പൊന്നാനിയുടെ ചരിത്രകാരനായിരുന്നു 2025 ഏപ്രില്‍ 26 ന് നിര്യാതനായ മുറ്റയില്‍ ശങ്കര നാരായണന്‍ എന്ന എം.ജി.എസ്. പൊന്നാനി കരുമത്ത് പുത്തന്‍ വീട്ടില്‍ ഡോക്ടര്‍ കെ.പി.ജി.മേനോന് ഒരാഗ്രഹമാണുണ്ടായിരുന്നത് – മകന്‍ ശങ്കരനാരായണന്‍ തന്നെപ്പോലെ ഒരു ഡോക്ടര്‍ ആകണമെന്ന്. എന്നാല്‍ ഡോക്ടര്‍ ആയാല്‍ ഉള്ള സമയക്കുറവോ ആ ജോലിയുടെ കഠിന പ്രയത്‌നമോ ശങ്കരനാരായണന് താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. പഠനകാലത്ത് ലബോറട്ടറിയില്‍ കണ്ട അസ്ഥികൂടവും തവളയുടെ ഡിസ്‌ക്ഷനും ആസിഡുകളുടെ മണവുമെല്ലാം കോഴിക്കോട് സാമൂതിരി കോളേജിലെ സെക്കന്‍ഡ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിയായിരുന്ന ശങ്കരനാരായണന് സഹനീയമായിരുന്നില്ല. സഭാപതി മാസ്റ്ററുടെ ശുപാര്‍ശ പ്രകാരം തേര്‍ഡ് ഗ്രൂപ്പില്‍ ചേര്‍ന്ന് ചരിത്രപഠനം ഉറപ്പാക്കി.
അച്ഛന്റെ സുഹൃത്തായതിനാല്‍ സഭാപതിയുടെ ശുപാര്‍ശ പ്രിന്‍സിപ്പല്‍ അംഗീകരിച്ചു. അങ്ങനെയാണ് പരപ്പനങ്ങാടി വെണ്ണക്കോട് മുറ്റയില്‍ നാരായണി അമ്മയുടെ മകന്‍ ചരിത്രത്തില്‍ പ്രാവീണ്യം നേടിയത്. ചരിത്രമാണെങ്കിലും വേണ്ടില്ല, ”നീ ഐ.എ.എസിന് പോകണ” മെന്ന് ഡോക്ടറായ അച്ഛന്‍ നിര്‍ദ്ദേശിച്ചു. ഇന്റര്‍മീഡിയറ്റിന് തേഡ് ഗ്രൂപ്പെടുത്ത ശങ്കരനാരായണന്‍ ബി.എ. ഡിഗ്രിക്ക് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ സാമ്പത്തിക ശാസ്ത്രമാണ് പഠനവിഷയമാക്കിയത്. എന്നാല്‍പോലും പഠിക്കാന്‍ സമര്‍ത്ഥനായ കുട്ടിക്ക് മദിരാശിയിലെ തമ്പുരാന്‍പുരത്തെ (താംബരം) ക്രിസ്ത്യന്‍ കോളേജില്‍ എം.എ. ചരിത്രത്തിന് ചേരാന്‍ പറ്റി. 1951 ല്‍ ബി.എ.ക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി നേടിയ ആള്‍ 1953 ല്‍ മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സ് ഫസ്റ്റ് റാങ്ക് നേടി. തന്റെ അധ്യാപകനായിരുന്ന പ്രൊഫ.കെ.വി.കൃഷ്ണയ്യര്‍ പെന്‍ഷനായ പോസ്റ്റില്‍ എം.ജി.എസ്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ലക്ചററായി. 1953 മുതല്‍ 1965 വരെയായിരുന്നു ഈ അധ്യാപകവൃത്തി.
