അന്നത്തെ സാഹചര്യത്തില്‍ കോഴിക്കോട് വെച്ച് ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നു പറഞ്ഞല്ലോ. എങ്ങനെയാണത് വിജയകരമാക്കിത്തീര്‍ത്തത്?
♠കേരളത്തില്‍ ഇത്ര വലിയൊരു സമ്മേളനം നടത്താനുള്ള സ്വാധീനം ജനസംഘത്തിനില്ലെന്ന ധാരണയായിരുന്നു അന്നു പൊതുവേ ഉണ്ടായിരുന്നത്. സമ്മേളനത്തിന് മുന്‍പ് ദീനദയാല്‍ജി തൃശ്ശൂരില്‍ വെച്ച് സംസ്ഥാന കാര്യകര്‍ത്താക്കള്‍ക്ക് വേണ്ടി നാല് ദിവസത്തെ ഒരു പഠനശിബിരം നടത്തി. അതില്‍ ജനസംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനത്തെയും സമ്മേളന നടത്തിപ്പിനുള്ള വ്യവസ്ഥകളെയും കുറിച്ച് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു. സഹായത്തിനായി പറ്റിയ ഒരാളെ അയക്കാമെന്നും അദ്ദേഹം പരമേശ്വര്‍ജിയോട് പറഞ്ഞു. അങ്ങനെ അന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന രാംഭാവു ഗോഡ്‌ബോലെയെ കേരളത്തിലേയ്ക്കയച്ചു. അദ്ദേഹം സമ്മേളനം നടക്കുന്നതിന് ഒരു മാസം മുന്‍പ് കോഴിക്കോട് വന്നു. സംഘത്തിന്റെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍. ഹരിയേട്ടനെയും ഭാസ്‌കര്‍റാവുജി നിശ്ചയിച്ചു തന്നു. ഏത് സ്വയംസേവകനെയും ആവശ്യപ്പെടുന്ന ഏത് ചുമതലയിലും നിശ്ചയിക്കുവാനുള്ള അനുമതി കൊടുത്തു. റോംഭാവുജി വന്നപ്പോള്‍ തനിക്ക് പ്രത്യേക സൗകര്യങ്ങളൊന്നും വേണ്ടെന്നും താമസിക്കാന്‍ ഏതെങ്കിലുമൊരു പ്രവര്‍ത്തകന്റെ വീട് നിശ്ചയിച്ചു തന്നാല്‍ മതിയെന്നും പറഞ്ഞു. ഒരു വാഹനവും അതിന്റെ ഡ്രൈവറെയും അദ്ദേഹം കൊണ്ടുവന്നിരുന്നു. കോഴിക്കോട് പുതിയറയില്‍ നെന്മനി ബാലകൃഷ്ണന്‍ എന്നൊരു പലചരക്ക് കടക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലാണ് രാംഭാവുജിക്ക് താമസമൊരുക്കിയത്. ബാലകൃഷ്ണന് ഭാര്യയും രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിനും ഭാര്യയ്ക്കും ഇംഗ്ലീഷറിയില്ല. പക്ഷേ മക്കള്‍ മാഹി സ്‌കൂളില്‍ പഠിക്കുന്നവരായതുകൊണ്ട് അവര്‍ക്ക് ഇംഗ്ലീഷും ഫ്രഞ്ചും മലയാളവും അറിയാമായിരുന്നു. അങ്ങനെ രാംഭാവുജി രണ്ടു മാസം അവരുടെ വീട്ടില്‍ താമസിച്ചു. അവിടുത്തെ അംഗമായിത്തീര്‍ന്നു. ‘മൈ ഹൗസ്’ എന്നാണ് അദ്ദേഹം ആ വീടിനെക്കുറിച്ച് പറഞ്ഞത്. രാവിലെ അദ്ദേഹം വെങ്കിടേഷ് ബില്‍ഡിങ്ങിന്റെ മുകളിലുള്ള ജനസംഘം ഓഫീസില്‍ വരും. ചെറിയൊരു മുറിയായിരുന്നു അത്. ബാക്കി ഭാഗം കേസരി വാരികയുടെ ഓഫീസായിരുന്നു. ആയിടയ്ക്ക് താഴെ സിനിമാ കമ്പനിക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു മുറി ഒഴിഞ്ഞപ്പോള്‍ കേസരി അതുകൂടി ഏറ്റെടുത്തു. അതേ തുടര്‍ന്ന് കേസരി ഉപയോഗിച്ചിരുന്ന ഒരു മുറി കൂടി ജനസംഘം എടുത്തു. ഇതുകൂടാതെ പുറത്തു നിന്ന് വരുന്നവര്‍ക്കായി അളകാപുരിയില്‍ രണ്ടു മുറികള്‍ എടുത്തു. ഗോഡ്‌ബൊളെജി പ്രവര്‍ത്തനം ഏറ്റെടുത്തു മുന്നോട്ടു പോയി. യഥാര്‍ത്ഥ സംഘാടകനായിരുന്നു അദ്ദേഹം. ഹിമാലയ പര്‍വ്വതം എടുത്ത് കന്യാകുമാരിയില്‍ കൊണ്ട് പോയിവെക്കണമെന്ന് പറഞ്ഞാല്‍ അത് നിര്‍വഹിക്കാന്‍ പറ്റുന്നയാള്‍ എന്ന് സംഘത്തിന്റെ സര്‍കാര്യവാഹായിരുന്ന ഏകനാഥ്ജിയെക്കുറിച്ച് പറയാറുണ്ടായിരുന്നു. അതുപോലൊരാളായിരുന്നു ഗോഡ്‌ബോലെജിയും. അദ്ദേഹം പറഞ്ഞ ഒരു കാര്യവും നടപ്പാകാതിരുന്നിട്ടില്ല. കോഴിക്കോട്ടെ മുഴുവന്‍ പൗരപ്രമുഖന്മാരെയും അദ്ദേഹം നേരിട്ട് പോയി കണ്ടു സംസാരിച്ചു.
സമ്മേളനത്തിന് ധാരാളം ആര്‍ട്ട് വര്‍ക്കുകള്‍ വേണമായിരുന്നു. അവിടെ വാസു പ്രദീപ് എന്ന ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. പ്രദീപ് ആര്‍ട്‌സ് എന്ന പേരില്‍ അദ്ദേഹം മിഠായിത്തെരുവില്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ വേണ്ടി പരമേശ്വര്‍ജി അയാളെ പോയി കണ്ട് ആശയങ്ങള്‍ കൊടുത്തു. കേസരി മാനേജരായിരുന്ന രാഘവേട്ടന്‍ ശിവകാശിയില്‍ പോയി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പോസ്റ്ററുകള്‍ അടിപ്പിച്ചു. അന്ന് ഒരു ലക്ഷം പോസ്റ്ററുകള്‍ അടിച്ചു. രാംഭാവുജിയുടെ നിര്‍ദ്ദേശത്താല്‍ കേരള പ്രവേശ് എന്നൊരു പോസ്റ്ററും തയ്യാറാക്കി. കേരളത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലെല്ലാം അത് ഒട്ടിച്ചു. സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തകരെല്ലാം സക്രിയരായി. ദേശാഭിമാനിയില്‍ സമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ട് നിത്യേന ലേഖനങ്ങളും വാര്‍ത്തകളും വന്നുകൊണ്ടിരുന്നു.
സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്തത്?
♠സമ്മേളനത്തിനായി ധാരാളം സംവിധാനങ്ങള്‍ ഒരുക്കാനുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം കൊടുക്കണമല്ലോ. എന്നാല്‍ അന്ന് രണ്ടു കിലോയിലധികം അരി കൊണ്ടുനടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അരിക്ക് ക്ഷാമം നേരിട്ട കാലമായിരുന്നു. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുവാന്‍ വിലക്കുണ്ടായിരുന്നു. കര്‍ശനമായ പരിശോധനകള്‍ ഉണ്ടായിരുന്നു. പക്ഷേ സര്‍ക്കാര്‍ പ്രത്യേക അനുമതി കൊടുത്താല്‍ ഇവ കൊണ്ടുപോകാം. പാലക്കാട് ജില്ലയില്‍ നിന്ന് ആവശ്യമുള്ളത്ര അരി വാങ്ങിക്കൊണ്ടുവരാം എന്ന തീരുമാനപ്രകാരം മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിനെ പരമേശ്വര്‍ജി തിരുവനന്തപുരത്ത് പോയി കണ്ടു. ആറായിരം പേര്‍ക്ക് മൂന്നുദിവസത്തേയ്ക്കുള്ള അരിയും ഗോതമ്പും അനുവദിക്കണമെന്ന് പറഞ്ഞു. ഇത്രയും ആളുകള്‍ ഒക്കെ വരുമോ എന്ന് അദ്ദേഹം ചോദിച്ചുവത്രെ. എന്തായാലും ആവശ്യം നിരാകരിക്കപ്പെട്ടു. ഇതിനു പരിഹാരമെന്ന നിലയ്ക്ക് പ്രതിനിധികള്‍ക്ക് എന്‍ട്രിഫോമില്‍ അയച്ചു കൊടുത്ത നിര്‍ദ്ദേശങ്ങള്‍ക്കൊടൊപ്പം, ഓരോരുത്തരും മൂന്നു കിലോ അരിയോ ഗോതമ്പോ കൂടി കൊണ്ടുവരണമെന്നുള്ള അറിയിപ്പ് കൂടി കൊടുത്തു. ഇക്കാര്യം പത്രസമ്മേളനം വിളിച്ച് പറഞ്ഞു. അതോടെ സര്‍ക്കാര്‍ വെട്ടിലായി. അവസാനം മന്ത്രിസഭ കൂടി അരി വാങ്ങാനുള്ള അനുവാദം നല്‍കി. അങ്ങനെ പാലക്കാടില്‍ നിന്ന് അരി കൊണ്ടുവരാനുള്ള അനുമതി കിട്ടി.
സമ്മേളനത്തിന് കൊടികള്‍ വേണമല്ലോ. മുഴുവന്‍ സ്ഥലത്തും കൊടികള്‍ കെട്ടണമെന്ന തീരുമാനത്തോടെ പതിനായിരക്കണക്കിന് കൊടികള്‍ തയ്യാറാക്കി. കാവി നിറത്തിലുള്ള കൊടികള്‍ കിട്ടാനില്ല. അങ്ങനെ മണ്ടിലേടത്ത് ശ്രീധരന്‍ പറഞ്ഞതനുസരിച്ച്, തുണി മില്ലില്‍ നിന്ന് റീല്‍ തുണി വാങ്ങി കളര്‍ മുക്കി, അതില്‍ ജനസംഘത്തിന്റെ ദീപം ചിഹ്നം അടിച്ചു. ഓരോ കാര്യത്തിനും വെവ്വേറെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടായിരുന്നു. ആര്‍ട്ടിസ്റ്റിനെ കൊണ്ട് സമ്മേളന സ്ഥലത്ത് പ്രദര്‍ശിപ്പിക്കാനുള്ള സീനറികള്‍, നേതാക്കന്മാരുടെ പടങ്ങള്‍ എന്നിവ വരപ്പിച്ചു. സ്റ്റുഡിയോകളില്‍ ഫോട്ടോ എടുക്കുവാനുള്ള മെറ്റീരിയല്‍ എല്ലാം തീര്‍ന്നിരുന്നു. ഫോട്ടോ എടുക്കുവാനുള്ള സ്ഥിതി ഇല്ല. സമ്മേളനം തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചതിലധികം ആളുകള്‍ വന്നു. ഇത്രയും ആളുകള്‍ക്ക് ഭക്ഷണം കൊടുക്കേണ്ടേ? ഭക്ഷണം പാചകം ചെയ്യാന്‍ നാഗ്പൂരിലെ ഒരു മഹിളാ മോര്‍ച്ച നേതാവിന്റെ നേതൃത്വത്തില്‍ പാചകക്കാര്‍ വന്നു. ദിവസേന പതിനായിരക്കണക്കിന് ചപ്പാത്തികള്‍ വേണം. അങ്ങനെ ഇരുപത്തിനാലു മണിക്കൂറും ചപ്പാത്തികളും കറികളും ഉണ്ടാക്കി. നിലമ്പൂരില്‍ നിന്നും പാല്‍ കൊണ്ടുവന്നു.

