സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രധാനമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെട്ടതോടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുന്ന നെഹ്രുവിനെയാണ് രാജ്യം കണ്ടത്. നവീനഭാരതത്തില്‍ വി.കെ.കൃഷ്ണമേനോന്‍ ഇടപെട്ടു നടത്തിയ ആദ്യത്തെ അഴിമതി അങ്ങാടിപ്പാട്ടായപ്പോള്‍ ‘പണം പുറത്തെങ്ങും പോയില്ലല്ലോ. രാജ്യത്തിനകത്തുതന്നെയല്ലേ ഉള്ളത്’ എന്നു ചോദിച്ചുകൊണ്ട് അഴിമതിക്കാരുടെ ഓരം ചേര്‍ന്ന് സഞ്ചരിക്കുകയാണ് നെഹ്രു ചെയ്തത്. 1948-ല്‍, വി.കെ.കൃഷ്ണമേനോന്‍ യു.കെയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷറായിരിക്കുന്ന കാലത്താണ് പെരുമാറ്റച്ചട്ടങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് പട്ടാളാവശ്യങ്ങള്‍ക്കു വേണ്ടി പഴയ ജീപ്പുകള്‍ വാങ്ങാന്‍ ഒരു വിദേശക്കമ്പനിയുമായി എണ്‍പതു ലക്ഷം രൂപ മതിപ്പുള്ള കരാറില്‍ ഒപ്പിടുന്നത്. പാകിസ്ഥാനുമായുണ്ടായ ആദ്യത്തെ യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. അമേരിക്കയില്‍ നിന്നോ കാനഡയില്‍ നിന്നോ അതേ വിലയ്ക്ക് പുതിയ ജീപ്പുകള്‍ തന്നെ വാങ്ങാമായിരുന്നിട്ടും യുദ്ധാവശ്യങ്ങള്‍ക്കായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത 2000 പഴയ ജീപ്പുകള്‍ക്കാണ് അന്ന് കൃഷ്ണമേനോന്‍ ഓര്‍ഡര്‍ കൊടുത്തത്. പുതിയ ജീപ്പുകള്‍ നിര്‍മ്മിച്ചു ലഭിക്കുന്നതിലുള്ള കാലതാമസമൊഴിവാക്കാനാണ് താന്‍ പഴയ ജീപ്പുകളും അവ റിപ്പെയര്‍ ചെയ്യാനാവശ്യമായ സ്‌പെയര്‍ പാര്‍ട്ടുകളും വാങ്ങുന്നത് എന്നു പറഞ്ഞുകൊണ്ടാണ് കൃഷ്ണമേനോന്‍ തന്റെ പ്രവൃത്തിയെ അന്ന് ന്യായീകരിച്ചത്.
താരതമ്യേന അപ്രശസ്തമായ, കേവലം 605 പൗണ്ടു മാത്രം മൂലധനമുള്ള, ‘അന്റിമിസ്റ്റന്റസ്’ എന്ന പേരിലുള്ള ഒരു ചെറിയ കമ്പനിയുമായാണ് മേനോന്‍, 172000 ഡോളറിന്റെ കരാറുറപ്പിച്ചത്. പ്രസ്തുത ജീപ്പുകള്‍ ഇറക്കുമതി ചെയ്യപ്പെട്ടപ്പോള്‍ അവയുടെ കാര്യക്ഷമതക്കുറവു കാരണം പ്രതിരോധവകുപ്പ് അവ സ്വീകരിക്കാന്‍ വിസമ്മതിച്ചു. അങ്ങനെ ഈ കരാറുകൊണ്ട് വമ്പിച്ച നഷ്ടമാണ് അന്ന് ഭാരതത്തിന്റെ ഖജനാവിനുണ്ടായത്. സംഗതി രാഷ്ട്രീയവൃത്തങ്ങളില്‍ കോളിളക്കമുണ്ടാക്കിയപ്പോള്‍ ഈ കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ അനന്തശയനം അയ്യങ്കാറിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണക്കമ്മീഷനെ സര്‍ക്കാര്‍ ഉത്തരവാദപ്പെടുത്തി. പക്ഷേ, അന്വേഷണക്കമ്മീഷന്റെ നിരീക്ഷണങ്ങളെ അവഗണിച്ചുകൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ഗോവിന്ദവല്ലഭ് പന്ത്, പ്രസ്തുത വിഷയം അവസാനിപ്പിക്കുകയാണുണ്ടായത്. പിന്നീട്, 1956, ഫെബ്രുവരി 3-ന് മേനോന്‍ നെഹ്രുവിന്റെ മന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി പ്രവേശിക്കുന്നതും ക്രമേണ അദ്ദേഹത്തിന് പ്രതിരോധവകുപ്പുതന്നെ തുല്യം ചാര്‍ത്തിക്കിട്ടുന്നതുമാണ് ചരിത്രം കണ്ടത്.
ഗാന്ധിജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന കല്യാണവും മേനോന്‍ അഴിമതിക്കാരനായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തോടൊപ്പം അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ടി.ടി.കൃഷ്ണമാചാരിയും പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ്ങ് കൈറോണുമെല്ലാം അഴിമതിക്കാരായിരുന്നുവെന്നും അവര്‍ക്കെല്ലാം സുരക്ഷയുടെ തണല്‍ വിരിച്ചു ഭദ്രമാക്കിക്കൊണ്ട് നെഹ്രു കൂടെയുണ്ടായിരുന്നു എന്നുമാണ് കല്യാണം അഭിപ്രായപ്പെടുന്നത്.”I hold Panditji responsible for the growing corruption now’ ഇന്ന് രാഷ്ട്രീയമണ്ഡലത്തില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന അഴിമതികള്‍ക്ക് ഉത്തരവാദിയായി ഞാന്‍ കാണുന്നത് പണ്ഡിറ്റ്ജിയെത്തന്നെയാണ്) എന്നാണ് അന്നത്തെ അഴിമതിലിപ്തമായ രാഷ്ട്രീയാന്തരീക്ഷത്തെ കല്യാണം വിലയിരുത്തിയത്. ‘ജസ്റ്റിസ് ഛഗ്ല കമ്മീഷ’ന്റെ കണ്ടെത്തലുകള്‍ക്കു മുമ്പില്‍ പിടിച്ചു നില്ക്കാനാവാതെ കൃഷ്ണമാചാരിക്ക് തന്റെ മന്ത്രിപദം രാജിവെക്കേണ്ടി വന്നത് കല്യാണത്തിന്റെ നിരീക്ഷണങ്ങള്‍ ശരിയായിരുന്നു എന്നുതന്നെയാണല്ലോ എടുത്തു പറയുന്നത്.
ഇനി നെഹ്രുവിന്റെ ഇഷ്ടക്കാരനായിരുന്ന കൃഷ്ണമാചാരി വരുത്തിവച്ച ആ അഴിമതിക്കഥ ‘മുന്ദ്ര അഴിമതി’ എന്ന പേരില്‍ ഇന്നും ഭാരതത്തിന്റെ ചരിത്രത്താളുകളില്‍ ഒരിടത്ത് ശബ്ദമേറെയൊന്നുമുണ്ടാക്കാതെ ഒളിച്ചിരിക്കുന്നുണ്ട്. 1957-ലായിരുന്നു സംഭവം. കല്‍ക്കത്ത സ്വദേശിയായ ഹരിദാസ് മുന്ദ്ര എന്ന വ്യവസായി തന്റെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കമ്പനികളില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനെക്കൊണ്ട് ഒരു കോടി ഇരുപത്താറു ലക്ഷത്തി ഒരുനൂറു രൂപയുടെ ഷെയറുകളെടുപ്പിച്ചു എന്നുള്ളതാണ് അന്ന് ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയ ഈ സംഭവത്തിനാധാരം. അന്നത്തെ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി എല്‍ഐസിയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിയോടുപോലും പര്യാലോചിക്കാതെയാണ് ഈ ഭീമമായ നിക്ഷേപം അരങ്ങേറിയത്. 1957-ല്‍, നാലര രൂപയായിരുന്നു ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം എന്നറിയുമ്പോഴേ ഈ ഒരു കോടി ഇരുപത്താറു ലക്ഷത്തി ഒരുനൂറു രൂപയുടെ വലിപ്പം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ഇന്ന് ഒരു ഡോളറിന് 82 രൂപയാണ് വിനിമയനിരക്ക്. കാര്യമെന്തായാലും, ഈ കെടുകാര്യസ്ഥതകൊണ്ട് അന്ന് സര്‍ക്കാരിന്റെ ഖജനാവിന് ഭീമമായ നഷ്ടമാണ് വന്നുഭവിച്ചത്.
