ് വെട്ടി അകത്താക്കുകയല്ലേ” രാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
”കൂടാരം ഉണ്ടാക്കാന്‍ നമുക്ക് മുനിശിഷ്യന്മാരെ സഹായിച്ചാലോ?.”

”നീ പൊയ്‌ക്കോളൂ. ഞാന്‍ അല്പനേരം ഇവിടെ ഇരിക്കാം” രാമന്‍ പറഞ്ഞു.
ലക്ഷ്മണന്‍ മുനികുമാരന്മാരുടെ അടുത്തത്തേയ്ക്കു നടന്നു. ഏകനായിരുന്നപ്പോള്‍ പലവിധ ചിന്തകളും രാമന്റെ മനസ്സിലേയ്ക്കു കടന്നുവന്നു.
ആര്യാവര്‍ത്തത്തില്‍ അതുവരെ ആരും സ്വീകരിക്കാത്ത മഹത്തായ ഒരു ഭരണക്രമം സൃഷ്ടിക്കണം എന്ന ആഗ്രഹമാണ് വിശ്വാമിത്രനുള്ളത്. ഏതെങ്കിലും ഒരു രാജാവ് അതിന് സന്നദ്ധനായാല്‍ ആ രാജാവിനുവേണ്ട ശക്തി പകരുന്നതിനാണ് വിശ്വാമിത്രന്‍ വര്‍ഷങ്ങളായി യത്‌നിക്കുന്നത്. ആര്യാവര്‍ത്തത്തിന്റെ ഭാവി എങ്ങനെ ആയിരിക്കണമെന്ന് വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ആശയങ്ങളോടെല്ലാം രാജപുരോഹിതന്മാര്‍ യോജിക്കുമെങ്കിലും ദുര്‍ബ്ബലരായ രാജാക്കന്മാര്‍ക്ക് അത് പ്രയോഗത്തില്‍ വരുത്താന്‍ കഴിയാറില്ല. അതില്‍ വിശ്വാമിത്രന് നിരാശയുണ്ട്. അദ്ദേഹത്തിന്റെ വിശിഷ്ടമായ ചിന്തകളെ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ തന്നെ കണ്ടെത്തിയതുപോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.
അയോദ്ധ്യയിലെ രാജാവാകേണ്ടത് താന്‍ തന്നെയാണെന്ന മട്ടിലാണ് ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം പെരുമാറുന്നത്. അദ്ദേഹം അതു ആഗ്രഹിക്കുന്നെങ്കിലും അങ്ങനെ ഒരു ആഗ്രഹം മനസ്സില്‍ മുളയ്ക്കാനുള്ള അവസരംപോലും കുട്ടിക്കാലം മുതല്‍ താന്‍ അനുവദിച്ചിട്ടില്ല. ആഗ്രഹിച്ചാലും കൈകേയി അമ്മ അനുവദിക്കില്ലെന്നറിയാം. ഭരതനാവും അയോദ്ധ്യയിലെ രാജാവാകുന്നതെന്നു പരിചാരകരില്‍നിന്ന് കുട്ടിക്കാലംമുതല്‍ കേള്‍ക്കുന്നതാണ്. ഭാരത ഭൂഖണ്ഡത്തിലെ എന്നല്ല, ഈ പ്രപഞ്ചത്തിലെതന്നെ സര്‍വ്വ ചരാചരങ്ങളും സ്‌നേഹപൂര്‍വ്വം സഹവര്‍ത്തിത്വത്തോടെ കഴിയുന്നതു കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ദുര മൂത്ത രാജാക്കന്മാര്‍ അവരുടെ സുഖസൗകര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.
