സ്ഥലനാമങ്ങള്‍ മാറുന്നത് പലതരത്തിലാണ്. സ്വാഭാവിക പരിണാമത്തിലൂടെ മാറാം. സ്വന്തം പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് പുതിയ യജമാനന്മാരുടെ പിന്നാലെ പോയി സ്വയം അടിമത്തം സ്വീകരിക്കുന്നവര്‍ പേരു മാറ്റാറുണ്ട്. മറ്റു ചില സന്ദര്‍ഭങ്ങളില്‍ ആക്രമിച്ചു കടന്നുവരുന്നവര്‍ തദ്ദേശവാസികളെ കീഴടക്കി, അധിനിവേശത്തിന്റെ അടയാളമാക്കി സ്ഥലനാമങ്ങള്‍ മാറ്റിയിട്ടുണ്ട്. അടിമകളാണ് നിങ്ങള്‍ എന്ന് എപ്പോഴും ഓര്‍മ്മിപ്പിക്കലാണ് ലക്ഷ്യം. അപകര്‍ഷബോധം നിലനിര്‍ത്തി അടിമത്തത്തെ ശാശ്വതമാക്കാന്‍ അത്തരക്കാര്‍ ജനങ്ങളില്‍ കൃത്രിമമായി ബഹുമാനം സൃഷ്ടിക്കും. പാഠപുസ്തകങ്ങളിലൂടെ, ആഘോഷങ്ങളിലൂടെ അറിയാതെ ജനമനസ്സില്‍ അടിച്ചുറപ്പിക്കും. ഇനിയുമൊരു പേരുമാറ്റത്തിന്റെ രീതിയുണ്ട്. ബൗദ്ധികാക്രമണങ്ങളിലൂടെ മാനസിക അടിമകളെ സൃഷ്ടിച്ച്, അവരിലൂടെ പഴയ പേരു മാറ്റി പുതിയ പേര് ഇടും. അതിലൂടെ അവര്‍ വിജയക്കൊടി നാട്ടി എന്നഭിമാനിച്ച് പല പേരുകളും ഇറക്കുമതി ചെയ്യും.
ഈ പറഞ്ഞ പലതരം പേരുമാറ്റങ്ങളും നമുക്കു ചുറ്റും കാണാം. മോസ്‌ക്കോ കവലകളും ബംഗ്ലാദേശ് കോളനികളും ചില ഉദാഹരണങ്ങള്‍ മാത്രം. അത്തരമൊരു അധിനിവേശത്തിന്റെ അടയാളമാണ് സുല്‍ത്താന്‍ബത്തേരി. പത്തിരുപത്തഞ്ച് കൊല്ലം മുമ്പുവരെ അന്നത്തെ പഴയ പല ബോര്‍ഡുകളിലും ഗണപതിവട്ടം എന്ന പേര് ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അടുത്ത കാലത്താണ് അതെല്ലാം മായ്ച്ചുകളഞ്ഞ് സര്‍വ്വ ഇടത്തും സുല്‍ത്താന്‍ബത്തേരി എന്നാക്കിയത്. അതും മുഴുവനായി അങ്ങനെയല്ല. സുല്‍ത്താന്‍ബത്തേരി എന്നെഴുതിയിരുന്നവയില്‍ പലതും ടൗഹമേി’ െയമേേലൃ്യ എന്നും കണ്ടിട്ടുണ്ട്.
ആ പേരില്‍ത്തന്നെ മൂന്നു ഘടകങ്ങളുണ്ട്. ഒന്ന്, സുല്‍ത്താന്‍ എന്നത്. അത് മലയാള രാജ്യത്തെ പ്രയോഗമല്ല. രണ്ട്, ബാറ്ററി എന്നത് സ്ഥലപ്പേരല്ലല്ലോ. പിന്നെങ്ങനെ വന്നു? ടിപ്പു ആക്രമിച്ചു വന്നപ്പോള്‍ ഗണപതി വട്ടത്തുള്ള ഗണപതി ക്ഷേത്രം തകര്‍ക്കുകയും അതിന്റെ ഏകദേശം മുന്നൂറു മീറ്റര്‍ മാത്രം ദൂരത്തുള്ള ഒരു ജൈനക്ഷേത്രം കയ്യേറുകയും ചെയ്തു. ഈ ജൈനക്ഷേത്രത്തെ അയാളുടെ വെടിപ്പുരയാക്കി മാറ്റി; അഥവാ ബാറ്ററിപ്പുര! അതാണ് സുല്‍ത്താന്‍സ് ബാറ്ററി! മൂന്നാമത്തെ കാര്യം, ഈ ജൈന ക്ഷേത്രം കയ്യേറി, അത് അടിച്ചുടച്ച കാര്യം ആരും ചര്‍ച്ച ചെയ്യാറില്ല. മറവിയുടെ കയത്തില്‍ തള്ളി സുല്‍ത്താന്റെ വാഴ്ത്തുപാട്ടുകാരായി ചില ജൈനന്മാര്‍ അധ:പതിച്ചതാണ് കാരണം. ഇന്ന് ഈ ജൈന ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിത സ്മാരകമാണ്!
