മെയ് 2 മാറാട് ദിനം
ഇസ്ലാമിക ഭീകരര്‍ ആസൂത്രണം ചെയ്ത ഹിന്ദു വംശഹത്യ ലക്ഷ്യമിട്ട് മാറാട് കൂട്ടക്കൊല നടന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. മെയ് 2 എന്ന ദിനം കേരള ജനതയ്ക്ക് ഒരു കറുത്ത ഏട് മാത്രമല്ല സമ്മാനിച്ചത്, കൊച്ചു കേരളം എത്തിചേരാനിരിക്കുന്ന അത്യാപത്തിന്റെ സൂചന കൂടിയായിരുന്നു ഈ ലക്ഷണമൊത്ത ഭീകരാക്രമണം. ഇതിനെ കുറിച്ച് അന്ന് ഹൈന്ദവ സംഘടനകള്‍ നല്‍കിയ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ഇന്ന് കേരളം സ്വയം അനുഭവിച്ചറിയുകയാണ്.
2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഭീകരവാദ സംഘടനകള്‍ ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ്, മെയ് 2-ാം തിയ്യതി സന്ധ്യയോടെ മാറാട് കടല്‍ത്തീരത്തെ ചോരയില്‍ മുക്കിയ കൂട്ടക്കുരുതി അരങ്ങേറിയത്. തല്‍ക്ഷണം എട്ടുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മാറാടിന്റെ വേദന ഹൈന്ദവ കേരളത്തിന്റെ വേദനയായി കണ്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ എല്ലാ ഹൈന്ദവ സംഘടനകളേയും സംയോജിപ്പിച്ചുകൊണ്ട് ഏകദേശം ആറ് മാസക്കാലം നീണ്ടുനിന്ന സമാനതകളില്ലാത്ത പ്രക്ഷോഭം വിജയത്തിലേക്ക് അടുത്തതും മാറാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.
2003 ല്‍ മാറാട് നടന്നത് കലാപമായിരുന്നില്ല, മറിച്ച് ഏകപക്ഷീയവും ആസൂത്രിതവുമായ ഭീകരാക്രമണമായിരുന്നു. ഈ കൂട്ടക്കൊലയില്‍ വിവിധ കക്ഷികളുടെ ഇടപെടലുണ്ടായെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നും തോമസ്.പി.ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി. സംഭവത്തില്‍ സിബിഐ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയുടെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. 2006ലാണ് തോമസ് പി.ജോസഫിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്.
പ്രീണനത്തിന്റെ ഫലം – തുടരുന്ന പ്രീണനം
എന്‍ഡിഎഫ് അടക്കമുള്ള തീവ്ര ഇസ്ലാമിക സംഘടനകളിലെ അംഗങ്ങള്‍, മുസ്ലീം ലീഗ് തുടങ്ങി വിവിധ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ ക്രൂരകൃത്യമായിരുന്നു മാറാട് കൂട്ടക്കൊല എന്ന് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ മറ്റു മത വിഭാഗത്തെ പരിഗണിക്കാതെ മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്താലും അല്ലാതെയും മുസ്ലീങ്ങള്‍ക്കു മാത്രമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനര്‍ഹമായി വകയിരുത്തിയതും, യാഥാര്‍ത്ഥ്യം മറച്ചു വെച്ച് അയോദ്ധ്യ-ഗുജറാത്ത് സംഭവങ്ങള്‍ ഉള്‍പ്പടെയുള്ളവയെ മതവികാരം ആ ളിക്കത്തിക്കാനും മുസ്ലീങ്ങള്‍ അക്രമിക്കപ്പെടുന്ന വിഭാഗമാണ് എന്ന ചിന്ത അവര്‍ക്കിടയില്‍ സൃഷ്ടിക്കാനും കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ അക്ഷീണം പ്രയത്‌നിച്ചു. ഇതുവഴി കേരളത്തിലെ മത തീവ്രവാദ സംഘടനകള്‍ക്ക് രാഷ്ട്രീയ കവചമൊരുക്കുക യാണ് ഇവര്‍ ചെയ്തത്. ഈ പ്രീണനമാണ് മുന്‍പ് ഭാരതത്തെ വിഭജനത്തിലേക്ക് നയിച്ചതെങ്കില്‍ സ്വതന്ത്ര ഭാരതത്തില്‍, വിശേഷിച്ച് കേരളത്തില്‍ ഈ പ്രീണനത്തിന്റെ പരിണത ഫലങ്ങളിലൊന്നായിരുന്നു മാറാട് കൂട്ടക്കൊല. ഭീകര പ്രവര്‍ത്തനത്തിന് രാഷ്ട്രീയ – ഭരണ സംരക്ഷണം കിട്ടുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ ദുരന്തം കൂടിയായിരുന്നു ഇത്. മാറാട് കൂട്ടക്കൊലക്കിടയില്‍ കൊല്ലപ്പെട്ട അക്രമിയുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായി എന്നത് ഭീകരവാദത്തോടുള്ള ഇവരുടെ നയം വ്യക്തമാക്കുന്നതും ആരെയും ആശ്ചര്യപ്പെടുത്തുന്നതുമാണ്. വരാനിരിക്കുന്ന പ്രത്യാഘാതം മനസ്സിലാക്കി മാറാടുനിന്നും സ്വയം ഒഴിഞ്ഞുപോയ അക്രമികളുടെ കുടുംബങ്ങള്‍ക്ക് രണ്ടിടങ്ങളിലായി പുനരധിവാസ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഞങ്ങള്‍ ഭീകരവാദികളോടൊപ്പമാണ് എന്ന് തെളിയിക്കുകയായിരുന്നു സി.പി.ഐ.എം അന്ന് ചെയ്തത്. പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന ഇരുകൂട്ടരും കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരുമിച്ച് ചേര്‍ന്നതും കൊലയാളികള്‍ക്ക് അനുകൂലമായി ശബ്ദമുയര്‍ത്തുന്നതിന് വേണ്ടിയായിരുന്നു. ഇതേ പ്രീണനം സച്ചാര്‍ – പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളിലൂടെ ഭരണരംഗത്ത് തുടര്‍കഥയായി മാറി. ഇന്നത്തെ പിണറായി സര്‍ക്കാര്‍ മത തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുക എന്ന നയം എല്ലാ സീമകളും ലംഘിച്ചു കൊണ്ട് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. വഖഫ് ബോര്‍ഡിന്റെ നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിച്ചതും ശ്രീരാംവെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി നിമയിച്ച ഉത്തരവ് പിന്‍വലിച്ചതും സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം വേണം എന്ന വാചകമുണ്ടായിരുന്ന കുടുംബശ്രീയിലെ സ്ത്രീ സുരക്ഷാ പ്രതിജ്ഞ പിന്‍വലിച്ചതും ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യത വിഭാവനം ചെയ്യുന്ന, ബാലുശ്ശേരി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ പദ്ധതി പിന്‍വലിച്ചതും രാവിലെ നേരത്തെ ആരംഭിക്കുന്ന തരത്തില്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് പിന്നോട്ടു പോയതുമെല്ലാം പിണറായി സര്‍ക്കാര്‍ തുടരുന്ന പ്രീണനത്തിന്റെ ഉദാഹരണങ്ങളാണ്. മാറാട് കൊണ്ടും പഠിക്കാത്ത രാഷ്ട്രീയ വര്‍ഗ്ഗം നിരന്തരം ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം തുടരുമ്പോള്‍ മറുഭാഗത്ത് രാഷ്ട്രീയ അധികാരം ഹിന്ദു വിഭാഗത്തെ അപഹസിക്കുന്നതിനും അപവാദ പ്രചരണം നടത്തുന്നതിനും അസമത്വം സൃഷ്ടിക്കുന്നതിനും സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം മുഴങ്ങിയത് തമിഴ്‌നാട്ടില്‍ നിന്നാണെങ്കിലും സനാതനധര്‍മ്മത്തിലെ ആചാരാനുഷ്ഠാനങ്ങളെയും, ആരാധനാലയത്തെയും ആരാധനാ മൂര്‍ത്തികളെയും തുടങ്ങി അന്ത്യേഷ്ടി കര്‍മ്മങ്ങളെ വരെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇടത്-വലത് രാഷ്ട്രീയ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. നിയമസഭ സ്പീക്കര്‍ എന്ന ബഹുമാന്യ സ്ഥാനത്തിരിക്കുന്ന വ്യക്തി ഹിന്ദുക്കളുടെ ആരാധ്യദേവനായ ഗണപതി മിത്താണെന്ന് പ്രസംഗിക്കുമ്പോള്‍, സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയായിരുന്ന കോഴിക്കോട്ടെ അച്യുതന്‍ ഗേള്‍സ് സ്‌കൂളില്‍ മത്സരവിഭാഗമായ യക്ഷഗാനം എന്ന ക്ഷേത്രകലയുടെ ഭാഗമായി നടന്ന ഗണപതി വന്ദനത്തെയും കുറ്റ്യാടിക്കടുത്ത് കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂള്‍ സമയത്തല്ലാതെ നടത്തിയ ഗണപതി ഹോമത്തെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി.പി.ഐ.എം അക്രമിച്ചതും അതിനെ പാര്‍ട്ടി പിന്തുണയ്ക്കുന്നതും നാം കണ്ടതാണ്. സി.പി.ഐ.എം നേതാക്കളായ പിണറായി വിജയനും തോമസ് ഐസക്കും എം.സ്വരാജും ടി.എന്‍ സീമയും ആരിഫുമെല്ലാം ശബരിമല ക്ഷേത്ര വിശ്വാസത്തെ പരസ്യമായി അപമാനിച്ചപ്പോള്‍ ശ്രീമതി ടീച്ചറും കെ.കെ. ശൈലജയും മറ്റും ക്ഷേത്ര – ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് നേരെ വാളോങ്ങിയതും കേരളം ദര്‍ശിച്ചതാണ്. എല്ലാ സീമകളും ലംഘിച്ചാണ് തൃശൂര്‍ എംഎല്‍എയും സി.പി.ഐ നേതാവുമായ പി.ബാലചന്ദ്രന്‍, ഭഗവാന്‍ ശ്രീരാമചന്ദ്രനെയും സീതാദേവിയെയും അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇതര മതവിഭാഗങ്ങളോട് ഈ രാഷ്ട്രീയക്കാരുടെയും പാര്‍ട്ടികളുടെയും പെരുമാറ്റവും സ്‌നേഹവും അടുപ്പവും ഹിന്ദു വിഭാഗത്തോടുള്ള സമീപനവും കൂട്ടി വായിക്കുമ്പോഴാണ് ഇവരുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഹിന്ദു വിരുദ്ധത സമാജത്തിന് ബോധ്യപ്പെടുന്നത്. വിഴിഞ്ഞം കേസ്സും സി.എ.എ കേസ്സുകളും പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ ശബരിമല കേസ്സ് പിന്‍വലിക്കാതിരുന്നതും ഹിന്ദു വിരുദ്ധ രാഷ്ട്രീയത്തിന്റെ ആഴം വ്യക്തമാക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ്. മാറാട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ മേല്‍ തുടര്‍നടപടി എടുക്കുന്നതില്‍ ഇടത്-വലത് സര്‍ക്കാരുകള്‍ കാണിച്ച ഉദാസീന സമീപനവും വ്യക്തമാക്കുന്നത് പ്രീണന രാഷ്ട്രീയം സൃഷ്ടിച്ച ദുരന്തം തന്നെയാണ്.
രാഷ്ട്രാനുകൂല രാഷ്ട്രീയം ശക്തമാകണം
മത പ്രീണനവും ഹിന്ദു വിരുദ്ധതയും ഒത്തുചേരുന്നതാണ് ഇന്നത്തെ രാഷ്ട്രീയ കേരളത്തിന്റെ മുഖമുദ്ര. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ റിക്രൂട്ട് ചെയ്യപ്പെട്ട നമ്പര്‍ വണ്‍ സംസ്ഥാനമായി കൊച്ചു കേരളം മാറിയതും, കേന്ദ്ര – കേരള സെന്‍സര്‍ ബോര്‍ഡുകള്‍ അംഗീകാരം നല്‍കിയ കേരള സ്റ്റോറി എന്ന സിനിമയ്ക്ക് നേരെയുള്ള സമീപനവും, പലസ്തീന്‍ വിഷയവും പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള കുപ്രചരണവും രാഷ്ട്രാനുകൂല രാഷ്ട്രീയം കേരളത്തില്‍ വളര്‍ന്നു വരേണ്ട ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുകയാണ്. അതിലേക്കുള്ള സൂചന തന്നെയാണ് മാറാട് നല്‍കുന്നത്.
(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)