ഓണാട്ടുകര ഓര്‍മ്മകള്‍
വി.ഐ.ജോണ്‍സണ്‍
ക്യുവൈവ് ടെക്സ്റ്റ്
പേജ്: 207 വില: 310 രൂപ
ഫോണ്‍: 9633053356
മാവേലിക്കര, കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കുകള്‍ ഉള്‍പ്പെട്ട പഴയ ഓടനാടിന്റെ ഭാഗമാണ് ഓണാട്ടുകര എന്നറിയപ്പെടുന്നത്. ഇവിടെ താമസിച്ചിരുന്ന പ്രതിഭാശാലികളുടെ ഓര്‍മ്മക്കുറിപ്പുകള്‍, ആത്മകഥ തുടങ്ങിയവയുടെ അവലോകനം എന്ന രീതിയില്‍ വി.ഐ. ജോണ്‍സണ്‍ രചിച്ച കൃതിയാണ് ‘ഓണാട്ടുകര ഓര്‍മ്മകള്‍’. സാഹിത്യം, സിനിമ, നാടകം, കാര്‍ട്ടൂണ്‍, രാഷ്ട്രീയം, അധ്യാപനം, പൗരോഹിത്യം, വൈദ്യശാസ്ത്രം, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളവരുടെ ജീവിതഭൂമികയാണ് ഇവിടമെന്നും എടുത്തുപറയാം.
പ്രൊഫ.എസ്.ഗുപ്തന്‍നായര്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, പാറപ്പുറത്ത്, പുതുപ്പള്ളി രാഘവന്‍, തോപ്പില്‍ഭാസി, പദ്മരാജന്‍, ഡോ.എം. എസ്. വല്യത്താന്‍, ശ്രീകുമാരന്‍ തമ്പി ഇങ്ങനെ സാഹിത്യകാരന്മാരും അധ്യാപകരും രാഷ്ട്രീയക്കാരും സാധാരണക്കാരും എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത് അനുവാചകരില്‍ കൗതുകമുണര്‍ത്താന്‍ പോന്ന വിധം തന്നെയാണ്.
മനുഷ്യ സമൂഹത്തിന്റെയല്ലെങ്കിലും സാഹിത്യ സാമൂഹിക ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തിജീവിതം അവതരിപ്പിക്കുന്നതിന്റെ നല്ല മാതൃകയായി മനസാ സ്മരാമി’ എന്ന പ്രൊഫ. എസ്.ഗുപ്തന്‍നായരുടെ ആത്മകഥയെന്ന് ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയെ കുറിച്ച് പറയുമ്പോള്‍, ഓണാട്ടുകരയുടെ ബുദ്ധമത പാരമ്പര്യത്തില്‍ അഭിമാനിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്ന് സൂചിപ്പിക്കുന്നു. നിരണം കൃതികളെയും ഏ.ആര്‍. തമ്പുരാനെയും ആത്മാവില്‍ കുടിയിരുത്തിയ പുതുശ്ശേരിയെ അദ്ദേഹം സ്മരിക്കുന്നു. എത്ര കയ്പുനീര്‍ കുടിച്ചാലും ജീവിതത്തെ സ്‌നേഹിക്കുന്നുവെന്ന ശ്രീകുമാരന്‍ തമ്പിയുടെ നിലപാട് കണ്ണീരില്‍ കുതിര്‍ന്നതെങ്കിലും ധീരോദാത്തമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. കാലുകള്‍ ഇടറാത്ത, മനസ്സ് പതറാത്ത യാത്രയാണ് ജീവിതം എന്നാണത്രേ ഏവൂര്‍ പരമേശ്വരന്റെ ആത്മകഥയില്‍ പറയുന്നത്.
ഓണാട്ടുകരയില്‍ ജനിച്ചു വളര്‍ന്നെങ്കിലും അനന്തപുരിയില്‍ ഏറെക്കാലം താമസിച്ച ടി.എസ്.വീരമണി അയ്യര്‍ രചിച്ച ആത്മകഥയാണ് ‘അനന്തപുരിയുടെ ഇന്നലെകള്‍.’ ‘മയൂര ശിഖ’എന്ന പേരിലാണ് ഡോ.എം.എസ്. വല്യത്താന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകൃതമായിരിക്കുന്നത്. കലാമണ്ഡലം ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല മലയാള വിഭാഗം അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ.വി. എസ്.ശര്‍മ്മയുടെ ആത്മകഥയാണ് ‘ദേവയാനം’. കെ.പി.എ.സി.ലളിത, ‘കഥ തുടരുന്നു’ എന്ന പേരില്‍ എഴുതിയ ആത്മകഥയും ശ്രദ്ധേയമാണത്രേ. പല ഓര്‍മ്മക്കുറിപ്പുകളുടെയും പേരുകള്‍ അനുവാചക മനസ്സില്‍ പെട്ടെന്ന് ഇടംപിടിക്കുന്നവയാണ്. ‘അടരുവാന്‍ വയ്യ’- കണിമോള്‍, ‘ഒപ്പം നടക്കുന്ന പിച്ചകം’- കെ.സി പങ്കജാക്ഷി അമ്മ, ‘മകുടത്തില്‍ ഒരു വരി ബാക്കി’-അജയന്‍, ‘അപര കഥ’-സുരേഷ്‌നൂറനാട് തുടങ്ങിയവ പേരുപോലെ തന്നെ രസനീയമായ കൃതികളാണെന്നു ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.
സി.റഹീം രചിച്ച ‘ഓര്‍മ്മകളുടെ ചന്ദനക്കുടം’, തറയില്‍ ചെല്ലപ്പന്‍പിള്ളയുടെ ‘ഓര്‍മ്മകളുടെ പെരുമഴക്കാലം; ഒന്നാം തലമുറ’, ജലാന്‍ റഹ്‌മാന്‍ എഴുതിയ ‘ഒരു കോളേജ് കാന്റീന്‍കാരന്റെ കുറിപ്പുകള്‍’തുടങ്ങിയ ആത്മകഥകള്‍ അത്ര പ്രശസ്തരല്ലാത്ത ഓണാട്ടുകരക്കാരുടെ രചനകളാണ്, അവയും മികച്ച കൃതികളാണെന്ന കാര്യത്തില്‍ ഗ്രന്ഥകാരന് സന്ദേഹമേതുമില്ല. ‘ഓണാട്ടുകര ഓര്‍മ്മക’ളിലൂടെ കടന്നുപോകുമ്പോള്‍ മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ആത്മകഥകള്‍ നാം പരിചയപ്പെടുന്നു.
കൈലാസ് മാനസരോവര്‍ നേപ്പാള്‍ യാത്ര
ഡോ.ആശ ജയകുമാര്‍ കൈലാസി
ഏക തത്വ പബ്ലിക്കേഷന്‍സ്
പേജ്: 170 വില: 200 രൂപ
ഫോണ്‍: 9446443321
കൈലാസ മാനസരോവര്‍ -നേപ്പാള്‍ യാത്രയിലുണ്ടായ തന്റെ അനുഭവങ്ങള്‍ മനോഹരമായ വിവരണങ്ങളോടെ ലളിതവും ഹൃദ്യവുമായ ശൈലിയില്‍ ഡോ.ആശ ജയകുമാര്‍ കൈലാസി പങ്കുവെക്കുമ്പോള്‍ അവരുടെ കൂടെ യാത്ര ചെയ്യുന്നു എന്ന പ്രതീതിയാണുളവാകുന്നത്. ഹിമാലയപര്‍വ്വതത്തില്‍ ഭാരതം, നേപ്പാള്‍, ചൈന ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാലാവസ്ഥ ഭക്ഷണം, താമസം, കറന്‍സി എന്നിങ്ങനെ പല കാര്യങ്ങള്‍ക്കും നല്ല മുന്‍കരുതല്‍ ആവശ്യമാണ്. അങ്ങനെ ഒരു യാത്രയ്ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് വളരെ വിലപ്പെട്ട വിവരങ്ങള്‍ പ്രത്യേകിച്ച് ആരോഗ്യ രക്ഷയ്ക്കും രോഗ പ്രതിരോധത്തിനുമൊക്കെ എന്തെല്ലാം മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നു വളരെ സൂക്ഷ്മതയോടെ മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം അധ്യാപിക കൂടിയായ ഗ്രന്ഥകാരി ഓര്‍മിപ്പിക്കുന്നു. നമ്മെ കൈലാസത്തിന്റെ ആത്മീയ ഔന്നത്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ തന്നെ വഴിയരികില്‍ കാണുന്ന ദൈന്യ ജീവിതങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും അവര്‍ ഒപ്പിയെടുത്ത് വാങ്മയ ചിത്രങ്ങളാക്കുന്നത് വിസ്മയകരം തന്നെ. തിരിച്ചുള്ള യാത്രയില്‍ നേപ്പാളിലെ പ്രശസ്തമായ പശുപതി നാഥ് ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലൂടെയുള്ള അനുഭവങ്ങളും അവിടെ കിട്ടിയ ഭക്ഷണം, താമസസ്ഥലങ്ങളിലെ അനുഭവങ്ങള്‍ തുടങ്ങിയവയും വരെ ഹൃദ്യമായി അവര്‍ പങ്കുവെക്കുന്നു. ധാരാളം ചിത്രങ്ങളും നര്‍മ്മം നിറഞ്ഞ യാത്രാനുഭവങ്ങളും കാവ്യാത്മകമായ വിവരണങ്ങളും ഭക്തി തുളുമ്പുന്ന വര്‍ണ്ണനകളും കൊണ്ട് അനുവാചകരെ കൈലാസേശ്വരന്റെ തിരുസന്നിധിയിലേക്ക് കൂട്ടികൊണ്ട് പോയി താന്‍ അനുഭവിച്ച ആത്മീയ നിര്‍വൃതി മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് ഗ്രന്ഥകര്‍ത്താവ്.