വിഷു വരുമ്പോള്‍ ഞാന്‍ അമ്മയെ പ്രത്യേകമായി ഓര്‍ക്കും.
അഞ്ചു വയസ്സായ കാലത്തെ ഒരു അനുഭവം മറക്കാനാവാത്തതുകൊണ്ടാണ് ഇത്.
വീട്ടിലെ പട്ടിക്കുട്ടിയുടെ വാലില്‍ പടക്കം കെട്ടി തീ കൊടുത്താല്‍ നല്ല രസമായിരിക്കും എന്ന് ഞങ്ങള്‍ കുട്ടികള്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ആരോ നിര്‍ദ്ദേശിച്ച ഒരു കുസൃതിയാണ്.
ആര്‍ത്തു വിളിച്ച് കുമ്പിരി കത്തിച്ച് സന്ധ്യയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഇത് ചെയ്തത്. പട്ടിയുടെ വാലില്‍ പടക്കം കെട്ടാന്‍ ഒരു പ്രയാസവും ഉണ്ടായില്ല. ഞങ്ങളോടൊക്കെ വളരെ ഇണക്കമുള്ള ജീവിയാണല്ലോ അത്.
പക്ഷേ തീ കൊളുത്തി പടക്കം പൊട്ടാന്‍ തുടങ്ങിയപ്പോള്‍ അതിന് പരിഭ്രമമായി. രണ്ടുമൂന്നു വട്ടം കറങ്ങി അത് പിന്നെ ചെയ്തത് എന്റെ അരികിലേക്ക് വരികയാണ്! ഞാന്‍ രക്ഷിക്കും എന്ന് കരുതിയുള്ള വരവാണ് എന്ന് എനിക്ക് മനസ്സിലായില്ല. എന്നെ ഉപദ്രവിക്കാനാണ് അത് വരുന്നത് എന്ന് കരുതി ഞാന്‍ ഓടി.
എവിടേക്ക് ഓടണമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവും ഉണ്ടായില്ല. അമ്മയെ വിളിച്ചുകൊണ്ട് ഓടിയത് നേരെ അടുക്കളയിലേക്ക് തന്നെ. അവിടെയാണ് സ്ഥിരമായി അമ്മയുടെ സ്ഥാനം എന്നെനിക്കറിയാം. പ്രത്യേകിച്ചും സന്ധ്യയ്ക്ക്, അത്താഴം ഒരുക്കുന്ന തിരക്കിലായിരിക്കും.
പക്ഷേ, ഞാന്‍ ഓടുന്നതോടൊപ്പം പിന്നാലെ പട്ടിയും ഓടി. എന്റെ കൂടെ പട്ടിയും അടുക്കളയില്‍ കടന്നു. അമ്മയുടെ ദേഹത്ത് പിടിച്ച് ഞാന്‍ ഉറക്കെ അലമുറയായി. തൊട്ടു തൊട്ടില്ല എന്ന് പട്ടി പുറകെ.
ഞാനൊരു തടിമാടന്‍ ആയിരുന്നു, നല്ല കനം. എന്നിട്ടും അമ്മ എന്നെ വലിച്ചുവാരി മാറത്ത് എടുത്തു.
പടക്കം അപ്പോഴും പൊട്ടി തീര്‍ന്നിരുന്നില്ല. അമ്മക്കു ചുറ്റുമുള്ള പട്ടിയുടെ വെപ്രാളത്തിനിടെ അമ്മയുടെ മുണ്ടില്‍ തീപിടിച്ചു.
ബഹളം കേട്ട് വലിയമ്മ ഓടിവന്നത് കൊണ്ട് രക്ഷ കിട്ടി. ഒരു ചാപ്പുകുടം വെള്ളം മുഴുവന്‍ വലിയമ്മ ഞങ്ങളുടെ മേല്‍ ഒഴിച്ചു.
അടുക്കളയില്‍ ആകെ പുക. പുക അടങ്ങിയപ്പോള്‍ പട്ടി അവിടെ എങ്ങുമില്ല.
സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ അമ്മ എന്റെ തുടയില്‍ ഒരു നുള്ള് തന്നു. നൊന്തപ്പോള്‍ ഞാന്‍ ആര്‍ത്തു കരഞ്ഞത് ‘അമ്മാ!’ എന്നുതന്നെ.
അതു കേട്ടതോടെ അമ്മ എന്നെ മുറുകെ കെട്ടിപ്പിടിച്ചു. പിന്നെ എന്റെ ദേഹം ആകെ പരിശോധിച്ചു, പട്ടിയുടെ നഖങ്ങള്‍ കോറി മുറിഞ്ഞിട്ടുണ്ടോ എന്ന്.
അപ്പോഴാണ് വലിയമ്മ അമ്മയോട് പറഞ്ഞത്: ‘മുറിവുള്ളത് നിന്റെ കാലിലാണ്!’
ആ മുറിവ് പഴുത്തു കിടന്ന കല മരിക്കുവോളം അമ്മയുടെ കാലില്‍ ഉണ്ടായിരുന്നു.