മഹാമാരിയുടെ കാലത്ത് മാധവന്‍ തന്റെ കിടപ്പുമുറിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തുകയുണ്ടായി. ആദ്യമേ ചെയ്തത് ഒരു മേശയിടാന്‍ പാകത്തില്‍ സ്ഥലമുണ്ടാക്കുകയാണ്. അതിനായി ചുമരിനോടു ചേര്‍ത്തിട്ടിരുന്ന കട്ടില്‍ വലിച്ചു നീക്കി. നീണ്ട ഊണുമേശയുടെ ഒരു ഭാഗം കൈയടക്കിയിരുന്ന മോണിട്ടറും ഫോണും അവയ്ക്ക് പ്രത്യേകമായി കൊണ്ടുവന്ന മേശയ്ക്കുമുകളില്‍ സ്ഥാനം പിടിച്ചു.
കുഷ്യനിട്ട ഒരു കസേര മേശയ്ക്കു മുമ്പില്‍ എത്തി. അതോടെ കിടപ്പുമുറി ഒരു ഓഫീസ്മുറി കൂടിയായി. ഓഫീസ് ജോലികളെല്ലാം മാധവന്‍ വീട്ടിലിരുന്ന് ചെയ്യാന്‍ തുടങ്ങി. മഹാമാരി പിന്‍വാങ്ങിയിട്ടും വീട്ടിലിരുന്നുള്ള ജോലിക്ക് മാറ്റമുണ്ടായില്ല.
ഫോണില്‍ മേലധികാരികളോട് മിണ്ടിയും പറഞ്ഞും കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ വിരലമര്‍ത്തിയും തല പെരുക്കുമ്പോള്‍ മാധവന്‍ യൂട്യൂബില്‍ പരതാന്‍ തുടങ്ങും. നൃത്തവും സംഗീതവും അശ്ലീല വീഡിയോകളും ഒന്നുമല്ല മാധവന്റെ ഇഷ്ട വിഷയങ്ങള്‍. അയാളുടെ കണ്ണെപ്പോഴും പരതുക പാചകവിധികളാണ്.
അടുക്കളയില്‍ കയറി പാചക പരീക്ഷണങ്ങളിലേര്‍പ്പെട്ട് അവിടെനിന്ന് ഇറങ്ങാന്‍ പിന്നെപ്പിന്നെ അയാള്‍ക്ക് മടിയായി തുടങ്ങി. അടുക്കളയില്‍ മാത്രം കഴിച്ചുകൂട്ടിയാല്‍ മാസശമ്പളം കിട്ടില്ലല്ലോ. അതിനാല്‍ മാധവന്‍ വീണ്ടും ഓഫീസ് പണികളിലേര്‍പ്പെടും.
മാധവന്റെ ഭാര്യയ്ക്ക് പ്രധാനമായി ഒരു പണിയേ ഉള്ളു. ചാനലുകള്‍ മാറ്റി മാറ്റി ടിവിയിലെ സീരിയല്‍ എല്ലാം കാണും. അപൂര്‍വ്വമായി ചില കോമഡി ഷോകളും.
നാട്ടില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ വാര്‍ത്തകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതൊന്നും മാധവന്റെ ഭാര്യ കേള്‍ക്കാറോ കാണാറോ ഇല്ല. കാര്യമായി മെയ്യനങ്ങാത്തതിനാല്‍ ഭാര്യയ്ക്ക് തടി കൂടുന്നത് മാധവനെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.
യോഗ ചെയ്തും നടത്തം ശീലമാക്കിയും കൂട്ടുകാരികള്‍ ഈര്‍ക്കിലിയാകാന്‍ പാടുപെടുമ്പോള്‍ ദേവപ്രിയ അതൊന്നും ഗൗനിക്കാറില്ല. മാധവന്റെ കാര്യം മറിച്ചാണ്. വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന് പണിചെയ്തിട്ടും മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയിട്ടും ചീര്‍ക്കാത്ത ഒരു ശരീരമായിരുന്നു മാധവന്റെ സൗഭാഗ്യം.
ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തിട്ടുള്ള പണം കൂടാതെ താമസിക്കാന്‍ വീടും കുറച്ചധികം സ്വര്‍ണ്ണവും ദേവപ്രിയയുടെ അച്ഛന്‍ വിവാഹ സമ്മാനമായി അയാള്‍ക്ക് കൊടുത്തിട്ടുണ്ട്. ആ സമ്മാനത്തെപ്പറ്റി ഓര്‍ക്കുമ്പോഴേ വീര്‍പ്പുമുട്ടാണ് മാധവന്.
ഭാര്യയെ പേരെടുത്ത് വിളിക്കാന്‍ ഒരിക്കലും അയാള്‍ക്ക് നാവു പൊന്തിയിട്ടില്ല. ദേവപ്രിയ എന്ന പേരിലെ ‘ദേ’ എന്ന ആദ്യത്തെ അക്ഷരം ഉച്ചരിച്ച് ബാക്കി അക്ഷരങ്ങള്‍ വിനയത്താലോ ആദരത്താലോ വിഴുങ്ങും. ഭാര്യയെ മാധവന് ചെറിയൊരു പേടി ഉണ്ടെന്നുകൂടി പറയണം. ‘ദേ’ എന്നു വിളിച്ചുവിളിച്ച് ഭാര്യയുടെ പേര് ദേവപ്രിയ എന്നാണെന്നുപോലും അയാള്‍ മറന്നുപോയിരിക്കുന്നു.
മാധവന്‍ എന്ന പേരിനോട് ദേവപ്രിയക്ക് തെല്ലും മതിപ്പില്ല. അതിനാല്‍ ചെറിയൊരു പരിഷ്‌കാരം വരുത്തി. പേരിലെ ചില്ല് എടുത്തുകളഞ്ഞ് മാധവനെ മാധവ് ആക്കി ചന്തം വരുത്തി. പാഠപുസ്തകം കൂടാതെ ദേവപ്രിയ വായിച്ച ഒരേയൊരു നോവലുണ്ട്. ചേതന്‍ ഭഗത്തിന്റെ ‘ഹാഫ് ഗേള്‍ഫ്രന്റ്’. അതിലെ കഥാപാത്രത്തിന്റെ മാധവ് എന്ന പേര് ഇഷ്ടമായതുകൊണ്ടുകൂടിയാണ് മാധവനെ മാധവ് ആക്കിയത്.
ദേവപ്രിയയുടെ അച്ഛന്‍ മാധവനെ വിലയ്ക്കു വാങ്ങിയതാണെന്നാണ് ദേവപ്രിയയുടെ കൂട്ടുകാരികള്‍ പിന്നണിയില്‍ കുശുകുശുക്കുന്നത്. ഭാര്യയോട് എപ്പോഴും വിനയത്തോടെ പെരുമാറുന്ന മാധവനെപ്പോലൊരാളെ ഭര്‍ത്താവായി കിട്ടാനാണ് നാട്ടിലെ കെട്ടുപ്രായമായ മുഴുവന്‍ ചെറുപ്പക്കാരികളുടെയും മോഹം.
മദ്യപാനമില്ല, പുകവലിയില്ല, ദേഷ്യം വരുമ്പോള്‍ ഭാര്യയെ തൊഴിക്കില്ല. എന്തിനേറെ? കണ്ണുരുട്ടിക്കാണിച്ച് ഒന്നു പേടിപ്പിക്കുക കൂടി ഇല്ല. ഇനിയോ? ഭാര്യയുടെ മാസച്ചുവപ്പിന്റെ ദിവസങ്ങളില്‍ ചോറും കൂട്ടാനും ഉണ്ടാക്കുന്ന പണി സ്വമേധയാ ഏറ്റെടുക്കുന്നതാണ് മാധവന്റെ സ്വഭാവം.
‘നീ ഭാഗ്യവതിയാ.’ അസൂയ മൂത്ത കൂട്ടുകാരികള്‍ ദേവപ്രിയയോട് പറയാറുണ്ട്.
ഒരു റെസിപി പരീക്ഷിക്കാന്‍ മാധവന്‍ അടുക്കളയിലേക്ക് നീങ്ങുമ്പോള്‍ ദേവപ്രിയ ടിവി സീരിയലില്‍ മുഴുകിയിരിപ്പാണ്. ഭാര്യയെ ആദ്യം കാണുന്നതുപോലെ അയാള്‍ സൂക്ഷിച്ചു നോക്കി.
‘ശരീരം വണ്ണം വയ്ക്കാതെ നോക്കണേ ദേ. ഇന്നലെ കണ്ടതിനെക്കാള്‍ തടിച്ചിരിക്ക്ണൂ ഇന്ന്’ മാധവന്‍ പറഞ്ഞു. വല്ലപ്പോഴും ഇങ്ങനെ ചിലത് പറഞ്ഞില്ലെങ്കില്‍ സമാധാനപ്രിയനായ മാധവന് സമാധാനമുണ്ടാവില്ല.
‘ഞാന്‍ ഉണങ്ങി മുരിങ്ങക്കാ പോലെ ആവണോ മാധവ്?’ ദേവപ്രിയക്ക് ചൊടിച്ചു.
‘ഞാനൊരു തമാശ പറഞ്ഞതാണ് ദേ. തടിയുള്ളതാണ് ദേക്ക് ഭംഗി.’ മാധവന്‍ ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു.
ഏതോ ചിലതുകൂടി പറയണമെന്നുണ്ടായിരുന്നു മാധവന്. എന്നാല്‍, അയാളുടെ മനസ്സിലിപ്പോള്‍ യൂട്യൂബില്‍ കണ്ട ലളിതമായ ഒരു പാചകവിധി കലങ്ങിമറിയുകയാണ്. മാധവന്‍ നേരെ അടുക്കളയിലേയ്ക്കു കടന്നു.
റെസിപിയില്‍ പറഞ്ഞതുപ്രകാരം എണ്ണം തെറ്റാതെ ആറ് വെണ്ടയ്ക്ക ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്തു. പിന്നെ, ഇടത്തരം വലിയ രണ്ടു സവാളയും ടെന്നീസ് ബാളിന്റെ വലിപ്പമുള്ള ഒരു ഉരുളക്കിഴങ്ങും. എല്ലാമെടുത്ത് കഷണങ്ങളാക്കി. പച്ചമുളക് രണ്ടെണ്ണം നീളത്തില്‍ കീറി മുറിച്ചു. ഒരു ചെറിയ കഷണം ഇഞ്ചി പൊടിപൊടിയായി അരിഞ്ഞു. വെന്തുവരുമ്പോള്‍ ചേര്‍ക്കാന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് എല്ലാം തയ്യാറാക്കി. പിന്നെ അര ടീ സ്പൂണ്‍ വീതം മുളകുപൊടിയും മല്ലിപ്പൊടിയും.
സ്റ്റൗവ്വിന്മേല്‍ കയറ്റിയ ഫ്രൈയിങ് പാനില്‍ എണ്ണ ചൂടാവാന്‍ തുടങ്ങി. പാചക എണ്ണയുടെ കൊതിപ്പിക്കുന്ന മണം ഒഴുകിപ്പരന്നു. ഒരു സ്പൂണ്‍ കടുക് എണ്ണയിലേക്കിട്ടു. മൃദുശബ്ദത്തോടെ കടുകുമണികള്‍ മത്സരിച്ച് പൊട്ടുന്നതിനിടയില്‍ മൊബൈല്‍ മാധവനെ വിളിച്ചു. മാധവാ…! അതായിരുന്നു റിങ്‌ടോണ്‍. സ്‌ക്രീനില്‍ പരിചയമില്ലാത്ത നമ്പര്‍ കണ്ടപ്പോള്‍ മാധവന് ആകാംക്ഷയായി.
ഷര്‍ട്ടിനുമീതെ തോളത്തിട്ട ടവ്വലില്‍ കൈ തുടച്ച് ഫോണ്‍ ചെവിയോട് ചേര്‍ത്ത് മാധവന്‍ ഹലോ പറഞ്ഞു.
‘ഞാന്‍ നിങ്ങളുടെ ഭാര്യയുടെ കൂട്ടുകാരി ഗീതാഞ്ജലിയുടെ ബന്ധുവാണ്,’ അപ്പുറത്തെ ശബ്ദം പറഞ്ഞു: ‘ഒരു ദു:ഖ വാര്‍ത്തയുണ്ട്. ഗീതാഞ്ജലിയുടെ ഭര്‍ത്താവ് മനോഹരന്‍ സാര്‍ മരിച്ചു. അതറിയിക്കാന്‍ വിളിച്ചതാണ്. നിങ്ങളുടെ ഭാര്യയെ വിവരം അറിയിക്കാന്‍ അവര്‍ കുറെ ശ്രമിച്ചിട്ട് ഫോണ്‍ കിട്ടിയില്ല. ഒടുവില്‍ നിങ്ങളുടെ നമ്പര്‍ തന്നു.’
എപ്പോഴാണ് മരണം സംഭവിച്ചത്, എന്തായിരുന്നു മരണ കാരണം, മൃതദേഹം എവിടെയാണ് തുടങ്ങി ചോദ്യങ്ങള്‍ ഒന്നൊന്നായി മാധവന്റെ വായില്‍നിന്ന് പുറത്തു ചാടി. എന്നാല്‍, മറുഭാഗത്ത് ഫോണ്‍ കട്ടായി.
കടുക് കരിഞ്ഞ് മഞ്ഞുപോലെ പുകപടലം അടുക്കളയാകെ നിറഞ്ഞു. മാധവന്‍ സ്റ്റൗവ്വ് കെടുത്തി. പാചക പരീക്ഷണം നിര്‍ത്തിവെച്ച് തിടുക്കത്തില്‍ സ്വീകരണമുറിയിലേക്ക് ചെന്നു.
‘ദേ,’ മാധവന്‍ വിളിച്ചു. ദേവപ്രിയ അത് കേട്ടില്ല. ഭാര്യയുടെ തോളില്‍ തൂവല്‍കൊണ്ടെന്നപോലെ തൊട്ടിട്ട് പറഞ്ഞു: ‘മനോഹരന്‍ സാറ് മരിച്ചെന്ന്.’
‘എപ്പൊ?’ കുപ്പിയുടെ കോര്‍ക്ക് വലിച്ചു തുറന്നാലത്തെപ്പോലെയുണ്ടായിരുന്നു ദേവപ്രിയയുടെ ചോദ്യം. ടിവിയിലെ ദൃശ്യത്തില്‍നിന്ന് ഞൊടി നേരത്തേക്ക് ദേവപ്രിയയുടെ കണ്ണൊന്നിളകി.
‘അധികനേരം ആയിട്ടുണ്ടാവില്ല,’ഒരു ഊഹത്തിന് മാധവന്‍ പറഞ്ഞു: ‘നമുക്ക് അവിടെവരെ പോകണ്ടേ? ദേ വേഗം റെഡിയായിക്കോളു.’
അയാളുടെ പ്രവൃത്തികളെല്ലാം ചടുപിടെയാണ്. ലുങ്കിയിലായിരുന്ന മാധവന്‍ പെട്ടെന്ന് പാന്റ്‌സില്‍ കയറി.
‘ഇന്നലെയല്ലേ നമ്മളെ കാണാന്‍ മനോഹരന്‍ സാര്‍ ഇവിടെ വന്നിട്ടു പോയത്.’ ദേവപ്രിയ ടിവിയില്‍നിന്ന് കണ്ണെടുത്ത് മാധവനെ നോക്കി അത്ഭുതംകൂറിക്കൊണ്ട് പറഞ്ഞു: ‘എന്നാലും ഇത്ര പെട്ടെന്ന് മരിച്ചതെങ്ങനെയാണെന്നാ ഞാനാലോചിക്കുന്നത്.’
വിഡ്ഢിത്തം കേട്ടതിന്റെ നീരസം പുറത്തുകാണിക്കാതെ മാധവന്‍ പറഞ്ഞു:
‘എരിഞ്ഞുകൊണ്ടിരുന്ന ബള്‍ബ് പെട്ടെന്നല്ലേ ഫ്യൂസാവാറ്? ജീവിതവും അതുപോലെയാണ്. എപ്പോള്‍ വേണമെങ്കിലുമത് അവസാനിക്കാം.’
മനോഹരന്‍ സാറിന്റെ വര്‍ത്തമാനം, പെരുമാറ്റം, കുടുംബസ്‌നേഹം, പരോപകാര താല്പര്യം ഒക്കെ ദേവപ്രിയ വിവരിച്ചുകൊണ്ടിരുന്നു.
‘ശരിയാ.’ പലതും ഓര്‍മ്മിച്ചുകൊണ്ട് മാധവന്‍ ശരിവെച്ചു.
‘വിവാഹ വാര്‍ഷികത്തിന് മനോഹരന്‍ സാര്‍ ഗീതാഞ്ജലിക്ക് സ്വര്‍ണ്ണച്ചെയിനും ഏറ്റവും പുതിയ ഫാഷനിലുള്ള ഡ്രസ്സും മേടിച്ചു കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്.’ ഗീതാഞ്ജലിക്ക് അത് നഷ്ടപ്പെട്ടതില്‍ ദേവപ്രിയയ്ക്ക് ചെറിയൊരു സങ്കടമുള്ളതു പോലെ തോന്നി.
മാധവന്റെ ഉള്ളില്‍ പണ്ടു കണ്ട ഒരു സിനിമയിലെ ഇന്നസെന്റ് ജീവിക്കുന്നുണ്ടായിരുന്നു. ഭാര്യയെ അമര്‍ഷത്തോടെ എടീ പോത്തേ എന്ന് വിളിച്ച് കലിപ്പ് തീര്‍ക്കുന്ന ഇന്നസെന്റ്. വീട്ടുകാര്‍ ഒരു പോത്തിനെയാണല്ലോ തന്റെ തലയില്‍ കെട്ടിവെച്ചതെന്ന് മാധവന്‍ സങ്കടപ്പെട്ടു.
‘നമ്മുടെ വിവാഹവാര്‍ഷികത്തിന് ദേക്ക് വിലകൂടിയ ഒരു സമ്മാനം ഞാന്‍ തരുന്നുണ്ട്. അതിനു മുമ്പ് ആ ചിട്ടിയൊന്ന് പിടിക്കണം.’ മാധവന്‍ വളരെ സൗമ്യമായി പ്രതികരിച്ചു.
‘ഉവ്വുവ്വ്.’ ദേവപ്രിയയുടെ മുഖത്ത് പുച്ഛം ഉറഞ്ഞതും ചുണ്ടുകള്‍ കോടിപ്പോയതും മാധവന്‍ കണ്ടു. അപ്പോഴും കണ്ണ് ടിവിയിലെ ദൃശ്യത്തില്‍ ഉടക്കി നില്ക്കുകയാണ്. നടിയുടെ കൈ ചലിക്കുന്നതനുസരിച്ച് അസംഖ്യം പൊന്‍വളകള്‍ കിന്നരിച്ചു. നടിയുടെ പരകായംപോലെ ടിവിയുടെ മുന്നിലിരുന്ന് ദേവപ്രിയ അഭിനയിച്ചുകൊണ്ടിരുന്നു. ജുഗുപ്‌സ തോന്നി മാധവന്.
എത്രയും വേഗം ടിവിയുടെ മുന്നില്‍ നിന്ന് ഭാര്യ എണീറ്റുവന്നെങ്കിലെന്ന് മാധവന്‍ ആശിച്ചു. സോഫയില്‍ വളരെനേരമായിട്ട് അമര്‍ന്നിരിക്കുകയാണ് അമിത ഭാരമുള്ള ആ ശരീരം. പെട്ടെന്നൊന്നും അത് അടര്‍ന്നുമാറുന്ന മട്ടില്ല. സീരിയല്‍ തലേന്നത്തേതിന്റെ ആവര്‍ത്തനമാണ്. എന്നിട്ടും ആദ്യത്തെ തവണ കാണുന്നതുപോലെയായിരുന്നു ദേവപ്രിയയുടെ ഉത്സാഹവും ആവേശവും.
പരസ്യങ്ങളുടെ ഘോഷയാത്ര രസംകൊല്ലിയായി ഇടയില്‍ കയറി. ദേവപ്രിയയുടെ മുഖത്ത് മുഷിപ്പും അസഹ്യതയും. അടുത്ത ഭാഗം കാണാനുള്ള ആകാംക്ഷ ഉണര്‍ത്തിവിട്ട് എപ്പിസോഡ് തീര്‍ന്നപ്പോള്‍ ദേവപ്രിയ എഴുന്നേറ്റു.
മാധവന്റെ ഓര്‍മ്മകള്‍ കുറച്ചു കൊല്ലം പിന്നിലേക്ക് സഞ്ചരിച്ചു. ഒരു പ്രണയമുണ്ടായിരുന്നു അയാള്‍ക്ക്. അനുരാധ. സൗന്ദര്യം മാത്രമാണ് അവള്‍ക്ക് ആകെക്കൂടി ഉണ്ടായിരുന്ന സമ്പത്ത്.
‘ഞങ്ങള്‍ പാവങ്ങളാണ്. തരാനായി എന്റെ കയ്യില്‍ പൊന്നും പണവുമില്ല.’ കല്യാണക്കാര്യം ആലോചിക്കാന്‍ ചെന്ന മാധവന്റെ വീട്ടുകാരോട് അനുരാധയുടെ അച്ഛന്‍ പറഞ്ഞു.
അതോടെ മാധവന്റെ വീട്ടുകാര്‍ അനുരാധയ്ക്കും മാധവനും ഇടയില്‍ മതില്‍കെട്ടി. ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ സാധാരണമായിട്ടുള്ള തന്റേടം മാധവനെ തീണ്ടിയിരുന്നില്ല. വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി മാധവന്‍ ആ ബന്ധം മുറിച്ചുകളഞ്ഞു. ധിക്കാരിയാകാന്‍ കഴിയാഞ്ഞതില്‍ അയാള്‍ക്കിപ്പോള്‍ പശ്ചാത്താപമുണ്ട്.
‘എനിക്ക് വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒരു ജീവിതം തന്നാല്‍ മതി. സുഖത്തിലും ദു:ഖത്തിലും പങ്കാളിയായി ഞാന്‍ ഒപ്പമുണ്ടാകും.’ അനുരാധയുടെ ശബ്ദം മാധവന്റെ മനസ്സില്‍ ഉറഞ്ഞു കിടപ്പുണ്ടിപ്പോഴും. അവള്‍ക്കൊരു ജീവിതം കൊടുക്കാന്‍ കഴിയാഞ്ഞത് മാധവന്റെ ജീവിതത്തിലെ കൊടിയ ദു:ഖമായിരുന്നു.
പിന്നീടൊരിക്കലും മാധവന്‍ അനുരാധയെ കാണുകയുണ്ടായില്ല. ഫോണിലും പുന്നാര വര്‍ത്തമാനങ്ങള്‍ ഉണ്ടായില്ല. വിളിക്കാനുള്ള പ്രലോഭനമൊഴിവാക്കാന്‍ നമ്പറും ഡിലീറ്റ് ചെയ്തു.
ദേവപ്രിയ ഉടുത്തൊരുങ്ങുന്ന തിരക്കിലാണ്. ഒരുങ്ങി പുറപ്പെടാന്‍ ഭാര്യയ്ക്ക് ഒട്ടുവളരെ സമയം വേണമെന്നറിയാം. മുഷിഞ്ഞ കാത്തിരിപ്പിനിടയിലും ഒച്ചവയ്ക്കുകയായിരുന്ന ടിവിയിലേക്ക് വെറുതെപ്പോലും മാധവന് നോക്കാന്‍ തോന്നിയില്ല.
‘മാധവ്, ടിവി ഓഫാക്കൂ.’
വേഷം മാറുന്നതിനിടെ ദേവപ്രിയ വിളിച്ചു പറഞ്ഞു. മാധവന്‍ ടിവി ഓഫാക്കി. പ്രകൃതിയുടെ ശബ്ദങ്ങളെല്ലാം അന്നേരം മുറിക്കുള്ളിലേയ്ക്ക് ഒന്നൊന്നായി അലോസരംകൂടാതെ പാഞ്ഞു കയറി. പുറത്ത് വീശിക്കൊണ്ടിരുന്ന കാറ്റിന്റെ നനുത്ത മൂളക്കവും ഇലകളുടെ മര്‍മ്മരവും പക്ഷികളുടെ ചിലപ്പും അടുത്ത വീട്ടിലെ പശുക്കിടാവിന്റെ അമറലുമെല്ലാം മാധവന്‍ കേട്ടു. ആ ശബ്ദങ്ങളെല്ലാം, ഈ വീട്ടില്‍ വന്നതിനു ശേഷം ആദ്യം കേള്‍ക്കുകയാണെന്ന് തോന്നി. ടിവിയുടെ ഒച്ചയല്ലാതെ ആ വീട്ടില്‍ ഇക്കാലമത്രയും മറ്റൊരു ശബ്ദവും അയാള്‍ക്ക് പരിചിതമല്ലായിരുന്നു. മനസ്സിനെ പൊതിഞ്ഞ മരണത്തിന്റെ മണം മറന്ന് ആ ശബ്ദങ്ങളിലേക്ക് മാധവന്‍ ഊളിയിട്ടു.
ദേവപ്രിയയുടെ പാദപതനങ്ങള്‍ മാധവനെ ഉണര്‍ത്തി. ഭര്‍ത്താവ് ധരിച്ചുകണ്ട വേഷം ദേവപ്രിയക്ക് ഇഷ്ടപ്പട്ടില്ല. താമസിയാതെ മാധവന്‍ സഫാരി സൂട്ടിനുള്ളിലായി. സഫാരിയിലാവുമ്പോള്‍ കാലില്‍ ഷൂസില്ലാതെ വയ്യ. സോക്‌സ് തപ്പിപ്പിടിച്ച് വലിച്ചു കയറ്റി ഷൂസണിഞ്ഞ് മാധവന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി.
ചെരിപ്പുകള്‍ സൂക്ഷിക്കുന്നിടത്ത് ദേവപ്രിയ ഓരോന്നും മാറ്റിയും മറിച്ചും തിരയുകയാണ്. ഇടയ്ക്ക് വിളിച്ചു പറഞ്ഞു:
‘എന്റെ പച്ച വള്ളിയുള്ള ചെരിപ്പുകളിലൊന്ന് കാണുന്നില്ല മാധവ്.’
‘തല്ക്കാലം ദേ മറ്റേതെങ്കിലും ചെരിപ്പെടുത്തിടൂ.’ മാധവന്‍ അനുനയിപ്പിക്കാന്‍ നോക്കി.
സാരിയുടെ നിറത്തിന് യോജിച്ച ചെരിപ്പുതന്നെ വേണമെന്ന വാശിയിലായിരുന്നു ദേവപ്രിയ.
മാധവന്റെ ക്ഷമ നെല്ലിപ്പലക കണ്ടു തുടങ്ങി. രണ്ടു കൊല്ലത്തിലധികം നീണ്ട ദാമ്പത്യജീവിതത്തിനിടയില്‍ ഇപ്പോളിതാദ്യമായി ഭാര്യയോട് മാധവന് കലശലായ ദേഷ്യം തോന്നി. ഇന്നസെന്റിന്റെ പോത്തേ വിളി ഓര്‍മ്മ വന്നെങ്കിലും ആ വാക്ക് ചാപിള്ളയായി തൊണ്ടക്കുഴിയിലമര്‍ന്നു.
‘മാഡം ഒന്നു വേഗമാവട്ടെ.’ അസഹ്യതയോടെ മാധവന്‍ പറഞ്ഞു: ‘കല്യാണവീട്ടിലേക്കല്ലല്ലൊ നമ്മള്‍ പോകുന്നത്. നമ്മളവിടെ എത്തുമ്പോഴേയ്ക്ക് ശവമടക്ക് കഴിയും.’
കല്യാണവീടായാലും മരണവീടായാലും നാലാള് കൂടുന്ന ഇടമല്ലേ എന്നായിരുന്നു ദേവപ്രിയയുടെ ന്യായം. മാധവന് മറുത്തൊന്നും പറയാനായില്ല.
മുറ്റത്തെ തുളസിത്തറയിലേക്ക് കാലുംപൊക്കി നിന്ന ഒരു ചാവാലി പട്ടി ആയിരുന്നു രാവിലത്തെ കണി. കൈയില്‍ തടഞ്ഞ ചെരിപ്പെടുത്ത് പട്ടിയെ എറിഞ്ഞോടിച്ചത് ഇപ്പോള്‍ മാധവന് ഓര്‍മ്മ വന്നു. സ്റ്റാര്‍ട്ട് ചെയ്ത ബൈക്കില്‍നിന്ന് അയാള്‍ താഴെയിറങ്ങി. അതിരില്‍ കിടന്ന ചെരിപ്പ് ദേവപ്രിയ കാണാതെ കൈയിലെടുത്തു.
‘ദേ, ഇതാ ചെരിപ്പ്.’ മാധവന്‍ ചെരിപ്പ് ദേവപ്രിയക്ക് നീട്ടിക്കാണിച്ചു.
ലേശം ഇറുക്കമുണ്ടായിരുന്ന ചെരിപ്പ് രണ്ടും ഭാര്യയുടെ പാദങ്ങളില്‍ മാധവന്‍ തന്നെ തിരുകിക്കയറ്റി.
ദേവപ്രിയ വീടിന്റെ വാതില്‍ അടച്ചു പൂട്ടി. ഒന്നു തള്ളി നോക്കിയിട്ട് ഭദ്രമായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കിലിരുന്ന് മാധവന്‍ ഗേറ്റിനടുത്ത് മീന്‍കാരന്‍ വൃദ്ധനോട് കുശലം പറയുകയാണ്. എല്ലായ്‌പ്പോഴും വൃദ്ധനെ മീന്‍ മണക്കും. മീന്‍ തൂക്കി വാങ്ങുമ്പോള്‍ ദേവപ്രിയ അയാളില്‍നിന്ന് അകന്നു നില്ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. മീനെല്ലാം വിറ്റുതീര്‍ന്നാലും സൈക്കിളിന്റെ കാരിയറില്‍ കെട്ടിവച്ച ഒഴിഞ്ഞ കുട്ടയ്ക്ക് മീന്‍കൂളി ഉണ്ടാവും. അതിനെക്കാള്‍ നാറ്റം വൃദ്ധന്റെ നോട്ടത്തിലുണ്ടെന്ന് ദേവപ്രിയക്ക് തോന്നിയിട്ടുണ്ട്. എന്നാലും അയാളെ കണ്ടപ്പോള്‍ ഒരു പരിചയച്ചിരി ചിരിക്കാതിരിക്കാനായില്ല.
ഒരു പഴയ സിനിമാപ്പാട്ടിന്റെ രണ്ടു വരി സ്വാഭാവികമെന്നോണം വൃദ്ധന്റെ ചുണ്ടിലെത്തി. വലിച്ചുകൊണ്ടിരുന്ന ബീഡി ചുണ്ടുകള്‍ക്കിടയില്‍ ഞെരിച്ചു പിടിച്ച് ക്ഷീണിച്ച സ്വരത്തില്‍ വൃദ്ധന്‍ പാടി: ‘ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ….’
കഴുത്തിലും കാതിലും നിറയെ ആഭരണങ്ങള്‍ തൂക്കിയിട്ട തന്നെ ഉദ്ദേശിച്ചാണ് മീന്‍കാരന്‍ പാടിയെതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദേവപ്രിയക്ക് ഉണ്ടായിരുന്നു. അഞ്ചിലോ ആറിലോ പഠിക്കുന്ന സ്‌കൂള്‍ കുട്ടിയുടെ നിലവാരത്തിലേക്ക് ദേവപ്രിയ താണു. വൃദ്ധനെ കോക്രി കാണിച്ചുകൊണ്ട് പറഞ്ഞു:.
‘ഇനി മേലില്‍ ഞങ്ങള്‍ക്ക് നിങ്ങടെ മീന്‍ വേണ്ട. അപ്പൊ ഞങ്ങള് പോട്ടേ മീന്‍കാരാ, അല്ല പാട്ട്കാരാ.’
മറ്റൊരവസരത്തിലാണെങ്കില്‍ മാധവന്‍ രസിച്ചു ചിരിച്ചേനേ. ചിരിക്കാനുള്ള മൂഡിലായിരുന്നില്ലല്ലോ അയാള്‍.
ടാര്‍ ഒലിച്ചുപോയി മെറ്റലടര്‍ന്ന് അവിടവിടെ കുഴികള്‍ വീണ റോഡിലൂടെ ബൈക്കോടിക്കാന്‍ മാധവന്‍ പ്രയാസപ്പെട്ടു.
മരണവീടിന്റെ ഗേറ്റു കടന്ന് മുറ്റത്തെത്തി. മരണമന്വേഷിച്ചെത്തിയവര്‍ മൊബൈലില്‍ കുത്തിയും ഉരസിയും ഒറ്റപ്പെട്ടുപോയ ജിവിതം ജീവിക്കുകയാണ്. ഉയര്‍ത്താനാവാത്തവിധം എല്ലാവരുടെയും മുഖം മൊബൈലില്‍ കുടുങ്ങിയിരിക്കുകയാണ്.
പരേതനെ കിടത്തിയ മുറിക്കപ്പുറത്ത് കലപിലയാണ്. കൂട്ടത്തില്‍ ചിരിയൊച്ചകളും കേള്‍ക്കാനുണ്ട്. ഏതു സാഹചര്യത്തേയും ആഘോഷമാക്കുന്ന അവരോടെല്ലാം അവജ്ഞയാണ് മാധവന് തോന്നിയത്്.
വെള്ള പുതപ്പിച്ചു കിടത്തിയ മനോഹരന്‍ സാറിന്റെ മുഖത്തേക്ക് നോക്കാന്‍ മാധവന് മനക്കരുത്തുണ്ടായില്ല. അയാളുടെ മനസ്സ് വിങ്ങിവിറച്ചു. ഈറനായ കണ്ണുകള്‍ ആരും കാണാതെ തുടച്ചു. പരേതന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം വ്യസനിക്കുന്ന ആരേയും മാധവന്‍ അവിടെ കണ്ടില്ല.
അന്തരീക്ഷം പലവിധ നാട്ടുവര്‍ത്തമാനങ്ങളും രാഷ്ട്രീയ വിഷയങ്ങളുംകൊണ്ട് മുഖരിതമാണ്. കലങ്ങിയ മനസ്സോടെ മാധവന്‍ എല്ലാം കേട്ടുനിന്നു.
മഞ്ചത്തിലേയ്ക്ക് മൃതശരീരം എടുത്തുവയ്ക്കുന്നത് ദേവപ്രിയ കൗതുകപൂര്‍വ്വം നോക്കി നിന്നു. വ്യസനത്തോടെ അതെല്ലാം മാധവനും കണ്ടുനിന്നു. മൊബൈലില്‍ പലരും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലാണ്. കൂട്ടത്തില്‍ ദേവപ്രിയയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
ദു:ഖം താങ്ങാനാവാതെ മാധവന്റെ മനസ്സ് ലോലവും ആര്‍ദ്രവുമായി. അന്ത്യകര്‍മ്മങ്ങള്‍ കാണാനുള്ള മനക്കട്ടിയില്ലാതെ അയാള്‍ മുഖം തിരിച്ചു.
‘എനിക്കെന്തോ ഒരു തളര്‍ച്ചപോലെ.’ മാധവന്‍ പറഞ്ഞു. അയാള്‍ക്ക് കുറേശ്ശെ വിയര്‍ക്കുന്നുണ്ടായിരുന്നു.
‘മാധവ്, നമുക്ക് പോകാം.’ ദേവപ്രിയ മാധവന്റെ കയ്യില്‍ പിടിച്ചു.
അവര്‍ ബൈക്കിനടുത്തേക്ക് നടന്നു. കുറച്ചൊന്നു നിന്ന് ഷര്‍ട്ടിന്റെ കുടുക്കുകളഴിച്ച് വിയര്‍പ്പാറ്റിയ ശേഷം മാധവന്‍ ബൈക്കില്‍ കയറി. വളരെ പതുക്കെയാണ് അയാള്‍ ബൈക്ക് ഓടിച്ചത്. ഏഴുമണിക്കു മുമ്പേ വീടെത്താന്‍ ദേവപ്രിയ തിടുക്കം കൂട്ടി. കൃത്യം ഏഴുമണിക്ക് സീരിയല്‍ തുടങ്ങുമെന്ന് ദേവപ്രിയ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
മാധവന്റെ ബൈക്കിന് സമാന്തരമായി വാഹനങ്ങളുടെ കൂട്ടത്തില്‍ ഒരു കാര്‍ നീങ്ങുന്നുണ്ടായിരുന്നു. സിഗ്‌നലിനായി കാര്‍ നിര്‍ത്തി. മാധവനും ബൈക്ക് നിര്‍ത്തി. പച്ച വെളിച്ചം തെളിയുന്നത് കാത്ത് കാലിക്കൂട്ടംപോലെ വാഹനങ്ങള്‍ കിടന്നു. അപ്രതീക്ഷിതമായി മാധവന്‍ ഒരു കാഴ്ച കണ്ടു. കണ്ട കാഴ്ച ഉറപ്പിക്കുന്നതിന് മുന്‍പ് കാര്‍ മുന്നോട്ടു നീങ്ങി. മാധവന്‍ കാറിനെ പിന്‍തുടര്‍ന്നു. പിന്നാലെ പാഞ്ഞെത്തിയ വാഹനങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതിനിടയില്‍ മാധവന്‍ പിന്‍തുടര്‍ന്ന കാര്‍ വളരെ മുന്നിലെത്തി. അത് കാഴ്ചയില്‍നിന്ന് മറഞ്ഞു. എല്ലാം മറന്ന് കാറിനെ പിന്‍തുടരവേ മാധവന്‍ വീട്ടിലേക്കുള്ള വഴി പിന്നിട്ടു കഴിഞ്ഞിരുന്നു. ദേവപ്രിയ അത് ഓര്‍മ്മിപ്പിച്ചതാണ്. പക്ഷേ, മാധവന്‍ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
കുറെക്കൂടി മുന്നോട്ട് സഞ്ചരിച്ചിട്ടാണ് മാധവന്‍ വീട്ടിലേക്കുള്ള വഴിയെപ്പറ്റി ഓര്‍ത്തത്. അയാള്‍ ബൈക്ക് തിരിച്ചോടിച്ചു. ബൈക്കിനെ തോല്പിച്ച് മുന്നേറിയ ആ കാര്‍ മാധവന്റെ മനസ്സില്‍ അപ്പോഴും ഓടിക്കൊണ്ടിരുന്നു.
കുളിച്ചു തുവര്‍ത്തി കുളിമുറിയില്‍ നിന്ന് മാധവന്‍ പുറത്തു വരുമ്പോള്‍ ദേവപ്രിയ സ്വീകരണമുറിയിലുണ്ട്. കുറച്ചധികം സമയം കുളിമുറിയില്‍ ചെലവഴിക്കാറുള്ള ഭാര്യ പെട്ടെന്നു കുളിച്ചു വന്നതു കണ്ട് മാധവന്‍ ആശ്ചര്യപ്പെട്ടു. തല നന്നായി തുവര്‍ത്തിയിട്ടില്ല. നനഞ്ഞ മുടിയില്‍നിന്ന് വെള്ളം അപ്പോഴും ഇറ്റുവീഴുന്നുണ്ട്.
ക്ലോക്കില്‍ മണി ഏഴടിച്ചു. ചുറ്റുപാടുമുള്ള എല്ലാ സ്വാഭാവിക ശബ്ദങ്ങള്‍ക്കുംമീതെ സ്വീകരണമുറിയില്‍ ടിവിയുടെ കോലാഹലം ഉയര്‍ന്നുപൊങ്ങി.
മാധവന്‍ അത്താഴം ഒരുക്കാന്‍ അടുക്കളയിലേക്ക് പോയി. പാചകം ചെയ്യാതെ മാറ്റിവെച്ച കറിക്കഷണങ്ങള്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്തു. ഫ്രൈയിങ് പാനില്‍ എണ്ണ ചൂടായിവന്നു. തിളച്ച എണ്ണയിലേക്കിട്ട കടുക് ചെറിയ ശബ്ദത്തോടെ പൊട്ടാന്‍ തുടങ്ങി.
വീടിനു മുന്നിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്ന ഒച്ച എല്ലാ ശബ്ദങ്ങളേയും ഭേദിച്ച് മാധവന്റെ കാതുകളിലേക്ക് തുളച്ചു കയറി. ബൈക്കിനെ അതിദൂരം പിന്നിലാക്കി കുതിച്ചു നീങ്ങിയ കാര്‍ മാധവന്റെ മനസ്സില്‍ കറങ്ങിത്തിരിയുകയാണ്. കാറിന്റെ മുന്‍സീറ്റില്‍ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ആള്‍ക്കൊപ്പം കണ്ടത് അനുരാധയെതന്നെയാണെന്ന് അയാള്‍ക്ക് ഉറപ്പാണ്. കാറിനെ പിന്തുടര്‍ന്ന തന്നെ അവള്‍ കണ്ടിട്ടുണ്ടാവണം. തീര്‍ച്ച.
കടുക് കരിയുന്നത് മാധവന്‍ അറിഞ്ഞില്ല. അതിന്റെ അസുഖകരമായ പുകയും മണവും വീടാകെ നിറഞ്ഞു. അയാള്‍ക്ക് ശ്വാസം മുട്ടി. ആ കാര്‍ അപ്പോഴും അയാളുടെ മനസ്സില്‍ ഓട്ടം തുടര്‍ന്നുകൊണ്ടിരുന്നു.