Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

സഗരപുത്രന്മാര്‍ (വിശ്വാമിത്രന്‍ 39)

കെ.ജി.രഘുനാഥ്

Print Edition: 11 April 2025
വര: ഗിരീഷ്‌ മൂഴിപ്പാടം

വര: ഗിരീഷ്‌ മൂഴിപ്പാടം

വിശ്വാമിത്രന്‍ പരമ്പരയിലെ 46 ഭാഗങ്ങളില്‍ ഭാഗം 39
wp-content/uploads/2024/07/viswa-jpg.webp
വിശ്വാമിത്രന്‍
  • വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
  • വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
  • കാമധേനു ( വിശ്വാമിത്രന്‍ 3)
  • സഗരപുത്രന്മാര്‍ (വിശ്വാമിത്രന്‍ 39)
  • ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
  • വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
  • കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)

”അറുമുഖന്‍ ആരുടെ പുത്രനാണെന്ന് അങ്ങ് പറഞ്ഞാലും” കൃത്തികമാര്‍ ശിവനോട് അപേക്ഷിച്ചു.
”അല്ലയോ കൃത്തികമാരേ, ഇവന്‍ കാര്‍ത്തികേയന്‍ എന്ന പേരില്‍ നിങ്ങളുടെയും കുമാരന്‍ എന്ന പേരില്‍ ഗംഗയുടെയും സ്‌കന്ധന്‍ എന്ന പേരില്‍ പാര്‍വ്വതിയുടെയും ഗുഹന്‍ എന്ന പേരില്‍ എന്റേയും ശരവണന്‍ എന്ന പേരില്‍ ശരവണത്തിന്റേയും പുത്രനായിരിക്കട്ടെ. മഹാ യോഗിയായ ഇവന്‍ ഈ പേരുകളാല്‍ ത്രിലോകങ്ങളിലെങ്ങും അറിയപ്പെടും. ആറുമുഖം ഉള്ളതിനാല്‍ ഷണ്‍മുഖന്‍ എന്ന പേരില്‍ ഇവന്‍ വിഖ്യാതനായിത്തീരും” ശിവന്‍ പറഞ്ഞു.
കൃത്തികമാര്‍ തങ്ങളുടെ കൃത്യം നിര്‍വ്വഹിച്ചതിലുള്ള സന്തോഷത്തോടെ ആകാശത്തേയ്ക്കുപോയി പൂര്‍വ്വരൂപം സ്വീകരിച്ച് നക്ഷത്രങ്ങളായി ശോഭിച്ചു.
ശിവന്‍ ദേവകളെ സ്മരിച്ചപ്പോഴേയ്ക്കും ബ്രഹ്മാവിന്റേയും വിഷ്ണുവിന്റെയും നേതൃത്വത്തില്‍ സകല ദേവകളും അവിടെ എത്തിച്ചേര്‍ന്നു. എല്ലാവരും സന്തോഷത്തോടെ കുഞ്ഞിനെ ദര്‍ശിച്ചു.
”ദേവാ, അങ്ങ് അഗ്നിയെക്കൊണ്ട് ദേവകാര്യമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നമുക്ക് ഇപ്പോള്‍ത്തന്നെ ഓജസ്സ തീര്‍ത്ഥത്തിലേയ്ക്കു കൊണ്ടുപോയി കുമാരനെ ദേവഗന്ധര്‍വ്വ കിന്നരന്മാര്‍ക്ക് സേനാപതിയായി വാഴിക്കാം” ദേവന്മാര്‍ ശിവനോടു പറഞ്ഞു.