ആയിരം പശുവിന്റെ പാല്‍ ആര്‍ക്കും കുടിക്കാന്‍ കഴിയില്ല. എന്നിട്ടും പത്തുപശുവുള്ളവന്റെ മോഹം ആയിരം പശുവേണം എന്നാണ്. പൂര്‍വ്വികര്‍ പണികഴിപ്പിച്ച കൊട്ടാരത്തിനു പകരം പുതിയ കൊട്ടാരം പണിയാന്‍ സാധാരണ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നതിനാണ് ചിലര്‍ക്ക് താല്‍പര്യം. യുവരാജാവായി പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഖജനാവിലെ പണം ധൂര്‍ത്തടിച്ച് കൊട്ടാരം മോടിപിടിപ്പിക്കുന്നത് എന്തിനാണ്? അതിനോട് എങ്ങനെ യോജിക്കാന്‍ കഴിയും. ഒരാള്‍ക്ക് സുഖമായി ഉറങ്ങുന്നതിന് അനേകം മുറികളുള്ള കൊട്ടാരത്തിന്റെ ആവശ്യമെന്താണ്? രാജ്യത്തെ ജനങ്ങള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ എങ്ങനെ ഭണധികാരിക്ക് ധുര്‍ത്തനാകാന്‍ കഴിയും..

ജനകന്‍ നടത്തുന്ന ഏതോ വിശേഷപ്പെട്ട യജ്ഞത്തില്‍ പങ്കെടുക്കാനാണ് മിഥിലയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. അതിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യം ഉണ്ടാവുമോ? ജനകനെക്കുറിച്ചും സീതയെക്കുറിച്ചും കേട്ടിട്ടുണ്ട്. പലവിധ ചിന്തകളും രാമന്റെ മനസ്സിലൂടെ കടന്നുപോയി.
സന്ധ്യാവന്ദനം കഴിഞ്ഞ് ആഹാരാദികള്‍ കഴിച്ച് എല്ലാവരും കിടക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വിശ്വാമിത്രന്‍ രാമനെ അടുത്തേയ്ക്കു വിളിച്ചത് ലക്ഷ്മണന്‍ ശ്രദ്ധിച്ചു. മുനി സ്വകാര്യമായി എന്തോ പറയാനാണ് വിളിച്ചതെന്നു മനസ്സിലാക്കി ലക്ഷ്മണന്‍ അത് കണ്ടതായി ഭാവിച്ചില്ല. അല്പം കഴിഞ്ഞപ്പോള്‍ വിശ്വാമിത്രന്‍ രാമനേയും കൂട്ടി കൂടാരത്തിന് പുറത്തേയ്ക്കു പോയി. ലക്ഷ്മണന്‍ അപ്പോള്‍ പലതും ആലോചിച്ചു. വിശ്വാമിത്രന്‍ ഒപ്പം ഉണ്ടെങ്കിലും ആയുധം ഒന്നും ഇല്ലാതെയാണ് ജേ്യഷ്ഠന്‍ പുറത്തേയ്ക്കു പോയത്. കൊട്ടാരത്തില്‍നിന്നും ജ്യേഷ്ഠനോടൊപ്പം പുറപ്പെടുമ്പോള്‍ ജ്യേഷ്ഠന്റെ സുരക്ഷയുടെ കാര്യം അമ്മ, പ്രത്യേകം ഓര്‍മ്മിപ്പിച്ചതാണ്. ശിഷ്യന്മാരെല്ലാം നല്ല ഉറക്കത്തിലാണ്. രാത്രഞ്ചരന്മാരായ വല്ല കാട്ടുജീവികളോ രാക്ഷസന്മാരോ ജ്യേഷ്ഠനെ ആക്രമിച്ചാല്‍?
ലക്ഷ്മണന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു. ആയുധവുമെടുത്ത് കൂടാരത്തിന് പുറത്തേയ്ക്കിറങ്ങി. അല്പം അകലെ മാറിയിരുന്ന് വിശ്വാമിത്രന്‍ പതിഞ്ഞ ശബ്ദത്തില്‍ ജേ്യഷ്ഠനോടു സംസാരിക്കുന്നത് പുറത്തെ അഗ്നികുണ്ഡത്തിന്റെ അരണ്ട വെളിച്ചത്തില്‍ ലക്ഷ്മണന്‍ കണ്ടു.
