വിശ്വാമിത്ര ശിഷ്യന്മാര്‍ ആശ്രമ പരിസരം വീക്ഷിച്ചുകൊണ്ട് അകത്തേയ്ക്കു കയറാന്‍ മടിച്ച് പുറത്തുനിന്നു. ഭ്രഷ്ടുകല്പിച്ച ആശ്രമത്തില്‍ കാലുകുത്തുന്നത് പാപമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്ന് രാമന്‍ സംശയിച്ചു.
വന്യജീവികളില്‍നിന്ന് രക്ഷനേടാന്‍ ചുറ്റുപാടും വൃക്ഷങ്ങള്‍തന്നെ വേലികെട്ടി അതിനുള്ളില്‍ ഏകാകിയായി കഴിച്ചുകൂട്ടുന്ന അഹല്യയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രാമന്റെ ഹൃദയം വല്ലാതെ വേദനിച്ചു. ആശ്രമത്തിലേയ്ക്ക് കാലെടുത്തുവച്ചപ്പോള്‍ തന്റെ ശരീരം അകാരണമായി വിയര്‍ത്തു. എങ്കിലും ആ പരിസരത്തിന്റെ പരിശുദ്ധിയെ തഴുകികവന്ന ഇളം കാറ്റ് രാമന് ആശ്വാസംപകര്‍ന്നു.
ആശ്രമവാടത്തില്‍ അപരിചിതരെ കണ്ട് ആദ്യം പ്രതിഷേധ സ്വരമുയര്‍ത്തിയത് പക്ഷികളും മൃഗങ്ങളുമായിരുന്നു. വിവിധതരത്തിലുള്ള പക്ഷികളും പശുക്കളും മാനുകളും മയിലുകളും വാനരന്മാരും തെല്ലും ഭയമില്ലാതെ അവിടം തങ്ങളുടെ സാമ്രാജ്യമാക്കി മറ്റിയിരിക്കുന്നു. അവരെല്ലാം അഹല്യയുടെ പരിലാളനത്തില്‍ കഴിയുന്നവരാണെന്ന് ഒറ്റനോട്ടത്തില്‍ രാമന് മനസ്സിലായി.
ആശ്രമത്തിന്റെ മധ്യഭാഗത്തായുള്ള കുലപതിയുടെ കുടീരത്തിനടുത്തേയ്ക്ക് രാമന്‍ നടന്നു. വിശ്വാമിത്രനും ലക്ഷ്മണനും രാമന്റെ പിന്നാലെയാണ് നടന്നത്. നാളെ ആര്യാവര്‍ത്തത്തിലെ സാര്‍വ്വഭൗമനാകുന്ന രാമന്‍ അഹല്യയെ അംഗീകരിച്ചുകഴിഞ്ഞാല്‍ മറ്റൊരാള്‍ക്കും അഹല്യയെ ബഹിഷ്‌കൃതയാക്കാന്‍ കഴിയില്ലെന്ന് വിശ്വാമിത്രനറിയാം. ആര്യാവര്‍ത്തത്തിലെ ചക്രവര്‍ത്തിയെ ദേവാദി ദേവന്‍പോലും അംഗീകരിക്കാറുണ്ട്.
ആശ്രമമുറ്റത്ത് കടന്നതും വിശ്വാമിത്രന്‍ പെട്ടെന്ന് ചിന്താമൂകനായി നിന്നു. രാമന്‍ വിശ്വാമിത്രനെ കൂടുതല്‍ ശ്രദ്ധിച്ചു. പഴയകാല സംഭവങ്ങള്‍ മഹര്‍ഷിയുടെ മനസ്സിനെ വല്ലാതെ മഥിക്കുന്നുണ്ടാവും. രാമന്‍ മുനിയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. രാമന് എന്തുപറ്റി എന്ന ഭാവത്തില്‍ ആശ്ചര്യത്തോടെ വിശ്വാമിത്രന്‍ രാമനെ നോക്കിശേഷം പിടിച്ചെഴുന്നേല്‍പിച്ച് ഗാഢമായി പുണര്‍ന്നു. വിശ്വാമിത്രന്റെ കണ്ണുകളിലേയ്ക്കുനോക്കി രാമന്‍ പുഞ്ചിരിച്ചു. സന്തോഷംകൊണ്ട് മുനിയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്രതീക്ഷിതമായ ആ രംഗം കണ്ടപ്പോള്‍ ജ്യേഷ്ഠന് എന്താണ് സംഭവിച്ചത് എന്ന് ലക്ഷ്മണനു മനസ്സിലായില്ല. ശിഷ്യന്മാരെല്ലാം ആ രംഗം വീക്ഷിച്ച് പുഞ്ചിരിച്ചുകൊണ്ടു അകലെ മാറിനിന്നു. പെട്ടെന്ന് രാമന്‍ രണ്ടു മൂന്നടി മുന്നോട്ട് നടന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തിനുമുന്നില്‍ കൈകൂപ്പിനില്‍ക്കുന്ന ഭക്തനെപ്പോലെ കണ്ണുമടച്ചു പ്രാര്‍ത്ഥനാനിരതനായി.
