ഭാരതത്തിലെ, ഹിന്ദു-മുസ്ലിം വൈരത്തിന് ഇസ്ലാം മതത്തോളം തന്നെ പഴക്കമുണ്ടാവും. പ്രവാചകന്റെ കാലഘട്ടത്തിനു തൊട്ടു പിന്നാലെ, ഇസ്ലാമിന്റെ വ്യാപനത്തിനുവേണ്ടി നടന്ന പടയോട്ടങ്ങളില്‍, സിന്ധു- ഗംഗാ സമതലവും ഒരു പോരാട്ടഭൂമിയായിരുന്നു. മുഹമ്മദ് ബിന്‍ കാസിം എന്ന ഇറാനിയന്‍ യുവാവിന്റെ നേതൃത്വത്തില്‍ സിന്ധു തീരങ്ങളില്‍ നടന്ന രക്തച്ചൊരിച്ചിലോടെയാണ് അതിന്റെ തുടക്കം. അക്കാലത്ത് തന്നെ, കച്ചവട ആവശ്യങ്ങള്‍ക്ക്, കേരള തീരത്ത് കപ്പലിറങ്ങിയ അറബികള്‍ സമാധാനപരമായ രീതിയില്‍ ഇവിടെ ഇസ്ലാം മതം പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടാണ് പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പുവിന്റെ പടയോട്ടക്കാലം വരെ കേരളത്തില്‍ ഹിന്ദു-മുസ്ലീം സ്പര്‍ധയെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതിരുന്നത്. എന്നാല്‍ ഉത്തരേന്ത്യ അങ്ങനെയായിരുന്നില്ല. കാസിമില്‍ തുടങ്ങി, ഗസ്‌നിയിലൂടെ അലാവുദ്ദീന്‍ ഖില്‍ജിയിലൂടെ ബാബറിലൂടെ, ഔറംഗസീബിലൂടെ എഴുനൂറോളം കൊല്ലങ്ങള്‍ നീണ്ട അധിനിവേശത്തിന്റെയും രക്തച്ചൊരിച്ചിലുകളുടെയും ചരിത്രമാണത്. തലമുറകള്‍ നീണ്ട ഈ കറുത്ത യാഥാര്‍ത്ഥ്യങ്ങള്‍ അവിടുത്തെ ഹിന്ദു ജനതയില്‍ ഉണ്ടാക്കിയ സ്വാധീനം ചില്ലറയല്ല. ബ്രിട്ടീഷ് കാലഘട്ടത്തില്‍ അവരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം കൂടെയായപ്പോള്‍ ആ അകല്‍ച്ച കൂടിക്കൂടി വന്നു. സ്വതന്ത്രമാകുമ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തം രാജ്യം വേണം എന്ന് വാദിക്കാന്‍ തക്കവണ്ണം ആ അകല്‍ച്ച ഒരുഭാഗത്ത് വലുതായിക്കഴിഞ്ഞിരുന്നു. വിഭജനകാലത്തെ ഭയാനകമായ കൂട്ടക്കൊലകളും അഭയാര്‍ഥി പ്രവാഹവുമെല്ലാം ഈ മുറിവുകളില്‍ വീണ്ടും വീണ്ടും ഉപ്പുതേച്ചു. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കിടയിലെ, കുറ്റബോധത്തില്‍ നിന്നുയര്‍ന്ന അരക്ഷിതാവസ്ഥ അവരെ നല്ലൊരു സംഘടിത വോട്ട് ബാങ്കാക്കി മാറ്റി. അതില്‍ കണ്ണു നട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ വികാരങ്ങളെ ആവുംവിധം ചൂഷണം ചെയ്ത്, പുരോഗമനത്തില്‍ നിന്നും ദേശീയതയില്‍ നിന്നും അവരെ അകറ്റിനിര്‍ത്തി. സ്വാര്‍ത്ഥ ചിത്തരായ മതനേതൃത്വം സാധാരണ മുസ്ലീങ്ങളില്‍ അനാവശ്യമായ ഭീതി വിതച്ച് അവരെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി. അങ്ങനെ ഞങ്ങള്‍ നിങ്ങളില്‍ പെട്ടവരല്ല എന്ന് പറയാതെ പറഞ്ഞുകൊണ്ട് രാജ്യത്തെ നല്ലൊരു ശതമാനം മുസ്ലീങ്ങളും സഹോദര മതങ്ങളില്‍ നിന്ന് അകന്ന് നിന്നു. ചില അപവാദങ്ങള്‍ ഉണ്ടാകാമെങ്കിലും, എത്ര നിഷേധിച്ചാലും, പകല്‍ പോലെ സത്യമായ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണിത്. ഇന്ത്യയിലുണ്ടായ വര്‍ഗീയ കലാപങ്ങളുടെ കാരണം തേടിപ്പോയാല്‍, എത്തിച്ചേരുന്ന നിഗമനങ്ങള്‍ ആണിതെല്ലാം. മിക്ക കലാപങ്ങളുടെയും കാരണം, നിസ്സാര പ്രശ്‌നങ്ങളാവും. പക്ഷെ നൂറ്റാണ്ടുകള്‍ കുന്നുകൂട്ടിയ വെടിമരുന്നിന് തീപിടിക്കാന്‍, ഒരു തീപ്പൊരിയായി പടരാന്‍ അതുമതി.
