രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തപോവൃദ്ധ പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായ രംഗഹരിജി ഇക്കഴിഞ്ഞ സപ്തംബര്‍ 29 ന് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക്, തന്റെ ഇഹലോകവാസം അവസാനിപ്പിക്കുകയും പരലോകയാത്രയ്ക്കായി പുറപ്പെട്ടു പോകുകയും ചെയ്തു. ഹൈന്ദവ വീക്ഷണങ്ങളുടെ ഉന്നതനായ ദാര്‍ശനികനും, സ്‌നേഹത്തിലൂടെ സമാശ്വാസവും സന്ദേശവും പകര്‍ന്ന ഹൃദയസ്പൃക്കായ സംവേദകനും, അപൂര്‍വ ചിന്തകനും രാഷ്ട്രഭക്തനുമായ ഒരു സംഘ ഋഷിയുടെ ജീവിതയാത്രയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. 93 വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം 13-ാം വയസ്സില്‍ സംഘ സ്വയംസേവകനായിത്തീരുകയും 80 വര്‍ഷത്തോളം സംഘപ്രവര്‍ത്തനത്തിന്റെ വിവിധ തലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1983 മുതല്‍ 1993 വരെ കേരളത്തിന്റെ പ്രാന്തപ്രചാരകനായും 1991 മുതല്‍ 2005 വരെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായും സേവനമനുഷ്ഠിച്ചു. സംഘത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മോചിതനായതിനുശേഷവും, റോബിന്‍ ശര്‍മ്മയുടെ പുസ്തകത്തിന്റെ തലക്കെട്ട് പോലെ- A leader who had no title- പദവികളില്ലാത്ത നേതാവായി അദ്ദേഹം ഒരു സ്വയംസേവകനെന്ന നിലയില്‍ തന്റെ സര്‍ഗ്ഗാത്മകമായ സജീവത തുടര്‍ന്നു.
കമ്മ്യൂണിസ്റ്റ് ആക്രമണോത്സുകത അതിരൂക്ഷമായിരുന്ന കേരളത്തില്‍ ഇടതുപക്ഷ പ്രത്യയശാസ്ത്രം ഉയര്‍ത്തിയ ഏകപക്ഷീയവും രക്തരൂഷിതവുമായ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടുകയും, ആശയപരമായി സംഘം മുന്നോട്ടു വെച്ച ദേശീയ ചിന്താധാരയുടെയും ഹിന്ദുത്വത്തിന്റെയും സമഗ്രവും രാഷ്ട്രോന്മുഖവുമായ ചിന്തകള്‍ സമാജത്തില്‍ സ്ഥാപിച്ചെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത ജ്ഞാനികളും പ്രചോദിതരുമായ കാര്യകര്‍ത്താക്കളില്‍ പ്രധാനിയായിരുന്നു രംഗഹരിജി. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ രക്തരൂക്ഷിതമായ കലാപങ്ങളില്‍ 298 സ്വയംസേവകര്‍ ബലിദാനികളായിട്ടുണ്ട്. ഇവരില്‍ എഴുപത് ശതമാനം പേരും മുന്‍പ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്നവരും പിന്നീട് സ്വയംസേവകരായിത്തീര്‍ന്നവരുമായിരുന്നു. ഈ ആഘാതങ്ങള്‍ക്ക് ശേഷവും ഇങ്ങനെ മരണപ്പെട്ട ഓരോ സ്വയംസേവകന്റെയും കുടുംബത്തെ സമാശ്വസിപ്പിക്കുകയും, അവരുടെ ദുഃഖം ശമിപ്പിക്കുകയും, അവരെ സംഘപഥത്തില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുക എന്നത് അതിസങ്കീര്‍ണ്ണമായ ദൗത്യമായിരുന്നു. ഇത്രയും വലിയ ഭാരം താങ്ങാനുള്ള ഹൃദയശക്തി എങ്ങനെയാണ് വളര്‍ത്തിയെടുക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ഹരിജിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഉടനെ പൊട്ടിക്കരയാന്‍ തുടങ്ങി. മുകളില്‍ വിശദീകരിച്ചതുപോലുള്ള സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും കടന്നുപോവുകയും ചെയ്യുമ്പോള്‍, പലപ്പോഴും കഠിനമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകും. അങ്ങനെ ഒരാളുടെ ഹൃദയം കഠിനമാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. പക്ഷേ അന്നാണ് രംഗഹരിജിയുടെ ഹൃദയത്തിലെ ആര്‍ദ്രതയുടെയും സംവേദനക്ഷമതയുടെയും തിളക്കം ഞാന്‍ തിരിച്ചറിഞ്ഞത്.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ക്രിമിനലുകളുമായുള്ള സംഘര്‍ഷം ഇടതടവില്ലാതെ തുടരുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി ഹരിജി സമാധാന സംഭാഷണങ്ങളും ആരംഭിച്ചു. സംഘത്തിന്റെ സമുന്നത കാര്യകര്‍ത്താവായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജിയും അത്തരം സംഭാഷണങ്ങളില്‍ പങ്കാളിയായിരുന്നു. സംഘര്‍ഷഭരിതമായ കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുകൊണ്ട് ഒരിക്കല്‍ ‘കേസരി’ വാരിക പുതിയൊരു ലേഖന പരമ്പര ക്ഷണിച്ചപ്പോള്‍, എഡിറ്ററുടെ തുറന്ന മനസ്സിനെ വ്യക്തിപരമായി അഭിനന്ദിച്ചുകൊണ്ട് രംഗഹരിജി അദ്ദേഹത്തിന് കത്തെഴുതിയിരുന്നു.
സങ്കീര്‍ണവും ഗൗരവമേറിയതുമായ വിഷയങ്ങള്‍ പോലും ഉദാഹരണ സഹിതം സരളമായും, നാടകീയമായും, രസകരമായും വിശദീകരിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സംസ്‌കൃത സുഭാഷിതങ്ങളുടെയും ശ്ലോകങ്ങളുടെയും വളരെ സമ്പന്നമായൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. വായിച്ചതും അറിഞ്ഞതും പ്രസംഗങ്ങളില്‍ ഉദ്ധരിച്ചതുമായ സുഭാഷിതങ്ങള്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിന്റെ തലക്കെട്ട് തന്നെ വളരെ ശ്രദ്ധേയമാണ് – ‘നല്‍മൊഴി തേന്‍മൊഴി’ (Sudhi Vaani Sudha vaani Intelligent words Elixir words). പുതിയ ഭാഷകള്‍ സ്വായത്തമാക്കാനുള്ള അദ്ദേഹത്തിന്റെ ത്വരയും വൈഭവവും അസാധാരണമായിരുന്നു. ഗുജറാത്തിലെ ആദ്യ സന്ദര്‍ശനവേളയില്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം ഗുജറാത്തി വായിക്കാനും എഴുതാനും പഠിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി. സ്ഥിരതയോടെയുള്ള വായനാശീലം, മൗലികതയുടെ പ്രതിഫലനം, ആന്തരാര്‍ഥങ്ങളെ വിവേചിച്ചറിയാനുള്ള ത്വര എന്നിവയോട് അദ്ദേഹം അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അധികരിച്ച് 62 പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകനായ ഗുരുജി ഗോള്‍വല്‍ക്കറുടെ ജന്മശതാബ്ദി (2005-2006) വേളയില്‍, ഗുരുജിയുടെ 33 വര്‍ഷത്തെ പ്രഭാഷണങ്ങളും എഴുത്തുകളും സമാഹരിച്ച് അവ 12 വാല്യങ്ങളായി തരംതിരിച്ച് പ്രസിദ്ധീകരിക്കുകയെന്ന ബൃഹത്തായ ദൗത്യവും രംഗഹരിജി ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. അതുപോലെ, ശ്രീഗുരുജിയുടെ അമൃത ചിന്തകളുടെ സാരാംശമായ, ശ്രീ ഗുരുജി: ദര്‍ശനവും ദൗത്യവും, ഗുരുജിയുടെ ജീവചരിത്രം എന്നിവയും ഗുരുജീ ജന്മശതാബ്ദിക്കാലത്ത് അദ്ദേഹം പ്രദര്‍ശിപ്പിച്ച ബൗദ്ധിക വൈദഗ്ദ്ധ്യത്തിന്റെ തെളിവുകളാണ്.
സീമാതീതമായ വിചാരവൈഭവം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. കൂടെയുള്ളവരെയും അത്തരത്തില്‍ ചിന്തിക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആശയങ്ങളുടെ പുതിയ ആവിഷ്‌കരണത്തിനായി വ്യത്യസ്തമായി ചിന്തിക്കാനും ആഴത്തില്‍ പഠിക്കാനും ആളുകളെ അദ്ദേഹം നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അഹല്യ, ദ്രൗപതി, കുന്തി, താര, മണ്ഡോദരി എന്നിവരെക്കുറിച്ച് ദീപ്തി വര്‍മ്മ ‘പഞ്ചകന്യ’ എന്നൊരു നോവല്‍ എഴുതിയിരുന്നു. ഈ അഞ്ചു സ്ത്രീരത്‌നങ്ങളുടെ മഹത്തായ ജീവിതസന്ദേശങ്ങളിലൂടെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രേരണപകരുക എന്നതായിരുന്നു നോവലിന്റെ രചനാലക്ഷ്യം. അതുകൊണ്ട് തന്നെ യുവതികള്‍ക്കിടയില്‍ ഈ പുസ്തകത്തിന് പ്രചുരപ്രചാരവും ലഭിച്ചു. ‘അഹല്യ’ എന്ന തലക്കെട്ടിലുള്ള ആദ്യ അധ്യായം രംഗഹരിജിയുടെ പ്രതികരണത്തിനായി ദീപ്തി അയച്ചുകൊടുത്തു. ഹരിജിയുടെ പൗത്രിയാകാനുള്ള പ്രായമേ ദീപ്തിക്ക് ഉണ്ടായിരുന്നുള്ളൂ. മറുപടിക്കത്തില്‍ സാമ്പ്രദായികമായി കേവലം അനുഗ്രഹങ്ങള്‍ നല്‍കുന്നുവെന്ന് പറയുന്നതിനു പകരം ‘ഈശ്വരന്‍ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ മനസ്സിന്റെ മാനവികതയും വിശാലതയുമാണ് ഈ വാക്കുകളില്‍ പ്രതിഫലിച്ചത്. ആ കത്ത് ഇങ്ങനെയായിരുന്നു.
സു. ശ്രീ ദീപ്തിജി,
നമസ്‌കാരം. അഹല്യയെ കുറിച്ചുള്ള താങ്കളുടെ രചന ഞാന്‍ ഇന്നലെ വായിച്ചു. അതു വളരെ നന്നായിരിക്കുന്നു. അതിലെ മൗലികമായ വീക്ഷണവും വ്യാഖ്യാനവും വളരെ ആസ്വാദ്യകരമായിരുന്നു. ബാക്കിയുള്ള നാല് കുറിപ്പുകളും ഇതേ പല്ലവിയില്‍ തന്നെയുള്ളതായിരിക്കുമെന്ന് കരുതുന്നു.
സന്തോഷകരമായ ഒരു വസ്തുത കൂടി താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ 120 വര്‍ഷം മുമ്പ് ജനിച്ച ഒരു പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തര്‍ജനം ഉണ്ടായിരുന്നു. യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തില്‍ ജനിച്ചവളാണെങ്കിലും, മലയാളത്തില്‍ ‘സീത മുതല്‍ സത്യവതി വരെ’ എന്ന പേരില്‍ ഒരു പുസ്തകം അവര്‍ എഴുതിയിട്ടുണ്ട്. താങ്കള്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അതിലും പറഞ്ഞിരിക്കുന്നത്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വിലയിരുത്തുന്ന തരത്തില്‍ ഞാന്‍ ആദ്യമായി വായിച്ച പുസ്തകമാണത്. അതുകൊണ്ട് തന്നെ അത് വളരെ പ്രധാനമാണ്. താങ്കളുടെ ഈ ഉദ്യമത്തെ ഞാന്‍ അഭിനന്ദിക്കുന്നു.ഈ കാലഘട്ടത്തിലെ ശാസ്ത്രാഭിമുഖ്യമുള്ള സഹോദരിമാരുടെയും അമ്മമാരുടെയും അന്വേഷണത്തെ ശമിപ്പിക്കുന്ന താങ്കളുടെ ഈ വ്യാഖ്യാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കൂടാതെ, മറ്റ് നാലെണ്ണം കൂടി പൂര്‍ത്തിയാകാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.
ഈശ്വരന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.വിശ്വസ്തതയോടെ
രംഗഹരി.
നര്‍മ്മം ഹരിജിയുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. സംഘത്തിന്റെ അഖില ഭാരതീയ ബൈഠക്കുകളുടെ ഇടവേളകളില്‍ നടന്നു പോകുന്ന ഏതെങ്കിലുമൊരു കാര്യകര്‍ത്താവ് സ്വയംസേവകരുടെ കൂട്ടത്തിലേക്ക് ചേരുന്നതോ, അവിടെ നിന്ന് പൊട്ടിച്ചിരി ഉയരുന്നതോ കേട്ടാല്‍ അവിടെ ഹരിജി ഉണ്ടെന്ന് ഉറപ്പിക്കാന്‍ കഴിയുമായിരുന്നു. ഉയരക്കുറവുള്ളതിനാല്‍, അത്തരം ഒത്തുചേരലുകളില്‍ ദൂരെ നിന്ന് അദ്ദേഹത്തെ കാണാന്‍ കഴിയില്ലെങ്കിലും, പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേട്ടാല്‍ അത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ തെളിവാണെന്ന് നിസ്സംശയം പറയാനാകുമായിരുന്നു.
ഖലീല്‍ ജിബ്രാന്റെ ‘നിങ്ങളുടെ കുട്ടികള്‍’ എന്ന കവിത ഞാന്‍ പല സന്ദര്‍ഭങ്ങളിലും ഉദ്ധരിക്കാറുണ്ട്. എന്നാല്‍ എനിക്ക് ആ കവിത വളരെ കുറച്ചു മാത്രമേ അറിയൂ എന്ന കാര്യം ഞാന്‍ മനസ്സിലാക്കിയത് ഹരിജിയുമായുള്ള ഒരു ഒത്തുചേരലിനിടയിലാണ്. ആ കവിതയ്ക്ക് പിന്നെയും തുടര്‍ച്ചയുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിച്ചത് അദ്ദേഹമാണ്. ഇ- മെയിലുകള്‍ ഒന്നുമില്ലാത്ത കാലത്ത് നിശ്ചയിച്ച യാത്രകളെല്ലാം കഴിഞ്ഞ് രണ്ടുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരിക്കല്‍ ഹരിജി മുംബൈയില്‍ (അദ്ദേഹത്തിന്റെ അന്നത്തെ പ്രവര്‍ത്തനകേന്ദ്രം) എത്തിയശേഷം, ഒരു കത്തില്‍ ‘നിങ്ങളുടെ കുട്ടികള്‍’ എന്ന കവിത മുഴുവന്‍ എനിക്ക് എഴുതി അയച്ചു തന്നു. അതില്‍ കയ്യൊപ്പിനൊപ്പം നര്‍മ്മ ശൈലിയില്‍ അദ്ദേഹം ഇങ്ങനെ കൂടി കൂട്ടിച്ചേര്‍ത്തു ‘പ്രിയപ്പെട്ട മന്‍മോഹന്‍, കുട്ടികളില്ലാത്ത ഒരാള്‍, കുട്ടികളില്ലാത്ത ഒരാള്‍ക്ക് ‘നിങ്ങളുടെ കുട്ടികളെ’ അയക്കുന്നു.
സംഘപ്രചാരകന്‍ ‘അനികേതനാണ് (നികേതമില്ലാത്തവന്‍). എങ്കിലും, സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംഘടന അവര്‍ക്ക് ഒരു പ്രവര്‍ത്തനകേന്ദ്രം നിശ്ചയിക്കാറുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഹരിജിയുടെ ആസ്ഥാനം മുംബൈ ആയിരുന്നു. ആ സമയത്ത് ഒരിക്കല്‍ അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിച്ചു. ആ വേളയില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു പ്രമുഖ വ്യവസായിയുടെ വീട്ടില്‍ പോയി. സംഭാഷണത്തിനിടെ ‘ഹരിജി താങ്കള്‍ എപ്പോഴെത്തി’ എന്ന് വ്യവസായി ചോദിച്ചു. തുടര്‍ച്ചയെന്നോണം എന്നാണ് തിരിച്ചുപോകുന്നതെന്നും ചോദിച്ചു. ഗുജറാത്തില്‍ എത്രനാള്‍ തങ്ങുമെന്ന് അറിയാനുള്ള കൗതുകത്തോടെയായിരുന്നു ചോദ്യം. പെട്ടെന്നു തന്നെ ഹരിജി വിവേകപൂര്‍വം മറുപടി പറഞ്ഞു: ‘ഞാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ദല്‍ഹിയിലേക്ക് പോകുന്നു. മടങ്ങിവരുന്നില്ല. എന്റെ ഔദ്യോഗിക കേന്ദ്രം മുംബൈയാണ്; ഞാന്‍ മുംബൈയിലേക്ക് പോകുമ്പോള്‍ മാത്രമേ ‘മടങ്ങുക’ എന്ന് പറയാറുള്ളൂ. സാധാരണ സംഭാഷണങ്ങളില്‍ പോലും അദ്ദേഹം പ്രദര്‍ശിപ്പിച്ച മനസ്സാന്നിദ്ധ്യം അതിശയകരമായിരുന്നു.
ഹരിജിയെ ഒരു പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കാം. തന്റെ ജീവിതത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഇടപെടലിലൂടെയും അദ്ദേഹം നിരവധി പേര്‍ക്ക് പ്രേരണ പകര്‍ന്നു. മാത്രമല്ല, അന്ത്യനാളുകള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ മുമ്പ്, തന്റെ മരണത്തെക്കുറിച്ച് അദ്ദേഹം എഴുതിയ വാക്കുകള്‍ ഒരുപോലെ മാതൃകാപരവും പ്രചോദനാത്മകവുമാണ്. തന്റെ ദേഹവിയോഗത്തിനു ശേഷം മാത്രമേ തുറക്കാവൂ എന്ന നിര്‍ദ്ദേശത്തോടെ, കേരളത്തിലെ സ്വയംസേവകരോടുള്ള അഭിസംബോധനയോടെ സീല്‍ ചെയ്ത കത്തുകള്‍ പ്രാന്തപ്രചാരകിന് കൈമാറിയിരുന്നു. ആ കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
‘ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യന് അവന്റെ ഇഷ്ടം പോലെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, എന്നാല്‍ മരിച്ചശേഷം, ചെയ്യേണ്ട ജോലികള്‍ അവന് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. തനിക്കുവേണ്ടി അത് ചെയ്യാന്‍ അവന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നു. അതുകൊണ്ട് എന്റെ പ്രാര്‍ത്ഥനയാണ്, ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്കായി അനുവദിച്ചിരിക്കുന്ന ശ്മശാനത്തില്‍ എന്റെ മൃതദേഹം ദഹിപ്പിക്കരുത്. പകരം, ആര്‍ക്കും ദഹിപ്പിക്കാവുന്നിടത്ത് ദഹിപ്പിക്കുക. ജീവിതത്തിലുടനീളം ഞാന്‍ ജാതിപരമായ വിവേചനം അനുവര്‍ത്തിച്ചിട്ടില്ല. എന്റെ മരണശേഷവും അത് നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാണ്ഡവര്‍ പിണ്ഡദാനം നടത്തിയതെന്നു കരുതുന്ന ചരിത്രപ്രസിദ്ധമായ ഐവര്‍മഠം ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. എന്റെ അന്ത്യകര്‍മങ്ങള്‍ അവിടെ നടത്തണം. എന്റെ ചിതാഭസ്മം അടുത്തുള്ള ഒരു ജലാശയത്തില്‍ നിമജ്ജനം ചെയ്യട്ടെ. ഞാന്‍ എന്റെ ശ്രാദ്ധവും പിണ്ഡദാനവും ബ്രഹ്‌മകപാലത്തില്‍ വെച്ച് (പവിത്രമായ ബദരീനാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹിമാലയത്തിലെ ഒരു പുണ്യസ്ഥലം) നടത്തിയിട്ടുണ്ട്. അതിനാല്‍ ആരും ഈ ചടങ്ങുകള്‍ ചെയ്യേണ്ടതില്ല. എന്റെ എല്ലാ കൃതികളുടെയും ഉടമസ്ഥാവകാശം ഞാന്‍ സംഘത്തിന്റെ പേരില്‍ നിലനിര്‍ത്തുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹം തീയില്‍ വയ്ക്കുന്നതിനു മുമ്പ് ചുവന്ന തുണിയില്‍ പൊതിഞ്ഞ് കത്തിക്കുന്ന രീതി പ്രചാരത്തിലുണ്ട്. അതിനുള്ള പ്രതികരണമെന്നോണം സംഘ സ്വയംസേവകരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് കാവി തുണിയില്‍ പൊതിയുന്ന സമ്പ്രദായം ഇവിടെയും വന്നു. എന്നാല്‍ അത് അനുചിതമാണ്. കുങ്കുമം നമ്മുടെ ഗുരുപരമ്പരയുടെ പ്രതിനിധിയാണ്. അതുകൊണ്ട് ദയവു ചെയ്ത് എന്റെ ശരീരം കാവി തുണിയില്‍ പൊതിയരുത്’.
തന്റെ അന്ത്യാഭിലാഷം അന്തിമപ്രാര്‍ത്ഥനയില്‍ ശ്ലോകത്തിലൂടെ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി.
‘കരണീയം കൃതം സര്‍വം
തജ്ജന്മ സുകൃതം മമ.
ധന്യോസ്മി കൃതകൃത്യോസ്മി
ഗച്ഛാമദ്യ ചിരം ഗൃഹം.
കാര്യാര്‍ഥം പുനരായാതും
തഥാപ്യാശാസ്തി മേ ഹൃദി
മിത്രൈഃ സഹ കര്‍മ കുര്‍വന്‍
സ്വാന്തഃസുഖമവാപ്നുയാം.
ഏഷാ ചേത് പ്രാര്‍ത്ഥനാ ധൃഷ്ടാ
ക്ഷമസ്വ കരുണാനിധേ
കാര്യമിദം തവൈവാസ്തി
താവകേച്ഛാ ബലീയസി’
(ചെയ്യേണ്ടതെല്ലാം ചെയ്തുതീര്‍ത്ത് കൃതക്യത്യനായി ഞാനെന്റെ സ്ഥിരമായ ഗൃഹത്തിലേക്ക് തിരിച്ചുപോകുന്നു. എന്നാലും കാര്യത്തിന്റെ പൂര്‍ത്തിക്കുവേണ്ടി എന്റെ സഹോദരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ആനന്ദം അനുഭവിക്കാന്‍ ഇനിയും മടങ്ങി വരണമെന്ന് ഹൃദയത്തില്‍ ആശയുണ്ട്. ഇതാണ് എന്റെ പ്രാര്‍ത്ഥന. ഇതില്‍ തെറ്റുണ്ടെങ്കില്‍ എന്റെ ഈ പ്രാര്‍ത്ഥന വ്യക്തിപരമായ സ്വാര്‍ത്ഥതയാണെങ്കില്‍ അല്ലയോ കരുണാനിധേ ക്ഷമിക്കണേ. ഇനി അങ്ങയുടെ ചിന്തയാണ് നടക്കേണ്ടത്. അങ്ങയുടെ ഇച്ഛയാണ് ബലപ്പെടേണ്ടത്).
മറ്റൊരു ലോകത്തേക്ക് കടന്നുപോകുമ്പോള്‍ പറഞ്ഞ പ്രത്യാശാനിര്‍ഭരവും കൃത്യവുമായ ഈ വാക്കുകള്‍ കാണുമ്പോള്‍ അനുഗൃഹീത മറാത്തി കവിയായ ബി.ബി. ബോര്‍ക്കറുടെ കാവ്യശകലം ഓര്‍മ്മവരുന്നു.
That death is beautiful too, like the last glimmers of the ocean-sun,
That bequeaths a trail of Fire, to the dark womb of the ascendent.
സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യന്റെ അവസാന കിരണങ്ങള്‍ പോലെ ആ മരണവും സുന്ദരമാണ്. അത് മുകളിലേക്കുള്ള ഇരുണ്ട ഗര്‍ഭപാത്രത്തിലേക്ക് വെളിച്ചത്തിന്റെ ഒരു പാത സമ്മാനിക്കുന്നു.
ഹിമാലയത്തിലെ ഉയരങ്ങള്‍ താണ്ടുന്നതുപോലെ ഒരാള്‍ നമുക്കിടയിലൂടെ നടന്നു. സഹപ്രവര്‍ത്തകരെന്ന നിലയില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ നമുക്ക് അവസരം ലഭിച്ചു. നമ്മളെപ്പോലുള്ള സാധാരണ മനുഷ്യര്‍ ആ വാത്സല്യത്തിന്റെ പെരുമഴയാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു – ഇതെല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. അക്രമാസക്തമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ കമ്മ്യൂണിസത്തിന്റെ ഇരിപ്പിടത്തില്‍ തന്നെ, ഏകമനസ്സോടെ പോരാടാന്‍ സമര്‍പ്പിതചിത്തരായ സംഘ പ്രവര്‍ത്തകരുടെ ഒരു നിരയെ വളര്‍ത്തിയെടുത്ത ഉപദേശകനും വഴികാട്ടിയുമായ മഹാമനുഷ്യന്, എന്റെ വിനീതമായ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
Glorious are those feet, that march to the goal,
On the shifting sands of time, blaze the imprints of a spirited soul
ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്ന ആ പാദങ്ങള്‍ മഹത്വമുള്ളവയാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ മണലാരണ്യ ത്തില്‍, അത് ചൈതന്യമുള്ള ഒരു ആത്മാവിന്റെ മുദ്രകള്‍ ജ്വലിപ്പിച്ചു.
(ആര്‍എസ്എസ് സഹസര്‍കാര്യവാഹാണ് ലേഖകന്‍)