”രാമാ, നിന്റെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളെന്തെന്ന് എനിക്ക് മനസ്സിലാകും. എനിക്ക് ഉത്തരം നല്‍കാന്‍ കാഴിയാത്ത എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ആശ്രമത്തിലെ തപസ്വിനി നിനക്ക് നല്‍കും.” വിശ്വാമിത്രന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
വന്യമൃഗങ്ങള്‍ ആശ്രമപരിസരത്ത് എത്തുമ്പോള്‍ ആശ്രമത്തിലെ പക്ഷികളും മൃഗങ്ങളും ഉണ്ടാക്കുന്ന പ്രത്യേക ശബ്ദം കേട്ടാണ് അഹല്യ പുറത്തേയ്ക്കിറങ്ങിവന്നത്. മാനവര്‍ക്കും സുരാസുരന്മാര്‍ക്കും അദൃശ്യയായി പുകയാല്‍ മൂടപ്പെട്ട അഗ്നിശിഖപോലെയും മഞ്ഞിനാല്‍ മൂടപ്പെട്ട പൂര്‍ണ്ണചന്ദ്രപ്രഭപോലെയും ജലധിമധ്യേ തിളങ്ങുന്ന സൂര്യപ്രഭപോലെയും തപസ്സാല്‍ ജ്വലിക്കുന്ന മഹാഭാഗയായ അഹല്യയെ രാമന്‍ അകലെനിന്നു കണ്ടു.
മഹാമലകളില്‍നിന്ന് കാലഭേദമില്ലാതെ ഒഴുകുന്ന തെളിനീരുപോലെ കണ്ണീരൊഴുക്കി നീതികിട്ടാതെ കാലം കഴിക്കുന്ന അഹല്യയെ തൊഴുകയ്യാല്‍ രാമന്‍ നോക്കിനിന്നു. പുത്ത് എന്ന നരകത്തില്‍നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍ എന്ന് വസിഷ്ഠഗുരുവില്‍നിന്ന് പഠിച്ചിട്ടുണ്ട്. അപ്പോഴും മാതാവിനെ രക്ഷിക്കേണ്ടകാര്യം എന്തുകൊണ്ടാണ് ഗൗതമമഹര്‍ഷി മകനോടു പറയാതിരുന്നത് എന്ന് രാമന്‍ ആലോചിച്ചു. നരകത്തില്‍ പതിക്കുന്ന മാതാവിനെ രക്ഷിക്കേണ്ടതും മകന്റെ കര്‍ത്തവ്യമല്ലേ? എന്നിട്ടും എന്തുകൊണ്ട് ജീവച്ഛവമായി കാനനത്തില്‍ കഴിയുന്ന മാതാവിനെ രക്ഷിക്കാന്‍ പുത്രനായ ശതാനന്ദന് കഴിഞ്ഞില്ല.
രാമന്‍ അഹല്യയെ സൂക്ഷിച്ചു നോക്കി. അവരുടെ ഹൃദയത്തില്‍ സ്‌നേഹംകൊണ്ട് തിളങ്ങുന്ന ഒരു മുഖം ഇപ്പോഴും വിളക്കായി ജ്വലിക്കുന്നുണ്ടെന്ന് രാമന് തോന്നി. അതുകൊണ്ടാണ് ഇവര്‍ ജീവനെ വെടിയാതിരിക്കുന്നത്. ആ വിളക്ക് ശതാനന്ദനോ അതോ ഗൗതമനോ?
ഏതൊരാളുടെ ഹൃദയത്തിലും അത്തരം ഒരു വിളക്ക് എണ്ണവറ്റാതെ ഉണ്ടാവേണ്ടത് ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നതിന് സഹായിക്കും. കാമുകിയോ, കാമുകനോ ആവാം, പുത്രനോ, പുത്രിയോ ആവാം. പിതാവോ, മാതാവോ ആകാം. ചിലപ്പോള്‍ ഇവരെല്ലാവരുമാകാം.
പ്രാര്‍ത്ഥനയിലായതുകൊണ്ട് അഹല്യ അവരുടെ അടുത്തെത്താന്‍ അല്പം വൈകി. തേജസ്സാര്‍ന്ന അപരിചിതരായ കുമാരന്മാരെ കണ്ട് അഹല്യ പകച്ചുനിന്നു. മനുഷ്യരൂപങ്ങളെ താന്‍ അടുത്തു കണ്ടിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു എന്ന ഭാവത്തില്‍ അവര്‍ കുമാരന്മാരെ നോക്കി. മുന്നില്‍നില്‍ക്കുന്ന തേജസ്വിയായ യുവാവിന്റെ പിന്നിലായി നില്‍ക്കുന്ന മുനിയെ അഹല്യ വേഗത്തില്‍ തിരിച്ചറിഞ്ഞു.
താന്‍ ഭ്രഷ്ടയാണെന്ന കാര്യം മറന്ന്, ഒരു ബ്രഹ്മര്‍ഷിയാണ് തന്റെ കുടീരത്തില്‍ എത്തിയിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാതെ അവര്‍ പകച്ചുനിന്നു. തന്നെ കാണാന്‍വന്ന കാരണത്താല്‍ മുനിക്ക് അവമതി സംഭവിക്കില്ലേ എന്ന് അഹല്യ ശങ്കിച്ചു.
”ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍…” അവരുടെ കണ്ഠത്തില്‍നിന്ന് ഒരു മന്ത്രംപോലെ രണ്ടു വാക്കുകള്‍ പുറത്തേയ്ക്കുവന്നു.
അഹല്യയുടെ വാക്കുകള്‍ കേട്ട് സന്തോഷത്തോടെ വിശ്വാമിത്രന്‍ ആ തപസ്വിനിയെ കൈകൂപ്പി.
”ദേവീ, അഹല്യേ..” വിശ്വാമിത്രന്‍ തപസ്വിനിയെ നമിച്ചുകൊണ്ട് പറഞ്ഞു.
അകലെനിന്നും പെട്ടെന്ന് വിശ്വാമിത്രന്റെ അടുത്തേയ്ക്കു നടന്നുവന്ന അഹല്യ മുനിയുടെ മുന്നില്‍ കൈകൂപ്പിനിന്നു. അവര്‍ പരസ്പരം ഒരു നിമിഷം നോക്കിനിന്നു. ഒട്ടനവധി സംഭവങ്ങളാണ് ഒരു നോട്ടത്തിലൂടെ അവര്‍ കൈമായിയത്. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് ഒരു മഹര്‍ഷി വരുന്നത്. അതും ബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍. പക്ഷേ, ഒപ്പമുള്ള തേജസ്വികളായ യുവാക്കളെ കണ്ടിട്ട് അവര്‍ സന്യാസിമാരാണെന്ന് തോന്നിയില്ല. രാജകുമാരന്മാരാണോ എന്ന് സംശയിച്ചെങ്കിലും അതൊന്നും പ്രകടമാക്കാതെ അവര്‍ അതിഥികളെ ആദരപൂര്‍വ്വം സ്വീകരിച്ചു.
”ആരെയാണ് അങ്ങ് ശ്മശാന ഭൂവിലേയ്ക്ക് കൂട്ടുക്കൊണ്ടു വന്നിട്ടുള്ളത് മഹര്‍ഷേ?” അവര്‍ ഗദ്ഗദ കണ്ഠയായി കുമാരന്മാരെ നോക്കി ചോദിച്ചു.
”ഞാന്‍ കൂട്ടിക്കൊണ്ടുവന്നതല്ല. ഭവതിയെക്കുറിച്ചറിഞ്ഞപ്പോള്‍ അവര്‍ എന്നെ കൂട്ടിക്കൊണ്ടുവന്നതാണ്.
ഇവരോടൊപ്പമല്ലാതെ ഇവിടേയ്ക്കുവരാനുള്ള ശക്തി എനിക്ക് ഉണ്ടായില്ല” വിശ്വാമിത്രന്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
രാമന്‍ അഹല്യയുടെ മുഖത്തുനിന്ന് കണ്ണെടുക്കാന്‍ മറന്നമട്ടില്‍ ഇമവെട്ടാതെ നോക്കിനിന്നു. ധവളിതമായ കേശവും, വെളുത്തു മെലിഞ്ഞ ശരീരവും, തിളക്കമാര്‍ന്ന കണ്ണുകളും, ഉയര്‍ന്ന നാസികയും, അതിന്ദ്രീയ തേജസ്സും, ഏകാന്തമായ തപസ്സിനാല്‍ അവരില്‍ നിറഞ്ഞു നില്‍ക്കുന്നതായി രാമന് അനുഭവപ്പെട്ടു.
