നീതിപീഠം നിയമവാഴ്ചയുടെ സംരക്ഷകനും ജനാധിപത്യ ഭരണസംവിധാനത്തിന്റെ കേന്ദ്ര സ്തംഭവുമാണെന്ന തത്വത്തെ അന്വര്‍ത്ഥമാക്കുന്നതാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശ്രീദേവി 2024 ജനുവരി 30ന് പുറപ്പെടുവിച്ച വിധി. കേസില്‍ വിചാരണ നേരിട്ട 1 മുതല്‍ 15 പ്രതികളും കൊലപാതകമുള്‍പ്പെടെ ചാര്‍ജ്‌ചെയ്യപ്പെട്ട മുഴുവന്‍ കുറ്റത്തിലും കുറ്റക്കാരാണ് എന്ന് കണ്ട് 2024 ജനുവരി 25ന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനുശേഷം നിഷ്ഠൂരമായ ഈ കൊലപാതകത്തിലെ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷയെകുറിച്ച് അഡ്വ.രണ്‍ജിത്തിന്റെ കുടുംബവും പൊതു സമൂഹവും വലിയ ആകാംക്ഷയിലായിരുന്നു. കേരള ചരിത്രത്തില്‍ ഒരു വ്യക്തിയുടെ കൊലപാതകത്തിന് ഇത്രയധികം പേരെ വധശിക്ഷക്ക് വിധിക്കുന്ന സംഭവം ആദ്യമാണ്.
ചരിത്രപരമായ ഈ വിധിപ്രസ്താവത്തിനായി, ബഹുമാനപ്പെട്ട കോടതി പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 156 സാക്ഷികളെ വിസ്തരിക്കുകയും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 697 രേഖകളും 112 തൊണ്ടി മുതലുകളും തെളിവായി സ്വീകരിക്കുകയും പ്രതി ഭാഗത്തുനിന്നും 4 രേഖകളും തെളിവായി സ്വീകരിച്ചിട്ടുള്ളതാണ്.
ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി എന്ന നിലയിലും, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ആലപ്പുഴയിലെ പ്രമുഖനായ അഭിഭാഷകന്‍ എന്ന നിലയിലും, രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അഡ്വ.രണ്‍ജിത്ത് ശ്രീനിവാസനെ നിഷ്ഠൂരമായി കൊലപ്പെടുത്തുക വഴി, കേരളത്തിലെവിടെയും, എപ്പോള്‍ വേണമെങ്കിലും ആരെയും കൊല ചെയ്യാനുള്ള ശക്തമായ സംഘടനാ ശൃംഖല തങ്ങള്‍ക്കുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന തീവ്രവാദ സംഘടന കേരളീയ സമൂഹത്തെ അറിയിക്കുകയായിരുന്നു. ജോസഫ് മാഷുടെ കൈ വെട്ടിമാറ്റിയതും, പാലക്കാട്ടെ ശ്രീനിവാസന്‍ വധവും, സഞ്ജിത്ത് വധവും, മഹാരാജാസിലെ അഭിമന്യുവിന്റെ വധവും എല്ലാം ഈ ദിശയിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു. സമൂഹത്തെ ആകമാനം ഭയപ്പെടുത്തി, തങ്ങള്‍ക്കെതിരെയുള്ള ചെറു ചലനത്തെപോലും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അവരുടെ പ്രവര്‍ത്തന പദ്ധതി. ഈ കേസിലെ മുഴുവന്‍ പ്രതികളും പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐ യുടേയും സജീവ പ്രവര്‍ത്തകരാണ് എന്നതില്‍ നിന്നും, ഇത്തരം സംഘടനകളില്‍ നിന്നും കേരളം നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തി വ്യക്തമാകുന്നതാണ്. ഈ അരും കൊലയെ ഒരു രാഷ്ട്രീയ കൊലപാതകം എന്ന നിലയിലേക്ക് ചുരുക്കാനുള്ള പ്രതിഭാഗത്തിന്റെ ശ്രമം കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്. മത തീവ്രവാദത്തിന്റെ നീരാളി പ്പിടുത്തം കേരളത്തില്‍ ഏതറ്റം വരെ എത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് 282 പേജുകളുള്ള പ്രസ്തുത വിധിന്യായം വരച്ചുകാട്ടുന്നത്.
2021 ഫെബ്രുവരി 24ന് ആലപ്പുഴയില്‍ നന്ദു ആര്‍.കൃഷ്ണ എന്ന ഒരു ചെറുപ്പക്കാരനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. അതിനു പ്രതികാരമായി ഏതെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാരെ അക്രമിച്ചാല്‍ അതിനും പ്രതികാരമായി വധിക്കേണ്ടവരുടെ ലിസ്റ്റ് മുന്‍കൂട്ടി തയ്യാര്‍ ചെയ്ത് അതിനായി പരിശീലനങ്ങള്‍ നടത്തിയിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ കോടതിയും ശരിവെക്കുന്നുണ്ട്. വെറും മൂന്ന് മിനിറ്റ് സമയംകൊണ്ട് ഇരയുടെ ശരീരത്തില്‍ നാല്‍പത്തിയാറ് മാരകമായ മുറിവുകള്‍ ഏല്‍പ്പിച്ചു എന്നതും പ്രതികളില്‍ ഒരാള്‍ക്കുപോലും ഇതിനിടയില്‍ യാതൊരു പോറലും ഏറ്റില്ല എന്നതും പ്രതികള്‍ക്ക് ലഭിക്കുന്ന ആയുധ പരിശീലനമാണ് എടുത്തുകാട്ടുന്നത് എന്ന വിധിയിലെ നിരീക്ഷണവും ശ്രദ്ധേയമാണ്. അഭിഭാഷകന്റെ തലയോട്ടിയുടെ ഭാഗവും പല്ലുകളും വെട്ടിപ്പിളര്‍ത്തിയതും മുഖത്തുമാത്രം 9 മാരകമായ മുറിവുകളും കഴുത്തില്‍ ആറ് മുറിവുകളും നെഞ്ച് ഭാഗത്ത് എട്ട് മുറിവുകളും തുടങ്ങി നാല്‍പ്പത്തി ആറ് മുറിവുകള്‍ ശരീരത്തില്‍ ഏറ്റതില്‍ നിന്നും പ്രതികളുടെ മൃഗതുല്യമായ ക്രൂരതയാണ് വെളിവാകുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം കൊലപാതക കുറ്റത്തിന് അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ കേസില്‍ ഇപ്പോള്‍ വിചാരണ നേരിട്ട 15 പ്രതികള്‍ക്കും നല്‍കുക വഴി കോടതി സമൂഹത്തിന് ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്. Bachan singh and Others Vs State of Punjab and Others (1980 KHC 667), Muchi Singh and Others Vs State of Punjab(1983 KHC 487), Susheel Murmu Vs State of Jharghand (SCC 2008 Cr-l.529) Manoj and Others Vs State of Madhya Pradesh (2022 KHC 6597) തുടങ്ങി നിരവധി കോടതി വിധികളില്‍ പ്രഖ്യാപിക്കപ്പെട്ട കീഴ് വഴക്കങ്ങളേയും നിയമ തത്ത്വങ്ങളേയും അടിസ്ഥാനമാക്കിയാണ് കോടതി ഇപ്രകാരമുള്ള ഒരു ശിക്ഷാവിധി പുറപ്പെടുവിച്ചിട്ടുള്ളത്. പ്രതികളെ റിമാന്‍ഡില്‍ പാര്‍പ്പിച്ച മാവേലിക്കര സബ്ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്, പ്രതികളുടെ സാമൂഹ്യ പശ്ചാത്തലത്തെ പറ്റിയുള്ള ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വിക്ടിം ഇംപാക്ട് സ്റ്റഡി റിപ്പോര്‍ട്ട് എന്നിവയെല്ലാം കോടതി ഇതിലേക്കായി പരിഗണിച്ചിട്ടുള്ളതാണ്. വിചാരണയിലുടനീളം പ്രതികളുടെ മുഖത്ത് പശ്ചാതാപത്തിന്റേയോ കുറ്റബോധത്തിന്റെയോ ഒരു കണിക പോലും ഉണ്ടായിരുന്നില്ല എന്നും, തങ്ങള്‍ ചെയ്തത് ധാര്‍മ്മികമായി ശരിയാണ് എന്നാണ് പ്രതികളുടെ ശരീര ഭാഷയില്‍ നിന്നും മനസ്സിലാകുന്നത് എന്ന രീതിയിലുള്ള വിധിന്യായത്തിലെ പരാമര്‍ശവും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്.
പ്രതികള്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ അംഗങ്ങളാണെന്നും അവരുടെ പെരുമാറ്റത്തില്‍ ഒരിക്കല്‍ പോലും പാശ്ചാത്താപത്തിന്റെയോ കുറ്റബോധത്തിന്റെയോ ലാഞ്ചന ഉണ്ടായിരുന്നില്ലെന്നും സംഘടന പറയുന്നതെന്തും ചെയ്യാന്‍, വേണ്ടിവന്നാല്‍ ജീവന്‍ നഷ്ടപ്പെടുത്തുന്നത് പോലും അവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇതില്‍ നിന്നും പ്രതികള്‍ എല്ലാവരും കൊടും കുറ്റവാളികളാണെന്നും അവര്‍ മാനസാന്തരത്തിന് വിധേയമാകാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും അതിനാല്‍ തന്നെ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി ഇന്ത്യന്‍ ശിക്ഷാ നിയമം കൊലപാതക കുറ്റത്തിന് അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കിയത്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുമ്പ് ഉള്‍പ്പെട്ട മഹാരാജാസിലെ അഭിമന്യു കൊലപാതക കേസിന്റെ വിചാരണ ഇന്നും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. അതിലെ പ്രധാന പ്രതിയെ അറസ്റ്റുചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത തീവ്രവാദ പ്രസ്ഥാനങ്ങളെ പിണക്കുന്നതിന് പിണറായി സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല എന്നതാണ് വസ്തുത. അഭിമന്യു ഉള്‍പ്പെട്ട സംഘടന പോലും ആ രക്തസാക്ഷിയെ വിസ്മരിച്ച രീതിയിലാണ് പെരുമാറുന്നത്. എന്നാല്‍ അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്റെ കുടുംബവും അദ്ദേഹം ഉള്‍പ്പെട്ട പ്രസ്ഥാനവും ഈ കേസില്‍ അവസാനം വരെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിന് അക്ഷീണം പ്രയത്‌നിച്ചു എന്ന് നിസ്തര്‍ക്കം പറയാവുന്നതാണ്. ഈ ഒരു കോടതി വിധി കേരളീയ സമൂഹത്തിന് നല്‍കിയ ആശ്വാസം ചെറുതല്ല. അതുകൊണ്ടുതന്നെയാണ് ഈ വിധി കേരളത്തിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കേറ്റ ഒരു കനത്ത ചുറ്റിക പ്രഹരമാകുന്നത്.