സീനിയര്‍ സിറ്റിസണ്‍ വാട്‌സാപ്പ് ഗ്രൂപ്പിലെ രാഷ്ട്രീയ പോസ്റ്റ് കണ്ട് ചന്ദ്രനുണ്ണി വിളിച്ചതായിരുന്നു. അടിപിടി ഒഴിവാക്കാന്‍ മതവും രാഷ്ട്രീയവും പാടില്ല എന്ന നിയമം വെച്ചിരുന്നു. അത് ഒരു കൂട്ടര്‍ എപ്പോഴും ലംഘിച്ചു. മതമില്ലാതെ അവര്‍ക്ക് വയ്യ. ശ്വാസത്തില്‍ വരെ മതം കലര്‍ത്തുന്നവര്‍ക്ക് മതമില്ലാതെ ജീവിതമില്ല. തമാശ അതല്ല, മതമില്ലാത്തവര്‍ ആണ് പലപ്പോഴും ഈ ഉഗ്ര മതവാദികളെ പിന്തുണയ്ക്കുന്നത് എന്നതാണ്. വാഗ്വാദങ്ങള്‍ കനക്കുമ്പോള്‍ ഗ്രൂപ്പ് ‘അഡ്മിന്‍ ഓണ്‍ലി’യാവും. ആര്‍ക്കും പിന്നെ ഒന്നും പോസ്റ്റ് ചെയ്യാന്‍ പറ്റില്ല. ‘ഡെയിലി ഗുഡ് മോര്‍ണിംഗ്’ കാരും ‘ജീവിത സന്ദേശ’ക്കാരും തത്വചിന്തയുടെ ഉത്തുംഗ ശൃംഗത്തിലിരിക്കുന്നവരും നിരാശരാവും. ‘മറിമായ’ ത്തമാശക്കാരും ട്രോളന്മാരും കയ്യിലുള്ളത് ആര്‍ക്കും കാട്ടാന്‍ പറ്റാതെ ഏറെ ദു:ഖിതരാകും.
ഞാന്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്ത് പിടിച്ച് ചോദിച്ചു. ‘അല്ലാ.. ന്തേ പ്പോ ണ്ടായേ ?’
ചന്ദ്രനുണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു: ‘സി.എ.എ കത്തിക്കാളി. ഹ.ഹ.ഹ. പൗരത്വത്തിന് മതമെന്തിന് നോക്കുന്നു? ഭരണഘടന, ന്യൂനപക്ഷം, മതം, മതേതരത്വം, മതനിരപേക്ഷ രാജ്യം, എന്തിന് മതം കൂട്ടിക്കലര്‍ത്തി?, മതമെന്തിന് നോക്കുന്നു? കാര്യങ്ങള്‍ മതം നോക്കാതെ വേണം. ചുരുക്കത്തില്‍ ‘മതം നോക്കരുത്’!
‘ഹ..ഹ..ഹ. കഴിഞ്ഞ തവണ ഗ്രൂപ്പ്’അഡ്മിന്‍ ഓണ്‍ലി’ ആയത് മതം നോക്കണം എന്ന് പറഞ്ഞുള്ള ലഹളയെത്തുടര്‍ന്നല്ലേ?’
ചന്ദ്രനുണ്ണി ചിരിച്ചു. ‘അതെ. അത് യു.സി.സി ഏകീകൃത സിവില്‍ നിയമത്തിനല്ലേ? അപ്പോഴും ഭരണഘടന, ന്യൂനപക്ഷം, മതം, മതവാകാശം, എന്നൊക്കെ പറഞ്ഞായിരുന്നു. ചുരുക്കത്തില്‍ അന്ന് എന്തിനും ഏതിനും മതം നോക്കണം. മതം നോക്കി വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്നായിരുന്നു.’
‘എന്താ പ്പോ ചെയ്യാ? ‘വോട്ട് പിടുത്ത മതേതര ലോബിക്കാര്‍’ പൂച്ചക്കുഞ്ഞുങ്ങളായി വഴങ്ങിക്കൊണ്ടുള്ള കമന്റുകളിടും അല്ലെ?’
‘അതെ. മാത്രമല്ല. മതവിരുദ്ധതയില്‍ എണ്ണ ഒഴിച്ച് കത്തിക്കും. വോട്ട് ചെയ്ത് അങ്ങേരെ പുറത്താക്കൂ’… എന്നും.
