കേരളത്തിന്റെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ സജി ചെറിയാന്‍ അടുത്തിടെ വളരെ ഗുരുതരമായ ഒരു പരാമര്‍ശം നടത്തുകയു ണ്ടായി. ‘ചില ബിഷപ്പുമാര്‍ക്ക് ബി.ജെ.പി നേതാക്കള്‍ വിളിച്ചാല്‍ വലിയ രോമാഞ്ചം വരും. അവര്‍ മുന്തിരി വാറ്റിയതും കേക്കും നല്‍കിയപ്പോള്‍ അച്ചന്മാര്‍ മണിപ്പൂര്‍ മറന്നു’, ഇതായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. ആ പ്രസ്താവനയിലൂടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ മുഴുവന്‍ മോശമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയുമാണ് മന്ത്രി ചെയ്തിരിക്കുന്നത്. കുറച്ചു നാളുകള്‍ക്കു മുമ്പ് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഗണപതി മിത്താണ് എന്ന ഒരു പരാമര്‍ശം നടത്തി ഹൈന്ദവ വിശ്വാസികളെ മുഴുവന്‍ അടച്ചാക്ഷേപിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഒരു മന്ത്രി പുരോഹിതന്മാരെയും അതിലൂടെ ക്രിസ്ത്യന്‍ സമൂഹത്തെയും തന്റെ പ്രസ്താവനയിലൂടെ അധിക്ഷേപിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിവസം ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയില്‍ ഒരു ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന നയത്തോട് പരിപൂര്‍ണ്ണമായി യോജിച്ച ക്രിസ്ത്യന്‍ സമൂഹം അദ്ദേഹത്തിന്റെ ഊഷ്മളമായ ക്ഷണം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നില്‍ പങ്കുചേരുകയും ചെയ്തു. അന്ന് ക്രൈസ്തവ മത മേലധ്യക്ഷന്മാരും മറ്റ് പ്രമുഖരുമായി പ്രധാനമന്ത്രി ചിലവിട്ട ഊഷ്മള നിമിഷങ്ങള്‍ ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ അസുലഭ സന്ദര്‍ഭമായിരുന്നുവെന്ന് ആ പരിപാടിയില്‍ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയില്‍ പറയാന്‍ സാധിക്കും.
എന്നാല്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും അസഹിഷ്ണുതയാണ് ഈ അവസരത്തില്‍ പുറത്ത് വന്നത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ആഘോഷ പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ മാത്രമേ അവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നുള്ളൂ. അതിന്റെ ഭാഗമാണ് സജി ചെറിയാന്‍ നടത്തിയ അവഹേളന പരാമര്‍ശം.
ഏറെ നാളായി കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകളും നടത്തിവരുന്ന നുണപ്രചാരണങ്ങള്‍ കേരളത്തിലെ ഭൂരിപക്ഷം ക്രിസ്ത്യന്‍ സമൂഹങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. മണപ്പൂരില്‍ നടന്ന വംശീയ കലാപത്തെ വര്‍ഗീയമായി ചിത്രീകരിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയത് ഉള്‍പ്പെടെ നിരവധി പൊള്ളയായ ആരോപണങ്ങളാണ് ഇതിലൂടെ പൊളിഞ്ഞു വീണത്. ഇത്തരം ആരോപണങ്ങള്‍ വിലപ്പോകില്ല എന്ന് മനസ്സിലാക്കിയ രാഷ്ട്രീയ പാര്‍ട്ടികളും കേരള സര്‍ക്കാരും ഇപ്പോള്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ പരസ്യമായി അപമാനിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിലെ ക്രിസ്ത്യന്‍ സമൂഹവുമായി കൂടുതല്‍ അടുക്കുന്നതും അവരുടെ ക്ഷേമത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നതും കേരളത്തിലെ ഒരു കൂട്ടം ആളുകള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. കാരണം, അങ്ങനെ സംഭവിച്ചാല്‍ വ്യാജപ്രചരണങ്ങളിലൂടെ ഇവര്‍ നേടിയെടുത്ത സ്വാധീനം നഷ്ടമാകും.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിക്കുകയും മാര്‍പാപ്പ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 100 വര്‍ഷം പഴക്കമുള്ള സെന്റ് ലുക്ക് ദേവാലയം 30 വര്‍ഷത്തിനുശേഷം നവീകരിച്ചതുള്‍പ്പെടെ നിരവധി ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളുമാണ് മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരവധി പദ്ധതികളുടെ വലിയ വിഭാഗം ഗുണഭോക്താക്കള്‍ ക്രൈസ്തവരാണ്. നിലവില്‍ രാജ്യത്ത്ഏറ്റവും അധികം ക്രൈസ്തവ എംഎല്‍എമാര്‍ ഉള്ള പാര്‍ട്ടി ബിജെപിയാണ് എന്ന വസ്തുത തന്നെ ക്രിസ്തീയ സമൂഹത്തെ എത്രത്തോളം നരേന്ദ്ര മോദി ചേര്‍ത്ത് പിടിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
കുറെ കാലമായി കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളോട് ഇടത്-വലത് രാഷ്ട്രീയ നേതാക്കള്‍ വച്ച് പുലര്‍ത്തുന്ന വിവേചനത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തോട് സി.പി.എം കാണിച്ച ക്രൂരതകള്‍ ഇന്ന് ക്രിസ്ത്യന്‍ സമൂഹത്തോടും ചെയ്തുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ഇതാദ്യമായല്ല സി.പി.എം. നേതാവ് അപമാനിക്കുന്നത്. ഇതിനു മുമ്പും അവര്‍ ക്രിസ്ത്യന്‍ സമൂഹത്തെ അവമതിക്കുകയും അവഗണിക്കുകയും ചെയ്തിട്ടുണ്ട്. അവലും മലരും കുന്തിരിക്കവും വാങ്ങിച്ചു കാത്തിരിക്കാന്‍ ഈ നാട്ടിലെ ഹൈന്ദവരോടും ക്രൈസ്തവരോടും മത തീവ്രവാദികള്‍ ഭീഷണി മുഴക്കിയപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ ഒരൊറ്റ സിപിഎമ്മുകാരനെയോ കോണ്‍ഗ്രസുകാരനെയോ കണ്ടില്ല. കല്ലറങ്ങാട്ട് പിതാവ് ചൂണ്ടിക്കാട്ടിയ ‘നര്‍കോട്ടിക് ജിഹാദ്’ എന്ന മുന്നറിയിപ്പിനെ, കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും അവരുടെ ഒരു വോട്ടുബാങ്കിനെ ഭയന്ന് ശക്തമായി എതിര്‍ക്കുകയായിരുന്നു. അത് മാത്രമല്ല അദ്ദേഹത്തിന് നേരെ കൊലവിളികളുമായി ചെന്ന നൂറുകണക്കിന് തീവ്രവാദികളെ തടയാന്‍ പോലും ഭരണകൂടം ശ്രമിച്ചില്ല.
ഭാരതത്തിലെ കന്യാസ്ത്രീ സമൂഹത്തെ ഒന്നടങ്കം കളങ്കപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം തടയുവാനോ അതിനെതിരെ നടപടി സ്വീകരിക്കുവാനോ എല്‍ഡിഎഫും യുഡിഎഫും തയ്യാറായില്ല. എന്നു മാത്രമല്ല, ചില ഇടതുപക്ഷ സംഘടനകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആ നാടകത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈ ന്യായം തന്നെയാണ് ‘ഈശോ’ എന്ന സിനിമയുടെ കാര്യത്തിലും ഇവിടുത്തെ ഇടത്-വലത് മുന്നണികള്‍ മുന്നോട്ടുവച്ചത്. അവിടെ ഒന്നും ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും രണ്ടു കൂട്ടരും ചെവിക്കൊണ്ടില്ല. ശബരിമല വിഷയത്തില്‍ ആചാരലംഘനം നടത്തിയും ആരാധനാമൂര്‍ത്തിയായ ഗണപതി മിത്താണെന്ന് പറഞ്ഞും കേരളത്തിലെ ഹൈന്ദവ സമൂഹത്തെ മുഴുവന്‍ അപമാനിച്ച ഇടതുപക്ഷ രാഷ്ട്രീയം ഇന്ന് പാലാ ബിഷപ്പിനെ വിമര്‍ശിച്ചുകൊണ്ട്, കക്കുകളിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, അവസാനം മതമേലധ്യക്ഷന്മാരെ പരസ്യമായി അവഹേളിച്ച് കൊണ്ട് ക്രിസ്ത്യന്‍ സമൂഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ്.
ഒരു പ്രത്യേകമത വിഭാഗത്തെ പ്രീണിപ്പിക്കുവാന്‍ വേണ്ടി ഈ രണ്ടു മുന്നണികളും എടുക്കുന്ന, പുതിയ തീരുമാനങ്ങളും നയങ്ങളും പൊതുസമൂഹം കാണാതെ പോകരുത്. ലോകത്ത് പടര്‍ന്നു പിടിക്കുന്ന ആഗോള മത തീവ്രവാദത്തിന്റെ ഭാഗമായ ഹമാസ് എന്ന തീവ്രവാദ സംഘടനയ്ക്ക് വേണ്ടി കേരളത്തില്‍ പരസ്യമായി മഹാറാലികളും ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും നടത്തുന്ന ഇവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.
ആളുകള്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെ പോലും ഭയക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കെ.ടി.ജലീലിനെ പോലുള്ള വ്യക്തികള്‍ മന്ത്രിയായിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ വിശ്വാസി സമൂഹത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
(യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)