Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അഭിമുഖം

ജന്മഭൂമിയുടെ ജനനം (നവതി കടന്ന നാരായം 7)

അഭിമുഖം- പി.നാരായണന്‍/സായന്ത് അമ്പലത്തില്‍

Print Edition: 18 April 2025

ജന്മഭൂമി ദിനപത്രം ആരംഭിക്കാനുള്ള സാഹചര്യം എന്തായിരുന്നു?
♠കേരളത്തില്‍ നിലവിലുള്ള പത്രങ്ങളെല്ലാം നിര്‍ണായക സമയങ്ങളില്‍ ജനസംഘത്തിന് എതിരായിത്തീരുന്നുവെന്ന സാഹചര്യം ഉണ്ടായിരുന്നു. കോഴിക്കോട് ജനസംഘ സമ്മേളനം നടന്ന സമയത്ത് ഇത്തരമൊരു പ്രശ്‌നം ഉണ്ടായിരുന്നില്ല. അതിനുമുന്‍പ് മണത്തല സംഭവം നടക്കുമ്പോള്‍ ജനസംഘത്തിന് വലിയ ജനപിന്തുണയും ഉണ്ടായിരുന്നു. അത് കഴിഞ്ഞ് അവിടെ തിരഞ്ഞെടുപ്പ് വന്നു. പി.കെ.അപ്പു മാഷ് മരിച്ച സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. അവിടെ മത്സരിച്ചത് കമ്മ്യൂണിസ്റ്റ് നേതാവായ കെ. ദാമോദരനായിരുന്നു എന്നാണ് ഓര്‍മ്മ. ടി.എന്‍. ഭരതേട്ടന്‍ ജനസംഘ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക കൊടുത്തു. മണത്തല പ്രക്ഷോഭണത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം വളരെ ശക്തമായിരുന്നു. ജനസംഘം വിജയിക്കുമെന്ന് പോലും ആളുകള്‍ കരുതിയിരുന്നു. പക്ഷേ തിരഞ്ഞെടുപ്പിന്റെ തലേന്ന് മാതൃഭൂമി പത്രത്തിന്റെ പ്രധാന തലക്കെട്ട് ഗുരുവായൂര്‍ മണ്ഡലത്തില്‍ ജനസംഘം കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു എന്നായിരുന്നു. ഇൗ വാര്‍ത്തയാണ് ജനസംഘം ജയിക്കാതിരിക്കാന്‍ കാരണമെന്നല്ല, പക്ഷേ മാതൃഭൂമി പോലുള്ള പത്രം അന്ന് കൈക്കൊണ്ട നിലപാട് ഇതായിരുന്നു. അപ്പോള്‍ പിന്നെ നമുക്ക് ഒരു പത്രം ഉണ്ടായേ മതിയാകൂ എന്നായിരുന്നു അക്കാലത്ത് രാമന്‍പിള്ളയുടെ അഭിപ്രായം. അദ്ദേഹം ഇതിനെക്കുറിച്ച് പലരോടും സംസാരിച്ചു. പിന്നീട് ഏതു ബൈഠക്കിലും രാമന്‍പിള്ള ഇതേ കാര്യം പറയുമായിരുന്നു. കോഴിക്കോട് ജനസംഘം സമ്മേളനം വമ്പിച്ച വിജയമായപ്പോള്‍ എല്ലാ പത്രങ്ങളും അതിനെ പ്രാധാന്യത്തോടെ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അത്രയും മാധ്യമശ്രദ്ധ അതിനു മുന്‍പ് ഉണ്ടായിട്ടില്ല. അത് കഴിഞ്ഞ് ജനസംഘത്തിന്റെ സംസ്ഥാന സമിതി തലശ്ശേരിയിലാണ് കൂടിയത്. അവിടെ വെച്ച് നമ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു ദിനപത്രം കൂടിയേ തീരൂ എന്ന് രാമന്‍പിള്ള ശക്തമായി വാദിച്ചു. ഇതെല്ലാം കേട്ടശേഷം വളരെ പ്രസക്തമായ കാര്യമാണ് രാമന്‍പിള്ള പറഞ്ഞതെന്നും അത് അംഗീകരിച്ചിരിക്കുന്നു എന്നും പക്ഷെ, അതിന്റെ മറ്റു കാര്യങ്ങള്‍ ആലോചിച്ച് പിന്നീട് സൗകര്യംപോലെ തീരുമാനമെടുക്കാം എന്നും പരമേശ്വര്‍ജി പറഞ്ഞു. പിന്നെയും കുറേക്കാലം കഴിഞ്ഞു. ആ സമയത്ത് എറണാകുളത്ത് ഒരാള്‍ രാഷ്ട്ര വാര്‍ത്ത എന്ന ഒരു സായാഹ്‌ന പത്രം ഇറക്കിയിരുന്നു. കെ.