ആര്‍ക്കു വോട്ട് ചെയ്യണം? എന്ന് ചോദിച്ചാല്‍ ഇരുകൂട്ടരും ഞങ്ങക്ക്, ഞങ്ങക്ക്. രണ്ടു ബട്ടണും ഒപ്പം ഞെക്കാം അല്ലെ? എന്നൊരാള്‍ ചോദിച്ചപ്പോള്‍ അയ്യോ അത് വേണ്ടേ… ആരായാലും ജയിച്ച് അവിടെ ചെന്നാല്‍ ഞങ്ങളൊന്നാണ്.’
‘ഞാന്‍ കുറെയൊക്കെ കണ്ടു.’ ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവിലുണ്ടായൊരിണ്ടല്‍ ബത ..’ എന്നെഴുതണമെന്നു വിചാരിച്ചു അപ്പൊ അതും മതമാവില്ലേ എന്ന് കരുതി മിണ്ടാതിരുന്നു. അഡ്മിന്‍ രാഘവന്‍ നമ്പ്യാരെ വിളിച്ച് പൂട്ടിക്കാന്‍ പറയൂ. പക്ഷെ അതിന് മുമ്പ് സത്യം, പച്ചപ്പരമാര്‍ത്ഥം ജനങ്ങള്‍ അറിയണം അതിനായി നല്ലൊരു ലേഖനം അങ്ങോട്ട് പോസ്റ്റിക്കോളൂ.. കയ്യില്‍ ഇല്ലെങ്കില്‍ ഞാന്‍ തരാം. അതിനു ശേഷം മതി. അഡ്മിന്‍ ഓണ്‍ലി ആക്കുന്നത്.’
‘ശരി. പൗരത്വ നിയമം നടപ്പിലായതിനു ശേഷം പൗരത്വം ലഭിച്ചവര്‍ അവര്‍ അനുഭവിച്ച ദുരിതങ്ങള്‍ നേരിട്ട കഷ്ടപ്പാടുകള്‍ ചില ദേശീയ ചാനലുകള്‍ കാണിച്ചിരുന്നു. ഏതെങ്കിലും ഒരു മലയാളം ചാനല്‍ അത് കാണിച്ചോ?’
‘എങ്ങനെ കാണിക്കും? ഇവിടെ ഇസ്ലാമേതര മതക്കാരുടെ വേദനയ്ക്ക് എന്ത് വിലയാണുള്ളത്? എല്ലാം കപട സെക്കുലറിസ്റ്റുകളാണ്. ഓരോരുത്തര്‍ അവരുടെ പക്ഷമനുസരിച്ച് പൗരത്വ ഭേദഗതി നി
യമത്തെ വ്യാഖ്യാനിക്കുകയാണ്.’
‘എങ്കിലും ഒരു കാര്യം. കഠിന വിവേചനം അനുഭവിക്കുന്ന അഹമ്മദിയ്യ മുസ്ലിങ്ങളെ പാകിസ്ഥാന്‍ അമുസ്ലിങ്ങളായി മുദ്ര കുത്തിയിട്ടുള്ള സ്ഥിതിയ്ക്ക് അവരെ ഉള്‍പ്പെടുത്താമായിരുന്നു. അല്ലെ?’
‘അതിനു ചില ചരിത്ര പശ്ചാത്തലമുണ്ട്. പണ്ഡിറ്റ് ലേഖ് രാമിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 189 കളില്‍ പെഷവാറിലെ വലിയ ഹിന്ദുമത പരിഷ്‌കര്‍ത്താവ് ആയിരുന്നു, ആര്യസമാജിയായിരുന്ന ലേഖ് രാം ജി. സ്വാമി ദയാനന്ദ് സരസ്വതിയുടെ ശിഷ്യന്‍. അദ്ദേഹം അറബിക്, പേര്‍ഷ്യന്‍ ഭാഷയില്‍ പ്രാവീണ്യം നേടി എന്ന് മാത്രമല്ല ഹിന്ദുക്കളെ ആക്രമിക്കുന്നതിനെതിരെയും അവഹേളിച്ച് ഗ്രന്ഥങ്ങള്‍ രചിക്കുന്നതിനെതിരെയും അറബി, ഉറുദു ഭാഷയില്‍ തന്നെ മറുപടി ലേഖനങ്ങളും പുസ്തകങ്ങളും എഴുതി. സംവാദങ്ങള്‍ സംഘടിപ്പിച്ചു. അനേകം പേരെ ഘര്‍ വാപസി നടത്തി. അഹമ്മദിയ സ്ഥാപക നേതാവായ മിര്‍സ ഗുലാം അഹമ്മദ് അതിനെ എതിര്‍ത്തപ്പോള്‍ ഇസ്ലാമിന്റെ അന്ത്യ പ്രവാചകനായി സ്വയം അവരോധിച്ച അദ്ദേഹത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി പുസ്തകമെഴുതി. അന്യോന്യം ശത്രുക്കളായി. മിര്‍സ പ്രവചിച്ചു. ആറു വര്‍ഷത്തിനുള്ളില്‍ പണ്ഡിറ്റ് ലേഖ് രാം വധിക്കപ്പെടും. പറഞ്ഞ പോലെ സംഭവിച്ചു. ബ്രിട്ടീഷ് പോലീസ് ഒരിക്കലും കുറ്റക്കാരെ കണ്ടെത്തിയില്ല. സംഭവത്തിനു ശേഷം വര്‍ഷങ്ങളോളം ഇരുകൂട്ടരും തമ്മില്‍ ലഹളയും സംഘര്‍ഷവുമുണ്ടായി. ആ സംഭവം പഞ്ചാബിലെ ഹിന്ദുക്കളെയും അഹമ്മദിയകളെയും തമ്മില്‍ ശത്രുക്കളാക്കി. ഇന്ന് പാകിസ്ഥാനില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളില്‍ ഒരു കൂട്ടര്‍ അമുസ്ലിങ്ങളായി പ്രഖ്യാപിച്ച ഈ അഹമ്മദിയകളാണ്. അവര്‍ക്ക് പാസ്‌പോര്‍ട്ട്, വോട്ടവകാശം എന്നിവയില്ല. ലഭിക്കണമെങ്കില്‍ സ്വന്തം പ്രവാചകന്‍ വ്യാജനായിരുന്നു എന്നു എഴുതിക്കൊടുക്കണം. അതാരും ചെയ്യില്ല താനും.’
‘കര്‍മ്മഫലം!. ഇന്ത്യയില്‍ അവര്‍ സര്‍വത്ര സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇപ്പോള്‍ സംഘ പരിവാര്‍ സംഘടനകളുമായി അവര്‍ സൗഹൃദത്തിലുമാണ്. പലരും മോദിജിയുടെ ആരാധകരുമാണ്.’
‘പാകിസ്ഥാന്‍ ഒരു അവലക്ഷണം പിടിച്ച രാജ്യം തന്നെ. ജിന്ന വിചാരിച്ചപോലെ ആ രാജ്യം മുന്നോട്ട് പോയില്ല. സെക്കുലറിസ്റ്റ് ആയിരുന്ന ജിന്ന സ്ത്രീകള്‍ക്ക് പാര്‍ലമെന്റില്‍ സംവരണം ഏര്‍പ്പെടുത്തുക മാത്രമല്ല ഇരട്ട വോട്ട് അവകാശം നല്‍കി. പൊതു പ്രതിനിധികളെയും സ്ത്രീ പ്രതിനിധികളെയും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം. അത് 1962 ല്‍ എടുത്തുകളഞ്ഞു. അത് പോലെ ‘ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം’ സ്വതന്ത്രമായി’ ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം ‘എന്നതിലെ’സ്വതന്ത്രമായി’ എന്ന ക്‌ളോസ് 1985 ല്‍ സിയാ ഉല്‍ ഹഖ് എടുത്തുകളഞ്ഞു. അതിനു ശേഷം ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് കണക്കില്ല.’ ‘മതനിന്ദാ കുറ്റം – ബ്‌ളാസ്‌ഫെമി – ചുമത്തുന്നത് വളരെ എളുപ്പമായി. ഹിന്ദു-സിഖ് കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ പതിവ് പരിപാടിയാണ്. പോലീസും കോടതിയും ഒന്നും രക്ഷക്കില്ല. സര്‍ക്കാര്‍ ജോലിക്ക് യാതൊരു വിധ സംവരണവും അവിടെ ഇല്ല. ഹിന്ദു സമൂഹത്തിലെ ഏറ്റവും താഴ്ന്ന പട്ടികജാതി-വര്‍ഗ്ഗക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. അവര്‍ക്കു വിദ്യാഭ്യാസമില്ല, ജോലി സംവരണമില്ല യാതൊരു വിധ സാമൂഹ്യ ക്ഷേമ പദ്ധതിയും അവര്‍ക്കായില്ല.’
