2014 മുതല്‍ 2024 വരെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിച്ച രണ്ടു സര്‍ക്കാരുകള്‍ കാഴ്ചവെച്ച ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ നേതൃത്വത്തില്‍ രാജ്യം കണ്ട വിവിധ സര്‍ക്കാരുകളുടെ ഭരണവും കഴിഞ്ഞ 10 വര്‍ഷം രാജ്യം കണ്ട ഭരണവും തമ്മിലുള്ള അന്തരവും കാര്യങ്ങളെ സമീപിക്കുന്നതിലും പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിലും പൊതുവേ കാഴ്ചപ്പാടിലും ഇടപെടലുകളിലും ഉണ്ടായ വ്യത്യാസവും വളരെ വലുതാണ്.
1947ല്‍ രാജ്യം സ്വതന്ത്രമാകുമ്പോള്‍ നാം നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ ദാരിദ്ര്യവും നിരക്ഷരതയും തൊഴിലില്ലായ്മയും വിഭജനാനന്തരം ഉണ്ടായ ദുരിതങ്ങളുമായിരുന്നു. കൂനിന്മേല്‍ കുരു എന്ന പോലെ രാജ്യം വിഭജിച്ച് സൃഷ്ടിച്ച വര്‍ഗീയ രാജ്യമായ പാകിസ്ഥാന്‍ നിരന്തരമായി നടത്തിയ ആക്രമണങ്ങളും നമ്മള്‍ക്ക് തലവേദന ഉണ്ടാക്കി. ആ കാലഘട്ടത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും വ്യവസായവല്‍ക്കരണത്തിനും കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായിരുന്നു ഭരണാധികാരികള്‍ ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തെരഞ്ഞെടുത്തത് പഞ്ചവത്സര പദ്ധതികള്‍ പോലുള്ള വൈദേശികമായ ചില മാതൃകകള്‍ ആയിരുന്നു. വിദേശ മാതൃകകളെ സ്വീകരിക്കുക മാത്രമല്ല വിദേശ ശക്തികളുടെ സമ്മര്‍ദ്ദത്തിനു മുമ്പില്‍ രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ ബലി കഴിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന സമീപനവും ഉണ്ടായിരുന്നു. ഫലമാകട്ടെ, കാശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം നഷ്ടപ്പെട്ടതും വ്യവസായ വാണിജ്യ മേഖലകളിലെ അമിതമായ സര്‍ക്കാര്‍ ഇടപെടലുകള്‍ കാരണം നഷ്ടപ്പെട്ട സ്വകാര്യ സംരംഭകത്വവും കാര്‍ഷിക മേഖലയിലെ പ്രധാന പങ്കാളിയായ കൃഷിക്കാരന്റെ ദുരിതവും ആയിരുന്നു. അന്താരാഷ്ട്രതലത്തില്‍ സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുവാനും രാഷ്ട്ര താല്പര്യങ്ങളേക്കാള്‍ ഉപരി വ്യക്തിതാല്‍പര്യം സംരക്ഷിക്കാനും നടത്തിയ ശ്രമങ്ങള്‍ പരാജയം മാത്രമാണ് സമ്മാനിച്ചത്. ഇവ കാരണം സംഭവിച്ചതാണ് ചൈനയുടെ അതിക്രമവും നമ്മുടെ ഭൂനഷ്ടവും. സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് പതുക്കെ കുടുംബാധിപത്യത്തിലേക്ക് വഴുതി വീണതോടുകൂടി നമുക്ക് അഹങ്കരിക്കാന്‍ ഉണ്ടായിരുന്ന ജനാധിപത്യത്തിനും ക്ഷീണം സംഭവിച്ചു, അടിയന്തരാവസ്ഥ വരെ കാര്യങ്ങള്‍ എത്തിയ സാഹചര്യം ഉണ്ടായി. 1950കളിലും 60കളിലും കോണ്‍ഗ്രസ്സും അതോടൊപ്പം രാജ്യത്ത് അധികാര സ്ഥാപനങ്ങളിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരാന്‍ അവസരം കിട്ടിയ പ്രാദേശികവും ദേശീവുമായ മറ്റു പാര്‍ട്ടികളും ഒന്നും തന്നെ അഴിമതിയുടെ കറ പുരണ്ടവരായിരുന്നില്ല, ടി.ടി.കെ. കൃഷ്ണമാചാരിയൊ വെല്ലിങ്ടണൊ പോലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പൊതുവേ ഭരണരംഗം അഴിമതിമുക്തമായിരുന്നു. എന്നാല്‍ 1970കള്‍ ആയപ്പോള്‍ കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിത്താണു. 1967ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി ശക്തിപ്പെട്ടു എന്നത് സത്യമാണ്. എന്നാല്‍ 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കും വലിയ ഭൂരിപക്ഷം രാജ്യത്തെമ്പാടും ലഭിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരം ഒരിക്കലും തങ്ങളെ വിട്ട് ഒഴിയില്ല എന്ന ധാരണയില്‍ കോണ്‍ഗ്രസുകാര്‍ അഹങ്കാരം തലയ്ക്കു പിടിച്ച് അഴിമതിക്കാരായി മാറി. വ്യാപകമായ അഴിമതി കാരണം പൊതുജീവിതം പൊറുതിമുട്ടിയപ്പോള്‍ ലോക്മാന്യ ജയപ്രകാശ് നാരായണന്‍ ‘സമ്പൂര്‍ണ്ണ വിപ്ലവം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി രാജ്യമെമ്പാടും യുവജനങ്ങളേയും വിദ്യാര്‍ഥികളേയും സംഘടിപ്പിച്ച് സമരം നടത്തിയ സാഹചര്യമുണ്ടായി. ഗാന്ധിജിയെയും ഗാന്ധിസത്തെയും കോണ്‍ഗ്രസുകാര്‍ അപ്പോഴേക്കും മറന്നു കഴിഞ്ഞിരുന്നു. പൊതുമുതല്‍ കൊള്ളയടിച്ച് സുഖലോലുപമായ ജീവിതം നയിച്ചും സാധാരണക്കാരനെ ആകര്‍ഷിക്കാന്‍ ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങള്‍ എറിഞ്ഞു കൊടുത്ത് അവരുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് നേടി കാലാകാലം ഭരിക്കുക എന്ന തന്ത്രം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അധികാരി വര്‍ഗ്ഗം നടപ്പിലാക്കി.
നമ്മളോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളും യുദ്ധത്തിന്റെ തീവ്രമായ കെടുതിയില്‍ നിന്നും പുറത്തു കടന്ന രാജ്യങ്ങളും അപ്പോഴേക്കും വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നിരുന്നു. ഭാരതമാകട്ടെ ഭക്ഷ്യ മേഖലയില്‍ പോലും സ്വയംപര്യാപ്തത കൈവരിക്കാതെ ലോകരാജ്യങ്ങളുടെ സഹായം തേടിയും ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ റെയില്‍വേ, ഹൈവേ പോലുള്ള പദ്ധതികളില്‍ നാമമാത്രമായ പുരോഗതി മാത്രം വരുത്തി മുടന്തി നീങ്ങുന്ന ഒരു രാജ്യമായി മാറുകയും ചെയ്തു. അതിബുദ്ധിമാന്മാരായ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും രാഷ്ട്രതന്ത്രജ്ഞരും സൈനിക മേധാവികളും നാട്ടിലുണ്ടായിട്ടും ഭാരതം എത്തേണ്ട ഉയരങ്ങളില്‍ എത്തിയില്ല. അര്‍ഹതയ്ക്ക് അംഗീകാരം ലഭിക്കാത്ത, കഴിവിന് പ്രോത്സാഹനം ലഭിക്കാത്ത രാജ്യത്തുനിന്നും അവസരങ്ങള്‍ തേടി ഇത്തരത്തിലുള്ളവര്‍ വിദേശങ്ങളില്‍ ജോലി തേടി പോയി. അതിവിശാലമായ പ്രകൃതി സമ്പത്തും ഫലഭൂയിഷ്ടമായ ഭൂമിയും പ്രകൃതി കനിഞ്ഞരുളിയിട്ടും ജനസംഖ്യയില്‍ 40% ആളുകള്‍ക്ക് മാത്രമേ രണ്ടുനേരം ആഹാരം കഴിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളൂ. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും ആത്മീയ ചിന്താധാരയും ബോധപൂര്‍വ്വമായ ശ്രമങ്ങളിലൂടെ തമസ്‌കരിക്കപ്പെട്ടു. മഹാ പരാക്രമികളും ക്രാന്ത ദര്‍ശികളുമായ ഇതിഹാസ പുരുഷന്മാരെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും രാഷ്ട്രതന്ത്രജ്ഞരേയും പുതിയ തലമുറയില്‍ നിന്നും മറച്ചുവെച്ചു. ഒരു കുടുംബത്തിനും അവരുടെ സില്‍ബന്ധികള്‍ക്കും മാത്രം അവകാശപ്പെട്ടതാണ് രാജ്യത്തിന്റെ അധികാര കസേരകള്‍ എന്ന ധാരണ അവര്‍ സൃഷ്ടിച്ചെടുത്തു. 