സംഭവം പുകിലായി. 1957, ആഗസ്റ്റ് 3-ാം തീയതിയിലെ ‘ദി സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തില്‍ ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മഷിപുരണ്ടു വന്നു. 1957 സപ്തംബര്‍ മാസം 4-ാം തീയതി, കോണ്‍ഗ്രസ് പാര്‍ട്ടിയിലെതന്നെ രാം സുഭാഗ് സിങ്ങ് എന്ന എം.പി, ‘സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാരിന്റെ നടപടിയെ ലോകസഭയില്‍ നിശിതമായി വിമര്‍ശിച്ചു പ്രസ്താവനയിറക്കി. ഏതു കമ്പനിയില്‍, എന്തു ലാഭം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു കോടിയില്‍ കൂടുതല്‍ വരുന്ന ഇത്രയും ഭീമമായ ഒരു തുക നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത് എന്ന സുഭാഗ് സിങ്ങിന്റെ ചോദ്യത്തെ പിന്‍താങ്ങിക്കൊണ്ട് അന്ന് നെഹ്രുവിന്റെ മരുമകനും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവുമായിരുന്ന ഫിറോസ് ഗണ്ഡിയും ഗോദയിലുണ്ടായിരുന്നു. അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കൃഷ്ണമാചാരിയും സെക്രട്ടറി എച്ച്.എം.പട്ടേലും ഇതിന് വിശദീകരണം നല്കണമെന്ന് രണ്ടു പേരും സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതിനാസ്പദമായി എച്ച്.എം. പട്ടേലിനും കൃഷ്ണമാചാരിക്കുമിടയില്‍ നടന്ന കത്തുകുത്തുകള്‍ തെളിവായി തന്റെ കൈവശമുണ്ടെന്ന് ഫിറോസ് അവകാശപ്പെട്ടപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ നെഹ്രു, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന എച്ച്.എം. ഛഗ്ലയെ, ഏകാംഗക്കമ്മീഷനായി നിയോഗിച്ച്, അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവാദപ്പെടുത്തി. ഇരുപത്തിനാലു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കപ്പെട്ട ഛഗ്ലകമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനനുകൂലമായിരുന്നില്ല. ധനകാര്യമന്ത്രാലയം അവകാശപ്പെടുന്നതുപോലെ, എല്‍ഐസിയുടെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാന്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കമ്പനികളിലെ ഈ നിക്ഷേപം ഒരിക്കലും സഹായകമായി ഭവിക്കില്ലെന്നും ഒന്നന്വേഷിച്ചിരുന്നുവെങ്കില്‍, ഈ നിക്ഷേപത്തിന് ഒരിക്കലും എല്‍ഐസിയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്കുമായിരുന്നില്ലെന്നുമാണ് ഛഗ്ല തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി അടയാളപ്പെടുത്തിയത്. അതിനെത്തുടര്‍ന്ന്, കൃഷ്ണമാചാരി രാജിവെക്കുകയും ഹരിദാസ് മുന്ദ്ര അറസ്റ്റിലാവുകയും ചെയ്തു. നെഹ്രുവിന്റെ ഗവണ്‍മെന്റിന് കുറച്ചൊന്നുമല്ല ഇതുമൂലം കീര്‍ത്തിച്യുതിയുണ്ടായത്.