ബന്ധുവായ കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ഷഷ്ഠിപൂര്‍ത്തിയടുത്തു വന്നയവസരത്തില്‍ അദ്ദേഹം തന്റെ കവിതകള്‍ എല്ലാം ചേര്‍ത്ത് ഒരു കവിതാ സമാഹാരം തയ്യാറാക്കിയിരുന്നു. അതിന് ഒരു അവതാരിക ആര് എഴുതും എന്ന് ആലോചിച്ചപ്പോള്‍ എന്‍.വി.കൃഷ്ണവാര്യരുടെ പേരാണ് ഓര്‍മ്മയില്‍ എത്തിയത്. എന്നാല്‍ പരപ്പനങ്ങാടിയിലും പൊന്നാനിയിലും പഠിച്ചിരുന്ന കാലത്ത് പല കവിതാ മത്സരങ്ങളിലും എം.ജി.എസിന് സമ്മാനങ്ങള്‍ കിട്ടിയിരുന്നുവെന്നറിയാമായിരുന്ന ഇടശ്ശേരി തന്റെ കവിതാ സമാഹാരത്തിന്റെ അവതാരിക എഴുതിച്ചത് എം.ജി.എസിനെ കൊണ്ടായിരുന്നു. അങ്ങിനെയാണ് ഇദ്ദേഹം ഒരു കവിയാണെന്ന് വീട്ടിലുള്ളവര്‍ പോലും അറിഞ്ഞത് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
അച്ഛന്റെ സഹോദരി ജാനകിയമ്മ പൊന്നാനി തൃക്കാവ് സ്‌ക്കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്ത് പലപ്പോഴും എം.ജി.എസ് കൂടെ പോവുകയും സ്‌കൂളിലെ ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കുകയും പതിവായിരുന്നു. അങ്ങിനെ ആശാന്‍, കേസരി, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ കൃതികള്‍ ഹൃദിസ്ഥമാക്കി. ഇതില്‍ ചിലര്‍ പില്‍ക്കാലത്ത് സുഹൃത്തുക്കളായി മാറി – തായാട്ട് ശങ്കരനെപ്പോലെ. മാതൃഭൂമിയിലെ എം.പി.വീരേന്ദ്രകുമാറും ചമ്രവട്ടത്തെ നോവലിസ്റ്റ് സി.രാധാകൃഷ്ണനും എം.ജി.എസിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെ. ആറാം ക്ലാസുവരെ പരപ്പനങ്ങാടിയില്‍ അമ്മയുടെ കൂടെ നിന്നാണ് പഠിച്ചത്. പൊന്നാനി എ.വി.സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ദേശീയ പ്രസ്ഥാനവുമായും കേളപ്പജിയുമായും ബന്ധപ്പെട്ടു. കോഴിക്കോട്ട് ഒരു സാഹിത്യ കൂട്ടായ്മ ഉണ്ടായിരുന്നു, മാതൃഭൂമിയിലെതന്നെ ടി.വേണുഗോപാലന്റെ നേതൃത്വത്തില്‍ – കോലായ. ഞായറാഴ്ചകളില്‍ കോലായ കൂടി കവിതാ സാഹിത്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കവി ആര്‍.രാമചന്ദ്രന്‍, എന്‍.പി.മുഹമ്മദ്, എന്‍.എന്‍.കക്കാട് തുടങ്ങിയവര്‍ ശങ്കര നാരായണനോടൊപ്പം സജീവമായിരുന്നു. കവി രാമചന്ദ്രന്റെ ഭവനമായിരുന്നു ചര്‍ച്ചാവേദി.

ഗവേഷണം
ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിപ്പിച്ചപ്പോഴാണ് ചരിത്രത്തില്‍ അവശ്യം വേണ്ട തിരുത്തലുകളെപ്പറ്റി ബോധവാനായത്. 1968 ല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി വന്നപ്പോള്‍ മുതല്‍ അവിടെ ചരിത്രവകുപ്പിലേക്ക് മാറി ടി.കെ.രവീന്ദ്രനും എം.ജി.എസും. 1965 ല്‍ കേരള സര്‍വ്വകലാശാലയുടെ ചരിത്രവകുപ്പ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലായിരുന്നു പ്രവര്‍ത്തിച്ചത്. ഇങ്ങനെയാണിവര്‍ 1965-68 കാലത്ത് കേരള സര്‍വ്വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തില്‍ ചരിത്ര അധ്യാപകരായത്. 1968 ല്‍ തുടങ്ങിയ ഈ ബന്ധം 1992 ല്‍ പ്രൊഫസറും വകുപ്പ് മേധാവിയും സാമൂഹ്യ ശാസ്ത്ര ഫാക്കല്‍റ്റി ഡീനുമായി വളര്‍ന്നു. ഡോ.ടി.കെ.രവീന്ദ്രന്‍ തിരുവനന്തപുരത്തേക്ക് 1970 ല്‍ മാറി റീഡറും പ്രൊഫസറും ആയി.
