Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)

കെ.ജി.രഘുനാഥ്

Print Edition: 18 April 2025
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

വിശ്വാമിത്രന്‍ പരമ്പരയിലെ 46 ഭാഗങ്ങളില്‍ ഭാഗം 40
wp-content/uploads/2024/07/viswa-jpg.webp
വിശ്വാമിത്രന്‍
  • വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
  • വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
  • കാമധേനു ( വിശ്വാമിത്രന്‍ 3)
  • ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40)
  • ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
  • വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
  • കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

പുത്രന്മാര്‍ കുതിരയെ തേടിപ്പോയിട്ട് കാലം കുറെ കഴിഞ്ഞിട്ടും അവരെ കാണാത്ത സങ്കടത്തോടെ സഗരന്‍ ദിവസങ്ങള്‍ തള്ളിനീക്കി. ഒടുവില്‍ പൗത്രനായ അംശുമാനെത്തന്നെ കുതിരയെയും പുത്രന്മാരെയും കണ്ടെത്താനുള്ള ചുതമല ഏല്‍പ്പിക്കാമെന്നു തീരുമാനിച്ചു.
”നീ ശൂരനും കൃതവിദ്യനും വംശത്തിലെ പൂര്‍വ്വികരായ രാജാക്കന്മരെപ്പോലെ തേജസ്സുള്ളവനും കരുത്തനുമാണ്. നിന്റെ പിതാക്കന്മാരെയും അശ്വത്തെ ഹരിച്ചവരെയും കണ്ടെത്തേണ്ട ചുമതല നിനക്കുണ്ട്. വേണ്ട ആയുധങ്ങള്‍ കരുതി, വന്ദ്യന്മാരെ വന്ദിച്ചും ദുഷ്ടന്മാരെ ഹിംസിച്ചും എത്രയും പെട്ടെന്നു ലക്ഷ്യം നേടി നീ മടങ്ങി വരിക” സഗരന്‍ അംശുമാനോടു പറഞ്ഞു.

പിതാമഹന്റെ അപേക്ഷ സ്വീകരിച്ച് അംശുമാന്‍ ആയുധങ്ങളുമായി യാത്രയായി. തന്റെ പിതാക്കന്മാര്‍ സഞ്ചരിച്ച പാതയിലൂടെ യാത്ര തുടര്‍ന്നു. ഒടുവില്‍ സര്‍വ്വലോക ചരാചരങ്ങളും ആരാധിക്കുന്ന ദിഗ്ഗജത്തിന്റെ മുന്നില്‍ എത്തിച്ചേര്‍ന്നു. ദിഗ്ഗജത്തെ പ്രണമിച്ചശേഷം തന്റെ പിതാക്കന്മാരെക്കുറിച്ചും അശ്വത്തെ അപഹരിച്ചവനെക്കുറിച്ചും അന്വേഷിച്ചു. അംശുമാന്റെ സത്‌സ്വഭാവത്തില്‍ സന്തുഷ്ടരായ ദിഗ്ഗജങ്ങള്‍ അംശുമാനെ അനുഗ്രഹിച്ചു വഴി കാട്ടിക്കൊടുത്തു.

അംശുമാന്‍ സഗരപുത്രന്മാര്‍ ചാമ്പലായിക്കിടക്കുന്ന സ്ഥലത്തെത്തി ഹൃദയഭേദകമായ ആ കാഴ്ചകണ്ട്, ഉറക്കെ നിലവിളിച്ചു. തൊട്ടടുത്ത് മേയുന്ന ഒരു കുതിരയേയും കണ്ടു.