ഈ പശ്ചാത്തലത്തില്‍ വേണം, ഓരോ വര്‍ഗീയ കലാപങ്ങളെയും വിലയിരുത്താന്‍. പക്ഷെ നിര്‍ഭാഗ്യവശാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഇന്ത്യയില്‍, നൂറ്റാണ്ടുകളായി എരിഞ്ഞു നില്‍ക്കുന്ന തീക്കനലുകളില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും കൈക്കൊള്ളുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2002 ലെ ഗുജറാത്ത് കലാപം.
2001 ലെ റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യയുടെ ചരിത്രത്തിലെ എറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നു ഗുജറാത്തിനെ ചവച്ചു തുപ്പിയത്. അഹമ്മദാബാദും വഡോദരയുമടക്കമുള്ള ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളും തകര്‍ന്നടിഞ്ഞു. ഇരുപതിനായിരത്തില്‍പ്പരം ജനങ്ങളെയാണ് അന്ന് ഭൂമി വിഴുങ്ങിയത്. ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലാത്ത വന്ദ്യവയോധികനായ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ സര്‍ക്കാര്‍ അന്തം വിട്ട് നിന്ന സാഹചര്യത്തിലാണ്, ബിജെപി വലിയൊരു സാഹസികമായ തീരുമാനം എടുത്തത്. ഒരു തരത്തിലുമുള്ള പാര്‍ലിമെന്ററി പരിചയമോ, ഭരണപരിചയമോ ഇല്ലാത്ത നരേന്ദ്ര മോദിയെ തകര്‍ന്നടിഞ്ഞു കിടക്കുന്ന ഗുജറാത്തിന്റെ ഭരണചക്രം ഏല്പിക്കുക എന്നതായിരുന്നു അത്. അങ്ങനെ മുന്‍പ് ഒരു സ്‌കൂള്‍ ഇലക്ഷനിലോ പഞ്ചായത്ത് ഇലക്ഷനിലോ പോലും മത്സരിച്ചിട്ടില്ലാത്ത നരേന്ദ്ര മോദി, 2001 ഒക്ടോബറില്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്വതസിദ്ധമായ കഴിവും കഠിനാധ്വാനവും കൊണ്ട് അദ്ദേഹം മാസങ്ങള്‍ക്കുള്ളില്‍ തന്റെ പരിചയക്കുറവുകള്‍ മറികടന്ന് നല്ലൊരു ഭരണാധികാരിയായി ഉയര്‍ന്നു. ഭൂകമ്പം, ജീവനോപാധികള്‍ നഷ്ടമാക്കിയ ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ കൊടുക്കുന്നതിനു പകരം അവര്‍ക്ക് തൊഴില്‍ കൊടുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഭൂകമ്പം ഏറ്റവും നാശം വിതച്ച കച്ചിലും മറ്റും വ്യവസായങ്ങള്‍ തുടങ്ങാന്‍ പ്രത്യേക ഇന്‍സന്റീവുകള്‍ അവതരിപ്പിച്ചപ്പോള്‍ അവിടങ്ങളില്‍ നിക്ഷേപം നടത്താനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കോര്‍പ്പറേറ്റുകള്‍ മത്സരിച്ചു. പതുക്കെ ഗുജറാത്തിന്റെ ദുഃസ്വപ്‌നങ്ങളില്‍ നിന്ന്, പ്രകൃതിയുടെ ആ സംഹാര നൃത്തം അരങ്ങൊഴിഞ്ഞു.