”ഭ്രഷ്ട് കല്പിച്ച ഈ ആശ്രമത്തിലേയ്ക്ക് അങ്ങ്….”
വിശ്വാമിത്രനെ നോക്കി എന്തോ പറയാന്‍ ശ്രമിച്ച്, എന്താണ് പറയണ്ടതെന്നറിയാതെ അഹല്യ പെട്ടെന്നു നിര്‍ത്തി.
”അഹല്യേ, ഇവര്‍ അയോദ്ധ്യയിലെ രാജകുമാരന്മാരായ രാമനും ലക്ഷ്മണനുമാണ്.” വിശ്വാമിത്രന്‍ പറഞ്ഞു.
ഭ്രഷ്ടയായ ഒരു സ്ത്രീയുടെ അടുത്ത് ആര്യാവര്‍ത്തിലെ രാജകുമാരന്മാര്‍ എത്തിയതിലുള്ള അമ്പരപ്പ് അവരുടെ മുഖത്തുണ്ടായി. ജനകനുപോലും തോന്നാത്തത് ഈ കുമാരന്മാര്‍ക്ക് തോന്നാന്‍ കാരണക്കാരന്‍ വിശ്വാമിത്രനാണെന്ന് അഹല്യ ഊഹിച്ചു.
രാമന്‍ സന്തോഷത്തോടും ആദരവോടും അഹല്യയുടെ കാലിണകള്‍ തൊട്ടു വന്ദിച്ചശേഷം പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. ലക്ഷ്മണനും അഹല്യയെ നമസ്‌കരിച്ചു.
ഒരു മാന്ത്രിക സ്പര്‍ശത്താലെന്നവിധം അഹല്യയുടെ പ്രതിഷേധവും പ്രയാസങ്ങളും ഇല്ലാതായതുപോലെ, ചിരിച്ച മുഖവുമായി നിറകണ്ണുകളോടെ ഇരുവരേയും അവര്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. കണ്ണീരിലൂടെ തന്റെ എല്ലാ ദുഃഖങ്ങളും അവര്‍ കഴുകിക്കളയുകയായിരുന്നു.
”നിങ്ങള്‍ക്ക് മംഗളം. രാമാ… ഭ്രഷ്ടയായ എന്നെ കാണാന്‍ ഇവിടെ എത്തിയ നീ, നാളെ മാനവകുലത്തിന്റെ അഭിമാനമാകും. ആര്യാവര്‍ത്തത്തിലെ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ജഡതുല്യരായി മാറിയതുകൊണ്ടാണ് എനിക്ക് ഈ അവസ്ഥ ഉണ്ടായത്. ഇനിയും ഒരു സ്ത്രീക്കും അതുണ്ടാവരുത്. നിങ്ങളില്‍നിന്ന് ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍ മാത്രമല്ല ഞാനും ഏറെ പ്രതീക്ഷിക്കുന്നു. ആര്യാവര്‍ത്തത്തിലെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത സ്ത്രീകളെയും പുരുഷന്മാരേയും അവരുടെ ജഢാവസ്ഥയില്‍നിന്ന് കരകയറ്റാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ പ്രണമിച്ചതുവഴി നിങ്ങള്‍ എനിക്ക് നല്‍കിയത് പ്രാണവായുവാണ്.”
അത്രയും പറഞ്ഞപ്പോഴേയ്ക്കും അഹല്യയുടെ വാക്കുകള്‍ ഇടറി. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അല്പനേരത്തെ മൗനത്തിനുശേഷം അവര്‍ വര്‍ദ്ധിത വീര്യത്തോടെ പറയാന്‍ തുടങ്ങി.
