ഭാരത രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരന്‍ എന്ന വിശേഷണം ആര്‍ക്കാണ് ചേരുകയെന്ന ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ പറയാനാകുന്ന മറുപടിയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന പേര്. യുപിഎ സര്‍ക്കാരിന്റെ ശതകോടികളുടെ അഴിമതികള്‍ക്കെതിരെ ദല്‍ഹിയില്‍ ഉടലെടുത്ത അണ്ണാ ഹസാരെ പ്രക്ഷോഭത്തെ പിന്‍പറ്റി അപ്രതീക്ഷിതമായി ഉയര്‍ന്നുവന്ന രാഷ്ട്രീയ തട്ടിപ്പുകാരനാണ് കെജ്രിവാള്‍. ഇന്ത്യന്‍ റെവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന കെജ്രിവാള്‍ പൊടുന്നനെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതും ഹസാരെ പ്രക്ഷോഭത്തിന്റെ ഗുണഫലങ്ങള്‍ അടിച്ചുമാറ്റി ആംആദ്മി പാര്‍ട്ടി സ്ഥാപിക്കുന്നതും. സംശുദ്ധ രാഷ്ട്രീയമെന്ന ആശയം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ആപ്പ്, സൗജന്യങ്ങള്‍ വാരിവിതറി ദല്‍ഹിക്കാരെ കയ്യിലെടുത്ത് പലവട്ടം അധികാരത്തിലെത്തി. എന്നാല്‍ അധികാരത്തിലെത്തുന്ന ഓരോ തവണയും ആപ്പ് കൂടുതല്‍ കൂടുതല്‍ അപചയത്തിലേക്കാണ് പോയത്. ആപ്പിന്റെ നേതാക്കള്‍ വ്യക്തിപരമായും പാര്‍ട്ടിക്ക് വേണ്ടിയും നിരവധി അഴിമതികള്‍ നടത്തി. പലതും പുറത്തുവന്നു. ഇനിയുമെത്രയോ അഴിമതികള്‍ പുറത്തുവരാനിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ കോടികളുടെ ഫണ്ടൊഴുക്കി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളും ആപ്പ് നേതൃത്വം പിടിച്ചടക്കി. ഗോവ തെരഞ്ഞെടുപ്പിനായി ഫണ്ട് കണ്ടെത്താന്‍ ദല്‍ഹിയിലെ മദ്യനയത്തില്‍ വരുത്തിയ വിവാദ പരിഷ്‌ക്കരണത്തെ തുടര്‍ന്നുള്ള അഴിമതികേസ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലിലെത്തിച്ചു. ഇപ്പോഴിതാ ഇതേ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായിക്കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതികള്‍ വരെ കെജ്രിവാളിനെ കൈവിട്ടുകഴിഞ്ഞു. ഇ.ഡി കസ്റ്റഡിയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കഴിയുന്ന കെജ്രിവാളിന്റെ ഇരട്ടത്താപ്പ് വലിയ ചര്‍ച്ചയായി. അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ മുഖമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ദശാബ്ദം മുമ്പ് അവതരിച്ച കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും ഇന്ന് ശതകോടികളുടെ അഴിമതിക്കേസുകളില്‍ പെട്ട് നാണംകെട്ട നിലയിലാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സൗജന്യങ്ങള്‍ വാരിവിതറിയും അധികാരം നിലനിര്‍ത്താമെന്ന കെജ്രിവാളിന്റെ കണക്കുകൂട്ടലുകള്‍ക്കേറ്റ തിരിച്ചടിയാണ് ദല്‍ഹി മദ്യനയ അഴിമതിക്കേസിലെ തിരിച്ചടികള്‍. ആപ്പിന്റെ ഭാവിയും അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്ട്രീയക്കാരനെ കാത്തിരിക്കുന്ന വിധിയും എന്തെന്ന് ഇന്ത്യന്‍ രാഷ്ട്രീയം കാണാനിരിക്കുന്നതേയുള്ളൂ.
2012 നവംബര്‍ 24ന് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത് ”എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, സിബിഐ എന്നീ അന്വേഷണ ഏജന്‍സികള്‍ പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാവാത്ത നമ്മുടെ അഴിമതിക്കാരായ നേതാക്കളെ ഓര്‍ക്കുമ്പോള്‍ ഒരു ദേശസ്നേഹിയായ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എന്റെ തല കുനിഞ്ഞുപോവുകയാണ്. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ അവര്‍ അവരുടെ പദവികള്‍ രാജിവെച്ചൊഴിയുകയാണ് വേണ്ടത്.”
തുടര്‍ച്ചയായി അയച്ച ഒന്‍പതു സമന്‍സുകളില്‍ ഇ.ഡിക്ക് മുന്നില്‍ കെജ്രിവാള്‍ ഹാജരാവാതെ വന്നതോടെ മാര്‍ച്ച് 21നാണ് ദല്‍ഹി മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി കെജ്രിവാള്‍ ഇ.ഡി കസ്റ്റഡിയില്‍ തുടരുകയാണ്.
മുഖ്യമന്ത്രി ആയതിനാലല്ല കേജ്രിവാളിനെ അറസ്റ്റുചെയ്തതെന്നും അദ്ദേഹം നൂറു കോടി രൂപ കോഴയായി ആവശ്യപ്പെട്ടത്തിന് തെളിവുണ്ടെന്നും ഇ.ഡി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയെ അറിയിച്ചു. കെജ്രിവാള്‍ അന്വേഷണത്തോട് മനഃപൂര്‍വ്വം സഹകരിക്കുന്നില്ല. ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നല്‍കുന്നത്. ചില പാസ്‌വേര്‍ഡുകളും ആദായ നികുതി റിട്ടേണുകളും വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. ഡിജിറ്റല്‍ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. പഞ്ചാബിലെ എക്‌സൈസ് ഓഫീസര്‍മാരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ലഭിച്ച പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഉപയോഗിച്ചത്. ഗോവയിലെ നേതാക്കളുമായും കേസിലെ പ്രതികളുമായും മുഖ്യമന്ത്രിയെ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
കോടതികള്‍ ജാമ്യം നിഷേധിച്ചശേഷവും മുഖ്യമന്ത്രി പദം രാജിവെയ്ക്കാന്‍ അരവിന്ദ് കെജ്രിവാള്‍ ഇനിയും തയ്യാറായിട്ടില്ല. ആപ്പിലെ ഏതെങ്കിലും നേതാക്കളെ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കാനുള്ള ധൈര്യം പോലും കെജ്രിവാളിനില്ല. പകരം ഭാര്യ സുനിത കെജ്രിവാളിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമമാണ് അരവിന്ദ് കെജ്രിവാള്‍ നടത്തുന്നത്. പാര്‍ട്ടിക്ക് വേണ്ടി ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതും പാര്‍ട്ടി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും സുനിതാ കെജ്രിവാളാണ്. രാഷ്ട്രീയ രംഗത്തെ കുടുംബാധിപത്യത്തിനെതിരെ രംഗത്തെത്തിയ അരവിന്ദ് കെജ്രിവാളിന്റെ മറ്റൊരു അധഃപതനം ആണിത്.
തട്ടിപ്പ് കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറിന് തീഹാര്‍ ജയിലില്‍ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പത്തുകോടി രൂപ വാങ്ങിയ കേസില്‍ ആപ്പ് നേതാവും മുന്‍ ജയില്‍ മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുകയാണ് സത്യേന്ദ്ര ജയിന്‍. ഇയാള്‍ ജയിലില്‍ മസാജ് അടക്കമുള്ള സുഖലോലുപതയില്‍ മുഴുകുന്ന വീഡിയോ പുറത്തുവന്നത് ആപ്പിന് നാണക്കേടായിരുന്നു. ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഒരുവര്‍ഷത്തോളമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിലാണ്. കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെ സിസോദിയയുടെ ജാമ്യം നിഷേധിച്ചുകഴിഞ്ഞു. രാജ്യസഭാംഗവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് സിങും ഇതേ കേസില്‍ ജയിലിലാണ്. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ എംപിയുമായ കവിതയേയും സമാന കേസില്‍ ഇ.ഡി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.