2002 ഫെബ്രുവരി 27. അയോധ്യയില്‍ നടന്ന പൂര്‍ണാഹുതി യജ്ഞത്തില്‍ പങ്കെടുത്ത് മടങ്ങുന്ന കര്‍സേവകര്‍ കയറിയ അഹമ്മദാബദിലേക്കുള്ള സബര്‍മതി എക്‌സ്പ്രസ്സ്, നാല് മണിക്കൂര്‍ വൈകി, രാവിലെ 7.40 നു ഗോധ്ര സ്റ്റേഷനിലെത്തിച്ചേര്‍ന്നു. അഞ്ച് മിനുട്ടിനു ശേഷം ട്രെയിന്‍ മുന്നോട്ടെടുത്തപ്പോള്‍ ആരോ പല പ്രാവശ്യം ചെയിന്‍ വലിച്ചു. പ്ലാറ്റ്‌ഫോമിന് പുറത്തെ സിഗ്‌നല്‍ പോസ്റ്റിനടുത്ത് ട്രെയിന്‍ നിര്‍ത്തിയതും ആയിരത്തിനും രണ്ടായിരത്തിനും ഇടയിലുള്ള ജനക്കൂട്ടം കല്ലേറുകളുമായി ട്രെയിന്‍ ആക്രമിച്ചു. പെട്ടെന്ന്, കൂട്ടത്തിലുള്ള ആരോ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. നിമിഷങ്ങള്‍ക്കകം, ട6 കമ്പാര്‍ട്ട്‌മെന്റ് അഗ്‌നിക്കിരയായി. 25 സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 59 പേര്‍ എരിഞ്ഞ് തീര്‍ന്ന ഗോധ്രയുടെ ആകാശത്തില്‍ മനുഷ്യമാംസം വെന്ത ദുര്‍ഗന്ധം പടര്‍ന്നു. വാര്‍ത്ത ഗുജറാത്ത് മുഴുവന്‍ കാട്ടുതീ പോലെ പടര്‍ന്നു. ഭൂകമ്പത്തിന്റെ ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന മനുഷ്യരുടെയിടയില്‍, ഭീതിയും വൈരവും ആളിപ്പിടിക്കാന്‍ വൈകിയില്ല.
പിന്നീട് മൂന്ന് ദിവസങ്ങളില്‍ മനസ്സാക്ഷി മരവിക്കുന്ന പല സംഭവങ്ങളും അരങ്ങേറി, ഏതൊരു വര്‍ഗീയ കലപത്തിലുമെന്ന പോലെ. ബെസ്റ്റ് ബേക്കറി, നരോദ പാട്യ തുടങ്ങിയ സംഭവങ്ങള്‍ ഭീതിദവും ഒരിക്കലും നടക്കാന്‍ പാടില്ലാത്തവയുമായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കലാപം ഒതുങ്ങിയപ്പോഴേക്കും ഏതാണ്ട് 1300 മനുഷ്യജീവനുകള്‍ ഗുജറാത്തില്‍ ഹോമിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
കാര്യങ്ങളുടെ ട്വിസ്റ്റ് ഇനിയാണ്. കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന ബിജെപിക്കെതിരെ കിട്ടിയ ഈ ആയുധം, പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും വെറുതെ കളഞ്ഞില്ല. ചരിത്രത്തില്‍ ആദ്യമായി ഒരു വര്‍ഗീയ കലാപം വര്‍ഗീയമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്ര മുസ്ലീങ്ങള്‍, ഇത്ര ഹിന്ദുക്കള്‍ എന്ന രീതിയില്‍. സത്യങ്ങളും അര്‍ദ്ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട് അപസര്‍പ്പക കഥകളെ വെല്ലുന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടു. 1300 പേര്‍ മരിച്ച കലാപം, ഒരു ഭീകര വംശഹത്യയായി ചിത്രീകരിക്കപ്പെട്ടു. കലാപവുമായി ബന്ധവുമില്ലാത്ത, ബീഭത്സമായ ചിത്രങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോലും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടു.