രാത്രിയില്‍ വന്യമൃങ്ങള്‍ വരാതിരിക്കാന്‍ താല്‍ക്കാലികമായി ഉണ്ടാക്കുന്ന കുടീരങ്ങള്‍ക്ക് പുറത്ത് നേരം വെളുക്കുവോളം കത്താനുള്ള വലിയ വിറക്, ആളി കത്താത്ത വിധത്തില്‍ അടുക്കിവച്ച് തീക്കുണ്ഡം ഉണ്ടാക്കുന്നത് പതിവാണ്. നേരത്തെ തങ്ങിയ സ്ഥലങ്ങളിലും ഇത്തരം തീക്കുണ്ഡം ലക്ഷ്മണന്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ സംസാരിക്കുന്നത് മറഞ്ഞുനിന്ന് കേള്‍ക്കുന്നതു ശരിയല്ല. ലക്ഷ്മണന്‍ പെട്ടെന്ന് കുടീരത്തിനകത്തു കയറി. കിടന്നെങ്കിലും ഉറക്കം വന്നില്ല. രാത്രിയുടെ നിശ്ശബ്ദതയില്‍ മുനിയുടെ അവ്യക്തമായ വാക്കുകള്‍ ലക്ഷ്മണന് കേള്‍ക്കാമായിരുന്നു.
”ജനകന്‍ ആത്മീയതയും ആത്മാര്‍ത്ഥതയമുള്ള രാജാവാണ്. എല്ലാ ഗുണങ്ങളുമുള്ള ആദരണീയമായ വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. എന്നാല്‍ രാജാവ് എന്ന നിലയില്‍ ക്ഷത്രിയധര്‍മ്മം പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് രാജ്യം ഭരിക്കുവാന്‍ അദ്ദേഹം അത്ര സമര്‍ത്ഥനല്ല. ആത്മീയ ആചാര്യനാകാനാണ് കൂടുതല്‍ യോഗ്യന്‍. അദ്ദേഹം ആചാര്യപദവി സ്വയം ഏറ്റെടുത്തിരുന്നുവെങ്കില്‍ ആര്യാവര്‍ത്തത്തിലെ ഏറ്റവും മികച്ച ഗുരുക്കന്മാരില്‍ ഒരാളായി അദ്ദേഹം മാറുമായിരുന്നു. എന്നാല്‍ രാജാവാകാനാണ് വിധിക്കപ്പെട്ടത്. അപ്പോഴും അദ്ദേഹത്തിലെ ആത്മീയചൈതന്യം കെട്ടടങ്ങിയില്ല.”
”ജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കായി രാജ്യത്ത് ധര്‍മസഭകളുണ്ടാക്കാനാണ് ജനകന്‍ കൂടുതല്‍ ശ്രദ്ധിച്ചത്. രാജ്യത്തിലെ പൗരന്മാരുടെ മാനസിക സുഖത്തിന് മുഖ്യ പരിഗണന കൊടുത്തപ്പോള്‍ രാജ്യത്തിന് ഭൗതിക വളര്‍ച്ച ഉണ്ടായില്ല. ആത്മീയ വളര്‍ച്ചയോടൊപ്പം ഭൗതിക വളര്‍ച്ചയിലും രാജ്യസുരക്ഷയിലും ശ്രദ്ധിക്കാന്‍ ഒരു മികച്ച ഭരണാധികാരി ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് അത് കഴിഞ്ഞിട്ടില്ല” വിശ്വാമിത്രന്‍ പറഞ്ഞു.

മിഥിലയിലെ രാജാവിന്റെ കഴിവിനെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും എന്തിനാണ് ഈ രാത്രിയില്‍ വിശ്വാമിത്രന്‍ തന്നോടു പറയുന്നത് എന്ന് രാമന്‍ ആലോചിച്ചു. അയോദ്ധ്യയിലെ രാജകുമാരന്മാര്‍ ഏതെങ്കിലും ശക്തമായ രാജ്യത്തുനിന്നും വധുക്കളെ സ്വീകരിക്കണമെന്ന് വസിഷ്ഠന്‍ പറഞ്ഞ കാര്യമാണ് അപ്പോള്‍ രാമന്‍ അതിനോടു ചേര്‍ത്തുവച്ചത്.
”ആത്മീയ വളര്‍ച്ച നേടുന്നത്, ഭൗതിക വളര്‍ച്ചയ്ക്ക് എങ്ങനെയാണ് തടസ്സമാകുന്നത്…? അത് ഭൗതിക വളര്‍ച്ചയ്ക്ക് കൂടുതല്‍ തെളിച്ചം നല്‍കുകയല്ലേ ചെയ്യുന്നത്?” രാമന്‍ തന്റെ സംശയം പ്രകടിപ്പിച്ചു.
