2024 ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ രാമലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നിരിക്കുകയാണ്. ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ഉത്സാഹത്തിന്റേയും ഉത്സവത്തിന്റേയും സന്തോഷത്തിന്റേയും അന്തരീക്ഷമാണ് തദവസരത്തില്‍ അലയടിക്കുന്നത്.
2020 ആഗസ്റ്റ് 5ന് രാമക്ഷേത്രത്തിന്റെ ശിലാന്യാസത്തോടനുബന്ധിച്ചും ഇത്തരത്തിലുള്ള ആഹ്ലാദത്തിന്റെയും ഉത്സവത്തിന്റെയും അന്തരീക്ഷമാണ് എല്ലായിടത്തും ഉണ്ടായിരുന്നത്. ഭാരതീയരും വിദേശീയരായ ഭാരത വംശജരും ഭാരതത്തെ സ്‌നേഹിക്കുന്നവരും അതിയായ സന്തോഷത്തോടെയാണ് ശിലാന്യാസത്തെ നോക്കിക്കണ്ടത്. നീണ്ട പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഫലമായി ലഭിച്ച ഈ അസുലഭ മുഹൂര്‍ത്തം സ്വപ്‌ന സാക്ഷാത്ക്കാരം തന്നെയാണ്. അസംഖ്യം ഭാരതീയരുടെ മുഖങ്ങളില്‍ സമാധാനത്തോടൊപ്പം സന്തോഷാശ്രുക്കളും കാണാന്‍ സാധിച്ചു. ഇപ്പോഴും അന്നത്തേതുപോലെയുള്ള സന്തോഷഭരിത നിമിഷങ്ങളാണ് ഭാരതീയര്‍ക്കുള്ളത്. മിക്കവരും നമ്മുടെ പ്രയത്‌നം പൂര്‍ത്തിയായ നിമിഷമായി ഈ പ്രാണപ്രതിഷ്ഠയെ കണക്കാക്കുന്നു; എന്നാല്‍ ഇത് നമുക്ക് പ്രവര്‍ത്തനം ആരംഭിക്കാനുള്ള അവസരമാണ്.
ഇത് കേവലം പ്രാണപ്രതിഷ്ഠയോ സ്വപ്‌ന പൂര്‍ത്തീകരണത്തിനുള്ള അവസരമോ അല്ല. ഭാരതീയ പാരമ്പര്യവും ദര്‍ശനവും ഏകാത്മകവും സര്‍വ്വാംഗീണവും ആണ്. ജീവിതത്തെ സമഗ്രമായി വീക്ഷിക്കുന്നതാണ് ഭാരതീയ ദര്‍ശനം. ഇവിടെ മതവും സാമാജിക ജീവിതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഭാരതീയ ദര്‍ശനമനുസരിച്ച് ഓരോ വ്യക്തിയും ഈശ്വരന്റെ അംശമാണ്. അതനുസരിച്ച് ഈശ്വരത്വത്തെ പ്രകടമാക്കിക്കൊണ്ട് മോക്ഷപ്രാപ്തി എന്ന ലക്ഷ്യം ഭാരതീയ ദര്‍ശനം മുന്നോട്ടുവെച്ചു. തന്റെ തന്നെ മനസ്സിനെയും പുറത്തുള്ള പ്രകൃതിയെയും നിയന്ത്രിച്ച് ഈശ്വരത്വം പ്രകടമാക്കാനുള്ള മാര്‍ഗ്ഗം (Religion), ഓരോ വ്യക്തിയുടെയും കഴിവും താല്‍പ്പര്യവും അനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇവയെല്ലാം ഒന്നാണ് എന്നാണ് ഭാരതീയര്‍ കണക്കാക്കുന്നത്; ഇതേ വിശ്വാസമാണ് ഭാരതം പിന്തുടര്‍ന്നുവരുന്നതും. ലോകം കാലാകാലങ്ങളില്‍ ഭാരതത്തിന്റെ ഈ ചരിത്രത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്ധ്യാത്മിക പാതയില്‍ക്കൂടി സഞ്ചരിക്കുമ്പോഴും ഭാരതം ഒരിക്കലും ഭൗതിക സമ്പത്തിനും ഐശ്വര്യത്തിനും നേരെ മുഖംതിരിച്ചില്ല. അതിനാലാണ് പുരുഷാര്‍ത്ഥങ്ങളില്‍ ധര്‍മ്മം, മോക്ഷം എന്നിവയോടൊപ്പം അര്‍ത്ഥവും കാമവും കൂടി ഉള്‍പ്പെടുത്തിയത്.
ഉബന്ധു (ubantu) എന്ന ആഫ്രിക്കന്‍ സങ്കല്പമനുസരിച്ച് ”ഞാന്‍ ഉള്ളത് ഞങ്ങള്‍ ഉള്ളത് കൊണ്ടാണ്.” ഭാരതത്തിന്റെ ധര്‍മ്മ സങ്കല്പവും ഇപ്രകാരമാണ്. ഞാന്‍, എന്റെ കുടുംബം, ഗ്രാമം, രാജ്യം, രാഷ്ട്രം, മനുഷ്യവംശം, പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങള്‍, പ്രകൃതി ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും ക്രമമായി വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യത്യസ്ത ഘടകങ്ങളാണ്. ഇവ തമ്മില്‍ പരസ്പരം സംഘര്‍ഷമല്ല; സമന്വയമാണ് ഉള്ളത്, സ്പര്‍ദ്ധയല്ല മറിച്ച് സംവാദമാണ് ഉള്ളത്. ഇവയുടെയെല്ലാം സമാഹാരമാണ് മനുഷ്യജീവിതം. ഇവയൊക്കെ ഉള്ളതുകൊണ്ടാണ് നമ്മളും നിലനില്‍ക്കുന്നത്. ഇവയെ പരസ്പരം സന്തുലനം ചെയ്ത് നിര്‍ത്തുന്നത് ധര്‍മ്മമാണ്. ഈ സന്തുലനത്തെ നിലനിര്‍ത്തുകയെന്നത് തന്നെയാണ് ധര്‍മ്മ സംരക്ഷണം.
ഭാരതത്തിന്റെ ധര്‍മ്മ സങ്കല്പത്തെ കേവലം ‘റിലീജിയന്‍’ എന്നതില്‍ ഒതുക്കുന്നത് തെറ്റാണ്; അതോടൊപ്പം കേവലം ആദ്ധ്യാത്മികതയില്‍ മാത്രം പരിമിതപ്പെടുത്തുന്നതും അപര്യാപ്തമാണ്. ആദ്ധ്യാത്മിക സാധന ചെയ്യുമ്പോഴും ഭാരതം ഒരിക്കലും ഭൗതിക സമ്പത്തിനെ എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ‘യതോ അഭ്യുദയ നിഃശ്രേയസ സിദ്ധി: സ ധര്‍മ്മഃ’ എന്ന് ഭാരതീയ ദര്‍ശനത്തില്‍ ധര്‍മ്മത്തെപ്പറ്റി പറയുന്നുണ്ട്. അഭ്യുദയം എന്ന പദത്തിനര്‍ത്ഥം ഭൗതിക സമ്പത്തും നിഃശ്രേയസ് മോക്ഷവുമാണ്. ഇതു രണ്ടും കൂടിച്ചേര്‍ന്നതാണ് ധര്‍മ്മം. ഈശാവാസ്യ ഉപനിഷത്തില്‍ ഭൗതിക സമ്പത്ത് നേടുന്നതിന് വേണ്ട ജ്ഞാനത്തെ അവിദ്യയെന്നും മോക്ഷം നേടുന്നതിന് വേണ്ട ജ്ഞാനത്തെ വിദ്യയെന്നും പറയുന്നു. അവിദ്യ, വിദ്യ ഇവ രണ്ടിന്റെയും ഉപാസന ചെയ്യുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്ന് ഉപനിഷദ്കാരന്‍ പറയുന്നു. അവിദ്യ കൊണ്ട് മൃത്യുലോകത്തെ അനായാസം തരണം ചെയ്യാന്‍ സാധിക്കും. വിദ്യകൊണ്ട് അമരത്വം അഥവാ മോക്ഷം നേടാനും കഴിയും.
വിദ്യാം ചാവിദ്യാം ച
യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യും തീർത്വാ
വിദ്യയാമൃതമശ്നുതേ
ഇതാണ് ധര്‍മ്മത്തെ മനസ്സിലാക്കാനുള്ള സന്തുലനം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷക്കണക്കിന് സ്വയംസേവകരുടെ കണ്ഠങ്ങളില്‍ നിന്ന് ദിനവും ഉയരുന്നതാണ് സമുത്കര്‍ഷവും (അഭ്യുദയം) നിശ്രേയസ്സും നേടണമെന്ന പ്രാര്‍ത്ഥന. വാസ്തവത്തില്‍ ഇവ രണ്ടല്ല; ഒന്നിന്റെ തന്നെ രണ്ട് വശങ്ങളാണ്. അതുകൊണ്ടാണ് ഏകവചന ഷഷ്ഠി പ്രത്യയമായ ‘അസ്യ’ (സമുത്കര്‍ഷ നിഃശ്രേയസസ്യ) എന്ന് പ്രയോഗിച്ചത്. ഭൗതിക ഉന്നതിയും (സമ്പത്ത്) ആത്മീയോന്നതിയും (മോക്ഷം) സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്ര ജീവിതദര്‍ശനമാണ് നമ്മുടേത്. നൂറ്റാണ്ടുകളോളം ഭാരതം ലോകത്തിലെ ഏറ്റവും സമൃദ്ധമായ രാജ്യമായിരുന്നു. എന്നിട്ടും ഭാരതം മറ്റ് രാജ്യങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരത്തിനുവേണ്ടി പോയെങ്കിലും അവിടങ്ങളിലൊന്നും കോളനികള്‍ സ്ഥാപിക്കുകയോ അവിടത്തെ ജനതയെ ചൂഷണം ചെയ്യുകയോ അവരെ കൊള്ളയടിക്കുകയോ അവരെ മതപരിവര്‍ത്തനം നടത്തുകയോ അന്യരാജ്യങ്ങളിലെ ജനതയെ അടിമകളാക്കി കച്ചവടം നടത്തുകയോ ചെയ്തില്ല. മറിച്ച് നാം നമ്മുടെ സംസ്‌കൃതി അവര്‍ക്ക് പകര്‍ന്നു നല്‍കി. ഈ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ജ്വലിക്കുന്ന തെളിവുകള്‍ ഇന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഭാഷ, കല, ക്ഷേത്രങ്ങള്‍, ജീവിതരീതി എന്നിവയില്‍ നമുക്ക് കാണുവാന്‍ സാധിക്കും. അന്യരാജ്യങ്ങളിലെ ജനതയെ സമൃദ്ധരും സമര്‍ത്ഥരും ആക്കിയതിലൂടെ നാം നേടിയെടുത്ത ഐശ്വര്യത്തെ നമ്മുടെ ആദ്ധ്യാത്മിക ദര്‍ശനത്തില്‍ ‘മഹാലക്ഷ്മി’ എന്നാണ് പറയുന്നത്. നാം ധനത്തെ ‘ധനലക്ഷ്മി’, ‘മഹാലക്ഷ്മി’ എന്നിങ്ങനെയാണ് പൂജിക്കുന്നത്. നമ്മുടെ സമ്പത്തിന്റേയും സംസ്‌കാരത്തിന്റേയും അടിസ്ഥാനം ധര്‍മ്മമാണ്; മതം (റിലീജിയന്‍) അല്ല. ഈ ധര്‍മ്മത്തിന്റെ സാധനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ഭാരതത്തിന്റെ സമഗ്ര ജീവിതദര്‍ശനത്തിന്റെയും ആധാരം ആദ്ധ്യാത്മികത (spirituality) ആണ്. അതുകൊണ്ടുതന്നെ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക സാധനാകേന്ദ്രങ്ങള്‍ക്കു പുറമെ സംസ്‌കാരത്തിന്റെയും ഭൗതിക സമൃദ്ധിയുടെയും കേന്ദ്രങ്ങള്‍ കൂടിയാണ്.
1951ല്‍ സോമനാഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടന്ന സമയത്ത് സ്വതന്ത്രഭാരതത്തിന്റെ പ്രഥമ രാഷ്ട്രപതിയായ ഡോ.രാജേന്ദ്ര പ്രസാദ് നടത്തിയ പ്രസംഗത്തില്‍ ഇതിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. അതില്‍ കുറച്ച് ഭാഗം ഇവിടെ ചേര്‍ക്കുന്നത് നമുക്ക് പ്രേരണാദായകമായേക്കാം.
അദ്ദേഹം പറയുന്നു: ”ഈ പുണ്യവേളയില്‍ നാം ഒരു പ്രതിജ്ഞയെടുക്കുന്നത് ഉചിതമായിരിക്കും. ചരിത്രപരമായി പ്രാധാന്യമുള്ള ഈ സോമനാഥക്ഷേത്രത്തില്‍ വീണ്ടും പ്രാണപ്രതിഷ്ഠ നടത്തുന്നതോടൊപ്പം തന്നെ നമ്മുടെ രാജ്യത്തിലെ ജനതയുടെ ഐശ്വര്യമാകുന്ന ക്ഷേത്രത്തിലും പൂര്‍ണ്ണമനസ്സോടെ പ്രാണപ്രതിഷ്ഠ നടത്താം. നമ്മുടെ സമൃദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു സോമനാഥക്ഷേത്രം. പുരാതനകാലത്ത് നമ്മുടെ രാജ്യം ലോകത്തിന്റെ വ്യാവസായിക കേന്ദ്രമായിരുന്നു. ഇവിടെ നിര്‍മ്മിച്ച ഉല്പന്നങ്ങളുമായി കച്ചവടസംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയിരുന്നു. ആ കാലഘട്ടത്തില്‍ നമ്മുടെ കയറ്റുമതി വളരെ കൂടുതലും ഇറക്കുമതി വളരെ കുറവുമായിരുന്നു. ഭാരതം സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും കലവറയായിരുന്നു. ഇന്ന് സമ്പന്ന രാജ്യങ്ങളിലെ ബാങ്കുകളിലെ നിലവറകളില്‍, ലോകത്തിലെ സ്വര്‍ണ്ണത്തിന്റെ ഏറിയ പങ്കും കാണപ്പെടുന്നതുപോലെ, അന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരം ഉണ്ടായിരുന്നത് നമ്മുടെ ക്ഷേത്രങ്ങളിലായിരുന്നു. ഈ ശിലയെ ആധാരമാക്കി മനോഹരമായ കെട്ടിടം ഉയരുമ്പോള്‍ അല്ല ഭഗവാന്‍ സോമനാഥന്റെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാവുക എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറിച്ച്, ഭാരതത്തിന്റെ സമൃദ്ധിയുടെ കൂടി പ്രതീകമായ പുരാതന സോമനാഥക്ഷേത്രം ഇവിടെ ഉയരണം. എങ്ങനെയാണോ നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വത്തെക്കുറിച്ച് അല്‍ബറൂനി ലോകത്തോട് സംസാരിച്ചത്, അതുപോലെ ഒരു അഭിനവ അല്‍ബറൂനി നമ്മുടെ രാജ്യത്തിന്റെ സംസ്‌കൃതിയുടെ ശ്രേഷ്ഠതയെക്കുറിച്ച് ലോകത്തോട് സംസാരിക്കുമ്പോഴേ, സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാവുകയുള്ളൂ.”
മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ്, ഭാരതീയ ജീവിതദര്‍ശനത്തെ ഭാരതത്തില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ നടന്ന പ്രക്ഷോഭമാണ് രാമജന്മഭൂമി പ്രക്ഷോഭം. ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്, രാമക്ഷേത്ര ശിലാന്യാസവേളയില്‍ നല്‍കിയ ഭാഷണത്തില്‍ മൂന്ന് വാക്കുകള്‍ പരാമര്‍ശിച്ചിരുന്നു. ആത്മനിര്‍ഭരത (Self Reliant), ആത്മവിശ്വാസം (Self confident) ആത്മ ബോധം (Self Aware). ഇതില്‍ ആത്മനിര്‍ഭരത സാമ്പത്തിക പശ്ചാത്തലത്തില്‍ ഉള്ളതാണ്. നമ്മുടെ പ്രാചീനവും നിത്യനൂതനവും ചിരപുരാതനവും ആദ്ധ്യാത്മികതയിലധിഷ്ഠിതവും ഏകാത്മകവും സര്‍വ്വാംഗീണവുമായ സമഗ്ര ജീവിതദര്‍ശനത്തെ ആധാരമാക്കി നാം നേടിയെടുക്കേണ്ടതാണ് ആത്മവിശ്വാസം. വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമാജിക-തൊഴില്‍ മേഖലങ്ങളിലും ജീവിതത്തിലും തീവ്രമായി പ്രകടിപ്പിക്കേണ്ടതാണ് ആത്മബോധം. ഈ കാര്യം രവീന്ദ്രനാഥ ടാഗൂര്‍ ‘സ്വദേശി സമാജ’ത്തില്‍ പറഞ്ഞിട്ടുണ്ട്. ”നാം വാസ്തവത്തില്‍ എന്താണോ അതുതന്നെയാകണം. വിവേകത്തോടെ ലാളിത്യത്തോടെ, സമ്പൂര്‍ണ്ണ രൂപത്തില്‍ നാം സ്വയം നമ്മെ തിരിച്ചറിയണം.” നമ്മുടെ ആദ്ധ്യാത്മികവും സാംസ്‌കാരിവും ചരിത്രപരവുമായ വേരുകളുമായി നാം എത്രത്തോളം ആഴത്തില്‍ ബന്ധപ്പെടുന്നുവോ അത്രത്തോളം നമുക്ക് സാമ്പത്തിക, സാംസ്‌കാരിക അഭിവൃദ്ധി കൈവരുന്നു. സ്പര്‍ദ്ധ, സംഘര്‍ഷം, ഹിംസ, യുദ്ധം, ചൂഷണം, അതിക്രമം എന്നിവയുടെ പിടിയിലകപ്പെട്ട ലോകത്തിനു മുന്നില്‍ സംവാദത്തിന്റെയും സമന്വയത്തിന്റെയും സംയമത്തിന്റെയും ആത്മീയതയുടെയും വഴികള്‍ പരിചയപ്പെടുത്താന്‍ ഭാരതത്തിനു സാധിക്കും. ജാതീയവും വംശീയവും ഭാഷാപരവും സാംസ്‌കാരികവുമായി വൈവിധ്യം പുലര്‍ത്തുന്ന മാനവലോകത്തിനെ ശാന്തിയുടെയും സമൃദ്ധിയുടെയും ലോകമംഗളകാരിയായ മാര്‍ഗ്ഗത്തിലൂടെ നയിക്കാന്‍ ഭാരതത്തിനു സാധിക്കും. സോമനാഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാവേളയില്‍ ഡോ.രാജേന്ദ്രപ്രസാദ് ഇപ്രകാരം പറഞ്ഞിരുന്നു: ”ഇവയെല്ലാം നേടിയെടുക്കാനുള്ള പ്രധാന കേന്ദ്രങ്ങള്‍ അമ്പലങ്ങളായിരുന്നു. ഈ ക്ഷേത്രവും വീണ്ടും അങ്ങനെയാവണം. അപ്പോള്‍ മാത്രമേ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയായതായി ഞാന്‍ കണക്കാക്കുകയുള്ളൂ.” ഈ കാര്യം അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിലും സന്ദര്‍ഭോചിതമാണ്. അതുകൊണ്ട് ഇത് ഒരു സ്വപ്‌നം പൂര്‍ത്തിയാവുന്ന നിമിഷം എന്നതിലുപരി പ്രവര്‍ത്തനം തുടങ്ങാനുള്ള ശുഭാരംഭം കൂടിയാണ്. രാജ്യത്തെ സംബന്ധിച്ച് മഹത്വമാര്‍ന്ന പല തീരുമാനങ്ങളും ഒന്നിനു പിറകെ ഒന്നായി നടപ്പിലാവുന്നു എന്നതും നല്ലതാണ്.
1987ല്‍ രാം-ജാനകി രഥയാത്ര നടന്നു കൊണ്ടിരിക്കുമ്പോള്‍, ഒരു സംഘപരിപാടിയില്‍ വെച്ച് അന്നത്തെ സര്‍സംഘചാലക് ബാലാസാഹബ് ദേവറസ്ജിയോട് ഒരു കാര്യകര്‍ത്താവ് ചോദിച്ചു: ഗോവധ നിരോധനം, കാശ്മീരിലെ 370-ാം വകുപ്പ് റദ്ദ് ചെയ്യല്‍ എന്നീ ആവശ്യങ്ങളൊക്കെ നാം ഉപേക്ഷിച്ചതായി തോന്നുന്നു. ഒന്നും നടപ്പിലായി കാണുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തിലും ഇങ്ങനെയാകുമോ? അപ്പോള്‍ ബാലാസാഹബ്ജി മറുപടി പറഞ്ഞു: ”നമ്മള്‍ ഇതിനുവേണ്ടി രാഷ്ട്രീയ ജാഗരണം നടത്തുകയാണ്. ഈ ജാഗരണം എപ്പോഴും ഏതെങ്കിലും ലക്ഷ്യത്തെ മുന്‍നിര്‍ത്തി വേണം തുടങ്ങേണ്ടത്. ഇന്ന് ഹിന്ദു സമാജത്തിന്റെ രാഷ്ട്രാവബോധത്തിന്റെ തലം വളരെ താഴെയാണ്. അതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നത്. എപ്പോഴാണോ സമ്പൂര്‍ണ്ണ ഹിന്ദു സമാജത്തിന്റേയും രാഷ്ട്രാവബോധം വികാസം പ്രാപിക്കുന്നത് അപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒന്നിച്ച് പരിഹാരം ഉണ്ടാവും. മാല്‍കോം ഗ്ലാഡ്‌വെല്‍ തന്റെ ‘”Tipping point – How little things can make a big difference’ എന്ന ഗ്രന്ഥത്തില്‍ Tipping point ന് ഇപ്രകാരം വ്യാഖ്യാനം നല്‍കുന്നുണ്ട്. ”ചെറിയ മാറ്റങ്ങളുടെയോ സംഭവങ്ങളുടെയോ ശൃംഖലകള്‍, വലുതും പ്രധാനപ്പെട്ടതുമായ മാറ്റത്തിന് പര്യാപ്തമാവും” എന്നതാണ് ടിപ്പിങ്ങ് പോയന്റ്. ഇന്ന് ബാലാസാഹബ്ജിയുടെ വാക്കുകള്‍ സ്മരിക്കുമ്പോള്‍, അദ്ദേഹവും സൂചിപ്പിച്ചത് ടിപ്പിങ്ങ് പോയന്റ് ആയിരുന്നോ എന്ന് തോന്നുന്നു.
സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനുമായ ഠേംഗ്ഡിജി എപ്പോഴും പറയുമായിരുന്നു: ”സമാജത്തിലെ കുറച്ച് വ്യക്തികളില്‍ രാഷ്ട്രാവബോധം വളര്‍ത്തി അവരെ സക്രിയരാക്കിയാല്‍ ശാശ്വതമായ പരിവര്‍ത്തനം ഉണ്ടാവില്ല. സാമാന്യ പൗരന്റെ രാഷ്ട്രാവബോധത്തിന്റെ തലം ഉയരുമ്പോഴാണ് വലിയ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ ചില ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ജാഗരണം നടത്തിയാല്‍ സാമാന്യ പൗരന്റെ രാഷ്ട്രാവബോധതലവും ക്രമേണ ഉയരും. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി, രാഷ്ട്രനന്മയ്ക്കുവേണ്ടിയുള്ള ചെറുതും വലുതുമായ അനേകം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. ജനങ്ങളില്‍ രാഷ്ട്രാവബോധം വളര്‍ത്തുന്നതിനുവേണ്ടി, രാഷ്ട്രജാഗരണ പ്രവര്‍ത്തനങ്ങളിലും കുറച്ചുപേര്‍ നിരന്തരം മുഴുകിയിരിക്കേണ്ടത് അത്യാവശ്യമാണ്.” ബാലാസാഹബ് ദേവറസ്ജിയും ഠേംഗ്ഡിജിയും സൂചിപ്പിച്ച ടിപ്പിങ്ങ് പോയിന്റിനടുത്തേക്ക് നാം എത്തിയിരിക്കുന്നു എന്നാണ് തോന്നുന്നത്. രവീന്ദ്രനാഥ ടാഗൂറിന്റെ സ്വദേശിസമാജവും സക്രിയമായിക്കൊണ്ടിരിക്കുകയാണ്. അനേകം വര്‍ഷങ്ങളായി രാഷ്ട്രജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിലനിന്ന രാഷ്ട്രനന്മയ്ക്ക് അനുകൂലമായ കാര്യങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ സുരക്ഷയുടെ കാര്യത്തിലും വിദേശനയത്തിലും അടിസ്ഥാനപരമായ പല മാറ്റങ്ങളും അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. വികേന്ദ്രീകൃതവും കൃഷി അടിസ്ഥാനമാക്കിയുള്ളതുമായ സാമ്പത്തിക നയത്തിന്റെ ചുവടുപിടിച്ച് ആത്മനിര്‍ഭരതയിലേക്ക് മുന്നേറാനുള്ള ദൃഢമായ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാവുകയാണ്. ഭാരതത്തിന്റെ വേരുകളില്‍ കാലുറപ്പിച്ചുകൊണ്ട്, വിശ്വനഭസ്സിലേക്ക് പറന്നുയരുന്നതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസനയത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി. സമാജത്തിന്റെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ട അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 2014ല്‍ കേന്ദ്രത്തില്‍ വന്ന അധികാരമാറ്റത്തിലൂടെയാണ് ഈ പരിവര്‍ത്തനങ്ങളെല്ലാം നടപ്പിലായിക്കൊണ്ടിരിക്കുന്നത്.
2014 മെയ് 16ന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മെയ് 18 ഞായറാഴ്ച ബ്രിട്ടനിലെ സണ്‍ഡേ ഗാര്‍ഡിയനിലെ എഡിറ്റോറിയലില്‍ ഇപ്രകാരം എഴുതിയിരുന്നു: ”ബ്രിട്ടന്‍ ഭാരതം വിട്ടുപോയ ദിനം പോലെ തന്നെ ഇന്ന് 2014 മെയ് 18 ചരിത്രത്തില്‍ രേഖപ്പെടുത്തും.” അതോടൊപ്പം തന്നെ ഈ എഡിറ്റോറിയലില്‍ ഒരു കാര്യം കൂടി വ്യക്തമാക്കിയിരുന്നു; ”ഭാരതീയ സമൂഹത്തില്‍ അന്തര്‍ഭവിച്ച മാറ്റങ്ങളാണ് നരേന്ദ്രമോദിയെ സൃഷ്ടിച്ചത്; നേരെ മറിച്ചല്ല.” രാഷ്ട്രാവബോധത്തിന്റെ തലം ഉയര്‍ന്നുവരുന്നതിന്റെ ഫലമായാണ് ഇത്തരം പരിവര്‍ത്തനങ്ങളുണ്ടാവുന്നത്. ഭരണമാറ്റവും ഇതിന്റെ ഭാഗമാണ്. ഈശ്വരദത്തമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനുവേണ്ടി, ഭാരതവര്‍ഷം ചിരപുരാതനവും നിത്യനൂതനവുമായ അജയ്യശക്തിയോടെ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. (സംഘത്തിന്റെ മുതിര്‍ന്ന ഒരു പ്രചാരകന്‍ ഒറ്റ വാക്കില്‍ സംഘത്തെ കുറിച്ച് ഇങ്ങനെ നിര്‍വ്വചിച്ചിരുന്നു: ഈ ഹിന്ദുരാഷ്ട്രത്തിന്റെ ജീവിതദൗത്യത്തിന്റെ പരിണാമമാണ് സംഘം) നിന്നുപോയതും തടഞ്ഞു വയ്ക്കപ്പെട്ടതുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. മുഴുവന്‍ സമാജവും ആത്മവിശ്വാസത്തോടെ, ജാഗ്രതയോടെ പ്രവര്‍ത്തനക്ഷമമാവണം. ആത്മവിശ്വാസത്തിലൂടെയും ആത്മനിര്‍ഭരതയിലൂടെയും നേടുന്ന ആത്മബോധം ഇതുതന്നെയാണ്.
ഒരു സംഘഗീതത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”അരുണോദയം ആഗതമായി വീരരേ, ഇനി കര്‍മ്മക്ഷേത്രത്തിലേക്ക് ഇറങ്ങിയാലും സ്വന്തം രക്തവും വിയര്‍പ്പും ഒഴുക്കി നവയുഗത്തെ ഭൂമിയിലേക്ക് കൊണ്ടുവന്നാലും.”
വിവ:സിന്ധുരവി