എല്ലാ സംസ്ഥാനത്ത് നിന്നുമുള്ള ആളുകളും അവിടെ ഉണ്ടല്ലോ. അവരുമായി ആശയവിനിമയം നടത്തണം. അത് ചിന്തിച്ചപ്പോള്‍ അന്ന് കോഴിക്കോട്ട് എഞ്ചിനീയറിംഗ് കോളേജ് ഉണ്ട്. ആര്‍ഇസി -റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് എന്നാണ് പറഞ്ഞിരുന്നത്. അവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വയംസേവകരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. അവരുമായി ഹരിയേട്ടന്‍ മുന്‍പ് തന്നെ ബന്ധപ്പെട്ടിരുന്നു. അവരോട് കാര്യങ്ങള്‍ പറഞ്ഞു. പ്രതിനിധികള്‍ താമസിക്കുന്ന സ്ഥലത്ത് അവര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ വളണ്ടിയര്‍മാരായി അവരെ നിര്‍ത്തി. അങ്ങനെ അതാത് ഭാഷകള്‍ സംസാരിക്കുന്ന ആളുകളെ തന്നെ പ്രതിനിധികള്‍ക്ക് സഹായികളായി ഏര്‍പ്പെടുത്തി. സ്വയംസേവകരും അവരുടെ സുഹൃത്തുക്കളുമെല്ലാം അതില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് രാംഭാവുജി വ്യവസ്ഥകളെല്ലാം പറഞ്ഞുകൊടുത്തു. ഈ വിദ്യാര്‍ത്ഥികളുടെ ഒരു മീറ്റിങ് സാമൂതിരി കോളേജ് ഹാളില്‍ വെച്ചു നടത്തിയിരുന്നു. നാനൂറോളം കുട്ടികള്‍ അതില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. കേരളത്തില്‍ നിന്നുള്ളവരും അതില്‍ ഉണ്ടായിരുന്നു. അതുപോലെ സ്ത്രീകളെ പങ്കെടുപ്പിക്കുവാനുള്ള ഒരു പരിശ്രമം നടത്തി. നമ്മുടെ പി. കുമാരേട്ടന്റെ ഭാര്യയായിരുന്നു അതിന്റെ കണ്‍വീനര്‍. ശ്രീറാം ഗുര്‍ജറുടെ അമ്മയും സ്ഥലത്തെ സ്ത്രീകളും ഉള്‍പ്പെടെ ധാരാളം പേര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ദേവകിയമ്മയും വിനോദിനിയമ്മയുമെല്ലാം വന്നു. അവരുടെ നേതൃത്വത്തില്‍ മഹിളാ പ്രവര്‍ത്തനം നടന്നു. ആയിരക്കണക്കിന് മഹിളകളെ ആ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. വളണ്ടിയര്‍മാരായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.
സമ്മേളനത്തിന് കൊടികെട്ടാനുള്ള മുള വേണം. രണ്ടു തരം മുളകള്‍ വേണം. വണ്ണം കുറഞ്ഞതും,പന്തല്‍ കെട്ടാന്‍ വണ്ണം കൂടിയതും. വണ്ണം കുറഞ്ഞത് കിട്ടാന്‍ പസഫിക് സ്റ്റോറിലെ ഖോറെയെ കണ്ടു. അദ്ദേഹത്തിന് വയനാട്ടില്‍ കുറെ സ്ഥലമുണ്ട്. അവിടെ മുള ഉണ്ട്. അവിടുന്ന് വെട്ടിക്കോളാന്‍ പറഞ്ഞു. അത് അവിടുന്ന് സംഘടിപ്പിച്ചു. വലിയ മുളയ്ക്ക് വേണ്ടി ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയില്‍ പോയി മാനേജരെ കണ്ടു. വയനാട്ടില്‍ നിന്ന് ഞങ്ങള്‍ക്കായി കൊണ്ടുവരുന്ന വലിയ മുളകള്‍ അവിടെ ഇറക്കാമെന്നും, പരിപാടി കഴിഞ്ഞ് ഞങ്ങള്‍ തന്നെ തിരിച്ചു കൊണ്ടുപോയികൊള്ളാമെന്നും പറഞ്ഞു. അങ്ങനെ വലിയ മുളകളും കിട്ടി. പുല്‍പ്പള്ളി കാട്ടിലെ നല്ല മുളകള്‍. ഒരു ടണ്ണിന് ഒന്നര രൂപ വെച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് ബിര്‍ളയ്ക്ക് കൊടുത്ത മുളകളാണത്. 20 ടണ്‍ അഥവാ ഒരു ലോറിയ്ക്ക് വില 30 രൂപ. അങ്ങനെ പത്തിരുപത്തിയഞ്ചു ലോഡ് മുളകള്‍ ഇറക്കി.

