സാമൂഹ്യ പരിവര്‍ത്തനത്തിന് പ്രചോദനം നല്‍കാന്‍ കഴിയുന്ന, സമഗ്രമായ പ്രപഞ്ചവീക്ഷണമുള്ള ആശയത്തെയാണ് പൊതുവെ ദര്‍ശനം എന്നു വിശേഷിപ്പിക്കാറുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ അവസാനകാലത്ത് ഉയര്‍ന്നുവന്ന ഇടതുപക്ഷ രാഷ്ട്രീയം, ഒരു പുരോഗമനദര്‍ശനമായും, ദീര്‍ഘകാലത്തെ കോളോണിയല്‍ ഭരണസമ്പ്രദായം ഉണ്ടാക്കിയ സാമ്പത്തിക, സാമൂഹിക അവഗണനയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ഭാരത ജനതയെ മോചിപ്പിക്കുന്നതിനുള്ള ഒരു നൂതന ആശയം എന്ന നിലയിലുമായിരുന്നു അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഭാരതത്തെ തിരിച്ചറിയാനോ, പഠിക്കാനോ ശ്രമിക്കാതെ പാശ്ചാത്യ ദൃഷ്ടിയിലൂടെ ഭാരതത്തെ വീക്ഷിച്ച ഇന്ത്യന്‍ ഇടതുപക്ഷം ഭാരതത്തില്‍ അതിവേഗത്തില്‍ പരാജയപ്പെട്ടു പിന്‍വാങ്ങി എങ്കിലും, കേരളം, ബംഗാള്‍, ത്രിപുര തുടങ്ങിയ ചുരുക്കം ചില ഇടങ്ങളില്‍ പിടിച്ചു നിന്നു. സമീപകാലത്ത് ഇവയില്‍ ഓരോന്നായി നഷ്ടപ്പെടുമ്പോഴും തങ്ങള്‍ പുരോഗമനത്തിന്റെ അപ്പോസ്തലന്മാരാണെന്ന അവകാശവാദം ഇടതുപക്ഷ ബുദ്ധിജീവികളും പ്രവര്‍ത്തകരും ഒരിക്കലും കൈവിടാറില്ല, മാത്രമല്ല പുരോഗമന ആശയമെന്നാല്‍ തങ്ങളുടേതുമാത്രമാണെന്ന് അവര്‍ അന്ധമായി വാദിക്കുകയും ചെയ്യുന്നു. എന്നാല്‍ മാര്‍ക്‌സിസവും അതിന്റെ അടിസ്ഥാന വീക്ഷണമായ വൈരുദ്ധ്യാത്മക ഭൗതികവാദവും മൗലികവും, പുരോഗമനപരവുമായ ആശയമാണോ? അതോ മറ്റാരില്‍ നിന്നെങ്കിലും കടംകൊണ്ട ഏതെങ്കിലും ആശയത്തെ മൗലികമാക്കി അവതരിപ്പിച്ചതാണോ എന്ന് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
1947 ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് വാദിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഗസ്ത് 15 കരിദിനമായി ആചരിച്ചു. കേരളത്തിന്റെ പരമ്പരാഗത തൊഴിലുകളായിരുന്ന കൃഷിയും വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കളിമണ്‍, ഓട്ട്പാത്രം, കൈത്തറി തുടങ്ങിയ എല്ലാ മേഖലകളിലും, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണവും രണ്ടാം ലോകമഹായുദ്ധവും ഉണ്ടാക്കിയ, സാമ്പത്തിക പ്രതിസന്ധികളെ സമര്‍ത്ഥമായി തങ്ങള്‍ക്ക് അനുകൂലമാക്കിയാണ് ഇടതുപക്ഷം ഇവിടെ വളര്‍ന്നത്. കമ്യൂണിസ്റ്റ് നേതാക്കള്‍ തങ്ങള്‍ സാമ്രാജ്യത്വത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഒരു ശക്തമായ പ്രസ്ഥാനമായി സ്വയം അവതരിപ്പിക്കുന്നതില്‍ അന്ന് വിജയിക്കുകയും ചെയ്തു. സാര്‍വദേശീയ മതങ്ങളെ നിരന്തരം വെല്ലുവിളിച്ച്, തങ്ങള്‍ മതവിരുദ്ധരും സാര്‍വദേശീയ മാനവികതയുടെ വക്താക്കളുമാണെന്ന് അവകാശപ്പെട്ട് അവര്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രതിഷ്ഠനേടി. ക്രൈസ്തവ സഭകളുമായി പാര്‍ട്ടി പരസ്യമായി വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടുകയും ഇരുകൂട്ടരുടെയും പരസ്പര കാലുഷ്യത്തിന്റെ വാര്‍ത്തകള്‍ സമൂഹത്തില്‍ നിരന്തരചര്‍ച്ചാ വിഷയമാവുകയും ചെയ്തു. എന്നാല്‍ മറ്റൊരു ആഗോള മതമായ ഇസ്ലാമിക സമൂഹവുമായി സമാന സംഘര്‍ഷം ഉണ്ടാകാതിരിക്കാനും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രദ്ധിച്ചു. അങ്ങനെ കമ്മ്യൂണിസവും ക്രിസ്ത്യന്‍ സഭകളും വ്യത്യസ്ത ധ്രുവങ്ങളില്‍ ആണ് എന്ന് പൊതുവേ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഈ പ്രകടീകരണത്തിന്, എന്ത് അടിത്തറയാണുള്ളതെന്നും, യഥാര്‍ത്ഥത്തില്‍ ഇരുവരുടെയും കാഴ്ചപാടുകളില്‍ അന്തരമോ, സാമ്യതകളോ ഉണ്ടോ എന്നും വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതായി കാണുന്നില്ല. ആഗോളതലത്തില്‍ ബര്‍ട്രാന്റ് റസ്സല്‍ ഈ രണ്ടു ദര്‍ശനങ്ങളിലെയും സാമ്യതകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, കേരളത്തില്‍ അത്തരമൊരു താരതമ്യപഠനം വളരെ കുറവേ കണ്ടിട്ടുള്ളൂ.
കാള്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, അതിനും മുന്‍പ് മാര്‍ക്‌സ് എഴുതിയ ദാസ് ക്യാപ്പിറ്റല്‍, പിന്നീട് ലെനിന്‍ അടക്കം നല്‍കിയ പലവിധ വ്യാഖ്യാനങ്ങള്‍ ഇവയെ സാര്‍വദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ആധാരമാക്കുമ്പോള്‍, കേരളത്തിലെ ഇടതുപക്ഷ പശ്ചാത്തലം ഒരുങ്ങിയത് ഇഎംഎസ് കേന്ദ്രീകൃതമായിട്ടാണ്. യൂറോപ്യന്‍ ചിന്തകളില്‍ അധിഷ്ഠിതമായ മാര്‍ക്‌സിസം ഒരിക്കലും 18-19 നൂറ്റാണ്ടിലെ യൂറോപ്യന്‍ പരിമിതികള്‍ക്ക് പുറത്തുള്ള ഒരു ചിന്താസരണികളെയും ഉള്‍കൊണ്ടിട്ടില്ല എന്ന പരിമിതികള്‍ക്ക് അകത്ത് നിന്ന് വേണം ഈ രണ്ട് ദര്‍ശനങ്ങളെയും വിശകലനം ചെയ്യാന്‍.
