രാഷ്ട്രീയ രംഗവും മാധ്യമ രംഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടല്ലോ? ദീനദയാല്‍ജിയും അദ്വാനിജിയും ഉള്‍പ്പെടെ രാഷ്ട്രീയ മേഖലയില്‍ തിളങ്ങിയ പലരും മുന്‍പ് പത്രാധിപന്മാരായിരുന്നല്ലോ. താങ്കളും ഈ രണ്ട് മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രചാരകനില്‍ നിന്ന് പത്രപ്രവര്‍ത്തകനിലേക്കുള്ള രൂപാന്തരം എങ്ങനെയായിരുന്നു?
♠ഒരിക്കല്‍ ചെങ്ങന്നൂരില്‍ വെച്ച് പ്രചാരകന്മാരുടെ ഒരു ബൈഠക്ക് നടന്നിരുന്നു. യാദവറാവു ജോഷിജി അതില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം അന്ന് എല്ലാവരോടുമായി ഒരു ചോദ്യം ഉന്നയിച്ചു. നിങ്ങളെല്ലാവരും നിലവില്‍ പ്രചാരകന്മാരാണ്. അതിനാല്‍ സംഘകാര്യം മാത്രം ചെയ്യുന്നു. ഒരിക്കല്‍ ഹിന്ദുരാഷ്ട്രത്തിന്റെ സമ്പൂര്‍ണ്ണ വൈഭവം സാക്ഷാത്കരിക്കപ്പെട്ടു എന്ന് കരുതുക. അങ്ങനെ വരുമ്പോള്‍ സമാജത്തില്‍ സംഘടനയുടെ ആവശ്യമില്ലല്ലോ. അതുകൊണ്ട് പ്രചാരകന്മാരും വേണ്ട. അങ്ങനെ വന്നാല്‍ നിങ്ങള്‍ ഓരോരുത്തരും എന്ത് ചെയ്യും? ഇതായിരുന്നു ചോദ്യം. പലരും പല ഉത്തരങ്ങളും പറഞ്ഞു. എന്റെ ഊഴം വന്നപ്പോള്‍ ഞാനൊരു പത്രലേഖകനാവാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. മുന്‍പ് പറഞ്ഞതുപോലെ കോഴിക്കോട് വെച്ച് ജനസംഘത്തിന്റെ ദേശീയ സമ്മേളനം കഴിഞ്ഞപ്പോള്‍ സ്വന്തമായി പത്രം തുടങ്ങാനുള്ള തീരുമാനമെടുത്തു. പിന്നീട് പത്രത്തിന്റെ ചുമതല എന്നെ ഏല്പിച്ചു. ഷെയര്‍ പിരിക്കാന്‍ ഉള്‍പ്പെടെ ഞാന്‍ പോവുകയും ചെയ്തു. അതിനു സംഘത്തിന്റെ സമ്മതവുമുണ്ടായിരുന്നു. അന്ന് ഞാന്‍ പ്രചാരകനാണ്. ജനസംഘത്തിന്റെ അഖിലേന്ത്യ സംഘടനാ സെക്രട്ടറി സുന്ദര്‍ സിംഗ് ഭണ്ഡാരി എറണാകുളത്ത് വന്നപ്പോള്‍ പരമേശ്വര്‍ജി, ഭാസ്‌കര്‍റാവുജി തുടങ്ങി എല്ലാവരും കൂടി ഗുണഭട്ട് എന്ന സ്വയംസേവകന്റെ വീട്ടില്‍ ഒത്തുകൂടി. അതില്‍ വെച്ച് ഔദ്യോഗികമായി തീരുമാനമെടുത്തു. പത്രപ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും ഞാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. സംഘപ്രചാരകനായിരുന്നതിനാല്‍ എന്നെ ഏല്പിച്ച കാര്യങ്ങള്‍ ചെയ്തുപോന്നു എന്ന് മാത്രം.
അങ്ങ് ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നല്ലോ?
