കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ എത്രയും വേഗം സുരക്ഷിത താവളം തേടി സഞ്ചരിക്കുമെന്നാണ് ക്രിമിനല്‍ കേസ് അന്വേഷിക്കുന്നവരുടെ നിഗമനം. അതിനനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും നീങ്ങുന്നതും. അങ്ങനെ ഇതര ജില്ലകളില്‍, സംസ്ഥാനങ്ങളില്‍, രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളുടെ തോതും ഗൗരവവും അനുസരിച്ച് രക്ഷപ്പെടുന്ന പ്രതികളെ പിടികൂടിയ ചരിത്രമാണ് അധികവും. എന്നാല്‍ കുറ്റം ചെയ്യാനും സുരക്ഷിതമായി കഴിയാനും ഒരിടത്തുതന്നെ സൗകര്യമുണ്ടെങ്കില്‍ പ്രതിയെ പിടിക്കാന്‍ ആ പഴയ രീതിപോരാതെ വരും. പതിമൂന്നുവര്‍ഷം മുമ്പ് 2010 ജൂലായ് നാലിന് പ്രവാചകനിന്ദയാരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയകേസില്‍ പ്രതി 13 വര്‍ഷം ഒളിച്ചു കഴിഞ്ഞത് കേരളത്തില്‍ തന്നെയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ പ്രദേശങ്ങളില്‍. ഇയാള്‍ക്കുവേണ്ടി കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലും പരതി നടന്നതൊക്കെ വെറുതെ. ഇതര സംസ്ഥാനങ്ങളില്‍ നിന്നുപോലും കുറ്റകൃത്യം ചെയ്യുന്നവര്‍ കേരളത്തിലേക്ക് വരുന്ന കാലമായിരിക്കുന്നുവല്ലോ. കേരളത്തിലേക്ക് ടൂറിസ്റ്റുകളേക്കാള്‍ ടെററിസ്റ്റുകള്‍ വരുന്നുവെന്ന ആക്ഷേപത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
കൈവെട്ടുകേസ് എന്നറിയപ്പെടുന്ന ഭീകരപ്രവര്‍ത്തനം നടന്നിട്ട് 13 വര്‍ഷം കഴിഞ്ഞു. കേസില്‍ 42 പ്രതികളെ വിചാരണ ചെയ്തു. രണ്ടു ഘട്ടമായി കേസില്‍ വിധി വന്നു. ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഐഎയാണ് കേസന്വേഷിച്ചത്. കോടതി 2, 3, 5 സ്ഥാനത്തുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. ഒന്നാം പ്രതി ഒളിവിലായിരുന്നു. സവാദ് എന്ന ഈ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ 2024 ജനുവരി 10ന് ഒളിവില്‍ കഴിഞ്ഞിരുന്ന മട്ടന്നൂരില്‍ നിന്നാണ് പിടിച്ചത്. പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേരി മുടശ്ശേരി സവാദ് എന്നാണ് കേസില്‍ ഒന്നാം പ്രതിയായ ഇയാളുടെ മുഴുവന്‍ പേര്. ഇപ്പോള്‍ മുപ്പത്തെട്ടുവയസ്സ് പ്രായമുള്ള ഇയാള്‍ പേരുമാറ്റി ഷാജഹാനായിക്കഴിയുകയായിരുന്നു. ചെയ്തുപോന്നത് ആശാരിപ്പണി. രഹസ്യമായി വിവാഹം കഴിച്ച് കഴിയുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിടം സുരക്ഷിതമല്ലാതാകുകയും സംഘടനയില്‍ നിന്ന് കിട്ടിയിരുന്ന സംരക്ഷണവും സാമ്പത്തിക സഹായവും ഇല്ലാതായതുമാണ്, ഒളിയിടം മാറുന്നതിനിടയില്‍ ഇയാള്‍ എന്‍ഐഎയുടെ പിടിയിലാകാന്‍ കാരണം. കാസര്‍കോട്, കണ്ണൂര്‍ വളപട്ടണം എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷം, ഇരിട്ടി വിളക്കോട് രണ്ടുവര്‍ഷം, മട്ടന്നൂര്‍ ബേരത്ത് എന്നിങ്ങനെ ഏറെനാള്‍ ഒക്കെ സുരക്ഷിതനായിക്കഴിഞ്ഞ സവാദിനെ കേരള പോലീസിന് കണ്ടെത്താനാകാഞ്ഞതെന്താണ്! എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടേതുപോലെ വിരലിലെണ്ണാവുന്ന സേനാബലമല്ല കേരള പോലീസിന്റേത്. പലതലത്തിലുമായി രഹസ്യ-പരസ്യ അന്വേഷണ സംവിധാനമുണ്ട്. പക്ഷേ സവാദിനെ പിടിച്ചത് എന്‍ഐഎ ആണ്. കണ്ണൂരും കാസര്‍കോട്ടും സവാദ് ഒളിച്ചിരുന്നിടമെല്ലാം ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അവരുടെ ആത്മമിത്രങ്ങളായ ഇസ്ലാമിക മതമൗലികവാദപ്രസ്ഥാനങ്ങള്‍ക്കും ശക്തിയുള്ള കേന്ദ്രങ്ങളാണ് എന്നാണ് വ്യക്തമാകുന്നത്. കുറ്റവാളികള്‍ക്ക്, സുരക്ഷിതമായ താവളമൊരുക്കാന്‍ ഭരണകൂടവും ഭരിക്കുന്ന പാര്‍ട്ടിയും സഹായികളും സജ്ജരാണെന്നുതന്നെയാണ് ഇതിനര്‍ത്ഥം. കാശ്മീരിലെ, വിദേശരാജ്യങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങളിലെ പ്രതികള്‍ കേരളത്തില്‍ പിടിയിലാകുന്ന സംഭവങ്ങളുമുണ്ട്. ചുവരെഴുത്ത് വ്യക്തമാണ്, കേരളം കുറ്റവാളികള്‍ക്ക് സ്വൈരവിഹാര ഭൂപ്രദേശമാണ്.
പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സവാദിന്റെ അറസ്റ്റിന് പ്രത്യേകത ഏറെയുണ്ട്. പിഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ജയിലായിരിക്കെ, ആ നിരോധിത സംഘടനയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന വിവരം, ഇപ്പോഴത്തെ നേതാക്കള്‍, സ്ഥിതിവിവരം തുടങ്ങിയവ എന്‍ഐഎക്ക് ലഭ്യമാകാന്‍ സഹായകമാകും. വരും കാലത്തെ നടപടികള്‍ക്ക് അത് ഉപകരിക്കും.
രാജ്യദ്രോഹ പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും ഭാരതമണ്ണില്‍ ഇല്ലാതാക്കാനുള്ള യത്‌നത്തില്‍ ഒരു ‘കട്ടിങ് സൗത്തി’നും പിടിച്ചു നില്‍ക്കാനാവില്ല. ഏതാനും ദിവസം മുന്‍പ് കൊച്ചി സന്ദര്‍ശനത്തിനിടെ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രൊഫ. ടി.ജെ. ജോസഫിന്റെ അറ്റുപോയി, തുന്നിച്ചേര്‍ത്ത കൈകളില്‍ നോക്കിക്കണ്ടത് കേരളത്തിന്റെ പ്രത്യേക സ്ഥിതിവിശേഷം കൂടിയാണല്ലോ.
ചെങ്കൊടിത്തണലിലെ ഭീകരകേന്ദ്രങ്ങള്‍
കൈവെട്ട് കേസില്‍ ഒന്നാം പ്രതിയായ സവാദിനെ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലെ ബേരകത്ത് നിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തണലില്‍ തഴച്ചുവളരുന്ന മതഭീകരവാദ ശൃംഖലയുടെ ഒടുവിലത്തെ തെളിവാണ്. ഭീകരവാദികള്‍ അവരുടെ കേരളത്തിലെ കേന്ദ്രമായി കണ്ണൂരിനെ തിരഞ്ഞെടുത്തതുപോലെയാണ് നാള്‍ക്കുനാള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഐഎസ്സില്‍ ചേര്‍ന്ന ജില്ലകളില്‍ ഒന്നാണ് കണ്ണൂര്‍. ഐഎസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ നാലിനും കണ്ണൂരുമായി ബന്ധമുണ്ട്. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത ആകെയുള്ള 26 കേസുകളില്‍ എട്ട് എണ്ണത്തിലെയും പ്രതികള്‍ കണ്ണൂരുമായി ബന്ധമുള്ളവരാണ്. നേരത്തെ കണ്ണൂരിലെ നാറാത്ത്, കനകമല എന്നിവിടങ്ങളില്‍ തീവ്രവാദ പരിശീലനങ്ങള്‍ നടന്നിരുന്നു. തടിയന്റവിട നസീര്‍, കാശ്മീരില്‍ കൊല്ലപ്പെട്ട അഞ്ച് പേര്‍ തുടങ്ങി എല്ലാ തീവ്രവാദ കേസുകളുടേയും പ്രഭവകേന്ദ്രമായി കണ്ണൂര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. പാര്‍ട്ടി സ്വാധീന ജില്ലയെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂരില്‍ അവരുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ തന്നെ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നത് ഭീകരവാദികളെ പ്രീണിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് നയത്തിന്റെ ദുരന്തഫലമായാണ്.