‘ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ കുഞ്ഞിനെ സേനാപതിയായി അഭിഷേകം ചെയ്യാന്‍ കുരുക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ടു. എഴു സമുദ്രത്തിലെയും പുണ്യനദികളിലേയും ജലംനിറച്ച്, വന ഔഷധങ്ങള്‍ അടങ്ങിയ കനക കലശങ്ങള്‍കൊണ്ട് ശിവനും വിഷ്ണുവും സ്‌കന്ധനെ അഭിഷേകം ചെയ്തു. അഭിഷേകം കഴിഞ്ഞപ്പോള്‍ പാര്‍വ്വതി കുഞ്ഞിനെ മടിയിലെടുത്തുവച്ച് ശിരസ്സില്‍ പലവട്ടം ചുംബിച്ചു. ഗന്ധര്‍വ്വന്മാരും ഋഷിമാരും അപ്പോള്‍ ഗാനം ആലപിച്ചു. അപ്‌സരസ്സുകള്‍ നൃത്തംവച്ചു. ദേവകള്‍ ഓരോരുത്തരായി സേനാപതിക്ക് തങ്ങളുടെ അധീനതയിലുള്ള ശക്തരായ സേനകളെ സംഭാവന ചെയ്തു.’
‘സുബ്രഹ്മണ്യന്‍ സേനാപതി ആയതോടെ ദേവന്മാര്‍ ആത്മവിശ്വാസത്തോടെ അസുരന്മാരെ യുദ്ധത്തിനായി പോരിനു വിളിച്ചു. പോര്‍വിളി സ്വീകരിച്ച താരകാസുരന്‍ അസുര പ്രമുഖന്മാരെകൂട്ടി ദേവന്മാരോടു യുദ്ധം ചെയ്തു. അതിശക്തമായ പോരാട്ടത്തില്‍ സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ച് ദേവന്മാരുടെ പ്രൗഢി വീണ്ടെടുത്തു.’
‘വീരനായ തന്റെ പുത്രനോട് പാര്‍വ്വതിക്ക് അത്യധികമായ വാത്സല്യം ഉണ്ടായി. അവര്‍ പുത്രനെ കൂടുതല്‍ ലാളിച്ചു. അമിത ലാളനയുടെ ഫലമായി കുമാരന്‍ യാതൊരു നിയന്ത്രണവുമില്ലാതെ വേണ്ടതും വേണ്ടാത്തതും എന്ന ഭേദചിന്ത വെടിഞ്ഞ് ഓരോന്നു ചെയ്യാന്‍ തുടങ്ങി. ഭോഗവാസന വളര്‍ന്ന് ദേവസ്ത്രീകളെ അനുവാദമില്ലാതെ പ്രാപിക്കാന്‍പോലും തയ്യാറായി. കുമാരന്റെ ശല്യം സഹിക്കവയ്യാതെ ദേവസ്ത്രീകള്‍ പാര്‍വ്വതിയെ സമീപിച്ച് പുത്രന്റെ ദുഷ്‌ചെയ്തികള്‍ നിയന്ത്രിക്കണമെന്ന് അപേക്ഷിച്ചു’
‘മകനെക്കുറിച്ച് ദേവസ്ത്രീകള്‍ പറഞ്ഞ പരാതികേട്ടപ്പോള്‍ പാര്‍വ്വതിയുടെ തല കുനിഞ്ഞുപോയി. അമിതമായ ഭോഗവാസനയില്‍നിന്ന് മകനെ പിന്‍തിരിപ്പിക്കാനുള്ള വഴികള്‍ അവര്‍ ആലോചിച്ചു.’
പുത്രനെ ശാസിക്കുന്നതിനുപകരം ചില സത്യങ്ങള്‍ പഠിപ്പിക്കാനാണ് പാര്‍വ്വതി ശ്രമിച്ചത്. അവര്‍ പുത്രനെ അടുത്തു വിളിച്ച്, സൃഷ്ടിയിലുള്ള സകല സ്ത്രീകളിലും മാതാവായ പാര്‍വ്വതിയുടെ പ്രതിരൂപം കാട്ടിക്കൊടുത്തു.
അമ്മയുടെ പ്രതിരൂപം എല്ലാ സ്ത്രീകളിലും കണ്ടതോടെ താന്‍ ചെയ്ത തെറ്റ് കുമാരന് ബോധ്യപ്പെട്ടു. പശ്ചാത്താപവിവശനായ സുബ്രഹ്മണ്യന്‍ കുറ്റബോധത്തോടെ അമ്മയെ നോക്കി. ഇനി മുതല്‍ ലോകത്തിലെ സകല സ്ത്രീകളെയും ഞാന്‍ അമ്മയ്ക്കു തുല്യമായി മാത്രമേ കാണുകയുള്ളൂവെന്ന് പ്രതിജ്ഞചെയ്തു.’
** ** ** **
കാര്‍ത്തികേയന്റെ കഥ കേട്ട് രാമനും ലക്ഷ്മണനും മുനിശിഷ്യന്മാരും അത്യധികം സന്തുഷ്ടരായി. സര്‍വ്വ സ്ത്രീകളെയും അമ്മയായി കണ്ട് ആദരിക്കേണ്ടത് പുരുഷന്റെ ധര്‍മ്മമാണെന്ന് സമര്‍ത്ഥിക്കാനാണ് കഥയിലൂടെ മുനി ശ്രമിച്ചത്. വിശ്വാമിത്രന്‍ ഓരോ കഥ പറയുമ്പോഴും അതില്‍നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കാനുണ്ടാവുമെന്ന് രാമനറിയാം.
വിശ്വാമിത്രന്‍ വിളക്കിന്റെ മുന്നാമത്തെ തിരി താഴ്ത്തുമെന്നാണ് ലക്ഷ്മണന്‍ കരുതിയത്. എന്നാല്‍ മറ്റൊരു കഥ പറയാനുള്ള തയ്യാറെടുപ്പില്‍ വിശ്വാമിത്രന്‍ നിവര്‍ന്നിരുന്നു.
ഭഗീരഥന്‍
”കുമാരാ, ഗംഗയുടെ കഥ പറയുമ്പോള്‍ അത് അയോദ്ധ്യയുടെ പൂര്‍വ്വചരിത്രം കൂടിയായി മാറും”
അയോദ്ധ്യയിലെ പൂര്‍വ്വ രാജാക്കന്മാരെക്കുറിച്ചറിയാന്‍ കുമാരന്മാര്‍ക്ക് താല്പര്യമുണ്ടോ എന്നറിയാന്‍ അരണ്ട വെളിച്ചത്തില്‍ വിശ്വാമിത്രന്‍ രാമന്റേയും ലക്ഷ്മണന്റേയും മുഖത്തേയ്ക്കു മാറിമാറി നോക്കി. പൂര്‍വ്വ പിതാക്കളുടെ ത്യാഗത്തിന്റെ കഥകള്‍ പറയുന്നതിലൂടെ രാമനെ കൂടുതല്‍ കരുത്തനാക്കാമെന്നാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്.
ഗംഗയെക്കുറിച്ചുള്ള ചോദ്യത്തിന് അയോദ്ധ്യയുടെ പൂര്‍വ്വചരിത്രം പറയേണ്ട ആവശ്യമെന്ത് എന്ന മട്ടില്‍ ലക്ഷ്മണന്‍ മുനിയെ നോക്കി. എന്നാല്‍ അത് ഗംഗയുടെ ഉത്പത്തി കഥയിലേയ്ക്കാവും നീളുകയെന്ന് രാമന്‍ മനസ്സിലാക്കി.
‘പണ്ട് അയോദ്ധ്യാപതിയായി സഗരന്‍ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം ധര്‍മ്മാത്മാവും പ്രജാതല്‍പരനുമായിരുന്നു. സഗരന് കേശിനി എന്നും സുമതി എന്നും രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കിലും പുത്രന്മാര്‍ ഉണ്ടായില്ല. പുത്രനുണ്ടാകാന്‍ ആഗ്രഹിച്ച സഗരന്‍, ഭാര്യമാരെകൂട്ടി ഹിമാലയത്തിലെ ഭൃഗുപ്രസ്രവണം എന്ന പര്‍വ്വതത്തിലെത്തി തപസ്സാരംഭിച്ചു. തപസ്സ് വര്‍ഷങ്ങളോളം നീണ്ടപ്പോള്‍ സന്തുഷ്ടനായ ഭൃഗുമഹര്‍ഷി സഗരനെ ആശീര്‍വദിക്കാന്‍ എത്തിച്ചേര്‍ന്നു.