1977 ലെ പൊതു തിരഞ്ഞെടുപ്പില്‍ കാലവും രാഷ്ട്രവും ആഗ്രഹിച്ച ഒരു മാറ്റം രാജ്യത്ത് സംഭവിച്ചു. എന്നാല്‍ പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസം കാരണവും ചില വ്യക്തികളുടെ അധികാരമോഹം കാരണവും ജനതാ പാര്‍ട്ടി എന്ന ആ പരീക്ഷണം പരാജയപ്പെട്ടു. ജനത സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്ന ചുരുങ്ങിയ കാലം കൊണ്ട് യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ക്ക് അധികാരം ലഭിച്ചാല്‍ ഉണ്ടായേക്കാവുന്ന മാറ്റം എന്താണെന്ന് കുറച്ചു പേരെയെങ്കിലും ബോധ്യപ്പെടുത്താന്‍ സാധിച്ചു. ജനതാ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി ആയിരുന്ന അടല്‍ബിഹാരി വാജ്‌പേയ്ജിയും വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി എന്ന നിലയില്‍ ലാല്‍കൃഷ്ണ അദ്വാനിജിയും നേടിയ പ്രശംസ പില്‍ക്കാലത്ത് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വന്‍ മുതല്‍ക്കൂട്ടായി. ജനതാ സര്‍ക്കാറിന്റെ പരാജയം രാജ്യത്തെ വീണ്ടും കുടുംബാധിപത്യത്തിലേക്ക് നയിച്ചു എന്ന് മാത്രമല്ല രാജ്യത്തിന്റെ വിവിധ കോണുകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായ രീതിയില്‍ പൊട്ടിമുളക്കുന്ന സാഹചര്യവും ഉണ്ടായി. പഞ്ചാബിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പതുക്കെ കാശ്മീരിലും തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെട്ടു. കോണ്‍ഗ്രസിന്റെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്പര്യങ്ങള്‍ തന്നെയാണ് പഞ്ചാബിലും കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തീവ്രവാദത്തെ വളര്‍ത്തിയത്. ഭിന്ദ്രന്‍വാല എന്ന ഒരു സാധാരണ മതപ്രഭാഷകനെ വലിയ നേതാവാക്കി മാറ്റിയതും, കാശ്മീരില്‍ ജനാധിപത്യത്തെ അട്ടിമറിച്ച് യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലേക്ക് തള്ളിവിട്ടതും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശവിരുദ്ധ ശക്തികളെ വോട്ടിനുവേണ്ടി പ്രീണിപ്പിച്ച് ശക്തരാക്കിയതും കോണ്‍ഗ്രസാണ്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഭാരത രാഷ്ട്രീയം ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതും പരീക്ഷണങ്ങള്‍ ഒട്ടേറെ കണ്ടതുമാണ്. എന്നാല്‍ എണ്‍പതുകളുടെ അവസാനം ആരംഭിച്ച് തൊണ്ണൂറുകളില്‍ പടര്‍ന്ന് കയറിയ അയോധ്യയിലെ ശ്രീരാമജന്മഭൂമിയുടെ മോചനത്തിനായുള്ള പ്രക്ഷോഭം രാജ്യത്തെ പൊതുരംഗത്ത് ഒരു പുതിയ ചരിത്രം രചിച്ചു. അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ടു ചേരി രാജ്യത്തിന്റെ രാഷ്ട്രീയരംഗത്ത് ഉണ്ടായി. ഹിന്ദുത്വവാദികളും അല്ലാത്തവരും എന്നും അത് വിശേഷിപ്പിക്കപ്പെട്ടു. ഏക കക്ഷി ഭരണം എന്ന ആശയം മേല്‍പ്പറഞ്ഞ രീതിയില്‍ ഭാരത രാഷ്ട്രീയത്തില്‍ ഉണ്ടായ ആശയക്കുഴപ്പത്തില്‍ മുങ്ങിപ്പോയി. അത്തരത്തില്‍ ഒരു സാധ്യത എന്നെന്നേക്കുമായി അസ്തമിച്ചു എന്നുവരെ രാഷ്ട്രീയ പണ്ഡിതര്‍ വിധിയെഴുതി. തൊണ്ണൂറുകളുടെ അവസാനത്തോടെ ആരംഭിച്ച് പിന്നീടുള്ള ഒന്നര പതിറ്റാണ്ട് ഭാരതം കണ്ടത് കൂട്ടുകക്ഷി സര്‍ക്കാരുകള്‍ ആയിരുന്നു. അടല്‍ ബിഹാരി വാജ്‌പേയുടെ നേതൃത്വത്തില്‍ തൊണ്ണൂറ്റി എട്ടിലും തൊണ്ണൂറ്റി ഒമ്പതിലും അധികാരത്തില്‍ വന്ന ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാറുകളും തുടര്‍ന്ന് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന രണ്ട് യു.പി.എ സര്‍ക്കാറുകളും ഭാരതം ഭരിച്ചു. അടല്‍ജിയുടെ രണ്ടു ഗവണ്‍മെന്റുകളും രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലും, തീവ്രവാദ ശക്തികളെ അമര്‍ച്ച ചെയ്യുന്നതിലും, കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു.
