2016 മെയ് 25 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ കടബാധ്യത 1.5 ലക്ഷം കോടി രൂപയായിരുന്നു. കേവലം ഏഴു വര്‍ഷത്തെ ഭരണം കൊണ്ട് ഇത് നാല് ലക്ഷം കോടിയിലധികമായി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പോലും തടസ്സപ്പെടുന്ന നിലയിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. സംസ്ഥാനത്ത് ഉല്പാദനമേഖലയിലും നിര്‍മ്മാണമേഖലയിലും ഉള്‍പ്പെടെ സ്തംഭനാവസ്ഥ നിലനില്‍ക്കുന്നു. സര്‍വ്വമേഖലകളിലുമുള്ള രാഷ്ട്രീയ അതിപ്രസരവും സിപിഎം കടന്നാക്രമണവുമാണ് പരിതാപകരമായ ഈ സ്തംഭനാവസ്ഥയ്ക്ക് കാരണം.
കേരളത്തിന്റെ കാര്‍ഷിക, വ്യാവസായിക, വിദ്യാഭ്യാസ മേഖലകള്‍ ശോഷിച്ചുകഴിഞ്ഞിരിക്കുന്നു. ഇടതു സംഘടനകളെ ഭയന്ന് കര്‍ഷകര്‍ കാര്‍ഷികമേഖല തന്നെ ഉപേക്ഷിച്ചു. തങ്ങളുടെ മക്കളെ നാടുകടത്തി തുടങ്ങി. അങ്ങനെ കാര്‍ഷിക മേഖല അനാഥമായി. വിദ്യാഭ്യാസ രംഗത്ത് കെ.എസ്.ടി.എ എന്ന അധ്യാപക സംഘടനയുടെ പ്രമാണിത്തവും ഒപ്പം ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യവും കൂടിയായപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ വെല്ലുവിളികളുണ്ടായി. ഉന്നത അദ്ധ്യാപക നിയമനം ഇടതുപാര്‍ട്ടികളില്‍ പെട്ടവര്‍ക്ക് മാത്രമായി. വൈസ് ചാന്‍സിലര്‍മാര്‍ പോലും അപവാദത്തിന് ഹേതുവായി മാറുന്നു. അനാവശ്യ സമരങ്ങള്‍ കാരണം പൊതുവിദ്യാലയങ്ങളെ പൊതു സമൂഹം വെറുത്തു. അവിടെ കുട്ടികള്‍ കുറഞ്ഞു തുടങ്ങി. നിരവധി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ അഭാവത്തിലും തസ്തികകള്‍ നിലനില്‍ക്കുന്നു. ഇങ്ങനെ എയ്ഡഡ് സ്‌കുളുകളിലും ഗവ. വിദ്യാലയങ്ങളിലും നിരവധി പേര്‍ കുറച്ചു കുട്ടികളെ പഠിപ്പിച്ച് ശമ്പളവും പെന്‍ഷനും വാങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ വിദേശത്തോ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലോ പോകുന്നു എന്നതാണ് ഇന്ന് കേരളത്തിന്റെ പൊതു അവസ്ഥ. സ്വാശ്രയ കോളേജുകള്‍ വേണ്ട സമയത്ത് ആരംഭിക്കുവാന്‍ ഇടത് യുവജന സംഘടനകളുടെ പ്രക്ഷോഭം കാരണം കഴിഞ്ഞില്ല. കണ്ണൂരില്‍ അഞ്ച് സഖാക്കളെ കുരുതി കൊടുത്ത് പാര്‍ട്ടി വളര്‍ത്തി. വെടിയേറ്റ് ശരീരം തളര്‍ന്ന് കിടക്കുന്ന പുഷ്പന്റെ മുന്‍പില്‍ സാശ്രയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പാട്ട് പാടി പിന്തുണ നല്‍കുന്നു. വിദേശ സര്‍വ്വകലാശാലകള്‍വേണം എന്ന് പറഞ്ഞ ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ച് താഴെയിട്ടു. ഇന്ന് കേരള മുഖ്യമന്ത്രി പറയുന്നു വിദേശ സര്‍വ്വകലാശാലകള്‍ നാട്ടില്‍ വേണമെന്ന്. എത്രയോ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി ബാങ്ക് ലോണ്‍ എടുത്ത് ഇതര രാജ്യങ്ങളിലോ സംസ്ഥാനത്തോ പഠിക്കുവാന്‍ പോകുന്നു. സിഐടിയുവിന്റെ കടന്നാക്രമണം തൊഴില്‍ മേഖലകളെ സ്തംഭിപ്പിച്ചു. നിരവധി ചെറുകിട വ്യവസായികളും വന്‍ വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയോ കേരളം വിടുകയോ ചെയ്തു.
