ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശക’ മെന്ന പ്രാര്‍ത്ഥന സാര്‍വലൗകികവും സാര്‍വജനിനവുമാണ്. വിശ്വപ്രാര്‍ത്ഥനാഗീതമായി അതംഗീകരിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നു കേള്‍ക്കുന്നു.
ആലുവ അദ്വൈതാശ്രമത്തിലെ ബാലന്മാര്‍ക്കുവേണ്ടിയാണ് ഈ ഗീതം രചിച്ചത്. ‘ലളിതവേദാന്ത’ മെന്നു പറയാം ഇതിനെ. ഇതിലെ ‘ദൈവം’ മതേതര സങ്കല്പമെന്നു ചിലര്‍ നിരീക്ഷിക്കുന്നു.
ബാലന്മാര്‍ക്കായി രചിക്കുമ്പോള്‍ മാതൃകാജീവിതം നയിക്കുന്നതിനു പ്രചോദിപ്പിക്കുന്ന വ്യക്തിതന്നെ വിഷയമാകണമല്ലോ – രാമായണ രചനാപ്രേരകമായ സംശയനിവൃത്തി വാല്മീകിയെപ്പോലെ നാരായണഗുരുവും കണ്ടെത്തുന്നു.
‘ദൈവദശക’ത്തിന്റെ ആന്തരഗരിമകള്‍ കണ്ടെത്തുകയല്ല ലേഖനോദ്ദേശ്യം. അതു പൂര്‍വ്വസൂരികളാലനുഗ്രഹിക്കപ്പെട്ടിരിക്കുന്നു താനും! അതിലെ ലൗകികച്ഛായകള്‍ കാണുകയത്രേ ഇവിടെ.
ഇവിടെയുള്ള ‘ദൈവ’ ശബ്ദം ശ്രീരാമനെയാണു കുറിക്കുന്നതും! രാമനെപ്പറ്റി പ്രത്യക്ഷമായി ഗുരു ഒന്നും തന്നെ പറയുകയുണ്ടായിട്ടില്ല. ശിവനും വിഷ്ണുവും സുബ്രഹ്‌മണ്യനും കാളിയുമൊക്കെ രചനകളില്‍ കടന്നുവരുന്നപോലെ രാമന്റെ വാച്യസാന്നിദ്ധ്യം കാണാനുമില്ല. ഗാന്ധിയെപ്പോലെ ആദ്ധ്യാത്മിക ദൈവതമെന്ന നിലയിലാകില്ല, ഗുരു, രാമനെക്കണ്ടതും. ധര്‍മ്മപരായണനായ മാതൃക പുരുഷനായി മാത്രമാകും സാക്ഷാത്കരിച്ചത്. അദ്ധ്യാത്മവിദ്യാപ്രതിപാദകമായ കവനങ്ങളില്‍ രാമമുഖം തെളിയാതെ വന്നത് ഇങ്ങനെയാകാം.
ചരിത്ര-പുരാണപുരുഷന്മാര്‍ പ്രത്യക്ഷമാകുന്ന ‘അനുകമ്പാദശക’ത്തില്‍ രാമന്‍ കടന്നുവരുന്നുമുണ്ട്. ‘നരദിവ്യാകൃതി പൂണ്ട ധര്‍മ്മ’ മെന്ന കല്പന രാമനെയല്ലാതെ മറ്റാരെക്കുറിച്ചാവാന്‍? ‘രാമോ വിഗ്രഹവാന്‍ ധര്‍മ്മ’ എന്നല്ലേ വചനം. ‘വിഗ്രഹവാ’നെന്നതിന്റെ ഭാഷയാണ് ആകൃതി പൂണ്ട എന്നത്. ‘ധര്‍മ്മ’ശബ്ദം കാണുന്നു. ഇക്ഷ്വാകുവംശ്യനായ കോസല നരേന്ദ്രനാണ് രാമന്‍. ‘ദിവ്യപാത്രി’ യിലെ പായസം സേവിച്ചിട്ടാണല്ലോ രാമജനനം. പ്രഥമ പുരുഷാര്‍ത്ഥമാണ് ‘ധര്‍മ്മം.’ അതിന്റെ വിഗ്രഹവദ് ഭാവമായി രാമത്വം വിജയിക്കുന്നു.
ഗുരു തന്റെ അന്ത്യനാളുകളില്‍ ശിവഗിരിയില്‍ വച്ച്, ശിഷ്യന്മാരെക്കൊണ്ടു ‘യോഗവാസിഷ്ഠം’ പാരായണം ചെയ്യിപ്പിക്കുകയും പ്രജ്ഞാനന്ദലഹരിയിലാഴുകയും ചെയ്തിരുന്നു. മറ്റു ദിവ്യഗ്രന്ഥങ്ങളല്ല വായിപ്പിച്ചതും. എത്രയോ മുമ്പേ, ‘യോഗവാസിഷ്ഠം’ ഗുരുവിനെ പ്രചോദിപ്പിച്ചു കാണണം. അതിന്റെ ഗുണപരിണാമമെന്നോണം സംഭവിച്ചതാണ് ആ പാരായണം.
ഗ്രന്ഥത്തില്‍ രാമനെ ‘ഭവനാവിക’ നായി ചിത്രീകരിക്കുന്നു. ഈ കല്പനയുടെ ഭാവസുക്ഷ്മ രൂപാന്തരണം കൊണ്ടതാണ്
‘ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ,
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദ’മെന്ന പദ്യം.
മറ്റു പദ്യങ്ങളിലേക്കു കൂടി,
ഒന്നൊന്നായെണ്ണിയെണ്ണി
ത്തൊട്ടെണ്ണം പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം’
ഒന്നുതൊട്ട് ഒന്നായി ശരങ്ങളെയ്തിട്ടും രാവണന്റെ ശിരസ്സുകള്‍ പൊന്തിവന്നു. ശിരസ്സെണ്ണിയെണ്ണി അമ്പാകുന്ന എണ്ണം പൊരുളൊടുങ്ങിക്കൊണ്ടിരിക്കുന്നു. ‘ജീവിതാന്തകര’മായ ‘ശരം’ – ബ്രഹ്‌മാസ്ത്രം – തൊടുക്കവേ, ‘നിന്നിടും ദൃക്കു’ പോലെ, സ്പന്ദമേതുമില്ലാതെ രാവണാത്മാവ് രാമ ചൈതന്യത്തില്‍ വിലയിക്കുന്നു.
‘അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
രാമന്‍ നാടുവാഴുന്നു, പതിനോരായിരം വര്‍ഷം, സുഭിക്ഷമായിത്തന്നെ.
‘ആഴിയും തിരയും കാറ്റു-
മാഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം’
ദക്ഷിണ സമുദ്രവും വാനരസേനയും രാക്ഷസന്റെ മായാ ലീലയും
‘നീയല്ലോ സൃഷ്ടിയും സ്രഷ്ടാ
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി
ക്കുള്ള സാമഗ്രിയായതും
‘സൃഷ്ടി-സ്രഷ്ടാവ് – സൃഷ്ടിജാലം-സാമഗ്രി’ – നാലെന്ന സംഖ്യയിലൂടെ രാമനിലെ വിഷ്ണുഗതമായ ചതുര്‍ബാഹുത്വവും രാമ-ഭാരത-ലക്ഷ്മണ- ശത്രുഘ്‌നാത്മകമായ സഹോദരത്വവും വ്യക്തമാക്കുന്നു.
‘നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതുമൊഴിയുമോര്‍ക്കില്‍ നീ’
‘സത്യം ജ്ഞാനമാനന്ദം ബ്രഹ്‌മ’ എന്ന് ഋഷി വചനം. ബ്രഹ്‌മപ്പൊരുളിന്റെ സാകാര സാഫല്യമാണല്ലോ രാമന്‍. മൂന്നു കാലങ്ങളും രാമന്‍ തന്നെ. കാലങ്ങളിലൂടെ നിത്യനാകുന്നു എന്നര്‍ത്ഥം.
‘നീയല്ലോ മായയും മായാ-
വിയും മായാ വിനോദനും
നീയല്ലോ മായയേ നീക്കി-
സ്സായൂജ്യം നല്‍കുമാര്യനും’
യോഗമായാ ദേവിയെക്കൊണ്ടു വിനോദിക്കുന്ന നാരായണന്‍ തന്നെ രാമന്‍. ‘മായാസീത’യെ നീക്കി പൂര്‍വ്വ രൂപമായ ലക്ഷ്മിയിലേക്കു പ്രത്യാനയിക്കുന്ന ‘ആര്യപുത്ര’ നായ നാരായണന്‍, അവതാരപൂര്‍ത്തിയാല്‍ സായൂജ്യമരുളുന്നു.
‘അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു, ഞങ്ങളങ്ങേ,
ഭഗവാനേ, ജയിക്കുക, ‘ഗൃഹം’
(അകം) ‘വനം’ (പുറം) അയോദ്ധ്യയെയും അടവിയെയും യോഗാത്മക ഭാവനയോടെ കൈക്കൊണ്ടവന്‍ ഭഗവാന്‍ രാമന്‍.
ദേവകാര്യാര്‍ത്ഥമായി രാക്ഷസനിഗ്രഹം ചെയ്തതിലൂടെ ‘സംഹാരമൂര്‍ത്തി’യായി രാമനെന്ന ‘മഹാദേവന്‍’ ദീനതപൂണ്ടമര്‍ന്ന മുനിമാരെയും മറ്റും രക്ഷിച്ചുകൊണ്ട് അവനപരായണനും ആകുന്നു.
‘ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.’
രാമന്റെ ‘മഹാപ്രസ്ഥാനം’. സശരീരന്മാരായി അനുജന്മാരോടു കൂടി രാമന്‍ വൈഷ്ണവ ‘മഹസ്സിലാഴു’ന്നു; സുഖം (സ്വര്‍ഗ്ഗം) പ്രാപിക്കുന്നു അനുധാവനം ചെയ്തവര്‍ (ഞങ്ങള്‍) മൂലസ്വരൂപങ്ങളിലേക്ക് കടക്കുന്നു.
‘ദൈവമേ’ എന്നതിലൂടെ വാച്യമായി രാമനും ആസുരലോകത്തിന്റെ സ്വരൂപം പ്രതീയമാനമായി രാവണനും ഗുരുമൊഴികളില്‍ വന്നു നിറയുന്നു.