♠പ്രഗത്ഭരായ പലരും ജന്മഭൂമിയില്‍ പത്രാധിപരായി ഉണ്ടായിരുന്നു. എം.പി. മന്മഥന്‍ സാര്‍ ഉണ്ടായിരുന്നു. അസുഖം പിടികൂടിയപ്പോള്‍ അദ്ദേഹം ചുമതലയൊഴിഞ്ഞു. വീണ്ടും പി.വി.കെ. നെടുങ്ങാടി മുഖ്യപത്രാധിപരായി. അത് കഴിഞ്ഞപ്പോള്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞ വി.എം.കൊറാത്തിനെ പരമേശ്വര്‍ജി പോയി കണ്ടു സംസാരിച്ചു. അദ്ദേഹം വരാമെന്നേറ്റു. അങ്ങനെ അദ്ദേഹവും മുഖ്യപത്രാധിപരായി. അങ്ങനെ കുറേക്കാലം പോയി. കൊറാത്ത് സാറിന് നാട്ടില്‍ പോയാല്‍ കൊള്ളാമെന്ന് തോന്നി. അദ്ദേഹത്തിന്റെ ഫറൂഖിലെ വീട് വെറുതെ കിടക്കുകയായിരുന്നു. അങ്ങനെ വന്നപ്പോള്‍ ഇനി മുഖ്യപത്രാധിപര്‍ ആരാവും എന്ന ചര്‍ച്ച വന്നു. അങ്ങനെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷെ നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്ക് മാത്രമേ നില്‍ക്കൂ എന്ന് അദ്ദേഹം അന്നുതന്നെ പറഞ്ഞിരുന്നു. അങ്ങനെ വിശ്വംഭരന്‍ മാഷ് മാറിയതിനു ശേഷമാണ് എന്നെ മുഖ്യപത്രാധിപരായി നിശ്ചയിച്ചത്. പത്രാധിപര്‍ എന്ന നിലയില്‍ വേജ്‌ബോര്‍ഡിന്റെ നിയമത്തിന്‍ കീഴില്‍ വരുമ്പോള്‍ ശമ്പളം സ്വീകരിക്കണമെന്ന അവസ്ഥ വന്നു. ശമ്പളം സ്വീകരിക്കുന്ന ഒരാള്‍ പ്രചാരകനായി തുടരാന്‍ പാടില്ല എന്ന് മനസ്സില്‍ തോന്നി. ഇക്കാര്യം ഭാസ്‌കര്‍റാവുജിയെ അറിയിച്ചു. പ്രചാരക ചുമതലയില്‍ തുടരണമെന്നില്ലെന്നും സംഘപ്രവര്‍ത്തനം തന്നെയല്ലേ തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ പ്രചാരക ചുമതലയില്‍ നിന്ന് മുക്തനായി.
ജന്മഭൂമിയുടെ കാര്യം പറയുമ്പോള്‍ അവിടെ മാനേജരായി ആലുവക്കാരന്‍ ഒരു സുന്ദരം ഉണ്ടായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ എളമക്കരയില്‍ ജന്മഭൂമി ഇരിക്കുന്ന 20 സെന്റ് ഭൂമി വാങ്ങിയത്. അന്നത് എറണാകുളത്തിന്റെ ഭാഗമായിരുന്നില്ല, പറവൂര്‍ താലൂക്കിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തറവില കുറവായിരുന്നു. പിന്നീട് എളമക്കരയെ എറണാകുളത്തിന്റെ ഭാഗമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷം ഭൂമിയുടെ വില കൂടി. അപ്പോള്‍ ലോണ്‍ എടുക്കാനും മറ്റും ഈ സ്ഥലത്തിന്റെ വില കാണിക്കാമല്ലോ. അങ്ങനെ കൂടുതല്‍ തുക ലോണെടുക്കാനുള്ള സൗകര്യം കിട്ടി. അങ്ങനെ അവിടെ കെട്ടിടം പണിതു. കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഉദ്ഘാടനവും സൂചിപ്പിക്കുന്ന രണ്ടു ഫലകങ്ങള്‍ അവിടെ വെച്ചിട്ടുണ്ട്. അതില്‍ ഇംഗ്ലീഷ് വേണ്ടാ എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. സംസ്‌കൃതത്തില്‍ ഫലകം വെക്കാമെന്ന് ഹരിയേട്ടന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ അത് സംസ്‌കൃതത്തിലാക്കി. ശിലാസ്ഥാപനം അദ്വാനിജിയും ഹരിയേട്ടനും ചേര്‍ന്നാണ് നടത്തിയത്.
കേസരിയുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
♠തിരുവനന്തപുരത്ത് പഠിക്കുന്ന കാലം മുതല്‍ കേസരിയുമായി എനിക്ക് ബന്ധമുണ്ട്. 1950 ല്‍ പരമേശ്വര്‍ജി തിരുവനന്തപുരത്തു നിന്ന് പഠനം കഴിഞ്ഞു പോയി. 1951 ല്‍ ഞാന്‍ അവിടെയെത്തി. പരമേശ്വര്‍ജിയെ അവിടെയുള്ള സ്വയംസേവകര്‍ എളേത് എന്നാണ് വിളിച്ചിരുന്നത്. അവിടെ എല്ലാവരുടെയും സംസാരവിഷയമായിരുന്നു പരമേശ്വര്‍ജി. ആ സമയത്ത് പരമേശ്വര്‍ജി എഴുതിയ ചില ഗണഗീതങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വയംസേവകര്‍ കോഴിക്കോട്ടേയ്ക്ക് അയച്ചു കൊടുക്കും. അത് അവിടെ പാടും. പാട്ട് കേട്ടാല്‍ അത് പരമേശ്വര്‍ജിയാണോ എഴുതിയത് എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അങ്ങനെയാണ് പരമേശ്വര്‍ജിയെക്കുറിച്ച് ഞാന്‍ അറിയുന്നത്. കുറെ കഴിഞ്ഞപ്പോള്‍ ഏതോ ഒരു സ്വയംസേവകന്‍ ഒരു ഷീറ്റ് കൊണ്ട് വന്നു. ആകെ നാല് പേജേയുള്ളൂ. അതായിരുന്നു കേസരി. ഇത് എളേതിന്റെ സാഹിത്യമാണല്ലോ എന്ന് ആരോ പറഞ്ഞു. അവിടെ യൂണിവേഴ്‌സിറ്റിയ്ക്ക് വേണ്ടി അച്ചടി ജോലികള്‍ ചെയ്യുന്ന അലൈന്‍സ് പ്രിന്റിങ് പ്രസ്സ് ഉണ്ടായിരുന്നു. അവിടുത്തെ തൊഴിലാളി ശ്രീധരന്‍ എന്ന ഒരാളായിരുന്നു. അയാള്‍ നമ്മുടെ പ്രാര്‍ത്ഥനയും പ്രാതഃസ്മരണയും ഗണഗീതവും സ്വന്തം നിലയ്ക്ക് അടിച്ചു ശാഖയില്‍ കൊണ്ടുവന്നു. അന്ന് ഒരണയോ മറ്റോ ആണ് കൊടുത്തത്. കേസരി അവിടുത്തെ ഒരു സ്വയംസേവകന്‍ വരുത്തിയിരുന്നു. സംഘം നേരിട്ട് നടത്തുന്നതാണ് എന്നും പറഞ്ഞു. അന്ന് പാക്ഷികമായിരുന്നു എന്ന് തോന്നുന്നു. വരിക്കാരാവണമെന്നും കൂടുതല്‍ പേരെ ചേര്‍ക്കണമെന്നും നിര്‍ദ്ദേശം വന്നു. സ്വയംസേവകര്‍ക്ക് വായിക്കാന്‍ ധാരാളം കാര്യങ്ങള്‍ അതിലുണ്ടായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണത്തെ പറ്റിയുള്ള വാര്‍ത്തകള്‍, കാശ്മീര്‍ചരിത്രം എല്ലാം അതില്‍ കണ്ടു. പരമേശ്വര്‍ജിയുടെ കവിതയുമുണ്ടായിരുന്നു. മാസം എട്ടണ കൊടുക്കണം. പൈസ ശ്രീധരനെ ഏല്‍പ്പിച്ചു. പത്തിരുപതെണ്ണം വരുത്തി. അങ്ങനെയാണ് കേസരിയുമായുള്ള ബന്ധം തുടങ്ങിയത്. തിരുവനന്തപുരത്തെ പഠനം കഴിഞ്ഞു നാട്ടില്‍ വന്നതിനുശേഷവും കേസരി വരുത്തി. സംഘവുമായി പരിചയമുള്ളവരെയെല്ലാം കേസരി ചേര്‍ത്തു. പിന്നീട് കേസരി എട്ട് പേജായി. അതുകഴിഞ്ഞ് പത്ത് പേജ് ആയി. പിന്നെ പന്ത്രണ്ടും പതിനാറുമായി പേജുകള്‍ വര്‍ദ്ധിച്ചു. പ്രചാരകനായിയിരിക്കുന്ന സമയത്ത് കോംപ്ലിമെന്റ് കോപ്പി കിട്ടാറുണ്ടായിരുന്നു.