ഇങ്ങനെയാണ് ഗണപതിവട്ടത്തെ സുല്‍ത്താന്‍സ് ബാറ്ററിയായി മതംമാറ്റിയത്.
അടിമകളാക്കപ്പെട്ടവര്‍ക്ക് അത് അഭിമാനമായിരിക്കാം. ഇപ്പോള്‍ അവിടെ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന്‍ അവിടുത്തെ ജനങ്ങളുടെ പൂര്‍വ്വസ്മൃതിയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. അതെങ്ങനെ തെറ്റാവും? അതു തെറ്റാണെന്നു പറയുന്നവരല്ലേ യഥാര്‍ത്ഥ വര്‍ഗീയവാദികള്‍? ചരിത്രത്തെ എങ്ങനെയൊക്കെ വക്രീകരിച്ചാണ് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നു തെളിയിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. വയനാട്ടില്‍ വര്‍ഷങ്ങളോളം ജീവിച്ച അദ്ദേഹത്തിന് ആ നാടിന്റെ മുക്കും മൂലയും അറിയാം. പഴയ പേരും പുതിയ തട്ടിപ്പും അറിയാം. അതു ചൂണ്ടിക്കാട്ടുക മാത്രമാണ് സുരേന്ദ്രന്‍ ചെയ്തിട്ടുള്ളത്.
പഴശ്ശിരാജാവുമായി അവസാനം ഏറ്റുമുട്ടിയ ടി.എച്ച്.ബാബര്‍ 1805 ഡിസംബര്‍ 30ന് മലബാറിന്റെ പ്രിന്‍സിപ്പല്‍ കളക്ടര്‍ക്ക് യുദ്ധത്തെ സംബന്ധിച്ച വിവരണത്തില്‍ ഗണപതിവട്ടം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘കലാപകാരികളെ അവരുടെ മടയില്‍ച്ചെന്ന് നേരിടാന്‍ ഞാന്‍ തീര്‍ച്ചയാക്കി. അതിലേക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ ഗണപതിവട്ടം എന്ന സ്ഥലത്ത് പൂര്‍ത്തിയാക്കിയതോടെ ഞാന്‍ പനമരം കോട്ടയിലേക്കു തിരിച്ചു.’
മറ്റു ചില വിവരണം, വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പലയിടങ്ങളിലായി കൊടുത്തിട്ടുള്ളതാണ്. മലബാറിലെ നികുതിഘടനയെക്കുറിച്ച് വിവരിക്കുന്ന കൂട്ടത്തില്‍ വയനാട് താലൂക്കില്‍ ‘ഗണപതിവട്ടം അംശത്തില്‍ 5 പൊതി വിത്തു വിതയ്ക്കാനാവശ്യമായി വരുന്ന ഒരു പാടം എടുക്കുക’എന്നു കൊടുത്തിരിക്കുന്നു. കൂടാതെ, ‘1922 നു ശേഷം ഒരു വിത്തുപൊതിക്കുള്ള കമ്പോളവില ചില മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് താഴെ കൊടുക്കുന്ന പട്ടികകൊണ്ടു മനസ്സിലാക്കാം…… (നികുതി വിത്തിന് കമ്പോളവില ഒരു പൊതിയ്ക്ക്) ഗണപതിവട്ടം 1822ല്‍, 2 രൂപ 10 അണ, 0 പൈസ.1881ല്‍ – 2 രൂപ, 5 അണ, 7 പൈസ’! ഇവിടെയും ഗണപതിവട്ടം അംശം എന്നാണ് കൊടുത്തിരിക്കുന്നത്.
മലബാര്‍ മാന്വലില്‍ത്തന്നെ വയനാട്ടിലെ അംശങ്ങള്‍ ഏതൊക്കെയെന്നു വിശദീകരിക്കുന്നിടത്ത്, ‘പേരിയ, എടവക, നല്ലൂര്‍നാട്, എല്ലൂര്‍നാട്, കപ്പത്തോട്, പൂതാടി, കുറുമ്പാല, പൊറുന്നനൂര്‍, തൊണ്ടര്‍നാട്, വൈത്തിരി, എടന്നാടശ്ശക്കൂര്‍, മുപ്പൈനാട്, ഗണപതിവട്ടം’ എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്.