കലാപത്തിലെ മരണസംഖ്യയും വ്യാപനവും
ഗുജറാത്ത് കലാപത്തില്‍ മൂവ്വായിരത്തിലധികം മുസ്ലീങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നതാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, ബിജെപിയുടെ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ്സും ഇടതുപക്ഷവും സംയുക്തമായി ഭരിച്ച് കൊണ്ടിരുന്ന 2005ല്‍ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ ചോദ്യത്തിനു മറുപടിയായി, ആഭ്യന്തര സഹമന്ത്രി, പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിയില്‍, ഗുജറാത്ത് കലാപത്തില്‍ 790 മുസ്ലീങ്ങളും, 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു, 2500 ഓളം പേര്‍ക്ക് പരുക്കേറ്റു എന്നാണ് പറഞ്ഞത്.1
അതുപോലെ, പ്രചരിപ്പിക്കുന്നതനുസരിച്ച് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് മുഴുവന്‍ കത്തിയെരിയുകയായിരുന്നു. ഗുജറാത്തില്‍ പതിനെട്ടായിരത്തിലധികം ഗ്രാമങ്ങളുണ്ട്, അതില്‍ പതിനായിരത്തോളം ഗ്രാമങ്ങളില്‍ വിഎച്ച്പിക്ക് യൂണിറ്റുകളുമുണ്ട്. പക്ഷെ കലാപം ബാധിച്ചത് നൂറോളം ഗ്രാമങ്ങളെ മാത്രമാണ്. കലാപം വ്യാപകമായത് അഹമ്മദാബാദ്, വഡോദര എന്നീ വന്‍ നഗരങ്ങളില്‍ മാത്രവും.2
ഇത് കടുത്ത ബിജെപി വിരുദ്ധ പ്രസിദ്ധീകരണമായ ഹിന്ദുവിന്റെ, ഫ്രണ്ട് ലൈനില്‍ വന്ന റിപ്പോര്‍ട്ടാണ്. തിരഞ്ഞെടുപ്പിന് ശേഷം, കലാപബാധിത പ്രദേശങ്ങളിലെ റിസള്‍ട്ട് വിശകലനം ചെയ്യുമ്പോള്‍ അവര്‍ കൃത്യമായി പറയുന്നു, അമ്പതോളം അസംബ്ലി മണ്ഡലങ്ങളെയാണ് കലാപം ബാധിച്ചത് എന്ന് (ഗുജറാത്തില്‍ ആകെയുള്ളത് 182 മണ്ഡലങ്ങളാണ്).
മോദി കലാപകാരികളെ മൂന്ന് ദിവസത്തേക്ക് കൈയ്യയച്ച് വിട്ടു എന്നും ഫെബ്രുവരി 28 കലാപം തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി മോദി കലാപകാരികളെ തടയരുത് എന്ന് പോലീസിനോട് ആവശ്യപ്പെട്ടു എന്നും അതിനനുസരിച്ചാണ് കലാപം നടന്നത് എന്നുമാണു മറ്റൊരു കഥ.
