കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 ന് ദല്‍ഹിയില്‍ വെച്ച് ‘ബ്രിഡ്ജിംഗ് സൗത്ത്’എന്ന പേരില്‍ നടത്തിയ കോണ്‍ക്ലേവില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം.
ചരിത്രപരമായ ഒരു മുഹൂര്‍ത്തത്തിന്റെ പിറ്റേന്നാണ് നാം ഈ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. ഈ കോണ്‍ക്ലേവ് ലോകത്തിനു നല്‍കാനാഗ്രഹിക്കുന്ന സന്ദേശവുമായി അടുത്ത ബന്ധമുള്ള ഒരു വിധി ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചു. ഭാരതം ഒന്നാണ്, ഒന്നായിരിക്കുകയും ചെയ്യും എന്നതാണ് ആ സന്ദേശം. ഭാരതത്തിന്റെ അഖണ്ഡത നമ്മുടെ വിശുദ്ധ ഭരണഘടന നിലവില്‍ വന്ന സമയത്ത് ആരെങ്കിലും ഉണ്ടാക്കിയതല്ല. ചരിത്രാതീതകാലം മുതല്‍ ഭാരതം ഒന്നാണ്.
ഹിമാലയം മുതല്‍ സമുദ്രം വരെയും സമുദ്രം മുതല്‍ ഹിമാലയം വരെയും ഭാരതം ഒന്നായിരുന്നു. അവിച്ഛിന്നമായ ഒരു സംസ്‌കാരിക ഐക്യം ഭാരതത്തില്‍ എല്ലായിടത്തും ഉണ്ടായിരുന്നു. വേദങ്ങളില്‍ മാത്രമല്ല അതിനു മുമ്പുള്ള ദര്‍ശനങ്ങളിലും ഇത് അങ്ങനെയായിരുന്നു.
കാശ്മീരിനെ കുറിച്ചുള്ള ഇന്നലത്തെ സുപ്രീംകോടതി വിധി മുഴുവന്‍ ഭാരതത്തിനും ബാധകമായതാണ്. ഭാരതത്തെ വിഘടിപ്പിക്കാനാഗ്രഹിക്കുന്ന എല്ലാ വിഘടനവാദ ശക്തികളുടെയും മുഖത്തേറ്റ അടിയാണത്. ‘കാശ്മീര്‍ മാംഗേ ആസാദി, കേരള്‍ മാംഗേ ആസാദി, ഭാരത് തേരേ ടുകഡേ ഹോംഗേ, ഇന്‍ഷാ അള്ളാ, ഇന്‍ഷാ അള്ളാ’ എന്നു വിളിച്ചവര്‍ക്കുള്ള താക്കീതാണിത്. ഇനിയെങ്കിലും അവര്‍ രാഷ്ട്രീയ ലാഭം പ്രതീക്ഷിച്ച് രാഷ്ട്രത്തിന്റെ ഐക്യത്തിന് തുരങ്കം വെക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണം. ഭാരതം വിഘടിച്ചാല്‍ അതില്‍ ഏതെങ്കിലും ചെറിയ ഭാഗത്ത് അധികാരത്തിലെത്താമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ചില വിദേശ ശക്തികളുടെ താളത്തിന് തുള്ളുന്ന അവര്‍ ഭാരതത്തെ വിഘടിപ്പിക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
സുപ്രീം കോടതി വിധിയില്‍ ചര്‍ച്ച ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. ദേശീയ രാഷ്ട്രീയ കഷികള്‍ എന്നു പറയപ്പെടുന്ന ചില കക്ഷികളുടെ പിന്തുണയോടെ ‘ബ്രേക്കിംഗ് ഇന്ത്യ’ ശക്തികള്‍ നടത്തുന്ന വിഷലിപ്തമായ പ്രചരണത്തിനെതിരെയാണ് ഈ കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. കോണ്‍ ക്ലേവിന്റെ സന്ദേശത്തെ ശരിവെക്കുന്നതാണ് സുപ്രീം കോടതി വിധി. ഭാരതത്തെ വിഘടിപ്പിക്കാനോ ഭാരതത്തില്‍ നിന്നു വേറിട്ടുപോകാനോ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. മുഴുവന്‍ സംസ്ഥാനങ്ങളെയും ഭരിക്കാനും അവയെ സംബന്ധിച്ച തീരുമാനമെടുക്കാനും സദ്ഭരണത്തിനു വേണ്ടി ആവശ്യമെങ്കില്‍ അവയെ വിഭജിക്കാനും കേന്ദ്ര സര്‍ക്കാരിന് ഭരണഘടനയനുസരിച്ച് എല്ലാ അധികാരവുമുണ്ടെന്നും ജമ്മുകാശ്മീരിന്റെ വിഭജന കാര്യത്തില്‍ കേന്ദ്രം കൈക്കൊണ്ട എല്ലാ നടപടികളും നിയമാനുസൃതമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
‘ബ്രിഡ്ജിംഗ് സൗത്ത്’ എന്ന ആശയത്തെ കുറിച്ച് ചിലരെങ്കിലും ആശങ്ക പ്രടിപ്പിച്ചിട്ടുണ്ട്. ഉത്തരഭാതം, ദക്ഷിണ ഭാരതം എന്ന തരത്തില്‍ ഒരു വിഭജനമുണ്ടോ എന്നാണവരുടെ സംശയം. ഈ ആശയം ഭൂമിശാസ്ത്രപരമല്ല. ‘കട്ടിംഗ് സൗത്ത്’ എന്ന ആശയത്തിന്റെ വക്താക്കള്‍ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കി മനസ്സുകളെ ഒന്നിപ്പിക്കുകയാണ് ‘ബ്രിഡ്ജിംഗ് സൗത്ത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മുഖ്യമന്ത്രി തന്നെ ഇത്തരം വിഘടനവാദികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന ആരോപണം ഉന്നയിക്കുകയും ചെയ്യുമ്പോള്‍ അതിന് ഗൗരവം കൂടുതലാണ്. ഇതില്‍ എന്തോ സത്യമുണ്ടെന്ന് സാധാരണക്കാരും വിചാരിച്ചുപോകും. ദക്ഷിണ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൂടുതല്‍ തുക നികുതിയായി നല്‍കുന്നു. എന്നിട്ടും കുറച്ചേ തിരിച്ചു കിട്ടുന്നുള്ളൂ, അവഗണിക്കപ്പെടുന്നു എന്നൊക്കെയാണ് പരാതി. ദക്ഷിണേന്ത്യയില്‍ വേണ്ടത്ര വികസനമില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഭരണത്തിലെ കെടുകാര്യസ്ഥത മൂലം സാധാരണക്കാര്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അവര്‍ക്ക് റേഷന്‍ കൃത്യമായി ലഭിക്കുന്നില്ല. സപ്ലൈകോയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നില്ല. കേന്ദ അവഗണനകൊണ്ടാണ് ഇതൊക്കെയെന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കാനും സാദ്ധ്യതയുണ്ട്. ജനങ്ങള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ കേന്ദ്ര വിരുദ്ധ മനോഭാവം വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ സത്യം ജനങ്ങളിലെത്തിക്കാന്‍ ഇത്തരം കോണ്‍ക്ലേവുകള്‍ ആവശ്യമാണ്.
9 വര്‍ഷം മുമ്പ് എന്തായിരുന്നു ഈ സംസ്ഥാനങ്ങളുടെ അവസ്ഥ? ഇവിടം സ്വര്‍ഗ്ഗമായിരുന്നോ? ഇപ്പോഴാണ് കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ പോലും ഉണ്ടാകുന്നത്. നമ്മുടെ രാഷ്ട്രത്തിന്റെ തത്വശാസ്ത്ര പശ്ചാത്തലത്തെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഭാരതം ആരെയും അന്യരായി കണക്കാക്കിയിട്ടില്ല. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘എക്‌സ്‌ക്ലൂഷന്‍’ എന്ന പദത്തെ സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സാദ്ധ്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നാം എല്ലാവരേയും ഉള്‍ക്കൊള്ളുന്നു. എന്നാല്‍ കട്ടിംഗ് സൗത്തിന്റെ വക്താക്കള്‍ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. സനാതനധര്‍മ്മത്തെ കുറിച്ച് വിഷലിപ്തമായ പ്രചരണം നടക്കുന്നു. 1915 ല്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ ജാതിയെ കുറിച്ച്അവതരിപ്പിച്ച പ്രബന്ധത്തില്‍ നമ്മുടെ ഭരണഘടനാശില്പി കൂടിയായ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഭാരതത്തിന്റെ ദേശീയ ഐക്യം സംസ്‌കാരത്തില്‍ അധിഷ്ഠിതമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്‌കാരത്തിന്റെ ഐക്യമാണ് ഏകാത്മതയുടെ അടിസ്ഥാനമെന്നും ഇക്കാര്യത്തില്‍ ഭാരതത്തെ ജയിക്കാന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലെന്നുമാണ് മഹാനായ ആ ദേശഭക്തന്‍ പറഞ്ഞത്. അദ്ദേഹത്തെയും തെറ്റായി അവതരിപ്പിക്കുകയാണ് ഈ വിഘടനവാദികള്‍ ചെയ്യുന്നത്.
‘ഉത്തരം യദ് സമുദ്രസ്യ
ഹിമാദ്രേശ്ചൈവ ദക്ഷിണം
വര്‍ഷം തദ് ഭാരതം നാമ
ഭാരതീയത്ര സന്തതി.’
ആസേതുഹിമാചലം ഭാരതം ഒന്നായിരുന്നു. ഈ ദേശീയ ഐക്യത്തെയാണ് അംബേദ്കര്‍ എടുത്തു പറഞ്ഞത്. ‘കട്ട്’ എന്ന വാക്കിനോട് കമ്മ്യൂണിസ്റ്റുകള്‍ക്ക് പ്രത്യേക പ്രതിപത്തിയാണുള്ളത്. ഭൂമിയെ മാത്രമല്ല മനുഷ്യരെയും കട്ട് ചെയ്യുന്നവരാണ് അവര്‍. ബുദ്ധിപരമായി പാപ്പരായ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റ് ആശയത്തിന് കീഴടങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ രാജ്യത്തിന്റെ പല നിലകളുള്ള സാംസ്‌കാരിക ഏകതയെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു സാദ്ധ്യമല്ല. ഉത്തര ഭാരതം, ദക്ഷിണ ഭാരതം എന്നിങ്ങനെയുള്ള വിഭജനം യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല. ഉത്തര ഭാരതത്തില്‍ താമസിക്കുന്ന ഭാരതീയനും ദക്ഷിണ ഭാരതത്തില്‍ താമസിക്കുന്ന ഭാരതീയനുമാണുള്ളത്. എല്ലാവരും ഭാരതീയരാണ്. ഭാരതത്തെ വിവിധ പ്രദേശങ്ങളായി വിഭജിക്കനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ചതാണ്. സിന്ധു നദീതടസംസ്‌കാരം കണ്ടെത്തിയ ശേഷം ഇതിന് ആക്കം കൂടി. കമ്മ്യൂണിസ്റ്റുകളും ഭാരതത്തെ പലതായി കാണുന്നു. എന്നാല്‍ സാംസ്‌കാരിക ഐക്യം എല്ലായിടത്തും പ്രകടമാണ്. ഏറ്റവും ശുദ്ധമായി വേദങ്ങള്‍ ഉരുവിടുന്ന പണ്ഡിതന്മാര്‍ ഇന്നുമുള്ളത് കേരളത്തിലാണ്. കാശിയിലും മറ്റുമുള്ള വേദപണ്ഡിതന്മാര്‍ വേദമന്ത്രങ്ങളുടെ ശരിയായ ഉച്ചാരണം അറിയുന്നതിന് കേരളവും തമിഴ്‌നാടും സന്ദര്‍ശിക്കുന്നു. വേദങ്ങളില്‍ നിന്ന് കേരളത്തെ മുറിച്ചു മാറ്റാന്‍ കഴിയുമോ? മഹാഭാരതത്തില്‍ നിന്ന് കേരളത്തെ മാറ്റി നിര്‍ത്താന്‍ കഴിയുമോ? മഹാഭാരതയുദ്ധത്തില്‍ അടുക്കളയുടെ ചുമതല വഹിച്ചത് ഒരു കേരളീയ രാജാവായിരുന്നു. പെരിഞ്ചോറ്റ് ഉദയനന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അയ്യപ്പനില്‍ നിന്ന് ഭാരതത്തെ മാറ്റിനിര്‍ത്താന്‍ കഴിയുമോ? പാണ്ഡ്യരാജാവായിരുന്നു പന്തളം ഭരിച്ചിരുന്നത് എന്നാണ് അയ്യപ്പ ചരിതത്തില്‍ പറയുന്നത്. ആയിരം വര്‍ഷം മുമ്പുള്ള ‘തിരുനിഴല്‍മാലൈ’ എന്ന പൗരാണിക കൃതിയില്‍ കേരളത്തിലെ ജനങ്ങള്‍ അയോദ്ധ്യയില്‍ നിന്നു വന്നവരാണെന്നു പറയുന്നുണ്ട്. നമ്മുടെ പൗരാണിക കൃതികളില്‍ മുഴുവന്‍ ഭാരതത്തെ കുറിച്ചും നിരവധി പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ അവയൊന്നും പഠിക്കാന്‍ ഇന്നത്തെ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നില്ല എന്നത് ഖേദകരമാണ്. ഈ ചരിത്രമൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് ഈ വിഘടനവാദികള്‍ ദക്ഷിണ ഭാരതം വേറെയാണെന്നൊക്കെ വാദിക്കുന്നത്.
സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. രാം മനോഹര്‍ ലോഹ്യ ഭാരതത്തിന്റെ ഏകതയെ കുറിച്ചു പറയുന്നതും ശ്രദ്ധേയമാണ്. ശ്രീരാമന്‍ ഉത്തരഭാരതത്തെയും ദക്ഷിണ ഭാരതത്തെയും ബന്ധിപ്പിച്ചതായി അദ്ദേഹം പറയുന്നു. അതുപോലെ ശ്രീകൃഷ്ണന്‍ പശ്ചിമ ഭാരതത്തെ പൂര്‍വ്വ ഭാരതവുമായും ബന്ധിപ്പിച്ചു. ഭാരതത്തിന്റെ ഓരോ അംശത്തിലും ശിവന്‍ നിറഞ്ഞു നില്‍ക്കുന്നതായും അദ്ദേഹം പറയുന്നു. അംബേദ്കറെ ശരിയായി മനസ്സിലാക്കാത്തതു പോലെ ലോഹ്യയേയും അവരുടെ അനുയായികളെന്നു പറയുന്നവര്‍ ശരിയായി മനസ്സിലാക്കുന്നില്ല.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയ്ക്ക് രൂപം നല്‍കിയ അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം സനാതനധര്‍മ്മത്തിന് ഭാരതത്തിന്റെ ഏകതയുമായുള്ള ബന്ധം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാരതത്തെ തകര്‍ക്കുക എന്നത് കമ്യൂണിസ്റ്റുകളുടെ എക്കാലത്തെയും അജണ്ടയായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം തന്നെ രാഷ്ട്ര സങ്കല്പത്തിനെതിരാണ്. അടിച്ചമര്‍ത്തുന്ന ശക്തികളില്‍ ഏറ്റവും വലുത് രാഷ്ട്രമാണെന്ന് കാറല്‍ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. കുടുംബ സങ്കല്പത്തെയും അവര്‍ അംഗീകരിക്കുന്നില്ല.
പക്ഷെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥിതിയെന്താണ്? ചിന്തിക്കാന്‍ ശേഷിയില്ലാത്ത, വായനാശീലമില്ലാത്ത അവര്‍ സ്വന്തം മസ്തിഷ്‌കം കമ്യൂണിസ്റ്റുകാര്‍ക്ക് അടിയറ വെക്കുകയാണ്. നെഹ്‌റു ഒരിക്കല്‍ പെരിയാറിനെ കുറിച്ച് ‘പെരിയാര്‍ ഭ്രാന്തനാണ്, അയാളെ ഭ്രാന്താശുപത്രിയിലാക്കണം’ എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ പാര്‍ലമെന്റില്‍ നാം കണ്ടതെന്താണ്? ഡി.എം.കെ. എം.പിയായ അബ്ദുള്ള കാശ്മീരിനു മാത്രമല്ല മുഴുവന്‍ വംശീയ മേഖലകള്‍ക്കും സ്വയംനിര്‍ണ്ണയാവകാശം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കുന്നതിനു പകരം കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍ ചെയ്തത്. ഭാഗ്യവശാല്‍ ഉപരാഷ്ട്രപതി പെട്ടെന്ന് ഇടപെട്ട് രാഷ്ട്രവിരുദ്ധമായ ഈ പരാമര്‍ശം അവസാനിപ്പിച്ചു.
കോണ്‍ഗ്രസ് നേതാവായിരുന്ന കപില്‍ സിബല്‍ ആസാം മ്യാന്‍മറിന്റെ ഭാഗമാണെന്നു പറഞ്ഞു. ഈ മ്യാന്‍മര്‍ തന്നെ സാംസ്‌കാരിക ഭാരതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയില്ലേ? മഹാഭാരത യുദ്ധത്തില്‍ പങ്കെടുത്ത ഭഗദത്തന്റെ രാജ്യമായ പ്രാഗ് ജ്യോതിഷമാണ് ഇന്നത്തെ മ്യാന്‍മര്‍. ഈ സാംസ്‌കാരിക ഏകതയെ ഉള്‍ക്കൊള്ളാന്‍ എല്ലാ ഭാരതീയരും തയ്യാറാകണം.
കേരളത്തില്‍ നടന്ന കട്ടിംഗ് സൗത്ത് കോണ്‍ക്ലേവിനു പിന്നില്‍ വിദേശ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഒരു കാനഡ സ്ഥാപനമാണ് ഇതിനു ധനസഹായം നല്‍കിയത്. വിദേശകാര്യമന്ത്രി ഈയിടെ ചൂണ്ടിക്കാണിച്ച, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന, അപകടകാരിയായ ജോര്‍ജ് സോറോസും ഇതിന് സംഭാവന നല്‍കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് – ഇസ്ലാമിക കൂട്ടുകെട്ടിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തക സംഘടനയാണ് ഇതിനു നേതൃത്വം നല്‍കിയത്. കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതില്‍ പങ്കെടുത്തു. ഭീകര പ്രവര്‍ത്തകനും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയുമായ മദനിയെ ആവേശപൂര്‍വ്വം സ്വീകരിക്കാന്‍ മത്സരിച്ചതു പോലെ ഭരണകക്ഷിയും പ്രതിപക്ഷവും വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ ഇന്നു കാണുന്നത്. ഇതിനെതിരെ ദേശീയ ശക്തികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
സാമ്പത്തിക വികസനത്തിന്റെ കാര്യത്തിലും കേരളം വലിയ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനം അഴിമതിയുടെ നീരാളിപ്പിടിത്തത്തിലാണ്. വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകര്‍ച്ച ആശങ്കാജനകമാണ്. വിദ്യാഭ്യാസമുള്ള യുവതലമുറ ജോലി തേടി പുറംനാടുകളിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ രാഷ്ട്ര വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ദേശസ്‌നേഹിയായ സുപ്രസിദ്ധ തമിഴ് കവി സുബ്രഹ്‌മണ്യഭാരതി ഭാരതത്തിന്റെ ദേശീയ ഐക്യത്തെ പാടിപ്പുകഴ്ത്തിയിട്ടുണ്ട്. ഭാരതത്തെ മുഴുവന്‍ ഒന്നായി കാണുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ഭാരതത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ ബൗദ്ധിക മുന്നേറ്റം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.