‘ഇതൊക്കെ നന്നായി അറിയുന്ന കക്ഷികളാണ് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍. എന്നിട്ടും എത്ര പച്ചക്ക ള്ളമാണ് പറയുന്നത്. ഡല്‍ഹിയില്‍ കഴിയുന്ന പാക് അഭയാര്‍ത്ഥികള്‍, ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാര്‍ എന്നിവരെക്കുറിച്ചു കെജ്‌രിവാളിന് നല്ലപോലെ അറിയാം എന്നിട്ടും എന്തൊക്കെ അസഭ്യമാണ് ആക്റ്റിനെതിരെ പറയുന്നത്. നാല് മുസ്ലിം വോട്ട്. താല്‍ക്കാലിക നേട്ടം. അത്ര തന്നെ.’
‘കേരള മുഖ്യനും പറയുന്നത് മറ്റൊന്നല്ല. ആ ആക്ട് ഒന്ന് വായിച്ചു നോക്കിയിട്ടില്ല. അത് ആര്‍ക്ക് അനുകൂലമാണ്? ആര്‍ക്കെതിരാണ്? ഭാരതത്തിലെ ഏതു പൗരനെ അത് ബാധിക്കും? ഒന്നും നോക്കാതെയുള്ള കുത്സിത ജല്പനം.’
‘കേരളം മനുഷ്യന് ജീവിക്കാന്‍ പറ്റാതെയുള്ള ഇടമാക്കി മാറ്റി. നികുതിഭാരം, വിലക്കയറ്റം, സ്വജനപക്ഷപാതം, നീണ്ടു നീണ്ടു പോകുന്ന അഴിമതിക്കഥകള്‍, കേട്ടുകേള്‍വിയില്ലാത്ത കൊടിയ ക്രൂരതകള്‍, തകര്‍ന്ന വ്യവസായ മേഖല, വിദ്യാഭ്യാസ മേഖല, ജനങ്ങളില്‍ സര്‍വ്വത്ര നിരാശ..പറയാതിരിക്കയാണ് ഭേദം.’
‘ശരി. ഒരു കാള്‍ വരുന്നു.. ഞാന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ചന്ദ്രനുണ്ണി ഫോണ്‍ വെച്ചു.
ഞാന്‍ ചാണക്യ ദര്‍ശനത്തിലെ ഒരു ശ്ലോകം ഓര്‍ത്തു.
ഒരു സഞ്ചാരി ദീര്‍ഘയാത്രയിലാണ്. ഇടയ്ക്ക് ഒരു ദരിദ്ര രാജ്യത്തിലെത്തി. വഴിയില്‍ ഒരു ബ്രാഹ്‌മണ യുവാവിനെ കണ്ടു. കാര്യങ്ങള്‍ തിരക്കി.
‘ഹേ യുവാവേ… ആരൊക്കെയാണ് ഇവിടുത്തെ നേതാക്കന്മാര്‍, ഉന്നതന്മാരായ ആളുകള്‍?’ എന്ന് ചോദിച്ചു.
ഉടന്‍ യുവാവിന്റെ മറുപടി ‘അത് കള്ള് ചെത്തുന്ന പനകള്‍ ആണ്.’
സഞ്ചാരി വീണ്ടും ചോദിച്ചു : ‘ഇവിടുത്തെ ഏറ്റവും വലിയ ദാതാക്കള്‍ ആരൊക്കെയാണ്?’
ഉത്തരം: ‘അത് അലക്കുകാരാണ്. അവര്‍ കൃത്യമായി അലക്കിയ വസ്ത്രങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ട്
സഞ്ചാരി സ്വല്പ നേരം ചിന്തിച്ചു എന്നിട്ട് ഒരു ചോദ്യം കൂടി ചോദിച്ചു.
‘ഇവിടെയുള്ള അതിസമര്‍ത്ഥനായ വ്യക്തി ആരാണ്?’
ഉത്തരം : ‘ഇവിടെ സമര്‍ത്ഥര്‍ ഒന്നും രണ്ടുമല്ല. ഇവിടെയുള്ളവര്‍ അധികവും മഹാ ദുഷ്ടരും മോഷ്ടിക്കുന്നവരും അധര്‍മ്മികളും ആണ്. എല്ലാവരും അതിസമര്‍ത്ഥരുമാണ്.’
സഞ്ചാരി ദുഖത്തോടെ ‘കസ്മാജ്ജീവസി ഹേ സഖേ? എങ്ങനെ ഇവിടെ ജീവിക്കുന്നു സഖാവെ?’
യുവാവ് : ‘വിഷകൃമി ന്യായേന ജീവാമ്യഹം. വിഷകൃമി ന്യായേന – ചെളിയിലെ പുഴു എന്ന കണക്കെ – അങ്ങനെ ജീവിച്ചു പോകുന്നു.’
മലയാളികള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ നന്ന്.
സ്വസ്തി.