എന്നാല്‍, കലാപത്തിന്റെ രണ്ടാം ദിവസമായ മാര്‍ച്ച് ഒന്നാം തീയതി തന്നെ അഹമ്മദാബാദിലും വഡോദരയിലും ആര്‍മി ഫ്‌ളാഗ് മാര്‍ച്ച് നടത്തി. മാത്രവുമല്ല, ഗോധ്രയില്‍ തീവണ്ടി ദുരന്തം സംഭവിച്ച ദിവസം (ഫെബ്രുവരി 27) തന്നെ, സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം കരുതല്‍ അറസ്റ്റുകള്‍ നടത്തി. കൂടാതെ, അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി, ജോര്‍ജ് ഫെര്‍ണാണ്ടസിനോട് എത്രയും പെട്ടെന്ന് ഗുജറാത്തിലെത്തി, സേനാവിഭാഗങ്ങളെ ഏകോപിപ്പിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെടുകയും അതനുസരിച്ച് മാര്‍ച്ച് ഒന്നിന് തന്നെ അദ്ദേഹം ഗുജറാത്തിലെത്തുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തു. മാര്‍ച്ച് രണ്ട് വരെ, നിഷ്‌ക്രയമായി ഇരുന്നു എന്ന് ആരോപിക്കപ്പെട്ട ഒരു മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണിത്. അതുകൊണ്ട് മാത്രമാണ്, വെറും 72 മണിക്കൂറു കൊണ്ട്, ഭീതിദമായ ഒരു വന്‍ കലാപം അടിച്ചൊതുക്കപ്പെട്ടത്. അതിന് മുന്‍പ്, ഗുജറാത്തിലെന്നല്ല, ഒരിടത്തും ഇത്ര വേഗത്തില്‍ കലാപങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടില്ല. ദല്‍ഹി, സിഖ് വിരുദ്ധ കലാപം പത്ത് ദിവസമാണ്, നീണ്ടുനിന്നത്. ഭീവണ്ടി, ബോംബെ, മീററ്റ് എന്നിങ്ങനെ ഓരോന്നായി നോക്കിയാലറിയാം, എങ്ങനെയാണ് അവയൊക്കെ കൈകാര്യം ചെയ്യപ്പെട്ടത് എന്ന്. 3
ഗര്‍ഭിണിയും ത്രിശൂലവും
ഗുജറാത്ത് കലാപത്തില്‍ എറ്റവും ആഘോഷിക്കപ്പെട്ട കഥയാണ് പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വയര്‍ കുത്തിപ്പിളര്‍ന്ന്, ഗര്‍ഭസ്ഥ ശിശുവിനെ ശൂലത്തില്‍ കോര്‍ത്തെടുത്ത കഥ. അരുന്ധതി റോയ് ആണ് പ്രസ്തുത കഥയുടെ ഉപജ്ഞാതാവ്. നരോദപാട്യയില്‍ തൊണ്ണൂറോളം പേര്‍ മരിച്ച കലാപത്തെക്കുറിച്ച്, ഒരു സുഹൃത്ത് പറഞ്ഞതാണ് എന്ന് പറഞ്ഞാണ് അവര്‍ ഇത് എഴുതുന്നത്. അതുപ്രകാരം അക്രമാസക്തമായ ജനക്കൂട്ടം ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച് കൊല്ലുന്നു, വയര്‍ പിളര്‍ന്നു, ഭ്രൂണത്തെ ശൂലത്തില്‍ കോര്‍ത്ത് തീയിലെറിയുന്നു.
ഇനി സത്യം. മാര്‍ച്ച് ഒന്നാം തീയതി, കലാപത്തില്‍ കൊല്ലപ്പെട്ട കൗസര്‍ബാനു എന്ന യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തി. ഡോക്ടര്‍ ജെ.എസ്. കനോരിയ ആണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, കൗസര്‍ബാനു മരിച്ചത് പൊള്ളല്‍ കാരണമാണ്. അതുമല്ല, ഗര്‍ഭിണിയായിരുന്ന കൗസര്‍ബാനുവിന്റെ ഗര്‍ഭപാത്രത്തിനോ, ഭ്രൂണത്തിനോ ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. കേസ് കോടതിയില്‍ വന്നപ്പോള്‍, ഡോക്ടര്‍ കനോരിയ ഇത് അവിടെയും ബോധ്യപ്പെടുത്തി. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഇത് പ്രത്യേകമായി തന്നെ അന്വേഷിച്ചു. ആരോപണം ഉയര്‍ത്തിയ അരുന്ധതി റോയിയോടു പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും അവരോ, മോദിക്കെതിരെ വീറോടെ പൊരുതിയ ടീസ്റ്റ സെതല്‍വാദോ കമ്മീഷന് മുന്‍പില്‍ ഹാജരായില്ല. ഇന്ത്യ ടുഡേ എഴുതുന്നു.
Last week, eight years after the alleged incident, Dr J.S. Kanoria, who conducted the post-mortem on Kausarbanu’s body on March 2, 2002, denied that any such incident had ever happened. Instead, he told the court: “After the post-mortem, I found that her foetus was intact and that she had died of burns suffered during the riot.” Later Kanoria, 40, told INDIA TODAY, “I have told the court what I had already written in my post-mortem report eight years ago. The press should have checked the report before believing that her womb was ripped open. As far as I remember, I did her post-mortem at noon on March 2, 2002.”
കറുത്തത് ഛര്‍ദ്ദിച്ചു എന്നത് കാക്കയെ ഛര്‍ദ്ദിച്ചു എന്നാക്കി മാറ്റി, അഭിനവ ബുദ്ധിജീവികള്‍ ഈ ഇല്ലാക്കഥ ഇന്നും ആഘോഷിക്കുന്നു.
ഒരു ഫോട്ടോക്ക് പിന്നിലെ ദുരൂഹതകള്‍
ഗുജറാത്ത് കലാപത്തിന്റെ ഭീകരതയുടെ സംസാരിക്കുന്ന ചിത്രം എന്ന പേരില്‍ വിഖ്യാതമായ ഫോട്ടോയാണ്, കുത്തുബുദ്ദീന്‍ അന്‍സാരി എന്ന മനുഷ്യന്‍, ദൈന്യതയോടെ, തൊഴുകൈയ്യോടെ നില്‍ക്കുന്ന ചിത്രം. തന്നെ ആക്രമിക്കാന്‍ വന്നവരോട്, ജീവനുവേണ്ടി കേഴുന്ന നിലയിലാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫര്‍, ആര്‍ക്കോ ദത്തയാണ് ഈ ഫോട്ടോ എടുത്തത്.
ആദ്യമായി, ഈ ഫോട്ടോ, വളരെ ക്ലോസ്സപ്പിലുള്ളതാണ്. കലാപത്തിന്റെ ഭീകര നിമിഷങ്ങളില്‍, അക്രമാസക്തരായ കൊലയാളികള്‍ക്ക് നടുവില്‍ നിന്നുകൊണ്ട് ഇങ്ങനെയൊരു ഫോട്ടോ എടുക്കാന്‍ കഴിയില്ല. ദൂരെ നിന്ന് സൂംലെന്‍സ് ഉപയോഗിച്ചു എന്നിരിക്കട്ടെ. എങ്കില്‍ ആ ആക്രമികളെ കൂടി അതില്‍ പകര്‍ത്താഞ്ഞതെന്ത്. അങ്ങനെയെങ്കില്‍, ഫോട്ടോക്ക് കുറച്ച് കൂടി വിശ്വാസ്യത വരുമായിരുന്നു. അതുമല്ല, ഭീകരന്മാരായ അക്രമികള്‍, അന്‍സാരിയെ വെറുതെ വിടുകയും ചെയ്തു. അന്‍സാരി ഇപ്പോഴും അഹമ്മദാബാദില്‍ ജീവിക്കുന്നു. ഫോട്ടോ വ്യാജമല്ല, പക്ഷെ ഇതെടുത്ത സാഹചര്യം പ്രചരിപ്പിക്കപ്പെട്ടത് പോലയല്ല. കലാപ ഭൂമികളില്‍ ഫോട്ടോയെടുത്ത് നടന്ന ദത്തയുടെ മുന്‍പില്‍ അന്‍സാരിയും പെട്ടു. ദത്ത ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍, ആ പാവം മനുഷ്യന്‍ തൊഴുകൈയ്യോടെ ഞങ്ങളെ വെറുതെ വിടൂ എന്നഭ്യര്‍ഥിച്ചതാവണം ദത്ത, ക്ലോസ്സപ്പില്‍ ഒപ്പിയെടുത്തത്. ഫോട്ടോയുടെ വിപണന സാധ്യത മണത്തറിഞ്ഞ ദത്തയും, മാധ്യമങ്ങളും അത് നന്നായിത്തന്നെ ഉപയോഗിച്ചു.
ഇത്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട കഥകള്‍. കഥകളും ഉപകഥകളുമായി, പിന്നീടുള്ള വര്‍ഷങ്ങളില്‍, ഗുജറാത്ത് കലാപം ആഘോഷിക്കപ്പെട്ടു. കലാപത്തെ തുടര്‍ന്ന് 2002 ആഗസ്റ്റില്‍, മോദി നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പ് നടത്തി. ആ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ തിരിച്ചെത്തി.
കേസുകള്‍ പലതും തീര്‍പ്പായി. ഗോധ്ര തീവെപ്പിലെ പ്രധാന പ്രതികള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടു. ബെസ്റ്റ് ബേക്കറി കേസില്‍, ക്യാബിനറ്റ് മന്ത്രിയായിരുന്ന മായ കോട്‌നാനിക്ക് 28 വര്‍ഷം തടവ് വിധിക്കപ്പെട്ടു. പല കേസുകളും ഇപ്പോഴും തുടരുന്നു. സാധാരണ ഒരു വര്‍ഗീയ കലാപത്തില്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ എത്രയോ അധികം പേര്‍ ഗുജറാത്ത് കലാപത്തില്‍ പിടിക്കപ്പെട്ടു.
2004ല്‍, യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, മോദിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നാണു കരുതിയത്. ഒന്നിന് പിറകെ ഒന്നായി അന്വേഷണങ്ങള്‍, പ്രചാരണങ്ങള്‍. ഒടുവില്‍, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ യുടെ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി. സിബിഐയുടെ ഏറ്റവും പ്രഗത്ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്‍ ആര്‍.കെ. രാഘവനായിരുന്നു അന്വേഷണ തലവന്‍. ഓരോ ആരോപണങ്ങളും റിപ്പോര്‍ട്ടുകളും അവര്‍ തലനാരിഴകീറി പരിശോധിച്ചു. കെട്ടുകഥകളും ഭാവനാസൃഷ്ടികളും ഒക്കെ ഒഴിവാക്കിയപ്പോള്‍ ഉള്ളി പൊളിച്ചത് പോലെയുള്ള അവസ്ഥ. ഒടുവില്‍, 2010 മാര്‍ച്ചില്‍ നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയെ, ആര്‍.കെ. രാഘവനും സംഘവും തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ ചോദ്യം ചെയ്തു. അവര്‍ക്ക് ഒന്നും കണ്ടെത്താനുണ്ടായിരുന്നില്ല. അവസാനം, നരാധമന്‍, മരണത്തിന്റെ വ്യാപാരി എന്നൊക്കെ എതിരാളികള്‍ വിശേഷിപ്പിച്ച ഈ മനുഷ്യനെതിരെ ഒരു പെറ്റിക്കേസു പോലും എടുക്കാനുള്ള പഴുത് കണ്ടെത്താന്‍, വക്രബുദ്ധിയുടെ തമ്പുരാക്കന്മാരായ കോണ്‍ഗ്രസ്സിനോ, പിണിയാളുകള്‍ക്കോ കഴിഞ്ഞില്ല. എന്നാല്‍ നരേന്ദ്ര മോദിയാകട്ടെ, 2007 ലും 2012 ലും വിജയമാവര്‍ത്തിച്ച്, ഗുജറാത്തിന്റെയും ഇന്ത്യയുടെയും മനസ്സില്‍ മഹാമേരു പോലെ വളര്‍ന്നു. പ്രധാനമന്ത്രി പദം വരെയെത്തിയ ആ യാത്ര, ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവ് എന്ന നിലയില്‍ ഇപ്പോഴും മുന്നേറിക്കൊണ്ടേയിരിക്കുന്നു.
മറക്കാനുള്ള ഇരുണ്ട അധ്യായങ്ങളിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട്, ഗുജറാത്ത് ജനത 2002 കലാപത്തെ എന്നോ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്ന്, ഈ മഹാരാജ്യത്തിന്റെ ഭാഗധേയം തന്നെ മാറ്റിയെഴുതാനുള്ള ചരിത്ര ദൗത്യവും തോളിലേന്തി, നരേന്ദ്ര മോദി അശ്വമേധം തുടരുന്നു. എങ്കിലും മറ്റൊന്നും പറയാനില്ലാത്ത പ്രതിയോഗികള്‍, ചരിത്രത്തിന്റെ ചവറ്റുകൊട്ടകള്‍ പരതിക്കൊണ്ടേയിരിക്കുകയാണ്.
അടിക്കുറിപ്പുകള്‍
1) http://expressindia.indianexpress.com/news/fullstory.php?newsid=46538
2 )http://www.frontline.in/static/html/fl1926/stories/20030103005900400.htm…
3) http://www.rediff.com/news/2002/feb/27train.htm
http://www.rediff.com/news/2002/feb/28train15.htm
http://www.telegraphindia.com/1020302/front_pa.htm#head1