50-താമത്തെ ഹിമാലയതീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടക കുലപതി എസ്. കൃഷ്ണന്‍ നായര്‍
ഭാരതത്തില്‍ ജനിച്ചവര്‍ നാലു കാര്യങ്ങള്‍ അനുഷ്ഠിക്കണമെന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. ഹിമാലയം കാണണം, ഗംഗയില്‍ മുങ്ങണം, ഭാഗവതം കേള്‍ക്കണം, ഭഗവദ്ഗീത പഠിക്കണം. ഇതില്‍ ഒന്നും രണ്ടും കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനേകം സുകൃതികള്‍ക്ക് വഴി തെളിച്ച സാരഥിയാണ് ‘തീര്‍ത്ഥാടക’ കുലപതി എന്ന വിശിഷ്ടമായ പദവിക്ക് അര്‍ഹനായി തീര്‍ന്നിട്ടുള്ള എസ്.കൃഷ്ണന്‍ നായര്‍. ദേവതാത്മാവായ ഹിമാലയത്തിലേക്ക് 51-ാമത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. നിരന്തരമായ യാത്രയിലൂടെ ദേവതാത്മാവായ ഹിമവാനെ തന്റെ ജീവിതത്തിന്റെ ചൂടും വെളിച്ചവുമായി അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. 18-ാമത്തെ വയസ്സില്‍ തനിച്ച് തീര്‍ത്ഥാടനത്തിനിറങ്ങി ഹരിദ്വാറിലെത്തി. അവിടെയുള്ള നിരഞ്ജനി അക്കാഡാ റോഡിലെ രാം ധാമിലെത്തി. ലാല്‍ബാബാ എന്ന മഹാത്മാവായിരുന്നു അവിടുത്തെ മഠാധിപതി. അദ്ദേഹം അത്യന്തം സ്‌നേഹത്തോടും വാത്സല്യത്തോടും കൃഷ്ണന്‍ നായരെ ഏതാനും ദിവസം ആശ്രമത്തില്‍ താമസിപ്പിച്ചു. ആദ്യത്തെ യാത്രയില്‍ ഹരിദ്വാറില്‍ വരെ പോകാനേ സാധിച്ചുള്ളൂ. ഹിമാലയത്തിലേക്ക് പോകണം എന്ന ആഗ്രഹം തീവ്രമായി. ഹിമാലയദര്‍ശനത്തിന് പോകുന്ന തീര്‍ത്ഥാടകരെല്ലാം ഗംഗാസ്‌നാനവും നിര്‍വ്വഹിക്കും.
ആത്മീയതയില്‍ ഉറച്ച ബാല്യം
കൃഷ്ണന് വളരെ ചെറിയ പ്രായത്തില്‍ത്തന്നെ നാമപ്രചരണാചാര്യനായ അഭേദാനന്ദസ്വാമിയെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ സത്സംഗങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. ഗുരുനാഥനോട് നിരന്തരം സംശയം ചോദിച്ചുകൊണ്ടിരിക്കുക എന്നത് കൃഷ്ണന്റെ സ്വഭാവമായിരുന്നു. സംശയങ്ങള്‍ ഏറെയും ഹിമാലയത്തെക്കുറിച്ചായിരുന്നു. ഉത്തരം പറഞ്ഞുമടുത്തപ്പോള്‍ അഭേദാനന്ദസ്വാമികള്‍ ‘സ്വാമി തപോവന’ത്തിന്റെ ‘ഹിമഗിരി വിഹാരം’ വായിക്കാന്‍ കൊടുത്തു. വിശിഷ്ടമായ ‘ഹിമഗിരിവിഹാരം’ വായിച്ചതോടെ ഹിമാലയത്തോടുള്ള സ്‌നേഹം വളരെ വര്‍ദ്ധിച്ചു. 18-ാമത്തെ വയസ്സില്‍ തുടങ്ങിയ ഹിമാലയ തീര്‍ത്ഥാടനം 75-ാം വയസ്സിലും തുടരുന്നു.
സംപൂജ്യ അഭേദാനന്ദസ്വാമികളോടൊപ്പമാണ് കേദാര്‍, ബദരി, ഗംഗോത്രി, യമുനോത്രി എന്നീ നാലുധാമങ്ങളിലേക്ക് ആദ്യം പോയത്. കാല്‍നടയായിത്തന്നെയാണ് പോയത്. അഭേദാനന്ദസ്വാമിയുടെ സമാധിക്കുശേഷം നാഗര്‍കോവില്‍ ശാരദാശ്രമത്തിന്റെ സ്ഥാപകനും മഹാത്മാഗാന്ധിയുടെ ശിഷ്യനുമായ അംബികാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ യാത്ര തുടര്‍ന്നു. 2007ല്‍ നൂറ്റി ഒന്നാമത്തെ വയസ്സില്‍ അംബികാനന്ദസ്വാമികളും സമാധിയായി. തുടര്‍ന്ന് മഠാധിപതിയായ മാതാജി പരമേശ്വരി യാത്രക്ക് നേതൃത്വം നല്‍കി. മാതാജിയും സമാധിയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തീര്‍ത്ഥയാത്രയുടെ ആചാര്യസ്ഥാനം പത്മശ്രീ ചിത്രന്‍ നമ്പൂതിരിപ്പാടിനായിരുന്നു.
പത്മശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട്
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടര്‍ പദവി വരെ വഹിച്ച ബ്രഹ്മശ്രീ ചിത്രന്‍ നമ്പൂതിരിപ്പാട് കേരളത്തിന്റെ സാഹിത്യം, കല, സ്‌പോര്‍ട്‌സ്, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ ശാശ്വതമായ സംഭാവന നല്‍കിയ ആചാര്യനായിരുന്നു. കാശി-ഹിമാലയ തീര്‍ത്ഥയാത്രയില്‍ മുപ്പതു പ്രാവശ്യം അദ്ദേഹം തുടര്‍ച്ചയായി പങ്കെടുത്തു. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം അതത് പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും കുട്ടികളും അദ്ധ്യാപകരുമായി ആശയവിനിമയം നടത്തുകയും പതിവായിരുന്നു. ഹിമാലയത്തില്‍ എണ്ണായിരം അടി ഉയരത്തിലുള്ള ത്രിയുഗി നാരായണ ക്ഷേത്രത്തോടനുബന്ധിച്ചു നടത്തുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് അദ്ദേഹം മധുര പലഹാരം വിതരണം ചെയ്യുകയും കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയോട് കേരളത്തെപ്പറ്റി കേട്ടിട്ടുണ്ടോ എന്നദ്ദേഹം ചോദിച്ചു. ഉടനെ ആ ചുണക്കുട്ടി ”പത്മനാഭസ്വാമിക്ഷേത്രം” എന്നു മറുപടി പറഞ്ഞു. അവന് നല്ലൊരു പാരിതോഷികം നല്‍കി ചിത്രന്‍ നമ്പൂതിരിപ്പാട് അഭിനന്ദിച്ചു. പരമ കാരുണികനായ ചിത്രന്‍ നമ്പൂതിരിപ്പാട് 2023 ജൂണ്‍ 27ന് ദിവംഗതനായി. അദ്ദേഹത്തിന്റെ സമസ്ത മേഖലകളിലുമുള്ള സേവനങ്ങളെ മാനിച്ച് ഭാരതസര്‍ക്കാര്‍ പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.
ഡോ.പി.രാമന്‍
കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ച ഡോ.പി.രാമന്‍ ആത്മജ്ഞാനിയായ ഒരു മഹാത്മാവായിരുന്നു. അഞ്ചു പതിറ്റാണ്ടുകാലം ആരോഗ്യമേഖലയില്‍ നിസ്വാര്‍ത്ഥമായി സേവനം അനുഷ്ഠിച്ച ഡോക്ടര്‍ രാമന്‍ ഒരു പൈസപോലും പാരിതോഷികമായി സ്വീകരിച്ചിട്ടില്ല. ചിത്രന്‍ നമ്പൂതിരിപ്പാടിനോടൊപ്പം മൂന്നു പതിറ്റാണ്ടുകാലം അദ്ദേഹവും തീര്‍ത്ഥാടനത്തിനു നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ പരിഹരിക്കുന്നതിന് അത്യാവശ്യമായ മരുന്നുമായിട്ടാണ് അദ്ദേഹം തീര്‍ത്ഥാടനത്തിനു വന്നിരുന്നത്. മലപ്പുറം ജില്ലയിലെ ചോക്കാട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമദീപം ആശ്രമം ഡോക്ടര്‍ രാമന്‍ സാറിന്റെ നാമത്തിലാണ് അറിയപ്പെടുന്നത്. ഡോ.രാമനുശേഷം ഡോ.എം.ആര്‍.സുരേന്ദ്രനാണ് തീര്‍ത്ഥാടകരുടെ ആരോഗ്യരക്ഷ നിര്‍വ്വഹിക്കുന്നത്.
കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെ തന്നെ തീര്‍ത്ഥാടന ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട സേവനമാണ് കൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. 2011ല്‍ ഗുരുവായൂരില്‍ വച്ചു ചേര്‍ന്ന തീര്‍ത്ഥാടക സംഗമത്തില്‍ ‘തീര്‍ത്ഥാടക കുലപതി’ എന്ന മഹനീയ പദവി ആരാധ്യയായ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയാണ് കൃഷ്ണന്‍ നായര്‍ക്ക് നല്‍കിയത്.
കാശി-ഹിമാലയ യാത്രയിലൂടെ കേരളത്തിന്റെ ആദ്ധ്യാത്മിക മേഖലയ്ക്ക് ചൈതന്യം പകരാനും അനേകം വ്യക്തികളില്‍ ആത്മീയ ചിന്ത ഉണര്‍ത്താനും വളര്‍ത്താനും തീര്‍ത്ഥാടക കുലപതിക്ക് കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.





