സമചിത്തത വീണ്ടെടുത്ത് പിതാക്കന്മാര്‍ക്ക് അപ്പോള്‍ത്തന്നെ ഉദകക്രിയകള്‍ ചെയ്യാനായി ശ്രമം തുടങ്ങി. എന്നാല്‍ ഉദകക്രിയ ചെയ്യാനായി ജലം അവിടെയെങ്ങും കണ്ടില്ല. ആ സമയം പിതാക്കന്മാരുടെ മാതുലനായ വൈനതേയന്‍ അവിടെയെത്തി.
”വീരാ, നീ കരയേണ്ടതില്ല. ഇവരുടെ വധം ദേവനിശ്ചയമാണ്. ഇവരെ ദഹിപ്പിച്ചത് അപ്രമേയ പ്രഭാവനായ കപിലനാണ്. ഇവര്‍ക്ക് വെറും ക്രിയമാത്രം ചെയ്തതുകൊണ്ട് ഫലമില്ല. ഗംഗാജലംകൊണ്ട് ഇവര്‍ക്കുവേണ്ടി സലിലക്രിയ ചെയ്യണം. ഭസ്മമായിത്തീര്‍ന്ന ഇവരെയെല്ലാം ലോക പാവനിയായ ഗംഗാജലത്തില്‍ മുക്കണം. അവരുടെ ഭസ്മമായ ശരീരം ഗംഗയില്‍ ലയിക്കുമ്പോള്‍ ഇവരെല്ലാം സ്വര്‍ഗ്ഗം പ്രാപിക്കും. നീ ഇപ്പോള്‍ ഈ കുതിരയുമായി പോയി പിതാമഹന്റെ യജ്ഞം പൂര്‍ത്തിയാക്കുക” വൈനതേയന്‍ പറഞ്ഞു.

മാതുലന്റെ വാക്കുകള്‍ സ്വീകരിച്ച് വണങ്ങി, കുതിരയുമായി അംശുമാന്‍ പിതാമഹന്റെ അടുത്തെത്തി യജ്ഞം പൂര്‍ത്തിയാക്കി. നടന്നതെല്ലാം പൗത്രനില്‍ നിന്ന് അറിഞ്ഞപ്പോള്‍ യജ്ഞം പൂര്‍ത്തിയാക്കിയതില്‍ സഗരന് തെല്ലും സന്തോഷം തോന്നിയില്ല. പുത്രന്മാര്‍ക്കു സംഭവിച്ച ദുരന്തത്തില്‍ അത്യധികം സങ്കടപ്പെട്ടു. അവര്‍ക്ക് പുണ്യം കിട്ടാന്‍ എങ്ങനെയാണ് ഗംഗയെ ഭൂമിയിലേയ്ക്കു കൊണ്ടുവരേണ്ടതെന്ന് എത്ര ആലോചിച്ചിട്ടും ഒരു വഴിയും സഗരന്‍ കണ്ടില്ല. അനേകം വര്‍ഷം രാജ്യം ഭരിച്ചെങ്കിലും പുത്രന്മാരുടെ മോക്ഷത്തിനുവേണ്ടി ഗംഗയെ കൊണ്ടുവരാന്‍ കഴിയാതെ ദുഃഖിതനായി സഗരന്‍ മരിച്ചു.’
‘സഗരന്റെ മരണശേഷം അംശുമാന്‍ രാജാവായി പ്രജാതല്പരനായി രാജ്യം ഭരിക്കുമ്പോഴും പൂര്‍വ്വപിതാക്കന്മാരെ പാപത്തില്‍നിന്ന് കരകയറ്റാന്‍ കഴിയാത്ത ദുഃഖഭാരം പിതാമഹനെപ്പോലെ ജീവിതകാലം മുഴുവന്‍ അംശുമാനെയും അലട്ടിക്കൊണ്ടിരുന്നു.’
അംശുമാന്റെ പുത്രനായിരുന്നു ദിലീപന്‍. ദിലീപനും സത്ഗുണ സമ്പന്നനായിരുന്നു. ദുഃഖിതനായ അംശുമാന്‍ രാജ്യം മകനായ ദിലീപനെ ഏല്‍പിച്ച് ഹിമവല്‍ ശൃംഗത്തില്‍പോയി അതികഠിനമായ വ്രതമനുഷ്ഠിച്ച് സ്വര്‍ഗ്ഗം പ്രാപിച്ചു.
‘വളരെ പ്രശസ്തമായ നിലയില്‍ രാജ്യം ഭരിക്കുമ്പോഴും തന്റെ പൂര്‍വ്വപിതാക്കന്മാരുടെ മോക്ഷത്തിനായി എങ്ങനെ ഗംഗയെ കൊണ്ടുവരും എന്ന ചിന്ത രംഘുവംശ രാജാവായ ദിലീപനേയും അലട്ടിക്കൊണ്ടിരുന്നു. അനേകം യജ്ഞം നടത്തി തന്റെ കീര്‍ത്തി ദേവലോകം വരെ എത്തിച്ചെങ്കിലും പിതാമഹന്മാരുടെ മോക്ഷത്തിനായി ഉദകക്രിയ ചെയ്യാന്‍ കഴിയാത്തതില്‍ ദിലീപനും ദുഃഖിതനായിരുന്നു. രാജ്യം മകനായ ഭഗീരഥനെ ഏല്‍പ്പിക്കുമ്പോഴും തന്റെ പ്രയാസം മകനോട് ദിലീപന്‍ പങ്കുവച്ചിരുന്നു. ദിലീപന്റെ പുത്രനായ ഭഗീരഥനാകട്ടെ ഋഷിതുല്യനായ രാജാവായിരുന്നു. സത്പ്രവര്‍ത്തിയുടെ ഫലമായി പിതാവ് സ്വര്‍ഗ്ഗം പ്രാപിച്ചെങ്കിലും അദ്ദേഹം ദുഃഖിതനായിരുന്നുവെന്ന് ഭഗീരഥന് അറിയാമായിരുന്നു.