അപ്പോഴെല്ലാം സുരക്ഷിതമായിരുന്ന ഒരു മേഖലയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേഖല. പ്രതിമാസം കൃത്യമായി കിട്ടുന്ന ശമ്പളത്തിലായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍, അതും ഇല്ലാതാക്കുകയാണ് ഇടത് ഭരണകൂടം. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് പ്രചാരണം.
എന്നാല്‍ അപ്രായോഗികമായ പദ്ധതികള്‍ക്ക് വേണ്ടിയിട്ടാണ് കേരള സര്‍ക്കാര്‍ പണവും ഊര്‍ജ്ജവും ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. 1500 കോടിയിലധികം മുടക്കിയ കെ- ഫോണ്‍ പദ്ധതി, എഐ ക്യാമറ പദ്ധതി, ഇഎംസിസി കരാറില്‍ പാഴാക്കിയ കോടികള്‍, അഞ്ചുകോടി മുടക്കി പാലായില്‍ നിര്‍മ്മിച്ച ഉപയോഗശൂന്യമായി കിടക്കുന്ന ലണ്ടന്‍ ബ്രിഡ്ജ്. കോടികള്‍ മുടക്കി കെഎസ്ഇബിക്ക് വേണ്ടി വാങ്ങി തുരുമ്പ് പിടിക്കുന്ന എയര്‍ ലിഫ്റ്റ്, ആലപ്പുഴയിലെ ടൂറിസം പദ്ധതിക്ക് വേണ്ടി അഞ്ചു കോടി മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഉപേക്ഷിച്ചു കിടക്കുന്ന വഞ്ചിവീട് പദ്ധതി തുടങ്ങി ഭാവനാശൂന്യമായ നിരവധി പദ്ധതികളിലൂടെ സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് പാഴാക്കുന്നത്. കൂടാതെ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിദേശയാത്രകള്‍. മുഖ്യമന്ത്രി തന്നെ 86 തവണ വിദേശയാത്ര നടത്തി. പലതും കുടുംബസമേതമായിരുന്നു. ഓരോ യാത്രയും കേരളത്തിലേക്ക് വികസനം കൊണ്ടുവരാനാണെന്നാണ് പറഞ്ഞത്. എന്നാല്‍ തെക്കേ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിദേശ നിക്ഷേപമാണ് കേരളത്തില്‍ എത്തിയതെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കിട്ടിയത് വെറും 2400 കോടി രൂപ. ഇതേ അവസരത്തില്‍ തമിഴ്‌നാട്ടില്‍ പന്ത്രണ്ടായിരം കോടി രൂപയും തെലുങ്കാനയില്‍ 24000 കോടിയും കര്‍ണാടകത്തില്‍ 1.4 ലക്ഷം കോടിയും വിദേശനിക്ഷേപം എത്തി. ഇവരാരും കേരളത്തെപ്പോലെ ലോക കേരളസഭയോ മറ്റോ നടത്തി ആളെ പറ്റിക്കുന്നില്ല.
ലോകസമാധാനത്തിന് രണ്ടുകോടി, ലോക കേരള സഭയ്ക്ക് കോടികള്‍, കേരളീയം മാമാങ്കത്തിന് 27 കോടി, കോടികള്‍ മുടക്കിയുള്ള നവകേരള സദസ്സ്, ഇപ്പോള്‍ തുടര്‍ന്ന് നടത്തുന്ന മുഖാമുഖം പരിപാടി. ഇങ്ങനെ മറയില്ലാതെ ധൂര്‍ത്ത് നടത്തുകയാണ് സര്‍ക്കാര്‍. അഴിമതിയിലും ധൂര്‍ത്തിലും ഭരണകൂടം അഭിരമിക്കുമ്പോള്‍ ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടി കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓരോ മാസവും തെരുവിലിറങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവരോടൊപ്പമിറങ്ങേണ്ട സ്ഥിതിവിശേഷമാണ് കേരളത്തില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത്.
എല്‍.ഡി.ക്ലാര്‍ക്കായി പി.എസ്.സി മുഖാന്തിരം രണ്ടായിരമാണ്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥന് മുവായിരത്തി അന്‍പത് രൂപാ ബേയ്‌സിക് പേയും ഡി.എ.ഉള്‍പ്പെടെ ഏകദേശം നാലായിരത്തിലധികം രൂപ ശമ്പളമായി ലഭിക്കുമായിരുന്നു. 24 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ എല്‍.ഡി.ക്ലാര്‍ക്കായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ബേയ്‌സിക് പേ 26,500 രുപായും ഡി.എ.7% വും ചേര്‍ത്ത് ആകെ 28,355 രുപ ലഭിക്കുമ്പോള്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ 10% നല്‍കണം (ബേയ്‌സിക് പേയുടെ 10%). ഇതാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരന്റെ അവസ്ഥ. നിലവില്‍ 22% ഡി.എ.കുടിശ്ശികയാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശിക ഇല്ല. 22% ഡി.എ എന്നാല്‍ പുതുതായി കയറുന്ന ഒരു എല്‍.ഡി ക്ലാര്‍ക്കിന് പ്രതിമാസം 6000 രൂപ നഷ്ടം.
ധനമന്ത്രി പറയുന്നത് കേരളം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കേണ്ട 57,400 കോടി രൂപ വെട്ടിക്കുറച്ചെന്നും അതുകൊണ്ടാണ് കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് എന്നുമാണ്. ഇത് സംബന്ധിച്ച് അവര്‍ ഉയര്‍ത്തിക്കാട്ടുന്ന കണക്കുകള്‍ ഇപ്രകാരമാണ്. ജിഎസ്ടി നഷ്ടപരിഹാരമായ 12,000 കോടി രൂപ, റവന്യൂ കമ്മി ഗ്രാന്‍ഡില്‍ 8,400 കോടി രൂപ, കടമെടുക്കുവാനുള്ള പരിധി വെട്ടിക്കുറച്ചതിലൂടെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയിലൂടെ കടം വാങ്ങുവാന്‍ സാധിക്കുമായിരുന്ന 19,000 കോടി രൂപ ഇവ 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ വെട്ടിക്കുറച്ചു എന്നാണ്. എന്നാല്‍ 2017 ജൂലായ് മാസത്തിലാണ് നമ്മുടെ രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായമായ ചരക്ക് സേവന നികുതി നടപ്പിലാക്കിയത്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ കേന്ദ്രീകരിച്ചതിനുശേഷമാണ് ജിഎസ്ടി നിലവില്‍ വന്നത്. കേരളത്തിലെ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. അഞ്ചുവര്‍ഷം വരെ സംസ്ഥാനങ്ങള്‍ക്ക് 14 ശതമാനം നികുതി വരുമാനം ഉറപ്പുവരുത്തുകയും 14 ശതമാനത്തില്‍ കുറവ് വരുന്ന സംസ്ഥാനങ്ങള്‍ക്ക് കുറവ് വരുന്ന തുക നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നും തീരുമാനിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങള്‍ക്കും കുറവ് വന്ന തുക കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. പ്രസ്തുത ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ കാലാവധി അഞ്ചുവര്‍ഷമായിരുന്നു. അത് 2022 ജൂണ്‍ മാസത്തില്‍ അവസാനിക്കുകയും ചെയ്തു. ഈ ഇനത്തില്‍ 2022 വര്‍ഷത്തില്‍ പന്ത്രണ്ടായിരം കോടി രൂപയാണ് കേരളത്തില്‍ ജിഎസ്ടി നഷ്ടപരിഹാരമായി നല്‍കിയത്. ഇപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പറയുന്നത് ജിഎസ്ടി നഷ്ടപരിഹാരം തുടര്‍ന്നും എല്ലാവര്‍ഷവും കേന്ദ്രം നല്‍കണമെന്നാണ്. 