”ശരിയാണ്. ആത്മീയവളര്‍ച്ച നേടുന്ന സമൂഹത്തില്‍ സ്വാര്‍ത്ഥരായവര്‍ കുറവായിരിക്കും. എന്നാല്‍ സ്വാര്‍ത്ഥതപോലും രാജ്യത്തിന്റെ ഭൗതികവളര്‍ച്ചയ്ക്ക് ഗുണംചെയ്യുമെന്നു മനസ്സിലാക്കണം. ഉദാഹരണത്തിന് ഒന്നിലകം ഭാര്യമാരെ സ്വീകരിക്കുന്നതിന് രാജ്യത്തെ നിലവിലെ നിയമങ്ങള്‍ക്ക് തടസ്സമില്ലെങ്കില്‍ ആ വിവാഹബന്ധങ്ങള്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം കൂടിയല്ലേ?”വിശ്വാമിത്രന്‍ പറഞ്ഞു.
”രണ്ടു രാജാക്കന്മാര്‍ തമ്മിലുള്ള രാഷ്ട്രീയബന്ധത്തിന് ഒരു ഉപകരണമായി എങ്ങനെ വിവാഹത്തെ കാണാന്‍ കഴിയും ഗുരോ?” അതിനോട് തെല്ലും യോജിക്കാനാവാതെ രാമന്‍ പറഞ്ഞു.
അതിന് മറുപടി വിശ്വാമിത്രന്‍ പറഞ്ഞില്ല. തന്റെ മനോഗതം മനസ്സിലാക്കുന്നതിനാണോ മുനി അപ്രകാരം പറഞ്ഞത്?
”വിവാഹം പാവനമായ ഒരു കര്‍മ്മമാണെന്നും അത് രാഷ്ട്രീയ ബന്ധത്തിനുള്ള ഉപകരണം ആവരുതെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
നേരത്തെ ചിന്തിച്ചുറപ്പിച്ച കാര്യമാണ്, അതില്‍ മാറ്റം വരുത്താന്‍ താന്‍ തയ്യാറല്ല എന്ന മട്ടിലാണ് രാമന്‍ കൃത്യമായും തന്റെ തീരുമാനം വെളിപ്പെടുത്തിയത്.

”ക്ഷത്രിയധര്‍മ്മത്തിന്റെ പേരില്‍ പൂര്‍വ്വികര്‍ സൃഷ്ടിച്ചുവച്ച സര്‍വ്വകാര്യങ്ങളോടും എനിക്ക് യോജിപ്പില്ല. കാലത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. എന്നാല്‍ അത് നടക്കുന്നില്ല” വിശ്വാമിത്രന്‍ പറഞ്ഞു.
”എന്തുകൊണ്ട് മാറ്റം ഉണ്ടാവുന്നില്ല? വിവാഹത്തിന്റെ കാര്യംതന്നെ എടുക്കാം. രണ്ടു മനസ്സുകള്‍ തമ്മിലുള്ള പരിപാവനമായ പങ്കാളിത്തമായി വിവാഹത്തെ കാണേണ്ടതല്ലേ? ഒന്നിലധികം സ്ത്രീകളെ ഭാര്യയായി സ്വീകരിക്കുമ്പോള്‍ പാവനമായ ബന്ധം എങ്ങനെ സാധ്യമാവും? ”
”ഒരു പുരുഷന്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളു എന്നാണോ നീ പറയുന്നത്? ബഹുഭാര്യത്വം സ്ത്രീകളോട് കാണിക്കുന്ന അനീതിയാണെങ്കില്‍ നീ രാജാവായാല്‍ അയോദ്ധ്യയില്‍ അത് നിരോധിക്കാന്‍ നിനക്ക് കഴിയുമോ..?” വിശ്വാമിത്രന്‍ ചോദിച്ചു.