അഴിമതിക്കേസുകളിലെ ആപ്പ് നേതാക്കളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ ഖാലിസ്ഥാനി ബന്ധവും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്എഫ്ജെ) നേതാവും വിദേശത്ത് ഒളിവില്‍ കഴിയുന്ന ഖാലിസ്ഥാനിയുമായ ഗുര്‍പത് വന്ത് സിങ് പന്നുന്‍ നടത്തിയ വെളിപ്പെടുത്തല്‍ കെജ്രിവാളിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നതായിരുന്നു. 2014ല്‍ മാത്രം 16 മില്യണ്‍ ഡോളറാണ്(133 കോടി രൂപ) കെജ്രിവാളിന് നല്‍കിയതെന്നായിരുന്നു പന്നുന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ലോക്സഭാ, ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന വര്‍ഷമായിരുന്നു 2014. വിദേശത്തുനിന്ന് ലഭിച്ച ഈ തുക ഉപയോഗിച്ചത് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു. അധികാരത്തിലെത്തിയാല്‍ 1993ലെ ദല്‍ഹി സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന ഖാലിസ്ഥാനി ഭീകരന്‍ ദേവീന്ദര്‍പാല്‍ സിഭ് ഭുള്ളറിനെ മോചിപ്പിക്കാമെന്ന ഉറപ്പിന്മേല്‍ 2014ല്‍ ന്യൂയോര്‍ക്കിലെ റിച്ച്മണ്ട് ഹില്‍സ് ഗുരുദ്വാരയില്‍ വെച്ചാണ് കെജ്രിവാള്‍ പന്നുനെ കണ്ടതും പണം കൈപ്പറ്റിയതും. ഭൂള്ളറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ രാഷ്ട്രപതിക്ക് പിന്നീട് കത്തയക്കുകയും ചെയ്തിരുന്നു.
പന്നുന്‍-കെജ്രിവാള്‍ ബന്ധവും പണമിടപാടും പുറത്തുവന്നതിന് പിന്നാലെ പൊടുന്നനെ ആപ്പ് നേതാവും എംപിയുമായ രാഘവ് ഛദ്ദ ലണ്ടനില്‍ സന്ദര്‍ശനം നടത്തിയതും ആപ്പിന്റെ ഖാലിസ്ഥാനി ബന്ധത്തിന്റെ തെളിവായി. ഖാലിസ്ഥാനി എം.പി പ്രീത് കൗര്‍ ഗില്ലുമായി രാഘവ് ഛദ്ദ രഹസ്യ കൂടിക്കാഴ്ച നടത്തിയ വിവരം ബിജെപിയാണ് പുറത്തുവിട്ടത്. ഇത്തരത്തില്‍ അഴിമതിയും രാജ്യവിരുദ്ധതയും തട്ടിപ്പുകളും നിറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനമായ ആംആദ്മി പാര്‍ട്ടിയും കെജ്രിവാളും മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഇവരെ തിരസ്‌ക്കരിക്കുമെന്നുറപ്പാണ്. അഴിമതിക്കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി ഇന്‍ഡി സഖ്യത്തിന്റെ നേതാക്കള്‍ രാംലീലാ മൈതാനിയില്‍ വലിയ റാലി നടത്തിക്കഴിഞ്ഞു. പ്രതിപക്ഷത്തെ മുഴുവന്‍ നേതാക്കളും അണിനിരന്ന റാലിയില്‍ പങ്കെടുത്ത നേതാക്കളെല്ലാം തന്നെ അഴിമതിക്കേസുകളിലെ പ്രതികളാണെന്നതാണ് യാഥാര്‍ത്ഥ്യം. അഴിമതിക്കാര്‍ മുഴുവനും ഒരുപക്ഷത്ത് അണിനിരന്ന് പ്രധാനമന്ത്രി മോദിക്കെതിരെ രംഗത്തെത്തുമ്പോള്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ തീരുമാനിക്കട്ടെ അവര്‍ക്കാരെയാണ് ആവശ്യമെന്ന്. അഴിമതിക്കാരായ നേതൃത്വത്തെ വേണോ നിസ്വാര്‍ത്ഥതയോടെ രാജ്യത്തെ സേവിക്കുന്നവരെ വേണോ എന്നത് ജനങ്ങള്‍ തീരുമാനിക്കുമെന്നുറപ്പ്.