സ്വജനപക്ഷപാതമെന്ന സ്വഭാവം
സ്വതന്ത്രഭാരതത്തെ അഖണ്ഡമായ ഒറ്റ രാജ്യമായി ഒരുമിപ്പിച്ചെടുക്കാന്‍ പട്ടേലും വി.പി.മേനോനും അഹോരാത്രം അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് അഭിമതരായ നിസാമുകളെ പ്രീണിപ്പിക്കാനായി ഹൈദരാബാദിനെ സ്വതന്ത്രരാജ്യമായി നിലനിര്‍ത്തുക എന്ന അവരുടെ കടുംപിടുത്തത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് നെഹ്രു എടുത്തത്. അന്ന് പട്ടേലും വി.പി.മേനോനും പ്രദര്‍ശിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ മഹാബലമാണ് നെഹ്രു പരോക്ഷമായി ഏര്‍പ്പെടുത്തിയ തടസ്സങ്ങളുടെ ഉരുക്കുകോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഹൈദരാബാദിനെ ഭാരതത്തോടു ചേര്‍ക്കാനുള്ള വഴിയൊരുക്കിയത്. അതുപോലെത്തന്നെ, കശ്മീരെന്ന ഉദ്യാനഭൂമി രണ്ടായി വെട്ടിമുറിക്കപ്പെടാനും ഭാരതത്തിന് ഒരിക്കലുമവസാനിക്കാത്ത തലവേദനയായി ആ ഭൂപ്രദേശം നിലനിര്‍ത്തപ്പെടാനും കാരണമായത് നെഹ്രുവിന്റെ രാഷ്ട്രീയപരമായ അപക്വതയും ഷെയ്ക്ക് അബ്ദുള്ളയോട് നെഹ്രു പുലര്‍ത്തിയിരുന്ന സൗഹൃദവും പരിഗണനയും തന്നെയായിരുന്നു.
ആക്രമണത്തിലൂടെ ജമ്മു-കശ്മീരിനെ പാകിസ്ഥാനോടു ചേര്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ വിഭജനകാലത്തെ ചുറ്റിപ്പറ്റിയുള്ള കാലഘട്ടങ്ങളില്‍ ആ നാട് രഹസ്യമായി നടത്തിയിരുന്നു എന്നു തെളിയിക്കുന്ന ധാരാളം രേഖകള്‍ ലഭ്യമാണ്. പെഷവാറില്‍ വെച്ചായിരുന്നു ഈ ചര്‍ച്ചകളധികവും അരങ്ങേറിയിരുന്നത്. പാകിസ്ഥാന്റെ അന്നത്തെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന ഖയാം ഖാനും പ്രധാനമന്ത്രി ലിയാക്കത്ത് അലി ഖാനും പട്ടാള ജനറല്‍മാരും തമ്മില്‍ കൂടിയാലോചിച്ചാണ് മതച്ചൊരുക്കുള്ള മലവാസികളെ പരിശീലിപ്പിച്ചെടുത്ത് അവരെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാമെന്നുള്ള ആശയത്തിന് രൂപം കൊടുക്കുന്നത്. അക്രമികളെ ഏകോപിപ്പിക്കാനും അവര്‍ക്കു വേണ്ട ആയുധങ്ങള്‍ കൊടുത്ത് സമരമുഖത്തെത്തിക്കാനുമുള്ള ദൗത്യം ഏല്പിച്ചിരുന്നത് മേജര്‍ ജനറല്‍ അക്ബര്‍ ഖാനെയായിരുന്നു. മേജര്‍ ജനറല്‍ അക്ബര്‍ ഖാന്‍ തന്റെ”Raiders in Kashmir’ എന്ന പുസ്തകത്തില്‍ ഈ വക കാര്യങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയൊക്കെ കൂലംകഷമായി, കശ്മീര്‍ പിടിച്ചെടുക്കാനുള്ള കുതന്ത്രങ്ങളുടെ മുന്നൊരുക്കങ്ങള്‍ നടന്നിട്ടും അതിനെക്കുറിച്ചുള്ള ചെറിയ ഒരു സൂചന പോലും മണത്തറിയാന്‍ നെഹ്രുവിന് കഴിഞ്ഞില്ല എന്നുള്ളത് തീര്‍ച്ചയായും നിരാശാജനകം തന്നെയാണ്.
അന്നുണ്ടായ കൂട്ടക്കൊലയില്‍, കുട്ടികളെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ ഭേദമില്ലാതെ നിരപരാധികളായ നാല്പതിനായിരത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഹിന്ദു-സിഖ് മതവിശ്വാസികളായ എണ്ണമറ്റ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും ഉണ്ടായി.
ഈ ആക്രമണകാരികളെ ചെറുത്തു നില്ക്കാനാവാതെ, മഹാരാജാ ഹരിസിങ്ങ് ‘ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷ'(ലയന ഉടമ്പടി)നില്‍ കയ്യൊപ്പിട്ട് ഭാരതത്തിന്റെ ഭാഗമാവാന്‍ തയ്യാറായി. അതു പ്രയോജനപ്പെടുത്തി, കശ്മീരിനെ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഭൂപടത്തോടു ചേര്‍ക്കാന്‍ പരിശ്രമിക്കാതെ നെഹ്രു, കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെത്തിച്ച് കെട്ടുപിണഞ്ഞ നൂലാമാലയാക്കി വഷളാക്കി നിര്‍ത്തുകയാണ് ചെയ്തത്.
കശ്മീരിന്റെ ഭാരതവുമായുള്ള ലയനത്തിന് മനസ്സുകൊണ്ടെതിരായിരുന്ന നെഹ്രു, കശ്മീരിനെ ഒരു സ്വതന്ത്രരാജ്യമായി നിലനിര്‍ത്തിക്കൊണ്ട് അവിടത്തെ പ്രധാനമന്ത്രിയായി ഷേക്ക് അബ്ദുള്ളയെ വാഴിക്കാനാണ് ഇഷ്ടപ്പെട്ടത്. തന്നോട് ഒട്ടും മമതയില്ലാത്ത നെഹ്രുവിന്റെയും അബ്ദുള്ളയുടെയും നേതൃത്വനിയന്ത്രണങ്ങളില്‍ പുതിയ കശ്മീര്‍ രൂപപ്പെടുമ്പോള്‍ തനിക്കു വന്നുചേര്‍ന്നേക്കാവുന്ന അപകടങ്ങളെക്കുറിേച്ചാര്‍ത്ത് ഭയന്നായിരിക്കണം രാജാ ഹരിസിങ്ങ്, പട്ടേല്‍ അവിഷ്‌ക്കരിച്ച ‘ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സെഷ’നില്‍ ഒപ്പുവെക്കാന്‍ ആദ്യമൊക്കെ മടി കാണിച്ചത്. ഭാരതത്തോടു ചേര്‍ന്നു നില്ക്കാന്‍ ഹരിസിങ്ങിന് തൃപ്തിയുണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുകയും വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയായി, 1921-ല്‍ നടന്ന വട്ടമേശസമ്മേളനത്തില്‍ വെച്ച് രാജാ ഹരിസിങ്ങ് നടത്തിയ പ്രസിദ്ധമായ പ്രഖ്യാപനം ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. ‘എല്ലാറ്റിനെക്കാളുമുപരി, ഞാനൊരു ഭാരതീയനാണ്. അതിനു ശേഷം മാത്രമേ, രാജാ ഹരിസിങ്ങ് എന്നു പേരുള്ള രാജാവിന് പ്രസക്തിയുള്ളൂ.’ രാജാ ഹരിസിങ്ങ് ഭാരതത്തോടു മനസ്സില്‍ പുലര്‍ത്തിയിരുന്ന കൂറിന്റെ ആഴമളക്കാന്‍ ഈ പ്രഖ്യാപനമൊന്നുമാത്രം മതിയാവും.
നെഹ്രുവിന്റെ പുസ്തകത്തിലെ അനഭിമതനായ ഒരു കഥാപാത്രമായിരുന്നുവല്ലോ, ഹരിസിങ്ങ്. 1946-ല്‍, താന്‍ ‘ബ്ലഡ് ബ്രദറെ’ന്നു വിശേഷിപ്പിച്ചു സ്‌നേഹിക്കുന്ന ഷെയ്ക്ക് അബ്ദുള്ള, ‘കശ്മീര്‍ വിടുക പ്രസ്ഥാന’ത്തിന് തിരികൊളുത്തിക്കൊണ്ട് സംസ്ഥാനത്തെങ്ങും അസഹിഷ്ണുതയുടെയും മതവിദ്വേഷത്തിന്റെയും മുള്ളു പാകി കലാപഭൂമിയാക്കിയപ്പോള്‍ അബ്ദുള്ളയെ കാരാഗൃഹത്തിന്റെ കനമുള്ള അന്ധകാരത്തിലേക്കു തള്ളി ഏകാന്തതയുടെ ഭീകരത മനസ്സിലാക്കിക്കൊടുത്ത രാജാവാണ് മഹാരാജാ ഹരിസിങ്ങ്. അന്ന് കശ്മീരിലെ കാരാഗൃഹത്തിലെത്തി അബ്ദുള്ളയ്ക്ക് സാന്ത്വനമേകാന്‍ ശ്രമിച്ച നെഹ്രുവിനെ മഹാരാജയുടെ പട്ടാളം തടഞ്ഞു നിര്‍ത്തി. ഈ സംഭവം തനിക്ക് കൈവന്ന വലിയൊരു മാനക്ഷയമായാണ് നെഹ്രു കണക്കാക്കിയത്. ഈ ചൊരുക്കും നെഹ്രു, മറക്കാതെ മനസ്സില്‍ പേറുന്നുണ്ടാവുമെന്ന ഭയവും ‘ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സെഷ’നില്‍ കയ്യൊപ്പിട്ട് ഭാരതത്തിന്റെ ഭാഗമാവാന്‍ ഹരിസിങ്ങിനെ ശങ്കാകുലനാക്കിയിട്ടുണ്ടാവണം.
‘ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സെഷ’നില്‍ ഹരിസിങ്ങ് കയ്യൊപ്പിട്ട ശേഷം പാകിസ്ഥാനില്‍ നിന്നെത്തിയ വിവരംകെട്ട കലാപകാരികളെ തുരത്താന്‍ പട്ടേല്‍ അവര്‍ക്കെതിരെ നിഷ്‌ക്കരുണം യുദ്ധം ആരംഭിച്ചു. ഭാരതത്തിന്റെ ചുണക്കുട്ടികളായ പട്ടാളക്കാര്‍, പാക് പടയാളികളെക്കൊണ്ട് രണഭൂമിയിലെ പരുപരുത്ത മണ്ണില്‍ മൂക്കുകൊണ്ട് ‘ക്ഷ’ എഴുതിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍, യുദ്ധം നിര്‍ത്തി പ്രശ്‌നം ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗണ്‍സിലില്‍ എത്തിക്കാനാണ് നെഹ്രു കല്പനയിട്ടത്. കശ്മീരിനെ പരിപൂര്‍ണ്ണമായും മോചിപ്പിക്കാന്‍ വെറും നാല്പ്പത്തെട്ടു മണിക്കൂര്‍ സമയമാവശ്യപ്പെട്ട പട്ടേലിന്റെ അഭ്യര്‍ത്ഥനയെ അവഗണിച്ചുകൊണ്ട് നെഹ്രു, കശ്മീര്‍ പ്രശ്‌നം സെക്യൂരിറ്റി കൗണ്‍സിലില്‍ എത്തിച്ചു. ഗോപാല്‍സ്വാമി അയ്യങ്കാരുടെ ഉപദേശങ്ങള്‍ പരിപൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു അദ്ദേഹം ഈ തീരുമാനങ്ങളെല്ലാമെടുത്തത്.
താന്‍ ഒരു മഹാമനസ്‌കനും ചെറിയ രാജ്യത്തിനുമീതെ വലിയ രാജ്യം ബലം കാണിക്കാനൊരുങ്ങുന്നത് അന്യായമാണെന്നു വിശ്വസിക്കുന്നവനും സ്വന്തം മാതൃരാജ്യമാണെങ്കില്‍പ്പോലും അത് തെറ്റു ചെയ്യുമ്പോള്‍ നിഷ്പക്ഷമായ നിലപാടെടുക്കുന്നവനും ആണെന്ന് ലോകത്തിനു മുമ്പില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ കിട്ടിയ അവസരം നെഹ്രു ബോധപൂര്‍വ്വം ഉപയോഗപ്പെടുത്തി. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് അന്തര്‍ദ്ദേശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രൂപീകരിക്കപ്പെട്ട, ഐക്യരാഷ്ട്രസഭ(United Nation’s Security Council) ആണെന്ന് അദ്ദേഹം വാദിച്ചു.
1949 ജനുവരി 1-ന്, യുദ്ധം നിര്‍ത്താന്‍Security Council രണ്ടു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മാത്രമുള്ള ഉത്തരവാദിത്തം ഏല്പിച്ച്, UNICIP (United Nations Commission for India And Pakistan) എന്ന ഒരു പ്രത്യേക ബോഡിക്ക് സുരക്ഷാ കൗണ്‍സില്‍ രൂപം കൊടുത്തു. കശ്മീര്‍ ഏതു രാജ്യവുമായാണ് ലയിക്കേണ്ടത് എന്നു തീരുമാനിക്കാനുള്ള അവകാശം, ആ പ്രദേശത്തെ ജനങ്ങള്‍ക്കാണെന്നും സ്വതന്ത്രമായ ഒരു ഹിതപരിശോധനയിലൂടെ ആവണം ജനഹിതം രേഖപ്പെടുത്തപ്പെടേണ്ടത് എന്നും 1949 ജനുവരി 5-ന്, ഡചകഇകജ നിര്‍ദ്ദേശിച്ചു. അതിനനുസൃതമായി ഒരു തീരുമാനം രൂപപ്പെടുന്നതുവരെ, യുദ്ധം നിര്‍ത്തുന്ന സമയത്ത് ഇരു രാജ്യങ്ങളുടെയും കൈവശമുള്ള ഭൂപ്രദേശത്തിന്റെ അതിരുകള്‍ രാജ്യാതിര്‍ത്തിയായി കണക്കാക്കാന്‍ നിര്‍ദ്ദേശം വന്നു. ഇത് അനുസരിക്കുകയല്ലാതെ മറുവാക്കുരിയാടാന്‍ ഭാരതത്തിന് നിര്‍വാഹമില്ലായിരുന്നു. അതോടെ കശ്മീരിന്റെ നല്ലൊരു ഭാഗം ‘ആസാദി കശ്മീര്‍’ എന്ന് മാമോദീസ മുക്കിക്കൊണ്ട് പാകിസ്ഥാന്‍ സ്വപക്ഷത്തേക്ക് ചേര്‍ത്തു.
(തുടരും)