കേസരിയില്‍ എഴുതിത്തുടങ്ങിയത് എപ്പോഴാണ്?
♠മണത്തല സംഭവം നടക്കുമ്പോള്‍ ഞാന്‍ അവിടെ പ്രചാരകനായിരുന്നു. അതിന്റെ പശ്ചാത്തലമൊക്കെ വെച്ച് ഒരു റിപ്പോര്‍ട്ട് കേസരിയിലേക്ക് അയച്ചിരുന്നു. അത് അച്ചടിച്ച് വരുകയും ചെയ്തു. അങ്ങനെയാണ് ആദ്യമായി ഞാന്‍ കേസരിയില്‍ എഴുതിയത്. പിന്നീട് ഒരിക്കലും കേസരി വായന മുടങ്ങിയിട്ടില്ല. മണത്തല സംഭവത്തിനുശേഷം എഴുതിയത് തലശ്ശേരിയില്‍ വെച്ചാണ്. ‘അതും ഇതും’ എന്ന പേരില്‍ ഒരു പംക്തി എഴുതി. പ്രചാരകജീവിതത്തില്‍ കണ്ട പരിചയമില്ലാത്ത സ്ഥലങ്ങള്‍, പുതിയ ആളുകള്‍, ചരിത്രം ഇതെല്ലാം അറിഞ്ഞപ്പോള്‍ അതും എഴുതി തുടങ്ങി. അങ്ങനെയാണ് ‘അതും ഇതും’ എഴുതിയത്. അതിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പലരും കേസരിയിലേക്ക് കത്തുകള്‍ അയച്ചിരുന്നു. ഇത് ഞാനാണ് എഴുതുന്നത് എന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അറുപതുകളില്‍ ‘വെള്ളരിക്കാപ്പട്ടണം’ എഴുതി. പ്രചാരകനായി ഇരിക്കുന്ന സമയത്തൊക്കെ കേസരിയില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. സാധുശീലന്‍ പരമേശ്വരന്‍ പിള്ള സാറായിരുന്നു അന്ന് പത്രാധിപര്‍. ആര്‍.വേണുവേട്ടനും ഉണ്ടായിരുന്നു. പേജ് നിറയാന്‍ ഒരു ലേഖനം കൂടി വേണം, എന്തെങ്കിലും എഴുതാമോ എന്ന് അവര്‍ ചോദിക്കും. ഞാന്‍ തലശ്ശേരിയില്‍ ഉള്ളപ്പോള്‍ അടിയോടി വക്കീലിന്റെ വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. അന്ന് ഔദ്യോഗികമായി സംഘചാലക് അല്ലെങ്കിലും ഏതാണ്ട് ആ ചുമതലയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടില്‍ പഴയ മാസികകള്‍ ഉണ്ടായിരുന്നു. അതെല്ലാം മറിച്ചു നോക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു മാസികയില്‍ ഡോക്ടര്‍ജിയെ കുറിച്ചുള്ള ലേഖനം കണ്ടു. ഡോക്ടര്‍ജി നിര്യാതനായ സമയത്ത് അദ്ദേഹത്തിന്റെ കല്‍ക്കത്തയിലെ ജീവിതവും പ്രവര്‍ത്തനവുമെല്ലാം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു നല്ല ലേഖനം. അത് വിവര്‍ത്തനം ചെയ്ത് ഞാന്‍ കേസരിയിലേയ്ക്ക് അയച്ചു കൊടുത്തു. നല്ല പ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് കേസരിയിലേയ്ക്ക് ഇടയ്ക്ക് എഴുതണമെന്ന് സാധുശീലന്‍ സാര്‍ പറയാന്‍ തുടങ്ങിയത്. അങ്ങനെയാണ് കാര്യമായി എഴുത്ത് തുടങ്ങിയത്. ബാലഗോകുലം പംക്തിയില്‍ കുട്ടികളുടെ ഡോക്ടര്‍ജി എന്ന പേരില്‍ പത്തു ഭാഗങ്ങളായി ഒരു പരമ്പര എഴുതിയിരുന്നു.
