ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ പാകിസ്ഥാന് എങ്ങനെയും കശ്മീര്‍ പിടിച്ചെടുക്കാന്‍ ഉള്ള ദുരാഗ്രഹം തുടങ്ങിയിരുന്നു. ഭാരതത്തോടോ പാകിസ്ഥാനോടോ ചേരാതെ സ്വയംഭരണ പ്രദേശമായി തുടരാന്‍ ആഗ്രഹിച്ച കശ്മീരിലേക്ക് 1948ല്‍ ആദ്യമായി ആക്രമണം നടത്തി സംഘര്‍ഷത്തിനു വിത്ത് പാകിയത് പാകിസ്ഥാന്‍ ആണ്. അന്നത്തെ ഭരണാധികാരികള്‍ സൈന്യത്തിനു കുറച്ചുകൂടി സ്വാതന്ത്ര്യം കൊടുത്തിരുന്നു എങ്കില്‍ ഒരുപക്ഷെ ഇന്ന് സ്ഥിതി മാറിയേനെ. കശ്മീരിന്റെ ഒരു ഭാഗം, (പാക് അധിനിവേശ കശ്മീര്‍), അവര്‍ പിടിച്ചടക്കി, സുള്‍ഫിക്കര്‍ അലി ഭുട്ടോയില്‍ നിന്നും ഭരണം പിടിച്ചെടുത്ത സൈനിക അധികാരി ജനറല്‍ സിയ ഉല്‍ഹഖ് ഒരു ഇസ്‌ലാമിക മതമൗലികവാദിയായിരുന്നു എങ്കിലും ലിബറല്‍ ആയിരുന്ന സൈന്യത്തിനുള്ളിലും മതാചാരങ്ങള്‍ നിര്‍ബന്ധമാക്കി. കശ്മീരിലേക്ക് തീവ്രവാദം കയറ്റി വിടാന്‍ ഗൗരവമായി ശ്രമിച്ചതും ഇദ്ദേഹം തന്നെ. തീവ്രവാദം രാഷ്ട്രത്തിന്റെ ഔദ്യോഗിക നയമാക്കി അതുവഴി കശ്മീരില്‍ അരാജകത്വം പടര്‍ത്താന്‍ സൈന്യത്തിന് പ്രോത്സാഹനം നല്‍കി. ഇന്നും പാകിസ്ഥാന്‍ സൈന്യം തന്നെയാണ് ഭാരതത്തിനെതിരായ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്.
പാകിസ്ഥാന്‍ ഒരിക്കലും ഒരു സ്ഥിരത ഉള്ള രാഷ്ട്രമായി വളര്‍ന്നിട്ടില്ല. വെറും ഒരു മതത്തിന്റെ പേരില്‍ ഉണ്ടാക്കിയ രാഷ്ട്രം മതത്തെ ഭുജിച്ചുകൊണ്ടു മാത്രം വളരില്ല എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. ഭാരതം ഉറച്ച ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഒരു ജനാധിപത്യ രാഷ്ട്രമായി വളര്‍ന്നു. എന്നാല്‍ പാകിസ്ഥാനില്‍ അതുണ്ടായില്ല. നേതാക്കള്‍ സ്വാര്‍ത്ഥതാത്പര്യവും സ്വജനപക്ഷപാതവുമായി ഭരിച്ചതിനാല്‍ ജനം നിരാശരായി. ഈ അവസരം സൈനികമേധാവികള്‍ മുതലെടുത്തു. ഭാരതത്തെ ഭീകരരാഷ്ട്രമായി ചിത്രീകരിച്ചു പാകിസ്ഥാന്‍ ജനതയെ ഭയപ്പെടുത്തി ഒന്നിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. രാജ്യത്തിന്റെ പുരോഗതിയോ സാമ്പത്തിക അടിത്തറയോ ഉണ്ടാക്കുവാന്‍ മിനക്കെട്ടില്ല. ഇടയ്ക്കിടെ ഉണ്ടാകുന്ന സൈനിക അട്ടിമറി വിദേശ നിക്ഷേപകരെ പിന്തിരിപ്പിച്ചു. സാമ്പത്തികമായി ലോകത്തിലെ തന്നെ വളരെ പുറകില്‍ നില്‍ക്കുന്ന രാജ്യമായി പാകിസ്ഥാന്‍ മാറി. ഒരു സാധാരണ പൗരന്‍ ഇന്ന് പാകിസ്ഥാനില്‍ പല പ്രയാസങ്ങളും അനുഭവിച്ചുകൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. താഴ്ന്ന ജീവിതനിലവാരം, തുച്ഛമായ വരുമാനം, തൃപ്തികരമല്ലാത്ത ആരോഗ്യ പരിരക്ഷ, ഉന്നതരില്‍ നിന്ന് നേരിടേണ്ട അവഗണനയും അപമാനവും തുടങ്ങി അവിടുത്തെ പ്രശ്‌നങ്ങള്‍ നീണ്ടു പോകുന്നു.