”ഞാന്‍ രാജാവാകുന്ന കാര്യം തല്‍ക്കാലം മാറ്റിവയ്ക്കാം ഗുരോ. എന്നാല്‍ എന്റെ ചോദ്യം ഇതാണ്, രാജാക്കന്മാര്‍ അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ അവരുടെ താല്പര്യത്തിനുവേണ്ടി ഉണ്ടാക്കേണ്ടതാണോ നിയമം? പ്രജകളുടെ മനോഭാവം അറിഞ്ഞ് എല്ലാവരുടെയും നന്മയ്ക്കുവേണ്ടി ഉണ്ടാക്കേണ്ടതല്ലേ? നിലവിലുള്ള ഒരു നിയമം പെട്ടെന്ന് രാജാവിനുവേണ്ടി മാറ്റിമറിക്കുന്നത് ശരിയാണോ? പ്രജകള്‍ക്ക് ഒരുനിയമം രാജാവിന് മറ്റൊരുനിയമം എന്നതിന് എന്ത് യുക്തിയാണുള്ളത്?” രാമന്‍ അല്പം പരുഷമായിട്ടാണ് പറഞ്ഞത്.
വിശ്വാമിത്രന്റെ മുഖത്ത് അപ്പോള്‍ ഒരു പുഞ്ചിരി വിടര്‍ന്നു. താന്‍ ദിവ്യമായ ആയുധം നല്‍കി അനുഗ്രഹിച്ച പുരുഷന്‍ ഉത്തമനാണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് ഏറെ സന്തോഷമായി. മറുപടി പറയാതെ രാമന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനെന്ന മട്ടില്‍ ഇരുന്നു.
”ഒരു രാജ്യത്തെ നിയമം ആ രാജ്യത്തെ രാജാവുള്‍പ്പടെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാമെങ്കില്‍ ഒരു സ്ത്രീക്ക് അവള്‍ക്ക് ഇഷ്ടമുള്ളത്ര പുരുഷന്മാരേയും വിവാഹം കഴിക്കുവാന്‍ അവകാശമുണ്ട്. ഒരു രാജ്യത്തെ നിയമം സ്ത്രീപുരുഷഭേദമില്ലാതെ എല്ലാ ജനവിഭാഗത്തിനും തുല്യമായിരിക്കണം.”
”അപ്പോള്‍ നീ ബഹുഭാര്യത്വത്തിനോടും ബഹുഭര്‍തൃത്വത്തിനോടും യോജിക്കുന്നില്ല.?”

”ഇല്ല. അത് തെറ്റുതന്നെയാണ്. ഒരു പുരുഷന്‍ അനുയോജ്യമായ ഒരു സ്ത്രീയെ വിവാഹത്തിനായി കണ്ടെത്തിയാല്‍ തന്റെ സങ്കല്‍പങ്ങളെക്കുറിച്ച് അവളോടു സംസാരിക്കണം. അവള്‍ക്ക് അത് സമ്മതമാണെങ്കില്‍ അവളുടെ അഭീഷ്ടങ്ങളും നിലപാടുകളും ചോദിച്ചറിഞ്ഞ് അതിനോടു പൊരുത്തപ്പെടാന്‍ അയാളും തയ്യാറാകണം. അങ്ങനെ ആയാല്‍ ജീവിതകാലം മുഴുവനും പരസ്പരം തുണയായി അവര്‍ക്ക് ജീവിക്കാന്‍ കഴിയും. വിവാഹത്തിനുശേഷം എന്തെങ്കിലും കാരണത്താല്‍ അവര്‍ക്ക് പൊരുത്തപ്പെട്ടു ജീവിക്കാന്‍ പ്രയാസമാണെങ്കില്‍ രണ്ടുപേര്‍ക്കും സമ്മതനായ ഒരാളെ ഇടനിലക്കാരനാക്കി പ്രശ്‌നം ചര്‍ച്ചചെയ്തു പരിഹരിക്കാനുള്ള അവസരം ഒരുക്കണം. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേര്‍പെടുത്താനും പുനര്‍ വിവാഹംത്തിനുമുള്ള അവകാശം നല്‍കാവുന്നതാണ്. ഇതാണ് വിവാഹത്തെക്കുറിച്ചുള്ള എന്റെ സങ്കല്‍പം” രാമന്‍ തന്റെ നിലപാട് വ്യക്തമാക്കി.

Series Navigation<< അഹല്യ (വിശ്വാമിത്രൻ 44)രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47) >>
Tags: വിശ്വാമിത്രന്‍
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies