നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ ജനത തങ്ങളുടെ സ്വാഭിമാനബിന്ദുക്കളെ ഓരോന്നോരോന്നായി തിരികെ പിടിക്കുന്നത് ലോകചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്. അത്തരമൊരു ചരിത്ര നിമിഷത്തിനാണ് ജനുവരി 22ന് ലോകം സാക്ഷ്യം വഹിച്ചത്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട ശ്രീരാമജന്മഭൂമി ഹിന്ദു സമൂഹം തിരികെ സ്വന്തമാക്കിയിരിക്കുന്നു. ശ്രീരാമജന്മഭൂമിയിലേക്കുള്ള ബാലകരാമന്റെ കടന്നുവരവ് സ്വത്വം വീണ്ടെടുത്ത് മുന്നോട്ട് കുതിക്കുന്ന ഒരു ജനസമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഒരിക്കല്‍ക്കൂടി ലോകത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്താനുള്ള രാഷ്ട്രത്തിന്റെ സമാനതകളില്ലാത്ത അഭിവാഞ്്ഛയെ അയോദ്ധ്യയിലെ രാമക്ഷേത്രം കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നോട്ട് നയിക്കുകയാണ്.
ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ മുസ്ലീംപള്ളിയായി മാറ്റിയപ്പോള്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹത്തിന് അത് ആശങ്കകളുടെ നാളുകളാണ് സമ്മാനിച്ചത്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളായി ഈ രാജ്യത്തെ ഹിന്ദുസമൂഹം അനുഭവിച്ച അപമാനങ്ങളുടേയും അടിച്ചമര്‍ത്തലുകളുടേയും പ്രധാന ഘടകം അവരുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച വൈദേശിക ആധിപത്യങ്ങള്‍ തന്നെയാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും വൈദേശിക ആധിപത്യം പലതരത്തിലും ഭാരതീയന്റെ മനസ്സില്‍ പതിഞ്ഞുതന്നെ കിടന്നു. നീണ്ടകാലത്തെ ഇസ്ലാമിക ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന വടക്കന്‍ ഭാരതത്തിലെങ്ങും നമുക്ക് പുരാതന മഹാക്ഷേത്രങ്ങള്‍ കാണാനാവില്ല. സുപ്രധാന ക്ഷേത്ര നഗരികള്‍ ആക്രമണങ്ങളെ അതിജീവിച്ചെങ്കിലും അവിടെയും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഹിന്ദുസമൂഹത്തിന് നഷ്ടമായി. ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയും ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയും കാശി വിശ്വനാഥ ക്ഷേത്രവുമെല്ലാം ഇത്തരത്തില്‍ മുസ്ലിം പള്ളികളാക്കി മാറ്റി ഹിന്ദു സമൂഹത്തെ ഇസ്ലാമിക ആക്രമണകാരികള്‍ മാനസിക അടിമത്തത്തിലേക്ക് തള്ളിവിട്ടു. കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും കൂട്ട മതംമാറ്റങ്ങളും അതിജീവിച്ചെങ്കിലും ഹിന്ദു സമൂഹത്തിന് പലപ്പോഴും തങ്ങളുടെ മഹാക്ഷേത്രങ്ങളുടെ സംരക്ഷണം നടത്താനാവാതെ നിസ്സഹായരായി നില്‍ക്കേണ്ടിവന്നു.
പതിനേഴു തവണ മുഹമ്മദ് ഗസ്‌നി തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ സോമനാഥ ക്ഷേത്രമാണ് സ്വതന്ത്രഭാരതത്തില്‍ ആദ്യം പുനഃസ്ഥാ പിക്കപ്പെട്ട മഹാക്ഷേത്രം. ജവഹര്‍ലാല്‍ നെഹ്രുവിന്റെ എതിര്‍പ്പിനെ മറികടന്ന് കെ.എം.മുന്‍ഷിയുടെ നേതൃത്വത്തില്‍ സോമനാഥ ക്ഷേത്രത്തിന്റെ വീണ്ടെടുപ്പ് നടത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്താന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് തന്നെ നെഹ്രുവിന്റെ വിലക്ക് ലംഘിച്ചെത്തി. എന്നാല്‍ അയോദ്ധ്യയുടെ കാര്യത്തില്‍ നെഹ്‌റു കടുംപിടുത്തം തുടര്‍ന്നു. രാമജന്മഭൂമിയില്‍ ആരാധന നടത്താന്‍ ഭക്തരെ അനുവദിച്ച അലഹബാദ് ജില്ലാ കളക്ടര്‍ കെ.കെ.നായരോട് നെഹ്‌റു പലവിധമാണ് പകതീര്‍ത്തത്. ആദ്യപ്രധാനമന്ത്രിയുടെ കടുംപിടുത്തം സ്വതന്ത്ര ഭാരതത്തിലും ക്ഷേത്രങ്ങളുടെ വീണ്ടെടുപ്പിന് തടസ്സമായി മാറി. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയുടെ നീണ്ട ആറര പതിറ്റാണ്ടിന് ശേഷം കാശി വിശ്വനാഥന്റെ മണ്ണില്‍ നിന്ന് വിജയിച്ച് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദിയുടെ ഭരണകാലം മുതലാണ് ഇത്തരം അവസ്ഥകളില്‍ നിന്നൊരു മോചനം ഹിന്ദു സമൂഹത്തിന് സാധ്യമായത്. പുരാതന ക്ഷേത്ര നഗരമായ കാശിയുടെ വീണ്ടെടുപ്പ് സാധ്യമാക്കാന്‍ വാരാണസിയില്‍ പ്രധാനമന്ത്രി നടത്തിയ വികസനങ്ങള്‍ക്ക് സാധിച്ചു. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയും മറ്റും കാശി ക്ഷേത്ര നഗരിയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. കാശി ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ച ജ്ഞാനവാപി മസ്ജിദില്‍ കേന്ദ്രപുരാവസ്തു വകുപ്പ് നടത്തിയ സര്‍വ്വേയില്‍ മസ്ജിദിന്റെ അടിയിലാണ് ക്ഷേത്രം എന്നതിന്റെ എല്ലാ തെളിവുകളും ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ കാശി വീണ്ടുമൊരിക്കല്‍ക്കൂടി ദേശീയ ചര്‍ച്ചയിലേക്ക് എത്തുകയാണ്. ശ്രീകൃഷ്ണ ജന്മഭൂമിയില്‍ ഇതാദ്യമായി ഒരിന്ത്യന്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തുന്ന കാഴ്ചയ്ക്കും കഴിഞ്ഞ മാസം രാജ്യം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി മോദി മഥുരയിലെത്തി ശ്രീകൃഷ്ണനെ ദര്‍ശിച്ചു. രാജ്യത്തെ വിവിധ പൗരാണിക ക്ഷേത്ര നഗരങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയിലേക്ക് എത്തുകയാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ തോതില്‍ പദ്ധതികള്‍ നടപ്പാക്കുന്നത് ക്ഷേത്ര നഗരികളുടെ ഉയര്‍ച്ചയ്ക്ക് സഹായകരമാകുന്നുണ്ട്. ആദ്ധ്യാത്മിക ടൂറിസം എന്ന പുതിയ സാമ്പത്തിക മേഖലയുടെ ഉയര്‍ച്ചയ്ക്കും ഇതു വഴിയൊരുക്കുന്നു.
രാമജന്മഭൂമിയിലെ ഭവ്യരാഷ്ട്രമന്ദിരം
2019ലെ സുപ്രീംകോടതി വിധിയോടെയാണ് അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അന്തിമ അനുമതികള്‍ ലഭിക്കുന്നത്. ക്ഷേത്രനിര്‍മ്മാണ പ്രവൃത്തികള്‍ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ മൂന്നുപതിറ്റാണ്ടായി അയോദ്ധ്യയില്‍ നടക്കുന്നുണ്ടെങ്കിലും കോടതിയുടെ അന്തിമവിധിയോടെ രാമജന്മഭൂമി പൂര്‍ണ്ണമായും രാംലല്ലയ്ക്ക് അവകാശപ്പെട്ടതായി മാറി. പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് അഞ്ചുവര്‍ഷത്തിനകം ക്ഷേത്രം നിര്‍മ്മിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇതോടെ മഹന്ത് നൃത്യഗോപാല്‍ദാസ് ചെയര്‍മാനായും വിഎച്ച്പി ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ് ജനറല്‍ സെക്രട്ടറിയായും ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. തര്‍ക്കപ്രദേശമായ 2.7 ഏക്കര്‍ ഉള്‍പ്പെടെ 70 ഏക്കര്‍ പ്രദേശങ്ങള്‍ സ്വന്തമാക്കിയാണ് ട്രസ്റ്റ് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നീണ്ട മൂന്നുവര്‍ഷത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ജനുവരി 22ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നിര്‍വഹിക്കപ്പെട്ടത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നിര്‍വഹിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ചേര്‍ന്നാണ്. രാമജന്മഭൂമിയുടെ വീണ്ടെടുപ്പിന് ജീവന്‍ വെടിഞ്ഞവരുടെ ഈ തലമുറയിലെ പ്രതിനിധികള്‍ ഇവരല്ലാതെ മറ്റാരാണ്.
അത്യന്തം വൈകാരികവും ആവേശദായകവുമായ കാഴ്ചകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അയോദ്ധ്യ സാക്ഷ്യം വഹിച്ചത്. ഉത്തരഭാരതത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് സാധാരണക്കാരായ ഗ്രാമീണര്‍ കൊടുംതണുപ്പിനെ അവഗണിച്ച് നഗ്‌നപാദരായി രാമജന്മഭൂമിയിലേക്ക് നടന്നെത്തിക്കൊണ്ടിരുന്നു. ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന്റെ ശുഭമുഹൂര്‍ത്തത്തില്‍ ലോകത്തെയാകെ സാക്ഷി നിര്‍ത്തി ബാലകരാമ വിഗ്രഹത്തിലേക്ക് പ്രാണനെ പ്രവേശിപ്പിച്ചതും ബാലകരാമന്‍ ഭക്തജനകോടികള്‍ക്കായി മിഴികള്‍ തുറന്നതും ജന്മഭൂമിയിലേക്ക് നടന്നെത്തുന്നവരുടെ ആവേശം ഉയര്‍ത്തി. അയോദ്ധ്യയിലെത്തി രാമനെ കണ്ടു മടങ്ങുന്നവര്‍ പ്രതിദിനം ശരാശരി നാലുലക്ഷത്തോളമാണ്. ഇതുവരെ കാല്‍ക്കോടിയിലേറെ പേര്‍ അയോദ്ധ്യയിലേക്കെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഊഴംകാത്തുകഴിയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയാണ് രാമജന്മഭൂമി. മെക്കയേയും വത്തിക്കാനേയും സുവര്‍ണ്ണക്ഷേത്രത്തെയും തിരുപ്പതിയെയും എല്ലാം മറികടന്ന് അയോദ്ധ്യ മുന്നേറുന്ന സുന്ദരമായ കാഴ്ച.
വിജയത്തിന്റെയും വിനയത്തിന്റെയും നിമിഷം
വിജയത്തിന്റെ മാത്രമല്ല, ഇതു വിനയത്തിന്റെ കൂടി നിമിഷമാണെന്ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പുറത്തെത്തിയ ശേഷം രാമക്ഷേത്രത്തിന് മുന്നില്‍ തയ്യാറാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു. രാമന്‍ എല്ലാവരുടേതുമാണ്. രാമജന്മഭൂമിയില്‍ ക്ഷേത്രമെന്ന നൂറ്റാണ്ടുകളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ലോകത്തിന്റെ മുന്നിലെത്താനുള്ള വികസിത ഭാരതം എന്ന ലക്ഷ്യമാണ് ഇനി രാജ്യത്തെ ജനങ്ങളുടെ മുന്നിലുണ്ടാവേണ്ടത്. അടിമത്തത്തിന്റെ മാനസികാവസ്ഥ പൊട്ടിച്ചെറിഞ്ഞ് ഒരു രാഷ്ട്രം ഉയരുകയാണിവിടെ. ഭൂതകാലത്തിന്റെ പ്രതിഫലനങ്ങളില്‍ നിന്ന് തലമുറകളുടെ ധൈര്യം സമാഹരിച്ച് പുതിയ ചരിത്രം സൃഷ്ടിച്ച ദിവസം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജനങ്ങള്‍ ഈ ദിനത്തെപ്പറ്റി സംസാരിച്ചുകൊണ്ടേയിരിക്കും. സാധാരണ ദിവസമല്ലിത്. ജനുവരി 22 എന്നത് കലണ്ടറിലെ വെറുമൊരു തീയതിയുമല്ല. പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഈ ചരിത്ര നിമിഷം സാധ്യമാക്കിയ നിരവധി പൂര്‍വ്വികരെ നമുക്ക് സ്മരിക്കാം. അവരുടെ സമര്‍പ്പണമാണ് ഈ ദിനം സാധ്യമാക്കിയത്. നിരവധി പേര്‍ ജീവത്യാഗം ചെയ്ത് രാമന് വേണ്ടി പ്രവര്‍ത്തിച്ചു. രാമഭക്തരും രാമസേവകരും സംന്യാസിമാരുമെല്ലാം ചെയ്ത ത്യാഗത്തിന്റെ ഫലമാണ് ഈ ദിവസം. രാമവിഗ്രഹം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അടയാളമായി മാറിക്കഴിഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ശോഭനമായ ഭാവിക്കായി പ്രേരണ നല്‍കുന്നതാണ് രാമക്ഷേത്രം. ഇതു വെറുമൊരു ക്ഷേത്രമല്ല. ഭാരതത്തിന്റെ കാഴ്ചപ്പാടും തത്വചിന്തയും ദിശാബോധവുമാണ് ഇവിടെ ഉയര്‍ന്നിരിക്കുന്നത്. ദേശീയോദ്‌ബോധനമാണ് ഈ ക്ഷേത്രത്തില്‍ രാമന്റെ രൂപത്തിലുള്ളത്. രാമരാജ്യസ്ഥാപനം പതിനായിരം വര്‍ഷത്തേക്കാണ്. ഭാരതത്തിന്റെ അടുത്ത ആയിരം വര്‍ഷത്തേക്കുള്ള അടിത്തറയും നാം ഇന്നിവിടെ പാകിക്കഴിഞ്ഞിരിക്കുന്നു. രാമക്ഷേത്ര സ്ഥാപനത്തിനപ്പുറം പൗരന്മാരെന്ന നിലയില്‍ വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുകയാണ് നമ്മുടെ കടമ. വികസിത ഭാരതത്തിന്റെ ഉദയത്തിന് രാമക്ഷേത്രം സാക്ഷിയാകണം. നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും എന്നതിന്റെ പ്രേരണാബിന്ദുവായി രാമക്ഷേത്രത്തെ കാണണം. ഇതു ഭാരതത്തിന്റെ സമയമാണ്. ഭാരതം അതിവേഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ്. നമ്മള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് ഇവിടെ എത്തിയത്. ഇനി നാം നില്‍ക്കില്ല. വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നമുക്കെത്തേണ്ടതുണ്ട്, പ്രധാനമന്ത്രി വേദിയില്‍ പറഞ്ഞു.
അനേകം തലമുറകളുടെ ചോരയില്‍ പിറന്നതാണ് ഈ സുവര്‍ണ്ണ ദിനമെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പറഞ്ഞു. പോരാട്ടങ്ങളും ബലിദാനങ്ങളും വലിയ തപസ്സും ഇതിനുവേണ്ടിയുണ്ടായി. അവരോടെല്ലാം നമ്മുടെ മനസ്സ് കൃതജ്ഞതാഭരിതമാവണം. കോടികോടി തവണ അവരെ നമസ്‌ക്കരിക്കുന്നു. രാമരാജ്യം എന്നത് കലഹങ്ങളും ഭിന്നതകളും ഇല്ലാത്ത ധര്‍മ്മനിരതമായ രാജ്യമാണ്. ആ രാമരാജ്യം സാക്ഷാത്ക്കരിക്കപ്പെടുന്നതിന് പ്രധാനമന്ത്രിയുടെ മാത്രം വ്രതം മതിയാവില്ല, രാജ്യത്തെ ഓരോ പൗരന്മാരും വ്രതമെടുക്കണം. സത്യവും കരുണയും ശുചിത്വവും തപസ്സും എല്ലാവരും ആചരിക്കണം. രാമന്‍ എല്ലാവരിലുമുണ്ട്. ആ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം. സമാജത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും സര്‍സംഘചാലക് വേദിയില്‍ പറഞ്ഞു. ഭാരതത്തിലെ നൂറ്റമ്പതോളം സന്ന്യാസി പരമ്പരകളുടെ പ്രതിനിധികളെ സാക്ഷിനിര്‍ത്തി നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം പ്രധാനമന്ത്രിക്കും സര്‍സംഘചാലകിനും സന്ന്യാസിവര്യന്മാര്‍ മോതിരങ്ങളും മാലകളും ചാര്‍ത്തി സമ്മാനങ്ങള്‍ കൈമാറുന്ന സുന്ദര കാഴ്ചയും രാമജന്മഭൂമിയില്‍ കാണാനായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണ പ്രകാരമെത്തിയ വിവിധ മേഖലകളിലെ പ്രമുഖരാല്‍ സമ്പന്നമായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍. സിനിമാരംഗത്തുനിന്ന് അമിതാഭ് ബച്ചന്‍, രജനീകാന്ത്, ചിരഞ്ജീവി, രാംചരണ്‍, മനോജ് ജോഷി, അനുപംഖേര്‍, വിക്കി കൗശല്‍, കത്രീന കെയ്ഫ്, മാധുരീ ദീക്ഷിത്, ജാക്കി ഷെറോഫ്, ഹേമമാലിനി, അയുഷ്മാന്‍ ഖുറാന, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, രോഹിത് ഷെട്ടി, അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ ഹിരാനി, കങ്കണ റാവത്ത്, ധനുഷ്, രണ്‍ദീപ് ഹൂഡ, റിഷഭ് ഷെട്ടി, വിവേക് ഒബ്‌റോയ്, കിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌ക്കര്‍, അനില്‍ കുംബ്ലേ, വെങ്കിടേഷ് പ്രസാദ്, മിതാലി രാജ്, കായിക മേഖലയില്‍ നിന്ന് പി.ടി.ഉഷ എംപി, സൈന നെഹ്‌വാള്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനില്‍ അംബാനി, സുനില്‍ ഭാരതി മിത്തല്‍, കുമാരമംഗളം ബിര്‍ള, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമാരായ എന്‍.വി രമണ, യു.യു.ലളിത്, രാമക്ഷേത്ര കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് അശോക് ഭൂഷണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ.എസ്. കെഹാര്‍, അരുണ്‍ മിശ്ര, ആദര്‍ശ് ഗോയല്‍, വി.രാമസുബ്രഹ്‌മണ്യം, വിനീത് സരന്‍, അനില്‍ ദവെ, കൃഷ്ണ മുരാരി, ജി.എസ്.മിശ്ര, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ഗായകരായ അനുരാധ പൊട്‌വാള്‍, സോനു നിഗം, ശങ്കര്‍ മഹാദേവന്‍, കൈലാസ് ഖേര്‍ എന്നിവരെല്ലാം ചടങ്ങുകള്‍ക്ക് സാക്ഷിയായി.
മാറുന്ന അയോദ്ധ്യാ നഗരി
നാലുലക്ഷം കോടി രൂപയുടെ വാണിജ്യ ഇടപാടുകള്‍ നടക്കുന്ന മഹാനഗരമായി അയോദ്ധ്യ ഉയരുകയാണ്. യുപി സര്‍ക്കാരിന് പ്രതിവര്‍ഷം കാല്‍ലക്ഷം കോടി രൂപ നികുതി വരുമാനം നല്‍കുന്ന ക്ഷേത്ര നഗരി. നൂറിലേറെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ മാത്രം ഇവിടെ അനുമതി കാത്തുകിടക്കുന്നു. പുതിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനുകളും ബസ് ടെര്‍മിനലുകളും അയോദ്ധ്യയിലുയരുന്നു. ആയിരക്കണക്കിന് ഹോം സ്‌റ്റേകളും ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പുതുതായി വരുന്നു. ഹോസ്പിറ്റാലിറ്റി മേഖലയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഇടമായി വരുംവര്‍ഷങ്ങളില്‍ അയോദ്ധ്യ മാറുമെന്നാണ് കണക്ക്. നഗരത്തിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ 85,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. സരയൂ തീരം മുതല്‍ പഴയ ഫൈസാബാദ് നഗരം വരെ മുഖം മിനുക്കിക്കഴിഞ്ഞു. സരയൂ തീരത്തെ നയാഘാട്ട് മുതല്‍ ഫൈസാബാദിലെ സഹദത്ഗഞ്ച് വരെ നീളുന്ന 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാംപഥ് ഏവരേയും ആകര്‍ഷിക്കുന്ന നാലുവരിപ്പാതയാണ്. ഗുപ്താര്‍ ഘാട്ട് മുതല്‍ നയാഘാട്ട് വരെ എത്തുന്ന ലക്ഷ്മണ്‍ പഥ് കൂടി പൂര്‍ത്തിയായാല്‍ ക്ഷേത്രനഗരിക്ക് ചുറ്റും വലിയ നാലുവരിപ്പാത എന്ന ലക്ഷ്യം യുപി സര്‍ക്കാര്‍ കൈവരിക്കും. ആദ്ധ്യാത്മിക ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ യുപി സര്‍ക്കാര്‍ അയോദ്ധ്യയില്‍ ഉപയോഗിക്കുകയാണ്. യുപിയുടെ നികുതി വരുമാനത്തിന്റെ പത്തിലൊന്നും അയോദ്ധ്യയില്‍ നിന്ന് ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ക്ഷേത്ര നഗരിയില്‍ പുതിയ ക്ഷേത്രങ്ങള്‍ കൂടി ഉയരുന്നുണ്ട്. കൂടുതല്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കും. മഥുരയും കാശിയും അടക്കമുള്ള മറ്റു ക്ഷേത്ര നഗരങ്ങളും വലിയ വികസന പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആഭ്യന്തര സഞ്ചാരികളെ പരമാവധി ആകര്‍ഷിക്കാന്‍ ക്ഷേത്ര നഗരങ്ങള്‍ക്ക് സാധിക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.
ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ഒപ്പം ഉത്തരവാദിത്ത ത്തിന്റെയും നിമിഷങ്ങളിലൂടെയാണ് ഭാരതം കടന്നുപോകുന്നത്. അഞ്ഞൂറുവര്‍ഷത്തെ നിരന്തര പോരാട്ടത്തിന് ശേഷം വീണ്ടെടുക്കപ്പെട്ട രാമജന്മഭൂമി ഓരോ ഭാരതീയനും അഭിമാനമാണ്. എന്നാല്‍ അത്യന്തം വൈഭവശാലിയായ ഒരു രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയില്‍ ഓരോരുത്തരും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെയും രാമക്ഷേത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വികസനത്തിന്റെ എല്ലാ മേഖലകളിലും രാജ്യത്തിന് ഒന്നാമതെത്തേണ്ടതുണ്ട്. ഭേദഭാവനകള്‍ മറന്നുകൊണ്ട് ഐക്യത്തോടെ ശക്തമായി നിലനില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാന ഘടകം. രാഷ്ട്രീയവും മതപരവും ജാതീയവുമായ വേര്‍തിരിവുകള്‍ ഒരു രാഷ്ട്രത്തെ പിന്നോട്ടടിക്കുമെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഒരുമിച്ച് മുന്നേറുക എന്നതാണ് ഈ കാലഘട്ടത്തില്‍ ഈ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും നിര്‍വഹിക്കാനുള്ള കര്‍ത്തവ്യം. അയോദ്ധ്യയില്‍ മടങ്ങിയെത്തിയ രാമന്‍ അതിന് പ്രേരണ നല്‍കുമെന്നുറപ്പാണ്.