സര്‍വ്വകലാശാലയിലായപ്പോള്‍ കൂടുതല്‍ ഗൗരവകരമായ പഠനവും പഠിപ്പിക്കലും ആവശ്യമായ സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജ് ചരിത്രവകുപ്പ് മേധാവിയായി റിട്ടയര്‍ ചെയ്ത പ്രൊഫ.വി.നാരായണപിള്ളയുടെ കീഴില്‍ ഗവേഷണം തുടങ്ങിയത്. 800-1102 കാലത്തെ രാഷ്ട്രീയ-സാമൂഹ്യ നില എന്നതായിരുന്നു വിഷയം. ഇത് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബ്രഹ്മി, വട്ടെഴുത്ത് തുടങ്ങിയവ പഠിച്ചു. തമിഴിന് പ്രൊഫ.ഇളയപെരുമാളിന്റേയും സംസ്‌കൃത സ്രോതസുകള്‍ പഠിക്കുന്നതിന് ഡോ.എന്‍.പി.ഉണ്ണിയുടേയും, ചരിത്രപഠനത്തിന് പ്രൊഫ.ഇളംകുളം കുഞ്ഞന്‍ പിള്ളയുടേയും സഹായം തേടി. ഇക്കാലത്ത് പത്മശ്രീ ഡോ.ശൂരനാട് കുഞ്ഞന്‍ പിള്ള, പത്മഭൂഷണ്‍ പ്രൊഫ.എ.ശ്രീധരമേനോന്‍, പ്രൊഫ.പി.കെ.കരുണാകരമേനോന്‍ തുടങ്ങിയവരുടെ സഹായവും ലഭിച്ചിരുന്നു.1973 ല്‍ സമര്‍പ്പിച്ച പ്രബന്ധം പരിശോധിച്ച ഡോ.എ.എല്‍.ബാഷം ഇത് ഒരു ഡീലിറ്റിന് പോലും മതിയെന്നായിരുന്നു റിപ്പോര്‍ട്ട് അയച്ചത്. ബാഷത്തിന്റെ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ, മണ്‍സൂണ്‍ ഏഷ്യാ എന്നിവ പ്രശസ്തങ്ങളായ പഠനങ്ങളാണ്. ദീര്‍ഘകാലം അദ്ദേഹം ആസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്നു.
ഗവേഷണ പഠനവിഷയമായ രണ്ടാം ചേരരാജ്യത്തെ രാഷ്ട്രീയ സാമൂഹ്യനില (800-1102) എന്ന പ്രബന്ധമാണ് പില്‍ക്കാലത്ത് പെരുമാള്‍സ് ഓഫ് കേരളയായി വളര്‍ന്നത് (കോസ്‌മോ ബുക്‌സ്, തൃശ്ശൂര്‍). അതുവരെ പഠിച്ചിരുന്ന, പഠിപ്പിച്ചിരുന്ന രണ്ടാം ചേര സാമ്രാജ്യം എന്ന പേര്‍ തന്നെ യുക്തിരഹിതമാണെന്നും ചേരന്മാരുടേത് സാമ്രാജ്യമല്ല രാജ്യമായിരുന്നുവെന്നും അത് 1124 വരെ നീണ്ടുനിന്നിരുന്നുവെന്നും മൂന്ന് ഭാസ്‌കര രവിവര്‍മ്മന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് ഇളംകുളം പറയുന്നത് അബദ്ധമാണെന്നും എം.ജി.എസ്. തെളിയിച്ചു. നൂറ്റാണ്ടു യുദ്ധം എന്ന് ചോള-ചേര സംഘര്‍ഷത്തെ പേരിടുന്ന ഇളംകുളം യൂറോപ്പിലെ നൂറ്റാണ്ടു യുദ്ധത്തെയാണ് മാതൃകയാക്കിയത് എന്നും എം.ജി.എസ്. തന്റെ പുരാവസ്തു പഠനങ്ങളിലൂടെ സ്ഥാപിച്ചു.