‘രാജര്‍ഷിയായ ഭഗീരഥന് സന്താനങ്ങളുണ്ടായില്ല. തന്റെ പൂര്‍വ്വ പിതാക്കന്മാര്‍ക്ക് മോക്ഷം ലഭിക്കാന്‍ അച്ഛനും മുത്തശ്ശനും ചെയ്യാന്‍ കഴിയാത്തകാര്യം തനിക്ക് ചെയ്യാന്‍ കഴിയണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം രാജ്യം ഭരിച്ചത്. ദീര്‍ഘകാലത്തെ രാജഭരണത്തിനുശേഷം രാജ്യം മന്ത്രിയെ ഏല്‍പിച്ച് കഠിനമായ തപസ്സുചെയ്യാന്‍ ഭഗീരഥന്‍ തീരുമാനിച്ചു. മാസത്തില്‍ ഒരിക്കല്‍ മാത്രം ആഹാരം കഴിച്ച് പഞ്ചാഗ്നിമദ്ധ്യത്തില്‍ അതികഠിനമായ തപസ്സില്‍ ഏര്‍പ്പെട്ടു.’
തപസ്സില്‍ സംപ്രീതനായ ബ്രഹ്മദേവന്‍ ദേവഗണങ്ങളോടൊപ്പം ഭഗീരഥനെ അനുഗ്രഹിക്കാനെത്തി.

”നീ എന്തിനാണ് രാജ്യത്തെയും പ്രജകളെയും മന്ത്രിയെ ഏല്‍പ്പിച്ച്, ഇത്ര കഠിനമായ തപസ്സില്‍ ഏര്‍പ്പെട്ടത്?” ബ്രഹ്മദേവന്‍ ചോദിച്ചു.
”എന്റെ തപസ്സില്‍ അങ്ങ് പ്രീതനാണെങ്കില്‍ എന്നെ അനുഗ്രഹിച്ചാലും. രണ്ടു കാര്യങ്ങള്‍ എനിക്ക് അപേക്ഷിക്കാനുണ്ട്. എന്റെ പൂര്‍വ്വ പിതാക്കന്മാരായ സഗരപുത്രന്മാക്ക് എന്റെ കൈകൊണ്ടു ജലംനല്‍കി അവരുടെ ഭസ്മരാശി ഗംഗാജലത്താല്‍ പവിത്രമാക്കി സ്വര്‍ഗ്ഗം പ്രാപിക്കുവാന്‍ വഴിയൊരുക്കണം. രണ്ടാമത്തെകാര്യം എന്റെ വംശം നശിക്കാതിരിക്കാനായി സന്താനലാഭത്തിനായി ഞാന്‍ അങ്ങയെ പ്രാര്‍ത്ഥിക്കുന്നു” ഭഗീരഥന്‍ ബ്രഹ്മദേവനെ നമിച്ചുകൊണ്ട് പറഞ്ഞു.
”ഭഗീരഥാ, നിന്റെ ആദ്യത്തെ ആഗ്രഹം വളരെ വിശേഷം തന്നെ. നിന്റെ പൂര്‍വ്വപിതാക്കന്മാരെക്കുറിച്ചുള്ള സ്മരണ നിന്നില്‍ ഇപ്പോഴും ശക്തമായി നിലകൊള്ളുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നീ ആഗ്രഹിക്കുംവിധം അങ്ങനെതന്നെ സംഭവിക്കട്ടെ. എന്നാല്‍ ഒരു സത്യം കൂടി നീ അറിയേണ്ടതുണ്ട്. ഹിമവാന്റെ പുത്രിയായ ഗംഗയുടെ പതനം താങ്ങാന്‍ ഭൂമിക്ക് കഴിയില്ല. അത് താങ്ങാന്‍ ശിവനല്ലാതെ മറ്റാര്‍ക്കും കഴിയുന്നതല്ല. അതിനാല്‍ നീ ശിവനെ സമീപിക്കുക. നിനക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു” ബ്രഹ്മദേവന്‍ ഭഗീരഥനെ അനുഗ്രഹിച്ചു.
ബ്രഹ്മദേവന്റെ അനുഗ്രഹം സ്വീകരിച്ച ഭഗീരഥന്‍, ശിവപ്രീതിക്കായി വീണ്ടും കഠിനമായ തപസ്സാരംഭിച്ചു. ഒടുവില്‍ ഭഗീരഥനില്‍ സംപ്രീതനായി ശിവന്‍ പ്രത്യക്ഷപ്പെട്ടു.
”ഭഗീരഥാ, നിന്റെ ആഗ്രഹം സഫലമാകുന്നതാണ്. ശൈലേന്ദ്രകന്യകയെ ഞാന്‍ ശിരസ്സാ ധരിച്ചുകൊള്ളാം” ശിവന്‍ ഭഗീരഥന്റെ ഇംഗിതം മനസ്സിലാക്കി അനുഗ്രഹിച്ചു.

പരമശിവന്റെ അപേക്ഷപ്രകാരം അപ്പോള്‍ത്തന്നെ ഗംഗ, മഹത്തായ രൂപത്തോടും അത്യധികമായ വേഗത്തോടും ആകാശത്തുനിന്നും ശിവന്റെ ശിരസ്സില്‍ പതിച്ചു. ദുര്‍ദ്ധരയായ ഭൂമിയിലേക്കു തന്നെ കൊണ്ടുവരാന്‍ ആഗ്രഹിച്ച മഹാദേവനോട് ഗംഗയ്ക്ക് അതൃപ്തി ഉണ്ടായി. അതിനാല്‍ ശിവന്റെ ശിരസ്സില്‍ പതിക്കുമ്പോള്‍ ശിവനെക്കൂടി ഒഴുക്കിക്കൊണ്ട് പാതാളത്തിലേയ്ക്കു പോകണമെന്ന് അവള്‍ മനസ്സില്‍ നിരൂപിച്ചു. എന്നാല്‍ ഗംഗയുടെ മനോഗതം മനസ്സിലാക്കിയ മഹാദേവന്‍ ഗംഗയെ തന്റെ ശിരസ്സില്‍ തളച്ചിടാന്‍ തീരുമാനിച്ചു.
ജടാമണ്ഡലഗഹ്വരവും ഹിമവത് സദൃശ്യവുമായ ശിവശിരസ്സില്‍ ഗംഗ പതിച്ചു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ജടാമണ്ഡലത്തില്‍നിന്ന് പുറത്തു കടന്ന് ഭൂമിയിലെത്താന്‍ ഗംഗക്ക് കഴിഞ്ഞില്ല. അവള്‍ ശിവന്റെ ശിരസ്സില്‍ കുടുങ്ങിക്കിടന്നു.
ഭൂമിയിലേയ്ക്കു പുറപ്പെട്ട ഗംഗയെ കാണാഞ്ഞ് ഭഗീരഥന്‍ വീണ്ടും തപസ്സാരംഭിച്ചു. തപസ്സിനാല്‍ പ്രീതനായ ശിവന്‍ തലയില്‍നിന്ന് ഗംഗയെ ബിന്ദുസരസ്സിലേയ്ക്ക് തുറന്നുവിട്ടു. അവിടെനിന്നും ഗംഗ ഏഴ് കൈവഴികളായി പിരിഞ്ഞു. ഹ്ലാദിനി, പാവനി, നളിനി, എന്ന് മൂന്നു കൈവഴികള്‍ കിഴക്കോട്ടൊഴുകി. സുചക്ഷുസ്സ്, സീതാ, സിന്ധു എന്നു മൂന്നു കൈവഴികള്‍ പടിഞ്ഞാറോട്ടും പ്രവഹിച്ചു. ഏഴാമത്തെ കൈവഴി ഭഗീരഥനെ അനുഗമിച്ചപ്പോള്‍ ഭഗീരഥന്‍ ദിവ്യരഥത്തിലേറി ഗംഗയുടെ മുന്നേ ഗമിച്ചു.’
‘ആകാശത്തുനിന്ന് ശിവശിരസ്സിലേയ്ക്കും അവിടെനിന്ന് ധരണിയിലേയ്ക്കും അങ്ങനെ ഗംഗ വലിയ ഇരമ്പലോടെ പതിച്ചു. ജലം പാഞ്ഞ് പരന്നൊഴുകി. ദേവകളും ദേവര്‍ഷിമാരും ഗന്ധര്‍വ്വാദികളും ഗംഗ ഭൂമിയില്‍ പതിക്കുന്ന കാഴ്ച കൗതുകത്തോടെ നോക്കിനിന്നു. ദേവന്മാരുടെ ആടയാഭരണങ്ങളാല്‍ നൂറുസൂര്യന്മാര്‍ തിളങ്ങുന്നതുപോലെ ആകാശം അപ്പോള്‍ ശോഭിച്ചു.’

