ചൈനയുടെ മഹത്വങ്ങള്‍ കാണാന്‍ അവിടെപ്പോയി 13 കൊല്ലം അവിടെ ജീവിച്ച അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്‍ എഡ്ഗാര്‍ സ്‌നോയെ ഇവിടത്തെ വ്യാജ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ പാടിപ്പുകഴ്ത്താറുണ്ട്. Red Star Over China എന്ന സ്‌നോ എഴുതിയ പുസ്തകം കമ്മ്യൂണിസ്റ്റ് ലോകത്ത്, മറ്റൊരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് എഴുതിയ, റഷ്യന്‍ വിപ്ലവത്തിന്റെ വ്യാജ ദൃക്സാക്ഷി വിവരണമായ Ten Days that Shook the World പോലെ തന്നെ പ്രസിദ്ധമാണ്. എന്നാല്‍, സ്‌നോ ചൈനയില്‍ പോകും മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച കാര്യം അദ്ദേഹത്തിന്റെ ജീവചരിത്ര കുറിപ്പുകളില്‍ കാണാറില്ല. അതിന്റെ കാരണം അറിയില്ല. ദുരൂഹമാണ് ആ യാത്ര.
സ്‌നോ ഇന്ത്യയില്‍ വന്നത് 1931 ലാണ്. ഇന്ത്യയെപ്പറ്റിയുള്ള മൂന്ന് ലേഖനങ്ങള്‍ ആ വര്‍ഷമാണ്, സ്‌നോ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഒന്ന്: The Trial of British Communists at Meerut, India. China Weekly Review, September 19, 1931, 106.
രണ്ട്: The Revolt of India’s Women. New York Herald-Tribune Magazine, October 25, 1931, 14-15, 24-25.
മൂന്ന്: Calcutta, India, City of Contrasting Beauty and Squalor-The Hindu Rituals on the Banks of the Sacred Ganges River. New York Sun , October 29, 1931.
പല തലങ്ങളില്‍ സംശയമുളവാക്കുന്നതാണ്, സ്‌നോയുടെ ഇന്ത്യ സന്ദര്‍ശനം. അന്ന് രഹസ്യമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ആതിഥ്യം അരുളിയത്. മീററ്റ് ഗൂഢാലോചന നടന്ന സമയം ആയിരുന്നു. ഗൂഢാലോചനയില്‍ മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകള്‍ പ്രതികളായിരുന്നു. ചൈനയെപ്പറ്റിയുള്ള സ്‌നോയുടെ പുസ്തകങ്ങള്‍ വരുന്നതിന് അഞ്ചു വര്‍ഷം മുന്‍പാണ് ഈ സന്ദര്‍ശനം. എന്നാല്‍,ചൈനയില്‍ നിന്നാണ് സ്‌നോ വന്നത്. 1928 ല്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്നുണ്ടാക്കിയ കാശു കൊണ്ട് ചൈനയില്‍ എത്തിയ സ്‌നോ 13 വര്‍ഷം അവിടെ കഴിഞ്ഞു.
ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം ഇവിടെ പ്രസക്തമാണ്. 1928 ല്‍ തന്നെയാണ് അമേരിക്കന്‍ പത്രപ്രവര്‍ത്തക ആഗ്‌നസ് സ്‌മെഡ്‌ലി ബര്‍ലിനില്‍ നിന്ന് ചൈനയ്ക്ക് പോകുന്നത്. സ്‌നോയുടെയും ആഗ്‌നസിന്റെയും പ്രവര്‍ത്തന കേന്ദ്രം ഒന്നു തന്നെ -ഷാങ്ങ്ഹായ്. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ (കോമിന്റേണ്‍ ) ഏജന്റ് ആയ ആഗ്‌നസ്, പ്രവാസി വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായുടെ ജീവിത പങ്കാളിയായിരുന്നു, 1920 മുതല്‍ 1928 വരെ.സരോജിനി നായിഡുവിന്റെ ഇളയ സഹോദരനാണ്, ചാറ്റോ എന്നറിയപ്പെട്ട വീരേന്ദ്രനാഥ്. ചാറ്റോയെ 1937 ല്‍ സ്റ്റാലിന്റെ ഉന്മൂലന കാലത്ത് വെടിവച്ചുകൊന്നു.
അദ്ഭുതകരം – സ്‌നോ ജനിച്ചത്, ആഗ്‌നസ് ജനിച്ച അമേരിക്കയിലെ മിസ്സൂറിയില്‍ തന്നെ.
