കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ച വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇത്തവണ അതിനു തുടക്കം കുറിച്ചത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് തന്നെയാണ്. അദ്ദേഹം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ വ്യക്തി ആയതിനാല്‍ പറയുന്ന കാര്യത്തില്‍ അടിസ്ഥാനമുണ്ടാകും. എന്നാല്‍, വിദ്യാഭ്യാസ മന്ത്രി തന്നെ വകുപ്പ് മേധാവിയെ തിരുത്തിയിരിക്കുകയാണ്. കുട്ടികളെ മനഃപൂര്‍വ്വം തോല്‍പ്പിച്ച് നിലവാരം ഉയര്‍ത്തുക സര്‍ക്കാര്‍ നയം അല്ലെന്നാണ് മന്ത്രിയുടെ മറുപടി. മനഃപൂര്‍വ്വം തോല്‍പ്പിക്കണം എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ? അതോ, മനഃപൂര്‍വ്വം ജയിപ്പിച്ചു നിലവാരം ഉയര്‍ത്തുകയാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്? ഷാനവാസ് പറഞ്ഞ കാര്യത്തില്‍ വല്ല അവ്യക്തതയും ഉണ്ടോ? അപ്പോള്‍, കാര്യം വ്യക്തമാണ്. ഈ സ്ഥിതിക്ക് കാരണം, സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാര്‍ നയമാണ്. വിദ്യാഭ്യാസ മന്ത്രി പറയുന്നത് രാഷ്ട്രീയമാണ്. ഈ നയം അവര്‍ക്ക് എങ്ങിനെ വോട്ടു ബാങ്ക് ആക്കി മാറ്റാം എന്നതാണ്. വകുപ്പ് മേധാവി വിദ്യാഭ്യാസമുള്ള ആളായതുകൊണ്ട് രാഷ്ട്രീയമല്ല പറയുന്നത്, ശാസ്ത്രീയമാണ്! ഇതാണ് വ്യത്യാസം!
ആരോപണം
വകുപ്പ് മേധാവി ഇപ്പോള്‍ പറഞ്ഞ കാര്യം പുതുമയുള്ളതല്ല. ഇക്കാര്യം, വളരെ മുന്‍പേ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അപ്പോള്‍, എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ന്യൂനപക്ഷ വിരുദ്ധന്‍ ആക്കി. സത്യം വിളിച്ചു പറയുന്നവര്‍ക്ക് എന്നും കൂരമ്പുകളാണ് സമ്മാനം. ഇനി വകുപ്പ് മേധാവിയെ തരംതാഴ്ത്തി വേറെ എവിടെയെങ്കിലും കുടിയിരുത്തും!
വി.എസ്.പറഞ്ഞത് കോപ്പിയടിയെ കുറിച്ച് ആണെങ്കില്‍ വകുപ്പ് മേധാവി പറഞ്ഞത്, അക്ഷരം കൂട്ടി എഴുതാന്‍ കഴിയാത്തവരെ എ പ്ലസ് നല്‍കി അപമാനിക്കുന്നതിനെയാണ്. മാത്രമല്ല, അദ്ദേഹം ഇത്രയും കൂടി പറഞ്ഞു. സൗജന്യം അമ്പതു ശതമാനം വരെ ആകാം എന്ന്. ജയിക്കാന്‍ 35% മാര്‍ക്ക് മതി. അതായത് എല്ലാവരെയും ജയിപ്പിച്ചു കൊള്ളൂ, പക്ഷെ വിഷയത്തിന്റെ ബാലപാഠം പോലും അറിയാത്തവരെ ഉയര്‍ന്ന മാര്‍ക്ക് നല്‍കി പരിഹസിക്കരുത് എന്നാണ്! അതുപോലും, മന്ത്രിക്ക് സഹിക്കുന്നില്ല എങ്കില്‍, കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്!
മലയാള പത്രങ്ങളില്‍ ഒട്ടു മിക്കവയും ഈ വാര്‍ത്ത മുക്കി. വിദ്യാഭ്യാസത്തിന്റെ നിലവാര തകര്‍ച്ചയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ പോലും ഈ വാര്‍ത്ത ഉള്‍പ്പേജില്‍ ഒതുക്കി.
കൂട്ടപ്പാസ് ചരിത്രം
1973 മുതല്‍ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ചാക്കീരി അഹമദ് കുട്ടിയാണ് കൂട്ടപ്പാസ് നയം നടപ്പിലാക്കിയത്. പത്തുവരെ എല്ലാവരെയും ജയിപ്പിക്കുകയായിരുന്നു പരിപാടി. വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന മുസ്ലീങ്ങളെ പൊതുസമൂഹത്തില്‍ മുന്നിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അന്നുമുതല്‍ നമ്മുടെ പൊതുവിദ്യാഭ്യാസം തകരാന്‍ തുടങ്ങി. അതിന് അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല. കാരണം, കേവലം അടിസ്ഥാന വിദ്യാഭ്യാസം മാത്രം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലായ മുണ്ടശ്ശേരി ഇരുന്ന കസേരയില്‍ ആണ് അദ്ദേഹം ഇരുന്നത്. എന്തിനധികം, ബിരുദപഠനം പൂര്‍ത്തിയാക്കിയ സി.എച്ചും ഇരുന്ന സീറ്റായിരുന്നു അത്. അവിടെയാണ് ലീഗില്‍ വേറെ ആളില്ലാത്തത് കൊണ്ട് എട്ടാം ക്ലാസ് മാത്രം പാസ്സായ ചാക്കീരി ഇരുന്നത്! എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുണ്ടായിരുന്ന ആള്‍ വിദ്യാഭ്യാസ മന്ത്രിയായി ഇരുന്ന സംസ്ഥാനം എന്ന ഖ്യാതിയും കേരളം നേടി. അന്ന് ഉന്നത വിദ്യാഭ്യാസത്തിനു വേറെ മന്ത്രി ഇല്ലായിരുന്നു എന്ന് കൂടി ഓര്‍ക്കണം. സര്‍വ്വകലാശാല, ബിരുദാനന്തര പഠനം, ഗവേഷണം തുടങ്ങിയ ഭാരിച്ച ചുമതലകളൊക്കെ ഈ എട്ടാം ക്ലാസ്സുകാരന്‍ നിര്‍വ്വഹിക്കേണ്ട ഗതികേടില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ കേരളത്തെ കൊണ്ടെത്തിച്ചു! അന്നുമുതല്‍ വിദ്യാഭ്യാസ രംഗം തകിടം മറിയാന്‍ തുടങ്ങി. എന്നാല്‍, ഇത് ഒരു പൊതുനയമായി അംഗീകരിക്കാന്‍ തുടങ്ങിയത് അബ്ദുറബ്ബ് മന്ത്രി ആയ ശേഷമാണ്. അദ്ദേഹത്തിന്റെ പച്ചവല്‍ക്കരണം കോണ്‍ഗ്രസുകാര്‍ക്ക് പോലും ദഹിച്ചിരുന്നില്ലല്ലോ. അങ്ങിനെ ഒരു നയം ഉണ്ടാകാനുള്ള കാരണം പലതാണ്. മാധ്യമം പോലുള്ള പത്രങ്ങളും, അവരുടെ രാഷ്ട്രീയ നിലപാടുകളുമാണ് അതിന് മാര്‍ഗ്ഗദര്‍ശികള്‍ ആയത്. എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് രാജ്യത്തെ ഉയര്‍ന്ന കലാശാലകളില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. അത് കൂടാതെ ന്യൂനപക്ഷ പദവി ഉപയോഗിച്ചും അവര്‍ ക്യാമ്പസുകള്‍ കീഴടക്കി. അതുവഴി മുസ്ലീം തീവ്രവാദ ശബ്ദം ജെ.എന്‍.യുവില്‍ നിന്നും മറ്റും കേള്‍ക്കാന്‍ തുടങ്ങി. ”മോദി, അമിത് ഷാ തേരേ നാം ….” എന്ന മുദ്രാവാക്യം ക്യാമ്പസുകളില്‍ മുഴങ്ങി. തങ്ങളുടെ വേരറ്റു പോകുന്നത് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ശ്രദ്ധിച്ചില്ല എന്ന് മാത്രമല്ല, ഇത്തരം തീവ്രവാദ മുദ്രാവാക്യങ്ങള്‍ അവരും ഏറ്റുവിളിക്കുകയും, അതുകേട്ട് ആവേശഭരിതരാകുകയും, പ്രോത്സാഹനം നല്‍കുകയും ചെയ്തു. അതിന്റെ പരിണത ഫലമാണ് ദേശസ്‌നേഹമുള്ള ഒരു വിഭാഗം എ.ബി.വി.പിയുടെ കുടക്കീഴില്‍ അണിനിരന്നത്!
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ എന്ന ലേബലില്‍ ഉപരിപഠനത്തിനും, ജോലി സമ്പാദനത്തിനും ഇത് എളുപ്പവഴി തുറന്നു. മാത്രമല്ല, വിദേശ പഠനത്തിനു പോലും ഈ വഴി സുഗമമായി!
അബ്ദുറബ്ബിനു മുന്‍പ് തന്നെ മുസ്ലീം ലീഗിന് ഒരു വിദ്യാഭ്യാസ നയം ഉണ്ടായിരുന്നു. അതിന്റെ പൂര്‍ത്തീകരണത്തിനാണ് റബ്ബ് ശ്രമിച്ചത്. ഒരുകാലത്ത്, പൊതു വിദ്യാഭ്യാസം ലീഗിന് ഹറാം ആയിരുന്നു. അത് ഇസ്ലാമിന് എതിരാണ് എന്നായിരുന്നു വാദം. എന്നാല്‍, കാലം കുറെ കടന്നുപോയപ്പോള്‍ ജനസംഖ്യയില്‍ മുസ്ലീങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കുന്നവര്‍ നാമമാത്രമായി. സര്‍ക്കാര്‍ പദവികളില്‍ മലബാറില്‍ അന്ന് മുഴുവന്‍ ആളുകളും മലബാറിന് പുറത്ത് നിന്നുള്ളവര്‍ ആയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ എന്തെങ്കിലും ആവശ്യത്തിനു പോകുന്ന നാട്ടുപ്രമാണിമാര്‍ക്ക് ‘കാഫറിന്റെ’ മുന്നില്‍ ‘വിനയാന്വിതനായി’ നില്‍ക്കേണ്ട ‘ഗതികേട്’ ആണ് സി.എച്ചിനെ പോലുള്ള ‘മതേതര’ നേതാവിനെ ഇരുത്തി ചിന്തിപ്പിച്ചത്. അതിനുള്ള പരിഹാരമായിരുന്നു പൊതുവിദ്യാഭ്യാസം നേടുക എന്നത്. പണ്ട്, സി.എച്ച് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്, താന്‍ ഏതെങ്കിലും സ്ഥലത്ത് എത്തുന്നുണ്ട് എങ്കില്‍ അവിടെയുള്ള പ്രമാണിമാര്‍ മുങ്ങും എന്ന്. കാരണം, അവരുടെ സ്ഥലത്ത് ഒരു സ്‌കൂള്‍ തുടങ്ങണം എന്ന് അദ്ദേഹം നിര്‍ബന്ധിക്കുമായിരുന്നത്രേ! അതുവരെ മുസ്ലീം ലീഗ് ചെയ്തിരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലേലം വിളിച്ചു വില്‍ക്കുകയായിരുന്നു. പിന്നീടും വിദ്യാഭ്യാസ വകുപ്പ് കിട്ടുമ്പോഴൊക്കെ അവര്‍ അത് തന്നെ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം, മലബാറില്‍ പ്ലസ് വണ്ണിനു സീറ്റ് കുറവാണ് എന്ന് പറഞ്ഞ് ലീഗ് സമരം നടത്തിയപ്പോള്‍ ജനം പുച്ഛിച്ചുതള്ളിയത് അതുകൊണ്ടാണ്. കാരണം, ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ മന്ത്രിമാര്‍ ഭരിച്ച പാര്‍ട്ടി ആണ് അത്.
പിന്നീടാണ് ഇതും ഒരു ‘കച്ചവടം’ ആണല്ലോ എന്ന പരമ സത്യം അവര്‍ തിരിച്ചറിയുന്നത്. അങ്ങിനെ മലബാറിലെ വിദ്യാഭ്യാസ മേഖല മൊത്തം മുസ്ലീം ന്യൂനപക്ഷത്തിന്റെ കയ്യിലൊതുങ്ങി. ഒരു കച്ചവട സ്ഥാപനം ആകുമ്പോള്‍ അതിനു ലാഭം വേണം. മത്സരം കൂടിയ മേഖലയില്‍ ലാഭം വെറുതെ വരില്ല. അതിനു പല കച്ചവട തന്ത്രങ്ങള്‍ മെനയേണ്ടി വരും. സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാളും മറ്റു സ്ഥാപനങ്ങളെക്കാളും തങ്ങളാണ് മുന്നില്‍ എന്ന് തെളിയിക്കാനുള്ള ബാധ്യത ഇവര്‍ക്ക് വന്നു. അങ്ങിനെ കിട്ടിയ കച്ചിത്തുരുമ്പാണ് ഫുള്‍ എ പ്ലസ്!
വി.എസ്സിനെ വര്‍ഗ്ഗീയവാദി എന്ന് ഒരു സമുദായം മാത്രം വിളിച്ചുവെങ്കില്‍ അതിനു പിന്നില്‍ തക്കതായ കാരണം ഉണ്ട്. കാരണം, നേരായ മാര്‍ഗ്ഗത്തിലൂടെ അല്ല തങ്ങളുടെ കുട്ടികള്‍ മുന്നിലെത്തുന്നതെന്ന ബോധം അവര്‍ക്ക് തന്നെ ഉണ്ടായിരുന്നു.
അതോടൊപ്പം, സദുദ്ദേശ്യത്തോടെ നടപ്പിലാക്കിയ സി.ഇ മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. കൃത്യമായി സ്‌കൂളില്‍ വരാത്ത, അസൈന്‍മെന്റ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് 19 മാര്‍ക്ക്. മറ്റുള്ളവര്‍ക്ക് 20. വിഷയത്തില്‍ 20ഓ, 15ഓ മാര്‍ക്ക് നേടിയാല്‍ പാസ്സ്! അങ്ങിനെ ഫുള്‍ പാസ്സ്. ഇതിനെല്ലാം പുറമേ കോപ്പിയടിക്കാന്‍ വേണ്ട സൗകര്യങ്ങള്‍. എങ്ങിനെയെങ്കിലും പാസ്സാകണം! പാസ്സായാല്‍, ന്യൂനപക്ഷ ക്വോട്ടയില്‍ ജോലി ഉറപ്പ്! എന്തൊരെളുപ്പം!
ഐ.എ.എസ് സെന്ററുകള്‍ക്ക് വേണ്ടി ഏറ്റവും അധികം മുറവിളി കൂട്ടിയതും, അതിനുവേണ്ടി പ്രോത്സാഹിപ്പിച്ചതും മതപണ്ഡിതര്‍ ആയിരുന്നു. ഇതിലെ വിരോധാഭാസം, ഈ പണ്ഡിതന്മാര്‍ തന്നെയാണ് പൊതുവിദ്യാഭ്യാസത്തിന് തങ്ങള്‍ എതിരാണ് എന്നും, അത് അനിസ്ലാമികം ആണെന്ന് പ്രചരിപ്പിച്ചതും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ പാലോളി മുഹമ്മദ്കുട്ടിയാണ് മുസ്ലീങ്ങള്‍ക്ക് മാത്രം വാരിക്കോരി ആനുകൂല്യങ്ങള്‍ കൊടുത്തത്. മാത്രമല്ല, മുസ്ലീം കുട്ടികള്‍ അധികാര കേന്ദ്രങ്ങളിലെത്താന്‍ ഐ.എ.എസ് പഠനകേന്ദ്രങ്ങളും സൗജന്യമായി തുറന്നു കൊടുത്തു. എന്തൊരു വിരോധാഭാസമാണെന്ന് നോക്കൂ. ഭരണയന്ത്രം തിരിക്കേണ്ടത് മികവുറ്റ ഉദ്യോഗസ്ഥരാണ്. അതിന് അവരെ പ്രാപ്തമാക്കുന്നതിനുപകരം, ചുളുവിലൂടെ അവരെ തിരുകി കയറ്റാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ ചെലവില്‍ ചെയ്തു കൊടുത്തത്. മുസ്ലീം യുവാക്കള്‍ ആ രംഗത്തേക്ക് വരേണ്ട എന്ന് ആരും പറയുന്നില്ല. ഭാരതം ഒരു മതേതര രാജ്യമാണ്. ഇവിടെ എല്ലാവര്‍ക്കും തുല്യ അവകാശമാണ് ഉള്ളത്. അവസര സമത്വം അനിവാര്യമാണ്. അതിനര്‍ത്ഥം ഒരു കൂട്ടരെ കുറുക്കു വഴിയിലൂടെ മുന്നിലെത്തിക്കുക എന്നതല്ല. അവരെ പൊതുസമൂഹത്തിനൊപ്പം വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. അതിനാദ്യം ചെയ്യേണ്ടത് പ്രാഥമിക തലത്തില്‍ അവരുടെ നിലവാരം ഉയര്‍ത്താനുള്ള മാര്‍ഗ്ഗം കണ്ടെത്തുകയാണ്. അവര്‍ക്ക് സൗജന്യമായി തന്നെ പഠന സഹായ പോംവഴികള്‍ നല്‍കുകയാണ്. അല്ലാതെ, ഫുള്‍ എപ്ലസും ഫുള്‍ പാസും നല്‍കിയത് കൊണ്ട് ഒരു സമൂഹവും മുന്നിലെത്തില്ല.
മന്ത്രിയുടെ വാദമുഖങ്ങള്‍
വകുപ്പ് മേധാവി പറഞ്ഞത് സര്‍ക്കാര്‍ നയം അല്ലെന്നാണ് മന്ത്രി പറഞ്ഞത്. അത് നിരുത്തരവാദപരമായ ഹിമാലയന്‍ വങ്കത്തമാണ്. കാരണം, താന്‍ നിരന്തരം ഇടപെടുന്ന മേഖലയില്‍ കാണുന്ന വസ്തുതയാണ് മേധാവി പറഞ്ഞത്. മാത്രമല്ല, നാട്ടില്‍ കാണുന്ന സമ്പ്രദായം ജനങ്ങള്‍ മൊത്തം കാണുന്നുണ്ട്.
മന്ത്രിയാണ് ശരിയെങ്കില്‍ ഒരു കാര്യം സമ്മതിക്കേണ്ടി വരും. തങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ കാണിക്കുന്ന സര്‍ക്കസ് ചില വിഭാഗങ്ങളുടെ പ്രീതി നേടാന്‍ വേണ്ടിയാണ്. മുസ്ലീം സമുദായത്തിനും ഒരു വിസി വേണ്ടേ എന്ന തന്റെ ചോദ്യത്തിന് മുന്നിലാണ് ശ്രീനാരായണഗുരു സര്‍വ്വകലാശാലയുടെ വിസിയായി ഇക്ബാല്‍ നിയമിതനായതെന്ന കെ.ടി.ജലീലിന്റെ വെള്ളാപ്പള്ളിയോടുള്ള ജല്‍പ്പനം കേട്ട് കേരളം ഞെട്ടിയപ്പോഴും ഒരു ഉളുപ്പും തോന്നാത്ത മന്ത്രിയില്‍ നിന്ന് നമുക്ക് അത്ര മാത്രമേ പ്രതീക്ഷിക്കാവൂ!
പരിണത ഫലം
ഇങ്ങിനെ ജയിച്ചു പോകുന്ന വിദ്യാര്‍ഥികള്‍ പൊതുപരീക്ഷകളില്‍ പരാജയപ്പെടുകയും, അത് ആ പരീക്ഷയുടെ കുറ്റമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അടിസ്ഥാന വിവരം കിട്ടാത്തത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എന്ന് ആരും വേവലാതിപ്പെടുന്നില്ല. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരമുള്ള ബീഹാറിനെക്കാളും ഗണിതശാസ്ത്രത്തില്‍ നമ്മള്‍ പിന്നിലാണ് എന്ന കാര്യം വിസ്മരിക്കുന്നു. മന്ത്രി പറയുന്നത്, ആഗോള, ദേശീയ ഏജന്‍സികളുടെ കണക്ക് പ്രകാരം നമ്മള്‍ വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നിലാണ് എന്നാണ്. കാരണം എന്താണ്? അവര്‍ ദത്ത പരിശോധന മാത്രമാണ് നടത്തുന്നത്. നൂറു ശതമാനം കുട്ടികള്‍ ജയിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് സംതൃപ്തിയാണ്. എങ്ങിനെ ജയിച്ചു എന്ന് അന്വേഷിക്കാന്‍ വിദേശ ഏജന്‍സികള്‍ക്ക് വകുപ്പുണ്ടോ? നേരമുണ്ടോ? അത് നേരെയാക്കേണ്ടത് യു.എന്‍.അല്ല, നമ്മളാണ്. നമ്മുടെ രാഷ്ട്രീയം അതിനെ തകിടം മറിക്കുന്നു!
ജീവിതത്തിന്റെ സമസ്ത മേഖലകളിലും മതം ഇടപെടുമ്പോഴും നമ്മള്‍ പ്രബുദ്ധരാണ്, മതേതരരാണ്, പുരോഗമനവാദികള്‍ ആണ് എന്ന് വീമ്പിളക്കുന്നതിന്റെ ഔചിത്യമെന്താണ്? എവിടേക്കാണ് ഇവര്‍ കേരളത്തെ നയിക്കുന്നത്?
നമ്മള്‍ തുണി ഉടുത്ത് നടന്നപ്പോഴും, വരമൊഴി ഉപയോഗിച്ചപ്പോഴും പാശ്ചാത്യര്‍ പ്രാകൃതരായി ജീവിക്കുകയായിരുന്നു എന്നത് ഫോക്‌ലോര്‍ പഠനങ്ങളില്‍ തെളിഞ്ഞ കാര്യമാണ്. നമ്മുടെ ഭൂതകാലത്തെ പുച്ഛത്തോടെ നോക്കുന്ന പുരോഗമനവാദികള്‍ ഇതൊക്കെ അറിയണം. നമ്മുടെ സമ്പത്ത് കൊള്ളയടിച്ചാണ് അവര്‍ ശാസ്ത്രം വളരാനും കണ്ടുപിടുത്തങ്ങള്‍ക്കും വ്യാവസായിക വിപ്ലവം നടത്താനും മൂലധനം കണ്ടെത്തിയത്. അവര്‍ എഴുത്തും, വായനയും തുടങ്ങുന്നതിനു മുമ്പ് ഇവിടെ സാഹിത്യവും കാവ്യമീമാംസയും ഉണ്ടായിരുന്നു. അത്യാധുനിക ചികിത്സാ സമ്പ്രദായം ഉണ്ടായിരുന്നു. ഭാരതത്തിന്റെ സംഭാവനയായ ‘മായ’ എന്ന ആശയമാണ് സോക്രട്ടീസും പ്ലോറ്റോയും അനുകരണ സിദ്ധാന്തമായി അവതരിപ്പിച്ചു പ്രശസ്തരായത്! ഭാരതത്തിന്റെ മൂലധനമായ ജ്ഞാനമാണ് സമ്പത്തിനൊപ്പം അവര്‍ കൊള്ളയടിച്ചത്.
കുറേ പാഴ്ജന്മങ്ങളെ ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി കുറുക്കു വഴികളിലൂടെ സൃഷ്ടിച്ചെടുത്തു എന്ന് കരുതി അവര്‍ ലോകത്തിനോ, സമൂഹത്തിനോ, സ്വന്തം കുടുംബത്തിനു തന്നെയോ ഉപകാരപ്പെടുമോ? ചരിത്രത്തിന്റെ അനിവാര്യമായ ദശാസന്ധികളില്‍ അവരൊക്കെ ചവറ്റു കുട്ടകളില്‍ എറിയപ്പെടില്ലേ? ജീവിതം കച്ചവടമല്ല. എന്തും, ഏതും കച്ചവടമായി, ലാഭം മാത്രം ലക്ഷ്യമായി കാണുന്നവര്‍ പാഴ്ജന്മങ്ങളാണ്. സമൂഹത്തിനും രാഷ്ട്രത്തിനും ഉപകാരപ്പെടാതെ അത്തരം ജന്മങ്ങള്‍ പാഴ്‌ച്ചെടികളായി പരിണമിക്കും. അത്തരം ആളുകളെ വളര്‍ത്തിയെടുക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകട്ടെ!