അടിമമക്ക (ആത്മകഥ)
സി.കെ.ജാനു
റാറ്റ് ബുക്‌സ്, കോഴിക്കോട്
പേജ്:413 വില:630 രൂപ
ഫോണ്‍: 9778410345
വ്യത്യസ്ത അടരുകളായി വേര്‍തിരിഞ്ഞു കിടക്കുമ്പോഴും ജീവിതത്തിന്റെ പൊതുധാരയില്‍ സമാനതകള്‍ സൂക്ഷിക്കുന്ന കേരളത്തിലെ അംഗസംഖ്യകൊണ്ടും ജീവിതാവബോധംകൊണ്ടും അവഗണിക്കാനാവാത്ത ജനവിഭാഗമാണ് ആദിവാസികള്‍. വയനാട് ഉള്‍പ്പെടെ ആദിവാസികള്‍ മാത്രം അധിവസിച്ചിരുന്ന പ്രദേശങ്ങള്‍ നിരവധിയാണ്. അതിമോഹങ്ങളൊന്നുമില്ലാത്ത, ശാന്തശീലരായ, ഈ കാടിന്റെ മക്കള്‍ ഏതര്‍ത്ഥത്തിലും വനസംരക്ഷകരും പ്രകൃതിസംരക്ഷകരുമാണ്. അനിവാര്യ സന്ദര്‍ഭങ്ങളിലല്ലാതെ പുറം ലോകസമ്പര്‍ക്കം ഇഷ്ടപ്പെടാത്ത ഇവര്‍ കാടിനെ കാതോര്‍ത്തു കാലം കഴിക്കുന്നു. അതുതന്നെ അവര്‍ക്കു വിനയായും ഭവിക്കുന്നു.
പരിഷ്‌കൃത മനുഷ്യര്‍ കാടുകയ്യേറി താന്‍ പ്രമാണിത്തം കാണിച്ചപ്പോഴൊന്നും പ്രതിരോധിച്ചില്ലെന്നു മാത്രമല്ല, അവരുടെ വിനീതവിധേയരായി സ്വയം രൂപം മാറുകയാണ് ആദിവാസി ചെയ്തത്. അറിവില്ലായ്മ ചൂഷണം ചെയ്ത് കുടിയേറ്റക്കാര്‍ കൂട്ടമായെത്തുന്നത് അവന്‍ നിസ്സംഗരായി കണ്ടുനിന്നു. ഇര പിടിക്കാനുള്ള ആയുധങ്ങള്‍ അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ പോലും കൂട്ടാക്കിയില്ല. രൂപത്തില്‍ അവരും തന്നെപ്പോലെയാണല്ലോ. നാല്‍ക്കാലികളില്‍ പ്രയോഗിക്കേണ്ട ആയുധം ഇരുകാലികളില്‍ പരീക്ഷിക്കുന്നത് പ്രകൃതിവിരുദ്ധമായേക്കുമെന്ന അവന്റെ പ്രാക്തനചിന്ത തടസ്സം നിന്നു. അങ്ങനെ കാടു മുച്ചൂടും കയ്യേറപ്പെട്ടു. ആദിവാസികള്‍ കാടിനുള്ളില്‍ അഭയാര്‍ത്ഥികളായി. കിടപ്പാടം നഷ്ടപ്പെട്ടവരായി. ഉള്ള സ്ഥലത്തിന് മതിയായ രേഖകളില്ലാത്തവരായി.
വരത്തന്മാരായ നവമുതലാളിമാര്‍ സംഘടിതരായിരുന്നു. അവര്‍ക്കു പിറകില്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടായിരുന്നു. വളച്ചുകെട്ടി സ്വന്തമാക്കിയ വയലേലകളില്‍ വിത്തിറക്കാനും വെട്ടിവെളുപ്പിച്ച കാടുകളില്‍ എസ്റ്റേറ്റുകള്‍ സൃഷ്ടിക്കാനും ആട്ടിയോടിക്കപ്പെട്ട ആദിവാസികള്‍ വേണമായിരുന്നു. ആദ്യം ആശ്രിതരായും പിന്നീട് വോട്ടുബാങ്കായും അവരെ വഴറ്റിയെടുക്കുന്നതില്‍ സംഘടിത മുതലാളിത്ത-രാഷ്ട്രീയ ലോബികള്‍ വിജയിച്ചു. അങ്ങനെ അക്ഷരമറിയാത്ത ആദിവാസി പ്രകടനജാഥകളുടെ വാലറ്റമായി. ഇടതും വലതും അവരെ മാറിമാറി ഉപയോഗപ്പെടുത്തി, ഒടുക്കം ഇരുകൂട്ടരും ഒത്തുചേര്‍ന്ന് നിയമം മൂലം ആദിവാസിയെ ഭൂരഹിതനാക്കി.
കേരളത്തിലെ ആദിവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരായി. നിയമസഭയില്‍ ഒരേയൊരു ഗൗരിയമ്മയേ അവര്‍ക്കായി എഴുന്നേറ്റുനില്‍ക്കാനുണ്ടായുള്ളൂ. ചോദിക്കാനും പറയാനും ആരുമില്ല. ഓരോ കോളനി ഓരോ പാര്‍ട്ടി പതിച്ചെടുത്തു. അതിന്റെ നേതാക്കള്‍ പറയുന്നതിനപ്പുറം അവര്‍ക്കൊന്നുമില്ല. ജാഥയ്ക്കു ജാഥ. ഇലക്ഷനു വോട്ട്. അത്രമാത്രം. ആ കൂട്ടത്തില്‍ ഒരാളായിരുന്നു സി.കെ.ജാനു. സി.പി.എം. എന്ന പാര്‍ട്ടിയുടെ ജാഥയ്ക്കു പോയിപ്പോയി അതില്‍ അംഗമായി. കര്‍ഷക തൊഴിലാളി സംഘടനയുടെ ജില്ലാ കമ്മറ്റി അംഗമായി. കാര്യങ്ങള്‍ അടുത്തറിഞ്ഞപ്പോള്‍ തിരിച്ചറിവുണ്ടായി. ഈ പാര്‍ട്ടി ആദിവാസികള്‍ക്കൊപ്പമല്ല. അതില്‍ തുടര്‍ന്നാല്‍ താന്‍ നേതാവായേയ്ക്കാം. തന്റെ സമുദായത്തിന് ഒരു ഗുണവും കിട്ടില്ല.
സി.കെ.ജാനു പാര്‍ട്ടി വിട്ടു. സമാനഹൃദയരായ സമുദായ അംഗങ്ങളെ ചേര്‍ത്തുപിടിച്ച് സ്വന്തമായി സംഘടനയുണ്ടാക്കി. വീറുറ്റ പോരാട്ടങ്ങള്‍ക്കു തുടക്കം കുറിച്ചു. ജാനുവിന്റെ നേതൃത്വത്തില്‍ തുടരെത്തുടരെ സംഘടിപ്പിക്കപ്പെട്ട ആദിവാസി സമരങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചാവിഷയമായി. അട്ടപ്പാടിയിലും ആറളത്തും ഗൂഡല്ലൂരിലും മുത്തങ്ങയിലും നടക്കുന്ന സംഭവങ്ങള്‍ അതതു സമയങ്ങളില്‍ ലോകം അറിയാന്‍ തുടങ്ങി. എവിടെയെല്ലാം ആദിവാസി ജനവിഭാഗങ്ങളുണ്ടോ അവിടെയെല്ലാം ഭൂപ്രശ്‌നങ്ങളുമുണ്ടെന്ന് ജാനു തിരിച്ചറിഞ്ഞു. എല്ലായിടത്തും ഓടിയെത്തി. സമരങ്ങള്‍ സംഘടിപ്പിച്ചു. അധികാരികളെ നേരില്‍കണ്ടു. വ്യവഹാരങ്ങള്‍ നടത്തി. വിജയം കാണുന്നതുവരെ പോരാടി. ഇന്ന് കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും എവിടെയെല്ലാം ആദിവാസികള്‍ക്കായി ഭൂമി പതിച്ചുകിട്ടിയിട്ടുണ്ടോ അതിന്റെയെല്ലാം മുന്‍നിരയില്‍ ജാനു എന്ന സമരനായികയുടെ സാന്നിധ്യമുണ്ട്.
സന്ധിയില്ലാതെ, ഇടവേളകളില്ലാതെ, ജാനു നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് അടിമമക്ക. ഇത്ര സത്യസന്ധവും സുതാര്യവുമായ ഒരാത്മകഥനം മലയാളത്തില്‍ വേറെയില്ല. ഉണ്ടാവുകയുമില്ല. അതിനൊരു കാരണമേയുള്ളൂ, ഇതിന്റെ രചയിതാവ് ഒരാദിവാസിയാണ്. ആഗ്രഹിച്ചാലും പൊളി പറയാനാവാത്ത, മേനി കാണിക്കാനാവാത്ത, ഒരു ജനവിഭാഗത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണ് താനെന്ന് ഈ എഴുത്തിലും ജാനു സാക്ഷ്യപ്പെടുത്തുന്നു.
നിരവധി അന്താരാഷ്ട്ര സെമിനാറുകളില്‍ അവര്‍ പങ്കെടുത്തിരിക്കുന്നു. നിസ്തുലമായ അടിസ്ഥാനവര്‍ഗ്ഗ പ്രവര്‍ത്തനത്തിന്റെ പേരില്‍ എത്രയെങ്കിലും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിരിക്കുന്നു. എന്നിട്ടും എന്തു ലാളിത്യമാണ് ആ ഭാഷയ്ക്ക്!
ആദിവാസി ജീവിതത്തിന്റെ സമസ്തമേഖലകളുമായും ബന്ധപ്പെട്ട ആധികാരിക വിവരങ്ങളുടെ ശേഖരം കൂടിയാണ് അടിമമക്ക. ചെറുതും വലുതുമായ 57 കുറിപ്പുകളുടെ സമാഹാരം. ആറളത്തെയും മുത്തങ്ങയിലെയും പ്രക്ഷോഭങ്ങളുടെ സൂക്ഷ്മവിശകലനം. സ്വസമുദായത്തിന്റെ സമുത്കര്‍ഷത്തിനായി സ്വയം ഉഴിഞ്ഞുവെയ്ക്കപ്പെട്ട ഒരായുസ്സിന്റെ സത്യസന്ധമായ ആവിഷ്‌ക്കരണം. കേരളമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന കൃതിയായി അടിമമക്ക വൈകാതെ തിരിച്ചറിയപ്പെടുമെന്നുറപ്പാണ്.