അമേരിക്കന്‍ ്രപസിഡന്റ് എല്ലാ വര്‍ഷവും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തുന്ന ഒരു ചടങ്ങാണ് സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ അഡ്രസ്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള നയപരിപാടികളും, ഭാവിയില്‍ അമേരിക്കന്‍ ഭരണകൂടം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതികളും, വര്‍ത്തമാനകാല അന്താരാഷ്ട്ര സ്ഥിതിഗതികളും, അമേരിക്കയുടെ സാമ്പത്തിക പുരോഗതിയുമെല്ലാം ഈ പ്രസംഗത്തില്‍ സ്ഥാനം പിടിക്കുന്നു. മാര്‍ച്ച് അഞ്ചാം തീയതിയാണ് പ്രസിഡന്റ് ട്രംപ് തന്റെ രണ്ടാം വരവിലെ പ്രഥമ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം നടത്തിയത്. ട്രംപിന്റെ തനതു ശൈലിയിലായിരുന്നു പ്രസംഗം. അമേരിക്ക ഫസ്റ്റ്, നേഷന്‍ ഫസ്റ്റ് എന്ന തന്റെ വിഖ്യാതമായ നയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് ഈ അവസരത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്.
പ്രധാനമായും, ചുങ്കം അഥവാ താരിഫ് എന്ന സങ്കീര്‍ണത നിറഞ്ഞ വിഷയം, അമേരിക്കക്ക് അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ട്രംപ് രൂപീകരിച്ചിരിക്കുന്നത്. ഒരുകാലത്ത് അമിതമായ ആത്മവിശ്വാസം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയിലെത്തിച്ചത് നാം ഓര്‍മ്മിക്കുന്നുണ്ടാകും. 2007 ലെ ബാങ്കിങ് തകര്‍ച്ചയെ തുടര്‍ന്ന് ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും, പലരും സകുടുംബം ആത്മഹത്യ ചെയ്തതും ഒരു ദുഃസ്വപ്‌നം പോലെ ഭാരതത്തില്‍നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും സ്വര്‍ഗം തേടി അമേരിക്ക എന്ന സ്വപ്‌ന ഭൂമിയില്‍ എത്തിയവര്‍ ഓര്‍ക്കുന്നുണ്ടാകണം.
‘അമേരിക്കയുടെ കാലം കഴിഞ്ഞു. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം അമേരിക്കന്‍ ഭരണസംവിധാനം പിടിച്ചെടുക്കും. നമ്മുടെ ധീര സഖാക്കള്‍ ആയിരിക്കും ഇനി അമേരിക്ക ഭരിക്കുക. അമേരിക്കയില്‍ മൊത്തം ചോരച്ചെങ്കൊടി പാറും’ എന്നാണ് പാര്‍ട്ടി ചാനലും, സഖാക്കളും സഖാത്തികളും പ്രഖ്യാപിച്ചത്. 1980 കളുടെ അവസാനം, സ്വന്തം പിതൃരാജ്യം തകര്‍ന്നു തരിപ്പണമായതും, സോവിയറ്റ് യൂണിയനിലെ യുവതികള്‍ ലോകത്തിലെ ഏറ്റവും പുരാതന തൊഴില്‍നേടാന്‍ മുതലാളിത്ത രാഷ്ട്രങ്ങളിലേക്ക് ചേക്കേറിയതും സഖാക്കള്‍ സൗകര്യപൂര്‍വം മറന്നു.
റെസീലിയന്‍സ് (Resilience) എന്ന ഇംഗ്ലീഷ് പദം മിക്കവര്‍ക്കും സുപരിചിതമാണ്. പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള നൈസര്‍ഗ്ഗിക കഴിവ് എന്നാണ് നിഘണ്ടുവില്‍, ഈ വാക്കിന് നല്‍കിയിരിക്കുന്ന അര്‍ത്ഥം. റെസീലിയന്‍സ് എന്ന അമേരിക്കന്‍ കഴിവിനെ മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷ ബുദ്ധിജീവികളും സാമ്പത്തിക ശാസ്ത്രജ്ഞരും പരാജയപ്പെട്ടു. അമേരിക്ക ആ തകര്‍ച്ചയില്‍ നിന്നും കരകയറി. ലോക രാഷ്ട്രങ്ങള്‍ക്ക് തങ്ങള്‍ നല്‍കിവന്ന സാമ്പത്തിക സാമൂഹിക സഹായങ്ങള്‍ ആ രാജ്യം തുടര്‍ന്നു. പക്ഷെ അമേരിക്ക ഒരു കാര്യം മനസ്സിലാക്കി. തങ്ങളുടെ സഹായം നേടുന്ന രാജ്യങ്ങള്‍, തങ്ങള്‍ക്കുതന്നെ വിനയായി മാറുന്നു. അധികമായി ഉല്‍പ്പാദിപ്പിക്കുന്ന ഗോതമ്പും, മൈദയും പാല്‍പ്പൊടിയും കെയര്‍4(CARE ), PL 480 എന്നീ മേല്‍വിലാസത്തില്‍ ദരിദ്രരാജ്യങ്ങളിലേക്കു സൗജന്യമായി നല്‍കി പകരം പ്രസ്തുത രാജ്യങ്ങളിലെ ആത്മാക്കളെ കൃഷി ചെയ്യുക എന്നതായിരുന്നു അമേരിക്കയുടെ തന്ത്രം. ഗോതമ്പുപൊടി, മൈദ, പാല്‍പ്പൊടി, ബൈബിള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു കുറേയേറെ ആത്മാക്കളെ അവര്‍ കുരിശിന്റെ പാതയില്‍ എത്തിച്ചു. ഒരുമാതിരി ദാരിദ്ര്യം എല്ലാം അകന്നു കഴിഞ്ഞതോടെ, പല രാഷ്ട്രങ്ങളും (ഇന്ത്യ ഉള്‍പ്പെടെ) തനിനിറം പ്രദര്‍ശിപ്പിച്ചു. മതപരിവര്‍ത്തനം കമ്മ്യൂണിസത്തിനു തടയിടാനാണെന്നു ധരിച്ച സോവിയറ്റ് യൂണിയന്‍ ഉദാര വ്യവസ്ഥയില്‍ പടക്കോപ്പും, ഭക്ഷ്യധാന്യങ്ങളും ഈ രാഷ്ട്രങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങി. അതുമാത്രമല്ല, ഈ രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നൂറും, ഇരുനൂറും ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന യന്ത്രസാമഗ്രികള്‍ക്കും ധാന്യങ്ങള്‍ക്കും, പഴവര്‍ഗങ്ങള്‍ക്കും ഇരുന്നൂറു ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയതോടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് ഇടിഞ്ഞു.
ഒരുകാലത്ത്, ആഡംബര കാറുകള്‍ (ഇമ്പാല, ബ്യൂക്ക്, ഫോര്‍ഡ്, ഡോഡ്ജ്, ക്രിസ്ലര്‍ തുടങ്ങിയവ) താരിഫ് അടക്കാതെതന്നെ ഇറക്കുമതി ചെയ്യാമായിരുന്നു. പിന്നീടാണ് ഇരുനൂറു ശതമാനം ചുങ്കം ഏര്‍പ്പെടുത്തികൊണ്ടുള്ള നിയമം ഭാരതത്തില്‍ നടപ്പിലാക്കിയത്. ആകെ ഭാരതത്തില്‍ മൂന്ന് കാര്‍ നിര്‍മ്മാണ ശാലകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ബിര്‍ള സഹോദരന്മാരുടെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്, വാല്‍ ചന്ദ് നഗര്‍ ഗ്രൂപ്പിന്റെ ഫിയറ്റ് പ്രീമിയര്‍ പത്മിനി, തമിഴ്‌നാട്ടിലെ ചെട്ടിയാര്‍ കുടുംബത്തിന്റെ ഹെറാള്‍ഡ് എന്നിവയായിരുന്നു ഈ വാഹന നിര്‍മ്മാണ ശാലകള്‍.
ഇവരെ അമേരിക്കന്‍ കാറുകളുടെ ഇറക്കുമതിയില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഈ വന്‍ ചുങ്കം ഈടാക്കിയത്. ആദ്യകാലത്തൊന്നും, അമേരിക്കക്ക് ഈ സംവിധാനത്തോട് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലായിരുന്നു. പെട്രോളിന് ലിറ്ററിന് എണ്‍പതു പൈസ മുതല്‍ തൊണ്ണൂറുപൈസ വരെ വിലയുള്ള കാലമായിരുന്നു അത്. അതായതു 1960 -1970 കാലം. എല്ലാവരും അമേരിക്കന്‍ കാറുകളുടെ ആരാധകരായിരുന്ന കാലം. അക്കാലത്ത് ആഭ്യന്തര മന്ത്രിപദം വഹിച്ചിരുന്ന കെ.കരുണാകരന്‍ യാത്ര ചെയ്തിരുന്നത് ചുമപ്പ് നിറമുള്ള ഇമ്പാല കാറിലായിരുന്നു. കേരള സ്റ്റേറ്റ് 52 എന്ന ഔദ്യോഗിക വാഹനമായിരുന്നു കരുണാകരന്റെ പ്രിയപ്പെട്ട കാര്‍. 1971 -1972 ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ ഉല്പാദക രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുത്തനെ കൂട്ടി. എങ്ങനെ കൂട്ടാതിരിക്കും? അതുപോലെയുള്ള പണിയാണ് ഇസ്രായേല്‍ സൈന്യം ചെയ്തത്. ഈജിപ്തിന് ആകെ ഉണ്ടായിരുന്ന എഴുന്നൂറോളം യുദ്ധ വിമാനങ്ങള്‍ ഒറ്റയടിക്കാണ് ഇസ്രായേല്‍ സൈന്യം തകര്‍ത്തു തരിപ്പണമാക്കിയത്. ആകാശത്തുകൂടി പറന്നുപോവുകയായിരുന്ന അടി എത്തിപ്പിടിക്കുകയായിരുന്നു അറബ് രാഷ്ട്രങ്ങള്‍. ഗോള്‍ഡാ മേയര്‍ എന്ന വനിതയായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി. ആ തോല്‍വിയുടെ നാണം മറക്കാന്‍ അറബ് രാജ്യങ്ങള്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കൂട്ടി.
ഇത് മറ്റൊരു പ്രതിസന്ധിക്കു വഴിതെളിച്ചു. അമേരിക്കന്‍ കാറുകള്‍ എല്ലാം തന്നെ ആധുനിക മോഡലുകള്‍ ആയിരുന്നു. എത്ര വര്‍ഷം ഉപയോഗിച്ചാലും ഒരു തകരാറും സംഭവിക്കാത്ത വാഹനങ്ങള്‍. അടുത്തകാലത്ത് നീലഗിരി കാര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഷെവറോലെ ഇമ്പാല തന്നെ ഉദാഹരണം. 1960 മോഡല്‍ കാര്‍. ഓട്ടോമാറ്റിക് ആയി ഉയര്‍ത്താവുന്ന മൂടി. എത്ര വര്‍ഷം ഉപയോഗിച്ചാലും യന്ത്രത്തകരാര്‍ സംഭവിക്കാത്ത വാഹനങ്ങള്‍. ശക്തിയുടെ മറ്റൊരു പര്യായം. പക്ഷെ അവയുടെ ഇന്ധനക്ഷമത തീരെ കുറവായിരുന്നു. ഇന്ധന വില വര്‍ധിച്ചപ്പോള്‍, അതുവരെ അധികം ആരും കേട്ടിട്ടില്ലാത്ത ജാപ്പനീസ് കാറുകള്‍ അമേരിക്കന്‍ വിപണി കീഴടക്കി. ശക്തിയുടെ കാര്യത്തില്‍ അവ അമേരിക്കന്‍ കാറുകളുടെ സമീപത്തു പോലും എത്തില്ലായിരുന്നു. മൂന്ന് വര്‍ഷമാണ് ഈ ജാപ്പനീസ് കാറുകള്‍ക്ക് അവയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്ന ആയുസ്സ്. ടൊയോട്ട, സുസുകി, മിത് സുബിഷി എന്നീ കാറുകള്‍ ലിറ്ററിന് 18 ഉം, 20 ഉം കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ അമേരിക്കന്‍ കാറുകളുടെ ഇന്ധനക്ഷമത 10 കിലോമീറ്ററിലും താഴെയായിരുന്നു. ജാപ്പനീസ് നിര്‍മ്മിത കാറുകള്‍ വാഹന വിപണി കീഴടക്കിയത് അമേരിക്കന്‍ ഭരണകൂടം അറിഞ്ഞില്ല. ലോക ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ തലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്ന അമേരിക്കയെ ജപ്പാന്‍ തോല്‍പ്പിക്കുകയോ? ലജ്ജാവഹം. ഇതായിരുന്നു അമേരിക്കയുടെ സമീപനം. അവസാനം എന്തുനടന്നു, അമേരിക്കയിലെ വാഹന നിര്‍മ്മാണകമ്പനികള്‍ ഒന്നിനുപുറകെ ഒന്നായി പൂട്ടി താഴിട്ടു. ഇതു വാഹന നിര്‍മ്മാണ കമ്പനികളെ മാത്രമല്ല ബാധിച്ചത്. ഒരു ചെയിന റി ആക്ഷന്‍ എന്നതുപോലെ മറ്റു മേഖലകളെയും ഇത് ബാധിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ അമേരിക്ക സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കൃഷി വളരെ ലാഭകരമാക്കി മാറ്റുന്നതിന് അവര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചു. കുറഞ്ഞ നിക്ഷേപവും, കൂടുതല്‍ ഉല്‍പ്പാദനവും. കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ ഉദാര നിരക്കില്‍ ലഭ്യമാക്കി. അമേരിക്കയുടെ കൃഷിയിടങ്ങള്‍ സ്വര്‍ണ്ണഖനികളായി മാറി, കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് തങ്ങളുടെ ധാന്യങ്ങളും, പഴം-പച്ചക്കറികളും അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാന്‍ സാധിച്ചു. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ നയങ്ങള്‍ നടപ്പിലാക്കി. അതേസമയം, ഭാരതത്തില്‍, കയറ്റുമതി നിയന്ത്രണം നടപ്പിലാക്കുന്നതിന് വന്‍ കാര്യാലയങ്ങള്‍ ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, പുത്രി ഇന്ദിര ഗാന്ധി, ഇന്ദിരയുടെ പുത്രന്‍ രാജീവ് എന്നിവര്‍ മേല്‍നോട്ടം വഹിച്ച വകുപ്പാണ് കയറ്റുമതി നിയന്ത്രണ ഇന്‍സ്‌പെക്ടറേറ്റ് (കണ്‍ട്രോളര്‍ ഓഫ് എക്‌സ് പോര്‍ട്ട് ആന്റ് ഇമ്പോര്‍ട്). ഇന്ത്യയില്‍ നിന്നും ഏതെങ്കിലും ഉല്‍പ്പന്നം കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. അത് ലഭിക്കാന്‍ കോടികള്‍ കൈമടക്ക് നല്‍കണം. ആര്‍ക്കാണ് നല്‍കേണ്ടുന്നതെന്നു പ്രത്യേകം പറയണോ? ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ പകുതി വിലക്ക് ഉന്നത നിലവാരമുള്ള അരിയും മറ്റും അമേരിക്കക്ക് ഇന്നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമായിരുന്നു. അത് നിരോധിക്കാനാണ് കോണ്‍ഗ്രസ് ഭരണകൂടം ചുങ്കം നിരക്ക് കുത്തനെ കൂട്ടിയത്. ഒന്ന് ആലോചിച്ചു നോക്കൂ. നമ്മള്‍ അക്കാലത്തു കൂടുതല്‍ വില കൊടുത്തു വാങ്ങിയിരുന്ന അരി വേവിക്കുമ്പോള്‍ സമീപ പ്രദേശത്തുകൂടി സഞ്ചരിക്കാനാവില്ല. അത്രമാത്രം ദുര്‍ഗന്ധം വമിച്ചിരുന്ന അരിയാണ് പൊതു വിതരണ ശൃംഖല വഴി നാട്ടുകാര്‍ക്ക് കൊടുത്തിരുന്നത്, ലക്ഷ്യം എന്തായിരുന്നു? ബസുമതി അരി കഴിച്ചു സാധാരണക്കാരന്‍ വളര്‍ന്നാല്‍ തങ്ങളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വെല്ലുവിളിയാകും എന്ന് നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ആശങ്ക. ഒരു രാജ്യത്തെ ദശാബ്ദങ്ങളോളം ദരിദ്ര്യ രാഷ്ട്രമായി, അവികസിത രാഷ്ട്രമായി നിലനിര്‍ത്തിയതിനുള്ള നൊബേല്‍ സമ്മാനം ഈ കുടുംബത്തിനുതന്നെ നല്‍കണം.
2014 ലെ ഭരണ മാറ്റത്തിനു ശേഷമാണ് ഒരു സര്‍ക്കാര്‍ എന്തായിരിക്കണം എന്ന് സാധാരണ ഭാരതീയര്‍ മനസ്സിലാക്കുന്നത്, അതിനു മുന്‍പ് നമുക്ക് ലഭിച്ചതെല്ലാം നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ദീനദയാലുത്വം എന്നാണ് കോണ്‍ഗ്രസിന്റെ പാണന്മാര്‍ നാടാകെ പാടി നടക്കുന്നത്. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം, അവരെ ദുര്‍ബ്ബലരാക്കുന്നതിനുള്ള നയമായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നടപ്പാക്കിയത്. ഇതിനു കുറച്ചെങ്കിലും അപവാദമായിരുന്നു നരസിംഹ റാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി.
ഭാരതത്തെയും ഭാരതീയരെയും ശക്തിപ്പെടുത്തുന്നതിനു നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന പദ്ധതികളെ തുരങ്കം വെക്കാനാണ് നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ആസ്ഥാന വിദ്വാന്മാര്‍ ശ്രമിക്കുന്നത്. ഭാരതത്തിനുമേല്‍ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്ന ചുങ്കം ഒരു അനുഗ്രഹമായി കണക്കാക്കണം. നമ്മുടെ കാര്‍ഷിക വ്യാവസായിക മേഖലകളെ ആഗോള വിപണിയില്‍ മത്സരിക്കുന്നതിന് തയ്യാറാക്കുന്ന പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ട്രംപിന് തന്റെ പുത്രന്മാരെയോ, പുത്രികളെയോ അരിയിട്ട് വാഴിക്കാന്‍ താല്പര്യമില്ല, അമേരിക്ക ഫസ്റ്റ്, നേഷന്‍ ഫസ്റ്റ്, MAKE AMERICA GREAT AGAIN ഇവയെല്ലാമാണ് ട്രംപിന്റെ മൂലമന്ത്രം. നരേന്ദ്ര മോദി 2014 മുതല്‍ ശ്രമിക്കുന്നത് ഭാരതത്തെ ഒന്നാം നമ്പര്‍ രാജ്യമാക്കുന്നതിനാണ്. മൂന്നു കോടി വനിതകളെ 2027 ആവുമ്പോഴേക്കും കോടിപതികള്‍ ആക്കുന്ന പദ്ധതി നടപ്പിലാക്കണമെങ്കില്‍, അത് മോദിക്ക് മാത്രമേ കഴിയൂ. എല്ലാവരും സന്തോഷമായി, സംതൃപ്തരായി കഴിയണം എന്ന ആഗ്രഹമാണ് വനിതാ കോടിപതി പദ്ധതിയുടെ അടിസ്ഥാന ശില. അതല്ലാതെ, ട്രംപിന് മുന്നില്‍ മോദി കീഴടങ്ങി എന്ന വിലകുറഞ്ഞ ആരോപണമല്ല ഉന്നയിക്കേണ്ടത്.
ഭാരതീയര്‍ സ്വപ്‌നം കണ്ടു തുടങ്ങിയതും, ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകാവുന്നവയാണ് എന്ന സത്യം മനസ്സിലാക്കിയതും മോദിയുടെ ഭരണത്തിന്‍ കീഴിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് നമുക്കുണ്ടായിരുന്ന പ്രധാനമന്ത്രിമാര്‍ ഭാരതീയരോട് പറഞ്ഞത് എല്ലാവര്‍ക്കും നല്‍കാന്‍ അരി, ഗോതമ്പ് തുടങ്ങിയവ ഇല്ല എന്നും അതുകൊണ്ടു എല്ലാവരും ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കാനുമാണ്. ഗരീബി ഹഠാവോ (ദാരിദ്ര്യത്തെ അകറ്റുക) എന്ന മന്ത്രവും ജപിച്ചുകൊള്ളൂ എന്നാണ് ഭാരത രത്‌നം സ്വയം കഴുത്തില്‍ അണിഞ്ഞ ഒരു പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. ഹാര്‍വാര്‍ഡിലും ഓക്‌സ്‌ഫോര്‍ഡിലും പഠിച്ചിട്ടില്ല എങ്കിലും, സാധാരണക്കാരന്റെ മോഹങ്ങളെക്കുറിച്ചും മോഹഭംഗങ്ങളെക്കുറിച്ചും ബോധവാനായ പ്രധാനമന്ത്രിയെ നമുക്ക് ലഭിച്ചു എന്നത് ഭാരതീയരുടെ ജന്മ സുകൃതം.