ജി.വാധ്യാര്‍ എന്ന സ്വയംസേവകന്‍, ഈ ഉടമസ്ഥനെ കണ്ട് രാഷ്ട്രവാര്‍ത്തയുടെ ഉടമസ്ഥാവകാശം വാങ്ങി. അങ്ങനെ രാഷ്ട്രവാര്‍ത്ത എറണാകുളത്തു നിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അന്ന് കുമ്മനം രാജശേഖരന്‍ ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ്. അദ്ദേഹം എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞു വന്ന് പത്രത്തിന്റെ കാര്യങ്ങള്‍ നോക്കി. വേറെയും രണ്ടുമൂന്നു പേര്‍ എഴുത്തുകാരായി ഉണ്ടായിരുന്നു. രാഷ്ട്രവാര്‍ത്തയാണ് നമ്മള്‍ ആദ്യമായി തുടങ്ങിയ പത്രം. അത് കുറേക്കാലം പോയി. അത് പോരാ എന്നും ശരിയ്ക്ക് ഒരു പത്രം വേണം എന്നും ചിന്ത വന്നു. എറണാകുളത്ത് രാഷ്ട്രവാര്‍ത്ത തുടങ്ങിയപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് ഒരു ഇച്ഛാഭംഗം തോന്നി. കാരണം കോഴിക്കോടാണല്ലോ ജനസംഘസമ്മേളനം നടന്നത്. അവിടെ പത്രം തുടങ്ങാന്‍ സാധിക്കാത്തതില്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നു. യു. ദത്താത്രേയറാവു ഒരു നിര്‍ദ്ദേശം വെച്ചു. പൈസ ആണല്ലോ പ്രശ്‌നം. അതിനു പരിഹാരമായി നമുക്ക് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കാം. അതുവഴി ഷെയര്‍ പിരിക്കാം. അങ്ങനെ അദ്ദേഹം പ്രമോട്ടറായി ഒരു കമ്പനി ആരംഭിച്ചു. അതാണ് മാതൃകാ പ്രചരണാലയം. ആ സമയത്ത് കണ്ണൂരില്‍ ജനസംഘത്തിന്റെ സമ്മേളനം നടന്നിരുന്നു. ആ സമ്മേളനത്തില്‍ വെച്ച് പത്രത്തിന്റെ ഷെയര്‍ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ശ്രദ്ധിക്കാന്‍ പരമേശ്വര്‍ജി എന്നോട് ആവശ്യപ്പെട്ടു. അതിനിടയില്‍ എറണാകുളത്ത് കെ.ജി.വാധ്യാരുടെ വീട്ടില്‍ വെച്ച് പരമേശ്വര്‍ജി, രാജേട്ടന്‍, ഹരിയേട്ടന്‍ ഭാസ്‌കര്‍റാവു, ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന സുന്ദര്‍സിംഗ് ഭണ്ഡാരി, രാമന്‍പിള്ള എന്നിവരെല്ലാം ഒരുമിച്ചുകൂടി. അതില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വെച്ച് പത്രത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിന്റെ ചുമതല എന്നെ ഏല്‍പ്പിച്ചു. അങ്ങനെയാണ് ജന്മഭൂമി തുടങ്ങുവാനുള്ള ചുമതല എന്നിലേക്ക് വന്നത്.