”രാമാ, ആര്യാവര്‍ത്തത്തിലെ പീഡിതജനങ്ങള്‍ക്കു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രാണവായു നല്‍കുന്നതു കാണാന്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കും. ന്യായാന്യായ വിവേചനം ജനങ്ങള്‍ക്കു നല്‍കി നീതിബോധത്തോടെ അവരെ നീ പിടിച്ചുയര്‍ത്തണം. ഭ്രഷ്ടയായ എന്നെ കരകയറ്റിയതുവഴി നീതിബോധവും ന്യായവിചാരവും ശിലപോലെ ഉറഞ്ഞുപോയ ആര്യാവര്‍ത്തത്തെ ആകെയാണ് നീ കരകയറ്റിയിരിക്കുന്നത്. ഏത് ഋഷിയുടെ മുന്നിലും തെല്ലും ഭയമില്ലാതെ പോകാനുള്ള ധൈര്യമാണ് ആര്യാവര്‍ത്തത്തിലെ രാജകുമാരനായ നീ ബ്രഹ്മര്‍ഷി വിശ്വാമിത്രനൊടൊപ്പം എന്നെ സന്ദര്‍ശിച്ചതിലൂടെ നല്‍കിയിരിക്കുന്നത്. ഞാന്‍ തെറ്റുകാരിയല്ലെന്ന വിശ്വാസമാണ് നിന്നെ ഇവിടെ എത്തിച്ചത്. നിന്റെ വിശ്വാസം ശാശ്വതമായ സത്യമാണ്. അതിലൂടെ നീ എനിക്ക് നല്‍കിയ കരുത്തിന് എന്തു പ്രതിഫലമാണ് ഞാന്‍ നല്‍കുക..?” അഹല്യ രാമന്റെ ഇരു കൈകളും സ്വീകരിച്ച് നെഞ്ചോടു ചേര്‍ത്തുപിടിച്ച് സന്തോഷാശ്രുക്കള്‍ തൂകിക്കൊണ്ട് പറഞ്ഞു.
”ഭവതിയോട് അപരാധം പ്രവര്‍ത്തിച്ച ഏല്ലാവര്‍ക്കുംവേണ്ടി ഞാന്‍ ഭവതിയുടെ മുന്നില്‍ മാപ്പിരക്കുന്നു. സത്യവും ന്യായവും എന്തെന്നറിയാവുന്ന മുനിമാര്‍പോലും ചില സന്ദര്‍ഭങ്ങളില്‍ നിഷ്‌ക്രിയരാകുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ കൊട്ടാരത്തിലും ഞാനതു കാണുന്നുണ്ട്. എന്റെ അമ്മയില്‍നിന്നും ഞാനത് അറിഞ്ഞിട്ടുണ്ട്. ” രാമന്‍ തൊഴുകയ്യോടെ പറഞ്ഞു.
”മിഥിലാരാജന്റെ നിയന്ത്രണത്തിലും സഹായത്തിലും പ്രവര്‍ത്തിക്കുന്ന വിജ്ഞാനകേന്ദ്രത്തെ ആചാര്യനായ ഗൗതമഹര്‍ഷിയുടെ അനുവാദമില്ലാതെ ഭ്രഷ്ട് കല്പിച്ചത് ഉപാചാര്യനാണ്. ആചാര്യന്റെ സമ്മതമില്ലാതെ ഉപാചാര്യന്‍ തിരക്കുകൂട്ടി ആ കൃത്യം നിര്‍വ്വഹിച്ചത് മിഥിലാധിപന്റെ ആചാര്യ പദവി തനിക്ക് ലഭിക്കും എന്നു പ്രതീക്ഷിച്ചിട്ടാവാം. അതല്ലെങ്കില്‍ ഇന്ദ്രപ്രീതി നേടാനാവും. എന്നാല്‍ ഗൗതമഹര്‍ഷിയുടെ ആശ്രമത്തെ ഭ്രഷ്ട് കല്പിച്ച നടപടിയ സാത്വികനായ ജനകന്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നേയും ആശ്രമത്തേയും ഭ്രഷ്ടയാക്കിയതറിഞ്ഞ് എല്ലാം അറിയുന്ന ജനകനും മൗനം പാലിച്ചില്ലേ?” അഹല്യ കണ്ണുനീര്‍ തൂകിക്കൊണ്ട് പറഞ്ഞു.
”കഴിഞ്ഞതോര്‍ത്ത് ഇനി ഭവതി ദുഃഖിക്കരുത്. ജനകരാജന്റെ മുഖ്യ ആചാര്യസ്ഥാനം ഗൗതമന്‍ വെടിഞ്ഞപ്പോള്‍ ആ സ്ഥാനത്ത് ആരാണ് വരണ്ടതെന്ന് ജനകന് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. യുവാവാണെങ്കിലും ഗൗതമമഹര്‍ഷിയുടെ എല്ലാ സവിശേഷ ഗുണങ്ങളും ഒത്തിണങ്ങിയ ശതാനന്ദനെയല്ലേ ആചാര്യനായി സ്വീകരിച്ചത്. അതുവഴി ജനകന്‍ തന്റെ തെറ്റ് തിരുത്തി എന്നല്ലേ കരുതേണ്ടത്. മാത്രമല്ല ജനകന്‍ ഇപ്പോള്‍ നടത്തുന്ന വിശേഷപ്പെട്ട ജ്ഞാനോത്സവത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് ശതാനന്ദനെത്തന്നെയാണ് നിയോഗിച്ചിട്ടുള്ളതും.” വിശ്വാമിത്രന്‍ ജനകനെ ന്യായീകരിക്കുന്ന തരത്തിലാണ് സംസാരിച്ചത്.