”അല്ലയോ സഗരാ, അങ്ങ് ഭാര്യമാരൊടൊപ്പം തപസ്സനുഷ്ഠിക്കുന്നത് എന്തിനെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങയുടെ ആഗ്രഹം ഉടന്‍ സഫലമാകുന്നതാണ്. ഭാര്യമാരില്‍ ഒരാള്‍ക്ക് വീരനായ ഒരു പുത്രനും, മറ്റെയാള്‍ക്ക് അനേകം സന്താനങ്ങളും ഉണ്ടാകുന്നതാണ്.. സന്താനങ്ങളെല്ലാം കീര്‍ത്തി ഉള്ളവരായിത്തീരും” ഭൃഗു സഗരനെ വരം നല്‍കി അനുഗ്രഹിച്ചു.
ഭാര്യമാരായ കേശിനിയും സുമതിയും അതുകേട്ട് സന്തോഷവതികളായി. എന്നാല്‍ ആര്‍ക്കാണ് ഒരു പുത്രന്‍ ജനിക്കുന്നതെന്നും, അനേകം പുത്രന്മാര്‍ ജനിക്കുന്നത് ആര്‍ക്കെന്നും അറിയാന്‍ അവര്‍ക്ക് മോഹമായി.
”മഹര്‍ഷേ, അവിടുത്തെ വാക്ക് സത്യമായി ഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഞങ്ങളില്‍ ആര്‍ക്കാണ് അനേകം പുത്രന്‍ ഉണ്ടാകുന്നതെന്നു അറിയാന്‍ ആഗ്രഹമുണ്ട്?” കേശിനിയും സുമതിയും മഹര്‍ഷിയെ വന്ദിച്ചുകൊണ്ട് ചോദിച്ചു.
”അത് നിങ്ങളുടെ ഇഷ്ടംപോലെ ആകാം. വംശകരനായ ഒരു മകനോ, കീര്‍ത്തിമാന്മാരും മഹാബലരുമായ അനേകം പുത്രന്മാരുമാണോ വേണ്ടതെന്ന് നിങ്ങള്‍ക്കുതന്നെ യഥേഷ്ടം തീരുമാനിക്കാം” ഭൃഗു പറഞ്ഞു.
”വംശകരനായ ഒരു പുത്രന്‍ ഉണ്ടാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്” കേശിനി തിടുക്കത്തില്‍ പറഞ്ഞു.
സുമതിക്ക് അതുകേട്ട് സന്തോഷമായി. മഹോത്സാഹികളായ അനേകം പുത്രന്മാര്‍ ഉണ്ടാകണമെന്നാണ് അവള്‍ ആഗ്രഹിച്ചത്. സഗരനും ഭാര്യമാരും മഹാമുനിയെ വലംവച്ച് അനുഗ്രഹങ്ങള്‍ സ്വീകരിച്ചശേഷം കൊട്ടാരത്തിലേയ്ക്കു മടങ്ങി.’
‘വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കേശിനി ഒരു പുത്രനെ പ്രസവിച്ചു. അവന് അസമഞ്ജന്‍ എന്നു നാമകരണം ചെയ്തു. എന്നാല്‍ സുമതി ഒരു മാംസപിണ്ഡത്തെയാണ് പ്രസവിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിണ്ഡം പിളര്‍ന്ന് അയിരക്കണക്കിന് ശിശുക്കള്‍ ശക്തിഹീനരായി ജാതരായി. തോഴിമാര്‍ ശിശുക്കളെയെല്ലാം നെയ്ക്കുടങ്ങളില്‍ വളര്‍ത്തി പരിപാലിച്ചു. കുട്ടികള്‍ യൗവ്വനത്തില്‍എത്തിയപ്പോഴേയ്ക്കും എല്ലാവരും രൂപലാവണ്യം തികഞ്ഞവരായിത്തീര്‍ന്നു.’