സമ്മേളന സ്ഥലത്ത് പന്തല്‍ ഇടണമല്ലോ. ആറായിരം പേരെയാണ് നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ മൈതാനം നിറയെ പന്തല്‍ വേണം. ഭക്ഷണ വിതരണം നടത്തുന്ന സാമൂതിരി കോളേജിന്റെ അവിടെ ഒരു പന്തല്‍ വേണം. ഇതിനൊക്കെ ആവശ്യമുള്ള മുളകള്‍ ഇതേ പോലെ കൊണ്ടുവന്നു. വലിയ പന്തല്‍ കെട്ടാന്‍ അറിയുന്ന ആളുകള്‍ വേണം. കുതിരവട്ടം ഭാഗത്ത് പന്തല്‍ പണികള്‍ ചെയ്യുന്ന ടോള്‍ ഗോപാലന്‍ എന്നുവിളിച്ചിരുന്ന ആളുണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയ പണി ചെയ്യാന്‍ പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ പിന്നെ കോട്ടയത്ത് ശിവരാമന്‍ നായരുണ്ട്. ശിവരാമന്‍ നായര്‍ ഏത് പന്തലും കെട്ടും. ശിവരാമന്‍ നായരെ കണ്ട് ഇങ്ങനെയൊരു പന്തല്‍ ഇട്ടു തരുവാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം ശിവഗിരി തീര്‍ത്ഥാടനത്തിന് പന്തലൊരുക്കുന്ന പണിയിലായിരുന്നു. അതു വിട്ടുപോരാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞു. സാധനങ്ങള്‍ എല്ലാം ഉണ്ട്. പക്ഷേ മദ്രാസ് പോകുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അതുമായി കോഴിക്കോട്ടേയ്ക്ക് പോകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ. പന്തല്‍ എങ്ങനെ കെട്ടണം എന്നതിന്റെ പ്ലാന്‍ അദ്ദേഹം കടലാസില്‍ വരച്ചു തന്നു. കെട്ട് എങ്ങനെവേണം എന്ന് പോലും കാണിച്ചു തന്നു. ഈ പ്ലാന്‍ ടോള്‍ ഗോപാലന്റെ അടുത്ത് കൊണ്ടുവന്നു. അതനുസരിച്ച് വലിയ പന്തല്‍ കെട്ടി. ഇങ്ങനെ ഓരോ കാര്യത്തിലും പ്രശ്‌നങ്ങള്‍ വന്നു. ആളുകള്‍ക്ക് ഇരിക്കുവാന്‍ കസേരകള്‍ വേണം. പക്ഷേ പതിനായിരം കസേരകള്‍ കോഴിക്കോട്ട് അന്നുണ്ടായിരുന്നില്ല. ആകെ രണ്ടായിരം കസേരകള്‍ കിട്ടാന്‍ ഉണ്ടായിരുന്നു. അത് കുറെ ഭാഗത്ത് ഇട്ടു. ബാക്കി ഭാഗത്ത് നിലത്ത് ഇരിക്കുവാന്‍ വിരിയിട്ടു. രാമനാട്ടുകര ഭാഗത്ത് വിരിപ്പ് ഉണ്ടാക്കിയിരുന്ന ഒരു കമ്പനിയുണ്ടായിരുന്നു. സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് നിലത്തു വിരിക്കുവാനുള്ള തുണി അവര്‍ തയ്യാറാക്കിത്തന്നു. ഇത്രയൊക്കെ കാര്യങ്ങളെ കുറിച്ച് വളരെ വിശാലമായി ചിന്തിക്കാനും, അത് വളരെ നന്നായി നടപ്പിലാക്കാനും പറ്റിയ ആളായിരുന്നു ഗോഡ്‌ബോലെജി. സമ്മേളനത്തിന്റെ വര്‍ക്കിങ് കമ്മിറ്റി കൂടുവാനുള്ള സ്ഥലം അളകാപുരിയിലായിരുന്നു. ഹോട്ടലുകാര്‍ എല്ലാ സൗകര്യവും ചെയ്തു തന്നു. നാല്പതോ നാല്പത്തഞ്ചോ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാര്‍ക്ക് താമസിക്കുവാനുള്ള സൗകര്യം അവിടെ ഒരുക്കി. ആ സമയത്ത് പുറമെയുള്ള ആര്‍ക്കും റൂം കൊടുക്കുകയില്ല എന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ ആ സമ്മേളനം നടന്നുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ദേശീയ സമ്മേളനം ജനസംഘത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കാരണമായോ?