കമ്യൂണിസം നവലോകനിര്‍മാണത്തിനുള്ള ഒരു നവപുരോഗമന ആശയമായി അവതരിപ്പിക്കപ്പെട്ട സമയത്ത്, മനുഷ്യകുലത്തെയാകെ ഏക ദൈവ സങ്കല്‍പം അടിസ്ഥാനമാക്കി ക്രിസ്തുമതം, റോമാസാമ്രാജ്യം നല്‍കിയ അടിത്തറയിലൂടെ, യൂറോപ്പിലെ ഏറ്റവും വലിയ മതശക്തിയായി മാറിക്കഴിഞ്ഞിരുന്നു. അന്ന് ലോകത്തിലെ പ്രബലസംഘടിത മതമായി ക്രിസ്തുമതം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു എന്നത് നിഷേധിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇടതുപക്ഷം പിന്തുടരുന്ന സംഘടനാ സംവിധാനവും ക്രിസ്തീയ സഭകള്‍ പിന്തുടരുന്ന സംഘടനാ സംവിധാനങ്ങളും വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്. അതോടൊപ്പം രണ്ട് തത്വശാസ്ത്രങ്ങളും, അവയുടെ വിശ്വാസ ദര്‍ശനങ്ങളും വിശദമായി താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില യാഥാര്‍ഥ്യങ്ങള്‍, വലിയ സാര്‍വദേശീയ ഗൂഢാലോചനകളിലേക്ക് നയിക്കുന്നവയാണ്.
സംഘടനാ സംവിധാനം
3-4 നൂറ്റാണ്ടുകളിലാണ് ക്രിസ്തുമതം ഒരു കേന്ദ്രീകൃത ഭരണസംവിധാനമായി റോം ആസ്ഥാനമായി ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുടേയും മുകളില്‍ ഉയര്‍ന്നുവന്നത്. 15-16 നൂറ്റാണ്ടുകള്‍ക്കുശേഷം യൂറോപ്യന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് ചിറകുവിരിച്ചതോടെ യൂറോപ്പ് ശക്തമായ ആഗോള വികസനതന്ത്രങ്ങള്‍ നടപ്പില്‍ വരുത്തുന്നതായി കാണാന്‍ കഴിയും. ആദ്യം യൂറോപ്യന്‍ രാജ്യങ്ങളും, പിന്നീട് രണ്ടാം ലോക മഹായുദ്ധകാലശേഷം അമേരിക്കയും, ലോകത്ത് വലിയ സാമ്പത്തിക, സൈനികശക്തിയായി വന്നതിന് ശേഷമാണെങ്കില്‍ പോലും പല കാലഘട്ടങ്ങളിലും സാമ്പത്തികമായ കാരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ വ്യക്തി താത്പര്യങ്ങള്‍ മൂലമോ, റോമിന്റെ പരമാധികാരം അംഗീകരിക്കാതെ ചില പ്രാദേശിക സഭകള്‍ രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍ അവയെല്ലാം മാര്‍പാപ്പ നയിക്കുന്ന സഭയുടെ ക്രിസ്തീയ അജണ്ടയില്‍ ഊന്നിയ ആഗോള നേതൃത്വത്തെ അംഗീകരിക്കുകയും കാലക്രമത്തില്‍ അതിനോട് സമരസപ്പെട്ട് മുന്നോട്ട് പോകുന്നതും കാണാവുന്നതാണ്, പ്രത്യേകിച്ചും ക്രിസ്തുമതവിഷയങ്ങളില്‍. ഇതിന് ഉത്തമമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ. ആഗോള തലത്തില്‍, റോം ആസ്ഥാനമായി ലോകത്തെ ക്രിസ്തീയ വിശ്വാസികളെ നയിക്കുന്ന ക്രിസ്തീയ സഭയുടെ സംഘടനാ ചട്ടക്കൂട് ഏകദേശം താഴെ കൊടുത്തരീതിയില്‍ ആണ്.
1. ഇടവക
2. ഫെറോന
3. രൂപതാ
4. അതിരൂപതാ
5. ഭദ്രാസനം (കര്‍ദിനാള്‍-കാതോലിക്കേറ്റ്)
6. കര്‍ദിനാള്‍ കൗണ്‍സില്‍
7. മാര്‍പാപ്പ
ഈ സംഘടനാ സംവിധാനത്തില്‍ ആദ്യ അഞ്ച് ഘടകങ്ങളും ഓരോ രാജ്യത്തിന്റെയും പരിമിതികള്‍ക്കകത്താണെങ്കിലും അവയെ എല്ലാം നിയന്ത്രിക്കുന്ന ആഗോള ഭരണസംവിധാനമാണ് ക്രൈസ്തവസഭയെ ലോകത്ത് നയിക്കുന്നത്. സമാനമായ രീതിയില്‍ ഇടത്പക്ഷ പാര്‍ട്ടികള്‍ പൊതുവില്‍ അനുവര്‍ത്തിക്കുന്ന സംഘടനാസംവിധാനം നമുക്ക് ഒന്ന് പരിശോധിക്കാം.
1. ബ്രാഞ്ച് കമ്മറ്റി (കൗണ്‍സില്‍)
2. ലോക്കല്‍ കമ്മറ്റി
3. ഏരിയാ കമ്മറ്റി
4. ജില്ലാ കമ്മറ്റി
5. സംസ്ഥാന കമ്മറ്റി (കൗണ്‍സില്‍)
6. കേന്ദ്ര കമ്മറ്റി (ദേശീയ കൗണ്‍സില്‍)
7. പോളിറ്റ് ബ്യൂറോ
വികാരി മുതല്‍ മാര്‍പ്പാപ്പ വരെ നീളുന്ന അധികാരശ്രേണിയാണ് ക്രിസ്തീയ സഭകളെ നയിക്കുന്നതെങ്കില്‍, സമാനമായ രീതിയില്‍ കൂടുതല്‍ അധികാരങ്ങള്‍ കയ്യാളുന്ന സെക്രട്ടറിമാരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ മുന്നോട്ട് നയിക്കുന്നത്. പ്രാദേശീയമോ, ദേശീയമോ ആയ നാമവ്യത്യാസങ്ങള്‍ക്കപ്പുറം 6-7 തലങ്ങളിലൂടെ സമാനമായ ശൈലി പിന്‍തുടരുന്ന ഒരു ഭരണസംവിധാനവും സംഘടനാശൈലിയുമാണ് ഇരു വിഭാഗവും പിന്‍തുടരുന്നത്. ക്രിസ്തീയ സഭയില്‍ പാതിരിക്ക് സമാനമായ അധികാരം പാര്‍ട്ടിയില്‍ സെക്രട്ടറി നിര്‍വഹിക്കുന്നു.
സംഘടനാപരമായി ക്രിസ്തീയ സഭകള്‍ അനുവര്‍ത്തിക്കുന്ന രീതികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിശൈലികളും പരിശോധിക്കുമ്പോള്‍, ചില രസകരമായ സമാനതകള്‍ ദൃശ്യമാണ്. സഭയിലെ ഇടവകയില്‍ നിലനില്‍ക്കുന്നത്രയും ജനാധിപത്യം കമ്മ്യൂണിസ്റ്റ്
പാര്‍ട്ടികളിലും അനുവദിക്കപ്പെട്ടിട്ടുണ്ട്. ബ്രാഞ്ച് കമ്മറ്റികള്‍ ഉദാഹരണമാണ്. മാര്‍പ്പാപ്പ കര്‍ദ്ദിനാളിനേയും പിന്നീട് ഇടവക വികാരിയെയും വരെ മുകളില്‍ നിന്ന് തീരുമാനിച്ച് നിശ്ചയിക്കുന്ന രീതി തന്നെയാണ് കമ്മ്യൂണിസ്റ്റ് സഭകളിലും നമ്മള്‍ കാണാറുള്ളത്. മേല്‍ഘടകത്തിന് താത്പര്യം ഇല്ലാത്ത സെക്രട്ടറി വരാറില്ല. അഥവാ വന്നാലും അധികകാലം ഭരിക്കുന്നതായി കാണാറുമില്ല. മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിന് സമാനമായ രീതിയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനായി, വെള്ളപ്പുക വരുന്നത് നോക്കി സഖാക്കള്‍ കണ്ണില്‍ എണ്ണയൊഴിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നത് സമീപകാല ദൃഷ്ടാന്തങ്ങളാണ്.
സഭ അഥവാ സംഘടനാപ്രവര്‍ത്തനശൈലി
ഇരു കൂട്ടരുടേയും സംഘടനാ പ്രവര്‍ത്തനരീതികളെ വിശകലനം ചെയ്യുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന സമാനതകള്‍ കാണാന്‍ കഴിയും. ഒരു വിശ്വാസി, സഭയുടെ പ്രമാണങ്ങളെ അനുസരിച്ച്, ഇടവക നല്‍കുന്ന ഉപദേശങ്ങളെ, അതായത്, കേന്ദ്രീകൃതമായ സംവിധാനം വഴിവരുന്ന ശാസനകളെ ധിക്കരിക്കാതെ കീഴ്‌പ്പെട്ട് ജീവിക്കുന്നതുപോലെ, സഖാവ് പാര്‍ട്ടിക്ക് (ഇവിടെ പാര്‍ട്ടി ഘടകത്തിന്) കീഴ്‌പ്പെട്ട് സംഘടനാ പ്രവര്‍ത്തനം നടത്തണം. സഭയ്ക്ക് അനിഷ്ടമായി പ്രവൃത്തിക്കുന്ന വിശ്വാസിക്ക് ഇടവക ബഹിഷ്‌കരണം മുതല്‍ അവസാനം മരണശേഷം കാത്തിരിക്കുന്ന തെമ്മാടിക്കുഴി വരെയുള്ള ഭ്രഷ്ടും, കുടുംബത്തിന് വിവാഹം മറ്റു മതപരമായ വിലക്കുകളും അടക്കം കാത്തിരിക്കുമ്പോള്‍, ജനാധിപത്യം, പുരോഗമനം തുടങ്ങിയ വലിയ വാചകങ്ങളില്‍ ഊറ്റംകൊണ്ട് സംസാരിക്കാറുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സമാന ശിക്ഷകളാണ് സഖാവിനും വിധിക്കാറ്.
സഭയോട് മാപ്പ് പറഞ്ഞ് കുഞ്ഞാടിന് ശിക്ഷയില്‍ നിന്ന് ഇളവ് നേടാന്‍ കഴിയുന്നതുപോലെ, പാര്‍ട്ടിയോട് മാപ്പുപറഞ്ഞ് സഖാവിനും തടിസുരക്ഷിതമാക്കാന്‍ പാര്‍ട്ടി സംവിധാനം സമ്മതിക്കും. സഖാവില്‍ പാര്‍ട്ടി വിരുദ്ധത ആരോപിക്കപ്പെട്ടാല്‍ പാര്‍ട്ടി, വിമതനോട് അയിത്തം പ്രഖ്യാപിക്കും. വിമതനോടോ, അയാളുടെ കുടുംബത്തോടോ സഹകരിക്കുന്നതില്‍ മറ്റ് സഖാക്കള്‍ക്ക് (സഭാ വിശ്വാസികള്‍ക്ക്), പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ, വിലക്ക് നിലവില്‍ വരും. സഭയുടെ മാനേജ്‌മെന്റ് പോലെ പാര്‍ട്ടി അച്ചടക്ക നടപടികള്‍ വിമത സഖാവും നേരിടുക തന്നെ വേണം. വിവാഹമോചനം പോലെയുള്ള വിഷയങ്ങള്‍ എങ്ങിനെയാണോ സഭാ സംവിധാനം കൈകാര്യം ചെയ്യുന്നത് അതുപോലെ തന്നെ, പാര്‍ട്ടി അച്ചടക്ക സംവിധാനം, വിഷയങ്ങള്‍ കൈകാര്യം ചെയ്യും. കുമ്പസാരിച്ച് സഭയ്ക്ക് കീഴിലാകാന്‍ ക്രൈസ്തവ വിശ്വാസിക്ക് അവസരം ലഭിക്കുന്നതുപോലെ, പാര്‍ട്ടി, കീഴ്‌പ്പെട്ടവനെ വാഴ്ത്തുന്നതും കാണാം. തെറ്റ് സമ്മതിക്കാത്തവന് ആധുനിക കാലത്തെ ഭ്രഷ്ട് തന്നെയാണ് വിധി. പാര്‍ട്ടി മരണം വിധിച്ചാലും അതിന് എതിരെ പ്രതികരിക്കാന്‍ പോലും സഖാവിന് അധികാരം ഇല്ല. ബിഷപ്പ് ലൈംഗിക ആരോപണം നേരിടുമ്പോഴും പ്രതികരണ സ്വാതന്ത്ര്യമില്ലാത്ത വിശ്വാസിക്ക് സമാനമാണ് സഖാവിന്റെയും അവസ്ഥ.
സഭയോട് വിയോജിച്ചത് ഒരുവ്യക്തി അല്ല മറിച്ച് ഒരു ഗ്രൂപ്പ് ആണെങ്കില്‍ എന്തും സംഭവിക്കാം, ശക്തിക്ക് അനുസരിച്ച് ഒരു പുതിയ സഭ രൂപീകരിക്കാം. വിശ്വാസികളെ കൂടെ നിര്‍ത്താനുള്ള കലഹവും, ചിലപ്പോള്‍ കലാപങ്ങളും, സംഘര്‍ഷങ്ങളും കാണാന്‍ കഴിയും. സ്വത്ത് തര്‍ക്കങ്ങള്‍ അതിന്റെ പരിണത ഫലങ്ങളാണ്. അങ്ങനെ പുതിയതായി രൂപം കൊള്ളുന്ന സഭ മാര്‍പ്പാപ്പക്കും ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും കൂറ് പ്രഖ്യാപിക്കുക കൂടി ചെയ്യുന്നതോടെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരികയും കലഹങ്ങള്‍ പ്രാദേശികമായി മാത്രം നിലനില്‍ക്കുന്നതായും കാണാറുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പുകളെ ഈ വീക്ഷണകോണില്‍ ദര്‍ശിക്കുമ്പോള്‍, ഇവയുടെ സമാനതകളെ തള്ളിക്കളയാന്‍ കഴിയില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അസാമാന്യ സാദൃശ്യം കൂടി കാണാന്‍ കഴിയും. പിളര്‍പ്പിന് ശേഷം ഇരുകൂട്ടരും ആള്‍ബലം കൂട്ടാനായി സംഘര്‍ഷങ്ങളിലേക്ക് തിരിഞ്ഞു. ഭാരതത്തില്‍ ഇടത്-വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായി രണ്ടായതിന് ശേഷമുണ്ടായ ശാരീരിക ഏറ്റുമുട്ടലുകള്‍ ഓര്‍ക്കുക. സഭാതര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ഏകോപനസമിതി എന്ന പോലെ ഇടത് ഏകോപനസമിതിയിലൂടെ പരസ്പരം കലഹിക്കുന്ന പ്രതീതി നിലനിര്‍ത്തി ഒരു ഇടത് സഖ്യം രൂപംകൊള്ളുന്നതാണ് പിന്നീട് നാം കാണാറുള്ളത്. പണ്ട് കലഹിച്ചിരുന്ന പാര്‍ട്ടികളായ, സിപിഐ, സിപിഎം എന്നിവര്‍ ഇന്ന് ഒന്നിച്ചാണെന്നത് കാണാതെ പോകരുത്. പിളര്‍പ്പിന് അവസാനം പുതിയ പാര്‍ട്ടിക്ക് ഒരു പുതിയ സെക്രട്ടറി കൂടി ജനിക്കുന്നു.
കാറല്‍ മാക്‌സ് വിഭാവനം ചെയ്തിരുന്നതും ശരിയായ രീതിയില്‍ നടക്കാതെ പോയതുമായ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നിലവില്‍വന്നിരുന്നു എങ്കില്‍ സഭാ സംവിധാനത്തിലെ ഘടകങ്ങ ളെല്ലാം ആഗോളതലത്തിലും നിലവില്‍ വരുമായിരുന്നു. അതായത് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നിലവില്‍ വരികയും ഒരു ആഗോള സെക്രട്ടറി ജനറലിനു കീഴില്‍ ലോകതൊഴിലാളി സംഘടന രൂപീകരിക്കുകയും ചെയ്യുമായിരുന്നു. ഇതും ചര്‍ച്ച് നടപ്പിലാക്കിയ ഭരണ സംവിധാനവുമായുള്ള സാമ്യത ശ്രദ്ധിക്കാതെ പോകരുത്.
രണ്ട് സംവിധാനങ്ങളും അവരവരുടെ രീതിയില്‍ സ്വതന്ത്ര രാജ്യസങ്കല്‍പങ്ങളെ, സാംസ്‌കാരിക രാഷ്ട്ര സങ്കല്‍പങ്ങളെ അംഗീകരിക്കാത്ത സംഘടനാരീതികള്‍ അവലംബിക്കുന്നതായും, ഒപ്പം ഒരു പാര്‍ട്ടി പ്രവര്‍ത്തകനില്‍ ദേശീയതക്ക് ഒരു പ്രാധാന്യവും നല്‍കേണ്ടതില്ല എന്ന ചിന്തവളര്‍ത്തിയെടുക്കാനും കമ്മ്യൂണിസ്റ്റ് സംഘടനാ ചിന്താധാരയും ശൈലിയും പ്രതലം ഒരുക്കുന്നതായും കാണാന്‍ കഴിയും. കമ്മ്യൂണിസത്തിന്റെ ആഗോള അജണ്ട അതായിരുന്നുവോ, എന്ന് ഈ പശ്ചാത്തലത്തില്‍ നാം ആലോചിക്കണം. ആഗോള ചട്ടക്കൂടാണ് പരമപ്രധാനം എന്ന് വിശ്വസിക്കാന്‍ പഠിച്ച ക്രൈസ്തവ വിശ്വാസവും ആഗോള തൊഴിലാളി സഖ്യം എന്ന സങ്കല്‍പം വെച്ചു പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് വിശ്വാസിയും ഒരു ദേശീയതയെയും അംഗീകരിക്കുന്നതായി കാണാറില്ല. ഇസ്ലാം മതവിശ്വാസവും ദേശീയതയ്ക്ക് ഉപരിയായി മതവിശ്വാസത്തെ കാണുന്നു.
തത്വശാസ്ത്രങ്ങള്‍
സഭയുടെ അടിസ്ഥാന തത്വശാസ്ത്രം പ്രബോധിപ്പിക്കുന്നത് സഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന വിശ്വാസിക്ക് മരണശേഷം സ്വര്‍ഗരാജ്യം പ്രതിഫലമായി ലഭിക്കുമെന്നാണ്. പാപിക്ക് നരകവും ലഭിക്കും. ബൂര്‍ഷാസിക്ക് നരകവും, മരണവും. കമ്മ്യൂണിസ്റ്റിന് (സഖാവിന്) ഈ ലോകത്തില്‍ തന്നെ സ്വര്‍ഗരാജ്യസമാനമായ ജീവിതമാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ സമഗ്രചിന്തയും ആകെത്തുകയും. സഭ മരണശേഷം ഇടയന്മാര്‍ക്ക് നല്‍കുന്ന വാഗ്ദത്തഭൂമി കമ്മ്യൂണിസം തൊഴിലാളിവര്‍ഗ്ഗത്തിന് ഭൂമിയില്‍ തന്നെ വാഗ്ദാനം ചെയ്യുന്നു. സഭയുടെ മാര്‍ഗ്ഗം ആത്മീയതയാണെങ്കില്‍, കമ്മ്യൂണിസ്റ്റുകള്‍ സംഘര്‍ഷത്തിലൂന്നിയ രാഷ്ട്രീയ മാര്‍ഗത്തിലൂടെ ഭൂമിയില്‍ അത് നേടാന്‍ ശ്രമിക്കുന്നു എന്നതാണ് അടിസ്ഥാനപരമായ വ്യത്യാസം. ഇവിടെ മാത്രം കമ്മ്യൂണിസം മറ്റൊരു സെമറ്റിക് മതമായ ഇസ്ലാമിന്റെ ശൈലിയായ വാള്‍തലപ്പിലൂടെ, അഥവാ ആയുധശക്തിയില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നത് കാണാം.
വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും സാത്താന്റെ (ബൂര്‍ഷാസിയുടെ) പ്രലോഭനങ്ങളില്‍ വീഴാതെ ക്രിസ്തു വചനങ്ങളിലൂടെ മുന്നോട്ടു പോകുകയും ചെയ്യുമ്പോള്‍, സ്വര്‍ഗരാജ്യത്ത് പ്രവേശിക്കും എന്ന ആത്മീയ സൗരഭ്യമാണ് ക്രിസ്തീയമാര്‍ഗം പിന്തുടരുന്ന വിശ്വാസിക്കായി ക്രൈസ്തവ സഭകള്‍ വാഗ്ദാനം ചെയ്യുന്ന ത്. ഒപ്പം ക്രൈസ്തവ മതത്തെ ലോകഭൂരിപക്ഷ മതമായി മാറ്റുക എന്നതും അവരുടെ വിശ്വാസ ദൗത്യമാകുന്നു.
ജന്മംകൊണ്ട് തന്നെ അതിക്രൂരനായ ബൂര്‍ഷ്വയെ (മുതലാളിത്തം, സാമ്രാജ്യത്വം, അവസരം പോലെ വിശേഷണങ്ങള്‍ ആകാം) -അതായത് സാത്താനെ – സംഘര്‍ഷത്തിലൂടെ, സായുധ സമരത്തിലൂടെ തകര്‍ത്ത് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം നേടുകയും തുടര്‍ന്ന് ഭൗതികമായ ഒരു സ്വര്‍ഗരാജ്യം, ചൂഷകരില്ലാത്ത രാജ്യം, വിഭാവനം ചെയ്യുകയുമാണ് കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം. ഇവിടെയും ആഗോള ആധിപത്യം ഒരു പ്രഖ്യാപിത ലക്ഷ്യമാണ്.
ഒരു പ്രത്യയശാസ്ത്രം ഭൂമിയില്‍ മതജീവിതത്തിലൂടെ ആത്മീയ യുദ്ധം എന്ന ആശയത്തില്‍ നിലകൊള്ളുമ്പോള്‍, മറ്റേത് ഭൗതികയുദ്ധമാണ് വിഭാവനം ചെയ്യുന്നത് എന്ന് കാണാം. പക്ഷെ രണ്ടിന്റെയും അന്തിമ ലക്ഷ്യം ഒന്നുതന്നെയാണ്, സ്വര്‍ഗരാജ്യം. ഒന്ന് ആത്മീയതയിലൂടെ മറ്റേത് ഭൗതികതയിലൂടെ. രണ്ട് കൂട്ടരും ഇതിലേക്കുള്ള വഴികള്‍ ആരായുന്നത് സമാനമായാണ്. ഇവയുടെ സമന്വയരൂപമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അടിയുറച്ച വിശ്വാസപ്രമാണങ്ങള്‍, ചട്ടങ്ങള്‍ എന്നിവ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍. ശക്തമായ സംഘടനാശൈലി, സമാനതകള്‍ മാത്രമുള്ള രീതികളും, ശൈലികളും ഇവയൊക്കെ എന്തുകൊണ്ട് എന്ന ചോദ്യം സ്വാഭാവികം മാത്രം. രണ്ടുപേരെയും നയിക്കുന്നത് ഒരു വിശാസപ്രമാണമോ അതോ രണ്ട് തത്വശാസ്ത്രങ്ങളോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഒന്ന് ബൈബിള്‍ എന്നും മറ്റേത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നുമാണ്. അവിടെ ഉയരുന്ന സ്വാഭാവികമായ അടുത്തചോദ്യം, എങ്കില്‍ എന്തുകൊണ്ട് ഇത്രയേറെ സമാനതകള്‍ എന്നതാണ്? ആദ്യഗ്രന്ഥം ബൈബിള്‍ ആണ് എന്നിരിക്കെ, കാറല്‍ മാര്‍ക്‌സ് എന്ത് പുതിയ പുരോഗമനവീക്ഷണമാണ് ലോകത്തിന് നല്‍കിയത് എന്ന ചോദ്യത്തിനും ഉത്തരം തേടേണ്ടതുണ്ട്?
മാര്‍പ്പാപ്പ നയിക്കുന്ന ആഗോള ക്രിസ്തീയ സഭ ക്രിസ്തു രാജ്യം കൊണ്ടുവരുവാനായി ലോകത്ത് പ്രവര്‍ത്തിക്കുമ്പോള്‍, ഇന്ന് പരാജപ്പെട്ടുപോയതെങ്കിലും, ഏകലോക കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ആയിരുന്നു മാര്‍ക്‌സിയന്‍ സ്വപ്‌നം. പ്രായോഗത്തില്‍ വരുന്നില്ല എന്നതുകൊണ്ട് ഇവ തമ്മിലുള്ള ആശയ സാമ്യത തള്ളിക്കളയാന്‍ കഴിയില്ല.
ഒരു വസ്തുത നമുക്ക് മുന്നില്‍ ഇന്ന് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു, കമ്മ്യൂണിസ്റ്റ് ആശയപ്രമാണങ്ങള്‍ തകര്‍ന്നടിഞ്ഞ ഇടങ്ങളിലൊക്കെ പിന്നീട് നാം കാണുന്നത് ക്രൈസ്തവ സഭകളുടെ വളര്‍ച്ചയാണ്. ആശയപരമായ ഒരുമയും സംഘടനാപരമായ ഐക്യവും ഇതില്‍ ശക്തമായ ഒരു ഘടകം തന്നെയാണ്. ഭൂമിയില്‍ സ്വര്‍ഗരാജ്യം സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോള്‍, മരണാനന്തര സ്വര്‍ഗരാജ്യത്തില്‍ ഈ പരാജിതരായ നാടുകളിലെ മനുഷ്യര്‍ ആശ്രയം തേടി തൃപ്തിപ്പെടുന്നതായി കാണാന്‍ കഴിയുന്നു. ആത്മീയസൗരഭ്യം തേടുന്ന റഷ്യ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെയുള്ള സമീപകാല ഉദാഹരണങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കുന്നത്.
മന:ശാസ്ത്രപരമായും, ആശയപരമായും മനുഷ്യനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് അല്ലെങ്കില്‍ സെമറ്റിക്ക് മത ആശയങ്ങളിലേക്ക്, ലോകമതശക്തികളുടെ ആശയങ്ങളിലേക്ക് അടുപ്പിക്കുക എന്നതുകൂടി മാര്‍ക്‌സിയന്‍ കമ്മ്യൂണിസ്റ്റ് പദ്ധതിയുടെ ലക്ഷ്യമാണോ എന്ന സംശയം സ്വാഭാവികമായി ഉയരുന്നുണ്ട്. ആത്മീയ ചിന്താധാരയായി ഏകദൈവ വിശ്വാസത്തെ വളര്‍ത്താനുള്ള ഒരു ഇടനിലക്കാരന്റെ സ്ഥാനമാണോ മാര്‍ക്‌സിസം എന്ന ചോദ്യം അവശേഷിക്കുന്നു.
കമ്മ്യൂണിസം കേരളത്തില്‍
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ ഏത് നിഷ്പക്ഷമതിയും സമ്മതിക്കേണ്ടി വരിക, ഇടതുപക്ഷ ആശയപ്രചരണങ്ങളെക്കാള്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍, ഭാരതസംസ്‌കാരത്തെ താഴ്ത്തിക്കെട്ടി പ്രചരിപ്പിക്കുന്നതിനോ, നശിപ്പിക്കുന്നതിനോ ആണ് എന്നും അമിത താത്പര്യം കാണിച്ചിട്ടുള്ളത് എന്നാണ്. ക്ഷേത്രാരാധനയോടും വിഗ്രഹാരാധനയോടുമൊക്കെ ഇന്ത്യന്‍ ഇടതുപക്ഷത്തിനുള്ള വെറുപ്പ് കലര്‍ന്ന സമീപനം വളരെയധികം പ്രകടമാണല്ലോ. അതിന് കാരണമാകുന്നത് ഒരുപക്ഷെ ജന്മം കൊണ്ട് ഭാരതീയരെങ്കിലും, അവര്‍ അറിയാതെ തന്നെ അവരെ സ്വാധീനിച്ച ക്രിസ്തീയ, ഇസ്ലാമിക ചിന്താധാരയുടെ മറ്റൊരു രൂപമായ മാര്‍ക്‌സിസം തന്നെയാണ്.
കമ്മ്യൂണിസ്റ്റ് ചിന്തയിലോ, പ്രവര്‍ത്തനശൈലിയിലോ, ക്രൈസ്തവ ദര്‍ശനങ്ങളില്‍ നിന്നോ, സംഘടനാരീതിയില്‍ നിന്നോ അടിസ്ഥാനപരമായ ഒരു വ്യത്യാസവും കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍, മതസാമ്രാജ്യങ്ങള്‍ പണിയാനുള്ള മണ്ണ് തയ്യാറാക്കുക, അതിനായി തനത് സംസ്‌കാരങ്ങളെ തകര്‍ക്കുക, പരമാവധി ഇകഴ്ത്തി ചിത്രീകരിക്കുക, എന്നതിന് അപ്പുറം ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റൊന്നും ചെയ്തതായി നമുക്ക് കാണാന്‍ കഴിയുന്നില്ല.
ചരിത്രപരമായി ഭാരതത്തില്‍ മതപരിവര്‍ത്തനത്തിനായി എത്തിയ ക്രൈസ്തവ മിഷണറികളും ഇസ്ലാമിക ശക്തികളും സനാതനധര്‍മ്മത്തെ ഇകഴ്ത്താന്‍ ഉപയോഗിച്ച അതേ ആരോപണങ്ങള്‍ തന്നെയാണ് ഇടതുപക്ഷം ഇന്നും ഉപയോഗിക്കുന്നത്. വിഗ്രഹാരാധനയെ എതിര്‍ക്കുന്നു എന്ന പൊതുവാദത്തിന്റെ മറപറ്റി അവര്‍ ക്ഷേത്രസംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. സംസ്‌കൃത ഭാഷയിലെ പദങ്ങളുടെ അര്‍ത്ഥം ദുര്‍വ്യാഖ്യാനം ചെയ്ത് ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുന്നതും, സംസ്‌കൃത ഭാഷയെ മൃതഭാഷയായി ചിത്രീകരിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. ഈയിടെ രാഷ്ട്രീയ സംസ്‌കൃത യൂണിവേഴ്‌സിറ്റി ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്തത് ഇടതുപക്ഷം മാത്രമാണ്. തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത വാക്കുകളുടെ ശരിയായ അര്‍ത്ഥം ഭാരതീയര്‍ മനസ്സിലാക്കുമോ എന്ന ഭയമാണോ അതിനു കാരണം എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിവരും.
വ്യത്യസ്തമായ സാമ്പത്തികനയങ്ങള്‍കൊണ്ട് തങ്ങള്‍ ഭരിച്ച പ്രദേശങ്ങള്‍ ഉദ്ധരിച്ചു എന്ന വാദമാണ് പൊതുവില്‍ കമ്മ്യൂണിസ്റ്റുകാര്‍ പറയാറുള്ളത്. അതിലെ പൊള്ളത്തരം തകര്‍ന്നുപോയ റഷ്യയും, കിഴക്കന്‍ യൂറോപ്പും, നമ്മുടെ പശ്ചിമബംഗാളും, ത്രിപുരയും വരെ കാണിച്ചു തരികയും ചെയ്തു. കേരളമാകട്ടെ, ഒരു ഉപഭോഗ സംസ്ഥാനമായി മാറി. തകര്‍ന്ന ഉത്പാദന, കാര്‍ഷിക മേഖലയും, ഏകദേശം 3 ലക്ഷത്തോളം പൊതുകടവും, 35 ലക്ഷം തൊഴില്‍തേടുന്ന അഭ്യസ്തവിദ്യരുണ്ടാവുകയും, ഏകദേശം 25-30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍, ശരാശരി 1500 മുതല്‍ 2000 കോടി രൂപ വരെ പ്രതിമാസം കൊണ്ടുപോകുന്ന അവസ്ഥയില്‍, ഇടതുപക്ഷം വളര്‍ത്തിയെടുത്ത മിഥ്യാ സ്വര്‍ഗത്തില്‍ ജീവിക്കുന്ന ഒരു ചെറിയ സംസ്ഥാനമായി കേരളം മാറിപ്പോകുന്നു. ഫാല്‍സ് ഈഗോ കള്‍ട്ടിവേഷന്‍ (മിഥ്യാബോധം നിര്‍മാണം) നടത്തപ്പെട്ടു കഴിഞ്ഞ കേരളത്തിലെ, വിദ്യാഭ്യാസം ലഭിച്ച യുവതലമുറയിലെ വലിയ വിഭാഗം ജോലിക്കും, സ്ഥിരതാമസത്തിനും അന്യസംസ്ഥാനമോ, അന്യരാജ്യമോ തേടുകയാണ്.
മദ്യവില്‍പ്പനയിലും ലോട്ടറികച്ചവടത്തിലും മുഖ്യവരുമാനം കണ്ടെത്തുന്ന കേരള സര്‍ക്കാര്‍ വികലമായ വികസന സങ്കല്‍പങ്ങള്‍ അനുവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളസംസ്ഥാനത്ത് ഉണ്ടായിരുന്ന കയര്‍, കശുവണ്ടി, ഓട്ടു പാത്രം തുടങ്ങിയ എല്ലാ വ്യവസായങ്ങളും തകര്‍ന്നുപോയി. അതിനുപകരം വെക്കാന്‍ ഒരു മേഖലയും ഇല്ല. ഇതാണ് കേരളത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ ചിത്രം. അതുകൊണ്ട് തന്നെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണോ അതോ ദാരിദ്ര്യ നിര്‍മ്മാണമാണോ കമ്മ്യൂണിസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നത് വിശദമായി വിശകലനം ചെയ്യേണ്ടുന്ന വിഷയമാണ്. പ്രത്യേകിച്ചും സോവിയറ്റ്, കിഴക്കന്‍ യൂറോപ്പ്, ബൊളീവിയ, കേരളം, ബംഗാള്‍, ത്രിപുര മോഡലുകള്‍ തുടങ്ങിയ അനുഭവങ്ങള്‍ നമുക്ക് മുന്നില്‍ സാക്ഷ്യം നില്‍ക്കുമ്പോള്‍.
സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ കേരളത്തിലെ സാമൂഹിക, സാമ്പത്തിക രംഗത്ത് മുന്‍പില്‍ ഉണ്ടായിരുന്ന ഹിന്ദു സമൂഹം ഇപ്പോള്‍ എത്തിനില്‍ക്കുന്ന പരിതാപകരമായ അവസ്ഥ ഏവര്‍ക്കും അറിവുള്ളതാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തന്നെ നോക്കുക, 2011 സെന്‍സസ് അനുസരിച്ച് 54% വരുന്ന ഹിന്ദുക്കള്‍ 30% ഭൂമിയുടെ ഉടമസ്ഥാവകാശം കൈയാളുമ്പോള്‍, 70% ഭൂമിയും ന്യൂനപക്ഷത്തിനാണ്, അതില്‍ തന്നെ ശരാശരി ഹിന്ദു 0.69 എക്കര്‍, മുസ്ലീം 0.77, ക്രിസ്ത്യന്‍ 1.264 ഏക്കര്‍ എന്നതാണ് സ്ഥിതിയെന്നാണ് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നത്. ആത്മഹത്യ നിരക്കില്‍ ദേശീയ ശരാശരിക്ക് 30% മുകളില്‍ നില്‍ക്കുന്ന കേരളത്തില്‍ അതില്‍ 92% ഹിന്ദുക്കള്‍ ആണെന്ന ദുഃഖകരമായ സത്യവും ഉണ്ട്. പെര്‍ ക്യാപ്പിറ്റാ വരുമാനത്തിലും ഹിന്ദു സമൂഹം ന്യൂനപക്ഷത്തിന് പിറകിലാണ്. വിദ്യാഭ്യാസം, ശുദ്ധജലം, എന്നുവേണ്ട ദാരിദ്ര്യരേഖക്ക് താഴെയുള്ളവരില്‍ 40 ലക്ഷത്തിന് മുകളില്‍ ഹിന്ദു സമൂഹം ആണ്, പ്രത്യേകിച്ചും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍. കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും ഇങ്ങനെയൊക്കെ ആകുമ്പോള്‍, ഹിന്ദു സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയായിരുന്ന കയര്‍, കശുവണ്ടി, കൃഷി എന്നീ പരമ്പരാഗതമേഖലകളെ ദാരിദ്ര്യ നിര്‍മാണത്തിനായി കമ്മ്യൂണിസ്റ്റുകാര്‍ മനഃപൂര്‍വ്വം തകര്‍ത്തതോ എന്ന കാതലായ ചോദ്യം ഉയരുകയാണ്. അപ്പോള്‍ കമ്മ്യൂണിസ്റ്റ് ലക്ഷ്യം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമോ അതോ ഹിന്ദു സമൂഹത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട് ആഗോള മതസാമ്രാജ്യത്വത്തിന് കളമൊരുക്കലായിരുന്നോ എന്നത് ന്യായമായ സംശയം ആകുന്നു.
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ അജണ്ട
ആരുടെ അജണ്ടയാണ് ഇടതുപക്ഷം നടപ്പാക്കുന്നതെന്ന് അവര്‍ തന്നെയാണ് വിശദമാക്കേണ്ടത്. കമ്മ്യൂണിസം സൃഷ്ടിച്ചവരുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഒരു വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്, പ്രത്യേകിച്ചും ദാരിദ്ര്യത്തിന് ആക്കം കൂട്ടിയ ഒരു പ്രസ്ഥാനമാണ് അതെന്ന് കാലം അനുഭവ സാക്ഷിയാകുമ്പോള്‍. ഭാരതത്തിന്റെ തനത് സംസ്‌കാരത്തിനെതിരെ ഘോരഘോരം പറയുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകള്‍ ലോകം തകര്‍ക്കുന്ന ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ നിശ്ശബ്ദരാണ് എന്നതും ചിന്തിക്കേണ്ടുന്ന വിഷയം തന്നെ. അതോടൊപ്പം അബ്രഹാമിക് മതങ്ങളിലെ മതമൗലികവാദപ്രവര്‍ത്തനങ്ങളെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിക്കുന്ന സമീപകാല രാഷ്ട്രീയം നേര്‍ക്കാഴ്ചയാകുമ്പോള്‍.
ഇതില്‍നിന്നെല്ലാം ന്യായമായി അനുമാനിക്കാന്‍ കഴിയുന്നത്, ബഹുദൈവ വിശ്വാസികളെയും, അക്രൈസ്തവമായ സംസ്‌കാരങ്ങളെയും, ആശയപരമായി ഏകദൈവ വിശ്വാസത്തെ നിരസിക്കുന്നവരെയും, അബ്രഹാമിക് ചിന്താധാരയില്‍ എത്തിക്കുന്നതിന് അഥവാ ഏകദൈവ, ഏകമാന ചിന്താ തലത്തില്‍ എത്തിക്കാന്‍ പ്രതലം ഒരുക്കി കൊടുക്കുന്ന ഒരു ദല്ലാള്‍ അഥവാ ഏജന്റ് മാത്രമാണ് കമ്മ്യൂണിസം എന്നാണ്.
മനുഷ്യന്, ലോകത്ത് അവന്‍ അഭിമുഖീകരിക്കുന്ന എല്ലാവിഷയങ്ങള്‍ക്കും ബഹുവിധ മാര്‍ഗങ്ങളിലൂടെ സമാധാനം കണ്ടെത്താന്‍ കഴിയും എന്ന് മന:ശാസ്ത്രപരമായി സന്ദേശം നല്‍കുന്ന സനാതനധര്‍മ്മം വൈദേശീയമായി രൂപംകൊണ്ട മതങ്ങള്‍ക്ക് വിരുദ്ധമായി എല്ലാ പ്രശ്‌നങ്ങളെയും പലരീതിയില്‍ അഭിമുഖീകരിക്കാന്‍ മനുഷ്യനെ ശക്തനാക്കുന്നു. ഇത് ശരാശരി മനുഷ്യനെ മനഃശാസ്ത്രപരമായി ഉത്കണ്ഠ, അമിത ഭയം എന്നിവയില്‍ നിന്നും ഒരുപരിധിവരെ സംരക്ഷിച്ച് നില്‍ക്കാന്‍ സഹായിക്കുന്നു. ഭഗവദ്ഗീത ഇതിന് ഉത്തമ ഉദാഹരണമാണ്. അങ്ങിനെ ഭയരഹിതനായ മനുഷ്യന് ഒരു ഏകദൈവ വിശ്വാസ സംഘടനക്ക് കീഴ്‌പ്പെട്ട് ജീവിക്കാന്‍ സാധ്യമല്ല. എന്നാല്‍ എകദൈവവാദികള്‍ അധികവും ഭൗതികതയോട് ചേര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കപ്പെട്ടവരാണ്. തന്റെ എല്ലാ ജീവിത പ്രശ്‌നങ്ങള്‍ക്കും ഏക മാര്‍ഗമാണ് പ്രതിവിധി എന്ന് അവര്‍ വിശ്വസിക്കുന്നു. ആ മാര്‍ഗവും അതിന് സഹായകരമായി സംഘടനയും അവരെ പ്രാപ്തരാക്കും എന്ന വിശ്വാസമാണ് അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിക്കുന്ന ഭൗതിക, സാമ്പത്തിക മാര്‍ഗം മുന്‍നിര്‍ത്തി ബഹുമാര്‍ഗ (ജഹൗൃമഹശേെശര) ചിന്തയില്‍ നിന്നും ഏകമാര്‍ഗ (ടശിഴൗഹമൃ) ചിന്തയിലേക്ക് പരിവര്‍ത്തനം ചെയ്ത് എടുക്കുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷം എന്ന ആശയത്തിന്റെ അടിസ്ഥാന ലക്ഷ്യം. തികച്ചും മനഃശ്ശാസ്ത്രപരമായ ആഗോള മതസാമ്രാജ്യത്വ പദ്ധതിയാണ് ഇതെന്ന് തിരിച്ചറിയാന്‍ കഴിയണം. കമ്മ്യൂണിസം എന്നാല്‍, ഭാരതീയതയെ അതിന്റെ സത്തയെ തിരിച്ചറിയുന്നതിലെ പരാജയമോ, അതോ വൈദേശിക ദര്‍ശനത്തിന്റെ അടിത്തറയില്‍ ഭാരതത്തെ വിലയിരുത്തുന്ന ദര്‍ശന വൈകല്യമോ, അല്ലെങ്കില്‍ ഒരു ജനതയെ ആ വികല ദര്‍ശനത്തിന് അടിമകള്‍ ആക്കാനുള്ള പരിശ്രമമോ എന്നതാണ് ചോദ്യം?
ഭാരതം മുന്നോട്ടു വെക്കുന്ന വിശാലമായ കാഴ്ചപ്പാടുകള്‍ നിഷേധിക്കാന്‍ ഭാരതത്തിന് അകത്തുനിന്നുതന്നെ കമ്മ്യൂണിസ്റ്റ്കാര്‍ തയ്യാറാകുന്നു. ഒരു പുസ്തകത്തിലും, ഒരു മാര്‍ഗത്തിലും, ഒരു വിശ്വാസത്തിലും ഒതുക്കേണ്ടതാണ്, അല്ലെങ്കില്‍ ഒതുക്കാന്‍ കഴിയുന്നതാണ് മാനവ സംസ്‌കാരത്തിന്റെ ആകെത്തുക എന്ന അന്ധവിശ്വാസം മുറുകെപിടിക്കുന്ന കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രക്കാര്‍ക്ക് ബഹുസ്വരതയിലൂന്നിയ ഭാരതീയത, വിശാലതയിലൂന്നിയ ആത്മീയാന്വേഷണം എന്നിവ മനസ്സിലാക്കാന്‍ കഴിയുന്നതായി കാണുന്നില്ല. 1980കളില്‍ ലാറ്റിന്‍ അമേരിക്കയില്‍ സഭയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ലിബറേഷന്‍ തിയോളജി, ക്രൈസ്തവ ദര്‍ശനങ്ങളുടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെയും ഏകത എന്നിവയില്‍ ഊന്നിയായിരുന്നു. അതേ കാലഘട്ടത്തല്‍ കമ്മ്യൂണിസം റഷ്യയിലടക്കം തകര്‍ച്ചയുടെ തുടക്കം കുറിക്കുകയായിരുന്നു എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. അന്നു ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ ഭാരതത്തിലും നടന്നിരുന്നു എങ്കിലും, അവ മുന്നോട്ട് പോയിരുന്നില്ല. ഒരുപക്ഷെ ഏകദര്‍ശന തലത്തില്‍ ഒതുക്കി എടുക്കാന്‍ പാകത്തില്‍ ഭാരതീയ സമൂഹത്തെ മാറ്റാന്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നതാകാം കാരണം.
പുരോഗമന ആശയമായി 20-ാം നൂറ്റാണ്ടില്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് ലോകത്തിന് നല്‍കിയ സാമ്പത്തിക, സാമൂഹിക മാര്‍ഗം, സത്യസന്ധമായ ഒരു വിശകലനത്തിലൂടെ, അന്വേഷണത്തിലൂടെ പരിശോധിക്കുമ്പോള്‍ അതില്‍ പുരോഗമനപരമായും, മൗലികമായും ഒന്നും ഇല്ല എന്നും മറിച്ച് പുരാതനമായ ബൈബിള്‍ എടുത്ത് അതിലെ ആത്മീയതക്ക് പകരം ഭൗതികതയിലൂന്നിയ ഒരു ദര്‍ശനമായി അവതരിപ്പിച്ചതായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. അതാകട്ടെ ഒരുപക്ഷെ യൂറോപ്പിലെ മത ഭൗതിക സാഹചര്യങ്ങളോടുള്ള ഒരു കാല്‍പനിക പ്രതിരോധമായി മാത്രമേ കാണാന്‍ കഴിയൂ. പഴയ ദര്‍ശനത്തെ പുതിയ ശൈലിയില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തി പുനരവതരിപ്പിച്ചു എന്ന് മാത്രം, പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി പുതിയ ബ്രാന്‍ഡ് ആക്കി ഇറക്കുന്ന ഒരു മാര്‍ക്കറ്റിംഗ് തന്ത്രം മാത്രം. അതുകൊണ്ട് തന്നെ ഉള്ളില്‍ അന്തര്‍ലീനമായ ക്രൈസ്തവ ചിന്താധാരയാകാം, ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്ന ആര്‍ഷസംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ ഭാരതീയ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിയാതെ പോകുന്നതിനും, സകലമാന ഭാരതീയ ചിന്താധാരകളെയും ഒരു ചിന്തനത്തിനുപോലും തയ്യാറാകാതെ തള്ളിക്കളയുന്നതിനും കാരണം.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ പൗരസ്ത്യസംസ്‌കാരങ്ങളെ തകര്‍ത്ത് യൂറോപ്യന്‍, പാശ്ചാത്യ സംസ്‌കാരത്തെ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമായി കമ്മ്യൂണിസത്തെ വിലയിരുത്തുന്നതിലും തെറ്റ് കാണാന്‍ കഴിയില്ല. അതായത് പിന്നീട്, കാലക്രമത്തില്‍ ആഗോള മതസാമ്രാജ്യത്വ ശക്തികളുടെ കയ്യിലെ ചട്ടുകമായി, തനത് സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ശക്തികളെ തകര്‍ത്ത്, അല്ലെങ്കില്‍ പരാജയപ്പെടുത്തി, ഈ സ്ഥാപിത താത്പര്യങ്ങള്‍ക്ക് ശക്തി സംഭരിക്കാനുള്ള വേദികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന് കാണാന്‍ കഴിയും. ഭാരതം പ്രത്യേകിച്ച് കേരളം, ഈ നഗ്‌നസത്യം മനസ്സിലാക്കാന്‍ ഇനിയും വൈകുന്നത് കേരളീയ സമൂഹത്തിന്റെ ഭാവിയ്ക്ക് തടസ്സമാണ് എന്ന് പറയാതെ വയ്യ.