കേശിനിയുടെ പുത്രന്‍ അസമഞ്ജന്‍ ദുര്‍വൃത്തനായിട്ടാണ് വളര്‍ന്നത്. പുത്രരില്‍ മൂത്തവനായ അസമഞ്ജനാണ് അനുജന്മാരെ കുളിക്കാനായി സരയൂ നദയില്‍ കൂട്ടിക്കൊണ്ടു പോകുന്നത്. അനുജന്മാരെ സരയൂ നദിയിലേയ്‌ക്കെറിഞ്ഞും വെള്ളത്തില്‍ താഴ്ത്തിയും പലവിധത്തില്‍ അസമഞ്ജന്‍ ദ്രോഹിച്ചു. അവര്‍ മുങ്ങുന്നതു കണ്ട് ആര്‍ത്തുചിരിക്കുന്നത് അയാള്‍ ഒരു ശീലമാക്കി.
മൂത്തപുത്രന്‍ സജ്ജനദ്രോഹിയും പാപിയുമായി വളര്‍ന്നുവരുന്നതില്‍ സഗരന്‍ അതീവ ദുഃഖിതനായി. ചുമതലകള്‍ ഏറ്റെടുക്കുമ്പോള്‍ സ്വഭാവത്തില്‍ മാറ്റം ഉണ്ടാവുമെന്ന് ഗുരുക്കന്മാര്‍ പറഞ്ഞതനുസരിച്ച് വിവാഹം കഴിപ്പിച്ച് ചുമതലകള്‍ ഏല്പിച്ചു. എന്നിട്ടും വലിയ മാറ്റം ഉണ്ടായില്ല. ഒരു പുത്രന്‍ ജനിച്ചിട്ടും സ്വഭാവത്തില്‍ മാറ്റമുണ്ടാകാത്ത കാരണത്താല്‍ സദ്ഗുണസമ്പന്നനായ സഗരന്‍ അസമഞ്ജനെ നാടുകടത്തി.’
അസമഞ്ജന്റെ പുത്രന്‍ അംശുമാന്‍ പിതാമഹനായ സഗരനെപ്പോലെ സര്‍വ്വലോകസമ്മതനും പ്രിയംവദനുമായിട്ടാണ് വളര്‍ന്നത്. കാലം കുറേ കഴിഞ്ഞപ്പോള്‍ വേദജ്ഞനായ സഗരന്‍ പുരോഹിതന്മാരുമായി ആലോചിച്ച് യാഗം ചെയ്യാന്‍ തീരുമാനിച്ചു. ഹിമാലയത്തിനും വിന്ധ്യാപര്‍വ്വതത്തിനും ഇടയിലുള്ള മനോഹരമായ ഒരു ദേശം യജ്ഞത്തിനായി ഒരുക്കി യജ്ഞം ആരംഭിച്ചു. സഗരന്‍ പൗത്രനായ അംശുമാനെ യജ്ഞാശ്വത്തിന്റെ സംരക്ഷണ ചുമതലയും ഏല്‍പിച്ചു. അംശുമാന്‍ ചാപബാണങ്ങളും ധരിച്ചുകൊണ്ട് യജ്ഞാശ്വത്തിന്റെ സംരക്ഷകനായി പുറപ്പെട്ടു.
ഇന്ദ്രന്‍ രാക്ഷസ വേഷത്തില്‍ വന്ന് അംശുമാന്റെ രക്ഷയിലുള്ള യജ്ഞാശ്വത്തെ തട്ടിക്കൊണ്ടുപോയി. എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയാതെ ദു.ഖിതനായ അംശുമാന്‍ കൊട്ടാരത്തിലെത്തി പിതാമഹനെയും പുരോഹിതന്മാരെയും വിവരം അറിയിച്ചു.