കേരളത്തില്‍ കുട്ടികളുടെ ഇടയില്‍ വളരെ പ്രചാരമുണ്ടായിരുന്ന ഒരു മാസികയാണ് പൂമ്പാറ്റ. അതിന്റെ 1986 മെയ് ലക്കത്തില്‍ സ്ഥലനാമകഥകള്‍ എന്ന പംക്തിയില്‍ സുല്‍ത്താന്‍ബത്തേരിയെക്കുറിച്ചാണ് കൊടുത്തിരിക്കുന്നത്. ‘നിങ്ങള്‍ സുല്‍ത്താന്‍ബത്തേരിയെക്കുറിച്ചു കേട്ടിട്ടില്ലേ? വയനാട് ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് സുല്‍ത്താന്‍ബത്തേരി. എങ്ങനെയാണ് ഇതൊരു സുല്‍ത്താന്റെ ബത്തേരിയായതെന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ കേട്ടോളൂ. അതിന്റെ പിറകില്‍ ഒരു കഥയുണ്ട്. ടിപ്പു സുല്‍ത്താന്‍ ഉത്തരകേരളം ആക്രമിച്ചപ്പോള്‍ അതിന്റെ പീരങ്കികളുടെ നിര ഒരു സുരക്ഷിത സ്ഥലത്തു സ്ഥാപിച്ചു. പീരങ്കികള്‍ അന്ന് ‘ബാറ്ററി’കള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സുല്‍ത്താന്‍ ബാറ്ററി സ്ഥാപിച്ച സ്ഥലം എന്ന നിലയില്‍ അത് സുല്‍ത്താന്‍ ബാറ്ററിയായി. കാലക്രമേണ ‘ബത്തേരി’യായി മാറുകയും സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലനാമം ഉണ്ടാവുകയും ചെയ്തു. ‘ഗണപതിവട്ടം’ എന്ന പേരിലായിരുന്നു മുമ്പ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. എത്ര പെട്ടെന്നാണ് ഗണപതിവട്ടം സുല്‍ത്താന്‍ബത്തേരിയായതല്ലേ! ‘ബത്തേരി’ എന്ന കര്‍ണാടക ശബ്ദത്തിന് മിനുസമുള്ള കോട്ട എന്നര്‍ത്ഥംകൂടിയുണ്ട് കേട്ടോ.’പൂമ്പാറ്റ മാസികയും ആര്‍.എസ്.എസ്സിന്റെയാണെന്നു പറഞ്ഞുകളയുമോ?
വളരെ പ്രധാനപ്പെട്ട മറ്റൊരു വിവരണം വിശ്വവിജ്ഞാനകോശത്തിലേതാണ്. അതില്‍ ഗണപതിവട്ടം എന്ന വാക്കു നോക്കുക! (വയനാടു ജില്ല രൂപീകരിക്കുന്നതിനു മുമ്പാണ് വിജ്ഞാനകോശം തയ്യാറാക്കിയത്). ‘കോഴിക്കോടു ജില്ലയില്‍, തെക്കന്‍ വയനാട്ടില്‍, ഇന്നു സുല്‍ത്താന്‍ ബത്തേരി എന്നറിയപ്പെടുന്ന പ്രദേശം. ഈ പ്രദേശത്തെ ഗണപതിവട്ടം എന്ന് നാട്ടുകാര്‍ ഇന്നും വിളിക്കാറുണ്ട്. പണ്ടു പ്രസിദ്ധമായിരുന്ന ഈ പ്രദേശം ചരിത്രത്തില്‍ പലതുകൊണ്ടും സ്ഥാനം വഹിച്ചിട്ടുണ്ട്.’
‘ടിപ്പു സുല്‍ത്താന്‍ കോട്ട കെട്ടിയതുകൊണ്ടാണ് ഗണപതിവട്ടം സുല്‍ത്താന്‍ബത്തേരിയായത്. കോട്ടയം രാജാക്കന്മാരുടെ വകയായിരുന്ന ഗണപതിക്ഷേത്രം ടിപ്പു തകര്‍ത്തു കളഞ്ഞു….’