‘ഗംഗ ചിലപ്പോള്‍ വേഗത്തിലും, വെള്ളം വെള്ളവുമായി കൂട്ടിയിടിച്ച് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും, മറ്റുചിലപ്പോള്‍ സാവകാശത്തിലും ചിലപ്പോള്‍ മേല്‍പോട്ടും കീഴ്‌പോട്ടും പരന്നൊഴുകിയും ഭൂമിയെ കോരിത്തരിപ്പിച്ചു. ഋഷികളും ഗന്ധര്‍വന്മാരും മനുഷ്യരും ശിവസ്പര്‍ശിയായ പവിത്രയായ ഗംഗയെ കൈകളാല്‍ സ്പര്‍ശിച്ചു. ശാപംകൊണ്ട് വിണ്ണില്‍നിന്ന് മണ്ണില്‍ വീണവരും ഗംഗാജലത്തില്‍ സ്‌നാനം ചെയ്ത് ശാപമുക്തരായി. അങ്ങനെ ലോകര്‍ക്കെല്ലാം ആമോദ ദായിനിയായി ഗംഗ ശോഭിച്ചു.’
‘ഭഗീരഥന്‍ പോയ വഴിയിലൂടെ ഗംഗ സഞ്ചരിച്ചു. ആ യാത്രയില്‍ യാഗം ചെയ്തുകൊണ്ടിരുന്ന ജഹ്‌നുവിന്റെ യജ്ഞവാടം ഗംഗയില്‍ മുങ്ങി. ഗംഗയുടെ ധിക്കാരത്തില്‍ കോപിച്ച ജഹ്‌നു, ഗംഗാജലം മുഴുവന്‍ തന്റെ തപശ്ശക്തിയാല്‍ കുടിച്ചു വറ്റിച്ചു. അതുകണ്ട് വിസ്മയം പൂണ്ട ദേവകള്‍ ജഹ്‌നുവിനെ സ്തുതിച്ച് പ്രീതിപ്പെടുത്തി. ഗംഗയെ ജഹ്‌നുവിന്റെ പുത്രിയായി അംഗീകരിക്കാമെന്നും ഗംഗയ്ക്ക് ജാഹ്‌നവി എന്ന പേരുകൂടി നല്‍കാമെന്നും ദേവകള്‍ അറിയിച്ചു.’