യാഗാശ്വത്തെ അപഹരിച്ച തസ്‌കരനെ കൊന്ന് കുതിരയെ വീണ്ടെടുക്കാന്‍ പുരോഹിതന്മാര്‍ രാജാവിനോട് പറഞ്ഞു. കുതിരയെ വീണ്ടെടുത്തില്ലെങ്കില്‍ യജ്ഞം മുടങ്ങുമെന്നും അത് രാജ്യത്തിനും പ്രജകള്‍ക്കും ദോഷം വരുത്തുമെന്നും അറിയിച്ചു. പുരോഹിതന്മാരുടെ വാക്കുകേട്ട് തന്റെ പുത്രന്മാരെയെല്ലാം അപ്പോള്‍ത്തന്നെ രാജാവ് വിളിച്ചു വരുത്തി.”അല്ലയോ വീരന്മാരായ പുത്രന്മാരെ, നമ്മുടെ യാഗാശ്വത്തെ ഏതോ ഒരു രാക്ഷസന്‍ തട്ടിക്കൊണ്ടു പോയെന്നാണ് അംശുമാന്‍ പറയുന്നത്. ഇതില്‍ എന്തോ ചതിയുണ്ട്. നിങ്ങള്‍ എല്ലാവരും ഉടന്‍തന്നെ കുതിരയെ കണ്ടെത്തുന്നതിനായി പുറപ്പെടുക. ആഴിചൂഴും ഊഴി മുഴുവന്‍ തേടി കുതിരയെ കണ്ടെത്തുവിന്‍. ഓരോരുത്തരും ഓരോ യോജന അന്വേഷിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് തസ്‌കരനെ കണ്ടെത്താന്‍ കഴിയും. അവന്‍ എവിടെ ഒളിച്ചാലും പാതാളത്തിലായാലും അവനെ കണ്ടെത്തണം. അംശുമാനോടും പുരോഹിതന്മാരോടുമൊപ്പം ഞാന്‍ ഇവിടെ സുരക്ഷിതനായി കഴിഞ്ഞുകൊള്ളാം. കുതിരയെ കണ്ടെത്തുംവരെ നിങ്ങള്‍ക്ക് വിശ്രമം ഉണ്ടാവാന്‍ പാടില്ല” പുത്രന്മാരോട് സഗരന്‍ പറഞ്ഞു.
‘പിതാവിന്റെ വാക്കുകള്‍ കേട്ട് പുത്രന്മാര്‍ അപ്പോള്‍ത്തന്നെ നാനാ ദേശങ്ങളില്‍ അശ്വത്തെത്തേടി യാത്രയായി. അവര്‍ പാരിലെല്ലാം തിരഞ്ഞിട്ടും കുതിരയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വജ്ര സമാനമായ കൈകള്‍കൊണ്ട് അവര്‍ ഭൂമി കുഴിക്കാന്‍ തുടങ്ങി. ഓരോരുത്തരും ഓരോ യോജന കുഴിച്ചു. ഇടിത്തീയ്ക്ക് സമാനമായ ശൂലങ്ങള്‍കൊണ്ടും കൂര്‍ത്ത കലപ്പകൊണ്ടും അവര്‍ ഭൂമി പിളര്‍ന്നു. സഗരപുത്രന്മാര്‍ ഭൂമി കുഴിക്കുന്നത് താങ്ങാന്‍ കഴിയാതെ ഭൂമിദേവി മുറവിളികൂട്ടി. നാഗങ്ങളും ദൈത്യന്മാരും രാക്ഷസന്മാരും പീഡനമേറ്റ് അലമുറയിട്ടു. അറുപതിനായിരം യോജന അവര്‍ ഭൂമി കുഴിച്ച് രസാതലത്തിലെത്തി. പര്‍വ്വതത്താല്‍ ചുറ്റപ്പെട്ട ജംബുദ്വീപം കുഴിച്ച് അവര്‍ കുതിരയെ തേടി നടന്നു. അസുരന്മാരും ഗന്ധര്‍വ്വന്മാരും സഗരപുത്രന്മാരുടെ പ്രവൃത്തിയില്‍ അസന്തുഷ്ടരായി. അവര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.