ആഗ്‌നസ്, സ്‌നോയെ പരിചയപ്പെടുത്തി, ജവഹര്‍ലാല്‍ നെഹ്‌റുവിന് നല്‍കിയ കത്തുമായാണ് സ്‌നോ മുംബൈയില്‍ എത്തിയത്. അത് മുംബൈയില്‍ നല്‍കിയെന്ന് സ്‌നോയുടെ ജീവചരിത്രത്തില്‍ ജോണ്‍ മാക്‌സ്‌വെല്‍ ഹാമില്‍ട്ടണ്‍ പറയുന്നു. സരോജിനി നായിഡു, സ്‌നോയെ സഹോദരി സുഹാസിനിക്ക് പരിചയപ്പെടുത്തി. സ്‌നോ വന്നത് മുംബൈ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചു. സുഹാസിനി 1951 വരെ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. ഇന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കോമിന്റേണ്‍ നിയോഗിച്ച സുഹാസിനി 1928 സെപ്റ്റംബര്‍ 17 നാണ് എസ് എസ് ക്രാക്കോവിയ എന്ന കപ്പലില്‍ ബര്‍ലിനില്‍ നിന്ന് മുംബൈയില്‍ എത്തിയത്. സുഹാസിനിക്കൊപ്പം ലെസ്റ്റര്‍ ഹച്ചിന്‍സണ്‍ എന്ന ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ഉണ്ടായിരുന്നു. അയാളെ മീററ്റ് ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തു. എം.എന്‍ റോയിയുടെ ശുപാര്‍ശയില്‍ മോസ്‌കോയിലെ ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ സുഹാസിനി, പ്രവാസി വിപ്ലവകാരി എ.സി.എന്‍ നമ്പ്യാരുടെ ഭാര്യയായിരുന്നു. ആദ്യ മലയാള ചെറുകഥ ‘വാസനാവികൃതി’ എഴുതിയ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഇളയ മകനായിരുന്നു, നമ്പ്യാര്‍. ബര്‍ലിനില്‍ നിന്ന് സുഹാസിനി ഇന്ത്യയില്‍ എത്തിയ ശേഷം, ബര്‍ലിന്‍ ഇന്ത്യ ഇന്‍ഫര്‍മേഷന്‍ ബ്യുറോ സെക്രട്ടറി ഈവ ഗെയ്‌സ്‌ലര്‍ക്കൊപ്പം നമ്പ്യാര്‍ പൊറുപ്പ് തുടങ്ങി.എം.എന്‍ റോയിയുടെ നിരവധി കാമുകിമാരില്‍ ഒരാളായ ലൂയിസിന്റെ സഹോദരിയായിരുന്നു, ഈവ. ഈ വഞ്ചനയില്‍ ഒരു ദാമ്പത്യം തകര്‍ന്നു. ഒരേ വര്‍ഷം,1928 ല്‍ മോസ്‌കോ ആഗ്‌നസ്. സ്‌നോ, സുഹാസിനി, ഹച്ചിന്‍സണ്‍ എന്നിവരെ നിയോഗിക്കുന്നതാണ്,ഇവിടെ കണ്ടത്.
ഗാന്ധിയെ സ്‌നോയ്ക്ക് മതിപ്പുണ്ടായിരുന്നില്ല.അദ്ദേഹത്തെ ഷിംലയിലാണ് കണ്ടത്.ഗാന്ധി തരക്കേടില്ലാത്ത ബോറനാണെന്ന് (a considerable bore) സ്‌നോ സഹോദരി മില്‍ഡ്രഡിന് എഴുതി.സായുധ കലാപത്തില്‍ വിശ്വസിച്ച സ്‌നോയ്ക്ക് ഗാന്ധിയുടെ അഹിംസയും ബ്രഹ്മചര്യവും ലാളിത്യവും പിടിച്ചില്ല. ഗാന്ധി ബ്രിട്ടീഷ് വസ്ത്രങ്ങള്‍ ബഹിഷ്‌കരിച്ചത് ഇന്ത്യയില്‍ ജപ്പാന് വിപണി ഉണ്ടാക്കിയതായി സ്‌നോയ്ക്ക് തോന്നി.’യന്ത്രങ്ങളെ കൈത്തറി കൊണ്ട് മാറ്റി മറിക്കാമെന്ന് ഗാന്ധി കരുതുന്നു’ എന്ന് വാര്‍ത്താ റിപ്പോര്‍ട്ടില്‍ സ്‌നോ എഴുതി. ഈ തോന്നലുകള്‍ പങ്കുവച്ചപ്പോള്‍ ഗാന്ധി സ്‌നോയോട് പറഞ്ഞു:’കുറച്ചു കൂടി പഠിക്കൂ’.
തുണിമില്‍ തൊഴിലാളികളുടെ ഭീകര പ്രസ്ഥാനം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 പേരുടെ മീററ്റ് ഗൂഢാലോചനയുടെ വിചാരണ കേള്‍ക്കാന്‍ സ്‌നോ കോടതിയില്‍ എത്തി. മൂന്ന് പേര്‍ ഒഴിച്ചുള്ളവര്‍ കമ്മ്യൂണിസ്റ്റുകള്‍ ആയിരുന്നു. പ്രതികളുടെ പ്രതിരോധം ഉഗ്രനായിരുന്നെന്നും ഓരോ പ്രതിയും കമ്മ്യൂണിസത്തിന്റെ സവിശേഷ ഘട്ടം വിവരിച്ചെന്നും സ്‌നോ എഴുതി. ‘വിചാരണ തുടങ്ങിയ ശേഷമുള്ള പത്ര റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍, അത്, മാര്‍ക്‌സിന്റെ ധനതത്വശാസ്ത്രത്തിലുള്ള വിദ്യാഭ്യാസവും ലെനിനും സഹ പ്രവര്‍ത്തകരും പിന്‍ഗാമികളും അവയ്ക്ക് നല്‍കിയ വിപ്ലവ പ്രയോഗവുമായിരുന്നു എന്ന് കാണാം’, സ്‌നോ എഴുതി.
എഡ്ഗാര്‍ സ്‌നോയ്ക്ക് മുംബൈയില്‍ ആതിഥ്യം വഹിച്ചത് സുഹാസിനി ആയിരുന്നു. സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ നേതാക്കള്‍ നടത്തിയ സമരം പഠിക്കാനാണ് സ്‌നോ എത്തിയത്,ആഗ്‌നസ് അന്ന് ഹോംഗ് കോംഗ് -ല്‍ ആയിരുന്നു.സരോജിനി നായിഡുവാണ് സുഹാസിനിയെ പരിചയപ്പെടുത്തിയത്.താന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് സ്‌നോ ഓര്‍മിച്ചു. തുണിമില്ലുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ അടുത്ത് അവര്‍ സ്‌നോയെ കൊണ്ടു പോയി. സുഹാസിനിയെയും അവരുടെ മൂന്ന് സഹോദരിമാരെയും പറ്റി സ്‌നോ ലേഖനം എഴുതി.ഇന്ത്യയില്‍ കാണാന്‍ കഴിയാത്തത് അവരില്‍ കണ്ടെന്ന് സ്‌നോ എഴുതി.സ്വതന്ത്ര ചിന്താഗതിയുള്ള പെണ്ണുങ്ങളിലായിരുന്നു,സ്‌നോയ്ക്ക് കമ്പം. ലേഖനത്തില്‍ ഹിന്ദുമതത്തിന് എതിരെ ഒരു ഖണ്ഡികയുണ്ട്:
Victimised by their religion and archaic social structure , a system of government which has kept them in dark ignorance and illiteracy and a philosophy based on one of the most fundamentally corrupting of all superstitions -that the suffering one endures in this life is the result of sin in a previous existence -the millions of Hindu women in semi slavery need to be awakened to the needless futility of their lives and to be shown how release is possible.( The Revolt of India’s Women, Newyork Herald Tribune Magazine,October 25, 1931).
മതത്തിന്റെയും പ്രാചീനമായ സാമൂഹിക ഘടനയുടെയും ഇരകളാണ് ഇന്ത്യന്‍ സ്ത്രീകള്‍.ഭരണ സംവിധാനം അവരെ കടുത്ത അജ്ഞതയിലും നിരക്ഷരതയിലും ആഴ്ത്തി. അവരുടെ തത്വശാസ്ത്രം അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങള്‍ കൊണ്ട് കളങ്കിതമായിരുന്നു. ഈ ജന്മത്തിലെ ദുരിതത്തിന് കാരണം മുജ്ജന്മത്തിലെ പാപമാണെന്ന് അവര്‍ വിശ്വസിച്ചു.ഇത്തരം ജീവിതം നിഷ്ഫലമാണെന്ന ബോധത്തിലേക്ക് അര്‍ദ്ധ അടിമത്തത്തില്‍ കഴിയുന്ന ലക്ഷക്കണക്കിന് ഹിന്ദു സ്ത്രീകള്‍ ഉണരണം.അവര്‍ക്ക് മോചനത്തിനുള്ള വഴി കാട്ടണം.