”എല്ലാം മറക്കാന്‍ കഴിയില്ല മഹാമുനേ. പരപുരുഷനെ, അയാള്‍ എത്ര ഉന്നതനായാലും കിടക്കറയിലേയ്ക്കു ക്ഷണിച്ചു എന്ന കുറ്റമല്ലേ ആചാര്യന്റെ ധര്‍മ്മപത്‌നിയുടെനേരെ ആരോപിച്ചത്. അത് ആചാര്യനെയും അദ്ദേഹത്തിന്റെ ആശ്രമത്തേയും ബാധിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്: എത്ര സമര്‍ത്ഥമായാണ് അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ദുഷ്ടനായ ഇന്ദ്രന്‍ എന്നില്‍ കുറ്റം ആരോപിച്ചത്. ആശ്രമത്തിലെ കുലപതിയുടെ ധര്‍മ്മപത്‌നി പിഴച്ചവളാണെങ്കില്‍ ആ ആശ്രമത്തില്‍ അധ്യയനവും അധ്യാപനവും ജ്ഞാനഗവേഷണവും താളം തെറ്റുമെന്ന് അറിയാത്ത ദേവനാണോ ഇന്ദ്രന്‍. ദേഹത്ത് ധരിച്ചിരുന്ന വസ്ത്രത്തിന് തീ പിടിക്കുമ്പോള്‍, അത് ഊരി നിരപരാധിയുടെ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞ് അയാളെ അഗ്നിയില്‍ ദഹിപ്പിക്കുന്നത് കടുത്ത അപരാധമല്ലേ? ഇന്ദ്രന്‍ ഒരു തെറ്റല്ല ഒന്നിലധികം തെറ്റുകളാണ് ഒരേസമയം ചെയ്തത്.” അഹല്യ കണ്ണീര്‍ വാര്‍ത്തുകൊണ്ട് പറഞ്ഞു.
അഹല്യ തന്റെ ഉള്ളില്‍ ഉറഞ്ഞുകിടന്ന പ്രതിഷേധത്തെ വാക്കുകളിലൂടെ പുറത്തുകളഞ്ഞ് പരിശുദ്ധയാകാനാണ് ശ്രമിക്കുന്നതെന്ന് രാമന് മനസ്സിലായി. അനീതിയില്‍നിന്നു വമിക്കുന്ന ചൂടിനെ ശമിപ്പിക്കാന്‍ ഇന്ദ്രിയത്തെ അടക്കിനിര്‍ത്താന്‍ കഴിയുന്നവര്‍ക്കുപോലും സാധ്യമല്ല. പ്രയാസങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടി പ്രയാസപ്പെട്ട് ഉഴലുന്നവരുടെ വാക്കുകള്‍ സൗമ്യതയോടെ കേള്‍ക്കാന്‍ ഓരാളുണ്ടെങ്കില്‍ത്തന്നെ അവര്‍ക്ക് അത് ആശ്വാസമാകുമെന്ന് അറിയാവുന്നതിനാല്‍ രാമന്‍ എല്ലാം കേട്ടുനിന്നു.
പതിയായ ഗൗതമഹര്‍ഷിയെ, അഹല്യ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ലെന്നു വ്യക്തമായി. അപമാനിച്ചശേഷം താനല്ല കുറ്റക്കാരനെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അപമാനിതയെ കുറ്റക്കാരിയാക്കിയ ഇന്ദ്രനോടുള്ള കടുത്ത പക അഹല്യയുടെ മനസ്സില്‍ അഗ്നിയായി ഇപ്പോഴും ജ്വലിക്കുന്നതു രാമന്‍ കണ്ടു. ഇത്രകാലം അവര്‍ പ്രതിഷേധമെല്ലാം ഉള്ളില്‍ ഒതുക്കിയിട്ടാണ് ഒരു സന്യാസിനിയായി ജീവിച്ചത്. ഇന്ദ്രന്‍ ചെയ്ത അപരാധത്തെക്കുറിച്ചോര്‍ത്തപ്പോള്‍ രാമന്റെ മനസ്സിലും ഇന്ദ്രനോടുള്ള കോപം ജ്വലിച്ചുയര്‍ന്നു.