നമ്മുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ആണവ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ നേട്ടങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. ഒരു കൂട്ടുകക്ഷി സര്‍ക്കാറിന്റെ എല്ലാ പോരായ്മകള്‍ ഉണ്ടായിട്ടും അവധാനതയോടെ സര്‍ക്കാറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. എങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്ര-കുതന്ത്രങ്ങളിലൂടെ കണക്കുകൂട്ടലുകളില്‍ ഉണ്ടായ പിഴവുകള്‍ കാരണം 2004ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് പത്ത് വര്‍ഷം ബിജെപി വിരോധം എന്ന ഒറ്റ കാരണം കൊണ്ട് ഒരുമിച്ച് നിന്ന കോണ്‍ഗ്രസും മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവരും ചേര്‍ന്ന് ഉണ്ടാക്കിയ രണ്ട് സര്‍ക്കാരുകള്‍ പത്ത് വര്‍ഷക്കാലം അഴിമതി നിറഞ്ഞ ഭരണം കാഴ്ചവച്ചു. ഈ ബഹളങ്ങള്‍ക്കിടയിലും ചില സംസ്ഥാനങ്ങളില്‍ മാതൃകാപരമായ ഭരണം കാഴ്ചവയ്ക്കാന്‍ നരേന്ദ്ര മോദി, ശിവരാജ്‌സിംഗ് ചൗഹാന്‍, ബിജു പട്‌നായിക് തുടങ്ങിയ മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചു. അഴിമതിയും സ്വജനപക്ഷവാദവും നടത്താതെയും പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് കൃത്യമായ വികസനവും സമൂഹത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തിയും സമൂഹത്തിന്റെ വിശ്വാസം ആര്‍ജ്ജിച്ചും ഭരണം സാധ്യമാണെന്ന് ഇങ്ങനെയുള്ള ചിലര്‍ തെളിയിച്ചു. എന്നാല്‍ ദീര്‍ഘമായ ഭരണം സദ്ഭരണത്തിന്റെ ഉദാഹരണമല്ലെന്ന് 34 വര്‍ഷം ബംഗാളും 25 വര്‍ഷത്തോളം ത്രിപുരയും കണ്ട കമ്മ്യൂണിസ്റ്റ് ദുര്‍ഭരണം സാക്ഷ്യപ്പെടുത്തുന്നു എന്നുള്ളത് നാം മറക്കരുത്. യു.പി.എ സര്‍ക്കാരുകളുടെ ഭീമവും ഭീകരവുമായ അഴിമതി ഭരണം രാജ്യത്ത് നിരാശ പരത്തി. ഈ നാട് ഒരുകാലത്തും നന്നാവില്ല എന്ന് പരസ്യമായി പറയാന്‍ ആര്‍ക്കും മടിയില്ലാത്ത ഒരു സാഹചര്യം വരെ ഉണ്ടായി. തീവ്രവാദികള്‍ രാജ്യത്ത് അഴിഞ്ഞാടി. സൈന്യത്തിന് ശത്രുക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ വരെയുണ്ടായി. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് നിസ്സാര കൂലിക്ക് സ്ഥിരമായ തൊഴില്‍ കൊടുത്ത് അവരെ നിത്യദാരിദ്ര്യത്തില്‍ കെട്ടിനിര്‍ത്തുന്ന പുതിയ അടവുകളും രാജ്യം കണ്ടു. എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരു ജനത 2012ല്‍ ഗുജറാത്തില്‍ നാലാമതും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദിജിയെ പ്രത്യാശയോടെ നോക്കി. മോദി വന്നാലേ രാജ്യം രക്ഷപ്പെടൂ എന്ന് തെരുവിലെ സാധാരണക്കാരന്‍ പറഞ്ഞു തുടങ്ങി. ഈ സാഹചര്യത്തിലാണ് 2014 ല്‍ പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്.
(തുടരും)
(ബി.ജെ.പി. സംസ്ഥാന വക്താവാണ് ലേഖകന്‍)