സ്‌നോ ഇതെഴുതിയത്,കാള്‍ മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി വിഡ്ഢിത്തങ്ങള്‍ എഴുതിയ അതേ പത്രത്തിലാണ്. മാര്‍ക്‌സിന്റെ ഇന്ത്യന്‍ പാപ്പരത്തം വിശദമായി അന്ധനായ മാര്‍ക്‌സ് എന്ന പരമ്പരയില്‍ ഞാന്‍ തുറന്നു കാട്ടിയിരുന്നു.സ്‌നോയെ Mr Iceberg എന്ന് സുഹാസിനി വിളിച്ചു. താന്‍ വിശ്വസിച്ച അത്ര സ്‌നോ മാര്‍ക്സിസ്റ്റ് ആയില്ല എന്നതായിരുന്നു കാരണം. The Rise and Fall of the Third Reich എഴുതിയ അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്‍ വില്യം ഷിറര്‍, സ്‌നോയെ ഷിംലയില്‍ കണ്ടപ്പോള്‍,അയാള്‍ ചൈനയില്‍ തല്പരനാണെന്നു തോന്നി. സ്‌നോ പിതാവിനോട് പറഞ്ഞു: ‘ഇന്ത്യയ്ക്ക് ഭംഗിയുണ്ട്; എന്നാല്‍ അപൂര്‍വം ചിലര്‍ക്കല്ലാതെ, ഞാന്‍ കണ്ട ഇന്ത്യക്കാര്‍ക്ക് ചൈനക്കാരുടെയോ, ജപ്പാന്‍കാരുടെയോ വിയറ്റ്‌നാംകാരുടെയോ സൗന്ദര്യമില്ല’
ഹച്ചിന്‍സണ്‍ പത്രപ്രവര്‍ത്തകനായാണ്, വേഷം കെട്ടിയിരുന്നത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുകയായിരുന്നു, ഉന്നം. സുഹാസിനിയുടെ ഖാറിലെ വീട്ടില്‍ താമസിച്ചു .സുഹാസിനിയുടെ സഹോദരി മൃണാളിനി പറഞ്ഞിട്ട് ടഗോറിന്റെ ഒരു നാടകത്തിന്റെ ഇംഗ്ലീഷ് പതിപ്പില്‍ അഭിനയിക്കുകയും ചെയ്തു -Red Oleanders. ഗിര്‍ണി കംഗാര്‍ യൂണിയന്‍ വൈസ് പ്രസിഡന്റായി അയാള്‍ .1929 മാര്‍ച്ച് 15 ന് മീററ്റ് ഗൂഢാലോചന കേസില്‍ 31 പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറന്റ് ഇറങ്ങി. എസ് എ ഡാങ്കെ, മുസഫര്‍ അഹമ്മദ്, എസ്.വി.ഘാട്ടെ, എസ് എസ് മിറാജ്കര്‍, ഷൗക്കത്ത് ഉസ്മാനി തുടങ്ങിയവര്‍ അതിലുണ്ടായിരുന്നു. ജൂണില്‍ മുപ്പത്തി രണ്ടാമനെ നാഗ്പൂരില്‍ പിടിച്ചു-ഹച്ചിന്‍സണ്‍. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് ആയ അയാള്‍, ഫിലിപ് സ്പ്രാറ്റ്, ബെന്‍ ബ്രാഡ്‌ലി എന്നിവര്‍ക്കൊപ്പമാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിപ്ലവാവേശം കുത്തിവയ്ക്കാന്‍ കോമിന്റേണ്‍ നിര്‍ദേശമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഹച്ചിന്‍സണ്‍ ലേബര്‍ പാര്‍ട്ടി എം പി ആയി (എഡ്ഗാര്‍ സ്‌നോ അന്ന് മീററ്റ് കേസും എഴുതി. അതില്‍ ഉള്‍പ്പെട്ട മൂന്ന് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള കൂലി എഴുത്ത്. ഇന്ത്യ സന്ദര്‍ശനം ചാരന്‍ എന്ന നിലയ്ക്കായിരുന്നു എന്നതില്‍ സംശയമില്ല.