‘ദേവന്മാരുടെ വാക്കിനാല്‍ സന്തുഷ്ടനായ ജഹ്‌നു, ഗംഗയെ കാതില്‍ക്കൂടി പുറത്തുവിട്ടു. അങ്ങനെ വീണ്ടും ഗംഗ ഭഗീരഥന്റെ പിന്നാലെ സാഗരത്തിലെത്തി. അവിടെനിന്നും ഭഗീരഥന്റെ കര്‍മ്മഫലപൂര്‍ത്തിക്കായി രസാതലത്തിലും എത്തിച്ചേര്‍ന്നു. ചാരമായിക്കിടന്ന പിതാമഹന്മാരെ ഭഗീരഥന്‍ ഗംഗാജലം കൊണ്ടു നനച്ചു. ഭസ്മരാശി ഗംഗാജലത്താല്‍ നനയ്ക്കപ്പെട്ടപ്പോള്‍ ബ്രഹ്മാവ് ഭഗീരഥന്റെ അടുത്തെത്തി ഭഗീരഥനെ അനുമോദിച്ചു.’

”അല്ലയോ രാജാവേ, സഗരന്റെ പുത്രന്മാര്‍ നിന്റെ കഠിന പ്രയത്‌നത്താല്‍ കരകയറി സ്വര്‍ഗ്ഗം പ്രാപിച്ചിരിക്കുന്നു. സാഗരത്തില്‍ ജലമുള്ള കാലത്തോളം സഗരപുത്രന്മാര്‍ ദേവന്മാരെപ്പോലെ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതാണ്. ഗംഗ നിന്റെ കനിഷ്ഠപുത്രിയായി ഭവിക്കും. അതിനാല്‍ ഗംഗ ഭാഗീരഥി എന്ന പേരിലും പ്രസിദ്ധയാകും. പിതാമഹന്മാര്‍ക്കെല്ലാംവേണ്ടി തര്‍പ്പണം നടത്തി നീ നിന്റെ പ്രതിജ്ഞ നിറവേറ്റുക” ബ്രഹ്മാവ് അനുഗ്രഹിച്ചു.
തന്റെ പൂര്‍വ്വപിതാക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ ഭഗീരഥന്‍ ബ്രഹ്മാവിന്റെ മുന്നില്‍ കൈകൂപ്പിനിന്നു.

”അല്ലയോ ഭഗീരഥാ, ധാര്‍മ്മികോത്തമനും അതിതേജസ്വിയുമായ അംശുമാനോ രാജര്‍ഷിക്കു തുല്യനായ ദിലീപനോ ചെയ്യാന്‍ കഴിയാത്ത കാര്യമാണ് നീ ചെയ്തത്. അവരുടെ കൂടി പ്രതിജ്ഞയാണ് നീ ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നതിലൂടെ നിറവേറ്റിയത്. അതുവഴി നീ സര്‍വ്വസമ്മതമായ കീര്‍ത്തിയും ധര്‍മ്മപ്രതിഷ്ഠയുമാണ് സാധ്യമാക്കിയത്. നിത്യവും ഈ പരിശുദ്ധജലത്തില്‍ സ്‌നാനം ചെയ്ത് ശുദ്ധനായി പുണ്യഫലം നേടുക. നിനക്ക് സ്വസ്തി ഭവിക്കട്ടെ” ബ്രഹ്മദേവന്‍ ഭഗീരഥനെ അനുഗ്രഹിച്ചു.
ഭഗീരഥന്‍ യഥാവിധി പൂര്‍വ്വ പിതാമഹന്മാര്‍ക്ക് ഉദകദാനം ചെയ്ത് പരിശുദ്ധനായി, കൃതാര്‍ത്ഥയോടെ രാജ്യത്തേയ്ക്കുപോയി മന്ത്രിയില്‍നിന്നും രാജ്യം ഏറ്റുവാങ്ങി ഭരിച്ചു.
***** ****
വിശ്വാമിത്രന്‍ പറഞ്ഞ പൂര്‍വ്വപിതാക്കന്മാരുടെ കഥ, ശ്വാസം അടക്കിപ്പിടിച്ചാണ് രാമനും ലക്ഷ്മണനും കേട്ടത്. പൂര്‍വ്വപിതാക്കന്മാരോട് രാമന് എന്തെന്നില്ലാത്ത അഭിമാനം തോന്നി.
”മഹര്‍ഷേ, ഗംഗ ഭൂമിയിലേയ്ക്കു വരാനിടയായ കഥകേട്ട് ഞങ്ങള്‍ അത്യധികം കൃതാര്‍ത്ഥരായിരിക്കുന്നു” ഭക്തിബഹുമാനത്തോടെ ഗംഗയെയും പൂര്‍വ്വപിതാക്കന്മാരേയും മനസ്സാ പ്രണമിച്ചുകൊണ്ട് രാമന്‍ വിശ്വാമിത്രനെ വണങ്ങിക്കൊണ്ട് പറഞ്ഞു.
”ഉറങ്ങാനുള്ള സമയം വൈകിയിരുന്നു” കിടക്കാനായി വിളക്കിന്റെ മൂന്നാമത്തെ തിരി താഴ്ത്തിക്കൊണ്ട് വിശ്വാമിത്രന്‍ പറഞ്ഞു.