മക്കത്തായം, മരുമക്കത്തായം, ദേവദാസി വ്യവസ്ഥ, ജന്മസമ്പ്രദായം കേരളത്തില്‍ തുടങ്ങിയ ഇളംകുളം നിഗമനങ്ങളെ അപ്പാടെ തച്ചുടക്കുകയായിരുന്നു എം.ജി.എസ്. മഹോദയപുരം വാണിരുന്ന രാജാക്കന്മാരുടെ പട്ടികയും അതിന്റെ ഭരണകാലവും രാജാക്കന്മാരുടെ പേരുകളും അദ്ദേഹം പുനരാവിഷ്‌ക്കരിച്ചു. ജാതിസമ്പ്രദായം കേരളത്തില്‍ എന്ന ഇളംകുളം പഠനം മാറ്റിമറിക്കുന്നതായിരുന്നു എം.ജി.എസിന്റെ ഗവേഷണ ഫലം. തമിഴ്, സംസ്‌കൃതം, താളിയോല, വട്ടെഴുത്ത്, ഗ്രന്ഥം എന്നിവയെ മുഖ്യ സ്രോതസ്സാക്കിയായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം പ്രൊഫസറായിരുന്ന ഇളംകുളം പി.എന്‍.കുഞ്ഞന്‍ പിള്ളയുടെ പഠനങ്ങള്‍. ഇതില്‍ പലതും കാലഹരണപ്പെട്ടതായും അതില്‍ വികലമായത് മാറ്റുകയുമാണ് എം.ജി.എസ്. ചെയ്തത്. ഇതെല്ലാം ഒറ്റയടിക്ക് മലയാളിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ അവ കുറേശ്ശേ കുറേശ്ശേയായി നമ്മളിലേക്ക് സന്നിവേശിപ്പിച്ചത് എം.ജി.എസിന്റെ പാണ്ഡിത്യം തന്നെ.
മലയാള പുസ്തകങ്ങള്‍
1. ഇന്ത്യാ ചരിത്രപരിചയം (1969) ടൂറിങ് ബുക്ക് സ്റ്റാള്‍, കോഴിക്കോട്.
2. സാഹിത്യ അപരാധങ്ങള്‍ (1970)
3. കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍ (1971), ലിപി കോഴിക്കോട്
4. കോഴിക്കോടിന്റെ കഥ, (2001)
5. സെക്കുലാര്‍ ജാതിയും സെക്കുലാര്‍ മതവും (2001), ഡി.സി.ബുക്‌സ്, കോട്ടയം.
6. ജനാധിപത്യവും കമ്മ്യൂണിസവും (2004), പൂര്‍ണ്ണ കോഴിക്കോട്.
7. ചരിത്രകാരന്റെ കേരളദര്‍ശനം (2011), പ്രിയദര്‍ശിനി.
8. കേരളത്തിന്റെ സമകാലിക വൃഥകള്‍ (2011), നവകേരള
9. കോഴിക്കോട്: ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍ 2012, പ്രതീക്ഷ കോഴിക്കോട്.
10. ചരിത്രത്തെ അട്ടിമറിക്കരുത് (2024), ഫ്രീലാന്‍ഡ് തൃശ്ശൂര്‍.
11. കേരള ചരിത്രവഴിയിലെ വെളിച്ചം (2015), കോഴിക്കോട്.
12. ജാലകങ്ങള്‍ (ആത്മകഥ) (2016), തൃശ്ശൂര്‍.
13. ചരിത്ര സത്യങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍, കോഴിക്കോട്.
14. കേരളത്തിലെ പത്ത് കള്ളക്കഥകള്‍, ഡി.സി.ബുക്‌സ്.
15. മുഖാമുഖം ഇന്ത്യാ ബുക്‌സ് (2023)
16. ചരിത്രാധിനാഥന്‍: എം.ജി.എസ്., (2020) സെന്റ് ജൂഡ് ബുക്‌സ്.
മേല്‍പ്പറഞ്ഞ പതിനാറ് മലയാളം പുസ്തകങ്ങള്‍ കൂടാതെ ഏഴ് ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട് എം.ജി.എസ്. രചിച്ചതായി.
1. 1972 Cultural Symbiosis in Kerala കേരള ഹിസ്റ്റോറിക്കല്‍ സൊ സൈറ്റി.
2. 1973 Aspects of Aryanization”
3. 1977 Reinterpretations in South Indian History, College Book House.
4. 1987 Vanneri Grandhavari, Calicut University.
5. 1994 Foundations of South Indian Society avnd Culture, Bharatiya Books, Delhi.
6. 2006 Calicut The City of Truth Revisited , Calicut University.”
7. 2013 Perumals of Kerala (Cosmo, Thrissur)
ഇതര പ്രബന്ധങ്ങള്‍
ഇതെല്ലാം കൂടാതെ 120 ലധികം പ്രബന്ധങ്ങളും ലേഖനങ്ങളും ഇംഗ്ലീഷില്‍ ആഗോള മാസികകളിലും ഗവേഷണഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. ഇവയില്‍ പരശുരാമന്‍, സെന്റ് തോമസ്, ഓണം, മൂഷിക വംശം, മനുകുലാദിത്യന്‍, ചിലപ്പതികാരം, കെ.പി.പത്മനാഭമേനോന്‍, ബിന്ദുസാരന്‍ മുതല്‍ അശോകന്‍ വരെ, ഫ്യൂഡലിസം, ക്ഷേത്രങ്ങള്‍, സമുദ്രഗുപ്തന്‍, കേരളത്തിലെ നമ്പൂതിരിമാര്‍, ഭക്തിപ്രസ്ഥാനം, സി.വി.രാമന്‍പിള്ള, ഗാന്ധിജി, ഡി.ഡി.കൊസാംബി, ബാലഗംഗാധര തിലകന്‍, പഴശ്ശിരാജാവ്, കേരളോത്പത്തി, അര്‍ത്ഥശാസ്ത്രം, വേലുത്തമ്പി എന്നീ വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് നിലവിലുള്ള നിഗമനങ്ങളും അവയോട് എം.ജി.എസ്. നടത്തുന്ന തിരുത്തലുകളും കാണാം.
ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാഫ് ഫെല്ലോ (1974-75), ഐ.സി.എച്ച്.ആറിന്റെ പ്രഥമ മെമ്പര്‍ സെക്രട്ടറി (1990-92), ലെനിന്‍ഗ്രാഡ് യൂണിവേഴ്‌സിറ്റി വിസിറ്റിങ് പ്രൊഫസര്‍ (1991), മഹാത്മാഗാന്ധി സര്‍വ്വകലാശാല വിസിറ്റിങ് പ്രൊഫസര്‍ (1992-94), ടോക്യുയോ യൂണിവേഴ്‌സിറ്റി വിസിറ്റര്‍ (1994-95), ഐ.സി.എച്ച്.ആര്‍.ചെയര്‍മാന്‍ (2001-2003), പൈതൃക പഠനകേന്ദ്രം (ഹില്‍പാലസ് തൃപ്പൂണിത്തുറ), ഡയറക്ടര്‍ ജനറല്‍ (2012-14) എന്നീ ലാവണങ്ങളില്‍ തന്റേതായ വ്യക്തിപ്രഭാവം കാണിച്ച് പ്രവര്‍ത്തിക്കാന്‍ എം.ജി.എസ്. എന്ന ചരിത്രഗവേഷകന് സാധിച്ചു.
1973-1993 കാലത്ത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ അംഗം മാത്രമല്ല അതിന്റെ സെക്രട്ടറിയും (1983-85) പ്രാചീന ഭാരതം സെക്ഷന്റെ പ്രസിഡന്റും (1978) ആയിരുന്നു അദ്ദേഹം. 2003 ലെ ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റായിരുന്നതിനു പുറമെ, 2004 ല്‍ കല്‍ക്കത്ത ആസ്ഥാനമായുള്ള ഹിസ്റ്ററി ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനുമായിരുന്നു. 2015 ല്‍ ചിന്മയയില്‍ നടന്ന (വെളിയനാട്) ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ഷികത്തില്‍ ഭാരതശ്രീ നല്‍കി അദ്ദേഹത്തെ മുന്‍ ഗവര്‍ണര്‍ എം.എം.ജേക്കബ് ആദരിക്കുകയുണ്ടായി.
