93 വര്‍ഷങ്ങള്‍ നീണ്ട പുണ്യജീവിതത്തില്‍ നിന്ന് ഒരു ദശാബ്ദം ഞങ്ങളുടെ കുടുംബത്തിനും തന്നു ഹരിയേട്ടന്‍. പറയാനുള്ളതെല്ലാം പുസ്തകങ്ങളിലൂടെയും ബൗദ്ധിക്കുകളിലൂടെയും സ്വകാര്യസംഭാഷണങ്ങളിലൂടെയുമൊക്കെ പറഞ്ഞ് തീര്‍ത്ത്, തന്റെ കര്‍മ്മങ്ങളൊക്കെ പൂര്‍ത്തിയാക്കി, എഴുത്തും സംസാരവുമൊക്കെ സ്വയം അവസാനിപ്പിച്ച് മൃത്യുവിനെ സ്വീകരിക്കാന്‍ അദ്ദേഹം വളരെ മുമ്പ് തന്നെ തയ്യാറെടുത്തിരുന്നു.
സ്‌നേഹമായിരുന്നു ഹരിയേട്ടന്‍. ഞങ്ങള്‍ക്ക് പിതൃതുല്യനായി, മക്കള്‍ക്ക് മുത്തച്ഛനായി ഒക്കെ ഓരോരുത്തരോടും അവരുടെ ഭാവത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സംഘപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ശ്രീരാമകൃഷ്ണ കുടുംബമാണ് എന്നതും ഞങ്ങളുടെ അടുപ്പത്തിന്റെ ആഴം കൂട്ടി. എത്ര ചെറിയ കൂടിക്കാഴ്ചകളാകളാലും ശരി, ഹരിയേട്ടന്റെ സംസാരത്തില്‍ നിന്നും പുതിയൊരു കാര്യം നമുക്ക് മനസ്സിലാക്കാന്‍ ഉണ്ടാകും. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയ്ക്ക് ഒരുപാട് കൂടിക്കാഴ്ചകളും ഒരുമിച്ചുള്ള യാത്രകളും ഉണ്ടായിട്ടുണ്ട്.
ഒരിക്കല്‍ മെട്രോയുടെ പണി നടക്കുന്ന സമയം എറണാകുളത്ത് കൂടി ഹരിയേട്ടനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞങ്ങള്‍. ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടപ്പോള്‍ ഞങ്ങള്‍ അക്ഷമയോടെ പറഞ്ഞു ‘ഈ പണി കാരണം യാത്ര ചെയ്യാന്‍ എത്ര ബുദ്ധിമുട്ടാണ്.’ അപ്പോള്‍ ഹരിയേട്ടന്‍ പറഞ്ഞു, ‘ഈ ബുദ്ധിമുട്ടിനെ നമ്മള്‍ അങ്ങിനെ കാണരുത്, ഈ പണിയൊക്കെ കഴിയുമ്പോള്‍ എത്ര സൗകര്യപ്രദമാകും ഈ വഴിയുള്ള യാത്രകള്‍. ഒരു വലിയ ലക്ഷ്യത്തിനു വേണ്ടി ഇത്തരത്തിലുള്ള ചെറിയ കഷ്ടപ്പാടുകള്‍ സഹിക്കണം.’ ഇപ്പോഴും ചെറിയ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ഹരിയേട്ടന്റെ ഈ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കാറുണ്ട്.
ഏതു ചെറിയ കാര്യമാണെങ്കിലും അതു മനസ്സിലാക്കി വെയ്ക്കാനുള്ള അദ്ദേഹത്തിന്റെ ജിജ്ഞാസ എടുത്തുപറയേണ്ടതു തന്നെ. റവ റോസ്റ്റ് ഹരിയേട്ടന് വളരെ ഇഷ്ടമായിരുന്നു. എനിക്ക് അതുണ്ടാക്കാന്‍ അറിയില്ലായിരുന്നു. ഒരിക്കല്‍ ഹരിയേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി ഹരിയേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ റവ റോസ്റ്റ് ഉണ്ടാക്കാന്‍ പഠിച്ചിട്ട് ഞാന്‍ ഉണ്ടാക്കി തരാമെന്ന്. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിന്റെ ചേരുവകളും അതുണ്ടാക്കുന്ന വിധവുമൊക്കെ ഹരിയേട്ടന്‍ പറഞ്ഞു തന്നു. നെയ്യ് റോസ്റ്റ് തൊപ്പി പോലെ ഉണ്ടാക്കുന്ന വിധം നീതുക്കുട്ടിക്ക് വിശദീകരിച്ചു കൊടുത്തു അദ്ദേഹം. ഒരു ഹോട്ടലില്‍ പോയപ്പോള്‍ അവരോടു ചോദിച്ചു മനസ്സിലാക്കിയതാണ് ഇക്കാര്യം എന്നും പറഞ്ഞു.
ഏതു പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാനുമുള്ള ചില പോസിറ്റീവ് ടെക്‌നിക്കുകള്‍ ഹരിയേട്ടന്റെ കയ്യില്‍ എന്നുമുണ്ടായിരുന്നു. നെഗറ്റീവ് കമന്റുകളോ വര്‍ത്തമാനങ്ങളോ ഒന്നും അദ്ദേഹത്തില്‍ നിന്നും ഒരിക്കലും കേട്ടിട്ടില്ല. മറ്റൊരിക്കല്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ കണക്കു കൊണ്ടുള്ള കളികള്‍ ഇഷ്ടമാണോയെന്നദ്ദേഹം ചോദിച്ചു. കണക്ക് എന്റെ ഇഷ്ട വിഷയമാണെന്ന് പറഞ്ഞപ്പോള്‍ മുന്നില്‍ പോകുന്ന വാഹനത്തിന്റെ നമ്പര്‍ കാണിച്ച് അതിനെ 11 കൊണ്ട് പൂര്‍ണ്ണമായി ഹരിക്കാവുന്നതാണോ എന്ന് ചോദിച്ചു. അത് എളുപ്പത്തില്‍ എങ്ങനെയാണ് കണ്ടുപിടിക്കുന്നതെന്ന് വിശദീകരിച്ചു. വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഹരിയേട്ടന്‍ അങ്ങിനെ ചെയ്തു നോക്കാറുണ്ടത്രേ. അതുകൊണ്ട് ദൂരയാത്രയുടെ മുഷിപ്പും മാറും, നമ്മള്‍ക്ക് സജീവമായി ഇരിക്കാനും സാധിക്കുമെന്ന് ഹരിയേട്ടന്‍ പറഞ്ഞപ്പോള്‍ കൗതുകം തോന്നി. ഹരിയേട്ടന്റെ ആ ടെക്‌നിക്ക് ഞാനും പിന്തുടരാറുണ്ട്.
ഞങ്ങളുടെ മക്കള്‍ക്ക് ഹരിയപ്പൂപ്പന്റെ സ്‌നേഹവാത്സല്യമനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. അവരുടെ പൂര്‍വ്വജന്മ പുണ്യം. ചെറിയ മോള്‍ നീതുവിന് ഹരിയേട്ടന്റെ മുറിയിലെ പലഹാരപ്പാത്രങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമായിരുന്നു. അവിടെ ചെന്നാല്‍ (കാര്യാലയത്തിലെ ഹരിയേട്ടന്റെ മുറിയില്‍) എന്നോട് ചോദിക്കണ്ടാ, പോയി കുപ്പിയിലുള്ള പലഹാരമെടുത്തോണം എന്ന് നീതുവിനോട് പറഞ്ഞിരുന്നു. ഒരു മരണത്തിന് നമ്മളില്‍ ഇത്രമേല്‍ ആഘാതം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഹരിയപ്പൂപ്പന്റെ അസാന്നിധ്യത്തിലാണ് തനിക്ക് മനസ്സിലായത് എന്നാണ് ഹരിയേട്ടന്റെ മരണശേഷം ഞങ്ങളുടെ മൂത്തമകള്‍ എന്നോട് പറഞ്ഞത്. ഇപ്പോഴും ഹരിയേട്ടന്റെ അസാന്നിധ്യം അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല! ചെറിയ കുട്ടികളിലും എത്ര വലിയ സ്വാധീനമായിരുന്നു ഹരിയേട്ടന്‍ എന്നത് ഏറെ അത്ഭുതം ഉളവാക്കുന്നു.
മൂത്ത മകള്‍ നിരഞ്ജനയോട് വളരെ സ്‌നേഹവും കരുതലുമായിരുന്നു ഹരിയേട്ടന്. 2019 -ല്‍ പത്താം ക്ലാസ്സിന്റെ അവസാന ഘട്ടത്തിലാണ് തുടര്‍പഠനം സംസ്‌കൃതം ആവണം എന്ന ആഗ്രഹം അവള്‍ പങ്കുവെക്കുന്നത്. ഞങ്ങള്‍ ഹരിയേട്ടനോട് ഇത് പറഞ്ഞപ്പോള്‍ അതിന് വേണ്ട പിന്തുണയും തന്ന്, ദിനേശ് കാമത്ത് ജിയുമായും പാ. നന്ദേട്ടനുമായും ചര്‍ച്ചകള്‍ നടത്തി സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ ശൃംഗേരി ക്യാമ്പസില്‍ വിടാം എന്ന് തീരുമാനിക്കുന്നത് ഹരിയേട്ടനാണ്. ശൃംഗേരിയിലെ പ്രവേശന പരീക്ഷ പാസ്സായി അഡ്മിഷന്‍ എടുത്തു വന്ന അവളെ ചേര്‍ത്ത് പിടിച്ച് ഉമ്മ കൊടുത്ത് നിറകണ്ണുകളോടെ ഹരിയേട്ടന്‍ പറഞ്ഞു. ‘ആദ്യമായാണ് ഈ പ്രായത്തില്‍ ഒരു കുട്ടി എനിക്ക് സംസ്‌കൃതം പഠിക്കണമെന്ന് എന്നോട് പറയുന്നത്, ‘ഭാഗ്യമാണ്, പുണ്യമാണ്, എനിക്ക് ഇതുപോലെയൊരു സ്ഥലത്തു പോയി സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞില്ല, നിനക്കത് കിട്ടുന്നു. പഠിക്കണം, വലിയ ആളാകണം’ എന്ന്. സംസ്‌കൃതഭാഷയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം എത്രത്തോളമെന്ന് ആ വാക്കുകളില്‍ പ്രകടമായിരുന്നു.
ശൃംഗേരിക്ക് പോകുന്നതിന് മുന്‍പ് ഹരിയേട്ടന്റെ അനുഗ്രഹം വാങ്ങാന്‍ ചെന്നപ്പോള്‍ ആ സ്ഥലത്തിന്റെ പ്രത്യേകതകള്‍ ഹരിയേട്ടന്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു. പുണ്യഭൂമിയാണ് ശൃംഗേരി. ശങ്കരാചാര്യ സ്വാമികള്‍ അതുവഴി സഞ്ചരിച്ചപ്പോള്‍ തവളക്ക് തണലായി പത്തി വിരിച്ചുനില്‍ക്കുന്ന പാമ്പിനെ കണ്ടു. ആജന്മ ശത്രുക്കള്‍ പോലും ഇത്തരത്തില്‍ സ്‌നേഹത്തോടെ കഴിയുന്ന പ്രദേശമാണ് എന്ന് കണ്ടതുകൊണ്ടാണ് ആചാര്യസ്വാമികള്‍ അവിടെ മഠം സ്ഥാപിച്ചതെന്നും, അവിടുത്തെ ക്ഷേത്രത്തില്‍ പുഴയിലേക്കുള്ള കല്‍പടവുകളില്‍ ഈ രൂപം കൊത്തിവെച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന്, ശൃംഗേരിയില്‍ ഉണ്ടായിരുന്ന രണ്ട് വര്‍ഷക്കാലവും എല്ലാ ഞായറാഴ്ചയും താനുമായി ഫോണില്‍ സംസാരിക്കാനും സംശയനിവാരണം നടത്താനും വ്യവസ്ഥ ചെയ്തു ഹരിയേട്ടന്‍. ആ പിന്തുണ, വയ്യാതാകുന്നതു വരെ അദ്ദേഹം തുടര്‍ന്നു.
ഏറ്റവും ഹൃദയസ്പര്‍ശിയായ കാര്യം, അവളുടെ വിവാഹത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചുമൊക്കെ പിതൃനിര്‍വ്വിശേഷമായ അദ്ദേഹത്തിന്റെ സങ്കല്‍പ്പം ഞങ്ങളുടെ മറ്റൊരു കുടുംബ സുഹൃത്തിനോട് പങ്കുവച്ചിരുന്നു എന്നതാണ്. അവള്‍ സംസ്‌കൃതം പഠിച്ച്, സംസ്‌കൃതം തന്നെ പഠിച്ച ഒരാളെ വിവാഹം ചെയ്ത് ഒരു സംസ്‌കൃത കുടുംബമായി മാറണം എന്നതായിരുന്നു അത്. സംസ്‌കൃത ഭാഷയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം കൂടിയാണ് ആ വാക്കുകളില്‍ ഉണ്ടായിരുന്നത്.
നിരഞ്ജനക്ക് നാടകത്തിനുള്ള സിസിആര്‍ടി സ്‌കോളര്‍ഷിപ്പ് കിട്ടിയ വിവരം അറിഞ്ഞപ്പോള്‍, അധികം വൈകാതെ ഒരു ദിവസം അവളെ ഹരിയേട്ടന്റെ അടുത്തു കൊണ്ടു ചെല്ലണമെന്നദ്ദേഹം ഞങ്ങളോട് നിര്‍ദ്ദേശിച്ചു. അങ്ങിനെ സ്‌കൂളില്‍ നിന്നും വരുന്ന വഴി ഒരു ദിവസം അവളേയും കൊണ്ട് ഹരിയേട്ടന്റെ മുറിയിലെത്തി. അവള്‍ക്കായി ഒരു പൊന്നാട എടുത്തു വച്ചിരുന്നു അദ്ദേഹം. അവളെ പൊന്നാടയണിയിച്ച് ഉമ്മ കൊടുത്തനുഗ്രഹിക്കുന്ന ഹരിയേട്ടന്റെ സ്‌നേഹത്തെ നിറകണ്ണുകളോടെയാണ് ഞങ്ങള്‍ കണ്ടത്.
ഒരു അപ്പൂപ്പന്റെ വാത്സല്യത്തോടെ, കരുതലോടെയാണ് അദ്ദേഹം ഞങ്ങളുടെ മക്കളെ കണ്ടത്. ഇത് എന്റെ മാത്രം അനുഭവമല്ല എന്നെനിക്കറിയാം. കേരളത്തിലെ നൂറ് കണക്കിന് കുടുംബങ്ങളില്‍ ജ്യേഷ്ഠനായും അച്ഛനായും അപ്പൂപ്പനായും ഹരിയേട്ടന്‍ ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിന് കുറച്ചുനാള്‍ മുമ്പ് ഞങ്ങള്‍ ഹരിയേട്ടനെ കാണാന്‍ മായന്നൂര്‍ ‘തണല്‍ ബാലാശ്രമത്തില്‍’ പോയിരുന്നു. ചെന്ന് കണ്ടു, നമസ്‌കരിച്ചു കൂടെ ഇരുന്നു. ഹരിയേട്ടന്‍ ഒരു തുണ്ട് കടലാസ് നീട്ടി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘കൂടുതല്‍ സംസാരിക്കരുത് എന്ന് നിര്‍ദ്ദേശം. ബുദ്ധിമുട്ടുണ്ട്. നിങ്ങള്‍ പറഞ്ഞോളൂ, കേട്ടോളാം.’ സംഘത്തിന്റെ പ്രാന്തീയ ബൗദ്ധിക് വര്‍ഗ്ഗ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഒരു വിശേഷമെന്ന നിലയില്‍, വര്‍ഗ്ഗില്‍ പങ്കെടുത്ത വിവരം ജോബി ഹരിയേട്ടനോട് പറഞ്ഞു.
ഉടന്‍ – എത്ര പേര്‍ പങ്കെടുത്തു? എത്ര പേര്‍ വരണമായിരുന്നു? ആരൊക്കെ ഉണ്ടായിരുന്നു? പരിപാടി എങ്ങനെ? തുടരെയുള്ള ചോദ്യങ്ങള്‍.
രാഷ്ട്ര സേവികാ സമിതിയുടെ ഒരു വര്‍ഗ്ഗ് അതിന് കുറച്ച് മാസം മുമ്പ് തണലില്‍ വച്ച് നടന്നിരുന്നു. വ്യക്തിപരമായ ചില ബുദ്ധിമുട്ടുകള്‍ മൂലം എനിക്കവിടെ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. അതിനെ കുറിച്ചും അദ്ദേഹം ഓര്‍ത്ത് ചോദിച്ചിരുന്നു. ആ ഒരു വയ്യായ്കയില്‍ പോലും സംഘടന കാര്യങ്ങള്‍ അറിയാനും പറയാനും ഉള്ള വ്യഗ്രത – അതായിരുന്നു ഹരിയേട്ടന്‍.
സ്ത്രീകള്‍ സമൂഹത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കണമെന്നും നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും ഹരിയേട്ടന്‍ ആഗ്രഹിച്ചിരുന്നു. മറ്റ് നിരവധിപേരെ പോലെ എനിക്കും ഹരിയേട്ടന്റെ സ്‌നേഹത്തോടെയുള്ള മെന്റെറിങ്ങിന് പാത്രീഭൂതയാകാന്‍ സാധിച്ചിട്ടുണ്ട്. പരിപാടികളില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ വിഷയാനുബന്ധിയായ കാര്യങ്ങള്‍ പറഞ്ഞു തരുമായിരുന്നു ഹരിയേട്ടന്‍. ഓരോ വിഷയവും ഹരിയേട്ടന്‍ പറഞ്ഞുതരുമ്പോള്‍ അത് വ്യത്യസ്തവും പുതുമയുള്ളതും ആവും. ലളിതവും വ്യക്തവുമായി കാര്യങ്ങള്‍ പറഞ്ഞ് തരുന്നതില്‍ ഹരിയേട്ടനുണ്ടായിരുന്ന വൈദഗ്ദ്ധ്യം അന്യാദൃശം തന്നെ! സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട് വിവേകാനന്ദസ്വാമിയുടെ കാഴ്ചപ്പാട് തന്നെയാണ് ഹരിയേട്ടന്‍ പങ്കുവെച്ചിരുന്നത്. അവരെ ശാക്തീകരിക്കാന്‍ പുരുഷന്മാര്‍ പുറപ്പെടേണ്ടതില്ല, അവര്‍ക്ക് സ്വയം ഉയരാനുള്ള ശേഷിയുണ്ട്, അതിനെ തടസ്സപ്പെടുത്താതിരുന്നാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സനാതനധര്‍മ്മം സംരക്ഷിക്കപ്പെടുന്നത് സ്ത്രീകളിലൂടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഒരു വീട്ടിലെ അംഗങ്ങളുടെ ജനനമരണ ദിനങ്ങളും ചടങ്ങുകളും ഓര്‍ത്തിരിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീകളാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. സനാതനധര്‍മ്മത്തിന് അപചയം സംഭവിക്കാത്തത് ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകള്‍ ആയതുകൊണ്ടാണ് എന്ന് അദ്ദേഹം പറയാറുണ്ട്.
ശ്രീരാമകൃഷ്ണദേവനോട് അകമഴിഞ്ഞ ഭക്തിയും സ്വാമി വിവേകാനന്ദനോട് സമര്‍പ്പണവും ഉണ്ടായിരുന്ന ഹരിയേട്ടന് ഏറെ ആദരവ് ഭഗിനി നിവേദിതയോട് ആയിരുന്നു എന്നതാണ് അദ്ദേഹത്തിന് സ്ത്രീകളോടുള്ള ആദരവിന്റെയും കാഴ്ചപ്പാടിന്റെയും അടയാളം.
(രാഷ്ട്ര സേവികാ സമിതിയുടെ പ്രാന്ത നിധിപ്രമുഖാണ് ലേഖിക)