മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തര്‍ മേല്‍ക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. വധശിക്ഷ ജയില്‍ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂര്‍ത്തിയാകും വരെ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. നാവികരുടെ കേസ് നടത്തിപ്പ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് വധശിക്ഷയില്‍ നിന്നുള്ള മോചനം സാധ്യമായത്. ‘നാവികരെ തിരിച്ചുകൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയാണ്’ എന്ന വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാടിന്റെ ആദ്യഘട്ട വിജയമാണ് വധശിക്ഷ ഒഴിവാക്കല്‍. ഇനി നാട്ടിലെത്തിക്കുക എന്ന ദൗത്യമാണ് മുന്നില്‍. ഇരുരാജ്യങ്ങളും തമ്മില്‍ 2015 ല്‍ ഒപ്പിട്ട കരാര്‍ ആണ് പിടിവളളി. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളിലേയും പൗരന്മാര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ജയില്‍ ശിക്ഷയുടെ ശേഷിക്കുന്ന ഭാഗം സ്വന്തം നാട്ടിലെ ജയിലില്‍ അനുഭവിക്കാന്‍ അനുമതി നല്‍കുന്നു. 2015 ലെ കരാര്‍ പ്രകാരം മുന്‍ നാവികരെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാനാകും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തുക. നാവിക സേനാംഗങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ ഔദ്യോഗികമായി പരസ്യമാക്കിയിട്ടില്ലെങ്കിലും, ഖത്തര്‍ അമീരിക്ക് വേണ്ടി വിപുലമായ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്ന പദ്ധതിയെക്കുറിച്ച് ഇസ്രായേലിന് രഹസ്യം കൈമാറി എന്നതാണ് കുറ്റമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഖത്തറിലെ ദഹ്ര ഗ്ലോബല്‍ ടെക്‌നോളജിസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. ഖത്തറിലെ നാവിക ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനമായിരുന്നു ഇത്. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍കറന്റിയേരിയില്‍ നിന്ന് വാങ്ങുന്ന റഡാറില്‍ പെടാത്ത ഹൈടെക് അന്തര്‍വാഹിനി വാങ്ങുന്നതിനുള്ള ഖത്തര്‍ പദ്ധതിക്ക് ഉപദേശം നല്‍കിയത് ഈ കമ്പനിയായിരുന്നു. ഈ അന്തര്‍വാഹിനിയുടെ വിശദാംശങ്ങള്‍ ഇസ്രായേലിന് നല്‍കിയെന്നാരോപിച്ചാണ് ഭാരതത്തില്‍ നിന്നുള്ള എട്ട് നാവിക ഉദ്യോഗസ്ഥരെയും 2022 ആഗസ്ത് 30ന് അറസ്റ്റ് ചെയ്ത് ഏകാന്തതടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, അന്തര്‍വാഹിനി വാങ്ങുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടുമില്ല.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചാരക്കേസില്‍പ്പെട്ടതില്‍ പാകിസ്ഥാന്‍ നല്‍കിയ തെറ്റായ വിവരങ്ങളും പങ്കുവഹിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസ് ‘രാഷ്ട്രീയസ്വഭാവ’മുള്ളതാണ് എന്ന വാദമാണ് പ്രധാനമായും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഖത്തര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകളില്‍ ഉന്നയിച്ചത്. ഇറ്റലിയില്‍ നിര്‍മിക്കുന്ന അന്തര്‍വാഹിനിയെപ്പറ്റി ഭാരതീയരായ പ്രതികള്‍ക്ക് അറിവുണ്ടാകാനിടയില്ലെന്നും വാദിച്ചു. പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിക്ക് ഖത്തര്‍ അനുമതി നല്‍കിയിരുന്നു. ഖത്തറില്‍ തടവിലായത് ‘ഇന്ത്യയുടെ വിമുക്തഭടന്മാരാണ്’ എന്ന് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ പറഞ്ഞ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇവരുടെ മോചനത്തിനായി പരമാവധി യത്‌നിക്കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഖത്തറുമായി നേരിട്ടുള്ള സംഭാഷണങ്ങള്‍ക്കുപുറമേ, ആ രാജ്യത്തിനുമേല്‍ നയതന്ത്രസമ്മര്‍ദംചെലുത്താന്‍ വിവിധ രാജ്യങ്ങളുമായി മന്ത്രി ജയശങ്കര്‍ ബന്ധപ്പെടുകയുണ്ടായി. കഴിഞ്ഞമാസം ന്യൂദല്‍ഹിയില്‍ നടന്ന ഉഭയകക്ഷിചര്‍ച്ചയ്ക്കിടെ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ജയശങ്കര്‍ ഈ വിഷയം സംസാരിച്ചു. ഖത്തറിനുമേല്‍ ഗണ്യമായ സ്വാധീനമുള്ള രാജ്യമാണ് യു.എസ്. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ചശേഷം ഖത്തറിലെ ഒരു പ്രതിരോധസേവനക്കമ്പനിയില്‍ ജോലിചെയ്യുകയായിരുന്ന എട്ടുപേരെയാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് 2022 ഓഗസ്റ്റ് 30-ന് അറസ്റ്റുചെയ്തത്. ഇക്കൊല്ലം ഒക്ടോബര്‍ 26-നു വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ഇപ്പോള്‍ അപ്പീല്‍ കോടതിയാണ് ഇതു തടവുശിക്ഷയായി കുറച്ചത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. അതിനുപുറമേ, ഖത്തര്‍ അധികാരികളുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വിവിധതലങ്ങളില്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളബന്ധം കാര്യങ്ങള്‍ സുഗമമാക്കി. ഈ മാസം ആദ്യം ദുബായില്‍നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു.
മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളുമായെന്നപോലെ ഖത്തറുമായും ഭാരതത്തിന് പരമ്പരാഗത സൗഹൃദമാണുള്ളത്. എട്ടുലക്ഷം ഭാരതീയര്‍ ആ രാജ്യത്ത് ജോലിചെയ്യുന്നുണ്ട്. 6000 ഇന്ത്യന്‍ കമ്പനികളും ഖത്തറില്‍ പ്രവര്‍ത്തിക്കുന്നു. വാണിജ്യ, പ്രതിരോധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം സുദൃഢമാണ്. 2008-ല്‍ ഡോ. മന്‍മോഹന്‍സിങ് ഖത്തര്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. 2015-ല്‍ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യയിലും 2016-ല്‍ പ്രധാനമന്ത്രി മോദി ഖത്തറിലും സന്ദര്‍ശനം നടത്തി. 2015-ലെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ തടവുകാരെ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തില്‍, ഇപ്പോള്‍ തൂക്കുകയറില്‍നിന്നു രക്ഷപ്പെട്ട എട്ടു നാവികസേനാ ഉദ്യോഗസ്ഥരെ സ്വരാജ്യത്ത് എത്തിക്കാനുള്ള നയതന്ത്രശ്രമങ്ങളാണ് ഇനിയുണ്ടാവേണ്ടത്. പിടിയിലായ ഇന്ത്യക്കാര്‍ ചാരന്മാരല്ല, കഴിവും ധീരതയും തെളിയിച്ച വിമുക്തഭടന്മാരാണ് എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കണം.
ചെറിയ രാജ്യമാണെങ്കിലും അന്താരാഷ്ട്ര സ്വാധീനത്തില്‍ ഖത്തര്‍ മുന്നിലാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ 80-90 ശതമാനം പേരും വിദേശികളാണ്. പരമ്പരാഗതമായി ഇന്ത്യയോട് മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. ഖത്തറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇന്ത്യക്ക് ആവശ്യമായ ദ്രവീകൃത പ്രകൃതിവാതകത്തിന്റെ 40 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഖത്തറില്‍ നിന്നാണ്. ഏഴു ലക്ഷത്തില്‍പ്പരം ഇന്ത്യക്കാര്‍ അവിടെ ജോലിചെയ്യുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലുണ്ട്. പ്രതിരോധമേഖലയിലും ഉഭയകക്ഷി സഹകരണം ശക്തമാണ്. ഇറാന്‍ സഹകരണത്തിന്റെ പേരില്‍ ജിസിസി രാജ്യങ്ങള്‍ 2017ല്‍ ഖത്തറിനുമേല്‍ നാവിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വിമാനമാര്‍ഗ്ഗം എത്തിച്ചത് ഇന്ത്യയാണ്.
അതേസമയം, ഏറ്റവും കടുത്ത ശിക്ഷ വിധിച്ച കേസിന്റെ സാഹചര്യം ഖത്തര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്ന് ബ്രിട്ടീഷ് പത്രം ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖത്തറിന്റെ പ്രതിരോധരഹസ്യങ്ങള്‍ ഇസ്രായേലിന് ചോര്‍ത്തിനല്‍കിയെന്നാണ് ആരോപിക്കപ്പെടുന്നത്. ഇലക്ട്രോണിക് തെളിവുകള്‍ ഉണ്ടെന്നാണ് ഖത്തര്‍ അധികൃതരുടെ അവകാശവാദം. ഇതുസംബന്ധിച്ച് എന്തെങ്കിലും വ്യക്തത ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന് ലഭ്യമായിട്ടുണ്ടെന്നതിന് സൂചനകളൊന്നുമില്ല.
പാകിസ്ഥാനില്‍ മാത്രമാണ് ഇതിനുമുമ്പ് ഇന്ത്യക്കാര്‍ക്കെതിരെ ചാരവൃത്തി കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്ര സ്വദേശിയും നാവികസേന മുന്‍ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാതവിനെ ബലൂചിസ്ഥാനില്‍ ചാരപ്പണി നടത്തിയെന്നാരോപിച്ച് പാകിസ്ഥാന്‍ കോടതി 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുടെ അപ്പീലിനെത്തുടര്‍ന്ന് തൊട്ടടുത്ത മാസം അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്‌റ്റേ ചെയ്യുകയും വിചാരണ വീണ്ടും ആദ്യംമുതല്‍ നടത്താന്‍ പാകിസ്ഥാനോട് നിര്‍ദേശിക്കുകയും ചെയ്തു. കുല്‍ഭൂഷനെ ഇന്ത്യക്ക് വിട്ടുകൊടുക്കണമെന്ന അപേക്ഷ അന്താരാഷ്ട്ര കോടതി അംഗീകരിച്ചില്ല. പുനര്‍വിചാരണയില്‍ കുല്‍ഭൂഷന് നിയമസഹായം ലഭ്യമാക്കാന്‍ ഇന്ത്യയെ അനുവദിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇറാനില്‍ ബിസിനസ്സ് നടത്തുകയായിരുന്ന കുല്‍ഭൂഷനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യ വിശദീകരിക്കുന്നു. ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ടിനോടും ഖത്തര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. മലയാളിയായ രാഗേഷ് ഗോപകുമാര്‍, നവ്‌തേജ് സിങ് ഗില്‍, ബീരേന്ദ്രകുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ്, അമിത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. ഇന്ത്യയിലെ എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരെ ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത് ഒക്ടോബര്‍ രണ്ടിനാണ്. മൂന്ന് ക്യാപ്റ്റന്മാര്‍, നാല് കമാന്‍ഡര്‍മാര്‍, ഒരു നാവികന്‍ എന്നിവരെയാണ് ചാരപ്രവൃത്തി ആരോപിച്ച് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്.
നാവിക ഉദ്യോഗസ്ഥരെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള മറ്റൊരു മാര്‍ഗം രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തലാണ്. ഖത്തര്‍ ഭരണാധികാരികളുമായി പ്രധാനമന്ത്രിതലത്തില്‍ ബന്ധപ്പെടുകയാണ് അഭികാമ്യം. ഇന്ത്യയുമായി നല്ല ബന്ധമുള്ള ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഇന്ത്യ ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് ഖത്തറില്‍നിന്നാണ്. എട്ടു ലക്ഷം ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്. അതില്‍ ഭൂരിപക്ഷവും മലയാളികളുമാണ്. 2016ല്‍ പ്രധാനമന്ത്രി ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു, ഹൃദ്യമായ സ്വീകരണമാണ് മോദിക്ക് അവിടെ ലഭിച്ചത്. തന്റെ രണ്ടാം വീടാണ് ഖത്തര്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. നമ്മുടെ സംസ്ഥാനത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വധിച്ച് തടവിലായ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാന്‍ അവര്‍ നടത്തിയ നയതന്ത്രപരവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ മറക്കാറായിട്ടില്ല. ആ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇറ്റാലിയന്‍ നാവികരെ വിട്ടുകൊടുത്തത് മോദി സര്‍ക്കാര്‍ തന്നെയാണ്.
അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യശക്തികളുമായും ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായും ഖത്തറിന് അടുത്ത ബന്ധമുണ്ട്. അഫ്ഗാന്‍ വിഷയത്തില്‍ താലിബാനും അമേരിക്കയ്ക്കും ഇടയില്‍ മധ്യവര്‍ത്തിയായത് ഖത്തറാണ്. അതുകൊണ്ടുതന്നെ ഖത്തറിനെ ചെറുതായി കണ്ടുള്ള നയതന്ത്രനീക്കങ്ങള്‍ വിജയിക്കില്ല. ഉഭയകക്ഷിബന്ധവും നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിയും തമ്മില്‍ കൂട്ടിക്കുഴച്ചാല്‍ പ്രശ്‌നം വഷളാകുകയേ ഉള്ളൂ. അതിനാല്‍ നയതന്ത്രനീക്കങ്ങളും രാഷ്ട്രീയസമ്മര്‍ദങ്ങളും ശക്തമാക്കി മുന്‍ നാവികസേന അംഗങ്ങളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനാണ് ‘ഭാരതം’ ശ്രമിക്കേണ്ടത്.
നയതന്ത്ര ബന്ധമുണ്ടെങ്കിലും ഇന്ത്യയുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന രാജ്യമല്ല ഖത്തര്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ ഭാരതത്തിനെതിരെ നിലപാടെടുക്കുന്ന രാജ്യമാണിത്. മാനനഷ്ടക്കേസുകളിലും മതസ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസുകളിലും പ്രതിയായി രാജ്യംവിട്ട ചിത്രകാരന്‍ എം.എഫ്.ഹുസൈന് രാഷ്ട്രീയ അഭയം നല്‍കിയത് ഖത്തറാണ്. കാശിവിശ്വനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിക്കെതിരെ ഉണ്ടായ പരാമര്‍ശത്തിന്റെ പേരില്‍ ഭാരതത്തിനെതിരെ വലിയ കോലാഹലമുണ്ടാക്കിയ നാടുമാണ് ഖത്തര്‍. ഇങ്ങനെയൊരു രാജ്യം ഭാരത പൗരന്മാര്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ അത് വലിയ തിരിച്ചടിയായി ചിത്രീകരിക്കപ്പെട്ടു. മോദി പ്രധാനമന്ത്രിയായതിനുശേഷം സൗദി അറേബ്യപോലുള്ള മുസ്ലിം രാജ്യങ്ങളുമായി വളരെയടുത്ത സൗഹൃദമാണ് സൃഷ്ടിച്ചത്. ചില ഇസ്ലാമിക രാജ്യങ്ങള്‍ പ്രധാനമന്ത്രി മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. പ്രധാനമന്ത്രി മോദി ഖത്തര്‍ ഭരണാധികാരിയായ തമീം ബിന്‍ ഹമദുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നത്. സമീപകാലത്ത് ഭാരതം രാജ്യാന്തര രംഗത്ത് നേടിയ കരുത്തിന്റെയും നയതന്ത്ര സ്വാധീനത്തിന്റെയും വിജയം കൂടിയാണിത്.