ഒരിക്കല്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ എന്ന പുസ്തകം വായിച്ചു. തിരുവിതാംകൂറിന്റെ ചരിത്രമാണത്. അതില്‍ ഒരധ്യായത്തില്‍ അവിടുത്തെ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കണക്കുകള്‍ നല്‍കിയിരുന്നു. 1930 ലെ കണക്കുകള്‍. അടുത്ത കണക്കെടുപ്പില്‍ ഇരുപതിനായിരം ഉണ്ടായിരുന്ന അമ്പലങ്ങള്‍ പതിനായിരങ്ങളായി കുറഞ്ഞു. പള്ളികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. മണ്‍റോ തിരുവനന്തപുരത്ത് ദിവാനായിരുന്ന കാലത്ത് നടത്തിയ പരിഷ്‌കാരങ്ങളെ തുടര്‍ന്നാണ് ക്ഷേത്രങ്ങളൊക്കെ നശിച്ചുപോയത്. ക്ഷേത്ര സ്വത്ത് മുഴുവന്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റി. മുന്‍പ് ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരംവക ഇങ്ങനെ മൂന്ന് തരം സ്വത്താണ് തിരുവിതാകൂറില്‍ ഉണ്ടായിരുന്നത്. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. ദേവസ്വം വകുപ്പ് തന്നെ ഉണ്ടായി. അതിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളുടെ എണ്ണം കുറഞ്ഞത്. അതിന്റെ ഒരു സംഗ്രഹം എടുത്ത് ഞാന്‍ ഓര്‍ഗനൈസര്‍ വാരികയ്ക്ക് അയച്ചു കൊടുത്തു. അത് പ്രസിദ്ധീകരിച്ചു. കെ.ആര്‍. മല്‍ക്കാനിയുടെ കത്തും വന്നു. ഈ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ പരമേശ്വര്‍ജിയും മാധവ്ജിയും ഭാസ്‌കര്‍റാവുവും എനിക്ക് എഴുത്തയച്ചു. ഇതുപോലുള്ള വിവരങ്ങള്‍ ശേഖരിച്ച് കേസരിയിലേയ്ക്കും അയക്കണമെന്ന് പറഞ്ഞു. അങ്ങനെ കൂടുതല്‍ എഴുതിത്തുടങ്ങി. ഒരിക്കല്‍ ഞാന്‍ ഗുരുവായൂരിലെ ഒരു വീട്ടില്‍ താമസിക്കുന്ന സമയത്ത് കേസരി രാഘവേട്ടന്‍ കയറി വന്നു. പരമേശ്വര്‍ജിയും ഉണ്ടായിരുന്നു. അവിടുന്നാണ് രാഘവേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹം അവിടെ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു. അവിടുത്തെ പല പഴയ ആളുകളേയും അറിയാം. കേസരി വരിക്കാരെ ചേര്‍ക്കാനാണ് രാഘവേട്ടന്‍ വന്നത്. അദ്ദേഹത്തിന്റെ കൂടെ പല വീടുകളിലും പോയി, പല ആളുകളെയും പരിചയപ്പെട്ടു. കേസരിയില്‍ എഴുതിത്തുടങ്ങിയപ്പോള്‍ ഇനി കൂടുതല്‍ എഴുതണം എന്ന് രാഘവേട്ടന്‍ നിര്‍ദ്ദേശിച്ചു. ചെറുതും, കുറിക്കുകൊള്ളുന്നതുമായ വാചകങ്ങള്‍ മാത്രമേ രാഘവേട്ടന്‍ പറയുമായിരുന്നുള്ളൂ.