ജന്മഭൂമിയുടെ ആദ്യലക്കം

ജന്മഭൂമി എന്ന പേര് തുടക്കത്തില്‍ തന്നെ നിശ്ചയിച്ചിരുന്നോ?
♠തുടക്കത്തില്‍ പല പേരുകളും ആലോചിച്ചു. വിളംബരം, കാഹളം എന്നീ പേരുകളൊക്കെ ചര്‍ച്ചയില്‍ വന്നു. ആയിടയ്ക്കാണ് തൃശ്ശൂരില്‍ നവാബ് രാജേന്ദ്രന്റെ ഉടമസ്ഥതയില്‍ ജന്മഭൂമി എന്നൊരു വാരികയുണ്ട് എന്ന് അറിഞ്ഞത്. രാജേന്ദ്രന്റെ അച്ഛനാണ് അത് നടത്തിയിരുന്നത്. രാജേന്ദ്രന്‍ അത് കൊടുക്കുവാന്‍ തയ്യാറുണ്ട് എന്ന് പറഞ്ഞു ഒരു സ്വയംസേവകന്‍ ഫോണ്‍ ചെയ്തു. ഞാനും ദത്താത്രേയറാവും കൂടി തൃശ്ശൂരില്‍ പോയി രാജേന്ദ്രനെ കണ്ടു. ജന്മഭൂമിയില്‍ അദ്ദേഹത്തിനുള്ള അവകാശങ്ങള്‍, ആധാരം വഴി നമുക്ക് തന്നു. ദത്താത്രേയറാവു മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ അത് ഏറ്റുവാങ്ങി. ഞാനും, ധര്‍മ്മപാലന്‍ എന്ന ജനസംഘം പ്രവര്‍ത്തകനും സാക്ഷി. ജന്മഭൂമി എന്ന് പ്രിന്റ് ചെയ്ത ബോര്‍ഡും തന്നു. അതിന്റെ എല്ലാ കടലാസും നമ്മളെ ഏല്പിച്ചു. നമ്മളത് വാങ്ങി, കോഴിക്കോട് പോയി തത്കാലം സായാഹ്ന പത്രമായി തുടങ്ങി. പിന്നീട് പ്രഭാത പതിപ്പാക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജന്മഭൂമി കോഴിക്കോട് നിന്ന് സായാഹ്ന പതിപ്പായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. 1975 ഏപ്രിലില്‍ തുടങ്ങി ജൂലായ് രണ്ടാം തീയതി വരെ അത് നടന്നു. കോഴിക്കോട് ഉണ്ടായിരുന്ന പുത്തൂര്‍ മഠം ചന്ദ്രന്‍ കോ-ഓപ്പറേറ്റീവ് കോളേജിലെ പഠിനം കഴിഞ്ഞ് ഇരിക്കുമ്പോള്‍ ഇതിന്റെ ചുമതല ഏല്‍പ്പിച്ചു. പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ദത്താത്രേയറാവു ഉണ്ട്. അതിന്റെ മാനേജര്‍ എന്ന ചുമതലയായിരുന്നു എനിക്ക്. അന്ന് വിദ്യാര്‍ത്ഥി പരിഷത്തിന്റെ ഒരു പ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. നാദാപുരത്തിനടുത്തുള്ള കക്കട്ടില്‍ ആണ് അദ്ദേഹത്തിന്റെ വീട്. കക്കട്ടില്‍ രാമചന്ദ്രന്‍ എന്ന പേര് പറഞ്ഞാല്‍ കോളേജിലെ എസ്എഫ്‌ഐക്കാര്‍ വിറയ്ക്കുമായിരുന്നു. കണ്ണൂരില്‍ പി.വി.കെ നെടുങ്ങാടി, പത്രം ഒന്നും ഇല്ലാതെ ഇരിക്കുന്ന സമയമായിരുന്നു. അദ്ദേഹം ചെര്‍പ്പുളശ്ശേരിയിലേയ്ക്ക് മടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കെ.ജി. മാരാര്‍ അദ്ദേഹത്തെ പോയി കണ്ട് കാര്യങ്ങള്‍ പറഞ്ഞു. പിന്നെ ഞാനും പോയി കണ്ടു. കോഴിക്കോട് താമസിക്കുവാനുള്ള സൗകര്യം ചെയ്യാം എന്ന് പറഞ്ഞു. അദ്ദേഹം വരാന്‍ തയ്യാറായി. അദ്ദേഹത്തിന് താമസിക്കാന്‍ കോര്‍പ്പറേഷന് അപ്പുറത്ത് അലങ്കാര്‍ ലോഡ്ജില്‍ രണ്ടു മുറികള്‍ എടുത്തു. അതിന്റെ ഉടമസ്ഥന്‍ അനന്തയ്യ ഗൗഡര്‍ നമ്മുടെ ഒരു പ്രവര്‍ത്തകന്റെ മകനായിരുന്നു. ആവശ്യം പറഞ്ഞു. അദ്ദേഹം പത്രത്തിന്റെ ഷെയര്‍ എടുത്ത ആള്‍ കൂടിയായിരുന്നു. നമുക്ക് രണ്ടു മുറികള്‍ വാടകയ്ക്ക് തരണം എന്നു പറഞ്ഞു. മുറികള്‍ എടുത്തോളൂ, വാടക തരണ്ട എന്നു പറഞ്ഞു. ഒന്നില്‍ നെടുങ്ങാടിയും മറ്റേതില്‍ ഞാനും പുത്തൂര്‍മഠം രാമചന്ദ്രനും താമസിച്ചു. പുത്തൂര്‍ മഠം ചന്ദ്രന്‍ എന്നും വീട്ടില്‍ നിന്നും അവിടേക്ക് വരും. അങ്ങനെ അവിടെ ജന്മഭൂമി തുടങ്ങി. കേസരിയുടെ ഓഫീസിനടുത്ത് കമ്പോസിങ് നടക്കുന്ന സ്ഥലമുണ്ട്. ജയഭാരത് ബുക്‌സ് സ്റ്റാളിന്റെ പുറകില്‍. അവിടെ ഇരുന്നു കാര്യങ്ങള്‍ ആലോചിക്കും. കൂടാതെ ഒരു റേഡിയോ വാങ്ങിക്കൊടുത്തു. ഒരുവിധം വാര്‍ത്തകള്‍ എല്ലാം അതില്‍ വരും. റേഡിയോ വാര്‍ത്തകള്‍ അന്ന് വളരെ പോപ്പുലറായിരുന്നു.

പരമേശ്വര്‍ജിയും നാരായണ്‍ജിയും
യു.ദത്താത്രേയ റാവു
പുത്തൂര്‍മഠം ചന്ദ്രന്‍

അടിയന്തരാവസ്ഥയില്‍ ജന്മഭൂമി അടച്ചുപൂട്ടേണ്ടി വന്നില്ലേ?
♠അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ജന്മഭൂമി വലിയ അടച്ചമര്‍ത്തലിന് വിധേയമായി. അതുകഴിഞ്ഞപ്പോള്‍ വീണ്ടും പത്രം തുടങ്ങണം എന്ന് തീരുമാനിച്ചു. അതിന്റെ നൂലാമാലകള്‍ ധാരാളമുണ്ടായിരുന്നു. ന്യൂസ്പേപ്പര്‍ രജിസ്റ്റര്‍ ചെയ്യണം. നേരെ ദല്‍ഹിയില്‍ പോയി വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന അദ്വാനിജിയെ കണ്ടു. പാലക്കാടുള്ള ഒരു സ്വാമിയുണ്ടായിരുന്നു ഓഫീസില്‍. അദ്ദേഹത്തെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു. അദ്ദേഹത്തോടൊപ്പം ന്യൂസ് പേപ്പര്‍ രജിസ്ട്രാറുടെ ഓഫീസില്‍ പോയി. നമ്മള്‍ കൊടുത്ത ജന്മഭൂമി എന്ന പേര് തള്ളപ്പെട്ടു എന്ന വിവരം കിട്ടിയിരുന്നു. കാരണം അന്വേഷിച്ചപ്പോള്‍ അതേ പേരില്‍ തിരുവനന്തപുരത്തുള്ള ഒരാളുടെ പേരില്‍ രജിസ്‌ട്രേഷന്‍ കിടക്കുന്നുണ്ട് എന്നറിഞ്ഞു. ഗുജറാത്തില്‍ ഒരു ജന്മഭൂമി പത്രം ഉണ്ട്. നമ്മള്‍ കൊടുത്തത് ‘janmabhoomi’ എന്നാണ്. ഗുജറാത്തിലെ പത്രവും ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്. അതാണ് നമുക്ക് കിട്ടാതിരുന്നത്. അങ്ങനെയാണെങ്കില്‍ Janmabhumi എന്ന് കൊടുത്താല്‍ രജിസ്ട്രേഷന്‍ തരാം എന്നു പറഞ്ഞു. ‘ജന്മഭൂമി’ എന്നുള്ള പേര് കളയാന്‍ താല്പര്യമില്ലായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ജന്മഭൂമിയുടെ അവകാശം കൂടി വാങ്ങിക്കണമല്ലോ. അവിടുന്ന് തന്നെ രാമന്‍പിള്ള സാറിനെ വിളിച്ചു. ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞു. ഉടമസ്ഥനെ പോയി കണ്ട് പത്രത്തിന്റെ അവകാശം നമ്മള്‍ മേടിച്ചാല്‍ നമുക്ക് ‘ജന്മഭൂമി’ എന്നുള്ള പേരില്‍ പത്രം തുടങ്ങാന്‍ സാധിക്കും എന്നു പറഞ്ഞു. രാമന്‍ പിള്ള അവിടെ പോയി അദ്ദേഹത്തെ കണ്ട് സംസാരിച്ച് ആയിരം രൂപ കൊടുത്ത് രാമന്‍പിള്ളയുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് വാങ്ങി. പിന്നെ എറണാകുളത്ത് വന്നു. ഉടമസ്ഥാവകാശം മാതൃകാ പ്രചാരണാലയത്തിന്റെ പേരിലേക്ക് മാറ്റി. പ്രിന്റര്‍ ആന്റ് പബ്ലിഷറായി ഞാനും ഉടമസ്ഥത മാതൃകാ പ്രചാരണാലയത്തിനും നല്‍കി. അങ്ങനെ വീണ്ടും പത്രം തുടങ്ങി.

അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകള്‍ എന്തൊക്കെയാണ്?
♠അടിയന്തിരാവസ്ഥക്കാലത്ത് ഞാന്‍ നാല് മാസം കോഴിക്കോട് സ്‌പെഷ്യല്‍ സബ്ജയിലിലാണ് കിടന്നത്. അതുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഗതിയുണ്ട്. കോഴിക്കോട് ജനറല്‍ പോസ്റ്റോഫീസിന്റെ ഭിത്തിയില്‍ ‘ഇന്ദിരാഗാന്ധി ഗോ ബാക്ക്’ എന്നതുപോലുള്ള ഒന്ന് രണ്ടു മുദ്രാവാക്യങ്ങള്‍ എഴുതി എന്നുള്ളതായിരുന്നു ഞങ്ങള്‍ക്കെതിരായ ആരോപണം. രണ്ടു സാക്ഷികളെ കോടതിയില്‍ വിസ്തരിക്കാന്‍ കൊണ്ടുവന്നിരുന്നു, സാക്ഷികളുടെ മൊഴി എന്താണെന്നാല്‍ അവര്‍ ബസ് ജീവനക്കാരാണ്. ഒരാള്‍ വളാഞ്ചേരിയില്‍ പോയി തിരിച്ചു വരുകയായിരുന്നു. പോസ്റ്റോഫീസിന്റെ പുറകിലെ ഒഴിഞ്ഞ സ്ഥലത്താണ് അവരുടെ ബസ് രാത്രിയില്‍ ഇടാറുള്ളത്. ആ സമയത്ത് ഞാനും, കെ.പെരച്ചനും കേസരിയിലെ വി.എന്‍.രാജശേഖരനുമാണെന്നു തോന്നുന്നു, പോസ്റ്റോഫീസിന്റെ മതിലില്‍ ഇന്ദിരാഗാന്ധി ഗോ ബാക്ക് എന്ന് എഴുതുന്നത് കണ്ടു എന്നായിരുന്നു മൊഴി. നിങ്ങള്‍ എന്തിനാണ് രാത്രിയില്‍ വളാഞ്ചേരിയില്‍ നിന്ന് വന്ന് അവിടെ പോയത് എന്ന് ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. എന്റെ കൂടെ ഉണ്ടായിരുന്നയാള്‍ പെരച്ചനായിരുന്നു. അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയത് ആഴ്ചവട്ടത്ത് ഒരു സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ആര്‍എസ്എസിന്റെ ശാഖ നടത്തിക്കൊണ്ടിരിക്കുമ്പോഴാണെന്നായിരുന്നു ഭാഷ്യം. അവിടെ ഭാരത് മാതാ കി ജയ് എന്നെല്ലാം വിളിക്കുന്നുണ്ടായിരുന്നു. നിങ്ങളെന്തിനാ ആ വഴിക്ക് പോയതെന്ന് സാക്ഷിയോട് ചോദിച്ചപ്പോള്‍, താനും കുറുക്കന്‍കണ്ടി അഹമ്മദും കൂടി ഒരു പശുവിനെ വാങ്ങാന്‍ പോവുകയായിരുന്നു എന്ന് പറഞ്ഞു. ഇങ്ങനെ പോകുമ്പോള്‍ അവര്‍ ഭാരത് മാതാകി എന്നും ഇന്ദിരാ ഗോ ബാക്ക് എന്നും വിളിക്കുന്നത് കണ്ടു എന്നായിരുന്നു സാക്ഷിമൊഴി. പോലീസുകാരുടെ ഭാവനാവിലാസം ഏതുവരെ പോകുമെന്നതിന്റെ ലക്ഷണമായിരുന്നു ഈ സംഭവം.