അഫ്ഗാനിസ്ഥാനില്‍ റഷ്യ ഇടപെട്ടപ്പോള്‍ അതിനെതിരെ പൊരുതാന്‍ അമേരിക്ക പാകിസ്ഥാന് വളരെ സഹായം നല്‍കി. അന്ന് കിട്ടിയ ആയുധങ്ങളും പണവും തീവ്രവാദികളെ വളര്‍ത്താനും അവരെ കശ്മീരില്‍ അയക്കാനുമാണ് ഉപയോഗിച്ചത്. ഇതെല്ലം ചെയ്തുവരുന്നത് കരസേനയുടെ ഉള്ളിലുള്ള ഐഎസ്‌ഐ ആണ്. തീവ്രവാദികളെ വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഒരു ദിവസം അവര്‍ തിരിഞ്ഞു കടിക്കും എന്ന് ഐഎസ് ഐ മനസ്സിലാക്കിയില്ല എന്നതാണ് വാസ്തവം.
ഈയിടെ ബലൂചിസ്ഥാനില്‍ ട്രെയിന്‍ തട്ടിക്കൊണ്ടു പോയ സംഭവം പാകിസ്ഥാന്‍ സൈന്യത്തിന് തന്നെ വലിയ അപമാനം ഉണ്ടാക്കി. സമാനമായ പല സംഭവങ്ങളും സൈന്യത്തിന്റെ മുഖം നഷ്ടപ്പെടുന്നതിന് ഇടയാക്കി. തങ്ങളുടെ കാലിനടിയില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് മനസ്സിലാക്കിയ ജനറല്‍ മുനീര്‍ എന്തെങ്കിലും കാര്യമായി ചെയ്ത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചേ പറ്റൂ എന്ന് മനസ്സിലാക്കി. കുറച്ചു ദിവസം മുന്‍പ് കശ്മീര്‍ തങ്ങളുടെ തലയിലേക്ക് രക്തം വഹിക്കുന്ന പ്രധാന ധമനി ആണെന്ന് പറഞ്ഞത് നാം ഓര്‍ക്കണം. വര്‍ഷങ്ങളായി ഭാരതം അനുഭവിച്ചു വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ കുറഞ്ഞുവരികയായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം ഇത്തരം ആക്രമണങ്ങള്‍ക്കു തടയിട്ടു. പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിര്‍ത്തിയില്‍ മാത്രമായി ഒതുക്കുവാന്‍ സാധിച്ചു. ഉറി/പുല്‍വാമ സംഭവങ്ങള്‍ക്കു ശേഷം കൊടുത്ത തിരിച്ചടി കാര്യമായി ഏല്‍ക്കുകയും ചെയ്തു.
