കരുണാനിധിയുടെ പഴയ തട്ടുപൊളിപ്പന്‍ സിനിമയിലെ നായകനെ വെല്ലുന്ന രീതിയില്‍ മുത്തുവേല്‍ കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ഒരു പടപ്പുറപ്പാടിന് ഇറങ്ങിയിരിക്കയാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ വിരചിക്കുന്നത് പുതിയകാല രാവണായനം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനാധിപത്യരീതിയിലുള്ള ഈ യുദ്ധത്തിന്റെ രാഷ്ട്രീയ രീതിശാസ്ത്രം പഴയ കരുണാനിധി സിനിമയുടെ തനിയാവര്‍ത്തനമല്ല. എന്നാല്‍ യുദ്ധ പ്രഖ്യാപനത്തിലും അതു കഴിഞ്ഞ് വിജയനാദി സാമന്തന്മാര്‍ക്കൊപ്പമുള്ള സ്റ്റാലിന്റെ മാര്‍ച്ച്പാസ്റ്റിലും തിയറ്ററില്‍ കയ്യടി കിട്ടാനുള്ള എല്ലാ മസാലയും ഉണ്ടുതാനും. ജനസംഖ്യാടിസ്ഥാനത്തില്‍ ലോകസഭാമണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഉടനെ 25 വര്‍ഷത്തേക്ക് മരവിപ്പിച്ചുകൊള്ളണം എന്നാണ് സ്റ്റാലിനാദികള്‍ പ്രമേയം വഴി ആവശ്യപ്പെട്ടിരിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡല പുനര്‍ നിര്‍ണ്ണയം നടത്തിയാല്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കപ്പെടും, തെക്കെ ഇന്ത്യയിലെ പൗരന്മാര്‍ രണ്ടാം കിടക്കാരാകും, അധിനിവേശകാലത്തെപ്പോലെ അധികാര കേന്ദ്രീകരണം ഉണ്ടാവും, അത് അധീശത്വത്തിന് വഴങ്ങലാകും എന്നൊക്കെയാണ് സ്റ്റാലിനും രേവന്ത് റെഡ്ഢിയും പിണറായി വിജയനും ഡി.കെ.ശിവകുമാറുമൊക്കെ ഗവേഷണം നടത്തി കണ്ടെത്തിയത്. ജനസംഖ്യ നോക്കി ജനപ്രതിനിധിയെ നിശ്ചയിക്കുന്നതല്ലേ ജനാധിപത്യം എന്ന് അവരോട് ചോദിക്കരുത്.
അരവിന്ദ് കെജ്‌രിവാള്‍ ദല്‍ഹിയിലൊരു ‘ഇന്ത്യാ മുന്നണി’ ഉണ്ടാക്കി ഇതുപോലെ യുദ്ധ പ്രഖ്യാപനം നടത്തിയിരുന്നത് ആരും മറക്കാനുള്ള സമയമായിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളൊക്കെ അതില്‍ കൈകോര്‍ക്കലും യോഗം വിളിക്കലുമൊക്കെ നടത്തി കേന്ദ്രത്തിലെ ബി.ജെ.പി.സര്‍ക്കാറിനെ മൂക്കുനുള്ളി വിഴുങ്ങിക്കളഞ്ഞു എന്ന് കേള്‍വികേട്ട രാഷ്ട്രീയ നിരീക്ഷകര്‍ അന്ന് വിലയിരുത്തിയതാണ്. ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ആപ്പും തീര്‍ന്നു; ഇന്ത്യാ സഖ്യത്തിന്റെ കാറ്റും പോയി. അന്നത്തെ ഇന്ത്യാസഖ്യത്തിനു പകരം ഇന്ന് സംയുക്ത കര്‍മ്മ സമിതിയാണ്. കെജ്‌രിവാളിനു പകരം സ്റ്റാലിനാണ്. ജനാധിപത്യ സംരക്ഷണത്തിനു പകരം ഫെഡറലിസ സംരക്ഷണമാണ് ലക്ഷ്യം. കുപ്പിയേ മാറിയിട്ടുള്ളു വീഞ്ഞ് പഴയ ബി.ജെ.പി. വിരോധം തന്നെ. ഭാഷാവിരോധം എന്ന തമിഴ് വിഘടന വാദത്തിന്റെ ദ്രാവിഡ കഴക മേമ്പൊടിയാണ് സ്റ്റാലിന്റെ കയ്യില്‍. ചീട്ടുപെട്ടിയിലെ ജോക്കറിന്റെ മുഖം മാറുന്നുവെന്നല്ലാതെ കളിക്കാര്‍ പഴയതുതന്നെ.