കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വൈദേശികരായ ഭാരതവിരുദ്ധശക്തികളും ഭാരതത്തിനുള്ളിലെ ഹിന്ദുവിരുദ്ധ വര്‍ഗീയ ശക്തികളും ദേശവിരുദ്ധ രാഷ്ട്രീയ പക്ഷവും ഒക്കെ രാപ്പകലില്ലാതെ പണിയെടുത്തിട്ടും ഭാരതത്തിലെ പൊതുജനം നരേന്ദ്രമോദിയെ തന്നെ മൂന്നാമതും പ്രധാനമന്ത്രി പദത്തിലേക്ക് നിയോഗിച്ചു. ലോകസഭയിലെ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കേവലം 99ലേക്ക് ഒതുങ്ങുകയും ചെയ്തു. എന്നാല്‍ പതിനേഴാം ലോക്‌സഭയില്‍ സാങ്കേതികത്വത്തിന്റെ പേരില്‍ പൂര്‍ണ്ണമായ ഔപചാരിക അംഗീകാരമില്ലായിരുന്നെങ്കിലും പ്രായോഗികമായി അധിര്‍ രഞ്ചന്‍ ചൗധരി വഹിച്ചിരുന്ന പ്രതിപക്ഷ നേതാവിന്റെ പദവി ഇത്തവണ രാഹുല്‍ഗാന്ധിക്ക് ലഭിച്ചു.
ലോകസഭയിലെ പ്രതിപക്ഷനേതാവിന്റെ പദവിയിലിരുന്ന് അതിരുകടന്ന ശൈലിയാണ് സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയില്‍ രാഹുല്‍ പ്രകടമാക്കിയത്. പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിപക്ഷം സഭയില്‍ പറഞ്ഞുവെച്ചത് ഇതൊക്കെയാണ്. പതിനേഴാം ലോകസഭയില്‍ 200 അംഗങ്ങളുണ്ടായിരുന്ന പ്രതിപക്ഷത്ത് പതിനെട്ടാം ലോകസഭയില്‍ 234 പേരുണ്ട്. അതുകൊണ്ട് ഞങ്ങള്‍ പറയുന്നതൊക്കെ സഭാദ്ധ്യക്ഷനും സഭാനേതാവും ഭരണപക്ഷവുമൊക്കെ പഞ്ചപുച്ഛമടച്ച് കേട്ടിരുന്നു കൊള്ളണം. സഭയുടെ നടുത്തളത്തിലിറങ്ങി അഴിഞ്ഞാടിയാലും ആരും തടയാന്‍ തുനിയരുത്. സ്വകാര്യ മുതലാളിമാരോട് പണം പറ്റി സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും തങ്ങള്‍ക്ക് ലഭിക്കുന്ന സഭാ നെറ്റ്‌വര്‍ക്കിലേക്കുള്ള ലോഗിന്‍ ഐഡിയും പാസ്സ്‌വേര്‍ഡുമൊക്കെ അവര്‍ക്ക് കൊടുത്ത് പണം വാങ്ങുകയും ചെയ്യുന്നതിനെയൊന്നും തടയാമെന്നാരും വ്യാമോഹിക്കരുത്. സഭയില്‍ താന്തോന്നിത്തരം കാട്ടിയാലും നിയന്ത്രിക്കാനുള്ള നടപടികളോ സസ്‌പെന്‍ഷനോ പുറത്താക്കലോ നടത്താമെന്ന് കരുതേണ്ട പോലും! ചുരുക്കത്തില്‍, രാഹുലും കിങ്കരന്മാരും സഭയുടെ നടുത്തളത്തിലോ പുറം വരികളിലോ ചുടല നൃത്തമാടിയാലും ആരും അരുതെന്ന് പറയുക പോലും ചെയ്യരുത്.
പതിനേഴാം ലോക്‌സഭയില്‍ പ്രതിപക്ഷം ചോദിച്ചുവാങ്ങിയ സസ്‌പെന്‍ഷനുകളും പുറത്താക്കലുകളും രാഹുല്‍ പക്ഷത്തിന്റെ വിലകളഞ്ഞുവെന്നത് സത്യമാണ്. പക്ഷേ ഓരോ സന്ദര്‍ഭങ്ങളിലും സഭാ അദ്ധ്യക്ഷന്റെ ഭാഗത്തുനിന്ന് അത്തരം ഇടപെടലുകള്‍ അനിവാര്യമാക്കിയത് തങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം നന്നാകാന്‍ തന്നെയല്ലേ പൊതുജനം മൂന്നാം തവണയും സോണിയാ കോണ്‍ഗ്രസ്സിനെയും കൂട്ടരെയും പ്രതിപക്ഷത്തു തന്നെ പിടിച്ചിരുത്തിയത്? ഒന്നാം ക്ലാസ്സില്‍ രണ്ടാം തവണയും തോറ്റത് അവിടെ പഠിക്കേണ്ട പാഠങ്ങള്‍ പഠിക്കാതിരുന്നതിന്റെ പരിണതഫലമാണെന്ന് തിരിച്ചറിഞ്ഞ് പഠിക്കാനും പരിശീലിക്കാനും മിനക്കെടാതിരുന്നതൊക്കെ പഠിച്ചെടുക്കാനും പരിശീലിക്കുവാനുമല്ലേ അടുത്ത അഞ്ചുവര്‍ഷങ്ങളില്‍ പരിശ്രമിച്ചു നോക്കണ്ടത്? അതിനുപകരം ജനങ്ങളുടെ അംഗീകാരം നേടി വിജയിച്ച് കയറിയവരോട് കുടിപ്പക തീര്‍ക്കാന്‍ പോയാല്‍ കല്ലേല്‍ കടിച്ച് പല്ലു പോകുന്ന അവസ്ഥ ഉണ്ടാവും.
പതിനേഴാം ലോകസഭയില്‍ അനിവാര്യമായി എടുക്കേണ്ടി വന്ന സസ്‌പെന്‍ഷനുകളിലേക്ക് ചര്‍ച്ച തിരിച്ചു വിടണമെന്ന് രാഹുലിനും കൂട്ടര്‍ക്കും നിര്‍ബന്ധമാണെങ്കില്‍ അതിനാര് തടസ്സം നില്‍ക്കും? അവിടെ ഉയരുന്ന സ്വാഭാവിക ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നു മാത്രം. നെഹ്രു-ഇന്ദിരാ-രാജീവ് കാലത്തും സാമാജികരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നതും പുറത്താക്കിയിട്ടുണ്ടെന്നും മറക്കരുതെന്നു മാത്രം.
അരുതാത്തത് കാട്ടിയാല്‍ അരുതെന്ന് പറയാനും അതിരുവിട്ടാല്‍ അകറ്റി നിര്‍ത്താനും ജനാധിപത്യവ്യവസ്ഥയിലെ അധികാര കേന്ദ്രങ്ങള്‍ക്ക് അവകാശമില്ലേ? ഉണ്ടാക്കിയെടുക്കുന്നതോ വീണുകിട്ടുന്നതോ ആയ സന്ദര്‍ഭങ്ങള്‍ ദുരുപയോഗിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ കേന്ദ്രസ്ഥാനമായ പാര്‍ലമെന്റില്‍ ചോദ്യോത്തരങ്ങളോ സംവാദങ്ങളോ നിയമനിര്‍മ്മാണനടപടികളോ തടസ്സപ്പെടുത്താന്‍ എന്തു തറവേലയും കാട്ടുമെന്ന വെല്ലുവിളിയുമായി വന്നാല്‍ സഭയും സഭാദ്ധ്യക്ഷനും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അവരെ പുറത്താക്കാന്‍ ശ്രമിച്ചാല്‍ അത് സഭാനടപടികള്‍ സുഗമമാക്കാനുള്ള സ്വാഭാവികവും അനിവാര്യവുമായ ഇടപെടലുകളെന്നല്ലേ മനസ്സിലാക്കേണ്ടത്? അത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് വേണ്ടിവന്നാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടിക്രമം ആദ്യം തന്നെ നിയമത്തിന്റെ ഭാഗമാക്കിയത്. ആ വ്യവസ്ഥ പ്രയോഗിച്ചുകൊണ്ടു തന്നെയാണ് ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരുന്നപ്പോള്‍, 1962 സപ്തംബറില്‍, ഗോഡേ മുരഹരിയെന്ന പാര്‍ലമെന്റംഗത്തെ സസ്‌പെന്‍ഡ് ചെയ്ത് സഭയിലെ മാര്‍ഷലുകളുടെ സഹായത്തോടെ പുറത്താക്കിയത്. 1966 ജനുവരി 25ന് അതേ അംഗത്തെ രാജ്‌നാരായണനോടോപ്പം വീണ്ടും സസ്പന്‍ഡ് ചെയ്ത് പുറത്താക്കി. 1971 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ രാജ്‌നാരായണനെ വീണ്ടും സസ്‌പെന്‍ഡു ചെയ്തു. പിന്നീട് പല സന്ദര്‍ഭങ്ങളിലും രാജ്യസഭയിലും ലോകസഭയിലും കേരളം പോലെ പല സംസ്ഥാനങ്ങളിലെ നിയമസഭകളിലും സഭാ നടപടികള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ സസ്‌പെന്‍ഡ് ചെയ്ത് പുറത്താക്കിയ സംഭവങ്ങള്‍, നിരവധി നടന്നിട്ടുണ്ട്.
അതൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ ഐഎന്‍ഡിഐഎ പക്ഷം ഉയര്‍ത്താനിടയുള്ള ഒരു മറുചോദ്യം അതൊക്കെ ഒന്നോ രണ്ടോ വ്യക്തികള്‍ക്കെതിരെയുള്ള നടപടികളായിരുന്നില്ലേ എന്നാകാം. അതിനുള്ള ഉത്തരം വളരെ ലളിതമാണ്. കുറ്റകൃത്യത്തില്‍ പ്രതികളുടെ എണ്ണം കൂടുതലായതുകൊണ്ട് കേസെടുക്കേണ്ടെന്ന് കരുതാന്‍ കഴിയുമോ? പ്രതിയാക്കപ്പെട്ടവരുടെ എണ്ണം കൂടുതലായതുകൊണ്ട് കുറ്റം കണ്ടുപിടിച്ച പോലീസുകാരോ ശിക്ഷിച്ച ന്യായാധിപന്മാരോ വിമര്‍ശനത്തിന് വിധേയരാകണമെന്ന് പറയാന്‍ കഴിയുമോ? അതുകൊണ്ട് നിയമനിര്‍മ്മാണ സഭകളുടെ നടത്തിപ്പിന് തടസ്സം നില്‍ക്കുന്നവരുടെ എണ്ണക്കൂടുതല്‍ സസ്‌പെന്‍ഷന്‍ പോലുള്ള നടപടികള്‍ക്ക് തടസ്സമാകാന്‍ പാടില്ല. ഒരു പക്ഷേ, ഒന്നോ രണ്ടോ പേര് തടസ്സവുമായി വന്നാല്‍ വിട്ടുവീഴ്ച കാണിക്കുകയോ മറ്റെന്തെങ്കിലും പ്രായോഗിക ഇടപെടലുകളിലൂടെ അവരെ നിശ്ശബ്ദരാക്കാന്‍ ശ്രമിച്ചു നോക്കുകയോ ആകാം. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ നടപടികള്‍ തടസ്സപ്പെടുത്തണമെന്ന നിശ്ചയത്തോടെ, അവരുടെ ദുരുദ്ദേശ്യം പ്രകടമാക്കുന്ന പ്ലക്കാര്‍ഡുകളുമൊക്കെ പിടിച്ച് സഭയ്ക്കുള്ളിലേക്ക് പോരിനു വന്നാല്‍ അവരെ സസ്‌പെന്‍ഡു ചെയ്ത് പുറത്താക്കേണ്ടി വരും. അങ്ങനെ ചെയ്യുന്നതില്‍ ഒരു അനൗചിത്യവുമില്ല. അത്തരത്തിലുള്ള ഉചിതവും ശക്തവുമായ നടപടികള്‍ എടുക്കാതിരുന്നാല്‍ കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടസ്സപ്പെടുന്നതിന് ശിവന്‍ കുട്ടിയും മറ്റും നടത്തിയ കുപ്രസിദ്ധമായ ‘ചവിട്ടു നാടകങ്ങള്‍’ കേരളത്തിന് പുറത്തും ആവര്‍ത്തിക്കുമെന്ന അപകടരമായ സ്ഥിതി വരും.
അതൊക്കെ അവഗണിച്ചുകൊണ്ട്, സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ മര്യാദയുടെ പരിധികള്‍ വിട്ട് ഐന്‍എന്‍ഡിഐഎ മുന്നണിയിലെ എല്ലാ അംഗങ്ങളും രാജ്യസഭയിലും ലോകസഭയിലും പ്രകോപനം സൃഷ്ടിച്ചപ്പോള്‍ പലപ്രാവശ്യം അപേക്ഷിക്കുകയും നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്ത് നിവൃത്തികെട്ടപ്പോള്‍ അവരെ സസ്‌പെന്‍ഡ് ചെയ്തതിന്റെ പേരില്‍ നരേന്ദ്രമോദിയെ കുറ്റപ്പെടുത്താന്‍ വരുന്നവര്‍ 1989ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരൊറ്റ ദിവസം 63 അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിന്റെ ന്യായം നിരത്തണം. അന്ന് ആ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് സെയ്യദ് ഷഹാബുദീനും, ജി.എം. ബനാത്ത് വാലയും, എം.എസ്സ്.ഗില്ലും അവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നില്ലെങ്കില്‍ പോലും സഭയില്‍ നിന്ന് പുറത്തേക്ക് പോയവരോടൊപ്പം ചേര്‍ന്നതും ചരിത്ര സംഭവമായിരുന്നു. അവിടെ മറ്റൊരു കാര്യവും പ്രസക്തമാണ്. ഇന്ദിര കൊല്ലപ്പെട്ട അനുതാപതരംഗത്തില്‍ 414 അംഗങ്ങളുമായി ലോകസഭയില്‍ മൃഗീയ ഭൂരിപക്ഷം രാജീവ് പക്ഷം സ്വന്തമാക്കിയിരുന്നതുകൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ സംഖ്യ വളരെ കുറവായിരുന്നുവെന്നതും കണക്കിലെടുക്കണം. ആ ചെറിയ സംഖ്യയില്‍ നിന്നാണ് രാജീവ് ഗാന്ധി മുന്‍കൈ എടുത്ത് 63 പേരെ സസ്‌പെന്‍ഡു ചെയ്ത് സഭയില്‍ നിന്ന് പുറത്താക്കിയെന്നതോര്‍ക്കണം.
അന്നത്തെ പ്രതിപക്ഷം സഭയില്‍ തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തിയതിന്റെ കാരണവും വളരെ പ്രസക്തമായിരുന്നു. അതിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. രാജീവിന്റെ അമ്മയും സോണിയയുടെ ഭര്‍തൃമാതാവും രാഹുലിന്റെ മുത്തശ്ശിയുമായിരുന്ന ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരയുടെ കൊലപാതകം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്ന ജസ്റ്റിസ് ഥാക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമുയര്‍ന്നതിന്റെ കാരണം. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ വ്യക്തമാക്കി: ”അന്തരിച്ച പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആര്‍.കെ.ധവാന്റെ പങ്കാളിത്തം സംബന്ധിച്ച ഗുരുതരമായ സംശയത്തിന് ഇടയാക്കുന്ന ശക്തമായ സൂചകങ്ങളും നിരവധി ഘടകങ്ങളുമുണ്ട്” (There are strong indicators and numerous factors which warrant grave suspicion as regard the complicity and involvement of R.K. Dhawan, special assistant to the Prime Minister, in the conspiracy to assassinate the late Prime Minister).
അക്കാര്യത്തില്‍ ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യം ആ റിപ്പോര്‍ട്ട് ഗൗരവമായിട്ടെടുക്കാതിരിക്കുവാനും ചര്‍ച്ചയൊഴിവാക്കുവാനും രാജീവ് എന്തുകൊണ്ട് വഴിവിട്ട നിര്‍ബന്ധം കാട്ടിയെന്നുള്ളതാണ്. ഇന്ദിരയുടെ വിശ്വസ്തവലയത്തില്‍ പ്രമുഖനായിരുന്ന ആര്‍.കെ.ധവാനെ ആ ക്രൂരകൊലപാതകവുമായി ബന്ധപ്പെട്ട സംശയത്തിന്റെ കുന്തമുനയില്‍ നിര്‍ത്തുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. കാര്യങ്ങളുടെ നേരറിവുണ്ടായിരുന്ന വലിയ ഒരു സമൂഹം ധവാനെ സംശയദൃഷ്ടിയോടെ കണ്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ തന്നെയാണ് പ്രധാനമന്ത്രി രാജീവ് തന്നോട് അടുപ്പമുള്ളവരുടെയിടയില്‍ പ്രമുഖനായി അയാള്‍ക്ക് ഇടം നല്‍കിയിരുന്നത്. രാജീവ് അയാളെ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമാക്കിയിരുന്നു. ജസ്റ്റിസ് ഥാക്കറുടെ റിപ്പോര്‍ട്ടില്‍ ആര്‍.കെ.ധവാന്റെ അറിവും സമ്മതവും പങ്കും ഇന്ദിരാവധത്തില്‍ ഉണ്ടായിരുന്നെന്ന തലത്തിലേക്ക് കണ്ടെത്തലുകള്‍ പോയിരിക്കുന്നു. മാത്രമല്ല, ഇന്ദിരയോട് അടുപ്പമുള്ളവരുടെ ഉള്‍വലയത്തില്‍ നിന്നു തന്നെ ഘാതകര്‍ക്ക് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടാകാമെന്ന വസ്തുകളിലേക്ക് നയിക്കുന്നതുമായിരുന്നു ആ റിപ്പോര്‍ട്ട്.
ആ റിപ്പോര്‍ട്ട് ചര്‍ച്ചയായാല്‍ ഇന്ദിരയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടി വരുമെന്ന ഭയം കാരണമായിരുന്നോ ജസ്റ്റിസ് ഥാക്കറുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയേ വേണ്ടെന്ന് രാജീവ് തന്നെ നിര്‍ബന്ധം പിടിച്ചതും ലോകസഭാ അംഗങ്ങളെ കൂട്ടമായി സസ്‌പെന്‍ഡ് ചെയ്തതും? ഇന്ദിരയുടെ മരണം ബിബിസി പോലുള്ള വിദേശ മാധ്യമങ്ങള്‍ സംഭവദിവസം ഉച്ചയ്ക്ക് 12 മണിയോടടുത്തു തന്നെ പുറത്തു വിട്ടിട്ടും ആകാശവാണിയും ദൂരദര്‍ശനും മരണം സ്ഥിരീകരിക്കാന്‍ വൈകുന്നേരം ആറുമണി കഴിയും വരെ എന്തിന് കാത്തിരുന്നു? നിലവിലുള്ള കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ഇന്ദിരയുടെ ഭൗതികശരീരം അഗ്‌നിക്കിരയാക്കുന്നതിനു പോലും കാത്തുനില്‍ക്കാതെ രാജീവ് പ്രധാനമന്തിക്കസേര പിടിച്ചെടുക്കാന്‍ എന്തുകൊണ്ട് ധൃതി കാണിച്ചു? വെടിവെപ്പിനു ശേഷം ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു ബിയാന്ത് സിംഗും സത്വന്ത് സിംഗുമെന്നിരിക്കെ എന്തുകൊണ്ട് നിര്‍ണ്ണായക തെളിവു നഷ്ടമാകും വിധം ബിയാന്ത് സിംഗിനെ വെടിവെച്ചു കൊന്നു? അങ്ങനെയുള്ള പല ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉത്തരം കിട്ടാതെ നിലനില്‍ക്കുമ്പോഴായിരുന്നു ആ കൊലപാതകം അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമഗ്രമായി ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ രാജീവ് ഗാന്ധി ശ്രമിച്ചതെന്നതും ആ വിഷയവുമായി ബന്ധപ്പെട്ട് 63 പാര്‍ലമെന്റംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് പുറത്താക്കിയെന്നതും നേരറിയുവാന്‍ പ്രതിബദ്ധതയുളളവര്‍ക്ക് മുമ്പില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഉയര്‍ന്നു നില്‍ക്കുകയാണ്.
ഒരിക്കലും ന്യായീകരിക്കാനാവാത്ത ദുരൂഹമായ ലക്ഷ്യത്തിനുവേണ്ടി 63 പാര്‍ലമെന്റംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് നേതൃത്വം നല്‍കിയ രാജീവ് ഗാന്ധിയുടെ സഹധര്‍മ്മിണി സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയുമാണ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി പാര്‍ലമെന്റില്‍ അരാജകത്വത്തിന് ഒരുമ്പെട്ടിറങ്ങിയവരെ സസ്‌പെന്‍ഡു ചെയ്തതിന്റെ പേരില്‍ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ത്തുന്നത്. സസ്‌പെന്‍ഷനിലേക്ക് നയിച്ച സംഭവങ്ങള്‍, ലോകസഭയുടെ സന്ദര്‍ശക ഗാലറിയില്‍ ഉള്ളിലേക്ക് രണ്ടു രാജ്യദ്രോഹികള്‍ കടന്നു ചാടിയതില്‍ നിന്നാണ് തുടങ്ങിയത്. അങ്ങനെ ചാടിയവരെയും ചാടിച്ചവരെയും കുറിച്ചും അത്തരം സാദ്ധ്യതകളെ തടയാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സംവിധാനം പരാജയപ്പെട്ടതെങ്ങനെ എന്നതിനെ കുറിച്ചും സമഗ്രമായ അന്വേഷണം നടക്കണം. തിരുത്തല്‍ പ്രകിയകളും പ്രാവര്‍ത്തികമാക്കണം. അതിനുള്ള ഗൗരവപൂര്‍ണ്ണമായ നടപടികള്‍ ഉറപ്പുവരുത്തിയ ലോകസഭാ സ്പീക്കര്‍ വിവരങ്ങള്‍ സഭയെ അറിയിക്കുകയും ചെയ്തു. കൂട്ടുത്തരവാദിത്തമുള്ള ക്യാബിനറ്റിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സഭയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. രക്ഷാമന്ത്രിയുടെ പ്രസ്താവനയ്ക്കുശേഷം സ്പീക്കര്‍ ചര്‍ച്ചയ്ക്ക് അനുവാദം നല്‍കാനും കോണ്‍ഗ്രസ്സ് ലോക സഭാകക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരിയുള്‍പ്പടെയുള്ളവര്‍ തുടര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നെന്നുമാണറിയുന്നത്. എന്നാല്‍ അതിനോടകം പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് സഭ അലങ്കോലപ്പെടുത്താന്‍ സോണിയാ-രാഹുല്‍ കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതോടെ സഭയില്‍ ബഹളമാരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ക്ക് ആക്രമികളില്‍ നിന്ന് നരേന്ദ്രമോദിയിലേക്ക് ചര്‍ച്ച തിരിച്ചുവിട്ട് കടന്നുകയറിയവര്‍ക്ക് പ്രതിരോധം തീര്‍ക്കണം. അതിനുതകുംവിധം പാര്‍ലമെന്റ് സംവാദത്തിന്റെ അവസരം മുതലെടുക്കുകയായിരുന്നു അവരുടെ ദുരുദ്ദേശ്യം.
പൗരത്വ ഭേദഗതി നിയമമോ, കാര്‍ഷിക നിയമങ്ങളോ മണിപ്പൂര്‍ വിഷയമോ എന്തായാലും, വിദേശങ്ങളില്‍ നിന്ന് പ്രധാനമായും പണം ഒഴുകുന്ന എന്‍ജിഒകള്‍, കൈ നിറയെ പണവും കൊടുത്തിട്ട്, മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്താല്‍, കഴുത്തില്‍ സഞ്ചിയും തൂക്കി തെരുവിലിറങ്ങി തെറിവിളി തുടങ്ങുന്ന ആക്രമകാരികളായ സമരത്തൊഴിലാളികളുടെ (ആന്ദോളന്‍ ജീവികള്‍), ഭാഗമായിട്ടുള്ളവരാണ് അതിക്രമത്തിന് തുനിഞ്ഞവര്‍ എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞിരുന്നു. അവര്‍ തൊഴിലില്ലാത്ത യുവാക്കളാണെന്ന് നുണ പറഞ്ഞ് അവരെ രക്ഷിക്കുന്ന പണിയ്ക്ക് പാര്‍ലമെന്റിനെ ഉപയോഗിക്കാനാണ് രാഹുലും ഐഎന്‍ഡിഐഎയും പദ്ധതിയിട്ടത്. അങ്ങനെയാണ്, ആ സന്ദര്‍ഭത്തില്‍, ലോകസഭയിലും രാജ്യസഭയിലും, അംഗങ്ങളെ സസ്‌പെന്‍ഡു ചെയ്യുവാനുള്ള സാഹചര്യം ഉണ്ടായത്. അവരുടെ കുതന്ത്രം പൊളിച്ചടുക്കാന്‍ മടി കാട്ടാതിരുന്ന രാജ്യസഭാ അദ്ധ്യക്ഷനും ലോകസഭാ സ്പീക്കറും പ്രധാനമന്ത്രിയും ഭാരതത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നു. നിയമനിര്‍മ്മാണ സഭകളില്‍ ജനാധിപത്യപരവും സകാരാത്മകവുമായ ചര്‍ച്ചകള്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കണം. പക്ഷേ, പ്ലാക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി സഭാ അദ്ധ്യക്ഷനെ പോലും കടന്നാക്രമിക്കാന്‍ വരുന്നവരെ പുറത്തേക്കുള്ള വഴിയിലേക്ക് പറഞ്ഞുവിടുകയും വേണം. വിഷവിത്ത് മുളച്ചുവളരുന്നത് കണ്ടാല്‍ മൂടോടെ പിഴുതെറിയുന്നതും ഔഷധ സസ്യമാണെന്നുകണ്ടാല്‍ ആവോളം വളര്‍ത്തുന്നതുമാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി നേതൃത്വം നല്‍കുന്ന ദേശീയ പക്ഷത്തിന്റെ ശൈലി. പാര്‍ലമെന്റിനുള്ളിലാണെങ്കിലും പൊതുനിരത്തുകളിലാണെങ്കിലും ആ ശൈലിയാണ് ജനം ആഗ്രഹിക്കുന്നതും അംഗീകരിക്കുന്നതും. അതുകൊണ്ട് തന്നെ അനിവാര്യമായ സാഹചര്യങ്ങളില്‍ ധര്‍മ്മദണ്ഡ് കയ്യിലെടുക്കാനും സസ്‌പെന്‍ഷനാണെങ്കിലും പുറത്താക്കലാണെങ്കിലും മമതയോ വിരോധമോ ഇല്ലാതെ, മടിയും വിട്ടുവീഴ്ചയുമില്ലാതെ, ചെയ്യുവാനുള്ള ഉത്തരവാദിത്തമാണ് 2024ലും ഭാരതം ദേശീയ ജനാധിപത്യ മുന്നണിക്ക് നല്‍കിയിരിക്കുന്നതെന്ന് രാഹുലും കൂട്ടരും തിരിച്ചറിഞ്ഞ് സ്വയം തിരുത്തട്ടെ.
അത്രയൊക്കെ തിരിച്ചറിയുവാനുള്ള വകതിരിവ് കാട്ടിയില്ലെങ്കില്‍ കലികാലത്ത് അലഞ്ഞുതിരിയുന്ന അശ്വത്ഥാമാവാണ് റൗള്‍ വിന്‍സിയെന്ന രാഹുല്‍ ഗാന്ധി എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞെന്നുവരും. കുരുക്ഷേത്രത്തിലെ ധര്‍മ്മ യുദ്ധാനന്തരം കൗരവപക്ഷത്തെ കൊടും ക്രൂരതയുടെ പ്രതീകമായി, സ്വന്തം ചൂഢാമണിയും നഷ്ടപ്പെട്ട്, എന്നും അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട പാഴ്ജന്മത്തിനു സമാനമായി ഭാരതീയ ജനാധിപത്യത്തിനുമേല്‍ കുടുംബാധിപത്യത്തിന്റെ കുടിലതന്ത്രങ്ങള്‍ പയറ്റിയ നെഹ്രു-കപടഗാന്ധി കുടുംബത്തില്‍ നിന്ന് കാലം കണ്ടെത്തിയ പിന്തുടര്‍ച്ചക്കാരനാണ് രാഹുലെന്ന് ചരിത്രം വിലയിരുത്തും.