കേരള മോഡലിലെ ബ്രൂട്ടല്‍ ബ്യൂറോക്രസി
സദാനന്ദന്‍ ചേപ്പാട്
ബോധി ബുക്‌സ്
പേജ്: 322 വില: 350 രൂപ
ഫോണ്‍: 9061443156
കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡലിലെ നിഷ്ഠൂരമായ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ഒരു തൊഴില്‍ രഹിതന്‍ തന്റെ 35-ാമത്തെ വയസ്സില്‍ തുടങ്ങി, തുടര്‍ച്ചയായ 35 വര്‍ഷത്തിന് ശേഷം 71-ാം വയസ്സിലും, തുടരുന്ന നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിസ്മയകരമായ ചരിത്രമാണ് സദാനന്ദന്‍ ചേപ്പാട് എഴുതിയ ‘കേരള മോഡലിലെ ബ്രൂട്ടല്‍ ബ്യൂറോക്രസി’ എന്ന സ്വാനുഭവ ചരിത്രപുസ്തകം.
ഇ.കെ.നായനാരുടെ ഒന്നാം മന്ത്രിസഭയുടെ കാലത്തു തുടങ്ങി ഇടതും വലതുമായ ഒന്‍പത് വ്യത്യസ്ത സര്‍ക്കാരുകളുടെ കാലത്തിലൂടെ കടന്ന് ഒടുവില്‍ പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തും ഒരൊറ്റ അപേക്ഷയില്‍ നീതിയ്ക്കുവേണ്ടി പോരാട്ടം തുടരുന്ന വൃദ്ധനും അവശനുമായ സദാനന്ദനെക്കുറിച്ച് ഗ്രന്ഥത്തിന്റെ അവതാരികയില്‍ ജോസ് പനച്ചിപ്പുറം പറയുന്നുണ്ട്. ‘കേരള മോഡലിലെ ബ്രൂട്ടല്‍ ബ്യൂറോക്രസി’ എന്ന പുസ്തകം നമ്മുടെ ഭരണവ്യവസ്ഥയെന്ന രാവണന്‍ കോട്ടയുടെ ഇരുള്‍ വഴികളാണ് തുറന്നു വയ്ക്കുന്നത്. നിസ്സഹായനായ ഓരോ പൗരനും ഇതില്‍ അവന്റെ മുഖം കണ്ടെത്തുന്നുണ്ടാവുമെന്ന് തീര്‍ച്ച. ക്രൂരമായ നമ്മുടെ വ്യവസ്ഥിതിക്കു വേണ്ടി സദാനന്ദനോട് ആരാണ് മാപ്പ് ചോദിക്കേണ്ടത് എന്ന ചോദ്യം ബാക്കിയാവുന്നു.
പ്രസവശസ്ത്രക്രിയാനന്തരം ഹര്‍ഷിനയെന്ന യുവതിയുടെ വയറ്റില്‍ തുന്നിക്കെട്ടിയ കത്രികയുടെ ഉത്തരവാദിത്തംപോലും ഏറ്റെടുക്കാത്ത ബ്യൂറോക്രസി ഒരു സാധുവായ തൊഴില്‍രഹിതന്റെ സ്വയംതൊഴില്‍ വായ്പക്കുള്ള അപേക്ഷയിന്മേല്‍ ഒന്നിന് പിറകെ ഒന്നായി വരുത്തിയ പിഴവുകള്‍ എങ്ങനെ സമ്മതിച്ചുകൊടുക്കാനാണ്. പാവപ്പെട്ട അപേക്ഷകന്റെ അപേക്ഷ പരിശോധിച്ചു റിപ്പോര്‍ട്ട് എഴുതുവാന്‍ വര്‍ഷങ്ങളെടുത്തു. അതിന് ശേഷം നടപടിക്ക് വിടാതെ വീണ്ടും ഫയല്‍ തടഞ്ഞുവച്ചു. നീണ്ടപോരാട്ടത്തിനൊടുവില്‍ ജില്ലാ കളക്ടര്‍ വായ്പ അനുവദിക്കുന്നു. പ്രതികാരദാഹികളായി മാറിയ ബ്യൂറോക്രസികള്‍ നിയമം ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ ഫയല്‍ വീണ്ടും തടയുകയായിരുന്നു. ഈ കൊടിയ ക്രൂരതകളെ സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ പഠിക്കുകയും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കാട്ടിയെന്നും ജീവിക്കുവാനുള്ള മനുഷ്യാവകാശം തടഞ്ഞെന്നും നിരീക്ഷിക്കുന്നു. മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ വീണ്ടും വീണ്ടും ബ്യൂറോക്രസികള്‍ മേലധികാരികളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കുവാന്‍ സത്യവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ എഴുതി വിടുന്നു.
