1990-ല്‍ ആയിരുന്നു വിനോദേട്ടനുമായുള്ള എന്റെ വിവാഹം. അതിനു ശേഷമാണ് ഞാന്‍ സംഘത്തെപ്പറ്റി മനസ്സിലാക്കുന്നത്. വിവാഹശേഷം വിനോദേട്ടനോടൊപ്പം കാര്യാലയത്തില്‍ പോയപ്പോഴാണ് ആദ്യമായി ഹരിയേട്ടനെ കാണുന്നത്. അന്നത്തെ പ്രചാരകനായിരുന്ന ആര്‍.വി.ജയകുമാര്‍ എന്ന ജയന്‍ ചേട്ടനാണ് ഹരിയേട്ടനെ പരിചയപ്പെടുത്തി തന്നത്. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഹരിയേട്ടന്‍ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തി. കുറച്ചു സമയം ഞങ്ങളോടൊപ്പം ചെലവിട്ടതിന് ശേഷം മടങ്ങി. വളരെ സ്വാഭാവികമായ ആ കൂടിക്കാഴ്ച, പിന്നീട് ഒരു വലിയ ആത്മബന്ധമായി വളരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. എന്നാല്‍ ചെറിയ ഒരു പരിചയവും ചെറിയ ഒരു സന്ദര്‍ശനവും പിന്നീട് മുറിച്ചുമാറ്റാന്‍ പറ്റാത്ത വിധം ആഴമുള്ള ഒരു ബന്ധത്തില്‍ ഞങ്ങളെ എല്ലാവരെയും എത്തിച്ചു. പിന്നീട് 1992-ല്‍ അയോധ്യാ പ്രക്ഷോഭ സമയത്ത് ഹരിയേട്ടന്‍ വീട്ടില്‍ താമസിക്കാന്‍ വന്നു. അതിനുശേഷം ഇടയ്ക്കിടെ ഫോണ്‍ ചെയ്യുകയും പിന്നീടത് പതിവായി മാറുകയും ചെയ്തു.
ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കുന്നത് 1993 -ല്‍ ആയിരുന്നു. ആ സമയത്ത് ഹരിയേട്ടന്‍ ഉത്തരഭാരതത്തില്‍ യാത്രയിലായിരുന്നു. അന്നേ ദിവസം ഹരിയേട്ടന്‍ ഒരു മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ മകന് വിഷ്ണു എന്ന് പേരിട്ടത്. വിഷ്ണുവിന് ഹരിയേട്ടന്‍ ഹരി അപ്പൂപ്പന്‍ ആയിരുന്നു. നടക്കാന്‍ തുടങ്ങിയത് മുതല്‍ എപ്പോള്‍ ഹരിയേട്ടന്‍ വീട്ടില്‍ വന്നാലും പോകുന്നതുവരെ അവന്റെ കളിക്കൂട്ടുകാരനായിരുന്നു. എഴുതുവാനും വായിക്കാനും ആയി ഹരിയേട്ടന്‍ ഇരിക്കുമ്പോള്‍ വിഷ്ണുവിന്റെ പ്രധാന വിനോദം ഹരിയേട്ടന്റെ കയ്യിലും നെഞ്ചത്തും മുതുകത്തും തലയിലും ഒക്കെ അവന്റെ ചെറിയ ടോയ് കാര്‍ ഓടിച്ചു കളിക്കുന്നതാണ്. ഞങ്ങള്‍ വഴക്ക് പറഞ്ഞ് അവനെ പിടിച്ചു മാറ്റുമ്പോള്‍ ഹരിയേട്ടന്‍ സമ്മതിക്കില്ല. അദ്ദേഹം പറയും വേണ്ട അവന്‍ കളിച്ചോട്ടെ എന്ന്. അവന് എപ്പോഴും ഹരിയേട്ടന്റെ കൂടെ തന്നെ ഭക്ഷണം കഴിക്കണം. ചിലപ്പോള്‍ ഹരിയേട്ടന്‍ ഭക്ഷണം വാരി കൊടുക്കണം. ഇതെല്ലാം ഹരിയേട്ടന്‍ അനുവദിച്ചു കൊടുക്കുമായിരുന്നു. ഇപ്പോള്‍ അതേപ്പറ്റി ചിന്തിക്കുമ്പോള്‍ നമുക്ക് എല്ലാവര്‍ക്കും അത്ഭുതം തന്നെയാണ്. കുറച്ചുകൂടെ മുതിര്‍ന്നപ്പോള്‍ ഇടയ്ക്കിടെ അവന്റെ പേരില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ഹരിയേട്ടന്‍ അയച്ചു കൊടുക്കുമായിരുന്നു. ആ കത്ത് അല്ലെങ്കില്‍ കവര്‍ തുറക്കുവാന്‍ അവന്‍ ആരെയും സമ്മതിച്ചിരുന്നില്ല. ആ ശ്ലോകങ്ങള്‍ അവന്‍ തന്നെ താല്പര്യമെടുത്ത് പഠിക്കുകയും പിന്നീട് ഹരിയേട്ടന്‍ വരുമ്പോള്‍ ചൊല്ലി കേള്‍പ്പിക്കുകയും ആയിരുന്നു പതിവ്. ഹരിയേട്ടന്‍ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നും. എന്തു ഭക്ഷണമായാലും സംതൃപ്തിയോടെ കഴിക്കും. ഒരിക്കലും ഭക്ഷണം ബാക്കി വയ്ക്കാറില്ല. ചിലപ്പോഴൊക്കെ ഭക്ഷണത്തില്‍ ഇന്ന ഇന്ന ചേരുവകള്‍ ചേര്‍ത്തിട്ടില്ലേ എന്ന് ചോദിക്കാറുണ്ട്. അതെല്ലാം ശരിയായിരിക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നല്ല രുചിയുള്ള ഭക്ഷണം കഴിച്ചാല്‍ ആ വീട്ടുകാരോട് അതിന്റെ ചേരുവകള്‍ ചോദിച്ചു മനസ്സിലാക്കി കഴിയുന്നതും അന്നുതന്നെ ഫോണ്‍ ചെയ്തു പറയും ‘ദീപേ നല്ല ഒരു റെസിപ്പി കിട്ടിയിട്ടുണ്ട്. അടുത്ത പ്രാവശ്യം വീട്ടില്‍ വരുമ്പോള്‍ നമുക്ക് ഉണ്ടാക്കാം’ അങ്ങനെ പലപ്രാവശ്യം ഞങ്ങള്‍ ഇത്തരത്തില്‍ പാചകം പരീക്ഷിച്ചിട്ടുണ്ട്. വീട്ടില്‍ വരുമ്പോള്‍ ഊണ് മേശയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിലും കൂടുതല്‍ ഹരിയേട്ടന്‍ അടുക്കളയില്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്.
വീട്ടില്‍ വരുമ്പോള്‍ ചിലപ്പോള്‍ ഹരിയേട്ടന്‍ ഏതെങ്കിലും പുസ്തകം എഴുതുന്ന തിരക്കിലായിരിക്കും. അപ്പോള്‍ ഞങ്ങളോട് പറയും പോകുന്നതിനു മുമ്പ് ഇത്രയും പേജുകള്‍ കൂടെ എഴുതി തീര്‍ക്കാന്‍ ഉണ്ട്. ഓരോ ദിവസവും ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ ഇന്ന് ഇത്ര പേജ് എഴുതി തീര്‍ക്കാന്‍ ഉണ്ട് എന്ന് ഹരിയേട്ടന്‍ പറയും. വൈകുന്നേരം ആകുമ്പോള്‍ അതിന്റെ ഒരു കണക്കും ഹരിയേട്ടന്‍ പരിശോധിക്കും. എന്നിട്ട് സന്തോഷത്തോടുകൂടി പറയും ‘ദീപേ ഇന്ന് വിചാരിച്ചതല്ല. ജോറായി തന്നെ എഴുതാന്‍ പറ്റി.’
ഹരിയേട്ടന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ സന്തോഷമാണ്. ഒരോ യാത്രയുടെയും പ്രത്യേകതകളെ പറ്റിയും സംഭവങ്ങളെ പറ്റിയും സ്ഥലങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞുതരും. അവിടെ പോയി വന്ന അനുഭവമാണ് നമുക്കും തോന്നുക. സംഘവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങളുടെ ബന്ധുക്കളും ഹരിയേട്ടനെ കാണാനും പരിചയപ്പെടാനും വരാറുണ്ട്. എന്റെ എല്ലാ സഹോദരിമാരുടെയും വിവാഹത്തിന് ഹരിയേട്ടന്‍ വന്നിട്ടുണ്ട്. അവരുടെ കല്യാണ തീയതി നിശ്ചയിച്ചതുതന്നെ ഹരിയേട്ടന്റെ സമയം നോക്കിയിട്ടാണ്. ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുമായും ഹരിയേട്ടന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ നമ്മുടെ കുടുംബത്തിന്റെ കാരണവരായിരുന്നു ഹരിയേട്ടന്‍.
ഒരിക്കല്‍ ഹരിയേട്ടന്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് തിരുവനന്തപുരത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഉറി എന്ന പട്ടാള സിനിമ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും കൂടി ആ സിനിമ കാണുവാന്‍ പോയി. മറ്റൊരു അവസരത്തില്‍ ഞങ്ങളോടൊപ്പം ശംഖുമുഖം കടപ്പുറത്ത് സായാഹ്നം ചെലവഴിക്കാനും ഹരിയേട്ടന് മടിയോ അതിന് അനുവദിക്കാത്ത വിധം ധൃതിയോ ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി എല്ലാ ഞായറാഴ്ചയും രാത്രി 9 മണിക്ക് ഒന്നുകില്‍ ഞങ്ങള്‍ ഹരിയേട്ടനെ അങ്ങോട്ട് വിളിക്കും അല്ലെങ്കില്‍ ഹരിയേട്ടന്‍ ഇങ്ങോട്ട് വിളിക്കും. ഹരിയേട്ടന് വയ്യാതായപ്പോള്‍ മാത്രം ആ സമയത്തിന് വ്യത്യാസം വരുത്തി. അടുത്ത കാലം വരെ അത് തുടരുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിലായിരുന്നു മകന്റെ കല്യാണ നിശ്ചയം. അതുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അപ്പപ്പോള്‍ ഹരിയേട്ടനെ അറിയിക്കുമായിരുന്നു. പക്ഷേ ഹരിയേട്ടന്റെ ആരോഗ്യ അവസ്ഥ കാരണം പങ്കെടുക്കണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചിരുന്നില്ല. മകന്‍ എറണാകുളം കാര്യാലയത്തില്‍ അനുഗ്രഹത്തിനായി ചെന്നപ്പോള്‍ തീര്‍ച്ചയായും നിശ്ചയത്തിന് വരുമെന്ന് ഹരിയേട്ടന്‍ പറഞ്ഞു. നിശ്ചയത്തിന്റെ തലേദിവസം ഹരിയേട്ടന്‍ വീട്ടില്‍ വന്നു. രണ്ടുമൂന്നു മണിക്കൂര്‍ എല്ലാ കുടുംബാംഗങ്ങളോടും ചെലവഴിച്ചു. ഹരിയേട്ടന്റെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായ അടദോശ കഴിച്ചിട്ട് കാര്യാലയത്തിലേക്ക് മടങ്ങി. അന്നായിരുന്നു ഹരിയേട്ടന്‍ അവസാനമായി വീട്ടില്‍ വന്നത്. പിറ്റേദിവസം ഹരിയേട്ടന്‍ നിശ്ചയത്തിന് വന്ന് മകനെയും മകളെയും ആഗ്രഹിച്ചു. സേതു ഏട്ടനും ഹരിയേട്ടനോടൊപ്പം ഉണ്ടായിരുന്നു.
ഹരിയേട്ടനെ കുറിച്ച് എത്രയോ ഓര്‍മ്മകളാണ് മനസ്സില്‍ ഉള്ളത്. അതില്‍ ഓരോന്നും ഓരോന്നും ഓര്‍ത്തെടുത്ത് രേഖപ്പെടുത്തുക സാധ്യമല്ല. ചിലത് മാത്രം പങ്കുവെച്ചെന്ന് മാത്രം.