വാരുണി
പ്രഭാതത്തില്‍ ഗംഗയുടെ വിശാലമായ ജലപ്പരപ്പിലേയ്ക്ക് കണ്ണോടിച്ചപ്പോള്‍ കഴിഞ്ഞ രാത്രി വിശ്വാമിത്രന്‍ പറഞ്ഞ കഥകള്‍ രാമന്റെ മനസ്സില്‍ വന്നു നിറഞ്ഞു. ഗംഗയുടെ ഓരോ സഞ്ചാരവീഥികളിലും വ്യത്യസ്തമായ സൗന്ദര്യമാണ് അനുഭവപ്പെടുന്നത്. യാത്രയ്ക്ക് സമയമായെങ്കിലും കാഴ്ചകളില്‍ ലയിച്ച് അവിടം വിട്ടുപോകാന്‍ രാമന്റെ മനസ്സ് മടിച്ചു.
”കുമാരാ, പോകാന്‍ സമയമായി. പുണ്യനദിയായ ഗംഗ മുറിച്ചു കടന്നാണ് ഇനി നമുക്ക് യാത്രചെയ്യേണ്ടത്” രാമന്റെ സമീപത്തേയ്ക്കുവന്ന് വിശ്വാമിത്രന്‍ പറഞ്ഞു.
നദീതടത്തിലൂടെ കുറച്ചുദൂരം നടന്ന് ഒരു കടവിനടുത്ത് എത്തിയപ്പോള്‍ ശിഷ്യന്മാര്‍ തോണിയുമായി അവിടെ കാത്തുകിടക്കുന്നത് കണ്ടു. വിശ്വാമിത്രന്‍ എത്തിച്ചേരുമെന്ന് മുന്‍കൂട്ടി അവര്‍ അറിഞ്ഞിരിക്കുന്നു. എവിടെയും സഹായിക്കാന്‍ സന്നദ്ധരായി ശിഷ്യന്മാര്‍ എത്തുന്നത് രാമന്‍ ശ്രദ്ധിച്ചു. കടവില്‍ കാത്തുനിന്നവരെല്ലാം കാനനവാസികളായ ശിഷ്യന്മാരാണ്. ആര്യരും അനാര്യരും വനവാസികളും അങ്ങനെ പല വിഭാഗത്തില്‍പ്പെട്ടവരും വിശ്വാമിത്രന്റെ ശിഷ്യഗണത്തിലുണ്ട്.
രാമനും ലക്ഷ്മണനും കടത്തുകാരായ ശിഷ്യന്മാരെ വണങ്ങി തോണിയിലേയ്ക്കു കയറി. ലക്ഷ്മണന്‍ വിശ്വാമിത്രന്റെ അടുത്തുതന്നെ ഇരുന്നു. പേശീബലമുള്ള കരുത്തരായ ശിഷ്യന്മാര്‍ വഞ്ചി, കരയില്‍നിന്നും ഉന്തി നദിയിലേയ്ക്കിറക്കി. വഞ്ചി തുഴയുന്നവരെ രാമന്‍ ശ്രദ്ധിച്ചു. അവര്‍ ഏതോ കാനനഗോത്രത്തില്‍ പെട്ടവരാണ്.