”അപമാനിതയും പരിത്യക്തയുമായ എന്നേ കാണാന്‍ ഒരു മഹര്‍ഷിയോ രാജാവോ രാജകുമാരനോ ഇതുവരെ ഇവിടെ വന്നിട്ടില്ല.”
കണ്ണീര്‍ തൂകിക്കൊണ്ടാണ് അവര്‍ പറഞ്ഞതെങ്കിലും അഹല്യയുടെ മുഖത്തു പുഞ്ചിരി വിടര്‍ന്നിരുന്നു. അവരുടെ കണ്ണുകളില്‍ നിന്ന് പ്രവഹിച്ച കണ്ണീര്‍ സന്തോഷത്തിന്റെ തെളിനീരാണ്. എല്ലാ ദുഃഖങ്ങളെയും അവര്‍ സഹിക്കാന്‍ ശീലിച്ചിരിക്കുന്നു.
”ഗൗതമമഹര്‍ഷി അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നിയെ ഉപേക്ഷിച്ച് …..”
”കുമാരാ….” രാമന്‍ പറയാന്‍ വന്നത് പറയാന്‍ അനുവദിക്കാതെ അഹല്യ ശബ്ദമുയര്‍ത്തി വിളിച്ചു.
രാമന്‍ അത് തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. രാമന്‍ ഒന്നും പറയാനാവാതെ നിന്നു. അപ്രതീക്ഷിതമായി അഹല്യയില്‍നിന്ന് കേട്ട വാക്കുകള്‍ രാമനെ ഭയപ്പെടുത്തി. തന്റെ വാക്കുകള്‍ എവിടെയെങ്കിലും പിഴച്ചുവോ? ആശങ്കയോടെ രാമന്‍ വിശ്വാമിത്രനെ നോക്കി.
”എന്റെ പതി എന്നേ ഉപേക്ഷിച്ച് ആചാര്യപദവിതേടിപ്പോയ ഭീരുവല്ല. തെറ്റുകാരിയല്ലെന്ന് ബോധ്യപ്പെടുത്താനാണ്, അഭിമാനവും ജീവിതവും കളങ്കപ്പെട്ടിട്ടും ഞാന്‍ ഇത്രകാലം ഇവിടെ ജീവിച്ചത്. കുലപതിയുടെ ധര്‍മ്മപത്‌നിയാകാനോ, ഋഷിയുടെ ധര്‍മ്മ പത്‌നിയാകാനോ ഉള്ള യോഗ്യത എനിക്ക് നഷ്ടമായില്ലേ? അഗ്നിഹോത്രത്തില്‍ ഞാനെങ്ങനെ പതിവ്രതയായ ഭാര്യയുടെ സ്ഥാനത്ത് ഇരിക്കും? ഗൗതമനെ കാണുന്ന ഓരോ വ്യക്തിയും മഹര്‍ഷിയുടെ ഗുണഗണങ്ങളെക്കാള്‍ അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയുടെ പോരായ്മയെക്കുറിച്ച് ചിന്തിക്കില്ലേ? എന്റെ പുത്രന്‍ എത്ര സമര്‍ത്ഥനായാലും അവനിലും എന്റെ പേരുദേഷം പതിയില്ലേ? അത് മനസ്സിലാക്കിയാണ് മകനെക്കൂട്ടി ഇവിടുന്ന് രക്ഷപ്പെടാന്‍ എന്റെ നാഥനോട് ഞാന്‍ അപേക്ഷിച്ചത്. എന്നിട്ടും എന്നെ ഇവിടെ തനിച്ചാക്കി പോകാന്‍ അദ്ദേഹം മടിച്ചു. നിരന്തരം ഞാന്‍ അപേക്ഷിച്ചപ്പോഴാണ് അദ്ദേഹം എന്റെ വാക്കുകളെ മാനിച്ചുകൊണ്ട് മിഥിലയിലേയ്ക്കു പോയി ആചാര്യപദവി സ്വീകരിച്ചത്.” അഹല്യ ആ രംഗം ഓര്‍ത്തിട്ടെന്നപോലെ അല്പസമയം കണ്ണടച്ച് നിശ്ശബ്ദയായി.
”എന്റെ നാഥന്‍ എന്നെ ശപിച്ചിട്ടില്ല രാമാ. ഇന്ദ്രനോട് എതിരിടാനുള്ള ശക്തി അദ്ദേഹത്തിനില്ലെന്ന് എനിക്കറിയാം. മാനാഭിമാനങ്ങള്‍ നഷ്ടപ്പെട്ട് കാട്ടുമൃഗത്തെപ്പോലെ എന്റെ നാഥന്‍ ഇവിടെ ജീവിക്കുന്നത് കാണാനല്ല ഞാന്‍ ആഗ്രഹിച്ചത്. ഇന്ദ്രന്റെ ക്രൂരത സ്വന്തം കണ്ണുകളാല്‍ കണ്ടിട്ടും അഹല്യ പാപിയല്ലെന്ന് പറയാന്‍ അന്നിവിടെയുണ്ടായിരുന്ന മഹാജ്ഞാനികള്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?” കഴിഞ്ഞതെല്ലാം ഓര്‍ത്തുകൊണ്ട് ഉറച്ച ശബ്ദത്തില്‍ അഹല്യ പറഞ്ഞു.
അഹല്യയുടെ വാക്കുകള്‍ വിശ്വാമിത്രന്റെ ഹൃദയത്തില്‍ വന്നു തറച്ചു. സ്ഥാനമാനങ്ങള്‍ നോക്കാതെ അഹല്യയോട് ക്ഷമാപണം നടത്തിയാലോ എന്ന് ഒരു നിമിഷം വിശ്വാമിത്രന്‍ ആലോചിച്ചു. ന്യായീകരണങ്ങള്‍ പലതുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ അഹല്യയോട് പറയുന്നത് ഉചിതമല്ലെന്നു തോന്നിയതിനാല്‍ വിശ്വാമിത്രന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
”അഹല്യേ, നിന്റെ ത്യാഗത്തിന്റെ ഫലമായാണ് പുത്രന്‍ ശതാനന്ദന്‍ ജനകന്റെ പുരോഹിതനായതെന്ന് നിനക്ക് അഭിമാനിക്കാം. താമസംവിനാ നിനക്കു ഭര്‍ത്തൃസാമിപ്യം ലഭിക്കുന്നതാണ്.” വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങ് നല്‍കിയ ഈ ആശിസ്സ് അനുഗ്രഹമല്ല, വരമാണ്. നന്ദിയുണ്ട് മഹാമുനേ..” വിശ്വാമിത്രനെ നമിച്ചുകൊണ്ട് അഹല്യ പറഞ്ഞു.
”എന്റെ പുത്രന്‍ രാജപുരോഹിതനായിട്ടും അവന്റെ മാതാവിന് സമൂഹത്തില്‍ അംഗീകാരം ലഭിക്കാത്തതില്‍ അവന്‍ ദുഃഖിതനായിരിക്കും. അയോദ്ധ്യയിലെ യുവരാജാവ് അതിശക്തയായ രാക്ഷസിയെ വധിച്ച് അവര്‍ തടവറയിലാക്കിയ വനവാസികളെയെല്ലാം മോചിപ്പിച്ചുവെന്നും ഞാന്‍ കേട്ടിരിക്കുന്നു. താടക ജ്ഞാനമില്ലാത്തവളാണെന്നു പറഞ്ഞ് അവളുടെ ദുഷ്ടതകളെ വേണമെങ്കില്‍ പൊറുക്കാമായിരുന്നു. കുമാരന്‍ അവളെ വധിച്ചത് അവള്‍ തെറ്റുകാരിയായിട്ടാണ്. അനീതിയോട് സന്ധിചെയ്യാന്‍ കുമാരന്‍ ഒരുക്കമല്ലെന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ രാക്ഷസന്മാരും ദേവന്മാരും തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ എന്ത് വ്യത്യാസമാണുള്ളത്? അധികാരം ഉണ്ടെങ്കില്‍ രാക്ഷസനും ദേവനും ഒരുപേലെയല്ലേ? ഇന്ദ്രന്‍ തെറ്റുകാരനായിട്ടും അയാളെ ശിക്ഷിക്കണമെന്ന് അന്ന് ഒരാളും പറഞ്ഞില്ല.”
അഹല്യയുടെ മനസ്സില്‍ ഇന്ദ്രനോടുള്ള രോഷം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍.
”അതെല്ലാം ഒരു ദുഃസ്വപ്‌നമായിരുന്നു എന്ന് ആശ്വസിച്ച് ദേവി ഇപ്പോള്‍ സന്തോഷിക്കൂ.” വിശ്വാമിത്രന്‍ പറഞ്ഞു.
”ശരിയാണ്. ഭവാന്‍ നേരിട്ടുവന്ന് എനിക്ക് ദര്‍ശനം നല്‍കിയതുവഴി എന്റെ ഭ്രഷ്ടു നീങ്ങുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതെന്റെ തപസ്സിന്റെ പുണ്യമായി കരുതുന്നു.” അഹല്യ രാമനെ വണങ്ങിക്കൊണ്ട് പറഞ്ഞു.