വിവര്‍ത്തനങ്ങള്‍ തുടങ്ങിയത് എപ്പോഴാണ്?
♠അടിയന്തരാവസ്ഥ കഴിഞ്ഞ് സംഘപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ സംഘത്തിന്റെ സാഹിത്യം എങ്ങനെ വേണം എന്ന് ആലോചിക്കാനായി ഒരു ബൈഠക്ക് എറണാകുളത്ത് വെച്ച് നടന്നു. അടിയന്തരാവസ്ഥ കാലത്ത് കാര്യാലയമായി ഉപയോഗിച്ചിരുന്ന സ്ഥലത്ത് വെച്ചായിരുന്നു ബൈഠക്. അതില്‍ ഹരിയേട്ടന്‍, മാധവ്ജി, എന്‍.ഐ.നാരായണന്‍ സാര്‍, ടി.വി അനന്തേട്ടന്‍, കുരുക്ഷേത്രയുടെ ചുമതല വഹിച്ചിരുന്ന സനല്‍ കുമാര്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു. കേരളത്തിലെ സാഹചര്യത്തില്‍ സംഘ സാഹിത്യം വര്‍ദ്ധിക്കേണ്ടത് ആവശ്യമാണ് എന്ന അഭിപ്രായം വന്നു. സംഘത്തിന്റെ സ്വന്തം സാഹിത്യം പ്രസിദ്ധീകരിക്കാന്‍ കേസരിയുടെ ഉടമസ്ഥരായ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിനെ ചുമതലപ്പെടുത്തി. ഒപ്പം ഹൈന്ദവ ദേശീയ സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ മറ്റൊരു പ്രസിദ്ധീകരണം തുടങ്ങാനും തീരുമാനിച്ചു. ആ പ്രസിദ്ധീകരണത്തിന്റെ പേര് കുരുക്ഷേത്ര എന്നു തീരുമാനിച്ചു. പ്രസിദ്ധീകരിക്കേണ്ട ചില പുസ്തകങ്ങളെക്കുറിച്ചും ആലോചിച്ചു. നാനാപാല്‍ക്കരുടെ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, എച്ച്.വി. ശേഷാദ്രിജിയുടെ പുസ്തകങ്ങള്‍, വി.ഡി. സാവര്‍ക്കറുടെ ഭാരതചരിത്രത്തിലെ ആറു സുവര്‍ണ്ണഘട്ടങ്ങള്‍, ജയില്‍ ജീവിതചരിതം, 1857 തുടങ്ങിയവ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ജിയുടെ ജീവചരിത്രം ഞാന്‍ നേരത്തെ തന്നെ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയിരുന്നു. ആ പുസ്തകം ഡോക്ടര്‍ജിയുടെ സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ തന്നെ ഞാന്‍ വാങ്ങിയിരുന്നു. അപ്പോള്‍ തന്നെ വിവര്‍ത്തനവും തുടങ്ങിയിരുന്നു. ആ പുസ്തകം ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് പ്രസിദ്ധീകരിക്കണം, മറ്റു പുസ്തകങ്ങള്‍ കുരുക്ഷേത്ര പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചു. ഗുരുജിയുടെ ജീവചരിത്രം, ശേഷാദ്രിജി എഴുതിയ വിഭജനത്തിന്റെ ദുഃഖകഥ, സങ്കല്‍പം കര്‍മ്മപഥത്തില്‍ തുടങ്ങിയവ ആ ശ്രേണിയില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ജിയുടെ ജീവചരിത്രം വിവര്‍ത്തനം ചെയ്തശേഷം ഹരിയേട്ടനെ ഏല്‍പ്പിച്ചു. അതിനിടയില്‍ ഹരിയേട്ടന് അഖിലഭാരതീയ ചുമതല കൈവന്നു. ആ പുസ്തകം എവിടെപ്പോയി എന്നറിയാതെ വന്നു. കുറേ തിരഞ്ഞു. അങ്ങനെ ഇരിക്കുമ്പോള്‍ പേരാമംഗലത്ത് ഒടിസി നടക്കുന്നു. അതില്‍ ഞാനായിരുന്നു സര്‍വ്വാധികാരി. പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അവിടെ വര്‍ഗ്ഗ് കാര്യവാഹായി ഉണ്ടായിരുന്നു. മാഷ് കുറച്ചു കാലം കേസരിയുടെ പത്രാധിപരായിരുന്നു. ഡോക്ടര്‍ജിയുടെ ജീവചരിത്രം വിവര്‍ത്തനം ചെയ്തത് കേസരിയില്‍ കൊടുക്കുവാന്‍ ഹരിയേട്ടനെ ഏല്പ്പിച്ചിരുന്നു എന്നും അത് അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാമോ എന്നും ഞാന്‍ ചോദിച്ചു. പഴയ കടലാസുകള്‍ നോക്കുമ്പോള്‍ ഒരു പുസ്തകം കണ്ടുവെന്നും അത് ഡോക്ടര്‍ജിയുടെ ജീവചരിത്രമാണെന്നും മാഷ് പറഞ്ഞു. ഗോപാല്‍ മല്ലറോട് കൂടി ആലോചിച്ച് അത് കേസരിയില്‍ അച്ചടിച്ചു തുടങ്ങി. രണ്ടു കൊല്ലത്തോളം അത് തുടര്‍ന്നു. ഒടുവില്‍ അവസാനത്തെ അദ്ധ്യായം ഒഴികെ ബാക്കി എല്ലാം അച്ചടിച്ചു വന്നു. ഹിന്ദിയില്‍ നിന്നാണ് അത് വിവര്‍ത്തനം ചെയ്തത്. ശേഷാദ്രിജിയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്നാണ് തര്‍ജ്ജമ ചെയ്തത്. ഏകാത്മമാനവദര്‍ശനം ഹിന്ദിയില്‍ നിന്നും.
കേരളത്തിലെ സംഘചരിത്രത്തിന് ഒരു മുതല്‍ക്കൂട്ടാവും എന്നുള്ള കാഴ്ചപ്പാടിലാണോ ജന്മഭൂമിയില്‍ സംഘപഥത്തിലൂടെ എന്ന പംക്തി ആരംഭിച്ചത്?
♠അങ്ങനെയൊന്നുമല്ല. ഞാന്‍ ലേഖനങ്ങള്‍ പലതും എഴുതാറുണ്ടെന്ന് ശേഷാദ്രിജിയ്ക്കും സൂര്യനാരായണറാവുവിനും അറിയാമായിരുന്നു. സംഘത്തിലും ജനസംഘത്തിലും പോയി പ്രവര്‍ത്തിക്കുമ്പോള്‍ പല ആളുകളുമായും ബന്ധപ്പെടും, അങ്ങനെയുള്ള ആളുകളെ കുറിച്ചുള്ള ചെറിയ ചെറിയ ലേഖനങ്ങള്‍ എഴുതുകയാണെങ്കില്‍ അത് സംഘത്തോട് താല്പര്യമുള്ള ആളുകള്‍ക്ക് പ്രയോജനപ്പെടും എന്ന് അവര്‍ പറഞ്ഞിരുന്നു. ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു കരുതി. ഞാന്‍ സംഘത്തില്‍ പ്രചാരകനായിരിക്കുന്ന കാലത്തെ ഓര്‍മ്മക്കുറിപ്പുകളാണ് ആദ്യം എഴുതിയത്. എഴുതിയ സമയത്ത് ചില ആളുകള്‍ക്ക് അത് അനാവശ്യമാണെന്ന് തോന്നി. ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടു. പുതുതായി വന്ന ആളുകള്‍ക്കൊന്നും സംഘത്തിന്റെ പഴയ കാര്യങ്ങള്‍ അറിയില്ലല്ലോ. വ്യക്തിപരമായ അനുഭവങ്ങള്‍, നാടിന്റെ ചരിത്രം എന്നിവയൊക്കെയാണ് ഞാന്‍ ഈ പംക്തിയില്‍ എഴുതിയിരുന്നത്.