ബ്രിട്ടന്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരുന്ന കോളനി ഭരണത്തെ അനിവാര്യമായ സാമൂഹിക വിപ്ലവമാണെന്ന് മാര്‍ക്‌സ് ശ്ലാഘിച്ചിരുന്ന പാതയിലാണ് സ്‌നോയും നീങ്ങിയത്. സ്‌നോ എഴുതി:
(I am ) impressed with the amazing fact that these two countries, with the oldest continuous civilizations, with close religious and cultural ties, and which between themselves hold about half the men and women of the world, had such poor means of communication between them…Their cultural centers were farther from each other by existing land routes than either one was from Europe or America – just as far apart, in fact, as in the days when Buddhism was carried over the Himalayas to the Chinese Empire.
ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സാംസ്‌കാരിക വിനിമയം നടക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കുകയാണ്, സ്‌നോ. അതും ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമാണെന്നും യൂറോ സെന്‍ട്രിക് വിദ്യാഭ്യാസത്തില്‍ മുഴുകിയ ഇന്ത്യക്കാരന്‍ അങ്ങനെയാണ് ബെയ്ജിങിനെക്കാള്‍ കൂടുതല്‍ ലണ്ടനില്‍ പോയതെന്നും ചൈനയിലെ വിപ്ലവ ശേഷം അത് ഭാരതീയതയുമായി ഇണങ്ങാത്ത പതനത്തില്‍ എത്തിയെന്നും കരുതിയാല്‍ പ്രശ്‌നം തീര്‍ന്നു.സ്‌നോയുടെ കാലത്തിനു ശേഷമായതിനാല്‍ ടിയാനന്മെന്‍ പരാമര്‍ശിക്കുന്നില്ല. യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല.ഇന്ത്യന്‍ മഹാസമുദ്രത്തെ ചുറ്റിപ്പറ്റിയുള്ള ലോകം പരസ്പരാശ്രിതമായിരുന്നു.
ചൈനയില്‍ ആഗ്‌നസ് ചെലവിട്ട അത്രയും വര്‍ഷങ്ങള്‍ തന്നെയാണ് സ്‌നോയും താമസിച്ചത്.രണ്ടാം ലോകയുദ്ധ കാലത്ത് അയാള്‍ ചാരനാണെന്നു തന്നെ അമേരിക്ക സംശയിച്ചു. ജോസഫ് മക് കാര്‍ത്തിയുടെ രഹസ്യ പൊലീസ് അയാളെ ചോദ്യം ചെയ്തു.അമേരിക്ക വിട്ട് 1959 ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കുടിയേറി.
ആത്മകഥാപരമായ Daughter of Earth നോവല്‍ പൂര്‍ ത്തിയാക്കിയ ശേഷം ആഗ്‌നസ് 1928 ല്‍ ചൈനീസ് വിപ്ലവം റിപ്പോര്‍ട്ട് ചെയ്യാന്‍ അങ്ങോട്ട് പോയി. 13 കൊല്ലം അവിടെ ജീവിച്ചു. മുപ്പതുകളില്‍ ഷാങ്ഹായില്‍ ജര്‍മന്‍ പത്രപ്രവര്‍ത്തകനായ റഷ്യന്‍ ചാരന്‍ റിച്ചാര്‍ഡ് സോര്‍ജിനൊപ്പം കിടക്ക പങ്കിട്ടു. ജപ്പാനിലെ അസാഹി ഷിംബുണ്‍ ചൈനാ ലേഖകന്‍ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു. റിച്ചാര്‍ഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്‌നസാണ്. ടോക്യോയില്‍ വലിയ ചാരനാകാന്‍ റിച്ചാഡിന് ആഗ്‌നസ് ഇങ്ങനെ അടിത്തറ പാകി. സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്‌ലറുടെ പദ്ധതി ചോര്‍ത്തിയത്, റിച്ചാര്‍ഡാണ്. അയാളെ ജപ്പാനില്‍ പിടിച്ച് 1944 ല്‍ തൂക്കിക്കൊന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വത്തിന് ആഗ്‌നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാല്‍, തള്ളി. ചൈനയെപ്പറ്റി അവര്‍ എഴുതിയ പുസ്തകങ്ങളില്‍ Battle Hymns for China (1943 ) ഓര്‍ക്കപ്പെടുന്നു. താന്‍ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബര്‍ ഏഴിന് അഹമ്മദ് നഗര്‍ ജയിലില്‍ നിന്ന് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി. നെഹ്‌റു ഇങ്ങനെ കുറിച്ചു:ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പര്‍ശിയായ വിവരണം മാത്രമല്ല, ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ്. ആഗ്‌നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു അതു കൊണ്ടു കൂടിയാണ്, സ്‌നോയ്ക്ക് ഇന്ത്യയില്‍ നിര്‍ബാധം സഞ്ചരിക്കാനായത്.