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷത്തേക്ക് ലഭിച്ചിരുന്ന ജിഎസ്ടി നഷ്ടപരിഹാരം അതിന്റെ കാലാവധി അവസാനിച്ചതിനാല്‍ 2023ല്‍ ലഭിക്കുകയില്ല എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി കഴിഞ്ഞവര്‍ഷം ലഭിച്ച പന്ത്രണ്ടായിരം കോടി രൂപ ഈ വര്‍ഷം കേന്ദ്രം വെട്ടിക്കുറച്ചു എന്നുള്ള തരത്തില്‍ പച്ചക്കള്ളം വിളിച്ചുപറഞ്ഞ് സര്‍ക്കാര്‍ സ്വയം അപഹാസ്യമാകുകയാണ്. രണ്ടാമതായി, ധനസ്ഥിതി മോശമായ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന സഹായമാണ് റവന്യൂ കമ്മി ഗ്രാന്റ്. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ധനകാര്യ കമ്മീഷനാണ് ഇത് തീരുമാനിക്കുന്നത്. അല്ലാതെ കേന്ദ്രസര്‍ക്കാരോ ധനകാര്യമന്ത്രാലയമോ അല്ല. 2020 ഒക്ടോബര്‍ മാസത്തിലാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2020 മുതല്‍ 2024 വരെയുള്ള അഞ്ചുവര്‍ഷത്തേക്ക് കേരളത്തിന് 37814 കോടി രൂപ അനുവദിച്ചത്. ഇത് മൂന്ന് ഗഡുവായി നല്‍കുവാനും തീരുമാനിച്ചു. അതനുസരിച്ച് കേരളത്തിന് 2021- 22 വര്‍ഷത്തില്‍ 19891 കോടി രൂപയും 22- 23 വര്‍ഷത്തില്‍ 13174 കോടി രൂപയും 23- 24 വര്‍ഷത്തില്‍ ബാക്കിയുണ്ടായിരുന്ന 4749 കോടി രൂപ ഉള്‍പ്പെടെ മുഴുവന്‍ തുകയും നല്‍കി. സംസ്ഥാന ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള റവന്യൂ ചെലവുകളില്‍ വരുന്ന അധിക ബാധ്യത പരിഹരിക്കുന്നതിനായാണ് ഈ ധനസഹായം നല്‍കുന്നത്. അതുതന്നെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 2020 കാലത്ത് ബിജെപി ഭരണമുണ്ടായിരുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങള്‍ക്ക് ഈ ഇനത്തില്‍ ഒരു രൂപയുടെ ഗ്രാന്‍ഡ് പോലും ലഭിച്ചിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ധനകാര്യ കമ്മീഷന്‍ നിശ്ചയിക്കുന്ന ഈ സഹായം ഏറ്റവും കൂടുതല്‍ ലഭിച്ചത് പശ്ചിമബംഗാളിനാണ്. രണ്ടാമത് കേരളത്തിനാണ്, ഇത് മറച്ചുവെച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ സര്‍ക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. 2020 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയായ ക്ഷാമബത്ത (ഇപ്പോള്‍ ക്ഷാമബത്ത 7% ആണ്. 22 % കുടിശിക ആണ്.) ഉള്‍പ്പെടെ നല്‍കുന്നതുമൂലം ഉണ്ടാകുന്ന അധിക ബാധ്യത കണക്കാക്കിയാണ് കേരളം 37814 കോടി രൂപ റവന്യൂ ഗ്രാന്‍ഡ് കമ്മി വാങ്ങിയെടുത്തത്, എന്നിട്ടാണ് സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത പോലും കഴിഞ്ഞ മുന്നു വര്‍ഷമായി നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നത്. കേരളത്തിലെ ജനസംഖ്യ മൂന്നര കോടിയാണ്. ഇതില്‍ അരക്കോടിയിലധികം പേരെ നവകേരള സദസ്സിന് ശേഷം ദാരിദ്ര്യ രേഖയ്ക്ക് താഴെയാക്കി റേഷന്‍ കാര്‍ഡ് നല്‍കി. അവര്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ്. രണ്ടാമതൊന്ന് ഏകദേശം ഒരു കോടിയുടെ അടുത്ത് ആള്‍ക്കാര്‍ വിവിധ രാജ്യങ്ങളിലോ കേരള സംസ്ഥാനത്തിന് പുറത്തോ ജോലി ചെയ്യുന്നവരായിട്ടുണ്ട്. ഇതേ അനുപാതത്തില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കേരളത്തിന് പുറത്തോ അല്ലെങ്കില്‍ വിദേശ സര്‍വകലാശാലയിലൊ പഠിക്കുന്നുണ്ട്. ഇവയെല്ലാം കണക്കുകൂട്ടുമ്പോള്‍ ബാക്കിവരുന്ന രണ്ട് കോടിയ്ക്കടുത്ത് ജനങ്ങളാണ് കേരളത്തിലുള്ളത് എന്ന് അനുമാനിക്കാം. ഇന്ന് കേരളത്തിലെ തൊഴില്‍ മേഖല കൈകാര്യം ചെയ്യുന്നത് ബംഗാളില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ എത്തിയിരിക്കുന്നവരാണ്. ഒരുകാലത്ത് തമിഴ് വംശജരായിരുന്നു ഇവിടെ ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഉല്‍പ്പന്നങ്ങളാണ് മാര്‍ക്കറ്റിലൂടെ നമുക്ക് ലഭിക്കുന്നത്.
കേരളത്തില്‍ ഉല്പാദന മേഖല, കാര്‍ഷിക മേഖല എന്നിവ പാടെ തകര്‍ന്ന് തരിപ്പണമായി. വ്യാവസായിക മേഖലയും അതുപോലെ തന്നെ. കാര്‍ഷികമേഖലയും വ്യാവസായിക മേഖലയും ഇല്ലാത്ത ഒരു സംസ്ഥാനത്തിന്റെ ഗതികേട് എന്തായിരിക്കും എന്നതിന് ഉദാഹരണമാണ് കേരളം. എന്നിട്ടും കേരളം മെച്ചപ്പെട്ടതാണ് എന്ന് വീമ്പിളക്കുവാന്‍ കോടിക്കണക്കിന് രൂപയാണ് പരസ്യത്തിലൂടെ സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതെല്ലാം അനാവശ്യമായ ധൂര്‍ത്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഇതര ജോലികള്‍ക്ക് വിനിയോഗിക്കുകയും അതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും അധികമാണ്.
ഭരണഘടനയുടെ 293-ാം വകുപ്പ് മൂന്ന് നാല് ധനകാര്യ നിയന്ത്രണത്തെയും സംസ്ഥാനങ്ങളുടെ കടമെടുപ്പിനെയും സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന കടങ്ങളുടെ പരിപൂര്‍ണ ഗ്യാരണ്ടി ഫെഡറല്‍ സംവിധാനം അനുസരിച്ച് കേന്ദ്ര ഗവണ്‍മെന്റിനാണ്. ഇതിനാല്‍ തന്നെ ഇക്കാര്യത്തിലെ വ്യവസ്ഥ, സംസ്ഥാനത്തിന്റെ ജിഎസ്ഡിപിയുടെ 3% അധികം കടം ഉണ്ടാകാന്‍ പാടില്ല എന്നാണ്. അതുകൊണ്ടാണ് കേരളം ഈ നിയമത്തെ മറികടക്കാന്‍ ബഡ്ജറ്റിന് പുറത്ത് കിഫ്ബി, സാമൂഹ്യ സുരക്ഷ ഫണ്ട് ലിമിറ്റഡ് കമ്പനി എന്നീ മാര്‍ഗ്ഗങ്ങളിലൂടെ അനിയന്ത്രിതമായ കടമെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഏകദേശം 38% ആയി വര്‍ദ്ധിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ സിഎജിയും കേന്ദ്ര ഗവണ്‍മെന്റും ഇടപെട്ടത്.