വിശ്വവിജ്ഞാനകോശം തയ്യാറാക്കിയത് സര്‍വ്വശ്രീ പി.ടി.ഭാസ്‌ക്കരപ്പണിക്കര്‍, സി.പി. ശ്രീധരന്‍, എം.എ.യു. മേനോന്‍, ചെങ്ങരപ്പളളി നാരായണന്‍ പോറ്റി, ആര്‍.മുരളീധരന്‍ പിള്ള, വി.സി.ചാക്കോ, ഇ.എ.എം.ബാബു, പി.കെ.പരമേശ്വരന്‍ നായര്‍, ആര്‍.വി. ഉണ്ണിത്താന്‍, ടി.കെ.കൊച്ചു നാരായണന്‍, എസ്.കമാലുദ്ദീന്‍ എന്നിവരാണ്. ഇവരെക്കൂടാതെ ഏതാണ്ട് രണ്ടു ഡസനിലധികം അക്കാദമിക പണ്ഡിതന്മാര്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍മാരായും തയ്യാറാക്കിയതാണ് ഈ ഗ്രന്ഥസമുച്ചയം. ഇവരെല്ലാവരും ആര്‍.എസ്.എസ്സുകാരായിരിക്കുമോ?
വര്‍ഗീയത പ്രചരിപ്പിച്ചുമാത്രം രാഷ്ട്രീയം കളിച്ച് അധികാരം നേടിയവര്‍ക്ക് ചരിത്രവും വസ്തുതകളും അസഹനീയമായിരിക്കും. ഈ അസഹിഷ്ണുതയാണ് സത്യം വിളിച്ചു പറയുന്നതു കേട്ടപ്പോള്‍ ഇടതുവലതു രാഷ്ട്രീയക്കാര്‍ പ്രകടിപ്പിച്ചത്. അത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് ജിഹാദികള്‍ക്കായിരിക്കും എന്നതുകൊണ്ടാണ് നുണകള്‍കൊണ്ട് അതിനെ ആളിക്കത്തിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. പക്ഷെ, നിലനില്‍ക്കുന്നതും ആത്യന്തികമായി ജനങ്ങള്‍ സ്വീകരിക്കുന്നതും സത്യത്തെയായിരിക്കും.
ഇത്തരം പേരു മാറ്റങ്ങളിലൂടെ ഉദ്ദേശിക്കുന്നത് പഴയതില്‍ നിന്നുള്ള വേരറുക്കലാണ്. പഴയ പേരുകള്‍ ഓര്‍മ്മകളെ ഉണര്‍ത്തും. അത് കുഴിച്ചുമൂടപ്പെട്ട സ്മൃതികളെ വീണ്ടെടുപ്പിക്കും. ‘സ്മൃതി ഭ്രംശാത് ബുദ്ധി നാശോ, ബുദ്ധി നാശാത് പ്രണശൃതി’ എന്നു ഭഗവദ്ഗീത പറയുന്നുണ്ട്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടുന്നവരുടെ ബുദ്ധി നശിക്കുകയും അതിലൂടെ സര്‍വ്വനാശവുമായിരിക്കും ഫലം എന്നാണ് ഗീതാകാരന്റെ മതം.
പൂര്‍വ്വസ്മൃതികളുണ്ടായാല്‍ പുതിയ അലങ്കാരങ്ങള്‍ അടിമച്ചിഹ്നങ്ങളാണെന്നു തിരിച്ചറിയും. അധിനിവേശത്തിന്റെ വിഴുപ്പുകള്‍ മനസ്സിലാക്കുകയും അവ വലിച്ചെറിയുകയും ചെയ്യും. അഭിമാനബോധമുണ്ടാകുന്നവര്‍ പഴയ വേരുകളെ കണ്ടെത്തും! അതിലൂടെ അഭിമാനികളായി ജീവിക്കും. അതു തുടങ്ങേണ്ടിയിരുന്നത് 1947 ല്‍ ആയിരുന്നു. എന്നാല്‍ മാനസിക അടിമകളായിപ്പോയ ‘നവഭാരതശില്‍പ്പികള്‍’ രാജ്യതാല്‍പ്പര്യത്തിനു പകരം വ്യക്തിസുഖത്തിനു മുന്‍ഗണന കൊടുത്തു. അതു മാറിത്തുടങ്ങിയത് അടുത്ത കാലത്താണ്. അതിന്റെ ആന്തരിക പ്രക്ഷുബ്ധതകളാണ് സ്വദേശി ശരീരവും വിദേശ മനസ്സുമായി കഴിയുന്നവര്‍ പ്രകടിപ്പിക്കുന്നത്. ഞെട്ടല്‍ ചികിത്സയില്ലാതെതന്നെ ഈ രോഗത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കും.