”ഭഗവന്‍, സഗരപുത്രന്മാര്‍ ഭൂമി മുഴുവന്‍ കുഴിക്കുന്നു. ജലചാരികളായ നിരവധി ജന്തുക്കള്‍ അവരാല്‍ ഹനിക്കപ്പെടുന്നുണ്ട്. അവര്‍ കാണുന്നവരെയൊക്കെ കുതിരയെ കട്ടവനാണെന്നു സംശയിച്ച് ഹനിക്കുന്നു. ഇതിനൊരു പ്രതിവിധി കണ്ടാലും” ദേവന്മാര്‍ സങ്കടത്തോടെ പറഞ്ഞു.
”അല്ലയോ ദേവന്മാരെ, ഇതിനൊരു പരിഹാരം ഉടന്‍ ഉണ്ടാകുന്നതാണ്. ഈ സമസ്ത വസുധയും വാസുദേവന്റേതാണ്. ഭൂമി അവന്റെ ഭാര്യയാണ്. അതിനാല്‍ ഭഗവാന്‍ മഹാവിഷ്ണു കപിലസ്വരൂപത്തില്‍ വസുധയെ പാലിച്ചുകൊള്ളും. ഭഗവാന്റെ കോപാഗ്നിയില്‍ സഗരപുത്രന്മാര്‍ ഭസ്മമായിത്തീരും. ദീര്‍ഘദര്‍ശികളല്ലാത്ത സഗരപുത്രന്മാരുടെ അന്ത്യം വിഷ്ണു നേരത്തെ നിശ്ചയിച്ചതാണ്. അതിനാല്‍ നിങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല.” ബ്രഹ്മാവ് ദേവന്മാരെ ആശ്വസിപ്പിച്ചു.
ബ്രഹ്മാവിന്റെ വാക്കുകള്‍ കേട്ട് ദേവന്മാര്‍ സന്തുഷ്ടരായി. എന്നാല്‍ കുതിരയെ കണ്ടെത്താന്‍ കഴിയാതെ സഗരപുത്രന്മാര്‍ പിതൃസന്നിധിയിലെത്തി.
”പിതാവേ, ഊഴി മുഴുവന്‍ ഞങ്ങള്‍ തേടി. കരുത്തരായ പലരേയും ഞങ്ങള്‍ കൊന്നു. എതിര്‍ത്ത ദേവന്മാരെയും ദാനവന്മാരേയും രക്ഷസ്സുകളേയും പിശാചുക്കളേയും പന്നഗങ്ങളേയും ഞങ്ങള്‍ക്ക് കൊല്ലേണ്ടിവന്നു. എന്നിട്ടും കുതിരയേയോ, കുതിരയെ അപഹരിച്ചവനേയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇനി എന്താണ് വേണ്ടതെന്ന് പറഞ്ഞാലും” പുത്രന്മാര്‍ ഉണ്ടായ കാര്യങ്ങളെല്ലാം വിശദീകരിച്ചശേഷം സഗരനോട് പറഞ്ഞു.
”എവിടെ ഒളിച്ചാലും മോഷ്ടാവിനെയും കുതിരയേയും കണ്ടെത്തിയിട്ട് നിങ്ങള്‍ എന്റെ മുന്നില്‍ വന്നാല്‍ മതി. ഭൂമി കുഴിച്ചായാലും, കുതിരയെ കണ്ടെത്തി കൃതാര്‍ത്ഥരായി തിരിച്ചുവരുവിന്‍” കോപത്തോടെ സഗരന്‍ പറഞ്ഞു.
‘സഗരപുത്രന്മാര്‍ അവിടെനിന്ന് പുറപ്പെട്ട്, രസാതലത്തിലെത്തി വീണ്ടും ഭൂമി കുഴിക്കാന്‍ തുടങ്ങി. ഭൂമി കുഴിച്ച് അവര്‍ ഒടുവില്‍ ഭൂമിയെ താങ്ങിനിര്‍ത്തുന്ന പര്‍വ്വത തുല്യനായ വിരൂപാക്ഷന്‍ എന്ന ദ്വിഗ്ഗജത്തിന്റെ സമീപത്ത് എത്തിച്ചേര്‍ന്നു.