സര്‍ക്കാര്‍ ജീവനക്കാരുടെ മേഖല ഒന്നു പരിശോധിച്ചാല്‍ സ്ഥിരം ജീവനക്കാരുടെ കണക്ക് അഞ്ച് ലക്ഷത്തി പതിനൊന്നായിരത്തി എഴുന്നൂറ്റി പതിനൊന്നാണ് (5,11,711). വിദ്യാഭ്യാസ മേഖലയില്‍ 200835 ജീവനക്കാരും പോലീസ് ഫോഴ്‌സില്‍ 77645 ജീവനക്കാരും ആരോഗ്യവകുപ്പില്‍ 58437 ജീവനക്കാരും കോടതികളില്‍ 1392 ജീവനക്കാരും ഉള്‍പ്പെടുന്നു. ഈ ജീവനക്കാരെ ഒഴിവാക്കി മുന്നോട്ടു പോകുവാന്‍ സാധിക്കില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാരാണ് കേരളത്തിലുള്ളത്. രണ്ടായിരത്തില്‍ 3050 രൂപ ബേസിക് പേയുള്ള എല്‍ഡി ക്ലാര്‍ക്കിന്റെ ബേയ്‌സിക് പേ ഇന്ന് 26,500 രൂപയാണ്. രണ്ടായിരത്തില്‍ 4500 രൂപ കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണം കിട്ടുമായിരുന്നു. ഇത് എല്‍ഡി ക്ലര്‍ക്കിന്റെ ബേസിക് പേയും ഡി.എയും കൂട്ടി കിട്ടുന്ന തുകയ്ക്ക് തുല്യമായിരുന്നു. എന്നാല്‍ ഇന്ന് 26,500 രൂപയോടൊപ്പം ഡി.എ 7% ആണ്. ഇനിയും കിട്ടേണ്ട 22 ശതമാനം കൂടി കൂട്ടിയാല്‍ തന്നെ ആകെ ലഭിക്കുന്ന ശമ്പളം 26,500+ (7%+22% ) ആണ്. ഇത് 35000 രൂപയില്‍ താഴെ മാത്രമേ വരികയുള്ളൂ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് അമ്പതിനായിരം രൂപ കൊടുക്കേണ്ടി വരുന്നു. മാത്രവുമല്ല ബേസിക് പേയുടെ 10% പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് നല്‍കേണ്ടിവരും. അങ്ങനെ നോക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഈ കാലഘട്ടത്തില്‍ ആനുപാതികമായി ശമ്പളം കിട്ടുന്നുണ്ടോ ആവശ്യമായ ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് പൊതുസമൂഹം മനസ്സിലാക്കേണ്ടതാണ്. സാധാരണ കൂലിപ്പണിക്കാര്‍ക്ക് പോലും 750 മുതല്‍ 3000 രൂപ വരെ ദൈനംദിന വേതനം ലഭിക്കുന്ന ഈ കാലത്ത് 500 രൂപ മുതല്‍ 1500 രൂപ വരെ ദൈനംദിനം വേതനം മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നുള്ളൂ.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരു കാരണം രാഷ്ട്രീയ പാര്‍ട്ടിയുടെ ശുപാര്‍ശയില്‍ ഓരോ വകുപ്പിലും തിരുകി കയറ്റുന്ന താല്‍കാലിക ജീവനക്കാരാണ്. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം വ്യവസായ വകുപ്പില്‍ മാത്രം താലൂക്ക് അടിസ്ഥാനത്തില്‍ പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുവാന്‍ എന്ന പേരില്‍ 1856 ബിസിനസ് എന്റര്‍പ്രണേഴ്‌സ് എക്‌സിക്യൂട്ടീവ് എന്ന പേരില്‍ നിയമിക്കുകയുണ്ടായി. ഇവരുടെ മാസ ശമ്പളം ഒരാള്‍ക്ക് 22000/ എന്ന നിരക്കിലാണ്. പഞ്ചായത്ത് തലത്തില്‍ തുടങ്ങുന്ന ബേക്കറിയും പലചരക്ക് കടകളുമാണ് പുത്തന്‍ വ്യവസായങ്ങള്‍. കോടികളാണ് ഓരോ മാസവും ഈ ഇനത്തില്‍ പൊതു ഖജനാവില്‍ നിന്ന് ഒഴുകിപ്പോകുന്നത്. വനം, റവന്യൂ, സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണം, ആരോഗ്യം ഉള്‍പ്പെടെ മിക്ക വകുപ്പുകളിലും താത്കാലിക ജീവനക്കാര്‍ ഇതുപോലെ പണിയില്ലാതെ വിലസുന്നു. ശമ്പളം കൃത്യമായി ഒപ്പിട്ടു വാങ്ങുന്ന ഇവരുടെ നിയമനം രാഷ്ട്രീയപാര്‍ട്ടി വഴി ആയതിനാല്‍ ഓഫീസ് മേധാവികള്‍ക്ക് പോലും ഇവരെ ഭയമാണ്. പലരും കൃത്യമായി ഓഫീസില്‍ ഹാജരാകുന്നുപോലുമില്ല.
അഞ്ചുവര്‍ഷങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ശമ്പള പരിഷ്‌കരണമാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നു പറയുന്നതും തെറ്റാണ്. കേരളം കൈവരിച്ച നേട്ടങ്ങളില്‍ സിവില്‍ സര്‍വീസിന്റെ പങ്ക് വളരെ വലുതാണ്. 1969 അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതും പുതിയ നിരവധി തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടതും. ഉദ്യോഗസ്ഥരുടെ ശ്രമകരമായ പ്രവര്‍ത്തനം കൊണ്ട് 35 ലക്ഷം പേര്‍ക്ക് പട്ടയം ലഭിച്ചു. 96 % ചേര്‍ത്ത് സ്വന്തമായി ഭൂമിയും 97% പേര്‍ക്ക് സ്വന്തമായി വീടും ആയി. അക്കാലത്ത് ആകെ വരുമാനത്തിന്റെ 50% ല്‍ അധികം ശമ്പള ചിലവുകളായിരുന്നു. എന്നാല്‍ ഇന്ന് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ആകെ വരുമാനത്തിന്റെ 50% ല്‍ താഴെ മതി. കൃത്യമായി നികുതി പിരിച്ചെടുക്കണമെന്നു മാത്രം. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇപ്പോഴും കിട്ടാക്കനിയായി കിടക്കുന്ന 32000 കോടി രൂപ നികുതി വരുമാനമാണ്. അനുപാതികമായ രീതിയില്‍ നികുതിയുടെ ഘടനകള്‍ ബലപ്പെടുത്താത്തതും മൂന്നാമതൊന്ന് ദുര്‍ചിലവുകളാണ്. മുന്‍കാലങ്ങളില്‍ എടുത്ത കടത്തിന്റെ പലിശ അടയ്ക്കാനാണ് നികുതി വരുമാനത്തിന്റെ ഏറിയ പങ്കും സംസ്ഥാനം ചിലവഴിക്കുന്നത്. ജി.ഡി.പിയുടെ 3% മാത്രമേ കടമെടുക്കുവാന്‍ അനുവാദമുള്ളൂ. അത് 4% ആക്കണം എന്നാണ് സംസ്ഥാനം വാശിപിടിക്കുന്നത്. ഉത്പാദന- വ്യാവസായിക മേഖല ശക്തപ്പെടുത്തി ജി.ഡി.പി. വര്‍ദ്ധിപ്പിക്കണം എന്ന പ്രവര്‍ത്തനവും ചിന്തയുമാണ് സംസ്ഥാനം കൈക്കൊള്ളേണ്ടത്. ഭരണഘടനയനുസരിച്ച് ശമ്പളം, പെന്‍ഷന്‍, പലിശ ഇവ കൊടുക്കാന്‍ സാധിക്കാത്ത ഒരു ഗവണ്‍മെന്റിനെ ആര്‍ട്ടിക്കിള്‍ 360 പ്രകാരം പിരിച്ചു വിടാം. 2024 ഫെബ്രുവരി മാസം ചരിത്രത്തിലാദ്യമായി ഇടതുസര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും തടഞ്ഞുവെച്ചതിന് കാലത്തിന്റെ മുമ്പില്‍ കണക്ക് പറയേണ്ടിവരും. മാത്രവുമല്ല മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ പരാജയമാണ് ഇതെന്ന് തുറന്ന് സമ്മതിക്കേണ്ടിവരും.