♠അന്ന് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിരാശരായി ധാരാളം ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാനും പ്രസ്താവനകള്‍ ഇറക്കാനും തുടങ്ങിയിരുന്നു. അന്ന് ഞാന്‍ പല ഗ്രാമങ്ങളിലും പോയി പൊതുയോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. അവിടെയൊക്കെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ജനസംഘത്തില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു. പത്തും പന്ത്രണ്ടും വര്‍ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകരായിട്ടുള്ള കാര്‍ഡ് ഹോള്‍ഡേഴ്‌സ്, ലോക്കല്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ക്യാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍ അവരൊക്കെ കാര്‍ഡുകളുമായി വരുകയായിരുന്നു. അങ്ങനെ പത്തുനൂറ് കാര്‍ഡെങ്കിലും നമ്മുടെ ജനസംഘത്തിന്റെ ഓഫീസില്‍ ഇരിപ്പുണ്ടായിരുന്നു. ഇങ്ങനെ ജനസംഘത്തിലേക്ക് ഒരു ഒഴുക്ക് തന്നെ അന്നുണ്ടായിരുന്നു. ഇങ്ങനെ വന്നവരില്‍ പ്രധാനപ്പെട്ട ഒരാളാണ് ബാലുശ്ശേരിയ്ക്കടുത്തുള്ള ശേഖരന്‍കുട്ടി മാഷ്. അദ്ദേഹം നല്ല പ്രസംഗകനും, നല്ല എഴുത്തുകാരനും, സമൂഹത്തില്‍ സ്വാധീനമുള്ളയാളുമായിരുന്നു. അദ്ദേഹം നമ്മുടെ കൂടെ വന്നു. കോഴിക്കോട് മുഴുവന്‍ ഇളകി മറിഞ്ഞ ഒരു സന്ദര്‍ഭമായിരുന്നു അത്.

ദേശീയ സമ്മേളനത്തിന് ശേഷം സംഘടനാപരമായ എന്തെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നോ?
♠സമ്മേളനം കഴിഞ്ഞ് ഒരു കാര്യം ചെയ്തു. അത് ഭാസ്‌കര്‍റാവുവിന്റെയും, ഹരിയേട്ടന്റെയും പരമേശ്വര്‍ജിയുടെമെല്ലാം ദൂരദൃഷ്ടി കൂടിയാണ് കാണിക്കുന്നത്. സമ്മേളനത്തില്‍ പ്രബന്ധകന്മാരായി ധാരാളം വിദ്യാര്‍ത്ഥികള്‍ വന്നിരുന്നല്ലോ. ഈ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും കൂടി ഒരു ദിവസത്തെ ഊണ്‍ ഏര്‍പ്പാട് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഒരു ദിവസത്തെ പരിപാടി രാവിലെ മുതല്‍ വൈകുന്നേരം വരെ എഞ്ചിനീയറിംഗ് കോളേജിന്റെ പുറകിലെ ആ പുഴയുടെ തീരത്ത് നടത്താനും തീരുമാനിച്ചു. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും അതില്‍ പങ്കെടുത്തിരുന്നു. സംഘത്തിന്റെ സഹല്‍ പോലുള്ള ഒരു പരിപാടിയായിരുന്നു അത്. ധ്വജം ഉയര്‍ത്തിയുള്ള പരിപാടി. അതില്‍ വന്ന എല്ലാവരും സ്വയംസേവകരല്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് സംഘത്തെക്കുറിച്ചു സാമാന്യ ധാരണ നല്‍കുന്ന തരത്തില്‍ പരമേശ്വര്‍ജി, ഹരിയേട്ടന്‍, ഭാസ്‌കര്‍റാവുജി, രാംഭാവുജി എന്നിവര്‍ ആ പരിപാടിയില്‍ സംസാരിച്ചു എന്നാണ് ഓര്‍മ്മ. തീര്‍ത്തും സംഘത്തില്‍ ഊന്നിക്കൊണ്ടുള്ള പരിപാടിയായിരുന്നു അത്.
(തുടരും)