അത് കഴിഞ്ഞതിനുശേഷമുള്ള നരേന്ദ്ര മോദിയുടെ വലിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയത്. കശ്മീര്‍ ജനത രണ്ടു കൈയും നീട്ടി ഇതിനെ സ്വാഗതം ചെയ്തു. തുടര്‍ന്നുണ്ടായ മാറ്റം കശ്മീര്‍ ജനതയെ തീവ്രവാദത്തില്‍ നിന്നും വിഘടനവാദത്തില്‍ നിന്നും വിടുവിച്ച് ശാന്തമായ ജീവിത ധാരയിലേക്ക് ആനയിച്ചു. കശ്മീരികളുടെ പ്രധാന ഉപജീവനമാര്‍ഗമായ ടൂറിസം വന്‍തോതില്‍ ഉയര്‍ന്നുവന്നു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം രണ്ടു കോടി പതിനൊന്നു ലക്ഷം കവിഞ്ഞു. കശ്മീര്‍ ശാന്തതയിലേക്ക് മടങ്ങി വരുന്നു എന്നതിന് മറ്റു തെളിവുകള്‍ ഒന്നും വേണ്ട. വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് കശ്മീരികള്‍ക്കു വരുമാനം കൂടുകയും ജീവിത നിലവാരം ഉയരുകയുമാണ് ചെയ്യുന്നത്. യുവാക്കള്‍ക്ക് തൊഴിലില്ലാതെ അലയേണ്ടി വരുന്നില്ല. ഇത് പഹല്‍ഗാമില്‍ പൈശാചികമായ ആക്രമണം നടത്താന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ച ഘടകമാണ്. ഈ ഒരു ആക്രമണം കാരണം വന്‍തോതില്‍ ടൂറിസ്റ്റ് ബുക്കിംഗ് റദ്ദു ചെയ്യപ്പെട്ടു. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് കശ്മീരികളെ തന്നെയാണ്. കശ്മീരി ജനതയുടെ വിദ്വേഷം വിളിച്ചു വരുത്താനേ പാകിസ്ഥാന് ഈ ആക്രമണം കൊണ്ട് സാധിച്ചിട്ടുള്ളു.
ഇനി ഒരിക്കലും ഇത്തരം പൈശാചികവും പ്രാകൃതവുമായ ആക്രമണം നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ആയിരിക്കണം നാം തിരിച്ചടി നല്‍കേണ്ടത്. ഒരു സമ്പൂര്‍ണ യുദ്ധം ആരും ആഗ്രഹിക്കുന്നില്ല. എടുത്തു ചാടി യുദ്ധത്തിന് പുറപ്പെടാതിരിക്കാന്‍ തക്ക പക്വത ഉള്ള ഭരണകൂടമാണ് ഇന്ന് നമുക്കുള്ളത്. ഒരു തുറന്ന യുദ്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു. അതുവഴി അന്തര്‍ദ്ദേശീയ ഇടപെടലുണ്ടാക്കി കശ്മീര്‍, അതിര്‍ത്തി രേഖ എന്നിവയെല്ലാം വീണ്ടും തര്‍ക്ക പ്രദേശമാക്കി മാറ്റുക എന്നതാണ് അവരുടെ ഉദ്ദേശ്യം. ഇതില്‍ നാം വീഴരുത്. ഭാരതം സാമ്പത്തികമായും അല്ലാതെയും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുന്നു. 2047ല്‍ വികസിത ഭാരതം എന്നതാണ് നമ്മുടെ സ്വപ്‌നം. അതില്‍ നിന്ന് നമ്മെ പുറകിലോട്ടു വലിക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടാ. എന്നുവെച്ച് യുദ്ധത്തിന് ഭാരതം ഒരുമ്പെടില്ല എന്ന് ആരും കരുതരുത്.
ഒരു യുദ്ധത്തിന് തുനിഞ്ഞാല്‍ പാകിസ്ഥാന് എത്ര ദിവസം പിടിച്ചു നില്‍ക്കാന്‍ കഴിയും? റഷ്യ-ഉക്രൈന്‍ യുദ്ധം പോലെ സംഘര്‍ഷം വലിച്ചു നീട്ടാന്‍ പാകിസ്ഥാന് കഴിയില്ല. അവരുടെ സുഹൃത്ത് എന്നുപറയാന്‍ ചൈന മാത്രമാണുള്ളത്. അവരും ഭാരതത്തിന് എതിരായി ഒരു പരിധിക്കു അപ്പുറം പോകില്ല. പാകിസ്ഥാന്‍ ആണവ ശക്തി ആയതുകൊണ്ട് ഭാരതം ഒരു യുദ്ധത്തിന് തുനിയില്ല എന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും.
എന്തുകൊണ്ടാണ് പാകിസ്ഥാനെ അപേക്ഷിച്ചു ഭാരതത്തിന് ഒരു യുദ്ധത്തിനുള്ള കഴിവ് കൂടുതല്‍ എന്ന് നോക്കാം. 2024ലെ കണക്ക് അനുസരിച്ച് ഭാരതം ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ആണ്. $3,889 ബില്യണ്‍ ജിഡിപി പാകിസ്ഥാന്റെ $375 ബില്യണ്‍ അപേക്ഷിച്ചു 10.38 ഇരട്ടിയാണ്.