കേരള സര്‍വ്വകലാശാലയുടെ ജേണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, കേരള പഠനജേണല്‍, പുരാരേഖാ വകുപ്പ്, പുരാവസ്തു വകുപ്പ് തുടങ്ങിയവയിലും ഉപദേശകനോ അധ്യക്ഷനോ ആയിരുന്നു എം.ജി.എസ്. 2010-11 കാലത്ത് ശ്രീധരമേനോന്‍ സ്മാരക സമ്മാനം ഭാരതീയ വിചാരകേന്ദ്രത്തില്‍ വച്ച് അന്നത്തെ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ സമര്‍പ്പിച്ചു. മാനനീയ പരമേശ്വര്‍ജി യായിരുന്നു അധ്യക്ഷന്‍. പത്മവിഭൂഷണ്‍ പരമേശ്വര്‍ജിയുടെ ശുപാര്‍ശ പ്രകാരമാണ് എം.ജി.എസിനെ ഐ.സി.എച്ച്.ആര്‍. ചെയര്‍മാനാക്കി ഡോ.മുരളീമനോഹര്‍ ജോഷി നിയമിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറലാക്കി.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സ്
ഇരുപതു വര്‍ഷം ഇടതു സഹയാത്രിക നായിരുന്നുവെന്നും അതുകഴിഞ്ഞ് പത്തുവര്‍ഷം ഭാരതീയ വിചാരകേന്ദ്രവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും 2005-15 കാലത്ത് കോണ്‍ഗ്രസിന്റെ കൂടെ സഹകരിച്ചിരുന്നുവെന്നും പറയുന്നവരുണ്ട്. എന്നാല്‍ ഞാന്‍ ”കമ്മ്യൂണിസ്റ്റോ, സംഘിയോ അല്ല” എന്ന് ആത്മകഥയില്‍ എം.ജി.എസ്. പറയുന്നു. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ടിരുന്ന ഇരുപതു വര്‍ഷക്കാലം ഇടതുപക്ഷത്തിന്റെ പക്ഷപാതിത്വം മനസ്സിലാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറയാറുണ്ട്. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയുടെ യോഗം പ്രൊ. ഇന്‍ഫാന്‍ ഹബീബ് ഐ.സി.എച്ച്. ആര്‍. ഓഫീസില്‍ വച്ച് നടത്തിയിരുന്നതായി ഈ ലേഖകനും പ്രൊഫ.എ.ശ്രീധരമേനോനും (പത്മവിഭൂഷണ്‍) ഇരുന്ന സദസില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാബറി മസ്ജിദിനുള്ളില്‍ ക്ഷേത്രഭാഗങ്ങള്‍ കണ്ടു എന്ന് പത്മഭൂഷന്‍ ബി.ബി.ലാലും പത്മശ്രീ കെ.കെ.മുഹമ്മദും പറഞ്ഞത് ശരിയാണ്. താനും അത് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് എം.ജിഎസ്. സുപ്രീംകോടതിയില്‍ പറഞ്ഞുവെന്നും കരുതപ്പെടുന്നു. മലയാളഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി നല്‍കാനുള്ള ചര്‍ച്ച കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നടന്നപ്പോള്‍ അതിന് ആദ്യം എതിരായും പിന്നെ പിന്തുണച്ചതും പത്രമാസികകളില്‍ വന്ന അഭിപ്രായം പ്രശസ്തമാണ്. കേരളമോ ഭാരതമോ കണ്ടിട്ടില്ലാത്ത കാറല്‍മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതും എഴുതിയിട്ടുള്ളതും അവാസ്തവമാണെന്നും ഈ ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ചേരരാജ്യത്തില്‍ വാണിരുന്നവര്‍ 13 രാജാക്കന്മാരാണ് എന്ന് പ്രൊഫ.ഇളംകുളവും ശ്രീധരമേനോനും പറയുമ്പോള്‍ (കുലശേഖരവര്‍മ്മന്‍ മുതല്‍ രാമവര്‍മ്മ വരെ) എം.ജി.എസ്. അതു ഒമ്പതായി കുറച്ചു. രാമരാജശേഖരന്‍ 800-844 വരെ ഭരിച്ചതായും അവസാനത്തെ രാജാവ് രാമകുലശേഖരന്‍ 1089 മുതല്‍ 1122 വരെ ഭരിച്ചതായും സ്ഥാപിച്ചിട്ടുണ്ട്. പ്രവാചകന്റെ സഹോദരിയെ വിവാഹം ചെയ്ത് അവസാനത്തെ ചേരരാജാവ് മെക്കയില്‍ പോയി എന്നത് വെറും കെട്ടുകഥയാണെന്നും കാലഗണനയനുസരിച്ച് പോലും ഇത് യുക്തി രഹിതമാണെന്നും എം.ജി.എസ് എഴുതിയിട്ടുണ്ട്. യുക്തിയും ശാസ്ത്രീയതയും ഇല്ലാത്ത ചരിത്രരചന, ചരിത്രത്തെ വളച്ചൊടിക്കലില്‍ മാത്രമേ എത്തിക്കൂ എന്നും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്.
2022 ല്‍ നവതി തികഞ്ഞ കാലത്ത് ഇന്നത്തെ പ്രശസ്തരായ ചരിത്രകാരന്മാരോ വിദ്യാര്‍ത്ഥികളോ അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ ആദരിച്ചതായി അറിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ ലേഖകന്‍ 728 പേജ് വരുന്ന 112 ലേഖകരുടെ രചനകള്‍ ഉള്ള അഭിനന്ദന്‍ ഗ്രന്ഥം എം.ജി.എസിന് സമര്‍പ്പിച്ചത്. ഏ.എല്‍.ബാഷം, ആര്‍.സി.മജുംദാര്‍, സത്യജിത്ത്‌റേ, എഛ്.ഡി ശങ്കാലിയ, ആര്‍.എസ്.ശര്‍മ്മ, ഇര്‍ഫാന്‍ഹബീബ്, കരണ്‍സിങ്ങ്, ഗാന്ധിയന്‍, ജി.രാമചന്ദ്രന്‍, പത്മവിഭൂഷണ്‍ പരമേശ്വര്‍ജി, പത്മശ്രീ അശ്വതി തിരുനാള്‍ തമ്പുരാട്ടി, പത്മഭൂഷണ്‍, എം.വി.പൈലി, പത്മഭൂഷണ്‍ പ്രൊഫ.ഏ.ശ്രീധരമേനോന്‍ തുടങ്ങിയവരായിരുന്നു Some perspectives on Indian History And Culture (ടി.പി.ശങ്കരന്‍കുട്ടി നായര്‍ എഡിറ്റ് ചെയ്ത) എന്ന നവതി ഗ്രന്ഥത്തിലെ ലേഖകര്‍.
കേരള ചരിത്രത്തിന് അടുത്ത അരനൂറ്റാണ്ടുകാലത്തേക്കെങ്കിലും എം.ജി.എസ്സിന്റെ നിഗമനങ്ങള്‍ ഉതകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചരിത്ര സ്രോതസ്സുകള്‍ക്കനുസൃതമായി വേണം ചരിത്ര നിര്‍മിതി എന്ന് ഉദ്‌ഘോഷിച്ച ബുദ്ധിപരമായ വിപ്ലവത്തിന്റെ (ബെര്‍ലിന്‍) പിതാവായ റങ്കിന് (Ranke) സമാനമാണ് എം.ജി.എസ്സിന്റെ കേരളചരിത്ര പുനഃസൃഷ്ടി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മുടെ കേരളത്തിന്റെ സ്വന്തം റങ്കിന് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരിക്കാന്‍ ഭാഗ്യമില്ലാതിരുന്ന ഈ ലേഖകന്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.
തൃപ്പൂണിത്തുറ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ ജനറലായി എം.ജി.എസ്സിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചിരുന്നു എന്നത് (2015-18) പൂര്‍വ്വജന്മ സുകൃതമായാണ് ഈ ലേഖകന്‍ കണക്കാക്കുന്നത്. ആ പുണ്യ ചരിതന് ശ്രദ്ധാഞ്ജലികള്‍…