ഒരപേക്ഷയുടെ പിന്നാലെ മൂന്നരപ്പതിറ്റാണ്ട് കാലം നീതി തേടി നടത്തിയ പോരാട്ടകഥയാണ് പുസ്തകമായി പുറത്തു വന്നിരിക്കുന്നത്. വളരെ വ്യക്തമായ തെളിവുകള്‍ സഹിതം ഇത്തരം നീതിനിഷേധങ്ങള്‍ സമകാലീന ഭരണരംഗങ്ങളില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്നതിലേക്കും പുസ്തകം വിരല്‍ചൂണ്ടുന്നു. കേരളമോഡലിന്റെ കേളികൊട്ടുകള്‍ക്കുമപ്പുറത്ത് ബ്യൂറോക്രസിയുടെയും അവരെ സംരക്ഷിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെയും നിലപാടുകള്‍ കാണാതിരുന്നുകൂടാ. ബ്യൂറോക്രസിയുടെ പിഴവുകളെക്കുറിച്ച് ഗവേഷണം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലപ്പെട്ട ഗ്രന്ഥമാണിത്.
ഹിമമൊഴുകും പുഴയരികില്‍
യാത്രാക്കുറിപ്പുകള്‍
എം.എം. മഞ്ജുഹാസന്‍
പഗോഡ ബുക്ക് ആര്‍ട്ട്, തൊടുപുഴ
പേജ്: 136 വില:155 രൂപ
ഫോണ്‍: 9495495360
ഹിമാലയ യാത്രയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഹിമാചല്‍ പ്രദേശിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ തുലോം കുറവാണ്. ട്രാവലേഴ്‌സ് ഗൈഡില്‍ വലിയ പ്രാധാന്യം കൊടുത്തിട്ടുള്ള മണാലിയും കുളുവുമെല്ലാം, ചരിത്ര പ്രാധാന്യത്തോടെ വിലയിരുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ പ്രദേശത്തെ ജനജീവിതം കൂടി പകര്‍ത്തുന്നതില്‍ ശ്രദ്ധ വച്ചിരിക്കുന്നു എന്നതാണ് എം.എം. മഞ്ജുഹാസന്റെ യാത്രാക്കുറിപ്പിന്റെ തനിമ. യാത്രകള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കുക ആര്‍ക്കും അത്ര എളുപ്പമല്ല. പെട്ടെന്ന് തീരുമാനിക്കുന്ന യാത്രകള്‍ യാത്രക്കാരനില്‍ ഉണ്ടാക്കുന്ന ഭാവവിശേഷങ്ങള്‍, അതിഭാവുകത്വങ്ങളില്ലാതെ രസകരമായി വായിച്ചു പോകാന്‍ കഴിയും. ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട് ചണ്ഡീഗഡ് വഴി ദേവദാരുവിന്റെ നാട്ടിലേക്കുള്ള യാത്ര ഏറെ ഹൃദ്യമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ചരണ്‍ നേഗി എന്ന അധ്യാപകനെ പരിചയപ്പെടുത്തിയതും യാത്രാക്കുറിപ്പിന്റെ മാറ്റുകൂട്ടാന്‍ സഹായിച്ചു. കല്പയിലെ ബുദ്ധക്ഷേത്രവും കിനൗര്‍ കൈലാസും രോഘിഗ്രാമത്തിലെ പര്‍വതമുനമ്പും ചിത്രസഹിതം പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. മണാലിയിലെ വസിഷ്ഠ ക്ഷേത്രവും കുളുവിലെ കഴുകന്‍ സംഘവും ഏതൊരു യാത്രക്കാരനും കൊതിക്കുന്ന കാഴ്ചകളാണ്. ഒരു ഹിമാചല്‍ യാത്രയ്ക്ക് ആരെയും പ്രേരിപ്പിക്കുന്ന തരത്തിലുള്ള എഴുത്തിന്റെ ശൈലി ആകര്‍ഷകമാണ്.