7,95,000 ബാരല്‍ ഓയില്‍ പ്രതിദിന ഉത്പ്പാദനം ഭാരതത്തിനുള്ളപ്പോള്‍ പാകിസ്ഥാന്റെ ഉത്പ്പാദനം 1,01,000 ബാരല്‍ മാത്രം ആണ്. ഭാരതത്തിന്റെ ഓയില്‍ റിസേര്‍വ് 4.6 ബില്യണ്‍ ഉള്ളപ്പോള്‍ പാകിസ്ഥാന്റേത് 540 ദശലക്ഷം മാത്രമാണ്. സൈനികമായി താരതമ്യം ചെയ്താലും നമ്മുടെ ശക്തി ഇരട്ടിയാണ്. മൊത്തം പവര്‍ ഇന്‍ഡക്‌സ് നോക്കിയാല്‍ 145 ശക്തികളില്‍ നമ്മുടെ റാങ്ക് 4 ആണെങ്കില്‍ പാകിസ്ഥാന്റേത് 12 ആണ്. യുദ്ധം നീണ്ടു പോയാലും നമുക്ക് പിടിച്ചു നില്ക്കാന്‍ കഴിയുന്ന പോലെ പാകിസ്ഥാന് കഴിയില്ല.
ഇതിനുപരി ഭാരതത്തിനുള്ളില്‍ നിന്നും നാം എടുക്കുന്ന ഏതു തീരുമാനത്തിനും പൂര്‍ണ പിന്തുണ ലഭ്യമാക്കുക എന്ന വെല്ലുവിളി ആണ് സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത്. രാഷ്ട്രത്തിന്റെ നന്മക്കായി എല്ലാ രാഷ്ട്രീയവും മാറ്റി വച്ച് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നയതന്ത്ര തലത്തില്‍ ഇതുവരെ നല്ല നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. പാകിസ്ഥാന് നല്‍കിയ ഏറ്റവും വലിയ പ്രഹരം സിന്ധു നദി കരാര്‍ നിര്‍ത്തിവച്ചത് തന്നെയാണ്. അതുപോലെ പാക് പൗരന്മാര്‍ക്കുള്ള വിസ റദ്ദാക്കല്‍, ഉദ്യോഗസ്ഥരെ കുറക്കുക ഇവയെല്ലാം തന്നെ പാകിസ്ഥാനെ പ്രതിരോധത്തില്‍ ആക്കി കഴിഞ്ഞു. ഇപ്പോള്‍ തന്നെ പാകിസ്ഥാന്റെ ആശങ്കയും ഭയവും വ്യക്തമായി കാണാം. തീവ്രവാദി കമാന്‍ഡര്‍മാരെ യുദ്ധ വിമാനങ്ങളില്‍ മാറ്റി കൊണ്ട് പോകാന്‍ തുടങ്ങി. അതിര്‍ത്തിക്കുള്ളില്‍ പല ടെററിസ്റ്റ് ക്യാമ്പുകളും ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനി വേണ്ടത് അവരുടെ സൈന്യത്തിന്റെ മര്‍മ്മത്തില്‍ തന്നെ സൗകര്യവും സമയവും നോക്കി അടിക്കുക എന്നതാണ്. അവര്‍ക്കു താങ്ങാന്‍ കഴിയുന്നതില്‍ അപ്പുറം പ്രഹരിക്കുക. അതോടൊപ്പം ഭാരത സൈന്യം രാജ്യ സുരക്ഷക്കുള്ള എല്ലാ നടപടികളും കൈക്കൊള്ളുകയും പാകിസ്ഥാന്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും എന്ന സന്ദേശം നല്‍കുകയും ചെയ്യുക. പ്രധാനമന്ത്രി തുറന്നു പറഞ്ഞിട്ടുണ്ട് ഇതിന്റെ ആസൂത്രികരെ വരെ വക വരുത്തിയിട്ടേ നാം വിശ്രമിക്കുകയുള്ളൂ എന്ന്. അതുകൊണ്ട് തന്നെ കുറച്ചു സമയം കൂടി നമുക്ക് കാത്തിരിക്കാം.
ജയ് ഭാരത്