സമസ്ത പൃഥ്വിയെയും സ്വശിരസ്സുകൊണ്ട് താങ്ങുന്ന വിരൂപാക്ഷന്‍ സഗരപുത്രന്മാരെ കണ്ട് ഭയന്നു. തലയ്ക്കു വിശ്രമം കൊടുക്കാന്‍ വിരൂപാക്ഷന്‍ തല ഇളക്കുമ്പോഴാണ് ഭൂകമ്പം ഉണ്ടാകുന്നതെന്ന് അവര്‍ കേട്ടിട്ടുണ്ട്. ദ്വിക്പാലകനായ ആ മഹാഗജത്തെ ആദരവോടെ വലംവച്ച് അതിനെ മാനിച്ച് രസാതലവും പിളര്‍ന്നു അവര്‍ കടന്നുപോയി.
തെക്കെ ദിക്ക് പിളര്‍ന്ന് അവിടെ ശിരസ്സിനാല്‍ ഭൂമിയെ താങ്ങിനിര്‍ത്തുന്ന പര്‍വ്വത സമാനനായ മഹാപത്മന്‍ എന്ന മഹാഗജത്തെക്കണ്ട് അതിനെ വലംവച്ച് ആദരിച്ചശേഷം പശ്ചിമദിക്കും പിളര്‍ന്നു. അവിടെ സൗമനസന്‍ എന്ന ദ്വിഗ്ഗജത്തിന്റെ അടുത്തെത്തി കുശലം പങ്കുവച്ചശേഷം വടക്കെദിക്ക് പിളര്‍ന്ന് വടക്കെദിക്ക് താങ്ങുന്ന തുഷാര ധവളമായ ഭദ്രന്‍ എന്നു പേരായ ദ്വിഗ്ഗജത്തിന്റെ മുന്നിലെത്തി. എന്നിട്ടും കുതിരയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുതിരയെ കണ്ടെത്താതെ മടങ്ങില്ല എന്ന വാശിയോടെ ഭദ്രനെ വന്ദിച്ച് അവര്‍ കിഴക്കുവടക്കെ ദിക്ക് കുഴിച്ച് എത്തിച്ചേര്‍ന്നത് സനാതനനായ കപിലവാസുദേവന്റെ സമീപത്താണ്. അദ്ദേഹത്തിന്റെ സമീപത്തായി മേയുന്ന കുതിരയെ കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി. തങ്ങള്‍ തേടി നടന്ന ആളെ കണ്ടെത്തി എന്നവര്‍ വിശ്വസിച്ചു. സന്തോഷത്താല്‍ ആര്‍ത്ത് അട്ടഹസിച്ചുകൊണ്ട് ആയുധങ്ങളുമായി കപിലവാസുദേവനെ വധിക്കാനായി അവര്‍ അദ്ദേഹത്തിന്റെ നേരെ അടുത്തു.
”നീ ഞങ്ങളുടെ യജ്ഞാശ്വത്തെ കവര്‍ന്നവനല്ലേ? ഞങ്ങള്‍ സഗരപുത്രന്മാരാണ്. ഞങ്ങളുടെ ശക്തി ഇപ്പോള്‍ നിന്നെ അറിയിക്കുന്നതാണ്” അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
കപിലന്‍ ഉഗ്രകോപത്താല്‍ ഹുങ്കാരം പുറപ്പെടുവിച്ചുകൊണ്ട് തന്റെ ശക്തിയാല്‍ സഗരപുത്രന്മാരെയെല്ലാം ചുട്ടു ചാമ്പലാക്കി.

 

Series Navigation<< ഹിമവത്പുത്രി ഗംഗ (വിശ്വാമിത്രന്‍ 38)ഗംഗയെ ഭൂമിയിലേക്കാനയിച്ച ഭഗീരഥന്‍ (വിശ്വാമിത്രന്‍ 40) >>
Tags: വിശ്വാമിത്രന്‍
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies