മഴയുടെ ശക്തി സ്വല്പം കുറഞ്ഞിരിക്കുന്നു. സന്ധ്യയായിട്ടും തിരികെ തൊഴുത്തിലേക്ക് മടങ്ങാന്‍ മടിക്കുന്ന പശുക്കളെയും അടിച്ച് തെളിച്ച് പോകുന്നതിനിടയില്‍ ഒതേനേട്ടന്‍ ഉറക്കെ ചോദിക്കുന്നുണ്ട് മോന്തിയായല്ലോ ചാത്തൂ, നിനക്ക് പോവാറായില്ലേ… ?
റോഡിന്റെ ചാലിലൂടെ ഒഴുകിവരുന്ന മഴവെള്ളം കൈക്കുമ്പിളില്‍ കോരിയെടുത്ത് ചാത്തുവേട്ടന്‍ അപ്പോഴുള്ള ആഹ്ലാദത്തിന് പുതിയ അതിരുകള്‍ കണ്ടെത്തുകയായിരുന്നു.
ഇന്നല ആ ബല്യ പൂവന്റെ ബലത്തേക്കാല് എറിഞ്ഞു പൊട്ടിച്ചു… ഇപ്പോ അതാ മണങ്ങിക്കൊണ്ട് പിന്നേം കല്ലുപെറുക്കല, അടുത്തേനും ഏറു മാട്ടാന്‍,
ഈ മറപ്പനകൊണ്ട് ഒരു രക്ഷയുല്ലപ്പ. ഇവന് വീടും കുടിയൊന്നൂല്ലേ..
പാറുവമ്മയുടെ ഒച്ച കേട്ടതോടെ ചാത്തുവേട്ടന്‍ മെല്ലെ തിരിഞ്ഞു നടന്നു.
ഭഗവതിക്ക് നേര്‍ച്ചയ്ക്കായ് നിര്‍ത്തിയ പൂവന്‍ കോഴിയുടെ കാലൊടിഞ്ഞ രോഷത്തില്‍ പാറുവമ്മ അയാളെ നിര്‍ത്താതെ പ്രാകികൊണ്ടിരുന്നു.
അപ്പുറത്തെ കല്യാണിയേച്ചി അവരുടെ കാന്താരി കൊത്തി തിന്നതിന്റെ കണക്ക് തീര്‍ത്തതാണെന്ന് പാറുവമ്മയൊരിക്കലും കരുതാനിടയില്ല.
പിന്നെ കുറ്റപ്പെടുത്തുന്നത് ചാത്തുവേട്ടനെയാണെങ്കില്‍ ഒരു സൗകര്യവുമുണ്ട്. അദ്ദേഹത്തില്‍ നിന്നൊരിക്കലും മറുമൊഴി ഉണ്ടാവില്ല. തെറ്റും ശരിയും കൂട്ടലും കിഴിക്കലുമൊന്നും ചാത്തുവേട്ടന്റെ ഗൂഗിളിലില്ല.
സായാഹ്നത്തിലും നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴയില്‍ സൂംബ ഡാന്‍സ് പരിശീലിച്ചുവരുന്ന സുരഭിയും ഗിരിജയും ചാത്തുവേട്ടനെ കണ്ടതോടെ നിശ്ശബ്ദരായി ഇടവഴിയിലൂടെ കടന്നുപോയി.
മഴയ്‌ക്കൊപ്പം ചേര്‍ന്നു വീശിയ കാറ്റില്‍ സേവ്യര്‍ മുതലാളിയുടെ തോട്ടത്തിലെ നാട്ടുമാവുകള്‍ ചാകരയുതിര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ഓടിയെത്തിയ ആദിത്യന്യം രാമുവും ചാത്തുവേട്ടനെ കണ്ട് പകച്ചു നിന്നു. തിരിച്ചുള്ള ഓട്ടത്തിനിടയില്‍ രാമുവിന്റെ കാല്‍മുട്ട് വീണ് പൊട്ടിയതിന് അവന്റെ അമ്മയും ശാപവാക്കുകളില്‍ തന്നെയാണ് ആശ്വാസം കണ്ടെത്തിയത്. പണ്ടാരക്കാലന്‍ ഏതു നേരോം പിള്ളറ് പോകുന്ന പെരിയക്ക് തന്നെയുണ്ടാവും, പേടിപ്പിക്കാനായിറ്റ്.
നാട്ടുകാര്‍ക്ക് ഇതൊന്നും പുതിയ കാര്യങ്ങളായിരുന്നില്ല … ചാത്തുവേട്ടനും.
ഇത്തരം സംഭാഷണങ്ങളെല്ലാം ചാത്തുവേട്ടന് മനസ്സിലാവാത്തതു കൊണ്ടോ… ഇതിനെല്ലാം വിധി പറയാന്‍ എന്തിനു മെനക്കടണമെന്ന ചിന്തയാലോ അയാള്‍ ഇതൊന്നും ശ്രദ്ധിക്കാറേയില്ല.
മെയിന്‍ റോഡിനോട് ചേര്‍ന്ന മണ്‍പാത അവസാനിക്കുന്നിടത്താണ് പഴയ ബ്ലോക്കാഫീസിന്റെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടം. ഇതാണ് പകല്‍ സമയങ്ങളില്‍ ചാത്തുവേട്ടന്റെ ആശ്രിതഭവനം.
പൂക്കളും ഇലകളും ചേര്‍ത്ത് മാലകെട്ടി അതു കഴുത്തിലണിഞ്ഞാണ് പലപ്പോഴും ചാത്തുവേട്ടന്‍ തന്റെ ആരുഢ കേന്ദ്രത്തിലെത്താറുള്ളത്.
ചാത്തുവേട്ടനെ ആരും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല … കരഞ്ഞു കൊണ്ടും!
ദാഹിക്കുമ്പോള്‍ ഈ കെട്ടിടത്തിനു താഴെയുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കുടിക്കും. തൊട്ടി കിണറ്റിലിട്ട് അത് കുടഞ്ഞ് ശബ്ദമുണ്ടാക്കിക്കൊണ്ട് ചാത്തുവേട്ടന്‍ ഗൗരവത്തോടെ ആകാശത്തേക്ക് നോക്കി നില്ക്കും. ഇത് കാണുമ്പോള്‍ ഒതേനേട്ടന്‍ പറയും ചാത്തൂന് പിരാന്ത് തലേക്കേറീന്ന് തോന്നുന്നു. ആരെങ്കിലും തൊട്ടിയും കയറും അവിടെ നിന്നു മാറ്റിയാല്‍ താഴെ തോട്ടിലിറങ്ങി വട്ട പെരിയത്തിന്റെ ഇലകോട്ടി വെള്ളം കോരി വായിലൊഴിക്കുന്ന ചാത്തുവേട്ടന്‍ മറ്റുള്ളവര്‍ക്ക് ഒരദ്ഭുതമായിരുന്നു. ഇയാള്‍ക്ക് ഭാര്യ, മക്കള്‍, ബന്ധുക്കള്‍ ഇവരൊക്കെ ഉണ്ടായിരിക്കുമോ…. എന്ന ചിന്ത നാട്ടില്‍ പലര്‍ക്കുമുണ്ടായിരുന്നെങ്കിലും ആരും ചാത്തുവേട്ടനോട് ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നതായി അറിയില്ല. ഈ വിഷയത്തില്‍ അത്രയധികം ആകാംക്ഷയോടെ മെനക്കെടാന്‍ ആര്‍ക്കാണു നേരം!
ബ്ലോക്കോഫീസിനടുത്തുള്ള ശാന്ത മുക്കിലെ അയല്‍വാസികളാരെങ്കിലും സ്‌നേഹം കൊണ്ടോ അവരുടെ ദയാവായ്പിനാലോ വല്ലപ്പോഴും നല്കുന്ന ചായ ഒറ്റവലിക്കു കുടിച്ച് ഗ്ലാസ്സ് കഴുകി കമഴ്ത്തി ശാന്തനായി നടന്നു പോകുന്ന ചാത്തുവേട്ടന്‍ ഒരിക്കലും ആരോടും ക്ഷോഭിച്ചിരുന്നില്ല. എന്നും അദ്ദേഹത്തിന്റെ ഭാഷ അവ്യക്തവും നിഗൂഢത നിറഞ്ഞതുമായിരുന്നല്ലോ. പല അനുമാനങ്ങളുമാണ് ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്കുള്ളത്.
പഴയ ബ്ലോക്കോഫീസ് കെട്ടിടവുമായി ചാത്തുവേട്ടനുള്ള ആത്മബന്ധം ആര്‍ക്കും അറിയില്ല. ഇതിനടുത്തായാണ് പരദേവതയുടെ കാവ് കുടികൊള്ളുന്നത്. ചൊവ്വയും വെള്ളിയും ഇവിടെ കാനന മൂര്‍ത്തിയായ ദേവിയുടെ കലശമാടുക പതിവാണ്. ഈ ദിനങ്ങളില്‍ മിക്കവാറും ചാത്തുവേട്ടന്‍ കാവിനു പുറത്തുള്ള ജാതി മരത്തിന്റെ ചോട്ടില്‍ ക്ഷമയോടെ കാത്തു നില്ക്കാറുണ്ട്. കലശത്തിനൊടുവില്‍ അവിലും തേങ്ങയും ചേര്‍ത്ത പ്രസാദമുണ്ട്. അതിനായ് കുട്ടികളും മുതിര്‍ന്നവരുമെല്ലാം അക്ഷമരായി സ്ഥാനം പിടിച്ചിരിക്കും. വെള്ളി പാത്രത്തില്‍ ഒരല്പം കള്ളും പ്രസാദത്തിന്റെ വകുപ്പില്‍ തന്നെ ലഭിക്കാറുണ്ട്.
ഇത് കുട്ടികള്‍ക്ക് കൊടുക്കാത്തതുകൊണ്ട് അവരുടെ വിഹിതത്തിനായ് മുതിര്‍ന്നവര്‍ എനിക്കാദ്യം എന്ന രീതിയില്‍ തിരക്കു കൂട്ടിക്കൊണ്ടിരിക്കും.
അവസാനം ആരെങ്കിലും കുറച്ച് അവലും തേങ്ങയും പുറത്ത് ജാതി മരച്ചുവട്ടില്‍ ചാത്തുവേട്ടന് കൊണ്ടുവന്നു നല്കും .. കള്ളിന്റെ ഒരോഹരി ആരും നല്കിയതായി അറിയില്ല.
ജീവിതത്തില്‍ ഇത്തരം രുചി ഭേദങ്ങള്‍ എന്നെങ്കിലും അദ്ദേഹത്തെ തേടിയെത്തിയിരുന്നുവോ എന്തോ, ലഹരിയെന്ന സങ്കല്പങ്ങള്‍ക്കിപ്പുറത്തുള്ള വിശപ്പിന്റെ വികാരമായിരിക്കാം ഒരുപക്ഷെ ചാത്തുവേട്ടനെ ഈ നടയിലെത്തിക്കാറുള്ളതെന്ന സത്യം ആര്‍ക്കൊക്കെയോ ബോധ്യപ്പെട്ടിരിക്കാം., ചൊവ്വയും ബെള്ളിയും ഓനു കോളന്നെ എന്ന് പറഞ്ഞു കൊണ്ടാണ് പല്ലില്ലാത്ത വായില്‍ അവലിട്ട് ഞെരിച്ചുകൊണ്ട് പ്രായമുള്ള ഒരാള്‍ എപ്പോഴും കാവില്‍ നിന്നിറങ്ങി വരാറുള്ളത്.
കുട്ടികള്‍ കരയുമ്പോഴും വികൃതി കാട്ടുമ്പോഴുമെല്ലാം അമ്മമാര്‍ സ്ഥിരമായി ചാത്തുവേട്ടനെ ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു… ദാ ചാത്തു വര്ന്ന … നിന്നെ പിടിച്ച് ആ ചാക്കിലിട്ട് ഇപ്പ കൊണ്ടോവും.
അതോടെ കുട്ടികള്‍ നിശ്ശബ്ദരാവും. അവര്‍ക്ക് മുന്നില്‍ ചാത്തുവേട്ടന്റെ വേഷം ഒരു ഭീകരരൂപിയുടേതായിരുന്നു.
ചില സ്ത്രീകളും ചാത്തുവേട്ടനെ വല്ലാതെ ഭയപ്പെട്ടിരുന്നു.
കണ്ടത്തില്‍ മേഞ്ഞുകൊണ്ടിരിക്കുന്ന പശുക്കിടാങ്ങളെ അവരുടെ അടുത്തു പോയി സ്‌നേഹമസൃണമായി തലോടുന്ന നിമിഷങ്ങളില്‍ ആ മുഖത്ത് വല്ലാത്തൊരു പ്രസന്നത ദര്‍ശിക്കാനാവും.
അതിരുകളില്ലാത്ത വാത്സല്യത്തിന്റെ ആ അല്പസമയത്തെ ആനന്ദാതിരേകത്തില്‍ മതിമറന്ന് ഏതൊക്കെയോ ലോകങ്ങളില്‍ ചാത്തുവേട്ടന്‍ അപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. തലോടുന്നത് തന്റെ പിഞ്ചുമകളെയാണെന്ന ധാരണ ആ മനസ്സിനെ മഥിച്ചിരുന്നുവോ… ഒന്നും അറിയില്ല.
ഒരാളുടെ മനസ്സുവായിക്കുന്നതില്‍ ആര്‍ക്കും അ +ന് സാധ്യതയില്ലല്ലോ.
ചാത്തുവേട്ടനിലേക്കുള്ള ചിന്തകളില്‍ ചോദ്യങ്ങളേയുള്ളൂ.
മകര മഞ്ഞിന്റെ തണുപ്പില്‍ കമ്പിളിയുടെ കറുത്ത കഷണം പുതച്ചെത്തുന്ന ചാത്തുവേട്ടന്‍ പഴയ കെട്ടിടത്തിനു മുന്നില്‍ ഏറെ നേരം ധ്യാനത്തിലായിരിക്കും. …യജമാന ന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട് നാട്ടുകാര്‍ക്കും വേണ്ടാതായ ചില ചാവാലി നായ്ക്കള്‍ കൂട്ടമായി തനിക്ക് ചുറ്റും നിന്ന് കുരയ്ക്കുന്നതൊന്നും ചാത്തുവേട്ടന്‍ അപ്പോള്‍ ഗൗനിക്കാറേയില്ല.
ഉത്സവ നടയിലും തെയ്യപ്പറമ്പുകളിലുമെല്ലാം ചാത്തുവേട്ടനെ കാണുമ്പോള്‍ കുട്ടികള്‍ അമ്മമാരുടെ പിന്നിലൊളിക്കാറാണ് പതിവ്. ഇത് മനസ്സിലാക്കിയതുകൊണ്ടാവണം അയാള്‍ അവിടെ എത്തി നടയിലേക്ക് നോക്കി ഉടനെ തന്നെ പിന്‍തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്നത്. ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം കൂട്ടം തെറ്റിയവര്‍ക്ക് ഉത്സാഹമേകുന്നതല്ലെന്ന തിരിച്ചറിവാണ് ഈ പിന്‍വാങ്ങലിന് പിന്നിലെന്ന് ഈ നാട്ടില്‍ ആരറിയുന്നു.
കാലവര്‍ഷവും ഋതുഭേദങ്ങളുമെല്ലാം തങ്ങളുടെ സഞ്ചാരപാതയില്‍ അനുവദിക്കപ്പെട്ട സമയത്തിനൊപ്പം കടന്നു വരുമ്പോള്‍ ചാത്തുവേട്ടന്‍ പടിയിറക്കപ്പെട്ട തന്റെ കൊച്ചു കുടിലിലേക്ക് പതുക്കെ നടക്കാന്‍ തുടങ്ങുകയാവും …
അവിടെ ഭാര്യയും കുഞ്ഞുമകളും ചിമ്മിനി വെളിച്ചത്തില്‍ തന്നെയും കാത്തിരുന്നിരുന്ന സന്ധ്യകള്‍….
കാലവര്‍ഷത്തിന്റെ തീരാക്കലിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ മകളെ ചേര്‍ത്തുപിടിച്ച് രാത്രി വെളുപ്പിച്ചത്.
മഴ സംഹാര താണ്ഡവമാടിയ ഒരു ദിനത്തില്‍ മകളുടെ വിശപ്പ് മാറ്റാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ യശമാനന്റെ പറമ്പിലെ ചക്ക പറിച്ചതിന് ചീമക്കൊന്നയില്‍ കെട്ടിയിട്ട് ചാട്ടവാറടിച്ചത്, ഭാര്യയ്‌ക്കൊപ്പം തോര്‍ത്തുമുണ്ട് കൊണ്ട് തോട്ടുവക്കില്‍ നിന്ന് ചെറുമത്സ്യങ്ങളെ പിടിച്ച് പശിയടക്കാറുള്ളത്.
ദാരിദ്ര്യത്തിന്റെ സ്‌നേഹ വാത്സല്യങ്ങളിലൂടെ ദിവസങ്ങള്‍ കടന്നുപോകവേയാണ് ജീവിതം തിരുത്തിക്കുറിച്ച ആ ദിനമെത്തിയത്.
വൈകുന്നേരം മുതല്‍ക്കെ നിലയ്ക്കാത്ത മഴയാണ്. വീടിന് മുന്നില്‍ നിന്ന് വരമ്പിലേക്കുള്ള പാലം ഏതു നിമിഷവും പൊട്ടിവീഴാം എന്ന അവസ്ഥ. ഇതിലൂടെയാണ് തന്റെ കൊച്ചുമകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇടയ്ക്കിടെ ഓടിക്കളിക്കാറുള്ളത്. മഴ കനപ്പെട്ടതോടെ തോട്ടില്‍ ഇന്നലയെ വെള്ളം നിറഞ്ഞു തുടങ്ങിരുന്നു.
യശമാനന്റെ പറമ്പിലെ വെള്ളക്കെട്ട് മാറ്റുന്നതിനിടയില്‍ ചാത്തുവേട്ടന്റ മനസ്സ് മകളെക്കുറിച്ചുള്ള ചിന്തകളാല്‍ പിടഞ്ഞുകൊണ്ടിരുന്നു. പണി കഴിഞ്ഞ് നേരെ എതിര്‍ വശത്തുള്ള പുറമ്പോക്കില്‍ നിന്ന് രണ്ട് ഇരൂള്‍ മരങ്ങള്‍ പാലത്തിന്റെ അളവില്‍ മുറിച്ചെടുത്ത് ചാത്തുവേട്ടന്‍ എത്തുമ്പഴേക്കും ജീവിതഗതി മറ്റൊരു ദിശയിലേക്ക് നീങ്ങിയിരുന്നു.
തന്റെ ജീവന്റെ കരുതലായ മകളെ കൂരയുടെ തൂണില്‍ ശ്വാസമെടുക്കാനാവാത്ത വിധം ബന്ധിച്ചു കൊണ്ട്… അവളുടെ കുട്ടിപ്പാവാട വായില്‍ തിരുകിയിരിക്കുന്നു…..
അകത്തേക്കോടിക്കയറിയ ചാത്തുവേട്ടനെ കാത്തിരുന്നത്
ചലനമറ്റ തന്റെ ഭാര്യയെ നാലുകരങ്ങള്‍ ചേര്‍ത്തു പിടിച്ച് മുകളിലെ കയറിന്റെ കുരുക്കിലേക്ക് മുറുക്കുന്ന കാഴ്ച്ചയാണ്.
ആ ഗ്രാമം ഞെട്ടുന്ന വിധത്തില്‍ അയാള്‍ അലറി വിളിച്ചു …
ആ ഇരുട്ടിന്റെ മറവില്‍ ഓടിയകലുന്ന രണ്ട് പേര്‍ക്ക് നേരെ അരയില്‍ നിന്നൂരിയ കത്തിയാളുമായി ഓടാന്‍ ശ്രമിച്ചെങ്കിലും ചാത്തുവേട്ടന്‍ നില തെറ്റി വീണു.
അലര്‍ച്ച കേട്ട് ഓടി കൂടിയവര്‍ വിധിയെഴുതി … ചാത്തൂന് പ്രാന്തായി…. ഓന്‍ ഓളേം മോളേം കൊന്നു… ഇപ്പം വീടിന് തീയിടും.
കാലത്തിന്റെ കുത്തൊഴുക്കില്‍ പലതും മാറി മറഞ്ഞു.
വര്‍ഷങ്ങളുടെ കാരാഗൃഹവാസത്തിന് വിട പറഞ്ഞ് ചാത്തുവേട്ടന്‍ കോണ്‍ക്രീറ്റ് റോഡിലൂടെ നടന്നു വരുമ്പോള്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ ഉറക്കെ നിലവിളിച്ചു കൊണ്ടോടി… ചാത്തുവരുന്നേ ചാത്തു… വേഗം ഓടിക്കോ ……