ജയിലില്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക് അവിടെ ഭക്ഷണം വിളമ്പിത്തന്നിരുന്ന ഒരു അഹമ്മദ് ഉണ്ടായിരുന്നു. ഞങ്ങള്‍ ആര്‍എസ്എസുകാരാണ് എന്ന് അയാള്‍ക്കറിയാം. വളരെ ബഹുമാനത്തോടെയാണ് ഞങ്ങളോട് പെരുമാറിയത്. ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിനുശേഷം പിന്നെയും അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലത്ത് ഒരിക്കല്‍ വയനാട്ടില്‍ പോയി. അവിടെ അമ്പലവയലിനടുത്തേക്ക് നടന്നു പോവുകയാണ്. റോഡില്‍ ആരുമില്ല. ഞാനും അവിടുത്തെ ഒരു സംഘപ്രവര്‍ത്തകനും ഉണ്ട്. ആ സമയത്ത് എതിരെ നാല് പേര്‍ വരുന്നു. അതിലൊരാള്‍ ഞങ്ങള്‍ക്ക് ജയിലില്‍ ചോറ് വിളമ്പിത്തന്ന ആളായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ക്കു സന്തോഷമായി. ഉദ്യോഗസ്ഥന്മാര്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞു ഞാന്‍ ഉടനെ നടന്നു പോയി.

അടിയന്തരാവസ്ഥയില്‍ ഒരു ഓണത്തിന്റെ തലേന്നു ഞാന്‍ പാലക്കാടായിരുന്നു. അവിടെ കല്‍പ്പാത്തിക്കടുത്ത് വെച്ച് ഗുരുവായൂരില്‍ വെച്ച് പരിചയമുള്ള ഒരു ബാലകൃഷ്ണന്‍ എന്ന സ്വയംസേവകനെ കണ്ടു. എന്നെ കണ്ട സന്തോഷത്തോടെ അദ്ദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയി സല്‍ക്കരിച്ചു. അന്ന് അവിടെ നിന്നു. പിറ്റേ ദിവസം എനിക്ക് കോഴിക്കോട്ടേയ്ക്കാണ് പോകേണ്ടത്. ബസില്‍ കോഴിക്കോട്ടേയ്ക്ക് പോയി. മലപ്പുറം വഴിയുള്ള ബസ് ആയിരുന്നു. മണ്ണാര്‍ക്കാട് നിന്ന് കുറെ കോണ്‍ഗ്രസ്സുകാര്‍ കയറി. അക്കൂട്ടത്തില്‍ വി.എം. സുധീരനും ഉണ്ടായിരുന്നു. സുധീരന്റെ ബാഗും, എന്റെ ബാഗും കാഴ്ചയ്ക്ക് ഒരുപോലെ ആയിരുന്നു. അതുകൊണ്ട് ബാഗ് അടുത്ത് വെച്ചപ്പോള്‍ ഇത് രണ്ടും ഒരുപോലെയുള്ളതാണ്, ചിലപ്പോള്‍ മാറിപ്പോകാന്‍ സാധ്യതയുണ്ട് എന്ന് ഞാന്‍ പറഞ്ഞു. സുധീരന്റെ കൂടെ പത്തു പന്ത്രണ്ടു യൂത്ത് കോണ്‍ഗ്രസ്സുകാരുണ്ടായിരുന്നു. അവര്‍ അടിയന്തരാവസ്ഥക്കാലത്തെ കോണ്‍ഗ്രസിന്റെയും ഇന്ദിരയുടെയും വീരസ്യങ്ങള്‍ പറയുകയാണ്. അതെല്ലാം കേട്ടു. അവര്‍ മലപ്പുറത്ത് ഇറങ്ങി. ഞാന്‍ കോട്ടയ്ക്കലിലേക്ക് പോയി. അവിടെ സ്വയംസേവകനായ രാവുണ്ണിക്കുട്ടിയുടെ വീട്ടില്‍ പോയി. അവരെല്ലാം വൈദ്യന്മാരായിരുന്നു. അവരുടെ വീട്ടില്‍ താമസിച്ചു.

അക്കാലത്ത് കെ.കെ.നായര്‍ പാര്‍ലമെന്റംഗമാണ്. അദ്ദേഹമാണല്ലോ, അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായി ആദ്യത്തെ നിയമനടപടി കൈക്കൊണ്ടത്. കെ.കെ.നായര്‍ ആയുര്‍വേദ ചികിത്സയ്ക്ക് കോട്ടക്കലില്‍ വന്നു താമസിക്കുന്നുണ്ടായിരുന്നു. അയാളും അയാളുടെ ഭാര്യ ശകുന്തള നായരും മൂന്നാഴ്ചയോളം അവിടെ ഉണ്ടായിരുന്നു. കോട്ടയ്ക്കലിനടുത്തുള്ള സ്വയംസേവകര്‍ എന്നും അദ്ദേഹത്തെ കാണാന്‍ പോകും. പല കാര്യങ്ങളും സംസാരിക്കും. അന്ന് പാര്‍ലമെന്റ് മെമ്പറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യ മന്ത്രിയാണ്. അവിടെ എല്ലാ സൗകര്യങ്ങളും ആര്യവൈദ്യശാല ചെയ്തുകൊടുത്തിരുന്നു. ഞാനും അവിടെ ചെന്നു. ജനസംഘത്തിന്റെ വര്‍ക്കിങ് കമ്മിറ്റി നടക്കുന്ന സമയത്ത് അവിടെ വെച്ച് മുന്‍പ് ഇവരെ കണ്ടിട്ടുണ്ട്. ഞാന്‍ ചെന്ന് അവരെ കണ്ടു. ഇവിടെ ഈ ഭാഗത്ത് വന്നപ്പോള്‍ നിങ്ങളെ കണ്ടിട്ട് പോകാമെന്ന് കരുതി വന്നതാണ് എന്നെല്ലാം പറഞ്ഞു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സംഘത്തിന്റെ മുതിര്‍ന്ന ഒരാള്‍ വന്നു കണ്ട സന്തോഷം. അത് കഴിഞ്ഞിട്ട് അദ്ദേഹം അദ്ധ്യാത്മരാമായണത്തിന്റെ ഒരു കോപ്പി സംഘടിപ്പിക്കാമോ എന്ന് ചോദിച്ചു. ഒരാളെ വിട്ട് അദ്ധ്യാത്മരാമായണത്തിന്റെ കോപ്പി സംഘടിപ്പിച്ചു കൊടുത്തു. കര്‍ക്കടക മാസമല്ലാത്തതുകൊണ്ട് കോപ്പി കിട്ടുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കെ.കെ.നായരെയും ശകുന്തള നായരെയും അടിയന്തരാവസ്ഥ കാലത്ത് എനിക്ക് കാണാന്‍ സാധിച്ചു. ഇവര്‍ സാധാരണ നിലയ്ക്ക് കേരളത്തില്‍ കാണാന്‍ സാധിക്കാത്ത വ്യക്തികളാണ്.

മറ്റൊരു കാര്യം ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന എ.ഡി.നായര്‍ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി കണ്ണൂര്‍ ജയിലില്‍ കിടക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചത്. ചടങ്ങുകള്‍ കഴിയുന്നതുവരെ അദ്ദേഹത്തിന് പരോള്‍ കിട്ടി. ആ സമയത്ത് അദ്ദേഹത്തെ കാണാന്‍ പോകണം എന്ന് തീരുമാനിച്ചു. അന്ന് ജനസംഘത്തിന്റെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളുടെ ചുമതലകള്‍ വഹിച്ചിരുന്നത് ഇന്ന് ജന്മഭൂമിയില്‍ ജോലി ചെയ്യുന്ന കെ.കുഞ്ഞിക്കണ്ണനാണ്. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി എ.ഡി. നായരെ കാണാന്‍ പോയി. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് നീലേശ്വരം റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി. അവിടെ നിന്ന് എ.ഡി.നായരുടെ വീട്ടിലേക്ക് പതിനാല് മൈല്‍ ദൂരമുണ്ട്. ആ വഴി ബസ്സില്ല. ഇടയ്ക്ക് ട്രിപ്പ് ഓടുന്ന ജീപ്പ് മാത്രമേ ഉള്ളൂ. ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. കുന്നും മലയും എല്ലാം താണ്ടി രണ്ടു രണ്ടര മണിക്കൂര്‍ എടുത്തു അവിടെയെത്താന്‍. മരണാനന്തര ചടങ്ങുകള്‍ കഴിയാറായപ്പോഴാണ് അവിടെ എത്തിയത്. ദൂരത്തു നിന്ന് തന്നെ ഞങ്ങള്‍ വരുന്നത് എ.ഡി.നായര്‍ കണ്ടു. ഞങ്ങളെ വീടിന്റെ അകത്തേയ്ക്ക് ഇരുത്തുവാനുള്ള ഏര്‍പ്പാടെല്ലാം അദ്ദേഹം ചെയ്തു. അകത്തു കയറി ഇരുന്നു. എല്ലാം കഴിഞ്ഞു സംസാരിച്ചു. ആ സമയത്ത് ജയിലിലെ വിശേഷങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടായിരുന്നു. വീട്ടില്‍ കണ്ട സംഗതി, ഈ എ.ഡി.നായര്‍ നല്ലൊരു ചിത്രകാരനായിരുന്നു എന്നതാണ്. അദ്ദേഹം വലിയൊരു ഷീറ്റില്‍ ജയിലിലെ ചിത്രങ്ങള്‍ വരച്ചിരുന്നു. ഊണ് കഴിക്കുന്ന സമയം, വെറുതെ നടക്കുന്ന സമയം, പേപ്പര്‍ വായിക്കുന്നത് അങ്ങനെ ഓരോരോ ദൃശ്യങ്ങള്‍. അതില്‍ ഓരോരുത്തരേയും വ്യക്തമായി തിരിച്ചറിയാം. അതുപോലെ വ്യക്തികള്‍ ചെയ്യുന്ന പ്രവൃത്തികള്‍, അത് ചെയ്യുമ്പോഴുള്ള ശ്രദ്ധ എന്നിവയെല്ലാം അതില്‍ പതിഞ്ഞിട്ടുണ്ട്. പാടം, വലിയ വരമ്പ്, അതിലൂടെ നടക്കുന്ന ആളുകള്‍ എല്ലാം കൃത്യമായി വരച്ചിരിക്കുന്നു. ഊണെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഇറങ്ങാന്‍ തയ്യാറെടുത്തു. വീണ്ടും നീലേശ്വരം വരണം. പതിനാലു മൈല്‍ നടക്കണം. വീണ്ടും നടന്നു ട്രെയിനില്‍ കയറി പയ്യന്നൂരില്‍ ഇറങ്ങി അവിടെ ഒരു സ്വയംസേവകന്റെ വീട്ടില്‍ താമസിച്ചു. ഇതും അടിയന്തരാവസ്ഥയിലെ മറക്കാനാവാത്ത ഒരു ഓര്‍മ്മയാണ്.

(തുടരും)

Tags: നവതി കടന്ന നാരായംജന്‍മഭൂമി
ShareTweetSendShare

Related Posts

സംഘത്തിന്റെ സർവ്വസ്വീകാര്യത (നവതി കടന്ന നാരായം 10)

സംഘപഥത്തിലെ ചാന്ദ്രശോഭ

സംഘപഥത്തിലെ സാധകര്‍ (നവതി കടന്ന നാരായം 9)

പ്രചാരകനില്‍ നിന്ന് പത്രപ്രവര്‍ത്തകനിലേക്ക് (നവതി കടന്ന നാരായം 8)

ജനസംഘ സമ്മേളനത്തോടനുബന്ധിച്ച് കേസരി പുറത്തിറക്കിയ പ്രത്യേക പതിപ്പ്‌

ഐതിഹാസികമായ ജനസംഘ സമ്മേളനം (നവതി കടന്ന നാരായം 6)

ജനസംഘകാലത്തിന്റെ ഓര്‍മ്മ (നവതി കടന്ന നാരായം 5)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies