കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
‘ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്’
ചോദിച്ചില്ല.
വൈക്കത്ത് ബോട്ടടുക്കുമ്പോള്‍
ഗാന്ധിയെ ആള്‍ക്കൂട്ടം പൊതിയുമ്പോള്‍,
ഒന്ന് തൊടാന്‍ വേണ്ടി മാത്രം
ബഷീര്‍,
ആള്‍ക്കൂട്ടത്തിനിടയിലൂടെ.
ഞെങ്ങി, ഞെരുങ്ങി.
മിന്നാമിന്നി വെളിച്ചങ്ങളുടെ
ആയുസ്സു പോലുമില്ലാതെ
ഒരു തൊടല്‍,
ബഷീര്‍ ഗാന്ധിയെ തൊടുമ്പോള്‍
തീര്‍ച്ചയായും എന്റെ
സത്യാന്വേഷണ കഥ
വായിച്ചിട്ടുണ്ടാകില്ല,
ഉപ്പ് സത്യഗ്രഹം
നടന്നിട്ടില്ല.
ഗാന്ധി തീരെ മെലിഞ്ഞിട്ടാണ്,
കുപ്പായമില്ലായിരുന്നു.
തിരികെ വരുമ്പോള്‍
തൊട്ട കൈയ്യിലൊരു
വെളിച്ച കീറ്.
അത് നക്ഷത്രങ്ങളായി
ഉണര്‍ന്നിരിക്കുന്നു രാത്രികളില്‍
‘നീയെന്നെ തൊട്ടു
ഞാന്‍ നിങ്ങളെയും’
അമ്മ കുടിലുകള്‍ ഉണര്‍ന്നിട്ടില്ല.
ഉറങ്ങുമ്പോള്‍ ഉമ്മയായിരുന്നില്ല പറഞ്ഞത്.
നക്ഷത്രങ്ങള്‍ അമ്മ കുടിലുകളിറങ്ങി.
ഒരിമ്മിണി ബല്യ പുഴയുടെ തീരത്ത് അതെന്നും വിരിഞ്ഞ് നില്ക്കുന്നു.
കുഞ്ഞുണ്ണി മാഷ് പാഠം എടുക്കുമ്പോള്‍
മഴ നനഞ്ഞെത്തുന്നു
ഗാന്ധിഗ്രാമിലെ കുട്ടികള്‍.
ആരാണ് ഗാന്ധി
ആരാണ് ബഷീര്‍
ഒരാള്‍ വടക്കന്‍
ഒരാള്‍ തെക്കന്‍
ഒരാള്‍ ഗുജറാത്തി
ഒരാള്‍ മലയാളി
ഒരാള്‍ രാഷ്ട്രീയക്കാരന്‍
ഒരാള്‍ എഴുത്തുകാരന്‍
മുഴുവന്‍ പേര്
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
വൈക്കം മുഹമ്മദ് ബഷീര്‍.
ഗാന്ധി ഒരിക്കലും കൈ നോട്ടക്കാരനായില്ല
ഹോട്ടല്‍ ജീവനക്കാരനായില്ല
വാദ്ധ്യാരായില്ല
സിനിമാ മോഹിയായില്ല
ബഷീര്‍ സത്യഗ്രഹം അനുഷ്ഠിച്ചില്ല
നിരാഹാരമിരുന്നില്ല.
ഒരാള്‍ക്ക് ദൈവം രാമന്‍
മറ്റൊരാള്‍ക്ക് മുഹമ്മദ്.
എന്നിട്ടും ഗാന്ധിയുടെ കാലത്ത് മാത്രം
ബഷീര്‍മാര്‍ക്ക് ഗാന്ധിയെ തൊടാന്‍ കഴിഞ്ഞു.
ഒരു കാക്ക കരച്ചിലുപോലുമില്ലാതെ.
ഗാന്ധിഗ്രാമിലെ കുട്ടികള്‍
ഇത്രയും വ്യാഖ്യാനിച്ചു.
മഴ കനത്തു.
മേയാന്‍ പോയ
പാത്തുമ്മയുടെ ആടും
സ്റ്റേറ്റ് മായ്ക്കാന്‍
ഇല പറിക്കാന്‍ പോയ മജീദും
വഴി നടന്നെത്തണ സുഹറയും,
ഈ മഴയ്ക്ക് പിന്നില്‍,
വരാനിരിക്കുന്ന വേനലിനും
പിന്നില്‍,
വായന മൂലയില്‍ നിന്നവര്‍
ഏത് മഴക്കാലത്ത് പടിയിറങ്ങി പോയി.
ഏത് വേനലില്‍
ഇടവഴികളില്‍ നിന്ന് മറഞ്ഞു പോയി.
ഗാന്ധിയെ തൊട്ട ബഷീറിന്
മഴ നനയാന്‍ കഴിഞ്ഞു.
വേനല് കൊള്ളാന്‍ കഴിഞ്ഞു.
നാടിന് കുറുകെ
ഒരിമ്മിണി വല്ല്യ പുഴ
വെട്ടാന്‍ കഴിഞ്ഞു.
ക്ലാസ്സ് മുറിയില്‍
ഗാന്ധിഗ്രാമിലെ കുട്ടികള്‍
കുഞ്ഞുണ്ണി മാഷിന് ക്ലാസ്സെടുത്തു.
ലോകത്തൊരിടത്തും ഒരാള്‍
തൊട്ടത് കഥയായിട്ടില്ല.
ചരിത്രമായിട്ടില്ല.
ലോകത്തൊരു മാങ്കോസ്റ്റിന്‍
മരങ്ങളും,
ഗാന്ധിയെ തൊട്ട കഥ കേട്ട്
വളര്‍ന്നിട്ടില്ല.
വായനക്കാലങ്ങളില്‍
ബഷീറിനെയോര്‍ത്ത്
അത് പൂക്കുന്നത് നിര്‍ത്തി.
അതിന്റെ വേരുകള്‍
അതിര്‍ത്തികളിലേക്ക്
വളരാതെ തളര്‍ന്നു വീണപ്പോള്‍,
ബഷീറിന്റെ
പുസ്തകച്ചൂര് അണഞ്ഞുപോയി
വായനാ മൂലകള്‍
ശ്വസിക്കാനാകാതെ
വഴിമുട്ടി നിന്നപ്പോള്‍.
എന്നാലും വൈക്കത്ത്
ഗാന്ധി വന്നപ്പോള്‍,
ബഷീര്‍ കയറി ചെന്ന് തൊടരുതായിരുന്നു.
അത് ഓര്‍മയുടെ അറകളില്‍
എഴുതിവെക്കരുതായിരുന്നു.
എങ്കില്‍
രണ്ടായിരത്തി ഇരുപത്തിമൂന്നില്‍
ഗാന്ധിയെ തൊട്ട ബഷീറിനെ
വിമര്‍ശിച്ച്,
ഗാന്ധിഗ്രാമിലെ കുട്ടികള്‍
ഉപന്യസിക്കുമ്പോള്‍,
പാത്തുമ്മയ്ക്കും
സുഹറയ്ക്കും മജീദിനും
അതിര്‍ത്തിയിലൊരു
അഭയാര്‍ത്ഥി കുടിലിലിരുന്ന്
ബഷീര്‍ തന്ന ഒച്ചകളെ
കുഴിച്ച് മൂടണ്ടായിരുന്നു.