വിശ്വാമിത്രനില്‍നിന്ന് പുതിയ എതെങ്കിലും കഥ അറിയാനായി കാത്തിരിക്കുന്ന അനുജനെ രാമന്‍ നോക്കി. ഒരു ചോദ്യം അനുജന്‍ മനസ്സില്‍ കരുതിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.
”കൃതയുഗത്തില്‍ ദിതിയുടെ പുത്രന്മാരും അദിതിയുടെ പുത്രന്മാരും സൗഹൃദത്തിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്” ലക്ഷ്മണന്‍ മുനിയോടു ചോദിച്ചു.
രാമന്‍ ചിന്തിച്ചതുതന്നെ സംഭവിച്ചപ്പോള്‍ രാമന് ചിരിവന്നു.

”ശരിയാണ്. ഒരേ പിതാവില്‍നിന്ന് രണ്ടുസ്ത്രീകളില്‍ ഉണ്ടായ അവര്‍ ഒരുകാലത്ത് സൗഹൃദത്തിലായിരുന്നു. അദിതിയുടെ പുത്രന്മാരും ദിതിയുടെ പുത്രന്മാരും അതിശക്തരും ധാര്‍മ്മികരും ആയിരുന്നു. കാലം കുറച്ചു കഴിഞ്ഞപ്പോള്‍ ദിതിയുടെ മക്കള്‍ ദുര്‍ബ്ബലരായിത്തീര്‍ന്നു. എന്നാല്‍ അച്ചടക്കത്തിലൂടെയും കഠിനമായ അധ്വാനത്തിലൂടെയും ശക്തമായ തത്വചിന്തകളിലൂടെയും അവരില്‍ ഐക്യവും കെട്ടുറപ്പും ഉണ്ടാക്കാന്‍ ശുക്രാചാര്യന് കഴിഞ്ഞു. ദിതിയുടെ മക്കളെ ഒരു ശക്തിയായി വളര്‍ത്തിയെടുത്തത് ശുക്രാചാര്യനാണ്” വിശ്വാമിത്രന്‍ പറഞ്ഞു.
ആയിരക്കണക്കിന് വര്‍ഷംമുന്‍പ് ഭാരതഭൂഖണ്ഡത്തെ അസുരന്മാര്‍ കീഴടക്കി ഭരിച്ചിരുന്നുവെന്നും ഗുരുവായിരുന്ന ശുക്രാചാര്യരുടെ നേതൃത്വത്തില്‍ അന്നവര്‍ അച്ചടക്കമുള്ളവരും ശക്തിശാലികളുമായിരുന്നുവെന്നു രാമന്‍ കേട്ടിട്ടുണ്ട്.
”പോരാട്ടവീര്യങ്ങള്‍ക്ക് ഏറെ പ്രിയമുള്ള കാലമായിരുന്നു അത്. ദേവന്മാരും ഭീരുക്കളായിരുന്നില്ല. അവര്‍ യുദ്ധവേളകളില്‍ വീരന്മാരായ ക്ഷത്രിയ രാജാക്കന്മാരുടെ സഹായം തേടിയിരുന്നു. യുദ്ധമുറകളില്‍ ക്ഷത്രിയര്‍ അസുരന്മാര്‍ക്കു തുല്യരായിരുന്നു. എന്നിട്ടും ദേവന്മാര്‍ പല താല്‍പര്യങ്ങളാല്‍ പലതട്ടുകളില്‍ നിന്നതുകൊണ്ട് പലപ്പോഴും പരാജയപ്പെട്ടു. അസുരന്മാര്‍ ഒരേ മനസ്സോടെ ഒരേലക്ഷ്യത്തിനായി പോരാടിയതുകൊണ്ട് വിജയം അവരുടെ കൂടെ ആയിരുന്നു.

 

Series Navigation<< സഗരപുത്രന്മാര്‍ (വിശ്വാമിത്രന്‍ 39)പാലാഴി മഥനം (വിശ്വാമിത്രന്‍ 41) >>
Tags: വിശ്വാമിത്രന്‍
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies